Slider

തിരിച്ചറിവുകളുടെ കുടിയേറ്റങ്ങൾ ...(കവിത)

0
Image may contain: 1 person, smiling, closeup

മകനേ മറക്കരുതിന്നലെകൾ...
ഇന്നിന്റെയൂർജ്ജമാണോർമ്മ വേണം.
അന്നു ഞാൻ കയറിയ കാടുകളല്ലോ
ഇന്നു നീയൂഷരമാക്കുന്നതോർക്കുക.
ഞാനുമവളും മുറുക്കിയുടുത്തൊരാ-
മുണ്ടിനാൽ തന്നെ നീ പട്ടട മൂടിയോ..?
കപ്പയും കാച്ചിലും മാത്രം വഴങ്ങിയ...
നാവു നീ സത്വരം പിഴുതുമാറ്റിടുന്നുവോ.!
മണ്ണു ചതിക്കില്ല , വിശ്വസിച്ചീടുക .
ചെല്ലു നീ വേഗത്തിലമ്മതൻചാരെ...
തൊഴിലിനായി ജീവിച്ച് ഭീരുവായ് മാറാതെ,
മണ്ണിന്റെ തോഴനായുൺമകൾ നേടുക.
താതന്റെ ശാസനം നിദ്രയിലുടക്കുന്നു...
ഏകയാമമ്മതൻ ചിത്രം തെളിയുന്നു...!
നേടിയ ഡോളറാൽ തീർക്കാൻ കഴിയുമോ
മകനെന്ന ധർമ്മമീ ജീവിത ധാരയിൽ..?
തോട്ടവും റബ്ബറും പഴഞ്ചനായി മാറി,
തുച്ഛലാഭത്തിനെ കുഴിവെട്ടി മൂടി.
അന്യനാട്ടിൽ വന്നു വെട്ടി വിയർത്തിട്ടു,
പുത്തൻ പണത്തിന്റെ ഗീർവാണമോതി.
മനസ്സിൽ നിറയുന്ന മധുരമാമോർമകൾ,
മഴയിൽ കുതിരുന്ന നൊമ്പര വേളകൾ..
അച്ഛനുമൊന്നിച്ച് മണ്ണിൽ വിയർത്തതും,
പുതുനാമ്പിലായിരം സ്വപ്നം മെനഞ്ഞതും...
തുച്ഛമാം രൂപയ്ക്ക് മന:ശാന്തി നേടാം...!
ഡോളറാൽ കിട്ടാത്ത സ്വർഗ്ഗം ചമയ്ക്കാം..
അമ്മതൻ മടിയിൽ ഉച്ചയുറങ്ങാം,
അച്ഛന്റെ സ്വപ്നം നിറവേറ്റിനൽക്കാം.
മടങ്ങണം മടിയാതെ മലയടിവാരത്തേക്ക്
മണ്ണിന്റെ തോഴനായ് മാറാതെ വയ്യ...
അമ്മതൻചാരെയാണെന്നുടെ സ്വർഗം,
മണ്ണു ചതിക്കില്ല മാനവരെപ്പോലെ
അച്ഛന്റെ കാലുകളാദ്യം പതിഞ്ഞൊരീ...
കാനന സൗന്ദര്യ ഭൂമിക തന്നിൽ,
വീണ്ടും കുടിയേറ്റ ചിത്രം വരയ്ക്കാനായി
പാഴ്ച്ചെടി പിഴുതവൻ മണ്ണിന്റെ പുത്രനായ്..
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo