Part 4
നീന സന്തുഷ്ടയായി.
നീന സന്തുഷ്ടയായി.
അവൾ തിരിച്ച് ആ തടാകത്തിൽ - ആ ബോട്ടിൽ എത്തിയിരുന്നു.
“ദൈവമെ! എനിക്കിനി ഒരിക്കലും ഇവിടെനിന്നു പോകണ്ട...” അവളുടെ ഹൃദയത്തിൽ സന്തോഷം നിറഞ്ഞൊഴുകി.
ആ ബോട്ടിനെ കരയുമായി ബന്ധിച്ചിരുന്ന ആ കയർ ഇപ്പൊ കൂടുതൽ ബലപ്പെട്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
അവൾ ഒരിക്കൽ കൂടി എഴുന്നേറ്റ് ആ കയറിൽ പിടിക്കാനായാഞ്ഞു.
“നീനാ...” ഉറക്കെയൊരു വിളിയൊച്ച. “വാ...വേഗം വാ...” അക്കരെ നിന്നും ആ പെൺകുട്ടി - സാന്ദ്ര - കൈ കാട്ടി വിളിക്കുന്നു.
അവളിപ്പോൾ നെഴ്സ് യൂണിഫോമിലല്ല.
ദാവണിയൊക്കെയിട്ട് ഒരു തനി നാടൻ പെൺകുട്ടി.
എന്തു ഭംഗിയാണവൾക്ക്!
അപ്പോഴതാ സാന്ദ്രയുടെ പിന്നിൽ വേറൊരു കൊച്ചു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു.
അവൾ ഒളിച്ചു കളിക്കും പോലെ സാന്ദ്രക്കു പിന്നിൽ പതുങ്ങി നിന്ന് പെട്ടെന്ന് മുൻപിലേക്കു ചാടി.
“ആഹാ... സുന്ദരിക്കുട്ടി...” വാൽസല്യത്തോടെ സാന്ദ്ര കുഞ്ഞിന്റെ മുടിയിൽ തഴുകി.
ആ കളിയും നോക്കി ഒരു നിമിഷം അനങ്ങാതെ നിന്നു നീന.ഒരു പുഞ്ചിരി വിടർന്നു അവളുടെ ചുണ്ടുകളിൽ...
പക്ഷേ....
പെട്ടെന്നാണവൾ അതു ശ്രദ്ധിച്ചത്.
ആ കുഞ്ഞിന് മുഖമില്ല!!
നടുങ്ങിപ്പോയി നീന. അവൾ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.
******* ******* ******* *******
രാത്രി ഏതാണ്ട് 3 മണിക്കാണ് ഇൻസ്പെക്റ്റർ മാത്യൂസിന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് ആ കോൾ വന്നത്.
“മാത്യൂസ് സാറല്ലേ ?”
“അതേ...ആരാടാ ഈ പാതിരാത്രിക്ക് ?”
“സർ ഇത് വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിൽ നിന്നാണ്. സർ അത്യാവശ്യമായി ഇവിടെ വരെയൊന്നു വരണം. ഒരു ആക്സിഡന്റ് കേസുണ്ട്.”
മാത്യൂസിനു ചൊറിഞ്ഞു വന്നു.
“നിങ്ങൾ സ്റ്റേഷനിലേക്കു വിളിക്കണം മിസ്റ്റർ. ഇതെന്തു മര്യാദയാണിത് ? ആരാ നിങ്ങ്ക്കീ നംബർ തന്നത്?”
“സർ, ഒരു മിസ്റ്റർ റോബിൻ ആണ് ആക്സിഡന്റായി കിടക്കുന്നത്. അയാൾ തന്നെയാണ് സാറിനെ അത്യാവശ്യമായി വിളിക്കണമെന്ന് പറഞ്ഞത്. ഇപ്പൊ ബോധം തെളിഞ്ഞതേയുള്ളൂ. ഉണർന്ന ഉടനെ സാറിനെ വിളിക്കണമെന്നു പറയുകയായിരുന്നു.”
“മൈ ഗോഡ്! റോബിയൊ!” മാത്യൂസ് ചാടിയെണീറ്റു. “എന്താ ഉണ്ടായത് ? “
“കുഴപ്പമൊന്നുമില്ല സർ. ഒരു ജീപ്പിടിച്ചിട്ടിട്ടു പോയതാണത്രേ. കുറച്ചു ഫ്രാക്ചറുണ്ട്.സീരിയസ് അല്ല. ഹെല്മെറ്റ് വെച്ചിരുന്ന കൊണ്ട് ജീവൻ രക്ഷപ്പെട്ടു. സർ ഉടനെ വരില്ലേ ? ഞങ്ങൾ ഇനി സ്റ്റേഷനിൽ അറിയിക്കണ്ടല്ലോ ?”
“വേണ്ട വേണ്ട... ഞാനിതാ വരുന്നു.” മാത്യൂസ് ഫോണിൽ നിന്നു കൊണ്ടു തന്നെ ഡ്രസ്സ് മാറാൻ തുടങ്ങിയിരുന്നു.
“റോബിക്ക് എന്നാ പറ്റി അച്ചായാ ? ” ഭാര്യയുടെ തളർന്ന ചോദ്യം. ഉറക്കത്തിൽ തന്നെയാണ്.
“എന്തോ ആക്സിഡന്റോ മറ്റോ... കുഴപ്പമില്ലെന്നു തോന്നുന്നു. ഹോസ്പിറ്റലിൽ നിന്നാണ് വിളിച്ചത്. നീ വാതിൽ ലോക്ക് ചെയ്തു കിടന്നോ. ഞാൻ എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കാം.“
അയാൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങി.
ഏതാണ്ട് 15 മിനിറ്റിനുള്ളിൽ മാത്യൂസ് വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിലെത്തി.
റോബിയെ റൂമിലേക്ക് മാറ്റിയിരുന്നു.
രണ്ടു കാലിലും പ്ലാസ്റ്റർ ഇട്ട നിലയിൽ കണ്ണടച്ച് തളർന്നു കിടക്കുകയാണ് റോബി. നല്ല വേദനയിലാണെന്ന് മുഖം കണ്ടാലറിയാം.
“ഡാ പന്നി! ” മാത്യൂസ് ചൂടിലായിരുന്നു. “നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്നലെ ആ മഴയത്ത് ബൈക്കും കൊണ്ട്...”
“ശ്ശ് ശ്ശ്...” അവിടെ നിന്ന ഒരു നേഴ്സ് ചുണ്ടിൽ വിരൽ ചേർത്തു. “ബഹളം വെക്കല്ലേ. അയാളിപ്പൊ സെഡേഷനിലാ... നല്ല പെയിനുണ്ട്.”
ഒച്ച കേട്ട് റോബി കണ്ണു തുറന്നു. അവന്റെ മുഖത്താകെ ഒരു ഭീതി തളം കെട്ടി നിന്നിരുന്നത് മാത്യൂസ് ശ്രദ്ധിച്ചു.
“സിസ്റ്റർ ഒന്നു പുറത്തേക്കു നിക്കുവോ ? എനിക്ക് മാത്യുവിനോടല്പ്പം സംസാരിക്കാനുണ്ട്...” അവൻ ആ നേഴ്സിനെ നോക്കി പറഞ്ഞു. സംസാരം മുറിഞ്ഞു പോകുന്നുണ്ട്.
“ആയിക്കോട്ടെ.” അവർ പെട്ടെന്നു തന്നെ പുറത്തേക്കു പോയി.
“എന്താടാ ? വല്ല പ്രശ്നോമുണ്ടോ ?” മാത്യു അവിടെ കിടന്ന ഒരു സ്റ്റൂൾ വലിച്ച് റോബിക്കു സമീപം ഇരുന്നു.
“എനിക്കറിയത്തില്ല മത്തായി. ആക്സിഡന്റല്ല ഇത്. എന്നെയാരോ മനപ്പൂർവ്വം...”
“വാട്ട്!!”
“അതേടാ... സംഭവം നടക്കുന്നേനു തൊട്ടു മുൻപ് എന്നെയാരോ വിളിച്ചു. ഞാൻ ഇന്നയാളാണോ എന്നുറപ്പു വരുത്താൻ.അതു പോലെ ഞാനപ്പൊ ബുള്ളറ്റിലല്ലേ ഇരിക്കുന്നേന്നു ചോദിച്ചു. എന്നെ സ്കെച്ചു ചെയ്തതാ. ഏതോ ക്വട്ടേഷൻ ടീമാ. ഉറപ്പാ... എന്നെയും പ്രതീക്ഷിച്ച് ആ ജീപ്പ് അവിടെ കിടക്കുകയായിരുന്നു.”
“അതിന് നിന്നെയാരാടാ ...നീയെന്തു ചെയ്തിട്ടാ ?”
“അതല്ലേ എനിക്കും മനസ്സിലാവാത്തെ. എനിക്കു ക്വട്ടേഷൻ കൊടുക്കാനും മാത്രം ഞാൻ ആർക്കും ഒരുപദ്രവോം ചെയ്തിട്ടില്ല.അറിയാതെ പോലും ഞാനാരെയും ...”
“ഓക്കേ... നിന്റെ ഫോൺ തന്നേ. നോക്കട്ടെ.“
”ഫോണൊക്കെ പോയി. അതൊന്നും കിട്ടിയ ലക്ഷണമില്ല. ആരെങ്കിലും അടിച്ചു മാറ്റിക്കാണും.“
”ഒരു മിനിറ്റ്. ഞാനിപ്പൊ വരാം. ഒന്നന്വേഷിക്കട്ടെ.“ മാത്യൂസ് എഴുന്നേറ്റു.
അപ്പോഴേക്കും രണ്ട് പോലീസുകാർ സ്ഥലത്തെത്തിയിരുന്നു.
അപ്പോഴേക്കും രണ്ട് പോലീസുകാർ സ്ഥലത്തെത്തിയിരുന്നു.
“ഹിറ്റ് ആൻഡ് റൺ അല്ല. കൊലപാതക ശ്രമമാണ്. നിങ്ങളു മൊഴിയെടുത്തോ. എനിക്ക് വേറേ കുറച്ചു പണിയുണ്ട്.” അവർക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് പുറത്തേക്കിറങ്ങിയ മാത്യൂസ് അപ്പോൾ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടു.
“എനിക്ക് ഈ പറയുന്ന നംബറിലേക്ക് അവസാനം വന്ന കോൾ ആരു വിളിച്ചതാണെന്നറിയണം.” അയാൾ റോബിയുടെ ഫോൺ നംബർ പറഞ്ഞു കൊടുത്തു. “ എവിടുന്നായിരുന്നു ആ കോൾ എന്നും പറ്റുകയാണെങ്കിൽ കണ്ടു പിടിക്കണം. ഞാൻ ഈസ്റ്റ് എസ് ഐ മാത്യൂസ് തരകൻ . ഐ ഡീ നംബർ ...”
പത്തു മിനിട്ടിനുള്ളിൽ അവർ തിരിച്ചു വിളിച്ചു.
“സർ! ആ നംബർ ഒരു ആസാം സ്വദേശി സത്നാമിന്റെ പേരിലുള്ളതാണ്. ഫെയ്ക് ഐഡി വെച്ചെടുത്തതാകാനാണ് സാധ്യത. ”
“ഷിറ്റ്!” മാത്യു നിരാശനായി അവിടെ കിടന്ന ഒരു ബെഞ്ചിലേക്കിരുന്നു.
കൊല്ലാൻ ശ്രമിക്കാനും മാത്രം റോബിക്ക് ശത്രുക്കളുണ്ടാകുമെന്ന് അയാൾക്ക് ചിന്തിക്കാനേ സാധിച്ചില്ല. അയാളുടെ അറിവിൽ ഇത്രമാത്രം സത്യസന്ധതയോടെ തന്റെ ജോലി ചെയ്യുന്ന ഒരുത്തനെ വേറെ കണ്ടിട്ടേയില്ല. റിയൽ എസ്റ്റേറ്റ് മാഫിയാകളുമായി ബന്ധമുണ്ടാകാൻ സാധ്യതയുള്ളപ്പോളൊക്കെ ബോധപൂർവ്വം റോബി ഒഴിവായി പോയിട്ടേയുള്ളൂ. പിന്നെ ഇതാരായിരിക്കും ?
“ഇയാൾക്ക് വേറേ ബന്ധുക്കളാരുമില്ലേ ?” ഡോക്റ്ററുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നുണർത്തി. “മി. റൊബിക്ക്… വേറേ ആരുമില്ലേ അറിയിക്കാൻ ?“
”ഓ...ഞാൻ മറന്നു ഡോക്റ്റർ. അയാളുടെ ഫിയാൻസെ ഉണ്ട്. ഞാൻ വിളിച്ചു പറഞ്ഞോളാം. താങ്ക്സ്.“ അയാൾ ഡോക്ടർക്ക് ഒരു ചിരി സമ്മാനിച്ചു.
”രണ്ടു കാലിലുമായി 4 ഒടിവുണ്ട്. ഒരു രണ്ടു മാസം റെസ്റ്റ് വേണ്ടി വരും.“
”അയ്യോ! അയാളുടെ കല്യാണമാണ് അടുത്ത മാസം.“ മാത്യൂസ് എഴുന്നേറ്റു.
”കല്യാണം മാറ്റി വെക്കണ്ടി വരും... അല്ലെങ്കിൽ രണ്ടു കാലിലും പ്ലസ്റ്റെറൊക്കെ ഇട്ടു നിന്ന് താലി കെട്ടണ്ടി വരും. അങ്ങനൊക്കെ ചെയ്തിട്ടുവരെ എനിക്കറിയാം. അതൊക്കെ പോട്ടെ. പോലീസ് പ്രൊസീജറൊക്കെ കഴിഞ്ഞോ ? ആ ഇടിച്ച വണ്ടിയെപ്പറ്റി വല്ല വിവരവും ?“
“അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.നേരം വെളുത്തിട്ടു വേണം. അടുത്തുള്ള സീ സീ ടീവികളൊക്കെ പരിശോധിച്ചാൽ എന്തെങ്കിലും തുമ്പു കിട്ടുമായിരിക്കും. ഇപ്പൊ അതാണല്ലോ പതിവ്...“
“ഓക്കെ - പിന്നെ കാണാം. ” ഡോക്റ്റർ നടന്നു നീങ്ങി.
പിന്നെ റോബിയുടെ മുറിയിലേക്ക് ചെന്ന് മാത്യൂസ് ആ പോലീസുകാരോട് യാതൊരു കാരണവശാലും റൂം വിട്ടു പോകരുതെന്ന് നിർദ്ദേശിച്ചു.
“ഡാ... നീനയോട്...” റോബി ചോദിച്ചു തുടങ്ങിയപ്പോഴേക്കും മാത്യൂസ് നീനക്ക് ഡയൽ ചെയ്തു തുടങ്ങിയിരുന്നു.
“ഹലോ! എന്താ സർ ഈ നേരത്ത് ??” നീനയുടെ സ്വരത്തിൽ പരിഭ്രാന്തി.
നീനയുടെ സ്വരം കേട്ടതും മാത്യൂസിന്റെ മനസ്സിൽ എന്തുകൊണ്ടോ പെട്ടെന്ന് ബെന്നിയുടെ മുഖം തെളിഞ്ഞു. അയാളുടെ മനസ്സിലാകെ സംശയത്തിന്റെ നിഴൽ വന്നു മൂടി
“സാർ... എന്താ ഒന്നും മിണ്ടാത്തേ ?? ” അയാൾ പെട്ടെന്ന് ചിന്തയിൽ നിന്നുണർന്നു.
“ആ... നീന, ഒരു കാര്യം പറയാനുണ്ട്. പേടിക്കുവൊന്നും വേണ്ടാ, നമ്മുടെ റോബിക്ക് ഒരു ചെറിയ ആക്സിഡന്റ്. ”
“അയ്യോ!”
“പേടിക്കണ്ടെന്നു പറഞ്ഞില്ലേ ? ഞാൻ ദാ റോബിക്ക് ഫോൺ കൊടുക്കാം.”
മാത്യൂസ് റോബിക്ക് ഫോൺ കൈമാറുമ്പോൾ മുഖമാകെ വല്ലാതിരുന്നു.
റോബിയും അത് ശ്രദ്ധിച്ചു.
അവർ സംസാരിച്ചു തീർന്നതും റോബി മാത്യൂസിനെ നോക്കി.
“എന്താടാ ? നിന്റെ മുഖമെന്താ ഇങ്ങനെയിരിക്കുന്നേ ?”
“നിങ്ങളൊരു മിനിറ്റ് പുറത്തേക്ക് നിന്നേ. ” മാത്യൂസ് പോലീസുകാരെ പുറത്താക്കി വാതിൽ ലോക്ക് ചെയ്തു.
“ഡാ...ഞാൻ ഇന്നലെ നിന്നോട് ചോദിക്കണമെന്നു കരുതിയ ഒരു കാര്യമാണ്. പിന്നെ വേണ്ടെന്നു വെച്ചു. ”
“ആമുഖമാണോ ? കാര്യം പറയടാ പുല്ലേ. ചുമ്മാ ടെൻഷനാക്കാതെ.”
“നിനക്ക് ബെന്നിയെ അറിയാമോ ? ഈ ഫോട്ടോയിൽ കാണുന്ന ... ? ” മാത്യൂസ് വാട്ട്സാപ്പ് തുറന്ന് ആ ചിത്രം അവനെ കാണിച്ചു.
“ഇല്ല... ആരാ ഇത് ?”
മാത്യൂസ് വീണ്ടും ചിന്തയിലായി.
“പറയടാ, ആരാ അത് ?” റോബി വീണ്ടും ചോദിച്ചു.
“ഇവനാണ് ബെന്നി. നൊട്ടോറിയസ് ക്രിമിനൽ ആണ്. 20ൽ കൂടുതൽ കേസുണ്ട്. ജയിലിലായിരുന്നു. ഇപ്പൊ ബെയിൽ കിട്ടി പുറത്തിറങ്ങി ഒരു വർക്ക്ഷോപ്പ് നടത്തുകയാണ്.”
“ഓക്കേ...അതിന് ? ”
“അവൻ നമ്മുടെ നീനയുടെ ഒരു അടുത്ത സുഹൃത്താണ്!”
“വാട്ട്! ”
“എന്തോ ചുറ്റിക്കളിയുണ്ട് ... ഞാൻ ഇന്നലെ അവളുടെ വീട്ടിൽ ചെന്നപ്പോ അവൻ അവിടെയുണ്ടായിരുന്നു. അവളോട് ചോദിച്ചപ്പോ, കൂടെ പഠിച്ചിരുന്നതാണെന്നു പറഞ്ഞു. കൂടുതലൊന്നും സംസാരിച്ചില്ല. ചെലപ്പോ പരിചയം പുതുക്കാൻ വന്നതാരിക്കും. എന്നാലും... എനിക്കെന്തോ ഒരു സംശയം.”
റോബി ആകെ അമ്പരന്നിരിക്കുകയാണ്. അയാൾക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. നീന അങ്ങനൊരു കാര്യം മറച്ചു വെക്കുമെന്ന് ചിന്തിക്കാനേ വയ്യ.
“എന്തായാലും, അവൾ ഓൺ ദ വേ ആണ്. വരട്ടെ. ചോദിക്കാമല്ലോ.” അവസാനം അയാൾ പറഞ്ഞു.
“എന്റേതു പോലീസ് ബുദ്ധിയാണ്. ഞാൻ വല്ലാതെ ചിന്തിച്ച് കാടു കേറിപ്പൊയ്ക്കോണ്ടിരിക്കുകയാണ്. നീനയൊന്നിങ്ങോട്ട് വന്നോട്ടെ. പിന്നെ ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്.” മാത്യൂസ് ഫോൺ പോക്കറ്റിലേക്കിട്ടു. “അതിരിക്കട്ടെ, ഇടി കൊണ്ട് തെറിച്ചു പോകുന്നതിനിടയിൽ നീ ആ ജീപ്പിന്റെ നംബർ വല്ലതും നോക്കിയാരുന്നോ ?”
“പോഡാ പട്ടി!”
“അല്ല ... ചോദിച്ചെന്നേയുള്ളൂ. ” മാത്യൂസ് ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
ഏതാണ്ട് അര മണിക്കൂറിനുള്ളിൽ നീന എത്തി.
റോബിയുടെ കിടപ്പു കണ്ടതും അവൾ കരച്ചിൽ തുടങ്ങി.
എന്നാൽ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാതെ തികഞ്ഞ സംശയ ദൃഷ്ടിയോടെ നോക്കി യിരിക്കുകയാണ് മാത്യൂസ്.
“നീന...കരച്ചിൽ നിർത്തൂ... അത്യാവശ്യമായി ചിലതു സംസാരിക്കാനുണ്ട്.” റോബിയും ഗൗരവത്തിലായിരുന്നു.
രണ്ടു പേരുടെയും മുഖഭാവം കണ്ട് അവൾ ആകെ അന്ധാളിച്ചു. എന്തോ പ്രശ്നമുണ്ടെന്നവൾക്കു മനസ്സിലായി.
രണ്ടു പേരുടെയും മുഖഭാവം കണ്ട് അവൾ ആകെ അന്ധാളിച്ചു. എന്തോ പ്രശ്നമുണ്ടെന്നവൾക്കു മനസ്സിലായി.
“നീന, ബെന്നിയുമായി എന്താ തനിക്ക് ബന്ധം ? സത്യം പറയണം. ”
അവളാകെ ഷോക്കേറ്റ പോലെ നിന്നു പോയി കുറച്ചു നേരം.
“എന്താ നിങ്ങളു ചോദിക്കുന്നേ ? ബെന്നിയാണോ ഇത് ചെയ്തത് ? ആക്സിഡന്റ് അല്ലേ ?”
“ആണോ ? നീന പറയൂ... ”
പോലീസ് മുറയിലുള്ള ആ ചോദ്യം ചെയ്യൽ അവൾക്കാദ്യത്തെ അനുഭവമായിരുന്നു. ആകെ തകർന്നു പോയി അവൾ. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തുടർന്നു സംസാരിച്ചത്.
“ബെന്നീം ഞാനുമായിട്ട് ഒരു ബന്ധോമില്ല... കൂടെ പഠിച്ചിട്ടുണ്ട് പണ്ട്. അത്ര മാത്രം.കോളേജിൽ എന്റെ സീനിയറാരുന്നു. എല്ലാർക്കും ദേഷ്യമായിരുന്നു. പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഒറ്റക്കെങ്ങാൻ അയാളുടെ മുന്നിൽ പെട്ടു പോയാലോന്ന് പേടിച്ചാണ് ഞങ്ങളൊക്കെ കഴിഞ്ഞത്.
ഇടക്കെപ്പോഴോ അവനെ എക്സ്പെൽ ചെയ്തെന്നറിഞ്ഞു. ഭയങ്കര സന്തോഷമായി എല്ലാർക്കും. പിന്നെ യാതൊരു വിവരവുമില്ലായിരുന്നു അയാളെപ്പറ്റി. സത്യമാണ് ഞാൻ പറയുന്നത്. എന്നെ വിശ്വസിക്കണം.”
“അപ്പൊ ഇന്നലെ എന്തിനാ അവൻ വീട്ടിൽ വന്നത് ?”
“അത്...”അവൾ ഒന്നു പതറിയ പോലെ തോന്നി. “സത്യം പറയാം. ഇതൊന്നും വല്യ വിഷയമാക്കരുത്... പ്ലീസ്...ഞാൻ ഇന്നലെ തന്നെ റോബിയോട് പറയണമെന്നു കരുതിയതാ...“
”പറ നീനാ...“ റോബിയുടെ സ്വരത്തിൽ അക്ഷമയുണ്ടായിരുന്നു
”അവൻ എനിക്കൊരു മാര്യേജ് പ്രൊപ്പോസലുമായി വന്നതാണ്. കോളേജിൽ വെച്ചേ എന്നോടൊരു സോഫ്റ്റ് കോർണർ ഉണ്ടാരുന്നതാ. ഞങ്ങൾ കുറേ സംസാരിച്ചു. അവനോട് ഞാൻ എല്ലാം പറഞ്ഞു. റോബീടെ കാര്യോം പപ്പാ മരിച്ചതും എല്ലാം. അവനും എന്നോട് കുറേ കഥകൾ പറഞ്ഞു. ഇപ്പൊ ഗുണ്ടാപ്പരിപാടിയൊക്കെ നിർത്തി ഡീസന്റായെന്നു പറഞ്ഞു.ജയിലിലായിരുന്നു കുറേ കാലം. പക്ഷേ ഇപ്പൊ ഭക്തിമാർഗ്ഗത്തിലാ. ആളൊത്തിരി മാറി. ഇപ്പോ ഒരു റ്റൂ വീലർ സർവ്വീസ് സെന്റർ സ്വന്തമായുണ്ടത്രേ.“
”നീന എവിടെയാ താമസിക്കുന്നേന്ന് അവനെങ്ങനെ മനസ്സിലായി ?“
”അത്...പപ്പായുടെ ബുള്ളറ്റ് റിപ്പയർ ചെയ്തത് അയാളാണത്രെ. പപ്പാ നാട്ടിൽ വന്നപ്പോ ആദ്യം ചെയ്തത് അതാണ്. ബുള്ളറ്റ് കൊണ്ടെ അയാളെ ഏല്പ്പിച്ചു. അവരങ്ങനെ പരിചയപ്പെട്ട് സംസാരിച്ച് എങ്ങനെയോ എന്നെ...“
”എന്നാലും നീന... നീയിതൊന്നും എന്നോട് പറയാതിരുന്നതാണെനിക്ക് മനസ്സിലാകാത്തത് .“ റോബിക്ക് ദേഷ്യം മാറുന്നില്ല.
“ഞാൻ പറയാനിരുന്നതാ റോബി... പക്ഷേ... ഒരു ചെറിയ കാര്യം മതി നീയാകെ അപ്സെറ്റ് ആകും. അതാ ... പിന്നെ... അമ്മയും പറഞ്ഞു ഇങ്ങനത്തെ കാര്യങ്ങളൊന്നും ആണുങ്ങളോട് പറയരുതെന്ന്...” പിന്നെ അവൾ മാത്യൂസിനു നേരേ തിരിഞ്ഞു. “എനിക്കു തോന്നുന്നില്ല ബെന്നി ഇങ്ങനെ ചെയ്യുമെന്ന്. ഞാൻ ഇന്നലെ കണ്ട ബെന്നി...പഴയ ആളേ ആയിരുന്നില്ല.”
“ഒന്നു ചുമ്മാതിരി നീന.” മാത്യൂസ് എഴുന്നേറ്റു. “ഇവന്മാരൊന്നും ഒരിക്കലും മാറത്തില്ല. ഒടുക്കത്തെ അഭിനയമായിരിക്കും. പക്ഷേ ഉള്ളിൽ സാക്ഷാൽ മൃഗമായിരിക്കും. ഞാനെത്ര കണ്ടതാ.”
മാത്യൂസ് പുറത്തു നിന്നിരുന്ന പോലീസുകാരെ വീണ്ടും അകത്തേക്ക് വിളിച്ചു കയറ്റി.
“ഇവനെ പൊക്കണം.” അയാൾ വീണ്ടും മൊബൈലെടുത്ത് ആ ഫോട്ടോ തുറന്നു.
“ബെന്നിയല്ലേ ഇത് ? ” ഒരു പോലീസുകാരനയാളെ അറിയാം . “ഇവൻ പെശകാ സാറേ.”
“അതുകൊണ്ടാണല്ലോ പൊക്കണമെന്നു പറഞ്ഞത്.”
“ അതിപ്പോ സാറെ, ഒരു കാര്യം പറയട്ടെ, ഇപ്പൊ റോബി സാറിന്റെ മൊഴിയെടുത്തപ്പോഴാ അറിയുന്നത്. സംഭവം നടന്നത് നമ്മുടെ സ്റ്റേഷൻ പരിധിയിലല്ല. അതു പോലെ തന്നെ ഈ പിശാച് - ബെന്നിയും. അയാളെ പോയി പൊക്കാൻ അവന്റെ വർക്ക്ഷോപ്പ് ഒല്ലൂരു സ്റ്റേഷന്റെ പരിധിയിലാ. മൊത്തത്തിൽ അവർടെ കേസാ ഇത് .”
“ഷിറ്റ്!” മാത്യൂസ് തലയിൽ കൈ വെച്ചു.
ആരും കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവസാനം മാത്യൂസ് തന്നെ നിശബ്ദത ഭന്ജിച്ചു.
“ഇതാണ്... ഈ ജാതി ടെക്നിക്കാലിറ്റി കൊണ്ടാണ് ഇവന്മാർ രക്ഷപ്പെട്ടു പോകുന്നത്. പക്ഷേ ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല. സീ ഐ യെ ഒന്നു വിളിക്കട്ടെ. നമുക്കിവനെ പൂട്ടിയേ ഒക്കൂ. കാരണം ഈ കേസു മാത്രമല്ല...”
“പിന്നെ ?” ചോദിച്ചത് റോബിയായിരുന്നു.
“കേണൽ ചെറിയാന്റെ മരണവും എനിക്കിപ്പൊ സംശയമുണ്ട്. ഐ ഹാവ് അതോറിറ്റി ഓൺ ദാറ്റ് കേസ്. അതു വെച്ച് നമുക്കവനെ പൊക്കാം.”
(തുടരും)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക