നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മധുര അവശിഷ്ടങ്ങൾ


"രജീഷ് സാർ... ആ ഓട്ടോക്കാരൻ അയാളുടെ വീട്ടിലേക്ക് ചെല്ലാൻ പറയുന്നു. സാറൊന്ന് വര്വോ ന്റെ കൂടെ...?"
കൂട്ടത്തിൽ ഗുണ്ടാ ലുക്കുള്ളത് എനിക്കായതോണ്ടാകും,ടീച്ചർ എന്നോടാണ് വന്ന് പറഞ്ഞത്...
തിരക്കിലാണെങ്കിലും എന്നിലെ ഗുണ്ട ചാടി എണീറ്റു.
" എവിടെ ..? പോകാം"
ഗുണ്ടകൾക്ക് പിന്നെ മുന്നും പിന്നും നോക്കാനില്ലല്ലോ..?
ടീച്ചർ ടെൻഷനിലാണ്.
ടീച്ചറുടെ മൊബൈൽ ഫോൺ രണ്ട് ദിവസം മുമ്പ് ഒരു ഓട്ടോയിൽ വെച്ച് മറന്നു.
ഫോണിന് വേണ്ടി വിളിച്ച് സംസാരിച്ചപ്പോഴൊക്കെ അയാൾക്കൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയതാണ്.
അതിനിടയിൽ ടീച്ചറുടെ അച്ഛൻ ഹോസ്പിറ്റലിൽ ആയതിനാൽ ഫോണില്ലാതെ വല്ലാതെ ബുദ്ധിമുട്ടുകയും, വാങ്ങാൻ പോകാൻ കഴിയാതിരിക്കുകയും ചെയ്തു..
ഇന്ന് അയാൾ നേരിട്ട് കോളേജിലേക്ക് വന്നിരിക്കയാണ്.
ഫോൺ കൊണ്ടു വന്നില്ല.
വീട്ടിലാണത്രേ ഉള്ളത്..
ടീച്ചർ ഒപ്പം ചെന്നാൽ എടുത്തു കൊടുക്കാമെന്ന്...
പേടി ഉണ്ടോന്ന് ചോദിച്ചപ്പഴാണ് ടീച്ചർ ഗുണ്ടാ സഹായത്തിനെത്തിയത്.
എന്നിലെ ഗുണ്ട അയാളെ നോക്കി...
ആരോഗ്യ ദൃഢ ഗാത്രൻ...
ടി ജി രവീടെയോ ഉമ്മറിന്റെയോ ഛായ ഇല്ല.
ഞാൻ വന്നതിൽ വല്ല ഭാവ പകർച്ചയും ണ്ടോ ...? അതും ല്ല.
ഓട്ടോയിൽ കേറി... വിട്ടു..
ടീച്ചർ ഭയന്ന് ഒരു സൈഡിൽ ഇരിക്കുന്നു.
ഗുണ്ട ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ മസിലും പിടിച്ചിരിക്കുന്നു.
റോഡിൽ നിന്നും വണ്ടി ഒരു ഊടുവഴിയിലേക്ക് ഇറങ്ങി..
ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി..
ഇറങ്ങാൻ പറഞ്ഞു..
ഞങ്ങൾ നഴ്സറി കുട്ടികളെ പോലെ ഇറങ്ങി.
"വീട്ടിലാരുമില്ല.. ഇവടത്തോളം വന്നതല്ലേ ? കേറീട്ട് പോയാ മതി."
ആരുമില്ലേൽ ഓക്കെ. ഇവനോട് പിടിച്ച് നിക്കാൻ ഞാൻ മതി.
അയാൾ കോളിംഗ് ബെൽ അടിച്ചു കൊണ്ട് ഗ്രിൽ തുറന്നു.
ആരുമില്ലേൽ എന്തിനാ ബെൽ അടിച്ചത്....?
ഇതാർക്കോ ഉള്ള സൂചനയാണ്. ഗുണ്ടമനസ്സിൽ സംശ്യം
"ഞങ്ങൾ ഇവിടെ നിൽക്കാം... ങ്ങള് ഫോണെടുത്ത് വരീം... "
ടീച്ചർ വിനയത്തോടെ പറഞ്ഞു.
ടീച്ചർക്കും കാര്യം മനസ്സിലായിരിക്കുന്നു
ഉള്ളിൽ വേറെയും ആണുങ്ങൾ ഉണ്ടേൽ ഈയുള്ളവനെ മർദ്ദിച്ച് ലവലാക്കി ടീച്ചറെ... ഓഹ്....
ഗുണ്ട ടീച്ചർക്ക് സപ്പോർട്ട് കൊടുത്ത് മുറ്റത്തെ മാവിലേക്ക് നോക്കി നിന്നു.
ഉള്ളിൽ സ്ത്രീ ശബ്ദം...
സമാധാനം...
സന്തോഷം...
(ഗുണ്ടകൾക്ക് പെണ്ണുങ്ങളോടുള്ള ഒരിത് അങ്ങനെയാണല്ലോ ?)
ചില സമയത്ത് ഇങ്ങനെയാണ്..
സ്ത്രീകളാണ് ധൈര്യം...
ഞങ്ങൾ വരാന്തയിലേക്ക് കേറി.
പോര.. അകത്തേക്ക് കേറണമെന്ന് ആഹ്വാനം..
കേറി.... ഒരാള് കാര്യായിട്ട് പറയുന്നതല്ലേ ?
മുഷിപ്പിക്കണ്ടല്ലോ ?
സോഫയും ടി.വി.യുമൊക്കെ ഉള്ള ഒരു റൂം.
"ഇരിക്ക് "
ഞങ്ങൾ സോഫയിലായി ഇരുന്നു.
മൂന്നു സ്ത്രീകൾ...
രണ്ട് പേർ പർദ്ദയിൽ ഒരാൾ മാക്സിയിലും.
ഞങ്ങൾ അവരോട് ചിരിച്ചു.
അവരും
"ഇതാണ് മൊബൈൽ മറന്നു വെച്ച ടീച്ചർ "
എൽ പി സ്കൂൾ കുട്ടികൾ മൃഗശാലയിലെ മൃഗത്തെ നോക്കും പോലെ അവർ കൗതുകത്തോടെ ഞങ്ങളെ നോക്കി നിന്നു.
ഫോൺ, ബാറ്ററി, സിമ്മുകൾ വേറെ വേറെ പാക്കറ്റിലായി കൊണ്ടുവന്നു.
ടീച്ചർ എല്ലാം കൂട്ടിച്ചേർത്തു.
"അതിലുള്ള ചിത്രങ്ങളൊക്കെ ഉണ്ടോന്നു നോക്കീറ്റ് പോയാ മതി."
ഇതിലുള്ള ചിത്രങ്ങൾ ആരെടുത്താലും കോപ്പി ഇതിലുണ്ടാകുമെന്നറിയാത്തവർ...
വല്ല പേഴ്സും കളഞ്ഞുകിട്ടിയമാതിരി പറയ്യാ.. എല്ലാം ഇതിലുണ്ടോന്ന് നോക്കാൻ...
ഞങ്ങൾ ക്ഷമിച്ചു.
അതിനിടെ രണ്ടു ഗ്ലാസ് ഹോർലിക്സ് വന്നു.
വിറ്റാമിനൊക്കെ ഉള്ളതല്ലേ കുടിക്കാന്നു കരുതി എടുക്കാൻ നോക്കിയപ്പം ടീച്ചറൊരു നുള്ള്..
ശരിയാണല്ലോ... വല്ല മയക്കുമരുന്നും കലക്കി തന്ന് ഞങ്ങളെ ബോധം കെടുത്തീട്ട്...
ഒരോ സിനിമകളിലെ സീനുകൾ മുന്നിൽ കൂടി കടന്നു പോയി.
ഗ്ലാസിന്റെ അടുത്തെത്തിയ വലതു കൈയ്യെ ഞാൻ ഇടത് കൈ കൊണ്ട് പിടിച്ച് പിന്തിരിപ്പിച്ചു.
ന്നാലും സ്ത്രീകളില്ലേ....?
വല്ല വാണിഭ കേന്ദ്രവും ?
ന്റമ്മോ....?
പ്ലേറ്റിൽ ഹലുവയും വിഭവങ്ങളും പുറകെ...
എന്റെ കണ്ട്രോൾ പോയി...
ബോധം കെടാണെങ്കിൽ കെടട്ടെ..
ചാവ്വാണെങ്കിൽ ചാവട്ടെ..!!
ഞാൻ പണി ആരംഭിച്ചു...
ടീച്ചർ ഒരു ചെറിയ കഷ്ണം ഹല് വയെടുത്ത് തിന്നും പോലെ ആംഗ്യം കാണിക്കാൻ തുടങ്ങി.
ഒരുവിധം സൽക്കാരം പൂർത്തിയാക്കി ധൃതിയുണ്ടെന്ന് പറഞ്ഞ് ഇറങ്ങി.
എത്രയും പെട്ടെന്ന് റോഡിലെത്തി ഓട്ടോ പിടിച്ച് കോളേജിലെത്തണം.
" വണ്ടീൽ കേറ്... ഞാൻ കൊണ്ട് വിടാം"
സേട്ടന് ഞങ്ങളെ തന്നെ വിടാൻ ഉദ്ദേശമില്ല.
ഓഹ്.... ശരിയാ.... ഞങ്ങളിപ്പം ബോധം കെടുമല്ലോ .. അപ്പം വണ്ടി മറ്റു വല്ല കേന്ദ്രത്തിലും കൊണ്ടു പോയി.... ടീച്ചറെ.. വേണ്ട....
ഓഫർ നിരസിക്കാൻ അമർത്തേണ്ട നമ്പർ അറിയാതെ ഞങ്ങൾ ഓട്ടോയിൽ ഓടി കേറി.
ഓട്ടോ നീങ്ങി..
ടീച്ചർ കഴിക്കാതെ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്തിയ ഒട്ടിപ്പിടിക്കുന്ന ഹലുവ വളരെ ബുദ്ധിമുട്ടി ഓട്ടോയുടെ സൈഡിൽ കൂടി പുറത്തേക്ക് കളഞ്ഞു...
ബോധം പോകുന്നില്ല..
ഓട്ടോ കോളേജിന്റെ പുതിയ കവാടത്തിലെത്തി നിന്നു.
ഞങ്ങൾക്ക് വേണ്ടി ഇദ്ദേഹം കുറേ നേരമായി ഓടുന്നു..
അതുമല്ല ഇക്കാലത്ത് ആരാ കൈയ്യിൽ കിട്ടിയ ഫോൺ തിരിച്ച് തരിക.
ഇയാൾ എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടാവുമോ ?
ചോദിക്കാതെ കൊടുക്കുന്നതാണല്ലോ അതിന്റെ ഒരിത്...
" ഞങ്ങൾക്ക് വേണ്ടി കൊറേ നേരമായില്ലേ ഓടുന്നത്.. ഞങ്ങളുടെ സന്തോഷത്തിന് എന്തെങ്കിലും... "
എന്നും പറഞ്ഞ് ഞാൻ എന്റെ പേഴ്സ് പുറത്തെടുത്തു.
പറഞ്ഞ് മുഴുമിപ്പിക്കാൻ അനുവദിക്കാതെ അയാൾ എന്റെ കൈക്ക് കേറി പിടിച്ചു കൊണ്ട് പറഞ്ഞു.
"സാർ.. ഒന്നും തരരുത്... ഇപ്പം ഇത് ചെയ്യുമ്പം എനിക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട്.. എന്തെങ്കിലും വാങ്ങിയാൽ അത് ണ്ടാവില്ല.. "
കൂടെ അറബി വാക്കുകൾ ഉൾപ്പെടുന്ന ഒരു വാക്യം കൂടെ പറഞ്ഞു.
എനിക്ക് മനസ്സിലായില്ല. എന്തായാലും അത് അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്.
അദ്ദേഹം ഓട്ടോയോടിച്ച് കടന്നു പോയി.
വിദ്യാസമ്പന്നരെന്നും പരിഷ്കാരികളെന്നും അഹങ്കരിച്ച രണ്ട് ആൾ രൂപങ്ങൾ വിദ്യയുടെ ആ വലിയ കവാടത്തിന് മുന്നിൽ തല താഴ്ത്തി നിന്നു.
തീർത്തും അപരിചിതരായവരെ എന്ത് സ്നേഹത്തോടെയാണ് ഇവർ സൽക്കരിക്കുന്നത്..
എന്തൊക്കെയാണ് ഞങ്ങൾക്ക് ഇവരെ പറ്റിയുള്ള മുൻധാരണ....
ഞങ്ങൾ തമ്മിൽ സംസാരിക്കാതെ തലയും കുനിച്ച് കോളേജിലേക്ക് നടന്നു. കേറാൻ നേരം ഞാൻ ടീച്ചറെ നോക്കി
കൈയ്യിൽ ഒട്ടിപ്പിടിച്ച ആ നഷ്ടപ്പെട്ട സ്നേഹ സൽക്കാരത്തിന്റെ മധുര അവശിഷ്ടങ്ങൾ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന ഉറപ്പോടെ... നിറഞ്ഞ കണ്ണുകളോടെ.. ടീച്ചർ നുണയുകയാണ്..

Rajish K

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot