Slider

സ്നേഹമുള്ള കുടുംബം

0

ഹരി മുന്നിലേക്ക് എടുത്തു വെച്ച ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ ലക്ഷ്മിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.ഉള്ളിലടക്കി വെച്ച സങ്കടം കണ്ണീർതുള്ളികളായി കവിളിലൂടെ ഒഴുകിയിറങ്ങുന്നത് മീനൂട്ടി കാണാതിരിക്കാനായി സാരി തുമ്പാൽ മുഖം അമർത്തി തുടയ്ക്കുമ്പോഴും ലക്ഷ്മിയിൽ നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നു ഒരു പക്ഷേ ഹരി തന്നേയും മോളേയും ഉപേക്ഷിക്കില്ലെന്ന്.
ഒപ്പ് ഇട്ട പേപ്പർ ഹരിക്ക് നേരേ നീട്ടിയപ്പോൾ നിറഞ്ഞ സന്തോഷത്തോടെ ഹരിയത് വാങ്ങിയപ്പോൾ ലക്ഷ്മിക്ക് മനസ്സിലായി ഈ നിമിഷം മുതൽ താനും മോളും ഹരിക്ക് അന്യരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന സത്യം.
നീണ്ട അഞ്ച് വർഷത്തെ പ്രവാസജീവിതത്തിനു ശേഷം രണ്ട് മാസത്തെ അവധിക്ക് ഹരി മടങ്ങി വന്നപ്പോ താനും മീനൂട്ടിയും ഏറെ സന്തോഷിച്ചു.മീനൂട്ടിയെ മൂന്ന് മാസം ഗർഭിണി ആയിരുന്നപ്പോൾ ഗൾഫിലേക്ക് പോയതാണ് ഹരി. ഫോട്ടോയിലൂടേയും ഫോണിലൂടെയും മാത്രം കണ്ടിരുന്ന അച്ഛനെ നേരിട്ട് അടുത്തു കിട്ടിയ സന്തോഷമായിരുന്നു മീനൂട്ടിയുടെ ആ കുഞ്ഞു മനസ്സ് നിറയേ.
അച്ഛന്റെ പുറത്തേറി ആന കളിച്ചും ആ നെഞ്ചിലെ ചൂടേറ്റ് ഓരോ രാത്രികളിലും അവൾ ഉറങ്ങിയപ്പോഴും ആ കുഞ്ഞു മനം അറിഞ്ഞിരുന്നില്ല തനിക്കിനി ഇതൊക്കെ ഒരു സ്വപ്നമായി മാത്രമേ അവശേഷിക്കുകയുള്ളൂവെന്ന്.അച്ഛൻ അമ്മയേയും തന്നേയും എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോകുവാനുള്ള തയ്യാറെടുപ്പിലാണെന്നറിയാതെ അച്ഛനോടൊത്തുള്ള ഓരോ നിമിഷവും സ്വർഗ്ഗതുല്ല്യമായ സന്തോഷത്തോടെ ആഘോഷിക്കുകയായിരുന്നു മീനൂട്ടി...
കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീനി പെൺകുട്ടിയുമായി രണ്ട് വർഷമായി താൻ സ്നേഹത്തിലാണെന്നും അവളെ വിവാഹം കഴിക്കാനായി നിയമപരമായി താനുമായുള്ള ബന്ധം ഒഴിഞ്ഞു തരണമെന്നും ഹരി പറഞ്ഞപ്പോൾ ലക്ഷ്മിക്ക് ആദ്യം അത് വിശ്വസിക്കാനായില്ല..
ഹരിയുടെ പേരിൽ ആയിരുന്ന വീടും വസ്തുവും തന്റെ പേരിലേക്ക് എഴുതി വെച്ച പ്രമാണവും തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന ലക്ഷങ്ങളുടെ ഡീറ്റയിൽസും കാണിച്ചപ്പോൾ ലക്ഷ്മിക്ക് മനസ്സിലായി ഹരി കാര്യമായി തന്നെയാണ് ഇതൊക്കെ പറഞ്ഞതെന്ന്.
മോളേ ഓർത്തെങ്കിലും തങ്ങളെ വിട്ടുപോകരുതെന്നും പറഞ്ഞ് കാല് പിടിച്ച് കരഞ്ഞപേക്ഷിച്ചെങ്കിലും ഹരിയുടെ മനസ്സ് അലിഞ്ഞില്ല. തന്റെ ജീവിതത്തിൽ താൻ സ്വാതന്ത്ര്യം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും താനൊന്ന് തുമ്മിയാൽ പോലും ചേട്ടന് സുഖമില്ലേ ജലദോഷമാണോ, ചൂടുണ്ടോ ,ചുമയാണോ എന്നൊക്കെ ചോദിച്ച് ശല്ല്യം ചെയ്യുന്ന ഒരു ഭാര്യയെ ഇനിയും സഹിക്കാൻ താല്പര്യം ഇല്ലെന്ന് ഹരി മുഖത്തടിച്ചതു പോലെ പറഞ്ഞപ്പോ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
തന്റെ സ്നേഹവും കരുതലും ഒരു ഭാരമായി കാണുന്ന ഭർത്താവിന് താനും മോളും ഒരു ശല്ല്യമായി മാറരുതെന്ന് എന്നുള്ള തീരുമാനം ലക്ഷ്മിയെടുത്തത് അറിഞ്ഞപ്പോൾ ഹരി ഒരുപാട് സന്തോഷിച്ചു.
അച്ഛൻ മടങ്ങിപോകല്ലേ എന്നും പറഞ്ഞ് മീനൂട്ടി ഒരുപാട് കരഞ്ഞെങ്കിലും ഹരിയുടെ മനസ്സലിഞ്ഞില്ല.എയർപോർട്ടിലേക്കുള്ള യാത്രയിലും ഹരിയുടെ മനസ്സ് നിറയേ തന്റെ കാമുകിയുമൊത്തുള്ള ജീവിതം മാത്രമായിരുന്നു.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട് കൈമാറിയപ്പോൾ അവർ അത് അതേ വേഗതയിൽ മടക്കി നൽകിയപ്പോഴാണ് ഹരി തന്റെ പാസ്പോർട്ട് ശ്രദ്ധിക്കുന്നത്. തന്റെ പാസ്പോർട്ടാകെ കളർപെൻസിലാൽ കുത്തിവരച്ചിരിക്കുന്നു മീനൂട്ടി.ഫോട്ടോയിൽ "അച്ഛാ ഉമ്മ" എന്നെഴുതിയിരിക്കുന്നു ..തൊട്ടടുത്ത പേപ്പറിൽ മൂന്ന് രൂപങ്ങൾ വരച്ചിട്ടതിന്റെ അടിയിൽ അച്ഛൻ.. മീനൂട്ടി.. അമ്മ.. എന്നും എഴുതി വെച്ചിരിക്കുന്നു.
ഹരിക്ക് തനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.ആ നിമിഷം മീനൂട്ടിയെ കയ്യിൽ കിട്ടിയാൽ ഒരുപക്ഷേ കൊല്ലാൻ പോലും മടിക്കാത്ത രീതിയിലായിരുന്നു ഹരിയുടെ മുഖഭാവം.തിരികെ വന്ന് കസേരയിൽ ഇരിക്കുമ്പോഴാണ് വാട്സ്അപ് ൽ മെസേജ് വന്ന ശബ്ദം ഫോണിൽ കേട്ടത്.
ഫോൺ ഓണാക്കി വന്ന മെസേജ് നോക്കിയപ്പോൾ ഹരി ഇരുന്ന ഇരുപ്പിൽ വെട്ടിവിയർത്തുപോയി.താൻ ഏതവൾക്കുവേണ്ടിയാണോ ലക്ഷ്മിയേയും തന്റെ മകളേയും ഉപേക്ഷിച്ചത് ആ അവൾ തന്നെ ചതിച്ചിരിക്കുന്നു.
തങ്ങളുടെ ബോസും അവളും ഒത്തുള്ള അരുതാത്ത കുറേ ഫോട്ടോസ് തന്റെ സുഹൃത്ത് തന്നെ അയച്ചു തന്നതിനാൽ അത് സത്യമാണെന്ന് ഹരിക്ക് ഉറപ്പുണ്ടായിരുന്നു.ഒരുപക്ഷേ മീനൂട്ടി പാസ്പോർട്ടിൽ കുത്തിവരച്ചില്ലായിരുന്നെങ്കിൽ ഫോൺ ഓഫാക്കി താൻ ഈ യാത്ര തുടർന്നേനെ..അങ്ങനെയെങ്കിൽ അവളുടെ ഈ ചതി ആ നാട്ടിൽ എത്തിയശേഷം മാത്രമേ അറിയുമായിരുന്നുള്ളൂ.
എത്രയും വേഗം ലക്ഷ്മിയുടേയും മോളുടേയും അടുത്തെത്താൻ ഹരിയുടെ മനസ്സ് വെമ്പൽ കൊണ്ടു.തന്റെ തെറ്റ് പൊറുക്കാൻ ലക്ഷ്മിക്ക് കഴിയണേ എന്നായിരുന്നു വീടെത്തുന്നതു വരേയും ഹരിയുടെ പ്രാർത്ഥന.
ഏറെ നേരം ബെല്ലടിച്ചെങ്കിലും വാതിൽ തുറക്കാതായപ്പോൾ കതക് തട്ടിതുറന്ന് ഹരി അകത്ത് കയറി. ലക്ഷ്മിയേയും മോളേയും വിളിച്ചെങ്കിലും രണ്ടാളുടേയും ഒരു അനക്കവും ഇല്ലായിരുന്നു.തങ്ങളുടെ ബെഡ്റൂമിൽ കയറിയ ഹരി ഞെട്ടിപ്പോയി.
വായിൽ നിന്നും നുരയും പതയും നിറഞ്ഞൊഴുകി ലക്ഷ്മിയുടേയും മോളുടേയും ജീവനറ്റ ശരീരം.തങ്ങൾ മൂന്നാളും ഒരുമിച്ച് നിന്നെടുത്ത ഫ്രെയിം ചെയ്തു വെച്ചിരുന്ന ഫോട്ടോ മീനൂട്ടിയുടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന കാൺകേ ഹരി വാവിട്ട് അലറിക്കരഞ്ഞു പോയി.
താൻ അവൾക്കായി എഴുതികൊടുത്ത വീടിന്റെ ആധാരവും ബാങ്കിന്റെ പാസ്ബുക്കും
കട്ടിലിൽ അവർക്കടുത്തായി തന്നെ കിടപ്പുണ്ടായിരുന്നു.അതിന് മുകളിൽ ഒരു വെള്ള പേപ്പറിൽ ലക്ഷ്മി ഇങ്ങനെ എഴുതിയിരുന്നു..
" എന്റെ പ്രിയപ്പെട്ട ഹരിയേട്ടന് ..
ഞങ്ങൾക്കൊരിക്കലും ഹരിയേട്ടന് പകരമാകില്ല ഈ ആധാരവും അക്കൗണ്ടിലെ ലക്ഷങ്ങളും ...നമ്മുടെ മീനൂട്ടിയോട് അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയീന്ന് പറയാൻ എനിക്കാവില്ല.ഞങ്ങൾക്കൊപ്പം ഹരിയേട്ടനില്ലാത്ത ഈ ലോകത്തു നിന്നും ഞങ്ങൾ യാത്ര പറയുന്നു. സ്നേഹിച്ചിട്ടേയുള്ളൂ അന്നും ..ഇന്നും ...മനസ്സ് കൊണ്ട് ശപിക്കുന്നില്ല..നന്മകൾ മാത്രമേ വരൂ.. ഹരിയേട്ടന് നല്ലൊരു ജീവിതമുണ്ടാകാൻ പ്രാർത്ഥനയോടെ..
ലക്ഷ്മീ"
ആ വരികളോരോന്നും തന്റെ നെഞ്ചിലേക്ക് കനൽ കോരിയിട്ട പോലെ
പൊള്ളുന്നതായി തോന്നി ഹരിക്ക് ..താനറിയാതെ പോയ തന്റെ വിലയേറിയ ജീവിതമായിരുന്നു കൺമുന്നിൽ ജീവനറ്റ് കിടക്കുന്ന രണ്ട് ശരീരങ്ങൾ എന്ന ചിന്ത ഹരിയെ ഭ്രാന്തമായ ഒരു അവസ്ഥയിലെത്തിച്ചിരുന്നു.
(ഒരു സമ്പത്തിനും പകരം വെയ്ക്കാനാകാത്ത അമൂല്യമായ ഒന്നാണ് സ്നേഹമുള്ള കുടുംബം.അത് പരസ്പരം തിരിച്ചറിയുന്നവർ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നു.)
By..RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo