നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൺകണ്ട ദൈവങ്ങൾ

Image may contain: 1 person, sitting, sunglasses and closeup

ചെങ്കല്ല് ‌ പാകിയ നീളമുള്ള നടവഴിയും ഉയരത്തിൽ കെട്ടിയ മതിലുകളും ആ നാട്ടിൽ ആ വീടിന്റെ ഒരു വലിയ പ്രത്യേകതയായിരുന്നു.
ആ മതിലിന്റെ അവിടവിടായി തേപ്പടർന്ന് വീണതിന്റെ ഇടയിലെ പച്ചപ്പിൽ തല ഉയർത്തി നിന്ന മൂന്നാലു “രാജാവിനെയും ഭടന്മാരെയും” പിഴുതെടുത്ത്‌ ‌ ശ്രദ്ധയോടെ രാജാവിനെ കൊണ്ട്‌ ഭടന്മാരുടെ തല കൊയ്യിപ്പിച്ച്‌ ആസ്വദിച്ച്‌ നടക്കുന്നതിനിടയിലാണു ഞാനൊന്ന് വഴുതിയത്‌. ഉള്ളിലൊരു കൊള്ളിയാൻ മിന്നിയെങ്കിലും വീഴാതെ നിന്നപ്പോ ആശ്വാസമായി.
അപ്പൊളേക്കും “രാജാവും ഭടനും” ദൂരേക്ക്‌ തെറിച്ച്‌ വീഴുകയും രാജാവിന്റെ യുദ്ധതന്ത്രങ്ങളിൽ മുഴുകിയ എന്റെ മനസ്സ്‌ തിരിച്ച്‌ ആ മുറ്റത്തെത്തുകയും ചെയ്തു.
‌ ഓടിൽ നിന്നും വെള്ളം വീഴുന്ന ഭാഗം വരെ സിമന്റിട്ടതാണു മുറ്റം. തലേന്ന് പെയ്ത മഴയും വരാന്തയുടെ ഓരത്ത്‌ മുറ്റത്തോട്‌ ചേർന്ന് കൈകഴുകാൻ വച്ചിട്ടുള്ള പൈപ്പിൽ നിന്നുള്ള വെള്ളവും, മുറ്റത്തെ മാവിൽ നിന്നും വീഴുന്ന ഇലകളും ഒക്കെ ചേർന്ന് “മുറ്റംവഴുക്കൽ” പതിവാണു.
മിക്ക ദിവസവും കുമ്മായമോ പച്ച ഓലയോ ഇടുമെങ്കിലും ചിലപ്പൊ അതും വഴുതും.‌
അത്‌ കൊണ്ട്‌ എല്ലാവരും അതിൽ ചവിട്ടാതിരിക്കാൻ സൂക്ഷിക്കുകയും ചവിട്ടിയവർ അടി തെറ്റുകയും ചെയ്യുന്ന വഴുക്കൽ.
ഏക്കറു കണക്കായുള്ള പറമ്പിൽ രണ്ട്‌ നിലയുള്ള വലിയൊരു വീട്‌. താഴെയും മേലെയുമുള്ള വരാന്തകളിൽ ഗ്രിൽസിട്ടിട്ടുണ്ട്‌. ഉമ്മറത്ത്‌ രണ്ട്‌ ഭാഗത്തായും നിസ്കരിക്കാനുള്ള സ്ഥലങ്ങൾ.
മുറ്റത്ത്‌ ഒരു ഭാഗത്ത്‌ അരഭിത്തിയാൽ മറച്ച ആണുങ്ങൾക്കുള്ള മൂത്രപ്പുര. അടുക്കള ഭാഗത്ത്‌ തൊട്ടടുത്തുള്ള വിറക്‌ പുരയുമായി ചേർന്ന് ഓടിട്ട മറ്റൊരു ഭാഗം. അവിടെയാണു പുറം പണിക്കാർക്കുള്ള ഭക്ഷണം കൊടുക്കുന്ന സ്ഥലം.അതിനപ്പുറം വലിയ നീളമുള്ള അടുക്കളയും കുളിമുറിയും കിണറും.
ഞാൻ അടുക്കള ഭാഗത്തെത്തി ഉച്ചത്തിൽ ചോദിച്ചു.
“അച്ചമ്മേണ്ടാ”
അടുക്കളയോട്‌ ചേർന്ന താഴത്തെ തെങ്ങിൻ ചുവട്ടിൽ നിന്ന് ഉണങ്ങിയ ഓലയിൽ കൊടുവാൾ വീശുന്ന ശബ്ദം പെട്ടെന്ന് നിലച്ചു. ആ നിശബ്ദതയിൽ ഞാൻ ഒന്ന് കൂടി ഉച്ചത്തിൽ വിളിച്ച്‌ ചോദിച്ചു.
അടുക്കളയോട്‌ ചേർന്നുള്ള ജനലിലൂടെ രണ്ട്‌ തലകൾ ഒന്നിച്ച്‌ പ്രത്യക്ഷപ്പെട്ടു.
“ ഉമ്മാ അമ്മേന്റെ മോൻ”
അമ്പരക്കുമ്പോൾ അന്നേ വായിൽ ആദ്യം വരുന്നത്‌ “ന്റള്ളോ” ന്നാണു. പറഞ്ഞുവെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല.
അതിനു മുന്നെ പറമ്പിൽ നിന്നും ഒരു കൈയ്യിൽ കൊടുവാളുമായി വെള്ള ബ്ലൗസും വെള്ള ഒറ്റമുണ്ടിന്റെ കോന്തല മടക്കി കുത്തി വിയർത്തൊട്ടിയ ദേഹവുമായി അച്ഛമ്മ.
“ഞാനീടേണ്ട്‌ ന്തേനൂ”
ആ ചോദ്യം അനാവശ്യമാണെന്നറിയാമെങ്കിലും വീട്ടിൽ എന്തെങ്കിലും പ്രത്യേകിച്ച്‌ കാര്യമുണ്ടോ എന്നറിയാൻ മാത്രമാണു ആ ചോദ്യം.
ഞാൻ ചുമലു കുലുക്കി ചുണ്ടും കണ്ണും ഒന്നിച്ച്‌ അടച്ച്‌ പറഞ്ഞു.
“ഒന്നൂല്ലാ”
സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ അങ്ങനൊരു അന്വേഷിച്ച്‌ പോക്ക്‌ ആ വീട്ടിലെ “കത്തലട"ക്കുന്ന ആഹാരത്തോടുള്ള വിശപ്പിന്റെ വിളിയിൽ നിന്ന് വരുന്നതാണു.
അത്‌ അവർക്കും അറിയാം.
“അമ്മാന്റെ മോൻ വന്നാ” എന്നും ചോദിച്ച്
വലിയൊരു മൊന്തയിൽ ഉപ്പിട്ട ചൂടുള്ള കഞ്ഞി വെള്ളവുമായി എന്റെ അവിടത്തെ അന്നദാതാവ്‌ പുറത്തെത്തി.
പളപള മിന്നുന്ന ‌കൈയോളം മറയുന്ന മേൽക്കുപ്പായവും മടിക്കുത്ത്‌ പുറത്ത്‌ കാണുന്ന വിധത്തിൽ ഉടുത്തിരിക്കുന്ന മേൽക്കുപ്പായത്തിന്റെ അതേ തുണിയിലുള്ള മുണ്ടും.
അരയിലൊരു കൂട്ടം താക്കോലുകൾ കറുത്ത ചരടിൽ എപ്പോളും തൂങ്ങിക്കിടക്കുന്നുണ്ടാകും‌.
ഇരു കൈകളിലും കുറേയധികം വളകൾ,മേൽക്കാതടക്കം കുത്തി ഞാന്ന് കിടക്കുന്ന വലിയ കാതിലകൾ, അലസമായി ഇടക്കിടക്ക്‌ തലയിൽ വാരി ചുറ്റുന്ന തട്ടം, വെറ്റിലടക്ക കടുക്കെ ചുവപ്പിച്ച ചുണ്ടുകളും അതായിരുന്നു അവരുടെ രൂപം.
അച്ചമ്മ വെള്ളം എനിക്ക്‌ നേരെ നീട്ടാനൊരുങ്ങുമ്പൊ തടഞ്ഞു കൊണ്ട്‌ ഇടത്‌ കൈയ്യിലെ രണ്ടു വിരലുകൾ ചുണ്ടോട്‌ ചേർത്ത്‌ കട്ടിയിൽ ചുവപ്പ്‌ നീട്ടി തുപ്പി,
“അതിങ്ങളു കുടിച്ചമ്മേ മോനു ചായേണ്ട്,‌” എന്നും പറഞ്ഞ്‌ ഒരിക്കലും തീരാത്ത വെറ്റിലടക്ക ഇട്ട്‌ വെക്കുന്ന മരത്തിന്റെ ചെറിയ പെട്ടി അച്ചമ്മയുടെ മുന്നിലേക്ക്‌ നീട്ടി, അവരെന്നെ അടുക്കളയിലേക്ക്‌ കൂട്ടി കൊണ്ടു പോയി.
വലിയ വാതിൽപടികളുള്ള അടുക്കള കയറി ചെല്ലുമ്പൊൾ തന്നെ ജാലകത്തിന്റെ വിടവിലൂടെ “നേരത്തെ കണ്ട തലകൾ” അടുക്കളക്ക്‌ തൊട്ടടുത്ത മുറിയിലെ വലിയ പത്തയത്തിന്റെ മുകളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്‌ ഞാൻ കണ്ടു.
അവരെ കണ്ടപ്പൊ തന്നെ എന്റെ വിശപ്പിനെ ഞാൻ ഇന്നത്തേക്ക്‌ വെറുത്തിരുന്നു.
രണ്ടും ഉമ്മയുടെ മക്കളാണു.
മിക്ക ദിവസങ്ങളിലും രണ്ടു പേരും അകത്തെ അറകളിലായിരിക്കും.
എന്നേക്കാൾ മൂത്ത മക്കളുള്ള അവർ “പുയ്യാപ്ല”മാർ വീട്ടിലുണ്ടെങ്കിൽ പുറത്തിറങ്ങില്ല. എന്റെ നിർഭാഗ്യത്തിനു ഇന്ന് രണ്ടു പേരും പുറത്ത്‌ പോയെന്ന് ജനലിലൂടെ തല കണ്ടപ്പൊളേ ഞാൻ ഊഹിച്ചു.
ഉമ്മ തന്ന ചായ, ചായ എന്ന് പറയാൻ പറ്റില്ല “പാലിൽ ഇത്തിരി ചായയുടെ നിറം മാത്രമുള്ള ചായ”.
ആറ്റി തണുപ്പിച്ച്‌ തന്ന ചായ കുടിക്കുന്നതിനിടയിൽ തന്നെ രണ്ടിലൊന്ന് ട്രൗസർ ഇട്ട എന്നെ പൊക്കി പത്തായത്തിന്റെ മേലെ ഇരുത്തി.
“കാവിലെ... അന്ന് പറഞ്ഞതിന്റെ ബാക്കി കഥ കേൾക്കണം”.
കഥക്ക്‌ ബാക്കിയൊന്നുമുണ്ടാവാറില്ലെങ്കിലും വെറുതെ അവർക്ക്‌ എന്റെ വാചകമടി കേൾക്കൽ മാത്രമാണുദ്ദേശം എന്ന് എനിക്ക്‌ അത്രക്കറിയില്ലാരുന്നു.
എങ്കിലും തുടങ്ങാനുള്ള മടി കഴിഞ്ഞാൽ പിന്നെ കഥയുടെ കെട്ടങ്ങ്‌ പൊട്ടി പരപരാ ഒഴുകുകയായി.
ചായയോടും പലഹാരത്തോടുമുള്ള എന്റെ “കൂർ”നാടൻ ഭാഷയിൽ നല്ല “പച്ചക്കുളൂസ്‌” ആയിട്ട്‌ പുറത്തേക്ക്‌‌ ഒഴുകും.
കാവിലെ ഉത്സവം കൊടിയേറുമ്പൊ മൂന്ന് വട്ടം പൊട്ടുന്ന കതിനകൾ.
“അതെന്തിനാണെന്ന”? ചോദ്യത്തിനു
“എല്ലാ നാട്ടിലെയും ആൾക്കാരെ കാവിൽ ഉത്സവം ആയീന്നറിയിക്കനാണെന്ന” വിശദീകരണം.
‌അടുത്തത്‌ ചോപ്പൻ ഉടവാളിനാൽ സ്വന്തം തലയിൽ ആഞ്ഞ്‌ വീശി ചീറ്റിയൊഴുകുന്ന ചോരയിൽ മഞ്ഞൾ പൊടി വാരിയിട്ട്‌ ഉറഞ്ഞ്‌ തുള്ളുന്നത്‌.
“അപ്പൊ ചോപ്പനു വേദനയാകില്ലേ”? എന്ന രണ്ടാമത്തവളുടെ ചോദ്യത്തിനു
മുഖത്ത് പ്രത്യേക ഭാവം വരുത്തി,
“എത്ര കൊത്തിയാലും ചോപ്പനു മുറിയില്ലാന്നും,വേദനിക്കില്ലാന്നും അന്നേരം ചോപ്പന്റെ ദേഹത്ത്‌ കാവിലെ ദേവിയായിരിക്കുമെന്നും ദേവിക്ക്‌ വേദന ഉണ്ടാവില്ലെന്നും” പറഞ്ഞ്‌
താലപ്പൊലി എടുക്കുന്ന കുട്ടികളെ കുറിച്ച്
‌ "അവർ നന്നായി പഠിക്കാനും നല്ല ചെക്കന്മാരെ കിട്ടാനുമാണെന്നും” തുടങ്ങി മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതിശയോക്തി കലർത്തി പറഞ്ഞ്‌ ഫലിപ്പിക്കും.
ഒടുവിൽ കലശംവരവിലെ ചെണ്ടയുടെ ശബ്ദം വായ കൊണ്ടുണ്ടാക്കി പത്തായത്തിന്മേൽ നിന്ന് ചാടിയിറങ്ങി
ചുവടുകൾ ചവിട്ടി കാണിച്ച്‌ കൊടുക്കുമ്പൊ വാതിലിൻ പടിയിൽ ചെറുപുഞ്ചിരിയുമായി ഉമ്മയും നിൽക്കുന്നുണ്ടാവും.
ആ തുള്ളലോട്‌ കൂടി ആദ്യഭാഗം കഴിയും.
അപ്പൊളേക്കും കാലത്തെ വാഴയിലയിൽ പരത്തിയ കട്ടിയുള്ള “ഒറോട്ടി”യും നല്ല കടലയോ മീനോ ചെറുപയറോ ആയ കറികളുമായി ഉമ്മ വന്നിട്ടുണ്ടാകും. നിലത്ത്‌ ചമ്രം പടഞ്ഞിരുന്ന് അത്‌ കഴിക്കുമ്പോളും കഥ തീരില്ല.
വീടിന്റെ ഉമ്മറത്ത്‌ കൂടെ മീൻ കൊണ്ടുവരാൻ പാടില്ലാത്ത ഞങ്ങളുടെ വീട്ടിൽ ഒരു ദിവസം അബദ്ധത്തിൽ വിളക്ക്‌ വെക്കുന്ന നേരത്ത്‌ ഞാൻ മീനുമായി കയറി ചെന്നതും, അത്‌ കണ്ട്‌ അച്ചമ്മ വഴക്ക്‌ പറഞ്ഞതും, രാത്രി ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ദേവി വാളുമായി എന്റെ പിന്നാലെ ഓടിയതും “അച്ചമ്മ കാവിലമ്മേ എന്റെ മോനെ ഒന്നും ചെയ്യല്ലേന്ന്"കരഞ്ഞ്‌ പറഞ്ഞത്‌ കേട്ട്‌ ദേവി ഒന്നും ചെയ്യാണ്ട്‌ പോയ കഥയും ഒക്കെ പറയുമ്പൊ ഭക്തി കൊണ്ടോ എന്തോ എന്റെയും അവരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും.
പിന്നീട്‌ പ്രാർത്ഥിച്ചാലും സ്വപ്നം കണ്ടാലും എല്ലാം തരുന്ന ദേവിയെ കുറിച്ചായി വർണ്ണന.
പെൻസിൽ കാണാതെ പോയ നേരം പ്രാർത്ഥിച്ച്‌ പരതിയപ്പൊ സ്കൂളിന്റെ മാഞ്ചോട്ടിൽ നിന്ന് കിട്ടിയതും, എല്ലാ കുട്ടികളും ചെരുപ്പിട്ട്‌ സ്കൂളിൽ വരുമ്പൊ എനിക്കും കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചപ്പോൾ പിറ്റേന്ന് അച്ചനൊരു വള്ളിചെരുപ്പ്‌ വാങ്ങി തന്നതും, ഒരു ദിവസം സ്വപ്നത്തിൽ പൈസ വീണു കിട്ടുന്നത്‌ സ്വപ്നം കണ്ടപ്പൊ ഇരുപത്‌ പൈസ വീണു കിട്ടിയതും. അഥവാ ദൈവം തിരിച്ച്‌ കൊടുക്കാൻ പറഞ്ഞാലോ എന്ന് കരുതി അച്ചമ്മയോട്‌ സൂക്ഷിക്കാൻ പറഞ്ഞതും. ഒരാഴ്ച കഴിഞ്ഞ്‌ ആരും ചോദിക്കാത്തപ്പോൾ ആ പൈസക്ക്‌ “കൊപ്രമുട്ടായി” വാങ്ങിക്കോളാൻ അച്ചമ്മ പറഞ്ഞപ്പൊ ആദ്യമായി മുട്ടായി വീട്ടിൽ കൊണ്ടു വന്ന് അനിയത്തിക്കും കൂടി കൊടുത്ത്‌ ആസ്വദിച്ച്‌ തിന്നതും ഒക്കെ പറയുമ്പോളേക്കും തന്ന ഒറോട്ടി എന്റെ വയർ നിറച്ചിരുന്നു.
എഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാൻ രണ്ട്‌ ദിവസം മുന്നെ കണ്ടൊരു സ്വപ്നം കൂടി അവരോട്‌ പറഞ്ഞു.
“അച്ഛന്റെ കൈയ്യിൽ കിടക്കുന്ന പോലൊരു ചെറിയ വാച്ച്‌ ഞാൻ കൈയ്യിൽ കെട്ടി നടക്കുന്നത്‌ സ്വപ്നത്തിൽ കണ്ടൂന്നും അതും ദേവി എന്തായാലും തരുമെന്നും”.
ഇടക്ക്‌ അടുക്കളയിലൊരു കുപ്പിഗ്ലാസ്സ്‌ നിലത്ത്‌ വീണുടയുന്ന ശബ്ദം കേട്ട്‌ രണ്ടു പേരും “എന്താ ഉമ്മാ” ന്നും ചോദിച്ച്‌ എഴുന്നേറ്റ്‌ പോയ തക്കത്തിനു ഞാനും എരിവ്‌ കൊണ്ട്‌ നിറഞ്ഞ കണ്ണുകൾ പുറംകൈ കൊണ്ട്‌ തുടച്ച്‌ എഴുന്നേറ്റു.
പൈപ്പിന്റെ ചുവട്ടിൽ പോയി കൈ കഴുകി ട്രൗസറിന്റെ പിറകിൽ തുടച്ചു.
വയർ നിറഞ്ഞു.
ഇനി സ്ഥലം വിടണം.
അച്ചമ്മയുടെ അടുത്ത്‌ പോയി രണ്ട്‌ കെട്ട്‌ ഓല മാറ്റി വെക്കുന്നത്‌ ‌ പോലെ ഒക്കെ ചെയ്ത്‌ കാണിച്ച്
‌ “പോട്ടേ” എന്ന് ചോദിച്ച്
‌ “കൊടലു നറഞ്ഞല്ലൊ...എന്ന് തുടങ്ങിയ അച്ചമ്മയുടെ വാചകത്തെ കൈ “മുരണ്ടി” ആക്സിലേറ്റർ കൊടുത്ത ശബ്ദത്തിൽ കേൾക്കാതെ ഞാൻ ഓടി.‌
“അമ്മേന്റെ മോനേ….”
അമ്മേന്റെ മോനേ, എന്നാണോ ഉമ്മേന്റെ മോനേന്നാണോ”
എന്ന സംശയം ബാക്കിയായി കിടക്കെ ഞാൻ ഓട്ടം നിർത്തി തിരിഞ്ഞു നോക്കി.
ആ നടവഴിയുടെ ഏതാണ്ട്‌ പകുതിയിൽ
പറമ്പിലേക്ക്‌ കടക്കുന്നതിനു മതിലുകൾക്കിടയിൽ ചെറിയൊരു വിടവ്‌ വച്ചിട്ടുണ്ടായിരുന്നു.
അതിന്റെ ഇടയിലൂടെ ഉമ്മ കൈകാട്ടി വിളിക്കുന്നു.
സംശയത്തോടെ ചുറ്റും നോക്കി അടുത്തേക്ക്‌ പോയ എന്നെ പോലെ തന്നെ ഉമ്മയും ഏന്തി വലിഞ്ഞ്‌ അടുക്കള ഭാഗത്തേക്ക്‌ നോക്കി മടിക്കുത്തിൽ നിന്നും കറുത്ത പട്ടയുള്ള ഒരു കുഞ്ഞ്‌ വാച്ച്‌ എന്റെ കൈയ്യിൽ വച്ച്‌ തന്നു.
എന്റെ കണ്ണുകൾ സന്തോഷവും അത്ഭുതവും കൊണ്ട്‌ വീണ്ടും നിറഞ്ഞ്‌ തിളങ്ങി. ഉമ്മ ചെവിയിൽ എന്ന പോലെ പറഞ്ഞു.
“മോനിത്‌ ഇവിടെ ആരെയും കാണിക്കാനും പാടില്ല, ഇവിടെ വരുമ്പോൾ കൈയ്യിൽ കെട്ടാനും പാടില്ലാന്ന്”
“ശരിയുമ്മാ”
എന്ന് തലയാട്ടി ഞാൻ പറയുന്നതിനിടയിൽ ഉമ്മ തന്നെ അതെന്റെ ഷർട്ടിന്റെ കീശയിലേക്ക്‌ തിരുകി തന്നു. പുറത്ത്‌ തട്ടി “പോയ്ക്കോ” എന്ന് കണ്ണുകൾ കൊണ്ട്‌ ആംഗ്യം കാട്ടിയപ്പൊ എന്റെ കാലുകൾ മെല്ലെ മെല്ലെ പിന്നെ വേഗതയിൽ കുതിക്കാൻ തുടങ്ങി.
ഒരു കൈ നെഞ്ചിൽ ‌ ആ സ്വപ്നത്തെ ചേർത്ത്‌ പിടിച്ച് ഓടുമ്പോളും എന്റെ മനസ്സിലെ ചോദ്യം-
“എത്ര വേഗത്തിലാണു ഉമ്മ കാവിലെ ദേവിയായതെന്നായിരുന്നു”
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot