നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാറാണത്ത്‌ ശങ്കരൻ

Image may contain: 1 person
ആദ്യരാത്രിയുടെ ആലസ്യം വിട്ടുമാറാതെ ഞെരിഞ്ഞമർന്ന മുല്ലപ്പൂക്കളെ കെട്ടിപ്പിടിച്ച്,‌ കണ്ണടച്ച്‌ കട്ടിലിൽ കമിഴ്‌ന്ന് ദിവസ്വപ്നം കണ്ട്‌ പാതിമയക്കത്തിൽ കിടക്കുമ്പൊളാ അവൾ നാണത്താൽ കൂമ്പിയ മുഖവുമായി ‌ കൈയ്യിൽ ചൂട്‌ ചായക്കപ്പുമായി കൈത്തണ്ടയിൽ കുലുക്കി വിളിക്കാൻ തുടങ്ങിയെ.
വാതിൽ തുറന്ന് അകത്തേക്ക്‌ കയറിയ ആ പാദസരത്തിന്റെ കിലുക്കത്തിൽ തന്നെ ഉണർന്നിരുന്നെങ്കിലും അവളുടെ കുലുക്കി ഉണർത്തലിൽ ഹരം കൊണ്ട്‌ അറിയാത്ത ഭാവത്തിൽ കിടന്നു. അത്‌ മനസ്സിലാക്കിയോ എന്തോ ചായക്കപ്പ്‌ മേശമേൽ വച്ച്‌ കട്ടിലിൽ വന്നിരുന്ന് വീണ്ടും ഉണർത്താൻ നോക്കിയ അവളെ ഞെട്ടിച്ചുകൊണ്ട്‌ വാരി നെഞ്ചിലേക്ക്‌ ചേർത്ത്‌ കിടത്തുമ്പൊ മെല്ലെ മുതുകിൽ ഒരു പിച്ചും തന്ന് അവൾ ചിണുങ്ങുന്നുണ്ടായിരുന്നു “കള്ളൻ” ന്ന്.
മുടിയിലൂടൂർന്ന് വീഴുന്ന കാച്ചിയ എണ്ണയുടെ മണത്തിൽ മതി മറന്ന് കെട്ടിപിടിച്ച്‌ കിടക്കുമ്പൊളാ അവൾ ചോദിച്ചേ?
“ആരാ ഉമ്മറത്തെ തിണ്ണയിലൊരാൾ ഇരിക്കുന്നേ? കാലത്ത്‌ മുറ്റമടിക്കാനിറങ്ങിയപ്പൊ മുതൽ കാണുന്നയാ? ആദ്യം കണ്ടപ്പൊ പേടിച്ചു പോയി.”
വലിയ ബന്ധുബലമൊന്നുമില്ലാത്ത തനിക്ക്‌ കല്ല്യാണം കഴിഞ്ഞ്‌ വീട്ടിൽ കൂടെ നിൽക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. എന്നുമെന്ന പോലെ അമ്മയും ഞാനും എന്നതിലേക്ക്‌ “ഇവളും” കൂടി എന്ന് മാത്രം.
പണ്ടെങ്ങോ പതിച്ച്‌ കിട്ടിയ ഈ പുറമ്പോക്ക്‌ ഭൂമിയിൽ
അയൽപക്കവും വളരെ ദൂരെ മാത്രമാണു. എങ്കിലും അവൾ കാലത്ത്‌ കണ്ടത്‌ ശങ്കരേട്ടനെയായിരിക്കും എന്ന് ഞാനൂഹിച്ചു.
“ആരാ ഈ ശങ്കരൻ, ന്തിനാ ഈ നേരം വെളുക്കും മുന്നെ ഈ ഉമ്മറക്കോലായിയിലെ മൂലയിൽ അയാൾ വന്നിരിക്കുന്നെ?”
“ശങ്കരൻ ന്ന് വിളിക്കണ്ട, ശങ്കരൻ മാമൻ ന്നാ ഞാൻ വിളിക്കുന്നേ നീയും അങ്ങനെ തന്നെ വിളിച്ചാൽ മതി”
“അതിനു നിങ്ങളല്ലേ പറഞ്ഞെ അമ്മക്ക്‌ ആരുമില്ലാന്ന് പിന്നെ ഏതാ പുതിയൊരു ശങ്കരൻമാമൻ...."
അവളുടെ ചോദ്യത്തിൽ ഇത്തിരി നീരസവും പരിഹാസവും.
“അത്‌ പിന്നെ….
പൂർത്തിയാക്കും മുന്നെ നീരസം കാണിച്ച്‌ അവൾ മുറി വിട്ടു പോയി.
“ശരിയാ മാമന്ന് വിളിക്കാൻ അയാൾ അമ്മയുടെയൊ ഞങ്ങളുടെയൊ ആരുമല്ല”
"ആരുമല്ലേ?"
അല്ല പേരിലും, പദവിയിലും, ബന്ധുത്വങ്ങളുടെ വിളിപ്പേരിലും അയാൾക്ക്‌ ഒരു സ്ഥാനവുമില്ല.
ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ വിളമ്പുന്നതിനിടയിൽ അമ്മ എന്നുമെന്നെ പോലെ പതിവ്‌ ചോറും കറിയും ഉമ്മറക്കോലായിൽ കൊണ്ടുവെക്കുന്നത്‌ കണ്ട്‌ അത്ഭുതത്തോടെ ‘അതാർക്കാണെന്ന’ അവളുടെ ചോദ്യത്തിനു ‘ശങ്കരാട്ടനാ’ണെന്ന അമ്മയുടെ മറുപടിയും അവൾക്ക്‌ അത്ര സുഖിച്ചില്ല.
പുച്ഛഭാവത്തിൽ എന്റെ മുഖത്തേക്ക്‌ നോക്കി അവൾ പ്ലേറ്റിലേക്ക്‌ മുഖം കുമ്പിട്ടു.
ഭക്ഷണം കഴിഞ്ഞ്‌ വിശ്രമിക്കാൻ മുറിയിലേക്ക്‌ വന്നപ്പൊളും അവളുടെ മുഖം മ്ലാനമായിരുന്നു.
നെഞ്ചിലേക്ക്‌ തല ചായ്ച്ച്‌ വച്ച്‌ അവൾ കെറുവിച്ചു.
“ആരുമല്ലാത്ത ഒരാൾ ഇങ്ങനെ വീട്ടിൽ കയറി വരുന്നതും,മൂന്ന് നേരം വിളമ്പുന്നതും അറിഞ്ഞാൽ ആരാണെന്നാ പറയണ്ടെ? വീട്ടിൽ നിന്ന് ആരെങ്കിലും വന്ന് കണ്ടാൽ ഒരു ബന്ധവുമില്ലാത്ത അയാൾ എന്തിനാ ഇവിടെ ഇങ്ങനെ ന്ന് ചോദിച്ചാൽ ഞാനെന്തപറയ്യാ...!?
അവളുടെ മുടിയിലൂടെ വിരലുകളോടിക്കുമ്പൊ ഞാനും ആ ചോദ്യത്തിനുള്ള ഉത്തരം തിരയുകയായിരുന്നു.
കുഞ്ഞുന്നാളിലെന്നോ അച്ഛന്റെ കൂടെ വീട്ടിൽ വന്നതാ ശങ്കരമ്മാവൻ.
“നളിനീ ഉള്ളത്‌ രണ്ട്‌ പ്ലേറ്റിലാക്കി ഇങ്ങെടുത്തോ ഒരാളും കൂടിയുണ്ട്‌ ഇന്ന്”
കാളവണ്ടിയിൽ നിന്ന് കാളകളെ അഴിച്ച്‌ മുറ്റത്തെ മാവിൻചുവട്ടിൽ കെട്ടി കൈയ്യും മുഖവും കഴുകിയിട്ടേ അച്ഛൻ വീട്ടിൽ കയറാറുള്ളൂ. ഏതെങ്കിലും സമയത്ത്‌ കയറി വരുന്നത്‌ കൊണ്ട്‌ തന്നെ ആ ചെറിയ ഓലപ്പുരയിലെ തകര കൊണ്ട്‌ മറച്ച വാതിൽ അച്ഛന്റെ ഉച്ഛത്തിലെ വിളി കേട്ടേ തുറക്കാറുള്ളൂ.
വാതിൽ തുറന്ന് അമ്മയുടെ കൂടെ പുറത്തിറങ്ങിയപ്പൊ അച്ഛന്റെ കൂടെയുള്ള ആളുടെ രൂപം കണ്ട്‌ ആദ്യം പേടിച്ചു.
കറുത്തിരുണ്ട ഒരു ഭീകരനെ പോലൊരാൾ, ചുമലിലിട്ട നരച്ച വെള്ളതോർത്ത്‌ ഇല്ലാതിരുന്നേൽ ആ ഇരുട്ടിൽ അയാളെ കാണാൻ സാധിക്കുമായിരുന്നില്ല.
“പതിവില്ലാത്ത ഒരോ ശീലമെന്ന്” മുറുമുറുത്ത്‌ കൊണ്ട്‌ അച്ഛനു വേണ്ടി ഒരു പാത്രത്തിൽ അടച്ചു വച്ച കപ്പയും മത്തി മുളകിട്ട്‌ വറ്റിച്ചതും രണ്ട്‌ പാത്രത്തിലേക്ക്‌ പകുത്ത്‌ കൊണ്ട്‌ , ഉമ്മറക്കോലായിൽ വണ്ടിയിൽ നിന്ന് അച്ഛൻ അഴിച്ച്‌ കൊണ്ടു വന്ന് വച്ച റാന്തൽ വിളക്കിന്റെ മുന്നിൽ കൊണ്ടു വച്ചു അമ്മ.
ആരുടെയും മുഖത്തേക്ക്‌ പോലും നോക്കാതെ ആർത്തിയോടെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ച്‌ കഴിക്കുന്ന ആ മനുഷ്യന്റെ മുഖഭാവം കണ്ട്‌ അമ്മ എന്തൊ പിറുപിറുത്തപ്പൊ അച്ഛനാ പറഞ്ഞെ,
“നീ ഉച്ഛത്തിൽ പറഞ്ഞൊ അവനു ചെവി കേൾക്കില്ല,സംസാരിക്കാനും പറ്റില്ലാ”ന്ന്.
"ഇനി വേണോ എന്നോ മറ്റോ, ആണെന്ന് തെറ്റിദ്ധരിച്ച്‌ കൈ കൊണ്ട്‌ "വേണ്ട" എന്ന് ആംഗ്യം കാണിച്ചപ്പോൾ എന്നോട് ചിരിച്ച്‌ പോയി.
അന്നേരം മാത്രാണു അയാൾ അങ്ങനൊരാൾ അവിടെ ഉണ്ടെന്ന് തന്നെ അറിഞ്ഞേന്ന് തോന്നി.
പെട്ടെന്ന് എന്റെ മുഖത്തേക്ക്‌ നോക്കിയപ്പൊ ആ മുഖം കണ്ട്‌ എന്റെ ചിരി മാഞ്ഞു.
അത്‌ കണ്ടിട്ടാവാം കൈ കൊണ്ട്‌ എന്തോ ചേഷ്ട കാണിച്ച്‌ കണ്ണിറുക്കി മുഖം ഒരു പ്രത്യേക രൂപത്തിലാക്കിയപ്പൊ ഞാൻ മാത്രമല്ല അമ്മയും അച്ഛനും ഒക്കെ ചിരിച്ചു.
ഞങ്ങൾ ചിരി നിർത്തിയിട്ടും എന്തോ കിട്ടിയ സന്തോഷത്തിൽ അയാൾ ചിരിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച്‌ കൈ കഴുകുന്നേരം അമ്മയോട്‌ അച്ഛൻ പറഞ്ഞു.
“ നീ ഒരു വിരി ഉണ്ടേൽ പുറത്തിട്ടേക്ക്‌, വണ്ടിയിലെ പായ എടുത്ത്‌ ഉമ്മറത്ത്‌ കിടന്നോട്ടെ അവൻ".
നല്ല കോടമഞ്ഞിന്റെ സമയത്ത്‌, നമുക്ക്‌ തന്നെ പുതച്ചുറങ്ങാനൊന്നുമില്ലാത്ത വീട്ടിൽ എവിടെ നിന്നോ പഴമണമുള്ളൊരു പുതപ്പ്‌ അമ്മ അയാൾക്ക്‌ പുതക്കാൻ കൊടുത്തു.
രാത്രി അച്ഛന്റെ നെഞ്ചിൽ തല വച്ച്‌ കിടക്കുമ്പൊൾ, അച്ഛൻ അമ്മയോട്‌ പറയുന്നത്‌ കേട്ടാണു അയാളെ കുറിച്ച്‌ കൂടുതൽ അറിഞ്ഞെ.
"യശമാന്റെ നെൽക്കളത്തിൽ സഹായത്തിനൊക്കെ നിൽക്കുന്നൊരുത്തനാണിവൻ. ഇന്നലെ രാത്രി കളത്തിൽ നിന്ന് ചന്തയിലേക്ക്‌ നെൽചാക്കുകളുമായി പോകുന്ന വണ്ടികളിൽ ഏറ്റവും ഒടുവിൽ പോകാൻ നറുക്ക്‌ വന്ന വണ്ടിയായത്‌ കൊണ്ട്‌ ഇവനെയും കൂടെ കൂട്ടിയതാണെന്നും, അവന്റെ ബഹളവും അത്യാവശ്യം കൈപ്രയോഗങ്ങളും ഉള്ളത്‌ കൊണ്ട്‌, വഴിയിൽ നിരനിരയായി പോകുന്ന വണ്ടികളിൽ അവസാന വണ്ടിക്കാരനെ കാത്ത്‌ നിൽക്കുന്ന കള്ളന്മാർക്ക്‌ ഒരു നെല്ലിന്റെ മണി പോലും കൊടുക്കാതെ ചന്തയിലെത്തിക്കാൻ പറ്റിയ കാര്യവും, മടങ്ങി വരുന്ന വഴി ആരുമില്ലാത്ത അനാഥനാണെന്നറിഞ്ഞ്‌ കൂടെ കൂട്ടിയ കഥയുമൊക്കെ കേട്ട്‌ അറിയാതെ അമ്മ പറഞ്ഞ “പാവം” എന്ന വാക്ക്‌ എന്നിലേക്ക്‌ കൂടി പരക്കുകയായിരുന്നു.
പിറ്റേന്ന് ഉറക്കമുണർന്ന ഉടനെ ആദ്യം ഓടി ചെന്ന് നോക്കിയത്‌ ഉമ്മറത്തെ ആ അതിഥിയെ ആയിരുന്നു.
പിന്നീട്‌ ആ അതിഥിയായിരുന്നു തന്റെ കളിക്കൂട്ടുകാരൻ.
അടുത്തൊന്നും വീടൊ, അകലങ്ങളിലെ വീടുകളിൽ തന്റെ പ്രായക്കാരായ കൂട്ടികളൊ ഇല്ലാത്ത തന്റെ ബാല്യകാലത്തിലേക്ക്‌ കൂട്ടായി വന്ന കളികൂട്ടുകാരൻ, പിന്നീട്‌ എനിക്ക്‌ ശങ്കരമ്മാവനായി.
അകലെ പാടത്തിനപ്പുറത്തെ സ്കൂളിൽ ചേർന്നത്‌ മുതൽ എന്നെ കൊണ്ടു പോകാനും തിരിച്ച് കൊണ്ടുവരാനും എന്നുമുണ്ടായിരുന്ന ശങ്കരമ്മാവൻ.
പാടത്തിൽ വെള്ളം കയറിയാൽ മറ്റു കുട്ടികൾ അരയോളം വെള്ളത്തിൽ നീന്തി വരുമ്പൊൾ, ഒരു "രാജകുമാരനെ" പോലെ എന്നെ തോളിലിരുത്തി എന്തൊക്കെയൊ മുക്കിയും മൂളിയും കഥ പറഞ്ഞ്‌ വരുന്ന ശങ്കരമ്മാവൻ.
അച്ഛനും ശങ്കരമ്മാവനും കൂടി വീടിനു ചുറ്റുമുള്ള കുറേ സ്ഥലങ്ങൾ കൂടി വെട്ടിതെളിച്ച്‌ കപ്പയും ചേമ്പും നട്ട്‌ വളർത്തി.
അതിനിടയിലെപ്പൊഴൊ അബദ്ധത്തിൽ വെട്ടിപ്പൊളിച്ച്‌ പോയ പാമ്പിന്റെ പുറ്റ്‌ കണ്ട്‌ അമ്മ കണിയാന്റടുത്ത്‌ പോയതും സർപ്പകോപം ഏറ്റിട്ടുണ്ടെന്ന് പറഞ്ഞതും ഒന്നും അച്ഛൻ കാര്യമാക്കിയില്ല.
അനിയനെ പോലെ കൊണ്ടു നടന്ന ശങ്കരമ്മാവനു ഒരു ചെറ്റ കുത്തിക്കൊടുക്കാനും ശങ്കരമ്മാവനെ ഇഷ്ടാണെന്നും കെട്ടാൻ തയ്യാറാണെന്ന് പറഞ്ഞ ചീരുവിന്റെ വീട്ടിൽ പോയി സംസാരിച്ചതും ഉറപ്പിച്ചതും ഒക്കെ അച്ഛനും അമ്മയും തന്നെയായിരുന്നു.
അപ്പൊളേക്കും ഒരു ചെറ്റ മറച്ച്‌ ആ വീട്ടിലേക്ക്‌ ശങ്കരമ്മാവൻ താമസം മാറിയിരുന്നു.
ശങ്കരമ്മാവന്റെ കല്ല്യണത്തിന്റെ തലേദിവസം രാവിലെ അച്ഛനെ വിളിക്കാൻ നേരം നീലിച്ച വായയിൽ നിന്ന് നുരയും പതയും വരുന്നത്‌ കണ്ട്‌ നെഞ്ചത്തടിച്ച്‌ നിലവിളിച്ച തന്റെയും അമ്മയുടെയും ഇടയിൽ നിന്ന് അച്ഛനെയും വാരി കൈയ്യിലെടുത്ത്‌ ശങ്കരമ്മാവനാ അടുത്തുള്ള സർക്കരാശുപത്രിയിലേക്കോടിയത്‌.
അന്നാ അന്നൊരു ദിവസം മാത്രാണു വാതിൽപടി കടന്ന് ശങ്കരമ്മാവൻ അകത്തേക്ക്‌ വന്നെ.
വൈകുന്നേരം അച്ഛന്റെ വെള്ള പുതച്ച ദേഹം പട്ടടയിലമരുമ്പോളും ഒരു കൈയ്യിൽ എന്നെ ബലമായി പിടിച്ച്‌ ഇടനെഞ്ച്‌ കലങ്ങി കരയുകയായിരുന്നു ആ പാവം.
പിറ്റേന്ന് കല്ല്യാണത്തിനു ആരൊക്കെ നിർബന്ധിച്ചിട്ടും തയ്യാറാവാതെ ആയപ്പൊ, വേറൊരു നല്ല ദിവസം കാണാൻ ചീരുവിന്റെ ബന്ധുക്കൾ നിർദ്ദേശിച്ചപ്പൊൾ ശങ്കരേട്ടന്റെ പരിസരബോധമില്ലാത്ത അലർച്ച ‌ കേട്ട്‌ ചീരുവാ ആദ്യം വിളിച്ചെ “ഭ്രാന്തൻ ശങ്കരൻ” ന്ന്.
അന്ന് മുതൽ രാത്രി ഉറക്കത്തിനു മാത്രം ആ ചെറ്റയിലേക്ക്‌ പോകുന്ന ശങ്കരമ്മാവൻ ഞങ്ങൾക്ക്‌ ഒരു കാവൽ വിളക്ക്‌ പോലെ ജീവിക്കുകയായിരുന്നു.
സൂര്യനുദിക്കുന്നതിനു മുന്നെ പറമ്പിലിറങ്ങി, വിശക്കുമ്പൊ മാത്രം കയറി വന്ന് വല്ലതും കഴിച്ച്‌ വീണ്ടും പണിക്കിറങ്ങി, വിളവെടുക്കുന്നത്‌ മുഴുവൻ വണ്ടിയിൽ കയറ്റി ചന്തയിൽ കൊണ്ടുപോയി വിറ്റ്‌ കൊണ്ടു വന്ന് പൈസ അമ്മയെ ഏൽപിച്ച്‌ ആരോടൊ ഉള്ള വാശിയൊ, കാലത്തോടുള്ള പകയോ തീർക്കുകയായിരുന്നു ശങ്കരമ്മാവൻ.
കാളയെ പോലെ പണിയെടുത്ത്‌ പട്ടിയെ പോലെ ഞങ്ങൾക്ക്‌ കാവൽ നിൽക്കുന്ന ശങ്കരമ്മാവനെ നാട്ടുകാരും വിളിച്ച്‌ തുടങ്ങി ഭ്രാന്തൻ ശങ്കരൻ എന്ന്.
“ഭ്രാന്തൻ ശങ്കരൻ അമ്മയ്ക്കും കാവലുണ്ടൊ”
എന്ന് ഒരു ദിവസം വഴിവക്കിൽ നിന്ന് കളിയാക്കി ചോദിച്ചവനോട്‌ ദേഷ്യം കൊണ്ട്‌ ചുവന്ന എന്റെ മുഖം കണ്ട്‌ അവനെ ഒറ്റത്തള്ളിനു കാനയിൽ മറിച്ചിട്ടു ശങ്കരമ്മാവൻ.
പിന്നീട്‌ "ഭ്രാന്തൻശങ്കരൻ" ന്ന് ആരും വിളിക്കാൻ ധൈര്യപ്പെട്ടില്ല.
ദൂരെ എവിടെയോ കല്ല്യാണം കഴിഞ്ഞ്‌ പോകുമ്പൊ ഇടനെഞ്ച്‌ പൊട്ടി ചീരു തന്നെയാ വീണ്ടും വിളിച്ചെ
“നാറാണത്ത്‌ ശങ്കരൻ” എന്ന്.
ചീരുവിന്റെ കല്ല്യാണം കഴിയുന്നതിനു മുന്നെ ഒരുപാട്‌ വട്ടം കാണാൻ ചീരു വന്നെങ്കിലും മുഖത്ത്‌ നോക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ശങ്കരമ്മാവൻ.
ഏറെ സഹികെട്ട്‌ ഒരു ദിവസം പറമ്പിൽ വെട്ടിക്കൊണ്ടിരിക്കുന്നിതിനിടയിൽ മുന്നിൽ കയറി നിന്ന ചീരുവിന്റെ പിന്നാലെ കലപ്പ എടുത്ത്‌ ഓടി ശങ്കരമ്മാവൻ. അന്ന് ജീവനും കൊണ്ടോടിയ ചിരു പിന്നീട്‌ ആ പറമ്പിൽ കാലു കുത്തിയില്ല.
അന്നവൾ "ഭ്രാന്തൻ" ന്ന് വിളിച്ചപ്പൊ എന്റെ മുഖം ചുവന്നത്‌ കണ്ടാണു ആദ്യമായി "നാറാണത്ത്‌ ശങ്കരൻ" എന്ന് ചീരു വിളിച്ചത്‌.
ആദ്യം എന്താണു "നാറാണത്ത്‌"
എന്ന് എനിക്ക്‌ മനസ്സിലായില്ലെങ്കിലും കല്ല്യാണം കഴിഞ്ഞ്‌ പോകുമ്പൊ ഇടനെഞ്ച്‌ കലങ്ങി അവൾ വിളിച്ചത്‌ എന്റെ മനസ്സിൽ ഉടക്കി.
തന്നെ പഠിപ്പിക്കുന്നതിനും, വീട്‌ ഇത്രമേൽ വലുതാക്കി പുതുക്കി പണിയുന്നതിനും, അമ്മയെ സഹായിക്കുന്നതിനും, പറക്കമുറ്റാത്ത ഒരാൺതരി മാത്രമുള്ള ഒരു വിധവയെ സമൂഹത്തിന്റെ ഒരു മോശം നോട്ടം പോലും ഏൽക്കാതെ കാത്തതും,
കാവൽ നിന്നതും,ഉമ്മറവാതിലിനപ്പുറം വീടിന്റെ അകത്തേക്ക്‌ കയറാത്ത ആ കാവൽമനുഷ്യനായിരുന്നു.
ഞങ്ങളുടെ ഇന്നലെകൾ അവൾക്ക്‌ ഒരിക്കലും ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്നതായിരുന്നില്ല.
അവൾ സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യയായി ഇന്നലെ കയറി വന്നവൾ മാത്രമായിരുന്നു.
കാലത്ത്‌ പതിവില്ലാത്ത ശബ്ദം അടുക്കളയിൽ ഉയർന്ന് കേൾക്കുന്നത്‌ കേട്ടാണു ചെന്ന് നോക്കിയത്‌.
"അമ്മയ്ക്കും മകനും കേട്ട അപവാദം എനിക്ക്‌ കേൾക്കാൻ പറ്റില്ലെന്നും,ഈ പതിവ്‌ ഇനി തുടരാൻ പാടില്ലെന്നും, ബന്ധുക്കളുടെ മുന്നിൽ നാണം കെടാൻ വയ്യെന്നും"
അവൾ പറഞ്ഞപ്പോൾ അമ്മയ്ക്കും തനിക്കും മുഖം താഴ്ത്തി നിൽക്കാനെ കഴിഞ്ഞുള്ളൂ.
"പുറത്തെവിടുന്നെങ്കിലും കഴിച്ചോളാൻ" പറയാൻ ഇത്തിരി പണവുമായി ഉമ്മറത്തേക്ക്‌ വരുമ്പൊളേക്കും ചുമലിലെ തോർത്തും ആഞ്ഞു വീശി നടന്നു നീങ്ങിയിരുന്നു ശങ്കരമ്മാവൻ.
പിന്നീട്‌ വീടിന്റെ പറമ്പിലേക്ക്‌ ശങ്കരമ്മാവൻ കയറിയിട്ടില്ല.
അച്ഛന്റെ മരണശേഷം പുറത്തേക്കിറങ്ങാത്ത അമ്മ ഒരു ദിവസം ഉച്ചക്ക്‌ ആ ചെറ്റക്കുടിലിൽ കൊണ്ടു വച്ച ഭക്ഷണം ഒന്ന് തൊട്ട്‌ പോലും നോക്കാതെ ഉറുമ്പരിച്ചത്‌ കണ്ടതിനു ശേഷം ഇടക്ക്‌ ആ ചെറ്റപ്പുരയിൽ വല്ല വെളിച്ചമോ ആൾപെരുമാറ്റമോ കണ്ടാൽ നെടുവീർപ്പിടുന്നത്‌ കാണാം.
ഒരു ഞായറാഴ്ച ദിവസം ഉച്ചക്ക്‌ ഭക്ഷണവും കഴിച്ച്‌ പതിമയക്കത്തിലായ ഞാൻ കാലിലെന്തൊ ചുറ്റിപിണയുന്നതറിഞ്ഞ്‌ കണ്ണു തുറന്നപ്പൊ വലിയൊരു പാമ്പ്‌ തല വിടർത്തി നിൽക്കുന്നു.
ആറുമാസം ഗർഭിണിയായ ഇവളും അമ്മയും കൂടി ബഹളം വെക്കുന്നതിനിടയിൽ ശരീരം ഒന്നനക്കാൻ പോലും പറ്റാത്ത തന്റെ ഇടയിലേക്ക്‌ ഒരു മിന്നൽ പോലെയാ ശങ്കരമ്മാവൻ ചാടി വീണത്‌.
എന്റെ കാലിൽ നിന്നും ആ പാമ്പിനെ വലിച്ചെടുക്കുമ്പൊ ഏതോ ശാപം കുത്തിയിറക്കുന്നത്‌ പോലെ ചീറ്റിക്കൊണ്ട്‌ ആഞ്ഞു കൊത്തുന്നതൊന്നും ഗൗനിക്കാതെ നടന്ന ശങ്കരമ്മാവൻ വീട്ടിന്റെ ഉമ്മറത്തെത്തുമ്പോളേക്കും വേച്ചു പോയിരുന്നു.
ഒരു വട്ടം കൂടി തിരിഞ്ഞ്‌ നടുമുറിയിലെ അച്ഛന്റെ പൂമാലയിട്ട ഫോട്ടോയിൽ നോക്കി ചുണ്ട്‌ കോട്ടി ഒന്ന് പുഞ്ചിരിച്ച്‌ ആർക്കൊക്കെയോ ഇടയിലേക്ക്‌ ശങ്കരമ്മാവനും മറഞ്ഞു.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot