നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒറ്റത്തുരുത്ത്(തുടർക്കഥ) - Part 7

------------------------------------------
ICU വിന്റെ ഗ്ളാസ് ഡോറിലൂടെ ജാൻവി ഒന്നെത്തിനോക്കി.കിഷൻ അപ്പോഴും ബോധാബോധങ്ങൾക്കിടയിലെങ്ങോ അലഞ്ഞു നടക്കുകയായിരുന്നു.മൂന്ന് മേജർശസ്ത്രക്രിയ വേണ്ടി വന്നു.പേടിക്കേണ്ടതില്ല എന്ന ഡോക്ടറുടെ വാക്ക് ആവർത്തിച്ചുരുവിട്ടു കൊണ്ടിരുന്നു ജാൻവി.
'മോളേ ,വീട്ടിലേക്കൊന്നു പോയാലോ...രണ്ടുദിവസായില്ലേ ആശൂത്രീല് '
കുമാരേട്ടനാണ്.ആദ്യദിവസം വിവരമറിഞ്ഞെത്തിയ നാട്ടുകാർ ചിലരൊക്കെ ഉണ്ടായിരുന്നു ആശുപത്രിയിൽ.ഓരോരുത്തരായി കൊഴിഞ്ഞു പോയി.കുമാരേട്ടനും നാണ്വായരും കൂടിയേ ഇനി പോകാനുള്ളു.
"കുമാരേട്ടൻ പോയ്ക്കോളൂ.ഞാനിവിടെ ഉണ്ടല്ലോ"
'മോളു തനിച്ച്....രാഘവേട്ടൻ....'
അർദ്ധോക്തിയിൽ നിർത്തി കുമാരേട്ടൻ
'സാരമില്ല.അച്ഛനറിയാം.പോയ്ക്കോളു'
ഐ സി യുവിനു മുൻപിലിട്ടിരിക്കുന്ന കസേരകളിലൊന്നിലേക്കിരുന്നു കൊണ്ടാണ് ജാൻവി പറഞ്ഞത്.അവർ നടന്നകലുന്നത് നോക്കിയിരിക്കുമ്പോൾ പെട്ടെന്നു നിസ്സഹായയായി പോയതുപോലെ തോന്നി അവൾക്ക്
.
വല്ലാത്തൊരരക്ഷിതത്വം....
ഒറ്റയ്ക്കായിപ്പോയി എന്നുള്ളിലാരോ മന്ത്രിക്കുന്നു .
അവൾക്ക് തൊണ്ടയിലൊരു കരച്ചിൽ വന്നുമുട്ടി.
വിതുമ്മിക്കരയണമെന്ന ഉത്കടമായ തോന്നലിനെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് ചുമരിലേക്കു തല ചാരി കണ്ണടച്ചിരുന്നു.
ആയിരുപ്പിൽ അവളൊന്നു മയങ്ങി.
ഞെട്ടിയുണരുമ്പോൾ മുന്നിൽ CI അലക്സ് ഉണ്ടായിരുന്നു.കൂടെ ഒരപരിചിതനും.
ജാൻവി എഴുന്നേറ്റു.
'ഇത് സ്മൃതിയുടെ ഡാഡിയാണ് .എന്റെ സുഹൃത്തും'
അലക്സിന്റെ പരിചയപ്പെടുത്തലിൽ ജാൻവിയുടെ കണ്ണുകൾ പെട്ടെന്നൊന്നു ചെറുതായി.
അയാളുടെ മുഖത്തെ ധാർഷ്ട്യം ശ്രദ്ധിച്ചു കൊണ്ട് അവൾ അലക്സിനോടായി പറഞ്ഞു.
'കിഷൻ ഉണർന്നിട്ടില്ല സർ
അറിയിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ'
'ബോധം വന്നാലുമില്ലെങ്കിലും അവന്റെ ഈ ആയുസ്സ് തീർന്നു.എന്റെ മകളെ കൊണ്ടുപോയി കൊന്നതിന് അനുഭവിക്കുമവൻ'
പകയോടെ പല്ലിറുമ്മുന്ന ജേക്കബ് തരകനെ തെല്ലും ഭാവവിത്യാസമില്ലാതെ ജാൻവി നോക്കിനിന്നു.
'സ്മൃതി ആത്മഹത്യ ചെയ്തതാണ്.സ്വന്തം കൈപ്പടയിൽ അവളെനിക്കയച്ച കത്ത് ആദ്യദിവസം തന്നെ സാറിനെ ഏൽപ്പിച്ചിരുന്നു'
'എന്നു നിങ്ങൾ തീരുമാനിച്ചാ മതിയോ?എന്റെ കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ല.അവനെക്കൊണ്ട് ഉത്തരം പറയിക്കും ഞാൻ.'
ജാൻവിയുടെ മുഖത്ത് അവജ്ഞ കലർന്നൊരു ചിരിയുണ്ടായി.
'കൂടുതൽ അന്വേഷിച്ചാൽ പലതിനും ഉത്തരം പറയേണ്ടി വരിക കിഷനായിരിക്കില്ല Mr.ജേക്കബ് തരകൻ.സ്മൃതിയുടെ യഥാർത്ഥ അച്ഛന്റെ മരണത്തിനുൾപ്പെടെ നിങ്ങളുത്തരം പറയേണ്ടി വരും'
'നീയെന്താ എന്നെ ഭയപ്പെടുത്താൻ നോക്കുന്നോ?'
'ഭയപ്പെടേണ്ടി വരും ചിലപ്പോൾ.ആ കത്തിനോടൊപ്പം അവളുടെ ഡയറിയും എനിക്കയച്ചു തന്നിട്ടുണ്ട് സ്മൃതി'
ജേക്കബ് തരകന്റെ മുഖത്തെ ഭാവവിത്യാസം സൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടായിരുന്നു ശാന്തമെങ്കിലും ഉറച്ച സ്വരത്തിലുള്ള ജാൻവിയുടെ മറുപടി.
രംഗം വഷളാകുന്നു എന്നു തോന്നിയതോടെ അലക്സ് ഇടപെട്ടു.
'നമുക്കു പോകാം ജേക്കബ്.അയാളുണരാതെ മൊഴിയെടുക്കാനാവില്ലല്ലോ'
ക്രോധത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ട് ജേക്കബ് തരകൻ നടന്നകന്നു.അയാൾ കണ്ണിൽ നിന്നു മറഞ്ഞതോടെ പിന്നെയും ജാൻവിക്കു തളർച്ച തോന്നി.കാൽമുട്ടുകൾ കൂട്ടിയടിക്കും പോലെ വിറച്ചു കൊണ്ടിരുന്നു.ഒരാശ്രയത്തിനെന്നോണം കസേരക്കൈയിലവൾ മുറുകെ പിടിച്ചു.
..........
വൈകുന്നേരത്തോടെ കിഷനെ മുറിയിലേക്കു മാറ്റി.
ബോധം തെളിഞ്ഞുവെങ്കിലും വേദന സഹിക്കാതെ നിലവിളിച്ചപ്പോൾ വീണ്ടും സെഡേറ്റീവ് കൊടുത്തു.
ഉറങ്ങുന്ന കിഷനരികിൽ ഇരിക്കുമ്പോൾ സങ്കടത്തിന്റെ ഒരു കടൽ ഉള്ളിലടക്കിയതു പോലെ ജാൻവിക്കു ശ്വാസം മുട്ടി.
ഇതിനകം പലവട്ടം വായിച്ചുകഴിഞ്ഞ സ്മൃതിയുടെ ഡയറി വീണ്ടുമവൾ കൈയിലെടുത്തു.
ആദ്യപേജിൽ പെൻസിൽ കൊണ്ടു വരച്ചിട്ട ഒരു മധ്യവയസ്കന്റെ ചിത്രം.താഴെ ചുവന്ന അക്ഷരങ്ങൾ...ഐ ലവ് യൂ പപ്പാ...ആ അക്ഷരങ്ങൾക്ക് ചോരയുണങ്ങിയ മണമായിരുന്നു.ജാൻവിക്ക് മനംപുരട്ടി.
പിന്നത്തെ കുറേ താളുകൾ ശൂന്യമായിരുന്നു.
അടുത്ത ചിത്രത്തിൽ ആദ്യത്തെ ചിത്രത്തിലെ മധ്യവയസ്കന്റെ ചിത്രത്തിനു മുന്നിൽ ആലിംഗനബദ്ധരായി നിൽക്കുന്ന പുരുഷനും സ്ത്രീയും.ജനാലയിലൂടെ അതു നോക്കി നിൽക്കുന്ന പതിനാറുകാരിക്ക് സ്മൃതിയുടെ മുഖമായിരുന്നു.
അടുത്ത പേജിൽ ഒരു കത്തായിരുന്നു
പപ്പാ,
എന്തിനാ ഇങ്ങനെ തോറ്റുകൊടുത്തത്?എന്നെ ഓർക്കാരുന്നില്ലേ...നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നു തീരുമാനിക്കുന്നതിനു പകരം സ്വയം ജീവനൊടുക്കിയിട്ട് എന്തു നേടി എന്റെ പപ്പ!
ഇന്നായിരുന്നു അവരുടെ വിവാഹം.ചിതയിലെ കനൽ കെടുവോളം കാത്തിരിക്കാനുള്ള ക്ഷമ പോലും കാണിച്ചില്ല ആ വൃത്തികെട്ട സ്ത്രീ.അവരിനി ശ്രീദേവിയല്ല , കാതറിനാണത്രെ.
എന്റെ പപ്പയുടെ വീട്ടിൽ ഇപ്പോൾ ഭരണം അയാളാണ്.ജേക്കബ് തരകൻ.ഞാനിപ്പോ അവരോടു സംസാരിക്കാറില്ല.മനസിലൊരുക്കിയ ചിതയിൽ ഞാനവരെ ദഹിപ്പിച്ചു.എനിക്കിപ്പോ ആരുമില്ലാതായി പപ്പാ...ആരും...
പപ്പേടെ ചിന്നു
നാലു താളുകൾക്കു ശേഷം അലക്ഷ്യമായി കോറിയിട്ട വരികൾ
" മനസ്സു പൊള്ളുന്നുണ്ടോ...?
ഒരു മെഴുകുതിരിയുരുക്കി കൈപ്പത്തിയിലേക്കൊഴിക്കണം
തുള്ളി തുള്ളിയായിട്ട്....
വേദന ഹൃദയം വരെ ചെല്ലും
എല്ലാമപ്പോൾ ശാന്തമാകും"
പിന്നൊരു പേജിലെ വരികളിങ്ങനെയായിരുന്നു
"ഉറുമ്പുകളെ എനിക്കിഷ്ടമാണ്
ഉറുമ്പുകളുമ്മ വെക്കുമ്പോഴാണത്രെ നമുക്കു വേദനിക്കുന്നത്.
പാവം ഉറുമ്പ്...
വേദനിപ്പിച്ചു സ്നേഹിക്കാൻ മാത്രമേ അറിയൂ...
ഒരായിരം ഉറുമ്പുമ്മകളേറ്റു വാങ്ങി വേണം എന്റെ മരണം
ചോരയുടെ മണം
ഉറുമ്പുകൾക്കിഷ്ടമാണത്രേ"
സംബോധനയില്ലാതെയാണ് അടുത്ത കത്ത്
'കിഷൻ സാറിനെ സ്നേഹിക്കുന്നൂന്നു പറഞ്ഞാ പപ്പ പിണങ്ങ്വോ?
എനിക്കിപ്പോ സന്തോഷാ പപ്പാ....ഒത്തിരി സന്തോഷം'
പിന്നീടുള്ള താളുകളിലെ വാക്കുകളിൽ ഒരു ഭയം നിഴലിച്ചു നിന്നു.
പപ്പാ,
അയാളുടെ കണ്ണുകൾക്ക് കഴുകന്റേതു പോലത്തെ ചുവപ്പു നിറമാണ്,ക്രൂരമായ ചുവപ്പ്.എനിക്കിപ്പോ ഉറങ്ങാൻ പേടിയാണ്.
ആരോ പിന്തുടരുന്ന പോലെ...നിഴലുകൾക്ക് മനുഷ്യരൂപമാണെന്നു തോന്നും ചിലപ്പോ....എത്ര വട്ടം അടച്ചുവെന്നുറപ്പു വരുത്തിയാലും പിന്നെയും സാക്ഷ തപ്പിയുറപ്പു വരുത്തും ഞാൻ.പാതിരാത്രികളിൽ ആരോ വാതിലിൽ തട്ടും പോലെ തോന്നിയാൽ പിന്നെ ഉറങ്ങാറില്ല.
എന്നെക്കൂടെ ഇവിടുന്നു കൊണ്ടോവുവോ പപ്പാ...ചിന്നൂനു പേടിച്ചിട്ടാ..."
പിന്നെ കുറേ താളുകളിൽ എഴുത്തുണ്ടായിരുന്നില്ല.പകരം സൂചിക്കുത്തുകളായിരുന്നു നിറയെ.ആരോടോ ദേഷ്യം തീർത്ത പോലെ...
പിന്നത്തെ കത്ത് കണ്ണിൽ തടഞ്ഞതും ജാൻവിക്ക് കണ്ണു പുകഞ്ഞു.
പപ്പേടെ ചിന്നു തോറ്റുപോയി.പപ്പയോർക്കുന്നുണ്ടോ അന്നു ചുമരിൽ തലയിടിച്ച് ഞാൻ നിലത്തു കിടന്നുറങ്ങിയത്?
വാതിലടയ്ക്കാതെ...
പപ്പ പോയതിൽ പിന്നെ ആദ്യമായാണ് ഞാനതു മറന്നത്.
ചിന്നു ചീത്തയായിപ്പോയി പപ്പാ...ഒന്നും ചെയ്യാൻ പറ്റീല്ല എനിക്ക്.കൈയും കാലും കുഴഞ്ഞു പോയിരുന്നു.കരഞ്ഞുകാലുപിടിച്ചപ്പോൾ അയാൾ ചിരിക്കയാരുന്നു പപ്പാ...തൊട്ടപ്പുറത്തെ മുറീലുണ്ടായിട്ടും മമ്മ വന്നില്ല.അവരു തന്നെയാണോ എന്റെ മമ്മ?
ഇനി ചിന്നു കാത്തുനിൽക്കുന്നില്ല.ഞാൻ വരുവാ പപ്പേടെ കൂടെ.കിഷൻ സാറിനോടു മാത്രേ എനിക്കു യാത്ര പറയാനുള്ളു....പപ്പ എന്നെ കാത്തുനിൽക്കണം.ചിന്നു വരുവാ നാളെ..."
വല്ലാത്തൊരാത്മനൊമ്പരത്തോടെ ജാൻവി ഡയറിയടച്ചു.
മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സിനെ പറ്റി ഒന്നുമറിയാതെ ആണല്ലോ താനടക്കം അവരെ പഠിപ്പിക്കുന്നത്.ഇത്രയും ആഴത്തിലൊരു കടൽ ഉള്ളിലൊളിപ്പിച്ചിരുന്നു സ്മൃതിയെന്ന് കിഷനു പോലും മനസ്സിലായില്ല...മനസിലായിരുന്നെങ്കിൽ സ്മൃതി ഇന്നുമുണ്ടായേനെ...അവളിൽ ആഴമുള്ളൊരു നെടുവീർപ്പുണ്ടായി.
അതേ നിമിഷമായിരുന്നു കിഷൻ ഒന്നു ഞരങ്ങിയത്.
ഞെട്ടലോടെ ജാൻവി കിഷനെ നോക്കി.
അയാളുണരുകയായിരുന്നു.
സ്മൃതി ,സ്മൃതി എന്നവ്യക്തമായി പിറുപിറുത്ത കിഷന്റെ നെറ്റിയിൽ കൈ ചേർത്ത് മൃദുവായ് അവളവന്റെ പേരു ചൊല്ലി വിളിച്ചു...
'ജാനി...സ്മൃതി,അവൾ പോയി ജാനി...എന്റെ കൈയീന്നാ...ഞാനാ ജാനി കൊന്നത് '
അവളെ കണ്ടതും ഏങ്ങലടിച്ചു കരയാൻ തുടങ്ങി കിഷൻ.
നിശ്ശബ്ദം ജാനി കാത്തുനിന്നു.
കരച്ചിലൊന്നൊതുങ്ങിയതോടെ കിടക്കയിൽ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് നടുക്കത്തോടെ ആ സത്യം കിഷനറിഞ്ഞത്.പകപ്പോടെ തന്നെ നോക്കുന്ന അവനെ നേരിടാതെ പിറുപിറുക്കും പോലെയാണ് ജാനി പറഞ്ഞത്
'വീഴ്ച്ചയുടെ ആഘാതം അത്രയും അഗാധമായിരുന്നു കിഷൻ.മുട്ടിനു താഴെ വെച്ച് കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു.'
കിഷന്റെ കണ്ണുനീർ വറ്റി.
അയാൾ കണ്ണുകളിറുക്കിയടച്ചു.
അരികിലിരുന്ന് മുടിയിഴകളിൽ തലോടി ജാൻവി വിളിച്ചു
'കിഷൻ'
കണ്ണു തുറക്കാതെയായിരുന്നു കിഷന്റെ ചോദ്യം
'എന്നെ ഒന്നു കൊന്നുതര്വോ ജാനി'
ജീവിതത്തിലാദ്യമായി ജാൻവി നെഞ്ചു പൊട്ടിക്കരഞ്ഞു.
കിഷന്റെ കണ്ണുകൾ അപ്പോഴും വരണ്ടുണങ്ങിക്കിടന്നു.
(തുടരും)

Divija

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot