നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉണ്ണി മാധവന്റെ ആഗയിലൂടെ ഒരു യാത്ര...

Image may contain: one or more people

നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത കാലമാണ്.
അല്ലേ...
വൈറൽ ആകാൻ ഉള്ള ആഗ്രഹം നമ്മളിലെല്ലാം വളരെ കൂടിയ ലെവലിൽ അടങ്ങിയിരിക്കുന്നു.. അതിനായി ആരുടെ സ്വകാര്യതയിലേക്കും നമ്മൾ കടന്നുകയറും എന്നായിരിക്കുന്നു.. ഏത് സാഹചര്യവും ശരി തെറ്റുകൾ നോക്കാതെ നമ്മൾ കൈകാര്യം ചെയ്യും എന്നായിരിക്കുന്നു.. അങ്ങനെ കൈകാര്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ് ഉണ്ണിമാധവന്റെ ആഗ എന്ന ചെറുകഥാ സമാഹാരത്തിലെ രണ്ടാമത്തെ കഥയായ ഹൈപ്പോ. മകന് വന്നുപെട്ട അപകടത്തിൽ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വല്ലാത്തൊരു വെപ്രാളത്തിൽ കയ്യിൽ പണമില്ലാതെ വലഞ്ഞു പോകുന്ന ഒരാൾ.. ആ സാഹചര്യത്തിൽ തന്റെ ജീവൻ നിലനിർത്താനായി ഒരു കുഞ്ഞിന്റെ ഭക്ഷണം കവർന്നു കഴിക്കാൻ ഇടയാകുന്നു.. പല സാഹചര്യങ്ങളിലൂടെ കടന്നുപോയ ശേഷം ഒടുവിൽ കിതച്ചു വലഞ്ഞ് ആശുപത്രിയിൽ അവന്റെ അരികിലെത്തുമ്പോൾ വൈറൽ ആക്കപ്പെട്ട ഒരു വീഡിയോയുടെ ഇരയാണ് താനെന്ന് അയാൾ തിരിച്ചറിയുന്നു...
ചങ്കു പൊട്ടിയല്ലാതെ ഹൈപ്പോ എന്ന കഥ നമുക്ക് വായിച്ചു തീർക്കാനാവില്ല...
ശ്രീ ഉണ്ണിമാധവന്റെ ആദ്യത്തെ ചെറുകഥാ സമാഹാരമാണ് ആഗ. വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്ന കഥകളെല്ലാം കൂടി അതിമനോഹരമായി തുന്നി ചേർത്തിരിക്കുന്നു. പതിനെട്ട് കഥകളാണ് ഈ പുസ്തകം. ഓരോ ഷോർട്ട് ഫിലിമുകൾ കാണുന്നതുപോലെ ഓരോ കഥകളും നമ്മുടെ മുന്നിൽ വന്ന് ഓരോ സാഹചര്യങ്ങൾ അവതരിപ്പിച്ചിട്ട് പോകുന്നു..
നൂറ്റിയൻപത് രൂപ വില. നല്ലെഴുത്തിന്റെ പ്രകാശനം.
പുസ്തകം വായിച്ചു തീർക്കുമ്പോൾ വിസ്മയിപ്പിക്കുന്ന ഏറ്റവും പ്രധാന വസ്തുത ശ്രീ ഉണ്ണിമാധവൻ തന്റെ കഥകൾക്ക്‌ തിരഞ്ഞെടുക്കുന്ന പേരുകളാണ്.. പുസ്തകത്തിന്റെ പേരായ ആഗ തന്നെ ഉദാഹരണം.. പുസ്തകം വായിക്കാൻ ഏറ്റവുമധികം പ്രേരിപ്പിക്കുന്നത് ഈ പേര് തന്നെയാണെന്ന് നിസ്സംശയം പറയാം...
എന്തുകൊണ്ട് ആ പേര് എന്ന് അന്വേഷിച്ചു പോകുമ്പോൾ നമ്മുടെ കണ്ണിൽപ്പെടുന്ന ഒരു ചോദ്യമുണ്ട്.. എത്രയോ ആഗമാർ ചോദിക്കുന്ന ഒരു ചോദ്യം.. ഒരുപാട് പേർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യം..
"അങ്കിൾ ഈ പ്രണയവും സ്നേഹവും ഒന്നു തന്നെയല്ലേ എന്നിട്ടും ഇത്ര തീവ്രമായ സ്നേഹം എന്താ വീട്ടിൽ ഉണ്ടാവാത്തത്?"
എത്രയോ കുഞ്ഞു പ്രണയങ്ങളുടെ നെഞ്ചുരുക്കങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആത്മഹത്യകളും ഇനിയും ഉണ്ടാക തന്നെ ചെയ്യും... അല്ലെങ്കിൽ ഉണ്ടാകാതിരിക്കട്ടെ...
തുലാവർഷം എന്ന കഥയിൽ വായനക്കാരനെ പിടിച്ചിരുത്തുന്ന മറ്റൊരു കരവിരുതാണ് കാണുന്നത്... അരസികൻ ആയ ഒരു ഭർത്താവിനോടൊപ്പം ഉള്ള ഒരു ജീവിതം ഭാമയെ മടുപ്പിക്കുന്നുണ്ട്. എങ്കിലും വഞ്ചിക്കുവാൻ അവൾക്ക് ആഗ്രഹമില്ല. അവളെ ഏറ്റവും അധികം ഭ്രമിപ്പിക്കുന്ന, അവളുടെ നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളെ തിരികെ എത്തിക്കുന്ന, ഒരു മഴയിൽ അവളോടൊപ്പം കൂടിയ ഒരു ഗന്ധർവനൊപ്പം അവൾ അവളുടെ സന്തോഷങ്ങളെ തിരികെ എത്തിക്കുന്നു...
മഴയുടെ ഭംഗിയോടൊപ്പം ഭാമയുടെ വികാര വിചാരങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും തുലാവർഷം നമുക്കു മുന്നിൽ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്...
നാലുമണി പൂവ് എന്ന കഥയിൽ നമ്മുടെ കണ്ണുകൾ ഉടക്കുക കൃത്യം നാലുമണിക്ക് എന്നും പൂക്കുന്ന നാലുമണി പൂക്കളുടെ ഭംഗിയാണ്. ദിനമെന്നോണം മിണ്ടിയിരുന്നവൾ അകലെ നിന്നാണെങ്കിലും, കാണാതെ യാണെങ്കിലും, പ്രണയം ജ്വലിപ്പിച്ചവൾ ജീവിതത്തിൽ ഇനി ഇല്ലെന്ന തിരിച്ചറിവാണ് ഈ കൊച്ചു കഥ.
ഒരു മഴയിലൂടെ തന്നെയാണ് ദിയ ഉണ്ണിയുടെ ജീവിതത്തിലേക്ക് വരുന്നത്. മെസ്സേജ് ടൈപ്പിംഗ് എന്ന ഒരു പ്രതീക്ഷയായി അവൾ അവസാനിക്കുകയും ചെയ്യുന്നു. ഇക്കാലഘട്ടത്തിലെ നേർസാക്ഷ്യം. എത്രയോ ഫേസ്ബുക്ക് സൗഹൃദങ്ങളുടെ ആടി പഴകിയ കഥ.
നിസ്സഹായതയുടെ ആകെത്തുകയാണ് ഫാവർ - ല്യൂബ എന്ന കഥ. ജീവിതത്തിലെ കടുത്ത യാഥാർത്ഥ്യങ്ങൾ ക്കിടയിൽ അവഗണിക്കപ്പെട്ടു പോകുന്ന ഒരു പച്ച മനുഷ്യന്റെ ചിന്തകളാണ് ഈ കഥയിൽ വിവരിക്കുന്നത്. അമ്മ-മകൻ കഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ മൃതദേഹം മാറോടമർത്തി മേഘങ്ങളിലേക്ക് കാലെടുത്തുവച്ച് മുന്നോട്ടുതന്നെ പോകുന്ന നിസ്സഹായനായ ആ മകൻ നമ്മുടെ ഹൃദയത്തിൽ അവശേഷിക്കുന്ന അല്പം മനുഷ്യത്വത്തെ തൊട്ടുണർത്താതെ പോകില്ല.. രചനയുടെ ഭംഗി അവസാന നിമിഷങ്ങളിൽ കാറ്റിന്റെ ചൂളംവിളിക്കൊപ്പം അയാളുടെ ചെവിയിൽ പതിക്കുന്ന ഫാവർ - ല്യൂബ വാച്ചിന്റെ ശബ്ദത്തോടൊപ്പം നമ്മുടെ മനസ്സിനെ വല്ലാതെ ഭ്രമിപ്പിക്കും...
ചിതറിത്തെറിച്ച് കിടക്കുന്ന മാംസക്കഷണങ്ങൾക്കിടയിൽ പല കഷണങ്ങളായ മൊബൈൽഫോണിലേക്ക് അവസാന പ്രതീക്ഷ എന്നോണം വിളിക്കുന്ന നീല ചുരിദാർ ഇട്ട പെൺകുട്ടിയെ നമ്മൾ എന്ത് പറഞ്ഞ് മനസ്സിൽ നിന്ന് ഇറക്കി വിടും?
മഴയോ മരണമോ ഏതാണ് ഉണ്ണി മാധവന്റെ കഥകളിലെ ഏറ്റവും പ്രധാനപ്പെട്ട ബിംബം എന്ന് വേർതിരിച്ചറിയാൻ ആവില്ല... ഒരുപക്ഷേ ആഗയിലെ മിക്ക കഥകളും തന്നെ സാധാരണ ബുദ്ധിക്ക് പുറത്തുനിന്നാണ് വായിക്കേണ്ടത് എന്ന് നിസ്സംശയം പറയാം. മറ്റു ചിലവ ജീവിതത്തിന്റെ നേർസാക്ഷ്യവും... വായനയുടെ മൂഡും മാനസികാവസ്ഥകളും മാറിവരും.. എങ്കിലും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കുമ്പോൾ നോവിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഓരോ കഥകളും മനസ്സിൽ അവശേഷിപ്പിക്കുക കടുത്ത വിഷാദം തന്നെയായിരിക്കും..
ഓരോ വിഷാദങ്ങളെയും സ്വയം വിശകലനം ചെയ്തു അതിനെല്ലാം പരിഹാരം കണ്ടെത്താനുള്ള ചുമതല വായനക്കാരനിലേക്ക് ഏല്പിച്ചു കൊടുക്കുകയാണ് ഉണ്ണിമാധവൻ ഈ കഥാസമാഹാരത്തിലൂടെ..
അതുകൊണ്ടുതന്നെ ഓരോ വായനയും അതീവ ഹൃദ്യവും വ്യത്യസ്തവും ആയി മാറുന്നു...
അതുതന്നെയാണ് ആഗയുടെ ഭംഗിയും....
രാജീവ് പണിക്കർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot