നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനുരാഗ കരിക്കിൻ വെള്ളം

Image may contain: 1 person, smiling, closeup and indoor

"നീ ആ ബാർബർ ശേഖരന്റെ ഭാര്യ അല്ലെ?" ബസ്സിൽ രാജേഷിനോട് ചേർന്ന് നിന്ന എന്നോട് ശങ്കര പണിക്കർ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
" ഈ ചെറുക്കൻ ഏതാണ് ?.." രാജേഷിനെ സംശയത്തോടെ സൂക്ഷിച്ചു നോക്കികൊണ്ട്‌ പണിക്കർ ചോദിച്ചു.
"ഇത്...ഇത്...എന്റെ ചേച്ചിയുടെ മകനാണ്..." ശങ്കരപ്പണിക്കരുടെ മുഖത്തു നോക്കാതെ തന്നെ ഞാൻ പറഞ്ഞു.അടുത്ത സ്റ്റോപ്പിൽ ഇറങ്ങുവാൻ നേരം അയാൾ ഒന്നുകൂടി ഞങ്ങളെ സൂക്ഷിച്ചു നോക്കി...
"എന്തോ ഒരു ഏനക്കേട്‌ മണക്കുന്നുണ്ടല്ലോ...." അയാൾ പിറുപിറുത്തുകൊണ്ട് ബസ്സിൽ നിന്നും ഇറങ്ങിപ്പോയി.
അയാളുടെ ഊഹം ശരിയായിരുന്നു.....ഞാൻ രാജേഷിന്റെ കൂടെ ഇറങ്ങിപോന്നതാണ്. രാവിലെ തന്നെ ശേഖരേട്ടൻ ബാർബർ ഷോപ്പിൽ പോയതാണ്...ഇനി അയാളെ ബാർബർ ശേഖരൻ എന്ന് വിളിച്ചാൽ മതി...കുട്ടികൾ സ്കൂളിൽപ്പോയ ഉടനെ തന്നെ രാജേഷ് എത്തിചേർന്നിരുന്നു.
ഞാൻ രാജേഷിനെ വീണ്ടും ഒളികണ്ണിട്ടു നോക്കി. ഇത്രയും സുന്ദരനായ ഇവനെ എനിക്ക് നേടിത്തന്ന ഫേസ്ബുക്കിനോട്‌ ഞാൻ കടപ്പെട്ടിരിക്കുന്നു. ഒരുപാടു കാലുപിടിച്ചു കരഞ്ഞിട്ടാണ് ആ കാലൻ ശേഖരൻ എനിക്ക് ഒരു മൊബൈൽ വാങ്ങി തന്നത്.....
അറുബോറനായ ഒരു ഭർത്താവിനെയാണെല്ലോ ഞാൻ ഇത്രയും കാലം സഹിച്ചത്...ഒട്ടും റൊമാന്റിക് അല്ലാത്ത വിദ്യാഭ്യാസം തീരെയില്ലാത്ത കഷണ്ടിത്തലയൻ!!!
വീട് വിട്ടാൽ ബാർബർഷോപ്പ്....ബാർബർഷോപ്പ് വിട്ടാൽ വീട്...ഇതുമാത്രമാണ് അയാളുടെ ലോകം...ഇപ്പോൾ ഒരു ബാർബർഷോപ്പ്ക്കൂടി തുടങ്ങുവാൻ ഓടിനടക്കുകയാണ്....
ഒരു ഭാര്യയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്ത ഇയാൾ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്? ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
എന്തെങ്കിലും ചോദിച്ചാൽ എന്നേരെ പറയും ....നിനക്ക് ഞാൻ തീറ്റ തരുന്നില്ലേ എന്ന്...ഈ കണക്കു കേട്ടു ഞാൻ മടുത്തു.
ഒരുപാട് ആഗ്രഹങ്ങളുള്ള....യാത്ര ധാരാളം ഇഷ്ടപ്പെടുന്ന ഒരു സാധാരണ പെണ്ണാണ് ഞാൻ....അയാളുടെ കണക്കുകൂട്ടലുകൾ എനിക്ക് മനസ്സിലായിട്ടേയില്ല....
എന്റെ അച്ഛൻ എന്തു കണ്ടിട്ടാണോ ഈ കഷണ്ടിത്തലയന് എന്നെപിടിച്ചുകൊടുത്തതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അച്ഛന്റെ കടയിൽ പണിപഠിക്കുവാൻ വന്ന അയാളെ അച്ഛന് എങ്ങിനെയാണ് ഇഷ്ടമായത് ? ഞാൻ ഒരു ദിവസം അച്ഛനോട് നേരിട്ടങ്ങു ചോദിച്ചു.
"സമയമാകുമ്പോൾ എന്റെ മോൾക്ക് എല്ലാം മനസ്സിലാകും..." അച്ഛൻ പറഞ്ഞു...എന്ത് മനസ്സിലാകുവാനാണ്...ദിവസം ചെല്ലുംതോറും എന്റെ ജീവിതം കൂരിരുട്ടിലേക്കു പോയതല്ലാതെ എനിക്കൊന്നും മനസ്സിലായില്ലേ..
"നമ്മൾ കോട്ടയത്തെത്തി...ഇനി ഒരു മണിക്കൂറിനുള്ളിൽ എന്റെ വീട്ടിലെത്തും " രാജേഷ് എന്റെ കൈയ്യിൽ തഴുകിക്കൊണ്ടു പറഞ്ഞു.
വീട് എന്നുപറഞ്ഞപ്പോൾ പൊന്നുവിനെയും മീനാക്ഷിയെയും എനിക്ക് ഓർമ്മ വന്നു. അവർ ഇപ്പോൾ സ്കൂൾ വിട്ടു വന്നുകാണും...എന്നെ കാണാതാകുമ്പോൾ വിഷമം ആകുമായിരിക്കും...സാരമില്ല...അയാളുടെയല്ലേ സന്തതികൾ...അനുഭവിക്കട്ടെ...ബാർബർഷോപ്പും കെട്ടിപ്പിടിച്ചിരിക്കുന്ന അയാൾ ഒരു പാഠം പഠിക്കും...ഞാൻ വെറും മണ്ടിയാണെന്നാണ് അയാൾ വിചാരിച്ചത്......വീട്ടിലെ പണി മാത്രം ചെയ്യുവാനുള്ള യന്ത്രം?...
"നമുക്ക് ഇവിടെ ഇറങ്ങി ഒരു ഷോപ്പിംഗ് നടത്താം...പറ്റുമെങ്കിൽ തിരുനക്കര അമ്പലത്തിൽ രാവിലെ തൊഴുത്തിട്ടു പോകാം" രാജേഷ് പറഞ്ഞു.
"അപ്പോൾ നമ്മൾ എവിടെ താമസിക്കും...?" ഷോപ്പിംഗ്, അമ്പലം എന്നുകേട്ടപ്പോൾ ഞാൻ ഒന്നിളകിയെങ്കിലും ഞാൻ ചോദിച്ചു.
"നമുക്ക് ഏതെങ്കിലും ലോഡ്ജിൽ മുറിയെടുക്കാം" രാജേഷ് ലാഘവത്തോടെ പറഞ്ഞു.
"ലോഡ്ജിലോ..വേണ്ട...നമുക്ക് എത്രയും പെട്ടെന്ന് നിന്റെ വീട്ടിലെത്തണം" ഞാൻ പറഞ്ഞു.
" ഇന്ന് ഡാഡി വീട്ടിലുണ്ടാവും...നാളെ രാവിലെ ദുബൈക്ക് പോകും....നാളെ രാവിലെ നമുക്ക് വീട്ടിൽ ചെല്ലാം" രാജേഷ് പറഞ്ഞു.
"നീ ഡാഡിയോടും മമ്മിയോടും പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട് എന്നല്ലേ പറഞ്ഞത് ?" ഞാൻ ചോദിച്ചു.
"അതെ.പക്ഷെ തല്ക്കാലം ഡാഡി പോയിട്ട് നമുക്ക് വീട്ടിലോട്ടു പോകാം" അവൻ പറഞ്ഞു.
നിവൃത്തിയില്ലാതെ ഞാൻ അവന്റെ കൂടെ കോട്ടയത്തിറങ്ങി....രാജേഷ് എന്നെ സ്നേഹംകൊണ്ട് മൂടി. ആര്യാസിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു...മിക്കവാറും എല്ലാ ഷോപ്പിംഗ് സെന്ററിലും ഞങ്ങൾ കയറിയിറങ്ങി....എന്റെ ഇഷ്ടങ്ങൾ അറിഞ്ഞുള്ള അവന്റെ പ്രവർത്തനം എനിക്ക് വല്ലാത്ത സന്തോഷമാണ് നൽകിയത്.
എനിക്കിഷമുള്ള ഒരു ചുരിദാർ അവൻ എനിക്ക് വാങ്ങിച്ചു തന്നു.
അതിട്ട് അവന്റെ മുൻപിൽ ചെന്നപ്പോൾ എനിക്ക് വലിയ നാണം തോന്നി.
"ചേച്ചിയെ കണ്ടാൽ ഇപ്പോൾ ഒരു സിനിമാ നടിയെപ്പോലെയുണ്ട്.."അവൻ പറഞ്ഞു.
എൻറെ ഹൃദയം നിറഞ്ഞു. ജീവിതം ഒന്നേയുള്ളൂ അത് പരമാവധി എൻജോയ് ചെയ്യേണ്ടതാണെന്നുള്ള സത്യം ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്...രാജേഷിനെ നേരത്തെ കണ്ടുമുട്ടേണ്ടതായിരുന്നു...ഞാൻ മനസ്സിലോർത്തു.
"സാരമില്ല.....എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.." ഞാൻ പിറുപിറുത്തു.
"ചേച്ചി എന്തെങ്കിലും പറഞ്ഞോ?" അവൻ ചോദിച്ചു.
"നിന്റെ ചേച്ചീ വിളിയൊന്നു നിർത്തുമോ?" ഞാൻ അവനെ സ്നേഹത്തോടെ ശകാരിച്ചു.
ലോഡ്ജ് മാനേജരുടെ തുറിച്ചുള്ള നോട്ടം എന്നെ തെല്ല് അലോസരപ്പെടുത്തി.....
ഞങ്ങൾ മുറിയിൽ കയറി.....അവൻ എന്നെ അനുരാഗത്തോടെ ആലിംഗനം ചെയ്തു.
"കൊതിയൻ" ഞാൻ പിറുപിറുത്തു.
സ്വാതന്ത്ര്യത്തിന്റെ ശീതളച്ഛായയിൽ ഞാൻ ആറാടിയെങ്കിലും അവനെ പതുക്കെ തള്ളിമാറ്റിക്കൊണ്ടു ഞാൻ പറഞ്ഞു.
" ഇതൊക്കെ വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം......"
" ചേച്ചീ എന്താണിത്‌...നമ്മൾ നാളെത്തന്നെ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യുമെല്ലോ " അവൻ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.....അവൻ എന്നെ നിർബന്ധിച്ചപ്പോൾ ഞാൻ അവനോടു ചേർന്നിരുന്നു.
" നമുക്ക് രാവിലെ അമ്പലത്തിൽ പോകാം .."അവൻ പറഞ്ഞു.
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ചെറിയൊരു ആശങ്ക ഉടലെടുത്തു.....എങ്കിലും വൃത്തികെട്ട ഭർത്താവിന്റെ രൂപം മനസ്സിൽ വന്നപ്പോൾ എൻറെ ആശങ്ക പമ്പകടന്നു.
ഞങ്ങൾ അമ്പലത്തിനടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. മിസ്റ്റർ ആൻഡ് മിസ്സിസ് രാജേഷ് എന്നാണ് അവൻ അവിടുത്തെ ബുക്കിൽ എഴുതിയത്.
അവൻ എന്നെ ആലിംഗനം ചെയ്തു...എന്നെ ചുംബനങ്ങൾ കൊണ്ട് മൂടി.... സ്വാതന്ത്രത്തിന്റെ ശീതളച്ഛായയിൽ ഞാൻ ആറാടിയെങ്കിലും അവനെ സാവധാനം ഞാൻ തള്ളിമാറ്റി.
"ഇതൊക്കെ കല്യാണം കഴിഞ്ഞതിനുശേഷം മാത്രം മതി" അവൻ അനുസരണയുള്ള കുട്ടിയെപ്പോലെ മാറിയിരുന്നു. ഞാൻ പറഞ്ഞാൽ അനുസരിക്കാനും ആളുണ്ട് എന്ന ചിന്ത എൻറെ മനസ്സിനെ ആനന്ദദായകമാക്കി.
സംസാരിച്ചു സമയം പോയതറിഞ്ഞില്ല.......അവന്റെ കൊതിയോടെയുള്ള നോട്ടം കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി...ഞാൻ അവനോടു ചേർന്നിരുന്നു.
ആരോ കതകിൽ ശക്തിയായി മുട്ടിയപ്പോൾ അവൻ ചെന്ന് കതക്‌തുറന്നു....
പുറത്തേക്കു നോക്കിയ ഞങ്ങൾ ഞെട്ടിവിറച്ചു...
വാതിലിനുപുറത്തു പൊലിസുകൊരോടൊപ്പം കുറെ ആളുകൾ!!!
അവർ അകത്തേക്ക് പ്രവേശിച്ചു....അതിൽ ആജാനുബാഹുവായ ഒരു മനുഷ്യൻ രാജേഷിൻറെ കവിളിൽ ആഞ്ഞടിച്ചു.
"ഡാഡി...ഞാൻ " അവൻ വിതുമ്പി.
"ഏതാണെടാ ഇവൾ ?" പോലീസ് ഇൻസ്‌പെക്ടർ മുന്നോട്ടു വന്നു.
" ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാണ്.." ഞാൻ ധൈര്യപൂർവ്വം പറഞ്ഞു.
" ഭാര്യാഭർത്താക്കന്മാരോ?" ഇൻസ്‌പെക്ടർ പരിഹാസത്തോടെ ചിരിച്ചു....അയാൾ തിരിഞ്ഞു രാജേഷിനെ നോക്കി ചോദിച്ചു.
"ഇവൾ പറയുന്നത് ശരിയാണോടാ?"
ഞാൻ അവനെ പ്രതീക്ഷയോടെ നോക്കി..എന്നാൽ 'അല്ല' എന്നുള്ള അവൻറെ മറുപിടി കേട്ട ഞാൻ നടുങ്ങിത്തെറിച്ചു.
"പിന്നെയാരാണെടാ ഇവൾ ?' ഇൻസ്‌പെക്ടർ ചോദിച്ചു.
അവൻ അവൻറെ ഡാഡിയെ നോക്കി...പിന്നെ എന്നെ ചൂണ്ടി പറഞ്ഞു.
"സാർ ഇവർ എന്നെ തട്ടിക്കൊണ്ടു വന്നതാണ്...എനിക്ക് ഇവരെ അറിയില്ല...."
ഞാൻ ദയനീയമായി എല്ലാവരെയും നോക്കി.
ഇൻസ്‌പെക്ടറുടെ മുഖം കൂടുതൽ വികൃതമായി.
പോലീസ് സ്റ്റേഷനിൽ ചെന്ന എന്നെ എല്ലാവരും പരിഹസിച്ചു. രാജേഷിനെ അവന്റെ ഡാഡിയുടെകൂടെ ഇൻസ്‌പെക്ടർ പറഞ്ഞുവിട്ടു...അവൻ എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അവിടെ നിന്നും സ്ഥലം വിട്ടു....
എൻറെ ജീവിതം അവസാനിച്ചു എന്നുതന്നെ എനിക്ക് തോന്നി.........
"നിനക്ക് നാണമില്ലെടീ മകൻറെ പ്രായമുള്ള ഒരു ചെറുക്കനെ തട്ടിക്കൊണ്ടുപോകുവാൻ" വനിതാപോലീസ് എന്നോട് ചോദിച്ചു.
" ഞാൻ തട്ടിക്കൊണ്ടു പോന്നതല്ല... ഞങ്ങൾ ഒളിച്ചോടിപ്പോന്നതാണ്..." ഞാൻ പറഞ്ഞു....
അതുകേട്ടവരെല്ലാം ഉറക്കെ ചിരിച്ചു. ഞാൻ അമ്പരപ്പോടെ അവരെ നോക്കി.
"ഏതായാലും ഒളിച്ചോടിപ്പോന്നതല്ലേ..ഇനി കുറേനാൾ ഒളിച്ചുതന്നെ ജയിലിൽ കഴിയാം" ഇൻസ്‌പെക്ടർ പറഞ്ഞു.
എനിക്ക് ശേഖരേട്ടനെ ഓർമ്മ വന്നു...എൻറെ മക്കളെ ഓർമ്മ വന്നു...ഞാൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.പോലീസ്‌സ്റ്റേഷനിലെ ബഞ്ചിൽ ഞാൻ തളർന്നിരുന്നു.ക്ഷീണം മൂലം ഞാൻ ചെറുതായി മയങ്ങിപ്പോയി.
ആരോ ഉറക്കെ സംസാരിക്കുന്നതുകേട്ടപ്പോഴാണ് ഞാൻ കണ്ണുതുറന്നത്...അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഇൻസ്പെക്ടറോട്‌ സംസാരിച്ചുകൊണ്ടു നിൽക്കുന്ന ശേഖരേട്ടനുംഎൻറെ അച്ഛനും!!!
"ശേഖരാ ഇവളെയൊന്നും വീട്ടിലേക്കു കയറ്റരുത്....കുറെ നാൾ ജയിലിൽ കിടന്നാലേ ഇവളൊക്കെ പഠിക്കുകയുള്ളൂ" ഇൻസ്‌പെക്ടർ പറഞ്ഞു.
"സാർ...അവൾക്കു ഒരു അബദ്ധം പറ്റിയതാണ്...എന്റെകൈയ്യിലും തെറ്റുണ്ട്....ജോലിത്തിരക്കിനിടക്ക് അവളുടെ ആഗ്രഹങ്ങളൊന്നും സാധിച്ചുകൊടുക്കുവാൻ എനിക്ക് കഴിഞ്ഞില്ല. വളർന്നു വരുന്ന പെണ്മക്കളെയെങ്കിലും ഓർത്ത് അവളെ ഞങ്ങളുടെ കൂടെ വിടണം" ശേഖരേട്ടൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
"നിന്നെയൊക്കെ സമ്മതിക്കണം.....ഉം ഏതായാലും ഞനായിട്ട് കുഴപ്പം ഒന്നും ഉണ്ടാക്കുന്നില്ല" ഇൻസ്‌പെക്ടർ പറഞ്ഞു...അയാൾ എൻറെ നേരെ തിരിഞ്ഞു.
"ഈ പാവം കഷ്ടപ്പെട്ട് കൊണ്ടുവരുന്ന ആഹാരം കഴിച്ചിട്ടാണെല്ലോ ഈ ചതി നീ ചെയ്തത്?"
ഞാൻ ഒന്നും പറഞ്ഞില്ല ...എൻറെ തല താഴ്ന്നുതന്നെ ഇരുന്നു.
വീട്ടിൽ ചെന്നപ്പോൾ എന്നെക്കണ്ട കുട്ടികൾ കരഞ്ഞുകൊണ്ട് ഓടിവന്നു...അവരെ ഞാൻ കെട്ടിപ്പിടിച്ചപ്പോൾ അവരുടെ കരച്ചിൽ ഉച്ചത്തിലായി. എൻറെ കണ്ണുകളും നിറഞ്ഞൊഴുകി...ഞാൻ ശേഖരേട്ടനെ നോക്കി....കരച്ചിൽ നിയന്ത്രിക്കുവാൻ പാടുപെടുന്ന ശേഖരേട്ടൻ.....................
അച്ഛൻ എന്റെയടുക്കൽ വന്നു നിന്നു..ആ മുഖത്തോട്ടു നോക്കുവാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു.
"മോളെ...ഞാൻ ഇറങ്ങുകയാണ്.......പിന്നെ നീ പണ്ട് എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട് ..എന്തുകണ്ടിട്ടാണ്‌ ഞാൻ നിന്നെ ശേഖരന് കൊടുത്തതെന്ന്? ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ അതെന്തിനാണെന്ന്?" അച്ഛൻ ചോദിച്ചു.
"അച്ഛാ...ഞാൻ.....എന്നോട് ക്ഷമിക്കണം..." ഞാൻ വിങ്ങിപ്പൊട്ടി.
" നീ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല...ആ പാവത്തിനോടാ നീ ക്ഷമ ചോദിക്കേണ്ടത്..."അച്ഛൻ പറഞ്ഞു.
ഞാൻ ശേഖരേട്ടനെ നോക്കിയപ്പോൾ അദ്ദേഹം വീടിനു പുറത്ത് പുറത്തു തകർത്തുപെയ്യുന്ന മഴയെ നോക്കി നിൽക്കുന്നു.
" ശേഖരേട്ടാ"....ഞാൻ വിളിച്ചു....
".......അപ്പോഴത്തെ പരിഭ്രമത്തിൽ ഞാൻ കട പൂട്ടാനായിട്ടു മറന്നു" അതും പറഞ്ഞുകൊണ്ട് ശേഖരേട്ടൻ മഴയത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു..
ഒറ്റരാത്രികൊണ്ട് ജീവിതം എന്താണെന്നു പഠിച്ച ഞാൻ എൻറെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുകൊണ്ടു അടുക്കളയിലേക്കു നടന്നു.
അനിൽ കോനാട്ട് - 
Anil Konattu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot