നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒറ്റത്തുരുത്ത്(തുടർക്കഥ) - Part 6


-------------------------
ചുരം കയറുന്തോറും തണുപ്പ് കൂടിവന്നു.കിഷന് ആകെ ഒരങ്കലാപ്പുണ്ട്.
അരികിൽ പുറത്തേക്കു നോക്കി ഇരിക്കുകയാണ് സ്മൃതി.
ബസ്സ് ഏങ്ങിവലിഞ്ഞ് മല കയറുന്നു.
വേണ്ടായിരുന്നു എന്നു പിന്നെയും പിന്നെയും മനസ്സിലിരുന്നാരോ പറയുന്ന പോലെ.
ജാൻവിയോടു പോലും പറയാത്തൊരു യാത്ര.
സ്മൃതിയുടെ നിർബന്ധം സഹിക്കാതെ പോന്നതാണ്.
അധികം ദൂരമില്ലല്ലോ ,സന്ധ്യയ്ക്കു മുൻപ് തിരിച്ചെത്താം എന്നൊക്കെ പറഞ്ഞത് പാതി കരയും പോലെയാണ്.
എന്തോ പറ്റിയിട്ടുണ്ട് അവൾക്ക്.കുറച്ചു നാളായിട്ട് ഒരു മൗഢ്യമുണ്ട്.അതങ്ങു മാറട്ടെ എന്നു കരുതിയാണ് ഇറങ്ങിയത്.
ഉല്ലാസത്തോടെ മുഖം തിരിച്ചു സ്മൃതി.
'എന്താ ഇത്ര ആലോചന?'
'നിനക്കൊട്ടും പേടി തോന്നുന്നില്ലേ...?'
'പേടിയോ,എന്തിന്,കിച്ചേട്ടന്റെ കൂടെയല്ലേ?'
ചിരിയോടെ പുറത്തേക്കു നോക്കി.താഴ്വാരത്ത് കോടമഞ്ഞു പുതഞ്ഞിരിക്കുന്നു.എന്തു ഭംഗിയുള്ള കാഴ്ച്ച.
അധികമൊന്നും സംസാരിച്ചില്ല സ്മൃതി...തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള ബസ് യാത്ര ആസ്വദിക്കുകയായിരുന്നു അവൾ.
'എന്തുപറ്റി സ്മൃതി നിനക്ക്?'
ചോദ്യത്തിനായിരുന്നില്ല ഉത്തരം.
'താജ്മഹലിനടുത്തുള്ള നെല്ലിത്തോട്ടത്തിലെ നെല്ലിക്ക കഴിച്ചിട്ടുണ്ടോ കിച്ചേട്ടൻ?'
'ഇല്ല,താജ്മഹൽ കണ്ടിട്ടുണ്ട്'
'എന്തു രുചിയാന്നറിയോ...കൈ നീട്ടി പറിക്കാം.നിലത്തെത്രയാ കൊഴിഞ്ഞുകിടക്കുക .ചവിട്ടാൻ തോന്നില്ല.'
സ്മൃതിയിൽ കുട്ടിത്തം നിറഞ്ഞു നിന്നു.കൗതുകത്തോടെ കിഷനതു കണ്ടുനിന്നു.ഇത്ര അഗാധമായി സ്നേഹിക്കാൻ എങ്ങനെ ഈ കുട്ടിക്കു കഴിയുന്നു എന്നയാളോർത്തു.ഇവൾ കൂടെയുണ്ടാവുമ്പോഴാണ് ആരുമില്ലാത്തവനാണ് എന്നതു മറന്നു പോകുന്നത്.കൊച്ചുകുട്ടിയുടേതു പോലുള്ള വാശിയും കുറുമ്പും പരിഭവങ്ങളും...
പുതിയ അനുഭവമാണ് തനിക്കിതൊക്കെ.ഇത്ര സന്തോഷമുള്ള സ്നേഹം ആദ്യമാണ്.
അമ്മയിലെപ്പോഴും കണ്ണീരിന്റെ നനവായിരുന്നു....ജാനിയും മനസ്സു തുറന്നു പെരുമാറാറില്ല.
സ്മൃതിയോടൊപ്പമായിരിക്കുമ്പോഴാണ് താൻ മനസ്സു തുറന്നു ചിരിക്കാറുള്ളത്.പക്ഷേ അവളത് വിശ്വസിക്കുകയേയില്ല.സ്നേഹമില്ലെന്നാണ് പരാതി.
സീതാർകുണ്ഡിലേക്കു നടക്കുമ്പോൾ കൈ കോർത്തു പിടിച്ചിരുന്നു അവൾ.
വാ തോരാതെയുള്ള വർത്തമാനം പതിയെപ്പതിയെ കിഷനെയും ഉല്ലാസവാനാക്കി.
വ്യൂപോയിന്റിനടുത്തുള്ള പുൽത്തകിടിയിലേക്കിരുന്നിട്ട് അവനെ പിടിച്ചുവലിച്ച് അരികിലിരുത്തി സ്മൃതി.
അകലെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ.
ഇനിയും മൂന്നു കിലോമീറ്ററോളം നടക്കണം അവിടെയെത്താനെന്നു പറഞ്ഞപ്പോൾ സ്മൃതി തന്നെയാണ് വേണ്ടെന്നു പറഞ്ഞത്.പാവം നടന്നു മടുത്തിരിക്കും.
'എനിക്കെന്തിഷ്ടാന്നറിയോ കിച്ചേട്ടാ ഉയരത്തീന്നു താഴോട്ടു നോക്കാൻ....
വല്ലാത്തൊരാകർഷണം തോന്നും ആഴങ്ങളിലേക്കു നോക്കുമ്പോ'
'അല്ലേലും പൊടിക്കു വട്ടുണ്ടല്ലോ നിനക്ക്.'
അയാളെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ട് എഴുന്നേറ്റു വ്യൂപോയിന്റിനു നേരെ നടന്നു സ്മൃതി.
സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാത്ത കൊക്കയാണ്.ഒരു കയർ പോലുമില്ല അതിരായിട്ട്.
കിഷനും എഴുന്നേറ്റു.
'അധികം അറ്റത്തേക്കു പോകല്ലേ സ്മൃതി'
'എന്റെ കൈയൊന്നു പിടിക്ക്വോ,താഴേക്കു നോക്കാനൊരു കൊതി'
'വേണ്ട സ്മൃതി,ഉറപ്പില്ലാത്ത മണ്ണാ.കാലു തെറ്റിയാ താഴെ വീഴും'
'കിച്ചേട്ടൻ പിടിച്ചാ ഞാൻ വീഴില്ല'
അയാളുടെ വിരലുകളിൽ ബലമായി പിടിച്ചിട്ട് താഴേക്കെത്തി നോക്കി സ്മൃതി.അഗാധമായ കൊക്ക
'കിച്ചേട്ടാ.........'
താഴ്വരകളിൽ ആ സ്വരം പ്രതിദ്ധ്വനിച്ചു.കിഷനെ നോക്കി കണ്ണിറുക്കി ചിരിച്ചു സ്മൃതി.
അവളുടെ കാലുകൾ അരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു.
'മതി സ്മൃതി'
കഴിയുന്നത്ര ബലത്തിൽ അവളെ തന്നിലേക്കു വലിക്കാൻ ശ്രമിച്ചു കൊണ്ട് അയാളലറി.
അതേ നിമിഷത്തിൽ കൈവിരലുകൾക്കിടയിൽ ഒരു സൂചിക്കുത്തേറ്റ വേദന കൊണ്ടു കിഷൻ പിടഞ്ഞു.
അയാളുടെ കൈകളിൽ നിന്നു വഴുതി ഒരു പാവക്കുട്ടിയെ പോലെ സ്മൃതി താഴേക്കു വീണു.
അടുത്ത നിമിഷം അവളിലേക്കാഞ്ഞ കിഷന്റെ കാലടി തെറ്റി ഒരുകല്ല് താഴേക്കു പതിച്ചു.നില തെറ്റി മലയടിവാരത്തിലൂടെ അയാളും താഴേക്കുരുണ്ടു.അയാളുടെ കൈവിരലുകൾക്കിടയിൽ തറഞ്ഞ മൊട്ടുസൂചി അപ്പോഴും ചെറുതായി വിറച്ചു .അറ്റത്തു ചുവന്നൊരു മുത്തുള്ള മൊട്ടുസൂചി.
സ്മൃതീ....എന്നൊരു നിലവിളി പിന്നെയും കുറച്ചു നേരം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
....
അന്നു കൊറിയറിൽ വന്ന പൊതി അഴിച്ചു നോക്കുകയായിരുന്നു ജാൻവി. പൂച്ചക്കുട്ടിയുടെ ചിത്രമുള്ള പുറംചട്ടയുള്ള ഒരു ഡയറിയായിരുന്നു അത്.കുറച്ചു പഴയതെങ്കിലും കേടുപാടുകളൊന്നുമില്ലാത്ത ഡയറി.
കൗതുകത്തോടെ അതു തുറന്ന് ആദ്യപേജിൽ വടിവൊത്ത അക്ഷരങ്ങളിലെഴുതിയ പേര് വായിച്ചു ജാൻവി
'സ്മൃതി ജയരാജ് '
(തുടരും)

Divija

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot