നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്മൃതി വിന്യാസങ്ങൾ - Part 02 (Last Part)



Image may contain: outdoor and nature

Part 2 ( Last Part)
ഡോക്ടർ ഓരോ തവണ ഇളക്കുമ്പോഴും, ആ പ്ലേറ്റിനടിയിൽ പരന്നു കിടന്ന തേനിൽ ഷഡ്ഭുജാകൃതിയിലുള്ള ആ തേനീച്ചക്കൂടിന്റെ രൂപം തെളിയുന്നു!
”എന്താണിതിനർത്ഥം എന്നു മനസ്സിലായോ ആൻഡ്രേ ?“ ഡോക്ടർ പുഞ്ചിരിയോടെ അയാളുടെ ശ്രദ്ധ തന്റെ മുഖത്തേക്കാകർഷിച്ചെടുത്തു. അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.
“ഇതിനർത്ഥം, പുറത്തെത്തിയാലും തേനിന് അത് ഇരുന്ന അറയുടെ രൂപം ഓർമ്മയുണ്ടെന്നാണ്. ശുദ്ധമായ തേൻ ആണെങ്കിൽ, അത് വെള്ള്ത്തിനടിയിൽ വെച്ച് ഈ ഓർമ്മ വീണ്ടെടുക്കാൻ ശ്രമിക്കും എന്നു വേണമെങ്കിൽ പറയാം.” ഡോക്ടർ ശബ്ദം താഴ്ത്തി ചിരിച്ചു.
“Sorry! I’m not sure if I understand any of this... “ആൻഡ്രേ വീണ്ടും ആ പ്ലേറ്റിലേക്ക് തന്റെ നോട്ടം തിരിച്ചു.
”ആൻഡ്രെ! എന്റെ തിയറി ഇതാണ്. ശ്രദ്ധിച്ചു കേൾക്കണം. ജീവനില്ലാത്ത, തേൻ പോലെ ഒരു വസ്തുവിൽ പോലും, ഓർമ്മ എന്ന പ്രതിഭാസത്തിനു സമാനമായതെന്തോ അവശേഷിക്കുന്നുണ്ടെങ്കിൽ... എനിക്കുറപ്പുണ്ട്! ‘ഓർമ്മകൾ’ ഒരിക്കലും മരിക്കുന്നില്ല! ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരം മരിക്കുന്നു. മണ്ണോട് ചേരുന്നു. അതെല്ലാം നമുക്കറിയാം. പക്ഷേ അയാൾ ജീവിച്ചിരുന്ന കാലത്തെ അയാളുടെ ഓർമ്മകൾ... വികാരങ്ങൾ... അതിനൊക്കെ എന്തു സംഭവിക്കും ? ചിന്തിച്ചിട്ടുണ്ടോ ? ‘ഓർമ്മകൾ’ എന്നു പറയുന്നത് ഫിസിക്കൽ മാറ്റർ അല്ല. അതുകൊണ്ടു തന്നെ അത് ശരീരത്തോടൊപ്പം നശിച്ചു പോകുന്നു എന്നു വിശ്വസിക്കാൻ സാധിക്കില്ല. ശരിയല്ലേ ? മെമ്മറീസ് എന്ന പേരിൽ നമ്മൾ തലച്ചോറിൽ കൂട്ടി വെക്കുന്ന ഇൻഫൊർമേഷൻ ഒന്നും ഒരിക്കലും നഷ്ടപ്പെട്ടു പോകുന്നില്ല. അതായത്, ശരീരം എന്ന ഫിസിക്കൽ മാറ്ററിനോടൊപ്പം ഓർമ്മകൾക്കും അതേ തരത്തിലുള്ള അവസാനമുണ്ടാകുക എന്നത് പരസ്പര വിരുദ്ധമല്ലേ ? “
”പിന്നെ ?“
”മരണ ശേഷം ശരീരം ജീർണ്ണിച്ചു പോകുന്നു എന്നാണല്ലോ സാധാരണ പറയുക. പക്ഷേ അതാണോ സംഭവിക്കുന്നത് ?”
ആൻഡ്രേ മുഖമുയർത്തി ഡോക്ടറെ നോക്കി.
“വെറുതേ ജീർണ്ണിക്കുകയല്ല. മറിച്ച് മറ്റു പല ജീവ ജാലങ്ങൾക്കും ഭക്ഷണമായിത്തീരുകയാണത്. “
”ശരിയാണ്.“
”എന്റെ തിയറി പ്രകാരം, മരണ ശേഷം ഈ ശരീരം ഭക്ഷിക്കുന്ന പലയിനം ജീവികൾ... ചെടികൾ ... ഇവയൊക്കെ ഈ ഓർമ്മകളും വികാരങ്ങളും ഒക്കെ അവരുടെ ശരീരത്തിന്റെ ഭാഗമാക്കുകയാണ്. അതിങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കും. ഒന്നിനെ ഭക്ഷിക്കുന്ന മറ്റൊന്ന് എന്ന രീതിയിൽ... ഓരോ ജീവജാലങ്ങളുടേയും ജീവിത ചക്രം പൂർത്തിയാക്കും .പക്ഷേ ‘ഇൻഫർമേഷൻ’ പല ഭാഗങ്ങളായി വിഭാഗിക്കപ്പെട്ട് അതിന്റെ യാത്ര ഇങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും. “ഡോക്ടർ സംഭാഷണം ഇടക്കു വെച്ച് നിർത്തി ആൻഡ്രേയുടെ മുഖഭാവം ശ്രദ്ധിച്ചു.
”ഇന്ററസ്റ്റിങ്ങ്...“ആൻഡ്രേ പെട്ടെന്ന് ഏതോ സ്വപ്നലോകത്തു നിന്നും മടങ്ങി വന്നതു പോലെ തോന്നി.
ഡോക്ടർ തുടർന്നു... ”ഉദാഹരണത്തിന്, ഒരു വ്യക്തി പ്ലെയിനപകടത്തിൽ മരണപ്പെടുന്നു എന്നു കരുതുക. അയാളുടെ ശരീരം മണ്ണോട് ചേരുന്നു. ഒരു പക്ഷേ ഒരു ചെടിയാകാം, അല്ലെങ്കിൽ ഒരു വൻ മരമാകാം, ആ ശരീരം ഉപയോഗിച്ച് വളരുന്നു. മറ്റൊരു മൃഗം ആ ചെടിയെ ഭക്ഷണമാക്കുന്നു. ആ മൃഗത്തെ ഒരു മനുഷ്യൻ കൊന്ന് ആഹാരമാക്കുന്നു.അങ്ങനെ ആ മരിച്ച വ്യക്തിയുടെ ‘ഇൻഫർമേഷന്റെ’ ഒരു പങ്ക് അയാളിലെത്തുന്നു. അയാളിൽ നിന്നും ബീജത്തിലൂടെ അടുത്ത തലമുറയിലേക്ക്... അങ്ങനെ അങ്ങനെ...“
”വൗ! വല്ലാത്തൊരു ഭ്രാന്തൻ തിയറി തന്നെ ഡോക്ടർ!“ ആൻഡ്രേക് കേൾക്കുന്നതു പകുതിയും വിശ്വസിക്കാനാകുന്നില്ല എന്നു വ്യക്തമായിരുന്നു.
തുടർന്നു സംസാരിക്കുന്നതിനു മുൻപ് ഡോക്ടറുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിടർന്നിരുന്നു. ”കഴിഞ്ഞ 40 വർഷങ്ങളായി ഞാൻ പുനർ ജന്മങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ആൻഡ്രേ. എന്റെ ജീവിതം മുഴുവനായും ഞാൻ ഇതിനായി മാറ്റിവെച്ചു കഴിഞ്ഞു.
3000ൽ പരം കേസുകൾ അറ്റൻഡ് ചെയ്തു ഇതുവരെ. അതിൽ പകുതിയിലേറെ ജെനുവിൻ കേസുകളാണ്.“
”ജെനുവിൻ കേസുകളോ ? അതെങ്ങനെ മനസ്സിലാകും ?“ ആദ്യത്തെ എതിർപ്പ് പൂർണ്ണമായും മാറിയിരിക്കുന്നു. ആൻഡ്രേയുടെ സ്വരത്തിൽ ഇപ്പോൾ താല്പ്പര്യം പ്രകടമാണ്.
”ഞാൻ എന്റെ ജോലിയുടെ ഒരു രീതി പറയാം. 
സാധാരണ എനിക്കൊരു കോൾ വരും, ഏതെങ്കിലും ഒരു രാജ്യത്ത് ഏതോ ഒരു കൊച്ചു കുട്ടി, അതിന്റെ പൂർവ്വ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിച്ച് പറയുന്നതായിട്ട്! കേട്ടിട്ട് വിശ്വാസയോഗ്യമാണെന്നു തോന്നിയാൽ ഉടൻ തന്നെ ഞാനും സഹ പ്രവർത്തകരും അവിടെയെത്തി ആ കുഞ്ഞുമായി അതിന്റെ ഓർമ്മയിൽ പറയപ്പെടുന്ന അതിന്റെ കഴിഞ്ഞ ജന്മത്തിലെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ആ കുട്ടി പറഞ്ഞ വിവരങ്ങൾ അവിടത്തെ ഹിസ്റ്റോറിയന്മാരുമായി ഒത്തു നോക്കി വിലയിരുത്തും. 50%ലേറെ കേസുകളിൽ ഇത് പൂർണ്ണമായും സത്യമായി കണ്ടിട്ടുണ്ട്. എന്റെ പുസ്തകങ്ങളിൽ ഞാൻ വളരെ വ്യക്തമായി ഓരോ കേസും ഇൻ ഡെപ്ത് വിവരിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിക്, വീഡിയോഗ്രഫിക്ക് എവിഡൻസ് വേണമെങ്കിൽ അതുമുണ്ട് എന്റെ കയ്യിൽ. മറ്റൊരിക്കൽ ഞാൻ എല്ലാം വിശദമായി കാണിച്ചു തരാം. “ഡോക്ടറുടെ സ്വരം ഒരു വല്ലാത്ത ആഴം കൈവരിച്ചിരുന്നു.
“ശരി ഡോക്ടർ. “ ആൻഡ്രേയുടെ സ്വരത്തിൽ ഒരല്പ്പം തളർച്ച പോലെ തോന്നിച്ചു. ”നമുക്ക് എന്റെ വിഷയത്തിലേക്കു വരാം. ഏവിയോ ഫോബിയ ഈ തിയറിയിൽ എവിടെ വരും ?”
“വരൂ..” ഡോക്ടർ അയാളെ തോളിൽ പിടിച്ചു കൊണ്ട് നേരത്തെ കണ്ട ആ സോഫയെ ലക്ഷ്യമാക്കി നടന്നു.
ഡോക്ടറുടെ തണുത്ത വിരലുകൾ തന്റെ കഴുത്തിനു പുറകിൽ ചെറുതായി സ്പർശിച്ചതും, ആൻഡ്രേ തിരിച്ചറിഞ്ഞു... താൻ ഉടൻ തന്നെ ഒരു മോഹ നിദ്രക്കടിമപ്പെടാൻ പോകുകയാണ്. പെട്ടെന്ന് എന്താണ് സംഭവിച്ചിരിക്കുക എന്നയാൾക്കു മനസ്സിലായില്ല. ഒരു പക്ഷേ നേരത്തെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്തെങ്കിലും ടെക്നിക്ക് ഉപയോഗിച്ചിരിക്കുമോ ? വോയ്സ് മോഡുലേഷൻ പോലെ എന്തെങ്കിലും ? ചിന്താധീനനായി ആ സോഫക്കരികിലെത്തിയ ആൻഡ്രേ തളർന്ന് അതിലേക്കിരുന്നു പോയി.
“ഓക്കേ ആൻഡ്രേ... വളരെ നന്ദി ഈ പരീക്ഷണം സമ്മതിച്ചതിന്.” ഡോക്ടർ പതിയെ അയാളെ പുറകോട്ടു ചെരിച്ചു കിടത്തി. “താങ്കൾക്ക് ഇതു കൊണ്ട് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകില്ല എന്നു ഞാൻ ഉറപ്പു തരാം.”
“താങ്ക്സ്....ഡോക്ട...” അയാളുടെ ശബ്ദം മുഴുവനായും വെളിയിലേക്കു വന്നില്ല. പെട്ടെന്നു തന്നെ വല്ലാതെ തളർന്നു പോയിരുന്നു അയാൾ. കണ്മുൻപിൽ ആ തേനിൽ തെളിഞ്ഞ ഷഡ്ഭുജാകൃതികൾ ഇളകിക്കൊണ്ടിരിക്കുകയാണ്.കണ്ണുകൾ അതിൽ ഉറച്ചു നിർത്താൻ അയാൾ പാടു പെട്ടു.
“താങ്കൾ വളരെ ക്ഷീണിതനാണ് ആൻഡ്രേ...” തണുത്ത വിരലുകൾ അയാളുടെ നെറ്റിത്തടത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി. ഡോക്ടറുടെ നിശ്വാസങ്ങൾ പോലും തന്നെ ഉറക്കാൻ പോന്നവയാണെന്ന് അയാൾക്കു തോന്നി.
“വളരെ ബുദ്ധിമുട്ടി കണ്ണുകൾ തുറന്നു പിടിക്കേണ്ട കേട്ടോ... താങ്കൾ ഉറങ്ങാൻ പോകുകയാണ്. ജീവിതത്തിൽ ഇന്നു വരെ ഉറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തമായ ഉറക്കം. ” ഡോക്ടറുടെ സംസാരത്തിൽ , ‘ഉറക്കം’ എന്ന വാക്ക് പലവട്ടം ആവർത്തിച്ചത് മനപ്പൂർവ്വമാണോ ?
ആൻഡ്രേ കണ്ണുകൾ അടച്ചു.
“ഞാൻ മൂന്നു വരെ എണ്ണാൻ പോകുകയാണ് സുഹൃത്തേ...” ഒരു രഹസ്യം പോലെ കാതുകളിൽ ഡോക്ടറുടെ മന്ത്രണം. “മൂന്ന് എന്ന് ഞാൻ എണ്ണുന്ന നിമിഷം നിങ്ങൾ ഗാഢ നിദ്രയിലേക്കു വഴുതി വീഴും...”
ആൻഡ്രേ മയങ്ങിത്തുടങ്ങിയിരുന്നു.
“റെഡി! വൺ ടൂ ... ത്രീ!”
ഒടുവിലെ ‘ത്രീ’ യോടൊപ്പം ചെവികൾക്കരികെ ഡോക്ടർ വിരൽ ഞൊടിച്ച ശബ്ദം!
അടുത്ത നിമിഷം!
തൊട്ടു മുൻപിലെ കാഴ്ച്ച കണ്ട് ആൻഡ്രേ അമ്പരന്നു പോയി.
പ്രകാശമാനമായ ഒരു പടുകൂറ്റൻ മുറിയിലാണയാൾ!
ഏതു ദിശയിൽ നോക്കിയാലും തൂവെള്ള നിറമുള്ള ഭിത്തി മാത്രം. ഒന്നു കൂടി നോക്കിയപ്പോൾ അത് ഭിത്തിയല്ല. അതി തീവ്രമായ വെളിച്ചത്തിന്റെ ഒരു പാളിയാണെന്നു തോന്നി അയാൾക്ക്. ആ വെളിച്ചം തന്നെ പൊതിഞ്ഞിരിക്കുന്നു. താഴെ താൻ നിലയുറപ്പിച്ചിരിക്കുന്നതു പോലും വെളിച്ചത്തിന്റെ ഒരു പാളിയിലാണ്. നോക്കെത്താ ദൂരത്തോളം ആ ധവള പ്രകാശം മാത്രം! ശരീരത്തിന് ഒട്ടും ഭാരമില്ലാത്ത അവസ്ഥ. മുൻപോട്ടോ പുറകോട്ടോ ഒരടി ചലിക്കണമെങ്കിൽ, ആ പ്രകാശഭിത്തിക്കപ്പുറത്തെ ഏതെങ്കിലുമൊരു ശക്തി തന്നെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട് എന്നവനു തോന്നി.
“ആൻഡ്രേ!” പെട്ടെന്നാണ് അതീവ ഗാംഭീര്യമാർന്ന ആ സ്വരം മുഴങ്ങിയത്. അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി.
“എവിടെയാണ് താങ്കൾ ഇപ്പോൾ ?” ഡോക്ടറുടെ സ്വരം ആൻഡ്രേ തിരിച്ചറിഞ്ഞു.
“എനിക്കറിയില്ല... I have no idea Doctor!” ഭയത്താൽ ഭയത്താൽ ചിലമ്പിച്ചു പോയ അയാളുടെ ശബ്ദം പുറത്തേക്ക്, അലകളായി വന്ന് ആ പ്രകാശഭിത്തിയിലേക്ക് അലിഞ്ഞു ചേരുന്നതായി തോന്നി.
“ആ ക്ലോക്ക് കാണുന്നുണ്ടോ താങ്കൾ ?”
“ക്ലോക്ക് ?” ആൻഡ്രേ തിരിഞ്ഞതും തന്നെ ലക്ഷ്യമാക്കി പാഞ്ഞു വരുന്ന പടു കൂറ്റൻ പെൻഡുലം കണ്ടു.അലർച്ചയോടെ പുറകോട്ടു ചാടിയ അയാൾക്കു മുൻപിൽ ഭീമാകാരമായൊരു ക്ലോക്ക് പ്രത്യക്ഷപ്പെട്ടു. കറുത്ത മെറ്റാലിക്ക് നിറമായിരുന്നു അതിന്. തൂവെള്ള ഡയലിൽ അക്കങ്ങളും സൂചികളുമെല്ലാം ആ കറുപ്പ് നിറം പങ്കിട്ടു. ഡോക്ടറുടെ അടുത്ത നിർദ്ദേശം വരുന്നതിനു മുൻപു തന്നെ ആൻഡ്രേ അതു ശ്രദ്ധിച്ചിരുന്നു. ആ ക്ലോക്കിലെ സൂചികൾ അതി വേഗത്തിൽ പുറകോട്ട് തിരിഞ്ഞു കൊണ്ടിരിക്കുകയാണ്.
“ആൻഡ്രേ... അതു തിരിഞ്ഞോട്ടെ കേട്ടോ. ശ്രദ്ധിക്കണ്ട. നമുക്ക് ആ ദിവസം കണ്ടുപിടിക്കണം... ഈ ഭയം നിന്റെ ഉള്ളിൽ വേരുറപ്പിച്ച ആ ദിവസം...അപകടമുണ്ടായ ആ ദിവസം... ക്ലോക്ക് പുറകോട്ടു തന്നെ പോകട്ടെ.”
“അപകടമോ ?” ആൻഡ്രേ അതു ചോദിച്ചതും ദൂരെ നിന്ന് തറയിൽ ഇഴഞ്ഞുകൊണ്ട് എന്തോ തന്നെ സമീപിക്കുന്നതയാൾ കണ്ടു. പടു കൂറ്റൻ കാർപ്പറ്റ് പോലെ എന്തോ... അതിനു മുകളിലായി വെള്ളത്തിന്റെ ഒരു പാളിയുമുണ്ട്... കാഴ്ച്ചയുടെ അറ്റങ്ങളോളമെത്തുന്ന ഭീമാകാരമായൊരു തിരമാല പോലെ തോന്നിച്ചു അത്. നോക്കി നില്ക്കെ അത് അയാളുടെ കാല്ച്ചുവട്ടിലെത്തി.
ആയിരക്കണക്കിനായി തുടങ്ങി... പലതായി വിഭജിച്ച് വീണ്ടും കോടിക്കണക്കിനായി വളരുന്ന വലിയ കുഴികളാണത്! ഷഡ്ഭുജാകൃതിയിലുള്ള വലിയ ഗർത്തങ്ങൾ അയാൾ നിന്നിരുന്ന തറ മൂടിയിരിക്കുന്നു! ഓരോ കുഴികളും നിറഞ്ഞു കവിഞ്ഞ് പുറത്തേക്കൊഴുകുന്ന തെളിഞ്ഞ വെള്ളം!
ആൻഡ്രേ ഡോക്ടറെ വിളിക്കാനാഞ്ഞതും, അയാളുടെ കാല്ച്ചുവട്ടിൽ ഒരു ഗർത്തം രൂപപ്പെട്ടു. ഇടക്കു മുറിഞ്ഞു പോയ ഒരു നിലവിളിയോടെ അയാൾ ആ ആഴത്തിലേക്ക് താണു പോയി.
-------------------------------
36 വർഷങ്ങൾക്കു മുൻപ് - മലേഷ്യക്കും ഇൻഡ്യക്കുമിടയിൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ - ഇന്നും അജ്ഞാതമായി തുടരുന്ന ഒരിടം.
------------------------------
ആ മനുഷ്യനു മുൻപിൽ കുറേ നിഴലുകളുണ്ടായിരുന്നു. കുറേയേറെ... വളരേ പഴയൊരു അനിമേഷൻ ചിത്രത്തിലെ ദൃശ്യം പോലെ തോന്നിച്ചു പലതും. ആരോ തിരക്കിട്ട് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാർട്ടൂൺ ചിത്രം.
പെട്ടെന്നു തന്നെ അയാൾ അതിന്റെ ഭാഗമായി മാറി..
ആരോ തന്നെ നിലത്തിട്ട് ഉലക്കുകയാണ്. മുകളിൽ ഉണങ്ങിക്കരിഞ്ഞ മരത്തലപ്പുകൾ പോലെ എന്തൊക്കെയോ നിഴലുകൾ... നാനാ ഭാഗത്തു നിന്നും ഉയരുന്ന നീർക്കുമിളകൾ...
ഇതെവിടെ ?
"സാർ എന്താ ആലോചിക്കുന്നത് ?" പെട്ടെന്നാണ് തൊട്ടു പുറകിൽ ആ പെൺ സ്വരം മുഴങ്ങിയത്.
"സത്യം പറയൂ കുട്ടീ. നമ്മൾ രണ്ടു പേർ മാത്രം ഇതെങ്ങനെ ? മരിച്ചിട്ടില്ലെന്നെനിക്കുറപ്പാണ്. മരണം ഇതല്ല. "
“അതെങ്ങനെ സർ ?" അവൾ കുലുങ്ങിച്ചിരിച്ചത് അയാൾക്ക് തന്റെ പുറകിൽ അനുഭവപെട്ടു.
"ഇതല്ല മരണം..." അയാൾ പിറുപിറുത്തു.
"വല്ലാതെ തണുക്കുന്നു സർ. അതാണ് ഞാൻ കെട്ടിപ്പിടിച്ചിരിക്കുന്നത് കേട്ടോ. "അവളുടെ കൈകൾ ഒന്നു കൂടി മുറുകിയപ്പോൾ അയാൾ ഞെട്ടി മുഖമുയർത്തി.
"നീയിതെവിടെയാണ് കുട്ടി ? എന്റെ ശരീരമെവിടെ ? ഓ സോറി... ശരീരമിവിടുണ്ട് പക്ഷേ... " പെട്ടെന്നയാൾക്കത് ഓർമ്മ വന്നു. ഇങ്ങനൊരു സംഭാഷണം മുൻപെപ്പൊഴോ നടന്നിട്ടുണ്ട്. Déjà vu പോലെ... പഴയ എന്തൊക്കെയോ ഓർമ്മകൾ കൊണ്ട് ഒരു സ്വപ്നം നെയ്തെടുക്കുകയാണ് തലച്ചോർ... ലക്ഷക്കണക്കിന് നിറ ശകലങ്ങൾ സൂക്ഷ്മതയോടെ നുള്ളിയെടുത്ത് ഒരു ചിത്രം പണിതെടുക്കുകയാണ് ആരോ.
അയാൾ എഴുനേൽക്കാനാഞ്ഞപ്പോൾ വീണ്ടും പുറകിൽ നിന്നും പിടി മുറുകി. നിറഞ്ഞ മാറിടങ്ങൾ പുറകിലമർന്നു. നനഞ്ഞ ചുണ്ടുകൾ കഴുത്തിലുരസിക്കൊണ്ട് ചെവിക്കു പുറകിലേക്കിഴയുന്നു...
"എനിക്ക് സാറിനെ നല്ല ഓർമ്മയുണ്ട്.”
“എവിടെ വെച്ച് ?” അയാളുടെ സ്വരത്തിന് ഇതുവരെ കാണാത്തൊരു നിറമായിരുന്നു.
“ സീറ്റ് നമ്പർ 27D. എക്കോണമി. നോൺ വെജ് ഭക്ഷണമാണ് സർ ഓർഡർ ചെയ്തത്. ചിക്കൻ മഷ്രൂം വിത്ത് റൈസ്. അത് വാങ്ങിയപ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കി താങ്ക്സ് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്. 
രണ്ടാം വട്ടം ഞാൻ വന്നപ്പോൾ താങ്കൾ സ്ക്രീനിൽ സുഡോക്കു കളിക്കുകയായിരുന്നു. പക്ഷേ കളിക്കാനറിയില്ല. വല്ലാതെ ചിന്തിച്ച് കാടു കേറി വളരെ എളുപ്പമായി തീർക്കാമായിരുന്ന ആ കളി ആകെ നശിപ്പിച്ചു കൊണ്ടിരുന്നു. ഓരോ തവണയും സ്റ്റക്കാകുമ്പോൾ മുൻപിലെ സീറ്റിൽ ഇടതു വശത്തിരുന്ന സ്വർണ്ണമുടിക്കാരി സുന്ദരിയുടെ കൊഴുത്ത തുടകളിലേക്കായിരുന്നു നോട്ടം. ശരിയല്ലേ ? ഞാൻ കുറേ നേരം പുറകിൽ വന്നു നിന്നു. " ചെവിക്കു പുറകിൽ ആ കുസൃതിച്ചിരി വീണ്ടും.
"സെമിന്യ !" അയാളുടെ മുഖം പ്രകാശിച്ചു. " ഫ്ലൈറ്റ് അറ്റൻഡന്റ് ആയിരുന്നു. അല്ലേ ?" കടും ചുവപ്പു നിറമുള്ള ഒരു സുഗന്ധം അയാളെ തഴുകി കടന്നു പോയി.
"യെസ് സർ! എന്നെ എങ്ങനെ ഓർത്തിരിക്കുന്നു എന്നു ചോദിക്കുന്നില്ല. എനിക്കറിയാം… ആ നോട്ടം ഞാൻ ഓർക്കുന്നു. എന്റെ ഹൃദയം തുളച്ചു കയറിയ ആ നോട്ടം!"
"നീ വളരെ സുന്ദരിയായിരുന്നു സെമിന്യ!"
"അതേ സർ! ആയിരുന്നു. "
"ബാക്കി കൂടി പറയൂ ... പിന്നെയെന്തുണ്ടായി? ഇടക്കെപ്പൊഴോ ഞാൻ ഉറങ്ങിപ്പോയിരുന്നു. "
"സർ... ഞാൻ ഒന്ന് ചോദിക്കട്ടെ? ഇതല്ല മരണം എന്ന് പറഞ്ഞില്ലേ അൽപ്പം മുൻപ്? അതെങ്ങനെ?”
"എനിക്ക് നിന്റെ മുഖം ഓർത്തെടുക്കാനാകുന്നില്ലല്ലോ കുട്ടീ ... നിന്റെയെന്നല്ല... മുഖമുള്ളതൊന്നും എന്റെ മനസിൽ തെളിയുന്നില്ല. എന്റെ സ്വന്തം മുഖംപോലും മറന്നിരിക്കുന്നു.”
സംഭാഷണത്തിനിടയിൽ പരസ്പരമുണ്ടായിരുന്ന ബന്ധം മുറിഞ്ഞോ? അയാൾ ഒടുവിൽ പറഞ്ഞതെന്താണെന്ന് അയാൾക്കുപോലും മനസിലായില്ല.
"മുഖം ഓർക്കണ്ട സർ... എന്റെ ചൂടറിയാനാകുന്നില്ലേ? അതു പോരേ?" ഒന്നു കൂടി ഇറുക്കി കെട്ടിപ്പിടിച്ചപ്പോൾ അവൾ നഗ്നയാണെന്നയാൾ തിരിച്ചറിഞ്ഞു. താനും വിവസ്ത്രനായിരിക്കണം. അല്ലെങ്കിൽ എങ്ങനെ...?
അപ്പോൾ അവളുടെ വിരലുകൾ ശരീരമാസകലം തഴുകിയിറങ്ങുന്നതയാൾ അനുഭവിച്ചു കൊണ്ടിരിക്കുകയയിരുന്നു. പക്ഷേ... ഒന്നും കാണാനാകുന്നില്ല. കണ്ണുകളെവിടെപ്പോയി?
x-------x-------x-------x-------x-------x-------x-------x-------x
"ടോങ്ങ്!!"
ആ ബെൽ ശബ്ദം ... അത് ... അയാൾ ഞെട്ടി മുകളിലേക്കു നോക്കി.
സീറ്റ് ബെൽട്ട് വാണിംഗ് ലൈറ്റ് ഓണായിരിക്കുന്നു. ഒപ്പം കടും ചാര നിറത്തിൽ ഒരു ശബ്ദവും...
"യാത്രക്കാരുടെ ശ്രദ്ധക്ക്! പുറത്ത കാലാവസ്ഥ അൽപ്പം മോശമാണ്. എല്ലാവരും സീറ്റ് ബെൽട്ട് ധരിക്കുക. വിമാനത്തിന്റെ ഒരു എഞ്ചിൻ പ്രവർത്തന രഹിതമായിരിക്കുന്നു. ഒരു പക്ഷേ വിമാനം താഴെ കടലിൽ ലാൻഡ് ചെയ്യേണ്ടി വന്നേക്കാം.
ആരും പരിഭ്രമിക്കരുത്...സീറ്റിനടിയിൽ ലൈഫ് വെസ്റ്റ് ഉണ്ട്..."
ബാക്കി കേൾക്കാൻ നിൽക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ആ കാഴ്ച്ച ആസ്വദിക്കുകയായിരുന്നു അയാളപ്പോൾ. ആളിക്കത്തുന്ന പടു കൂറ്റൻ ജെറ്റ് എഞ്ചിൻ! സിനിമകളിൽ ഈ കാഴ്ച്ച എത്ര മനോഹരമാണ്. നേരിൽ കാണുമ്പോൾ ചുറ്റുമുയരുന്ന ആർത്ത നാദങ്ങളും അലർച്ചകളും, ദൃശ്യഭംഗി നശിപ്പിക്കുന്നു എന്നു പറയാതെ വയ്യ.
തിരിഞ്ഞു നോക്കിയപ്പോൾ സീറ്റുകൾക്കിടയിലുള്ള ഐലിലൂടെ സെമിന്യ ഓടി വരുന്നതു കണ്ടു.
കടും ചുവപ്പ് യൂണിഫോം ജാക്കറ്റ് തുറന്നു പോയിരിക്കുന്നു. ഉള്ളിലെ വെളുത്ത ഷർട്ട് - അതിന്റെ ബട്ടനുകൾക്കിടയിലൂടെ-"
"ഠോങ്ങ്!!"
വീണ്ടും ആ മണിയൊച്ച.
അടുത്ത നിമിഷം തലക്കു മുകളിൽ നിന്നും താഴേക്കുതിർന്നു വീഴുന്ന ഓക്സിജൻ മാസ്കുകളുടെ ഒരു നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
x-------x-------x-------x-------x-------x-------x-------x-------x
"സെമിന്യ..." അയാൾ പുഞ്ചിരിച്ചു. “ഒരു പക്ഷേ എനിക്ക് തെറ്റിയതാകാം."
"എന്തു തെറ്റാണ് സർ?”
"ഒരു പക്ഷേ മരണാനന്തരം തന്നെയായിരിക്കും ഇത്.”
"മരണാനന്തരം ഇതാണോ?" അവൾ പുറകിൽ ആർത്തു ചിരിച്ചു. "എങ്കിൽ എനിക്കിഷ്ടപ്പെട്ടു. ശരീരം പിളർന്ന് താങ്കളെ വിഴുങ്ങാനുള്ളത്ര വികാരമുണ്ട് എനിക്കിപ്പോൾ!" ആലിംഗനം മുറുകിയപ്പോൾ പുറകിൽ രണ്ട് തീക്കൊള്ളികൾ വെച്ചു കുത്തിയതു പോലെ തോന്നി അയാൾക്ക്.
അയാൾ പുറകോട്ടു തിരിഞ്ഞു നോക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. കാഴ്ച്ച ഇനി ഇല്ല! മറ്റെന്തോ ആണ്.
"എന്തിനാണ് തിരിഞ്ഞു നോക്കുന്നതെന്നെനിക്കറിയാം... മനസ്സിൽ സങ്കൽപ്പിച്ചതു പോലെ തന്നെയാണോ എന്റെ നഗ്നരൂപം എന്നറിയണം. അല്ലെ?”
അയാളുടെ മുഖത്ത് നിസംഗത നിറഞ്ഞു. പെൺകുട്ടിയുടെ ആ ഒരു ചോദ്യം കേട്ടപ്പോൾ അയാളുടെ ആവേശം കെട്ടടങ്ങിയതു പോലെ.
“മരണാനന്തരം ... അതിന്റെ ബാക്കി പറയൂ സർ... താങ്കൾക്കെങ്ങനെ അറിയാമത് എന്നു പറയൂ...”
“സെമിന്യാ... ഞാൻ തുറന്നു പറയാം. ഇപ്പോളീ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു പക്ഷേ എന്റെ അവസാന നിമിഷങ്ങളിലെ ആഗ്രഹങ്ങളായിരിക്കാം.”
“അതായത് ?”
“അതായത്... നിന്നെ ഞാൻ ഒടുവിൽ കാണുമ്പോൾ എന്റെ മനസ്സിൽ നിറയെ നിന്റെയീ നഗ്ന മേനി മാത്രമായിരുന്നു. നിന്റെയീ ആലിംഗനമായിരുന്നു എന്റെ അവസാന ആഗ്രഹം. നിന്റെയീ ചൂട്...”
അവൾ ഇറുകെ പുണർന്നു അയാളെ.
“ഞാൻ കേട്ടിട്ടുണ്ട്, മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപ്, നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനമാകെ തകരാറിലാകുമത്രേ. കാഴ്ച്ച കേൾവിയായും, കേൾവി ഗന്ധമായുമെല്ലാം മാറിപ്പോകും. സംവേദന സംവിധാനമെല്ലാം മാറി മറിഞ്ഞു പോകും. ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണതെല്ലാം.”
കഴുത്തിനു പുറകിൽ മൃദുവായൊന്നു കടിച്ചു അവൾ. മാറിലെ അവളുടെ കൈകൾ പതിയെ താഴേക്കിറങ്ങി. അയാൾ കണ്ണുകളടച്ചുകൊണ്ട് പതിയെ പുറകോട്ടാഞ്ഞ് അവളിലേക്ക് ലയിച്ചു തുടങ്ങി.
x-------x-------x-------x-------x-------x-------x-------x-------x
വിമാനം താഴേക്ക് കൂപ്പു കുത്തുകയാണ്.
പൊട്ടിത്തെറികൾ...അലർച്ചകൾ... ആർത്തനാദങ്ങൾ...
അയാൾ പുഞ്ചിരിയോടെ എല്ലാം നോക്കിക്കണ്ടു. തന്റെ മുൻപിലിരുന്ന സുന്ദരിയായ റഷ്യക്കാരി ഇപ്പോൾ ഇരു കൈകളാലും മുഖം പൊത്തി അലറിക്കരഞ്ഞുകൊണ്ട് കുനിഞ്ഞിരുപ്പാണ്. പക്ഷേ, ഇറക്കം കുറഞ്ഞ പാവാട ധരിച്ച അവളുടെ കൊതിപ്പിക്കുന്ന കാലുകളിലേക്കായിരുന്നു അയാളുടെ നോട്ടം മുഴുവനും.
സെമിന്യ അവളാലാകും വിധം യാത്രക്കാരെ ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ...അതിനിടയിലെപ്പൊഴോ, അവളുടെ ചുവന്ന കോട്ട് അവൾ ഊരി വലിച്ചെറിഞ്ഞിരുന്നു. അതു കണ്ടതും, ഉള്ളിലെ സുതാര്യമായ ആ വെളുത്ത ഷർട്ടിനുള്ളിലേക്ക് തുളച്ചു കയറുകയായിരുന്നു അയാൾ.
അടുത്ത നിമിഷം!
നിറഞ്ഞു കിടന്ന ഒരു വെളുത്ത ബാത്ത് ടബ്ബിലേക്ക് ഒരു വലിയ തുള്ളി ചുവന്ന മഷി വീണതു പോലെ തോന്നി അയാൾക്ക്. അപ്പോഴാണയാളുടെ പുഞ്ചിരി യഥാർത്ഥത്തിൽ വിടർന്നത്.
ഭയാനകമായൊരു ഹുങ്കാര ശബ്ദം!
വിമാനത്തിന്റെ മുൻ ഭാഗം തകർന്നിരിക്കുന്നു. സകലതിന്റേയും ചുവടിളക്കിക്കൊണ്ട് ഇരച്ചു പാഞ്ഞു വരികയാണ് വെള്ളം.പതിയെ സീറ്റ് ബെൽട്ടിൽ കൈകൾ ഇറുക്കിപ്പിടിച്ചതും മുഖത്തൊരടി കിട്ടിയതു പോലെ തോന്നി അയാൾക്ക്. ഇരുന്ന സീറ്റ് അയാളെയും കൊണ്ട് കുതിച്ചുയർന്നു പോയി. കണ്ണുകളിറുക്കി അടച്ചു അയാൾ.
പിന്നെ തുറന്നപ്പോൾ...
മരണം...
മരണമാണ് ചുറ്റിനും. അവ്യക്തമായ നിഴലുകളായി... ചുറ്റിനും തിരിയുന്ന മരണങ്ങൾ...അയാൾ, പുറകോട്ടു ചാഞ്ഞു. താഴേക്ക് താഴേക്ക് ആഴങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരു വിരൽ പോലുമനക്കാതെ അയാൾ ഇരുന്നു കൊടുത്തു.
സീറ്റ് ബെൽട്ടിനിടയിലൂടെ താഴേക്കൂർന്നു പോയിത്തുടങ്ങിയപ്പോഴാണ് അയാൾ ഒന്നനങ്ങാൻ ശ്രമിച്ചത്. മാറിൽ വിലങ്ങനെ ആ പ്ലാസ്റ്റിക്ക് നാട മുറുകിയതും, അയാൾ അവസാനമായി ഒന്നു നിശ്വസിച്ചു.
അപ്പോഴാണ് ചെവിക്കു പുറകിൽ ആ പെൺ ശബ്ദം മുഴങ്ങിയത്.
“സർ എന്താണാലോചിക്കുന്നത് ?”
ആ നിമിഷം അയാളെ പൊതിഞ്ഞു തുടങ്ങിയ മാദക ഗന്ധത്തിന് കടും ചുവപ്പു നിറമായിരുന്നു.
x-------x-------x-------x-------x-------x-------x-------x-------x
കുബുറാൻ തെരുന്യാൻ സെമിത്തേരി - ബാലി - ഇൻഡോനേഷ്യ - ആറു മാസങ്ങൾക്കു ശേഷം.
x-------x-------x-------x-------x-------x-------x-------x-------x
തന്റെ മുൻപിൽ കുന്നു കയറിപ്പോകുന്ന പടു കിളവന് തന്നേക്കാൾ ആരോഗ്യമുണ്ടെന്നു തോന്നി ആൻഡ്രേക്ക്. കിതപ്പു കാരണം അയാൾ നന്നേ പരിക്ഷീണനായിരുന്നു. നിരനിരയായി നൂറുകണക്കിന് ശവക്കല്ലറകൾക്കിടയിലൂടെ ആ വൃദ്ധൻ ഒരു കൊച്ചു കുരങ്ങിനെപ്പോലെ കൈകളും കാലുകളും അള്ളിപ്പിടിച്ച് മുൻപോട്ടു നീങ്ങി. ഇടക്കിടെ അയാൾ അപ്രത്യക്ഷനാകുമ്പോഴെല്ലാം ആൻഡ്രേ അയാളെ പേരെടുത്തു വിളിച്ചു. അപ്പോഴൊക്കെ ഏതെങ്കിലും കല്ലറയുടെ പുറകിൽ അയാളുടെ തല ഉയർന്നു വരും. ഒടുവിൽ...
“ഇതാണ് സ്ഥലം.”
മനോഹരമായി പണി കഴിപ്പിച്ചിരുന്ന ഒരു മാർബിൾ കല്ലറക്കു മുൻപിൽ അയാൾ നിന്നു. “താങ്കൾ അന്വേഷിച്ചു വന്ന സെമിന്യ എന്ന പെൺകുട്ടി ഉറങ്ങുന്നതിവിടെയാണ്.”
ആൻഡ്രേ ഒരു നിമിഷം പുഞ്ചിരിയോടെ നിശബ്ദനായി നിന്നു. കണ്ണുകളടച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ കാറ്റിൽ പറന്നു പോയി. പോക്കറ്റിൽ നിന്നും കർചീഫെടുത്ത് മൂക്കു തുടച്ചുകൊണ്ട് ആൻഡ്രേ വൃദ്ധനെ നന്ദിപൂർവ്വം ഒന്നു നോക്കി.
“36 വർഷങ്ങൾക്കു മുൻപാണ് ആ അപകടമുണ്ടായത്. മലേഷ്യയിൽ നിന്നും ഇൻഡ്യയിലേക്കു പുറപ്പെട്ട ആ വിമാനം. ഇതുവരെ അതിനെന്താണു സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. യാത്രയുടെ പകുതിയോളം അവർ സുരക്ഷിതരായിരുന്നു. പക്ഷെ... പിന്നീടെന്തുണ്ടായി എന്നാർക്കുമറിയില്ല. ആകാശത്തിലേക്ക് ലയിച്ചു ചേർന്ന പോലെ ആ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. 230 യാത്രക്കാരുമായി.
14 രാജ്യങ്ങൾ ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ലക്ഷദ്വീപിന്റെ തീരത്തു നിന്നാണ് സെമിന്യയെ കിട്ടിയത്. ഒരു ജീവൻ പോലും രക്ഷിച്ചെടുക്കാനായില്ല.
“ വൃദ്ധന്റെ സ്വരമിടറി.
ആൻഡ്രേ തലയാട്ടി കേട്ടു.
”താങ്കളാരാണെന്നു പറഞ്ഞില്ല. ഈ കുട്ടിയെ താങ്കൾക്കെങ്ങനെ അറിയാം ?“
”ഞാനോ ?“ ആൻഡ്രേ മന്ദഹസിച്ചു. കണ്ണുകളിൽ വീണ്ടും നവവു തിളങ്ങി. ”ഞാൻ ഒരു യാത്രക്കാരൻ. വെറുമൊരു യാത്രക്കാരൻ മാത്രം. അന്നും ഇന്നും.“
താൻ കയ്യിൽ കരുതിയ, പല നിറങ്ങളിലുള്ള ഏതാനും ഓർക്കിഡ് പുഷ്പങ്ങൾ സെമിന്യയുടെ കല്ലറക്കൽ സമർപ്പിച്ചിട്ട് ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു.
അപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത ആ പൂക്കളുടെ ഇടയിലേക്ക് ഒരു തേനീച്ച പതിയെ പതിയെ പറന്നിറങ്ങി.
(അവസാനിച്ചു)
Image may contain: Alex John, smiling, indoor
Written by : Alex John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot