നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുള്ളുകൾ

Image may contain: 1 person

രക്ഷാറാമിനെ നിരപരാധിയെന്ന് കണ്ടു കോടതി വെറുതെ വിട്ടു.
പത്രവാർത്തയ്ക്ക് പുറമെ രണ്ട് വർഷം മുൻപ് അഞ്ചു വയസ്സുകാരിയായ പെൺക്കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതാര്? _
എന്ന ചോദ്യം ബാക്കിയായി.
നാല്പ്പത് വയസ്സിന്റെ അവസാനത്തെ രണ്ടു വർഷം വിചാരണത്തടവുകാരനായി രക്ഷാറാം ജയിലിൽ കഴിഞ്ഞു.
ഇന്നവൻ നിരപരാധിയായി വിധി വന്നു.
ജയിലിലെ മുപ്പത്തെട്ടാം നമ്പർ കുപ്പായം അവൻ അഴിച്ച് മാറ്റി.
നെഞ്ചിൽ നിറയെ മുള്ളുകൾ കോർത്തുണങ്ങിയ മുറിവിന്റെ പാടുകളായിരുന്നു.
വേഷം മാറി അവൻ ചുവന്ന നിറമുള്ളൊരു കുപ്പായം ധരിച്ചു.കണ്ണാടിയിൽ നോക്കി.
മുഖത്തും ഉണ്ട് മുള്ളുകൾ കോർത്തിറങ്ങിയ പാടുകൾ.
ചെറിയ ജയിൽകവാടത്തിലൂടെ തല കുനിച്ചവൻ പുറത്തേക്കിറങ്ങി.
ജയിൽ വളപ്പിനുള്ളിൽ കവാടത്തിനഭിമുഖമായൊരു വേലേന്തിയ ശ്രീമുരുകന്റെ ശില്പം ഉണ്ട്.
"പുറത്തേക്ക് പോകുന്നവർ മുരുകനെ പുറം തിരിഞ്ഞ് നോക്കരുത്.
നോക്കിയാൽ വീണ്ടും അവിടേയ്ക്ക് വരേണ്ടി വരും."
സഹതടവുകാരുടെ സംഭാഷണം കേട്ടിട്ടുണ്ട്.
പുറത്തിറങ്ങിയ രക്ഷാറാം പുറകിൽ അടഞ്ഞു വന്ന വാതിൽ കൈ കൊണ്ട് തടഞ്ഞു.
"എന്താടാ നായെ നിനക്ക് പോകാൻ വയ്യേ? രക്ഷപ്പെട്ടൂന്ന് വിചാരിക്കണ്ട."
വാതിൽ അടയ്ക്കുന്ന കാക്കി വേഷധാരി പറഞ്ഞത് അവൻ ചെവിക്കൊണ്ടില്ല.
ശ്രീ മുരുകന്റെ വിഗ്രഹത്തിലേക്ക് നോക്കി അവൻ ചിരിച്ചു.
ശില്പം കാഴ്ച്ചയിൽ നിന്ന് മറച്ച് കൊണ്ട് അവന്റെ പുറകിൽ വാതിൽ അടഞ്ഞു.
രണ്ടു വർഷമായി ആൾപ്പെരുമാറ്റമില്ലാതെ അടഞ്ഞ് കിടന്ന തന്റെ വീട്. രക്ഷാറാം ന്റെ മുഖത്ത് നിർവ്വികാരതയായിരുന്നു.
നടുമുറ്റത്തെ മുരിക്ക് മരം കൈയെത്തിപ്പിടിച്ചാലും എത്താത്ത വിധം വണ്ണം വച്ചിട്ടുണ്ട്.
അതിന്റെ ചുവട്ടിൽ അരയാൾ പൊക്കത്തിൽ ഒരു വലിയ പോട് കണ്ടു.
മുകളിൽ ഒരു വലിയ പക്ഷിക്കൂടും കണ്ടു.
മുരിക്ക് മരത്തിൽ ഉയരമേറിയ മതിലിന് മുകളിലൂടെ അടുത്ത വീട്ടിലേക്ക് ചാഞ്ഞു നിന്ന ശിഖരം മുറിഞ്ഞ് വീണിരിക്കുന്നു.
മുറ്റം നിറയെ മുരിക്ക് മരത്തിന്റെ ചുവന്ന പൂക്കളായിരുന്നു.
അതിൽ നിന്ന് ഒന്നെടുത്തവൻ മണത്തു നോക്കി.
വാതിൽ തുറന്ന് വീടിനകത്ത് കയറി.
തുറക്കാൻ മടി കാണിച്ച മാറാല പിടിച്ച ജനൽ പാളികൾ ബലമായി തള്ളിത്തുറന്നു.
ഓട് മേഞ്ഞ അപ്പുറത്തെ വീട് മതിലിന് മുകളിലൂടെ കാണാം.
രണ്ടു വർഷമായി ആ വീടും പൂട്ടിയിട്ടിരിക്കുവായിരിക്കും.
ജനൽ വഴി നോക്കി നിന്നു.
മുരിക്ക് മരത്തിൽ നിന്നും മതിലിന് മുകളിലൂടെ ആ വീടിന്റെ മുറ്റത്തേയ്ക്കും ഒരു ശിഖരം അന്ന് വളർന്ന് നിന്നിരുന്നു.
ആ വീടിന്റെ മുറ്റം നിറയെയും മുരിക്ക് മരത്തിൽ നിന്നും ചുവന്ന പൂക്കൾ കൊഴിഞ്ഞ് വീണിട്ടുണ്ട്.
ഓരോന്നായി പെറുക്കിയെടുക്കുന്ന അഞ്ച് വയസ്സുകാരി പാവാടക്കാരി പെൺകുട്ടി.
ഇടം കൈയ്യിൽ കുറെ പൂക്കൾ മുറുകെ പിടിച്ചിരിക്കുന്നു.
കൈയ്യിൽ മുള്ള് കൊണ്ടിട്ടാകണം അവളുടെ മുഖമൊന്നു വേദനയാൽ ചുളിഞ്ഞു.
കണ്ടു നിന്ന എന്റെ നെഞ്ചൽ മുള്ള് കോർത്തത് പോലെ വേദനിച്ചു.
വിരൽ വായിലേക്ക് വച്ചവൾ നിവർന്ന് നോക്കിയത് എന്റെ മുഖത്തേയ്ക്ക്.
ഞാൻ ചിരിച്ചു.
പുറത്തേക്കിറങ്ങി വന്നൊരു സ്ത്രീ,
അവർ വിളിച്ചത് കേട്ടവൾ വാരിയെടുത്ത പൂക്കളുമായി ഓടി പോയി.
കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു ആ വീട്ടിൽ പുതിയ താമസക്കാരായി ആ സ്ത്രീയും മകളും എത്തിയിട്ട്.
ജനൽ വഴി അവിടത്തെ കാഴ്ച്ചകൾ നോക്കിയിരിക്കുന്നത് അവനൊരു പതിവായിരുന്നു.
ഒരു സന്ധ്യയ്ക്കാണ് ആ സ്ത്രീയുടെ കൂടെ ഒരു പുരുഷൻ ആ വീട്ടിലേക്ക് വന്നത്.
പിന്നെയത് പതിവായി.
പൂക്കൾ പെറുക്കാൻ വരുന്ന അവൾ മരത്തിന് ചുവട്ടിൽ വന്ന് മുകളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു.
ഇടയ്ക്കവൾ മുരിക്ക്മരത്തടിയിലെ മുള്ളുകൾ കൈ കൊണ്ട് തലോടി നോക്കി.
അതിന് മുകളിൽ ചേക്കേറുന്ന പക്ഷികളെ കൊതിയോടെ നോക്കുന്നു.
രക്ഷാറാം ജനൽ വഴി നോക്കുന്നത് അവൾക്ക് അറിയാമായിരിക്കണം.
ഇടയ്ക്കവൾ ദയനീയമായി ജനലിനുള്ളിലെ ഇരുട്ടിലേക്കും നോക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം ആ സ്ത്രീ അവളെ അവിടെ വരുന്ന അയാളുടെ അടുത്തേയ്ക്ക് നീക്കി നിർത്തുന്നത് കണ്ടു.
അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ച അയാളിൽ നിന്നും നീരസത്തോടെയവൾ അകത്തേയ്ക്ക് മറഞ്ഞു.
അടുത്ത ദിവസം അയാളുടെ കൂടെ വേറെയും ചിലർ വന്നു.
അന്ന് രാത്രി കനം കൂടിയൊരു കടലാസ്സ് കെട്ടിന്റെ പൊതി അയാൾ ആ സ്ത്രീയെ ഏൽപ്പിക്കുന്നത് കണ്ടു.
സന്തോഷത്തോടെ അവളത് തിരിച്ചു മറിച്ചും നോക്കിയും മൂക്കിലടുപ്പിച്ച് മണത്തും നോക്കുന്നുണ്ടായിരുന്നു.
പെൺകുട്ടി ആ ഇരുട്ടിലൂടെയും മുരിക്ക് മരത്തിലെ മുകളിലെ ശിഖരത്തിലെ പക്ഷിക്കൂട്ടിലേക്ക് കൊതിയോടെ രക്ഷയ്ക്കായി നോക്കുന്നത് കണ്ടു.
കണ്ണിമ ചിമ്മാതെ ജനൽ വഴി രക്ഷാറാം ഇതെല്ലാം നോക്കി നിന്നു.
അടുത്ത ദിവസം ആ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നിരുന്നു.
അവൾക്കൊരു സുരക്ഷിത കവചം പോലെ ശരീരം നിറയെ മുരിക്ക് മരത്തിലെ മുള്ളുകൾ ഉണ്ടായിരുന്നു.
ഉയരമേറിയ മതിലിന് മുകളിലൂടെ ആ വീട്ടിലേക്ക് ചാഞ്ഞു നിന്ന മുരിക്ക് മരത്തിന്റെ ശിഖരം ഇന്നില്ല.
ജനൽ വലിച്ചടച്ചവൻ പുറത്തിറങ്ങി.
ഉയരെ ബാക്കിയുള്ള രണ്ട് ശിഖരങ്ങളുമായി കൈകൾ വിടർത്തിയെന്നത് പോലെ നിൽക്കുന്ന മുള്ള്മുരിക്ക്.
ശിഖരങ്ങളിലൊന്നിലെ കൂട്ടിലേക്ക്
പറന്ന് വന്നൊരു പക്ഷി.
കൊക്കിൽ ഉണ്ടായിരുന്നത് കൂട്ടിനുളളിലെ കുഞ്ഞിക്കിളിയുടെ കൊക്കിനുള്ളിലേക്ക് വച്ചു കൊടുക്കുന്നു.
മരത്തിന് ചുവട്ടിലെ വലിയ പോട്.
ആരോ ചുവട്ടിൽ തീയിട്ടതാണ്.
ചൂടേറ്റ തടി കരിഞ്ഞുണ്ടായ പോടാണ്.
അതിനുള്ളിലേക്ക് നോക്കാനാഞ്ഞതും ചാരനിറത്തിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ.അതിൽ രണ്ട് വരകൾ കൃഷ്ണമണിയായി കണ്ടു.
കണ്ണുകൾ അടച്ചു തുറന്നത് വായ്തുറന്ന്
ചീറ്റുന്ന ഒച്ചയോടെ പുറത്തേക്ക് ചാടി.
സാമാന്യം കാണുന്നതിലും വലിപ്പമുള്ളൊരു കറുത്ത നിറമുള്ള പൂച്ച.
ദൂരേയ്ക്ക് ഓടിയ അത് തിരിഞ്ഞ് നിന്നു.
സർപ്പം പത്തി വിടർത്തിയ പോൽ ഉയർന്ന് നിൽക്കുന്ന വാൽ ദേഷ്യം പൂണ്ട് ചലിപ്പിച്ചു.
മുരൾച്ച പിന്നെ അമറലായി ശബ്ദം ഉണ്ടാക്കി.
കിളിക്കൂട്ടിലെ അമ്മക്കിളി ഭയത്തോടെ ചിലച്ചു.
മുള്ളുകളുടെ സംരക്ഷണത്തിൽ ഉയരെയാണെങ്കിലും ഭീതിയുടെ നിഴലുകൾ വീണ പക്ഷിയുടെ കണ്ണുകൾ.
കിളിക്കൂട്ടിലേക്ക് അവനും പൂച്ചയും ഒരുമിച്ച് നോക്കി.
പൂച്ച നാവ് കൊണ്ട് ചുണ്ടുകൾ നനച്ച് വീണ്ടും ഒന്നമറി.
കൈയാട്ടി അവൻ അതിനെ ഓടിച്ചു.
വായ് തുറന്ന് ചീറ്റി കൊണ്ടത് ഓടിയകന്നു.
അന്നു രാത്രി ശക്തമായ കാറ്റും,ഇടിയും, മിന്നലും, മഴയുമായിരുന്നു.
മിന്നലിന് അകമ്പടിയായി കാതടപ്പിക്കുന്ന ശബ്ദങ്ങൾ.
കണ്ണുകൾ മഞ്ഞളിച്ച് പോകുന്ന മിന്നലിന്റെ വെളിച്ചം.
കാതടച്ചു പോയ ശബ്ദത്തിന് ശേഷം മരച്ചില്ലകൾ ഞെരിയുന്ന ശബ്ദം കേട്ടു.
കാറ്റിൽ മുരിക്ക്മരം ഒടിയുകയാണ്.
അവന് മനസ്സിലായി.
താഴെ പോടുള്ള ഭാഗം വച്ച് ഒടിയുകയാകും.
മുറ്റം നിറയെ പാദങ്ങൾ മുങ്ങുന്ന വിധത്തിൽ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.
മുരിക്ക് മരത്തിന്റെ ഒരു ശിഖരം വലിയൊരു ശബ്ദത്തോടു കൂടെ നിലം പതിച്ചു
കിളിക്കൂട് വെള്ളത്തിൽ വീണൊഴുകി.
കൂടിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടിയ കുഞ്ഞിക്കിളി വെള്ളത്തിൽ വീണു ചിറകിട്ടടിച്ചു.
അവൻ ഓടിച്ചെന്നതിനെ വെള്ളത്തിൽ നിന്ന് കൈക്കുമ്പിളിൽ കോരിയെടുത്തു.
മുട്ട വിരിഞ്ഞിട്ട് ദിവസങ്ങളെ ആയിട്ടുള്ളു.
പഞ്ഞി പോലെ തൂവലുകൾ വച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു.
മഴ നനഞ്ഞ് പക്ഷിയുടെ പഞ്ഞിത്തൂവലുകൾ കുതിർന്നു.
കൈക്കുമ്പിളിൽ പൊതിഞ്ഞവൻ ഓലപ്പുരയിലേക്ക് ഓടിക്കയറി.
ഉയരെ ഒരു ശിഖരം അവശേഷിപ്പിച്ച് കൊണ്ട് ഒറ്റകൈയ്യനെ പോലെയായി മുരിക്ക് മരം.
ചെളി കലർന്ന നിറവുമായി വെള്ളം മുരിക്ക് മരത്തിലെ ചുവട്ടിലെ അരയാൾ പൊക്കത്തിലുള്ള പോടിനോളം അടുത്തു കൊണ്ടിരിക്കുന്നു.
ഉണങ്ങിയ തോർത്തുകൊണ്ട് അവൻ പക്ഷിയെ തുവർത്തി ഉണക്കി.
മഴ തോർന്നിരുന്നു.
ഉണക്കിയ തുണിയിൽ കിളിയെ പൊതിഞ്ഞുവച്ചവൻ ഉറങ്ങാൻ കിടന്നു.
പുറത്ത് അമ്മക്കിളിയുടെ ചിറകടിയൊച്ച കേട്ടവനുണർന്നു.കാതോർത്തു.
അമ്മക്കിളിയുടെ കുറുകൽ കേൾക്കാം.
അമ്മക്കിളി എത്തിയിട്ടുണ്ട്.
കുഞ്ഞിനെ കാണാത്തത് കൊണ്ട് അമ്മക്കിളി കരയുന്നതാവാം.
അവൻ വാതിൽ തുറന്നു.
പുറത്ത് മഴ തോർന്ന് മരത്തിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികൾ തറയിലെ വെള്ളത്തിലേക്ക് വീഴുന്ന സംഗീതം.
മുരിക്ക് മരത്തിന് ചുറ്റും കെട്ടി നിൽക്കുന്ന വെള്ളത്തിൻ പൊങ്ങിക്കിടക്കുന്ന ചുവന്ന മുരിക്കിൻപ്പൂക്കൾ.
അമ്മക്കിളിയെ കണ്ടില്ല.
മരത്തിലെ പോടിനുള്ളിൽ ഉറ്റുനോക്കുന്ന തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടു.
നാവ് നീട്ടി അത് ചുണ്ടുകൾ നനയ്ക്കുന്നു.
നോട്ടം തന്റെ കൈക്കുമ്പിളിലിരിക്കുന്ന പക്ഷിയിലേക്കാണ്.
കുഞ്ഞിക്കിളിയുമായി അവൻ അകത്ത് കയറി. അരികിൽ തന്നെ പക്ഷിയെ വച്ച് അവൻ ഇരിപ്പായി
അമ്മക്കിളിയുടെ ശബ്ദം പുറത്ത്.
അവൻ വീണ്ടും കേട്ടു
അമ്മക്കിളി കുഞ്ഞിനെ തിരയുകയാവും.
അവൻ കുഞ്ഞിക്കിളിയെ കൈയ്യിലെടുത്തു.
പുറത്തിറങ്ങി.
അമ്മക്കിളി ഇല്ലായിരുന്നു അവിടെങ്ങും.
കൈ എത്തും ഉയരത്തിൽ മുരിക്ക് മരത്തിലെ ശിഖരത്തിൽ കിളിയെ വച്ചു.
അമ്മക്കിളി വന്ന് കൊണ്ട് പൊയ്ക്കോട്ടെ.
അവൻ അകത്ത് കയറി.
എവിടെയോ നായ ഓരിയിടുന്ന ശബ്ദം.
പാണ്ടൻ പൂച്ചയുടെ അമറൽ ശബ്ദം
അത് മുരിക്ക് മരത്തിൽ അള്ളിപ്പിടിച്ച് കയറുന്നുണ്ടെന്ന് തോന്നുന്നു.
നഖങ്ങൾ മരത്തിൽ മാന്തുന്ന ശബ്ദം കേൾക്കാം
അവൻ പുറത്തിറങ്ങി മരത്തിൻ ചുവട്ടിലെത്തി.
കുഞ്ഞിക്കിളി ചാടി ചാടി മരത്തിന്റെ ഏറ്റവും ഉയരെ ശിഖരത്തിൽ എത്തിയിട്ടുണ്ട്.
മുകളിലേക്ക് നോക്കി നിന്ന അവന്റെ നെറ്റിയിലേക്ക് മഴത്തുള്ളികൾ വീണ്ടും തുരുതുരാ വീണു തുടങ്ങി.
കുഞ്ഞിക്കിളി ഉയരെയായി.
സമാധാനത്തോടെ വീണ്ടുമവൻ വീടിനകത്ത് കയറി.
ഒരു രാത്രിയും പകലും കഴിഞ്ഞു.
വീണ്ടും രാത്രിയെത്തി.
കണ്ണിമ ചിമ്മാതെ കിളിക്കൂട്ടിലേക്ക് നോക്കിയിരുന്ന അവൻ തളർന്നു തുടങ്ങി.
കണ്ണുകൾ അറിയാതെ അടഞ്ഞു പോകുന്നു.
അമ്മക്കിളി എത്തിയിട്ടില്ല.
മഴ വീണ്ടും കോരിച്ചൊരിഞ്ഞ് പെയ്യാൻ തുടങ്ങി.
താഴെ തളം കെട്ടിയ വെള്ളത്തിലേക്ക് വീണ്ടും ഭാരമുള്ളതെന്തോ വീണു.
പുറകെ പാണ്ടൻ പൂച്ച നഖങ്ങളാൽ മരത്തിൽ മാന്തുന്ന ശബ്ദം.
അമ്മക്കിളിയുടെ ചിറകിട്ടടിയും കരച്ചിലും.
തളർന്ന കാലടികളോടെ വേച്ചു വേച്ചവൻ വീണ്ടും മരത്തിന് ചുവട്ടിലെത്തി.
മുരിക്ക് മരത്തിന് മുകളിലേക്ക് അവൻ നോക്കി.
കുഞ്ഞിക്കിളി മുകളിൽ മഴ നനഞ്ഞ് വിറയ്ക്കുന്നു.
മഴത്തുള്ളികളാൽ പഞ്ഞിത്തൂവലുകൾക്ക് ഭാരമേറുമ്പോൾ കുഞ്ഞിക്കിളി ഇനിയും താഴെ വെള്ളത്തിലേക്ക് വീഴും.
"അതിനി എന്റെ ബോധം മറഞ്ഞിട്ടാണ് സംഭവിക്കുന്നതെങ്കിലോ?
ഞാൻ തളർന്ന് കഴിഞ്ഞിരിക്കുന്നു.
എനിക്കിനി അതിനെ രക്ഷിക്കാൻ കഴിയില്ല."
മനസ്സിലെ സംശയത്തിന് മറുപടിയായി അവൻ മുരിക്ക് മരത്തിൽ കെട്ടിപ്പിടിച്ചു.
രണ്ട് കാലുകളും പൊക്കി മരത്തിലേക്ക് ചവിട്ടി കയറാൻ തുടങ്ങി.
ഒരാൾ പൊക്കം വരെ പൊഴിഞ്ഞ് പോയ മുള്ളുകൾ ആയിരുന്നു. മരത്തിൽ.
അവിടെയെത്തും വരെ അവന്റെ ശരീരത്തെ മുള്ളുകൾ നോവിച്ചില്ല .
അടുത്ത ചുവട് വയ്പ്പിൽ പാദത്തിനുള്ളിൽ തന്നെ ആദ്യത്തെ മുള്ള് തറച്ചുകയറി
തൊണ്ടയിൽ അമർന്ന വേദനയുടെ ഞരങ്ങലോടെ മുള്ള് മുരിക്കിനെ അവൻ പുണർന്നു.
നെഞ്ചിൽ തറച്ച് കയറിയ മുള്ളുകൾ വകവയ്ക്കാതെ അവൻ മുകളിലേക്ക് ഊർന്ന് കയറി.
വൃഷ്ണങ്ങളിൽ വരെ മുരിക്കിലെ മുള്ളുകൾ തറഞ്ഞ് കയറി.
കുഞ്ഞിക്കിളി ഇരിക്കുന്ന ശിഖരത്തിനരികിൽ അവൻ എത്തി.
അടുത്ത വീട്ടിലേക്ക് നോക്കി.
അവൾ. അഞ്ചു വയസ്സുകാരി പെൺക്കുട്ടി ഒരു കൈയ്യിൽ മുറുക്കിപ്പിടിച്ച ചുവന്ന പുഷ്പ്പങ്ങളുമായി മുകളിലേക്ക് നോക്കി നിൽക്കുന്നുണ്ട്.
കുഞ്ഞിക്കിളി ഒന്നു ചിലച്ചു.
അവൻ കൈകൾ നീട്ടി. അതിനെ പിടിക്കുവാനായി.
ഒഴിഞ്ഞു മാറാതെ കണ്ണുകൾ അടച്ചത് ഇരുന്നു കൊടുത്തു. ഒട്ടും എതിർപ്പില്ലാതെ.
കൈക്കുമ്പിളിൽ കിളിയെ കിട്ടിയതും മറുകൈയ്യിലെ മരത്തിലെ പിടി അയഞ്ഞതും ഒരുമിച്ചായിരുന്നു.
മുരിക്ക് മരത്തിലെ മുള്ളുകൾ എല്ലാം ഉടലിലുരഞ്ഞ് വാങ്ങിക്കൊണ്ടവൻ താഴെ മരച്ചുവട്ടിൽ വന്ന് വീണു.
ശരീരം നിറയെ ചോര ഒലിപ്പിച്ചവൻ മരച്ചുവട്ടിൽ മലർന്ന് കിടന്നു.
ചോരയിൽ കുതിർന്ന അവന്റെ മാറിൽ കുഞ്ഞിക്കിളി സുരക്ഷിതയായിരുന്നു.
ബോധം മറയാൻ തുടങ്ങിയ അവനെ മഴത്തുള്ളികൾ ഉണർത്തി.
കാതുകളിൽ പക്ഷിയെ പിടിക്കാൻ വരുന്ന പൂച്ചയുടെ മുരളൽ.
മാറിൽ നിന്ന് കിളിയെ എടുത്തവൻ എഴുന്നേറ്റു.
വലതു കൈയ്യിലെ പെരുവിരലിനും ചൂണ്ടുവിരലിനും ഇടയിൽ ഇരുന്ന്
കുഞ്ഞിക്കിളിയുടെ കഴുത്ത് ഞെരിഞ്ഞു.
ഒരു ചുള്ളിക്കമ്പ് ഒടിയുന്ന ശബ്ദത്തിൽ അതിന്റെ കഴുത്ത് ഒടിഞ്ഞ് തൂങ്ങി.
താൻ കിടക്കുന്നതിന്റെ അരികിൽ തന്നെ അവൻ അതിനെ കിടത്തി.
തന്റെ മാറിൽ കോർത്തിരുന്ന മുള്ളുകൾ ഓരോന്നായി ഊരിയെടുത്തവൻ കുഞ്ഞിക്കിളിയുടെ ശരീരത്തിൽ നിരനിരയായി വച്ചു.
മുള്ളുകളാൽ കുഞ്ഞിക്കിളിയെ സുരക്ഷിതയാക്കിയ നിർവൃതിയോടെ അവൻ നിദ്രയെ പുൽകി.
മഴ തോർന്ന് മുറ്റത്തെ വെള്ളം വറ്റി.
കാറ്റിൽ മുറിഞ്ഞ് വീണ മുരിക്ക് മരത്തിന്റെ ശിഖരത്തിനടിയിലായി പാണ്ടൻ പൂച്ചയും അമ്മക്കിളിയും രണ്ട് ദിവസത്തോളമായി ചത്ത് മരവിച്ച് കിടപ്പുണ്ടായിരുന്നു.
ജെ...._
Jayachandran NJ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot