നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥയറിയാതെ (കഥ)

Image may contain: 1 person, closeup
"ഒരുപക്ഷേ, ആത്മഹത്യ ചെയ്യുവാൻ തയ്യാറെടുക്കുന്ന എല്ലാവരും പ്രതീക്ഷിച്ചിരിക്കാം, ആ അവസാനനിമിഷത്തിലെങ്കിലും ആരെങ്കിലും സഹായഹസ്തം നീട്ടുമെന്ന്..അല്ലേ?"
അയാൾ മറുപടിയൊന്നും പറയാതെ ഡൈനിംഗ് ടേബിളിനുമുകളിൽ അവരരിവർക്കുമായി തയ്യാറാക്കിയ വിഷലിപ്തമായ ആഹാരത്തിലേക്ക് നോക്കി ഇരുന്നു.
മായ അപ്പോഴും മറ്റെവിടെയോ ആണെന്ന് അയാൾക്കുതോന്നി. അവളുടെ മുഖത്തേക്ക് നോക്കുവാൻ അയാളുടെ കണ്ണുകൾക്ക് ശക്തി പോരാത്തതുപോലെ.
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അവരുടെ ഫാമിലി ഫോട്ടോയിലായിരുന്നു മായയുടെ ദൃഷ്ടികൾ ഉടക്കിനിന്നത്. സന്തോഷത്തോടെ പുഞ്ചിരി പൊഴിക്കുന്ന നാലുപേരുടെ ചിത്രങ്ങൾ അതിലുണ്ടായിരുന്നു. മായയും ഗണേഷും കൂടെ അവരുടെ മക്കളായ മാളവികയും മീരയും.
പെൺമക്കൾ രണ്ടുപേരും വിവാഹം കഴിഞ്ഞ് അവരുടെ ഭർത്തൃഗൃഹത്തിലാണ്. രണ്ടുപേരും ഇരട്ടകളായതിനാൽ അവരേപ്പോലെ ഇരട്ടകളായ രണ്ടു മരുമക്കൾതന്നെ വേണമെന്ന് അവർ തീരുമാനിച്ചു. ആഗ്രഹിച്ചതുപോലെ ഒരേ വീട്ടിലേക്ക് അവർക്ക് മക്കളെ വിവാഹംചെയ്തയയ്ക്കുവാനും കഴിഞ്ഞു.
സ്വസ്തമായ അവരുടെയെല്ലാം ജീവിതത്തിലേക്ക് എവിടെനിന്നോ ഒരാൾ വില്ലനായി വന്നുചേർന്നു. അവർ ഇതുവരെ കാണാത്ത അജ്ഞാതനായ ഒരാൾ.
ഏതാനും വർഷങ്ങൾക്കുമുൻപായിരുന്നു അയാൾ ആദ്യമായി ഗണേഷിന്റെ സ്വസ്തത നഷ്ടപ്പെടുത്തിയത്. രാത്രി പതിനൊന്നുമണി കഴിഞ്ഞാൽ അയാൾ ഗണേഷിന്റെ മൊബൈലിലേക്ക് വിളിക്കും. പേരു പറയാത്ത അയാൾ പലപ്പോഴും സംസാരിച്ചത് മായയെക്കുറിച്ചായിരുന്നു.
സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സായിരുന്നു മായ. ഗണേഷ്കുമാർ അതേ സിറ്റിയിൽതന്നെയുള്ള ബാങ്കിലെ ഉദ്യോഗസ്ഥനും. പലതവണ നേരിൽക്കണ്ട് സംസാരിച്ച് നല്ലൊരു സൗഹൃദം നേടിയതിനുശേഷമായിരുന്നു ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ അവർ വിവാഹിതരായത്.
സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ വിലമതിക്കാത്ത സമ്പാദ്യമായിരുന്നു അവരുടെ രണ്ടു മക്കൾ. കാണുന്നവരിൽ അസൂയയുണർത്തുന്ന അവരുടെ കുടുംബജീവിതത്തിലേക്ക് എപ്പോഴാണ് അയാൾ വില്ലനായി എത്തിയതെന്ന് ഗണേഷിന് മറക്കുവാനാവില്ല.
മായയുടെ സുഹൃത്തെന്ന പേരിലായിരുന്നു അയാൾ ഗണേഷിനെ സ്വയം പരിചയപ്പെടുത്തിയത്. മായയോടൊപ്പം നേഴ്സിങ്ങിന് കോയമ്പത്തൂരിൽ അയാളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ, മായയോട് ചോദിച്ചപ്പോഴൊക്കെ അവൾ അയാളെ അറിയില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. വീണ്ടും അയാളെ കണ്ടപ്പോൾ അക്കാര്യം ഗണേഷ് അയാളെ ധരിപ്പിച്ചു. അതുകേട്ട് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു;
"അതിൽ അതിശയിക്കാനെന്തിരിക്കുന്നു മിസ്റ്റർ.." വീണ്ടും അർത്ഥംവെച്ച ചിരി.
"അതെന്താ അങ്ങനെ പറഞ്ഞത്? "
ഗണേഷ് ചോദിച്ചു.
ഗണേഷിന്റെ മുഖത്തേക്ക് അല്പംക്രൂരമായ ഭാവത്തോടെ നോക്കി ബുള്ളറ്റ് സ്റ്റാർട്ടാക്കിക്കൊണ്ട് അയാൾ പറഞ്ഞു;
"ഭർത്താവും രണ്ടു മക്കളുമുള്ള സ്ത്രീയോട് അവളുടെ ഭർത്താവുതന്നെ ആദ്യഭർത്താവിനെക്കുറിച്ച് നേരിട്ട് ചോദിച്ചാൽ ഏതു ഭാര്യയാണ് മറുപടി തരിക?"
ഗണേഷ് ഷോക്കേറ്റതുപോലെ അവിടെ നില്ക്കവേ അയാൾ എൻഫീൽഡിൽ റോഡിലെ തിരക്കിലേക്കു മറഞ്ഞു.
വീട്ടെലെത്തിയിട്ടും അതേക്കുറിച്ച് ഗണേഷ് മായയോട് ഒന്നും ചോദിച്ചില്ല. പലപ്പോഴും ശ്രമിച്ചുവെങ്കിലും അയാൾക്ക് അതിനു കഴിഞ്ഞില്ല എന്നതാണ് സത്യം. അത്രമേൽ വിശ്വസ്തതയും സ്നേഹവുമായിരുന്നു അവൾ അതുവരെ അയാൾക്ക് നൽകിയിരുന്നത്.
അതുവരെയുള്ള പതിനഞ്ചു വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു പകലിനപ്പുറം എന്തെങ്കിലും കാരണവശാൽ അവർക്ക് തെറ്റിപ്പിരിയുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അതിനുശേഷം ആ അപരിചിതന്റെ വരവോടെ ഗണേഷിന്റെ മനസ്സിലെവിടെയോ ഒരു സംശയത്തിന്റെ മുളപൊട്ടുന്നുണ്ടായിരുന്നു. എങ്കിലും അതേക്കുറിച്ച് അയാൾ മായയോട് ചോദിച്ചില്ല.
വർഷങ്ങൾ കഴിഞ്ഞു മക്കൾക്ക് ഇരുപത് വയസ്സായപ്പോഴായിരുന്നു അവരുടെ വിവാഹം. വിവാഹചടങ്ങുകൾ കഴിഞ്ഞ് അവർ വരന്മാരോടൊപ്പം കാറിലേക്ക് കയറുന്നതിനിടയിലാണ് ഇനിയും പേരറിയാത്ത ആ അജ്ഞാതൻ രണ്ടു സമ്മാനപ്പൊതികളുമായി വീണ്ടും അവർക്കരികിലേക്ക് എത്തിയത്.
"സോറി, ഞാൻ അല്പം താമസിച്ചുപോയി. എനി വേ വിഷിങ് യൂ ഏ ഹാപ്പി മേരീഡ് ലൈഫ്" ഓരോ സമ്മാനവും ഇരുവർക്കുമായി നൽകിക്കൊണ്ട് അയാൾ കൂട്ടിച്ചേർത്തു ,"ബോത്ത് ഓഫ് യൂ.. ഗോഡ് ബ്ലസ്..."
മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്തതിനാൽ സംശയത്തോടെ നോക്കിനിന്ന മക്കളോട് അയാൾ പറഞ്ഞു;
"അങ്കിളിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല അല്ലേ? സാരമില്ല.. അമ്മയുടെ ഒരു പഴയ ക്ലാസ്മേറ്റാണ്. പേര് സനൽ കെ. ജോൺ. "
ഗണേഷ് മായയെ നോക്കി. മായ അയാളെക്കണ്ട് അമ്പരന്നതുപോലെ നില്ക്കുന്നതുകണ്ടപ്പോൾ കൂടിനില്ക്കുന്നവരിൽ യാതൊരുവിധ സംശയങ്ങളുമുണ്ടാകാതിരിക്കുവാൻ ഗണേഷ് വേഗംതന്നെ അയാൾക്കരികിൽചെന്ന് "ഹായ് സനൽ" എന്നുപറഞ്ഞ് പരസ്പരം ഷേക്ക് ഹാന്റ് കൊടുത്ത് അയാളെ സ്വീകരിച്ചു.
മക്കൾ യാത്രയായതിനുശേഷം ഗണേഷ് അയാളെ വീട്ടിനകത്തേക്ക് വിളിച്ച് അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി. മുറിയിൽ കയറി വാതിലടച്ചുകൊണ്ട് ഗണേഷ് ചോദിച്ചു;
"പറയൂ, നിങ്ങൾ ഇപ്പോഴെന്തിനാണ് ഇവിടെ വന്നത്? ഞങ്ങളുടെ മക്കളുടെ വിവാഹമാണെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു? ആരാണ് നിങ്ങളെ വിളിച്ചത്?"
നേരിയ പുഞ്ചിരിയോടെ അയാൾ പോക്കറ്റിൽനിന്നും സിഗരറ്റ് പേക്കറ്റെടുത്ത് ഒരെണ്ണം ചുണ്ടിൽ തിരുകിക്കൊണ്ട് ചോദിച്ചു;
"സോറി, ലൈറ്റർ എടുത്തിട്ടില്ല.. പ്ലീസ്..."
അയാളുടെ ഓവർ ആക്ഷനും പരിഹാസചിരിയും കണ്ട് ക്ഷമ നശിച്ച ഗണേഷ് വലതുകരമുയർത്തി അയാളുടെ ഇടതുകവിളിൽ ആഞ്ഞടിച്ചു. അപ്രതീക്ഷിതമായ അടിയിൽ അയാളുടെ ചുണ്ടിൽനിന്നും സിഗരറ്റ് ദൂരേക്ക് തെറിച്ചുവീണു, ഒപ്പം അയാളുടെ മുഖത്ത് കണ്ണടയും.
ഒരുനിമിഷം അമ്പരന്നുവെങ്കിലും പെട്ടെന്നുതന്നെ സ്വതസിദ്ധമായ ചിരി മുഖത്തുവരുത്തി മുറിയിൽ വീണുകിടന്ന കണ്ണടെയെടുത്ത് മുഖത്തുവെച്ചു. ഗണേഷിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി അയാൾ പറഞ്ഞു;
"പോയ് ചാകടോ... "
മറ്റൊന്നും പറയാതെ അയാൾ മുറിവിട്ടിറങ്ങി. എന്നാൽ അയാളുടെ വാക്കുകൾ ഗണേഷിന്റെ കാതുകളിൽ പ്രതിദ്ധ്വനിച്ചുകൊണ്ടേയിരുന്നു.
കുറെ കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ മായ ഗണേഷിന്റെ അരികിലേക്ക് വന്നു ചോദിച്ചു;
"ചേട്ടൻ പറഞ്ഞത് അയാളെക്കുറിച്ചാണോ?"
സ്വരം ഉയർത്തിത്തന്നെ അയാൾ ചോദിച്ചു;
"അതേടി... ആരാ അവൻ... ഇന്ന് ആരാ അവനെ ഇങ്ങോട്ട് ക്ഷണിച്ചത്?"
കോപമടക്കാനാവാതെ ഗണേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖഭാവവും പെരുമാറ്റവും മായയിൽ ഭീതിവളർത്തി. ഇതുവരെ ഒരിക്കലും അയാൾ എടീ പോടീ, എന്നൊന്നും മായയെ വിളിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ... എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ട് അവൾ അയാളുടെ കാൽക്കൽ വീണു.
"സത്യായിട്ടും, നമ്മുടെ മക്കളാണെ എനിക്ക് അയാളെ അറിയില്ല. ഞാൻ മുമ്പൊരിക്കലും അയാളെ കണ്ടിട്ടില്ല.."
അവൾ ഭർത്താവിന്റെ കാലുപിടിച്ചു പൊട്ടിക്കരഞ്ഞു. അയാൾ അവളുടെ വാക്കുകളിൽ തൃപ്തനാകാത്തതുപോലെ ആ മുറിവിട്ടിറങ്ങി.
വീണ്ടും ആഴ്ചകൾ മൂന്നു കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും കഴിഞ്ഞു.
പരസ്പരം സംസാരിക്കാത്ത അവരുടെ ജീവിതത്തിലെ ഏതാനും നാളുകളായി അതുമാറി. സനൽ കെ. ജോൺ അവസാനമായി പറഞ്ഞ വാക്കുകൾ ഗണേഷിന്റെ ഉറക്കം കെടുത്തി. ഭർത്താവിന് തന്നോടുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു എന്നു മനസ്സിലാക്കിയ മായയുടെ മനസ്സും കലുഷിതമായിരുന്നു.
സന്തോഷവും സമാധാനവും കളിചിരികളും നിറഞ്ഞ അവരുടെ വീട്ടിൽ ശ്മശാനമൂകതയായി. ഘടികാരത്തിന്റെ നേരിയ ശബ്ദം പോലും മായയിൽ ഭീതിയുണർത്തി. അടുക്കളയിൽ ഒരു പാത്രം അനങ്ങുന്ന ശബ്ദം പോലും ഗണേഷിന് അരോചകമായിത്തുടങ്ങി. എല്ലാറ്റിനും ദേഷ്യം.
രാത്രിയിൽ പതിവില്ലാത്തവണ്ണം നായ്ക്കളുടെ ഓരിയിടൽ കേൾക്കുമ്പോൾ മായയ്ക്ക് വല്ലാത്ത ഭയം തോന്നി. ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും മരണം പതുങ്ങിയിരിക്കുന്നതുപോലെ.
ഇന്നലെയാണ് അയാൾ മായയോട് സംസാരിച്ചത്.
"എന്റെ മുന്നിൽ രണ്ട് ഓപ്ഷനാണ് ഉള്ളത്. ഒന്നുകിൽ മരണം അല്ലെങ്കിൽ ഡിവോസ്. ഏതുവേണമെന്ന് നിനക്ക് തീരുമാനിക്കാം. ഞാൻ ഏതിനും തയ്യാർ."
മായയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ആ വാക്കുകൾ. ഇക്കാലത്തിനിടയ്ക്ക് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത രണ്ടു കാര്യങ്ങൾ. അവൾക്ക് പറയുവാനോ ചോദിക്കുവാനോ ഉള്ള ഇടവേള അയാൾ നൽകിയില്ല. ഒരുപാട് ആലോചിച്ചശേഷം അവൾ ഒരു തീരുമാനത്തിലെത്തി.
അയാളെ പിരിഞ്ഞ് ഒരു ജീവിതം സ്വപ്നത്തിൽ പോലുമില്ല. ഇങ്ങനെ ഇഞ്ചിഞ്ചായുള്ള മരണത്തേക്കാൾ നല്ലത് എല്ലാം പെട്ടെന്ന് അവസാനിക്കുന്നതാണ്. എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെ ഒട്ടും ഭീതിയില്ലാതെ അവൾ ഭക്ഷണം തയ്യാറാക്കി. പറമ്പിലെ വാഴകൃഷിക്കായി കരുതിയിരുന്ന കീടനാശിനി ആഹാരത്തിൽ കലർത്തിവെച്ചു.
രാത്രി ഭക്ഷണത്തിനായി അന്ന് മായ ഗണേഷിനെ വിളിച്ചു;
"വരൂ.. ആഹാരം എടുത്തുവെച്ചിട്ടുണ്ട്."
കട്ടിലിൽ തിരിഞ്ഞു കിടന്നുകൊണ്ട് അയാൾ പറഞ്ഞു;
"നീ പോയി കഴിച്ചോ. ഞാൻ പിന്നെ കഴിച്ചോളാം."
"അതുപറ്റില്ല. ഇന്ന് നമ്മൾ ഒരുമിച്ച് ആഹാരം കഴിക്കണം. അത് എന്റെ അവസാനത്തെ ആഗ്രഹമാണ്."
അയാൾ ആശ്ചര്യത്തോടെ മായയെ നോക്കി. മായ തികച്ചും നിർവ്വികാരയായി അതേനില്പ് തുടർന്നു. അയാളും ആഗ്രഹിച്ചിരുന്നത് അതുതന്നെയായിരുന്നു എന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി.
ഡൈനിംഗ് ടേബിളിനരികിൽ പരസ്പരം മുഖത്തോടുമുഖം കാണുമാറ് അവർ ഇരുന്നു. ഒരു പ്ലേറ്റിലെ ആഹാരം അയാൾക്കരികിലായി വെച്ചു. ഒരു പാത്രം അവളുടെ അരികിലും.
വിഷമയമായ ആഹാരത്തിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു;
"ഇതിൽ ഞാൻ വിഷം കലർത്തിയിട്ടുണ്ട്. പല തവണ ആലോചിച്ചാണ് അങ്ങനെ ചെയ്തത്. ഞാൻ മാത്രം വിഷം ഉള്ളിൽചെന്ന് മരിച്ചാൽ ഒരുപക്ഷേ ചേട്ടനെ ശിക്ഷിച്ചേക്കാം. ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് രണ്ടുപേർക്കും ഒന്നിച്ചാകുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. "
മറുപടിക്കായി ചലിക്കുവാൻ അയാളുടെ അധരങ്ങൾ വിറച്ചു. ഒരുപക്ഷേ, അത് മറിച്ചൊരു തീരുമാനത്തിലേക്കാവുമോ എന്ന് അയാൾ ഭയന്നു. പലവിധ ചിന്താധാരയിലൂടെ അയാളുടെ മനസ്സ് സഞ്ചരിച്ചു.
ഭക്ഷണം കഴിക്കുവാനായി അയാൾ കൈകളിൽ എടുത്തപ്പോൾ മായ വീണ്ടും ചോദ്യം ആവർത്തിച്ചു;
"അവസാന നിമിഷത്തിൽ രക്ഷകനായി ആരെങ്കിലും വരുമെന്ന് ചേട്ടൻ കരുതുന്നുണ്ടോ?"
"അയാൾ അവളുടെ കണ്ണുകളിലേക്ക് തീഷ്ണമായി നോക്കിക്കൊണ്ട് ചോദിച്ചു;
"നിനക്ക് മരിക്കാൻ ഭയമുണ്ടോ?"
"അതിന് ഞാൻ ജീവക്കുന്നുണ്ടെങ്കിലല്ലേ? ഇപ്പോൾ എന്റെ ശരീരം എനിക്കൊരു ഭാരമാണ്. അത് ഉപേക്ഷിക്കുക. .. അത്രയേ വേണ്ടൂ."
"അപ്പോൾ ഇക്കാലമത്രയും ഞാൻ അനുഭവിച്ചതൊക്കെ.. അതൊന്നും ഒന്നുമല്ലെന്നാണോ?"
"ചേട്ടൻ എന്തനുഭവിച്ചുവെന്നാണ്? ഏതോ ഒരാൾ എന്തോ പറഞ്ഞുവെന്നുവെച്ച് ഇത്രയുംകാലം കൂടെ ജീവിച്ച എന്നെ അവിശ്വസിച്ചതോ? അതാണോ ഇത്രവല്യ കാര്യം?"
"നിനക്ക് അങ്ങനെ തോന്നിയേക്കാം. പക്ഷേ നീ കരുതുംപോലയല്ല. വർഷങ്ങൾക്ക് മുമ്പ് അയാൾ എന്നെക്കണ്ട് ചിലത് പറഞ്ഞിരുന്നു. "
"അതുശരി. എന്നിട്ട് എന്നോട് ചോദിക്കാതെ അത് മനസ്സിലിട്ട് വലുതാക്കി. എപ്പോഴെങ്കിലും ചേട്ടനിഷ്ടമില്ലാത്ത എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ?"
"അതൊക്കെ ശരിയാണ്. എന്നാലും..."
"അതെ.. ആ എന്നാലുമാണ് ഇപ്പോൾ നമ്മുടെ മുമ്പിൽ വിളമ്പിയിരിക്കുന്നത്. ഇതിൽ തീരട്ടെ എല്ലാം. ഇങ്ങനെ ഒരു ജീവിതത്തേക്കാൾ ഭേദം അതുതന്നെയാണ്. "
മായ പറഞ്ഞു നിർത്തി ഭക്ഷണം കഴിക്കുവാനായി വായിലേക്ക് വെച്ചതോടെ ഗണേഷ് ചാടിയെഴുന്നേറ്റ് അവളുടെ കൈയിലെ ഭക്ഷണം ദൂരേക്ക് തെറിപ്പിച്ചു. കൂടെ മേശപ്പുറത്തിരുന്ന പ്ലേറ്റുകളും...
അടക്കാനാവാത്ത സങ്കടത്താലോ അതിരറ്റ സ്നേഹത്താലോ, അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി അവരുടെ മുറിയിലെ കട്ടിലിലേക്ക് വീണു. എന്തു പറയണമെന്നറിയാതെ കുറച്ചു സമയം അയാൾ അവിടെതന്നെ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞ് അയാൾ മുറിയിലേക്ക് ചെന്നു. കിടക്കയിൽ കിടന്ന് പൊട്ടിക്കരയുന്ന മായയെ ഒന്നു സ്പർശിക്കുവാനോ ഒരു ആശ്വാസവാക്ക് പറയുവാനോ കഴിയാതെ അയാൾ ഒരിടത്തിരുന്നു.
കുറെ സമയം കഴിഞ്ഞ് മായ കണ്ണുതുറന്നു നോക്കിയപ്പോൾ അവളുടെ പാദങ്ങൾ കെട്ടിപ്പിടിച്ച് കരയുന്ന ഗണേഷിനെയാണ് കണ്ടത്. അതു കണ്ടമാത്രയിൽതന്നെ അവളുടെ ഹൃദയം പിടഞ്ഞു. എങ്കിലും എവിടെയോ നഷ്ടപ്പെട്ട അവരുടെ ജീവിതം അവളെ മാടിവിളിക്കുന്നത് അവളറിഞ്ഞു.
ഒരു കാരണവുമില്ലാതെ അവരുടെ ജീവിതത്തിലേക്ക് വില്ലനായി വന്ന അയാൾ ആരായിരുന്നു... എന്തിനായിരുന്നു... ചോദ്യം ബാക്കിനില്ക്കുന്നുവെങ്കിലും പിന്നീട് ഒരിക്കലും അയാളെ അവർ കണ്ടിട്ടില്ല. ഒരുപക്ഷേ, അയാൾ മറ്റൊരിരയെ കണ്ടെത്തിയതാവാം... അതോ അയാൾ ആഗ്രഹിച്ചതെന്തോ അത് നേടിയതിനാലുമായിരിക്കാം....
............
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot