Slider

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part3

0
-------------------------------------------------------
സ്മൃതി വീട്ടിലെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
വീട്ടിലേക്കുള്ള ഓരോ ചുവടും അവളുടെ മനസ്സിൽ എന്നും അശാന്തി നിറച്ചു.വീട് എന്നു വിളിക്കപ്പെടാനുള്ള യോഗ്യത ആ കെട്ടിടത്തിനില്ല എന്ന് അവൾ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു.ആ വീടിന് എന്നും തണുപ്പായിരുന്നു.തണുപ്പ് മരണത്തെ ഓർമ്മിപ്പിക്കുമെന്ന് ഓരോ തവണ വീടിനുള്ളിലേക്ക് കാൽ വെക്കുമ്പോഴും അവൾക്കു തോന്നി.
നിർവികാരമായ മുഖത്തോടെയാണ് അന്നും കാതറിൻ മകൾക്ക് വാതിൽ തുറന്നുകൊടുത്തത്.എന്തേ വൈകിയത് എന്നൊരു ചോദ്യം സ്മൃതി പ്രതീക്ഷിക്കാറില്ല.അത് ഉണ്ടായതുമില്ല.
കനത്തു നിന്ന നിശ്ശബ്ദത ആ വീടിന് ഒരു മരണവീടിന്റെ മുഖച്ഛായയുണ്ടാക്കി.
നിസംഗമായി തിരിഞ്ഞു നടന്ന് ഡൈനിങ്ങ് ടേബിളിലെ ഫ്ളാസ്കിൽ നിന്ന് തനിക്കായ് ചായ പകരുന്ന മമ്മയെ അസഹ്യതയോടെ സ്മൃതി കണ്ടു.
എത്രമാത്രം യാന്ത്രികമാണ് അവരുടെ ചലനങ്ങൾ...ഒന്നിനോടും ഒരു ബാധ്യതയുമില്ലാതെ, ചെയ്യേണ്ടതായതു കൊണ്ടു മാത്രം ചെയ്യുന്നു എന്ന ഭാവത്തോടെ അവർ മുന്നിലേക്കു നീട്ടിയ ചായക്കപ്പിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അമർത്തിച്ചവിട്ടി അവൾ പടിക്കെട്ടുകൾ കയറി.
തന്റെ മുറിയിലെത്തുവോളം വല്ലാത്തൊരു ശ്വാസംമുട്ടൽ അവളനുഭവിച്ചു കൊണ്ടിരുന്നു.
സാധാരണ മുറിയിലെത്തിയാൽ ആദ്യം ചെയ്യുക സ്റ്റീരിയോ ഓൺ ചെയ്യലാണ്....കാതടപ്പിക്കുന്ന ഡിജെ മ്യൂസിക്ക് ആ വീടിന്റെ സ്ഥായീഭാവമായ നിശ്ശബ്ദതയെ കീറിമുറിച്ചു.
അസഹ്യമായ നിശ്ചലാവസ്ഥയെ തോൽപ്പിക്കാൻ അവൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അത്.എന്നും ആ പാട്ടുകളുടെ താളത്തിൽ അവളാ മുറിക്കുള്ളിൽ നൃത്തം ചവിട്ടി.മുറിവാതിലും കടന്ന് ആ ശബ്ദകോലാഹലങ്ങൾ വീടിനെ തന്നെ പ്രകമ്പനം കൊള്ളിച്ചു തുടങ്ങുമ്പോൾ പലപ്പോഴും നീരസം ദ്യോതിപ്പിക്കുന്ന മുഖഭാവത്തോടെ കാതറിൻ വാതിൽക്കലെത്താറുണ്ട്.അൽപ്പനേരം മകളെ നോക്കിനിന്നിട്ട് ഒന്നും മിണ്ടാതെയവർ തിരികെ നടക്കുമ്പോൾ തീരാത്ത പകയോടെ സ്മൃതി വാതിൽ വലിച്ചടയ്ക്കും.അതിനു ശേഷം കട്ടിലിലേക്ക് വീണ് എന്നുമവൾ അലറിക്കരഞ്ഞു.എന്തിനെന്നറിയാത്ത ആ കരച്ചിലിന്റെ അവസാനം ഒരു പെരുമഴ പെയ്തുതീർന്ന സമാധാനത്തോടെ സ്മൃതി ഉറങ്ങി.ആ സമാധാനം അവൾക്കിഷ്ടമായിരുന്നു.
ഒരു വാക്കെങ്കിലും അവർ സംസാരിച്ചിരുന്നെങ്കിൽ,വഴക്കു പറയാനെങ്കിലും ഒന്നു പേരു ചൊല്ലി വിളിച്ചിരുന്നെങ്കിൽ ഇത്രത്തോളം താനവരെ വെറുക്കില്ലായിരുന്നല്ലോ എന്ന് അപ്പോഴൊക്കെയും അവൾ തന്നോടു തന്നെ പറഞ്ഞു.
അവൾക്ക് സംസാരിക്കാൻ അവൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
പുറംലോകത്തെ അവൾ കൊതിയോടെ സ്നേഹിച്ചു....നിർത്താതെ സംസാരിച്ചു...മതി വരുവോളം പൊട്ടിച്ചിരിച്ചു.അകത്തും പുറത്തും അവൾ രണ്ടു വ്യക്തികളായിരുന്നു.തീർത്തും വ്യത്യസ്തരായ രണ്ടുപേർ.
അന്നു പക്ഷേ അവൾ തീർത്തും നിരാശയായിരുന്നു.
വീടിനേക്കാൾ തണുപ്പ് തന്റെ മനസ്സിലാണെന്ന് അവൾക്ക് തോന്നി.അതവളെ ഇടക്കിടെ കുത്തിനോവിച്ചുകൊണ്ടിരുന്നു.അന്ന് ആ മുറിയിലെ സ്റ്റീരിയോ പാട്ടു മറന്നു.മുകളിലെ നിശ്ശബ്ദത കാതറിനെ അമ്പരപ്പിച്ചു.സ്റ്റെയർകേസിനരികെ നിന്ന് മകളുടെ മുറിക്കു നേരെ കണ്ണയച്ചപ്പോൾ അവർ പോലുമറിയാതെ ഒരു നെടുവീർപ്പ് അവരിലുണ്ടായി.
ചുഴലിക്കാറ്റിൽ പറന്നുനടക്കുന്ന മഹാഗണിവിത്തുകളെ ഓർമ്മിപ്പിക്കുന്ന ഒരു കരച്ചിൽ അവൾക്കുള്ളിൽ വട്ടമിട്ടു പറന്നു.
പക്ഷേ സ്മൃതിക്കു കരയാൻ സാധിച്ചില്ല.അവളുടെ കണ്ണുകൾ പുകഞ്ഞുകൊണ്ടിരുന്നു.എന്താണ് ജാൻവിക്കു മുന്നിൽ തന്നെ അപ്രസക്തയാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല.കണ്ണുകളിറുക്കിയടച്ച് അവൾ തലയണയിലേക്കു മുഖമമർത്തി.
അടഞ്ഞ കൺപോളകളിൽ അപ്പോഴും ജാൻവി ശാന്തമായി പുഞ്ചിരിച്ചു.
ചാടിയെഴുന്നേറ്റ സ്മൃതി സർവ്വശക്തിയുമെടുത്ത് തല ഭിത്തിയിലേക്കാഞ്ഞിടിച്ചു.തലച്ചോറിൽ വേദന ചൂളംകുത്തി.ചുളിഞ്ഞ മുഖത്തോടെ അവൾ നിലത്തേക്കിരുന്നു.
വേദനയെ അൽപ്പാൽപ്പമായി കടിച്ചിറക്കുമ്പോൾ താഴെ വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടു.
'സ്മൃതി വന്നില്ലേ?'
'ഉം'
ഹ്രസ്വമായ ചോദ്യവും ഉത്തരവും..
.പിന്നെ നിശ്ശബ്ദത.
സ്മൃതിയുടെ ചുണ്ടുകൾ ഒന്നു വികൃതമായി കോടി.അവ്യക്തമായി എന്തോ പിറുപിറുത്തുകൊണ്ട് അവൾ തണുത്ത തറയിലേക്കു ചുരുണ്ടുകൂടി.
അവളുടെ നെറ്റിയിൽ കിനിഞ്ഞ ഒരു തുള്ളി ചോരയുടെ രുചിനോക്കാൻ വന്ന കുനിയനുറുമ്പ് ഒരു നിമിഷം സംശയിച്ചു നിന്നു.സ്മൃതി ഉറങ്ങിത്തുടങ്ങിയിരുന്നു.

Divija
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo