നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part4

മുറ്റത്തിന്റെ കോണിലെ ചെമ്പകച്ചോട്ടിലേക്കെടുത്തിട്ട ചാരുകസേരയിൽ അലസമായ് ചായവേ ഒരു നിമിഷം കിഷന്റെ കണ്ണുകൾ ഉമ്മറത്തെ അമ്മയുടെ ചിത്രത്തിൽ തങ്ങി.
തുളസിമാലയുടെ വലയത്തിനുള്ളിൽ നനഞ്ഞൊരു ചിരിയോടെ...
ചിരിക്കാനറിയാത്ത ഒരാളുടേതെന്ന പോലെ കൃത്രിമമായിരുന്നു ആ ചിരി.
കിഷനെടുത്തതാണ് ആ ചിത്രം.ഒരുപാട് നിർബന്ധിച്ചിട്ടാണ് അമ്മയൊന്നു നിന്നുതന്നത്.
കഷ്ടപ്പെട്ടൊന്നു ചിരിച്ചതായ് വരുത്തി. സന്തോഷിച്ചു കണ്ടിട്ടില്ല അമ്മയെ.
അച്ഛൻ അമ്മയുടെ ചിരിയും കൊണ്ടാണ് പോയതെന്ന് ചിലപ്പോഴൊക്കെ തോന്നും.ഓർമ്മ വെക്കും മുൻപ് മരിച്ചു പോയ അച്ഛനോട് ആകെ തോന്നിയിട്ടുള്ള പരിഭവം അതു മാത്രമാണ്.
ശരിക്കും ഒരു പോരാട്ടമായിരുന്നു അമ്മയുടെ ജീവിതം.അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നതിന്റെ പേരിൽ പടിയടച്ചു പിണ്ഡം വെച്ചു വീട്ടുകാർ.
അച്ഛൻ മരിച്ചപ്പോൾ തിരിച്ചുപോകാൻ കൂട്ടാക്കിയില്ല അമ്മയും.അന്നുമുതലൊറ്റയ്ക്ക്.
മകനു വേണ്ടി മാത്രമായിരുന്നു ജീവിതം.ആരുടെ മുന്നിലും തല കുനിക്കാതെ ജീവിക്കാൻ മകനെ പ്രാപ്തനാക്കിയപ്പോഴേക്ക് ആ കൈകൾ കുഴഞ്ഞിരുന്നു.
തന്നെ കുറിച്ചു മാത്രമായിരുന്നു അമ്മയുടെ ആവലാതി....രോഗക്കിടക്കയിലും മരണത്തിനു തൊട്ടുമുൻപു പോലും പറഞ്ഞത് 'എന്റെ മോനിനി ആരുമില്ലല്ലോ' എന്നായിരുന്നല്ലോ.
ദൂരെ ആർക്കോ ഉള്ള സന്ദേശം പോലെ ഉറക്കെ ഒരു കൂവൽ മുഴങ്ങി.മറുവിളി കൂടി ഉയർന്നപ്പോഴാണ് കിഷൻ ചിന്തയിൽ നിന്നുണർന്നത്.താൻ കരയുകയായിരുന്നു എന്നയാളറിഞ്ഞു.കവിളുകൾ കണ്ണീരിൽ കുതിർന്നിരുന്നു.
മുഖമൊന്നമർത്തിത്തുടച്ചിട്ട് മൊബൈലെടുത്തു സമയം നോക്കി.ഏഴാവുന്നു.
സ്മൃതിയുടെ മെസ്സേജ് ...കോൾഡ് കോഫിക്ക് മധുരം കൂടുതലുണ്ടായിരുന്നോ....
കിഷൻ ചിരിച്ചുപോയി.എത്ര ബാലിശമാണ് ഈ കുട്ടിയുടെ ചിന്തകൾ
സമ്പന്നതയിലേക്കു പിറന്നുവീണ,മതി വരുവോളം ലാളനയേറ്റു വളർന്ന അവൾക്കൊരിക്കലും നോവിലുടലെടുക്കുന്ന സൗഹൃദത്തിന്റെ ആഴം കാണാനാവില്ല.
അതിരിലെ പൂവ്വത്തിന്റെ ചില്ലകൾക്കിടയിലൂടെ ജാനിയുടെ മുറി കാണാം.ജനാലയ്ക്കൽ കത്തിച്ചു വെച്ച ചിമ്മിനിവിളക്ക് ഒരു വിദൂരനക്ഷത്രം പോലെ തിളങ്ങുന്നു.
അന്യം നിന്നുപോയ വസ്തുക്കളുടെ പട്ടികയിൽ പെടുത്തേണ്ടുന്ന ഒന്നാണ് ഈ ചിമ്മിനിവിളക്ക്.
വൈദ്യുതിയുടെ അഭാവത്തിൽ ഇൻവെർട്ടറിന്റെ പ്രകാശത്തിൽ കുളിച്ചു നിൽക്കും ഈ പ്രദേശത്തുള്ള വീടുകളെല്ലാം.പക്ഷേ ജാനിയുടെ മുറിയിൽ മാത്രം ഇപ്പോഴും തിരി താഴാതെ ആ ചിമ്മിനിവിളക്ക്.
അതിനോട് വല്ലാത്തൊരടുപ്പമുണ്ട് ജാനിക്ക്.
പണ്ടൊരിക്കൽ കുറിഞ്ഞി മേലെ ചാടിയപ്പോൾ അതിന്റെ ചില്ല് താഴെ വീണുടഞ്ഞത് കിഷനോർത്തു .അന്ന് അതിനു പാകമാകുന്ന ചില്ലു തെരഞ്ഞ് നഗരം മുഴുവനലഞ്ഞു ജാനി.
ഒടുവിൽ കൗതുകവസ്തുക്കൾ വിൽക്കുന്നൊരു കടയിൽ നിന്ന് അതിനു പാകമായൊരു ചില്ലു കണ്ടെത്തിയപ്പോഴത്തെ അവളുടെ സന്തോഷം.അന്നത്തെ അത്ര മനസ്സു നിറഞ്ഞൊരു ചിരി ജാനിയിൽ അധികം കണ്ടിട്ടില്ല.
പിശുക്കിയാണവൾ.വികാരപ്രകടനത്തിൽ പ്രത്യേകിച്ചും.ഒരിക്കൽ ചോദിച്ചുപോയിട്ടുണ്ട്...എന്തിനിങ്ങനെ സ്വയം ഒറ്റപ്പെടുന്നു,ഒന്നു മനസ്സു തുറന്നു സംസാരിച്ചാൽ ,ഉള്ളറിഞ്ഞു ചിരിച്ചാൽ ,കരഞ്ഞാൽ എന്താണ് നഷ്ടപ്പെടുന്നത്.ഒരു ചെറുചിരിയായിരുന്നു ജാനിയുടെ മറുപടി.
പക്ഷേ പിന്നീടേതോ ഒരു നിമിഷം യാതൊരു മുഖവുരയുമില്ലാതെ അവളാ വിഷയം എടുത്തിട്ടു.
'കിഷൻ, അമിതമായ വികാരപ്രകടനം മറ്റുള്ളവർക്കു മുന്നിൽ നമ്മെ ബലഹീനരാക്കും.വൈകാരികമായി അടിമപ്പെടുമ്പോഴാണ് മനുഷ്യനേറ്റവും നിസ്സഹായനാവുന്നത് '
'സ്നേഹത്തിനു മുന്നിലുള്ള തോൽവി തെറ്റല്ല ജാനി.മനസ്സു തുറന്നൊരാളെ സ്നേഹിക്കാൻ കഴിയുമ്പോൾ ,നമുക്കായ് മാത്രം കാത്തിരിക്കാനൊരാളുണ്ടാവുമ്പോൾ,പറയാതെ നമ്മളെ മറ്റൊരാൾ വായിച്ചെടുക്കുമ്പോൾ...അപ്പോഴൊക്കെയാണ് ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്.'
'ശരിയായിരിക്കാം , പക്ഷേ നീ ചുറ്റുമൊന്നു നോക്കൂ കിഷൻ.എത്ര കുടുംബങ്ങളിലുണ്ട് നീയീ പറയുന്ന ആത്മബന്ധം.ഒക്കെയും ഒരു വെച്ചുകെട്ടലാണ് കിഷൻ...അഡ്ജസ്റ്റ്മെന്റ്.
ആർക്കൊക്കെയോ വേണ്ടി സ്വത്വം പണയം വെച്ച് ജീവിക്കുക,ഇഷ്ടങ്ങൾ മറന്ന്,സ്വപ്നങ്ങൾ മറന്ന് മറ്റാർക്കൊക്കെയോ വേണ്ടി ജീവിച്ചു തീർക്കുന്ന ജീവിതങ്ങൾ'
ഒരു നിമിഷം നിർത്തി ജാനി.പിന്നെയെന്തോ പെട്ടെന്നോർത്ത പോലെ എന്നെ നോക്കി.
'നീ ശ്രദ്ധിച്ചിട്ടുണ്ടോ, നാം കൂട്ടമായ് നട്ടു പിടിപ്പിക്കുന്ന മരങ്ങൾക്ക് കരുത്ത് കുറവായിരിക്കും.
നേരെ മറിച്ച് കാട്ടിൽ വളരുന്ന ഒറ്റമരങ്ങൾക്ക് ആഴങ്ങളിലേക്ക് വേരോടും.തായ്ത്തടിക്ക് ഉറപ്പു കൂടും,കാതലുണ്ടാവും,പടർന്നു പന്തലിക്കുമവ...ആന പിടിച്ചാലും അനങ്ങാതെ ,കാറ്റിനെയോ പേമാരിയെയോ ഭയക്കാതെ തലയുയർത്തി നിൽക്കും.
അതെ കിഷൻ ,ഒറ്റമരങ്ങൾക്ക് കരുത്ത് കൂടുതലാണ്.
പറഞ്ഞു തോൽപ്പിക്കാനാവില്ല ജാനിയെ.അളന്നു തൂക്കിയേ വാക്കുകളുപയോഗിക്കാറുള്ളു അവൾ.അതിന് അർത്ഥങ്ങളല്ല നാനാർത്ഥങ്ങളാണുണ്ടാവുക.പാഴ്വാക്കുകൾ ആ നാവിലുണ്ടാവാറില്ല.പറയേണ്ടത് പറയാൻ മടിക്കാറുമില്ല
വൾ...അതാരോടായാലും.
ഓർമ്മ വെച്ച കാലം മുതലുള്ള സൗഹൃദമാണ്.വളർന്നപ്പോൾ അതിന് അതിരു നിശ്ചയിക്കാൻ ആദ്യം ശ്രമിച്ചത് രാഘവേട്ടനായിരുന്നു.ജാൻവിയുടെ അച്ഛൻ.
തന്റെ കൂടി സാന്നിധ്യത്തിലാണ് പറഞ്ഞു തുടങ്ങിയത്.
'കളിച്ചു നടക്കേണ്ട പ്രായം കഴിഞ്ഞു.ആണിനും പെണ്ണിനുമിടയിൽ ഒരകലമുണ്ടാവണം.നാട്ടുകാരെ കൊണ്ട് പറയിക്കുന്ന തരത്തിൽ എന്റെ മകൾ പെരുമാറുന്നത് എനിക്കംഗീകരിക്കാനാവില്ല'
നിശ്ശബ്ദം തല കുനിച്ചു നിന്നു കേട്ടു താൻ.എതിർക്കാൻ ധൈര്യമുണ്ടായിരുന്നില്ല.
തന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.
'സൗഹൃദമുണ്ടാവുന്നത് ആണിനും പെണ്ണിനുമിടയിലല്ലല്ലോ അച്ഛാ ; രണ്ടു വ്യക്തികൾക്കിടയിലാണ് എന്നു ചിന്തിച്ചാൽ പോരെ?'
രാഘവേട്ടന്റെ മുഖം മാറുന്നത് ഭയത്തോടെയാണ് കണ്ടത്.
'പേരു കേൾപ്പിച്ചാൽ കൊന്നുകെട്ടിത്തൂക്കും ഞാൻ.പറയുന്നതനുസരിക്കുക.ഇനി ഇവനോടൊപ്പം നിന്നെ ഞാൻ കാണരുത് '
ഉറച്ചതായിരുന്നു ജാനിയുടെ മറുപടി.
'കിഷൻ എന്റെ നല്ല സുഹൃത്താണ്.എനിക്കു ശരിയായി തോന്നുന്നിടത്തോളം ഞാനീ സൗഹൃദം വേണ്ടെന്നു വെക്കില്ല.'
അൽപ്പസമയം അവളെ തന്നെ തുറിച്ചു നോക്കിനിന്നിട്ട് രാഘവേട്ടൻ തിരിഞ്ഞു നടന്നു.പ്രത്യേകിച്ച് ഒരകലവും കാണിച്ചില്ല ജാനി.പിന്നീടാരും അതിലിടപെട്ടതുമില്ല.
കരുത്തായിരുന്നു തനിക്കവൾ .അമ്മ പോയപ്പോഴത്തെ ഒറ്റപ്പെടൽ...ഭ്രാന്തമായിരുന്നു അത് .ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിട്ടുണ്ട്.പിടിച്ചു കയറ്റിയത് അവളാണ്.സങ്കടങ്ങളെ ശക്തിയാക്കി മാറ്റണമെന്നു പറഞ്ഞു തന്നു. ഒറ്റമരങ്ങൾക്കാണ് ആഴത്തിലേക്കു വേരിറങ്ങുക എന്നു ഓർമ്മിപ്പിച്ചു.അത്രയും ആത്മബോധമുള്ള മറ്റൊരു പെണ്ണിനെ കണ്ടിട്ടില്ല ഇന്നു വരെ.
സ്മൃതി ഇതൊക്കെ ഉൾക്കൊള്ളുമോ എന്നൊരു ഭയം കുറച്ചു നാളായി മനസ്സിലുണ്ട്
കുട്ടികളുടെ മനസ്സാണവൾക്ക്.പക്ഷേ ഇതുൾക്കൊണ്ടേ മതിയാകൂ...ഒന്നിനു വേണ്ടിയും അടർത്തിമാറ്റാനാവില്ല ജാൻവിയെ.രക്തത്തിലേക്കലിഞ്ഞു ചേർന്നതാണ് ആ ആത്മ സൗഹൃദം...
കിഷന്റെ കണ്ണുകൾ വീണ്ടുമാ ജനാലയ്ക്കലേക്കു നീണ്ടു.ഇളംമഞ്ഞവെളിച്ചം തൂകി അപ്പോഴുമാ ചിമ്മിനിവിളക്ക് തെളിഞ്ഞു കത്തിക്കൊണ്ടിരുന്നു.
(തുടരും)

Divija

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot