നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒറ്റത്തുരുത്ത്(തുടർക്കഥ) - Part 5

-----------------------
അന്നു കോളേജിൽ നിന്നു മടങ്ങുമ്പോൾ അസ്വസ്ഥയായിരുന്നു ജാൻവി.ശ്രീകുമാറിന്റെ വാക്കുകൾ കാതിലിപ്പോഴും ഒരു ചൂടുകാറ്റു പോലെ...
കിഷൻ സ്മൃതിയോടൊപ്പം പോയതിന്റെ ഫ്രസ്ട്രേഷനാണത്രെ തനിക്ക്.
എങ്ങനെയാണ് മനുഷ്യരിത്രയും അധപതിക്കുന്നത്.
ലൈബ്രറിയിലേക്കു ചെല്ലുമ്പോൾ അയാൾ സ്മൃതിയോട് സംസാരിക്കുകയായിരുന്നു.ആ നിൽപ്പും ഭാവവും ഒട്ടുമിഷ്ടപ്പെട്ടില്ല.പഠിക്കാനാണ് വന്നതെങ്കിൽ അകത്തു പോയിരുന്നു പഠിച്ചൂടെ എന്നവളോട് ചോദിച്ചുപോയി.പഴയ പ്രസരിപ്പൊന്നും കുറച്ചു നാളായി അവൾക്കില്ല.തലയിലെന്തു പറ്റി എന്നു ചോദിച്ചപ്പോഴും എന്തോ പറഞ്ഞൊഴിഞ്ഞു മാറി.
എന്തൊക്കെയോ ദുരൂഹതകൾ ആ കുട്ടിക്കുണ്ടെന്നു ചിലപ്പോൾ തോന്നും.
കിഷൻ ശ്രദ്ധിച്ചിട്ടുണ്ടോ ആവോ....
സ്വസ്ഥമായിരുന്ന് ആരാച്ചാർ ഒരിക്കൽക്കൂടി വായിക്കാനാണ് ലൈബ്രറിയിൽ പോയത്.
അയാൾ വന്ന് അടുത്തിരുന്നതോടെ വായിക്കാനുള്ള മനസ്സുപോയി.എന്തൊരു ദുസ്വാതന്ത്ര്യമാണ് അയാൾക്ക്.വാക്കുകളിൽ ദ്വയാർത്ഥം കലർന്നു തുടങ്ങിയപ്പോഴാണ് പറഞ്ഞു പോയത് എല്ലാ സ്ത്രീകളും കടുത്ത ലൈംഗിക അരാജകത്വം അനുഭവിക്കുന്നുണ്ടെന്ന തോന്നൽ മാനസികരോഗമാണ്...അത്തരക്കാരോട് സഹതാപമേയുള്ളു എന്ന്.
ഞൊടിയിടയിൽ ഭാവം മാറി.തേൻ പുരട്ടിയ വർത്തമാനം കേട്ടാൽ ഇത്രയും വിഷം ഉള്ളിലുണ്ടെന്ന് ആരും കരുതില്ല.
റേഡിയോ പാട്ടു നിർത്തിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.അമ്മയാണ്.
'എന്തൊരു നിൽപ്പാ ഇത്,ഒന്നും കഴിക്കണ്ടേ നിനക്ക്?'
'വിശപ്പു തോന്നിയില്ല അമ്മേ'
അമ്മയെ ടെറസ്സിൽ പിടിച്ചിരുത്തി.മടിയിൽ തല വെച്ച് നക്ഷത്രങ്ങളെ നോക്കിക്കിടന്നപ്പോൾ പെട്ടെന്നൊരു സുരക്ഷിതത്വം തോന്നി.
വളർന്നതിൽ പിന്നെ ഇങ്ങനെ മടിയിൽ കിടക്കുന്നത് അപൂർവ്വമാണ്.
താഴെ നളിനിയേച്ചിയുടെ വീട്ടിൽ കലശലായ വഴക്കു നടക്കുന്നുണ്ട്.ഇവിടെ വന്നു നിന്നപ്പോൾ മുതൽ കേൾക്കുന്നതാണ്.സ്ഥിരമായതു കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
കഷ്ടമാണ് നളിനിയേച്ചിയുടെ കാര്യം.
ഫാക്ടറിയിൽ പോയി പണിതു കിട്ടുന്ന തുകയാണ് ആ കുടുംബത്തിന്റെ ആകെ വരുമാനം.രാവിലെ മുതൽ ഉമ്മറത്തെ അരഭിത്തിയിലേക്കു കാൽ കയറ്റിവെച്ചിരുന്ന് കൽപ്പനകൾ പുറപ്പെടുവിക്കുന്നതല്ലാതെ
വേറൊന്നും ചെയ്യാറില്ല ദിവാകരേട്ടൻ.കെട്ടു കഴിഞ്ഞ കാലം മുതൽ അച്ചിവീട്ടിൽ വന്നുകൂടിയതാണ്.അറ്റകുറ്റപ്പണികൾ പോലും നടത്താത്തതു കൊണ്ട് എപ്പൊ വേണേലും താഴെ വീണേക്കാമെന്ന അവസ്ഥയിലാണ് ആ ഓടിട്ട കൊച്ചുവീട്.
'തർക്കുത്തരം പറയുന്നോ ഒരുമ്പെട്ടോളെ,ഒറ്റയടിക്ക് ചിതറും നെന്റെ തലച്ചോറ്.ആണുങ്ങളോടാ നീ വെരലു ചൂണ്ടണേ....അടങ്ങിയൊതുങ്ങി നിന്നോളണം.എന്റെ ചൊൽപ്പടിക്ക്.ഞാനൊരു പോക്കാ പോയാലുണ്ടല്ലോ....നീ അനുഭവിക്കും'
ഒന്നു തലയുയർത്തി നോക്കി.ഒരു മരപ്പലക തലയ്ക്കു നേരെ ഓങ്ങിപ്പിടിച്ചിട്ടുണ്ട്.മിണ്ടാതെ തല കുനിച്ചിരിപ്പാണ് നളിനിയേച്ചി.അവർക്കരികിലിരുന്ന് അമ്മുവിനു ചോറു വാരിക്കൊടുക്കുന്ന രവിക്ക് ഇതൊന്നും കേൾക്കുന്ന ഭാവമേയില്ല.
പലക വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുന്ന ദിവാകരേട്ടനെ കണ്ടപ്പോൾ അമ്മയിലൊരു നെടുവീർപ്പുണ്ടായി.
'പാവം; അവൾടൊരു തലവിധി'
'വേണ്ടെന്നു വെച്ചൂടെ ആ വിധി.അധ്വാനിച്ചല്ലേ അവർ ജീവിക്കണേ,എന്തിനാ അവർക്കിങ്ങനെ ഒരു ഭർത്താവ് '
'പറയാനെളുപ്പാ കുട്ടീ....താലിയാ പെണ്ണിനു ബലം.കൊള്ളരുതാത്തവനാണേലും താലി കെട്ട്യോൻ കൂടെയുണ്ടേൽ വേറാരേം പേടിക്കണ്ടാലോ.'
അമ്മയുടെ സ്വരത്തിൽ ഒരാധി കലർന്നു.
'നെന്നെയോർക്കുമ്പോ തീയാ അച്ഛന്റെ നെഞ്ചില്.ഞങ്ങടെ കാലം കഴിഞ്ഞാ ആരാ നെനക്ക്?'
'അച്ഛൻ ഉറങ്ങിയോ?'
പെട്ടെന്നോർത്ത പോലെ അമ്മ പിടഞ്ഞെണീറ്റു.
'ഇല്ല.കിടക്ക തട്ടിവിരിച്ചില്ല ഞാൻ , നെന്നെ നോക്കി വന്നതല്ലേ.വന്നു വല്ലോം കഴിക്ക്.'
'വേണ്ട,വിശപ്പില്ല.അമ്മ കഴിച്ചിട്ടു കിടന്നോളു'
അതമ്മ കേട്ടോ എന്നറിയില്ല.അത്ര ധൃതി പിടിച്ചാണ് താഴേക്കോടുന്നത്.സ്നേഹമാണോ ഭയമാണോ അമ്മയ്ക്കച്ഛനോട് എന്നിടയ്ക്കു തോന്നും.ഭയം കലർന്ന സ്നേഹമാവണം.അച്ഛനെന്ന കേന്ദ്രത്തിനു ചുറ്റുമൊതുങ്ങുന്നതാണ് അമ്മയുടെ ലോകം.
എത്രയോ നാളുകളായിരിക്കുന്നു അച്ഛൻ എന്തെങ്കിലും സംസാരിച്ചിട്ട്.അവസാനത്തെ കല്ല്യാണാലോചന അച്ഛന്റെ സുഹൃത്തിന്റെ മകന്റേതായിരുന്നു.അതു കൂടി ഒഴിവാക്കിയതോടെയാണ് മൗനം കൊണ്ടു ശിക്ഷിച്ചുതുടങ്ങിയത്.
തന്റെ ഇഷ്ടങ്ങളോ കാഴ്ച്ചപ്പാടുകളോ അംഗീകരിക്കാൻ അച്ഛനു പണ്ടും കഴിഞ്ഞിട്ടില്ല.ശാസനകൾ കൊണ്ടു തിരുത്താവുന്നതിനേക്കാൾ മകൾ വളർന്നു എന്നു തിരിച്ചറിഞ്ഞതോടെ മൗനം കൊണ്ടു മതിൽ കെട്ടിത്തുടങ്ങി അച്ഛൻ.മനസ്സിനു പുറത്തേക്കു കൈ പിടിച്ചിറക്കി നിർത്തും പോലെ.
കൺകോണിലൂറിയ ഒരു തുള്ളിക്കണ്ണീർ കവിളിലേക്കിറങ്ങാതെ തുടച്ചു കൊണ്ട് ജാൻവി എഴുന്നേറ്റു.അരികിൽ കത്തിക്കൊണ്ടിരുന്ന വിളക്ക് കൈയിലെടുത്ത് കുപ്പിയിലൂടെ വെറുതെ വിരലോടിച്ചു.
വിരൽത്തുമ്പിലൂടെ അരിച്ചു കയറുന്ന ചൂട്.ഇളംമഞ്ഞവെളിച്ചത്തിൽ അവളുടെ മുഖത്തിന് ഒരു സന്യാസിനിയുടെ ഛായയായിരുന്നു.
(തുടരും)

Divija

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot