നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒറ്റത്തുരുത്ത്(തുടർക്കഥ) ഏഴാം ഭാഗം


#8_അനിവാര്യതയുടെ_തിരുത്ത്
-------------------------------------------
കിഷനെ മുറിയിലേക്കു മാറ്റിയതിന്റെ പിറ്റേന്ന് ഉച്ച തിരിഞ്ഞ് അത്യാവശ്യമുള്ള വസ്ത്രങ്ങളെടുക്കാനായി ജാൻവി വീട്ടിലെത്തി. ഒരായിരം ചോദ്യങ്ങളുമായി നാട് അവളെ ചുറ്റിപ്പറ്റി നിന്നു.
'മാഷ്ക്കെങ്ങനീണ്ട്?'
'കാലു മുറിച്ചൂലെ...കഷ്ടം;നല്ലൊരു ചെറുപ്പക്കാരൻ...പറയാമ്മാത്രം സ്വന്തക്കാരൂല്ലാണ്ട്....എനീപ്പം,അല്ലാ മോള് ഇപ്പം കൂടെത്തന്ന്യാല്ലേ...?'
'രണ്ടാളൂടെ ചാകാൻ പോയതാന്നോ കൊല്ലാൻ തള്ളീട്ടപ്പോ കാലു തെറ്റി വീണതാന്നോ എന്തൊക്ക്യാ കേക്കണ് കുട്ട്യേ...'
അവൾക്ക് അസഹ്യത തോന്നി.
ഒരു മനുഷ്യന്റെ ദുർവിധി എന്തിനിങ്ങനെ ആഘോഷിക്കുന്നു...
നമ്മളെക്കൊണ്ട് ഒന്നും ചെയ്യാനാവില്ലെങ്കിൽ വെറുതേ വിട്ടുകൂടേ...
മൗനം കൊണ്ടെങ്കിലും മര്യാദ കാണിച്ചൂടെ?
അവൾക്കാരോടും ഒന്നും പറയാനുണ്ടായിരുന്നില്ല.
അവളുടെ മുഖത്തെ കല്ലിപ്പു കണ്ടാവണം പതിയെ ഓരോരുത്തരായി പിൻവാങ്ങി.
എന്നിട്ടും ചിലർ അടുക്കളയിലെത്തി കുശുകുശുക്കുന്നത് കേട്ടു.
'കുട്ടിയെ എന്താ ഇങ്ങനെ അഴിച്ചു വിട്ടിരിക്കണെ ഭവാന്യേച്ച്യേ...കാലില്ലാണ്ട് കെടക്കണോനെ നോക്കി ജീവിതം കഴിക്കാനാണോ ഭാവം'.
അമ്മയുടെ തല കുനിഞ്ഞിരുന്നു.വന്നിട്ടിത്ര നേരമായിട്ടും ഒരു വാക്ക് ഉരിയാടുകയുണ്ടായില്ല അമ്മ.
മുഖത്തു നോക്കാതെയാണ് ഭക്ഷണമെടുത്തു തന്നതു പോലും.
സ്വന്തം വീട് പെട്ടെന്നപരിചിതമായിപ്പോയതു പോലെ അവൾക്കു തോന്നി.
ചുമരുകളും ജനലുകളും പോലും നിശ്ശബ്ദമായ ഒരു കുറ്റപ്പെടുത്തലോടെ തന്നെ നോക്കുന്നുണ്ട്.
പക്ഷേ ജാൻവിക്ക് പോകാതെ വയ്യ.കിഷനിൽ നിന്നു ദൂരെയായിരിക്കുന്ന ഓരോ നിമിഷവും അവളുടെ മനസ്സിലെ ഭയാശങ്ക കൂടിക്കൂടി വന്നു.
"ഒന്നു കൊന്നു തര്വോ"
എന്ന ചോദ്യം കാതുകളിൽ ഭീകരമായ മുഴക്കത്തോടെ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു.
അവളുടെ കണ്ണുകൾക്കു ചുറ്റും കറുത്ത അടരുകളായി ഉറക്കക്കുറവിന്റെ ക്ഷീണം തെളിഞ്ഞു നിന്നു.
തിടുക്കപ്പട്ടു കുളിച്ചു തയ്യാറായി അവൾ അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ ബാഗിലേക്കടുക്കി.കുഞ്ഞിനെ തനിച്ചാക്കിപ്പോന്ന അമ്മയുടേതെന്ന പോലെ വേപഥു പൂണ്ട ചലനങ്ങളായിരുന്നു അവളുടേത്.
എല്ലാമൊരുക്കി ബാഗ് ചുമലിലേക്കിട്ടു തിരിഞ്ഞപ്പോഴാണ്
വാതിൽക്കൽ തന്റെ ചലനങ്ങൾ നോക്കിനിൽക്കുന്ന അച്ഛനെ അവൾ കണ്ടത്.
ഒരു നിമിഷം ജാൻവിയുടെ കാലുകൾ ഭൂമിയിൽ തറഞ്ഞു.
എന്തു പറയണമെന്നറിയാതെ അവളച്ഛനെ നോക്കി.
കാലങ്ങളായുള്ള മൗനം അവർക്കിടയിൽ ചെറുതല്ലാത്ത അകലം സൃഷ്ടിച്ചിരുന്നു.
എന്നും വിരുദ്ധധ്രുവങ്ങളിലായിരുന്നല്ലോ അവരുടെ ചിന്തകൾ.
അന്തരീക്ഷത്തിൽ കനം പിടിച്ച മൗനത്തിൽ ഒരു കടലിരമ്പത്തിനു കാതോർത്ത് ജാൻവി മുഖം കുനിച്ചു നിന്നു.
മുഖവുരയെന്നോണം അച്ഛനൊന്നു മുരടനക്കി.അവൾ മുഖമുയർത്തി.മുഖത്തിനു നേരെ നീട്ടിയ കൈയിൽ ഒരു ചെറിയ സ്വർണ്ണനൂല്....അതിന്റെ അറ്റത്ത് ഒരു താലി കൊരുത്തിട്ടിരുന്നു.
'പോകരുതെന്നു പറഞ്ഞാലും നീയനുസരിക്കില്ല.ഇത്രയെങ്കിലും
പറയാതിരിക്കാൻ മനസ്സു സമ്മതിക്കുന്നില്ല.അച്ഛനായിപ്പോയില്ലേ...
അച്ഛനുമമ്മയും ജീവനോടെയുണ്ട് എന്നോർമ്മയുണ്ടെങ്കിൽ ഇത്രയെങ്കിലും ചെയ്യുക'
ജാൻവി സ്തബ്ധയായി നിന്നു...കാണെക്കാണെ അവളുടെ മുഖത്ത് എന്തോ തീരുമാനിച്ചുറച്ച പോലൊരു കാഠിന്യം ദൃശ്യമായി.
കൈ നീട്ടി അവളാ താലി വാങ്ങി.
'പാതിവഴിയിലിറങ്ങിപ്പോകേണ്ടി വന്നാലും മറ്റൊരാൾക്ക് ഭംഗിയായി ഏറ്റെടുത്തു നിർവഹിക്കാവുന്ന കടമകളേ ഒരു വ്യക്തിയുടെ മനുഷ്യായുസ്സിൽ നേരിടേണ്ടി വരാറുള്ളു .
ഒരാൾ മറ്റൊരാളുടെ ജീവിതത്തിലെ അനിവാര്യതയായിത്തീരുന്ന സന്ദർഭങ്ങൾ അപൂർവ്വമാണ്.അനുഗ്രഹിച്ചില്ലെങ്കിലും അച്ഛൻ ശപിക്കരുത്.'
വാതിൽ കടന്നപ്പോഴാണ് അച്ഛനു പുറകിലൊതുങ്ങിനിൽക്കുന്ന അമ്മയെ അവൾ കണ്ടത്.അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒന്നും മിണ്ടാതെ അവൾക്കു നേരെ ഭക്ഷണപ്പൊതി നീട്ടി അമ്മ.
അതു വാങ്ങി തിരിഞ്ഞു നോക്കാതെയിറങ്ങുമ്പോൾ ജാൻവിയുടെ കണ്ണിലൊരു പെരുമഴക്കാലം പെയ്യാതെ നിന്നിരുന്നു.
ജനലിനോടു ചേർത്തിട്ട കട്ടിലിൽ ആകാശത്തേക്കു കണ്ണു നട്ടിരിക്കുകയായിരുന്നു കിഷൻ.
അവളുടെ സാന്നിധ്യമറിഞ്ഞപ്പോൾ തിരിഞ്ഞു നോക്കി മൃദുവായൊന്നു ചിരിച്ചു.ആദ്യത്തെ ഷോക്കിൽ നിന്ന് ഇതിനകം മുക്തനായിക്കഴിഞ്ഞിരുന്നു അയാൾ.
'വൈകിയപ്പോ ഇനി വരുന്നുണ്ടാവില്ല എന്നു കരുതി.ക്ഷീണം കാണൂലോ തനിക്ക്'
'ആശ്വാസത്തോടെ ചിരിച്ചുകൊണ്ട് അവളയാളുടെ അരികിലേക്കിരുന്നു.പിന്നെ താലിമാല അയാൾക്കു നേരെ നീട്ടി.
കൗതുകത്തോടെ അതു വാങ്ങിയിട്ട് കിഷൻ അവളെ നോക്കി.
'നിന്റെ കൂടെ നിൽക്കാൻ ഉപാധികളോ ഉടമ്പടികളോ എനിക്കാവശ്യമില്ല കിഷൻ.
പക്ഷേ ഈ മാല കഴുത്തിലിടുന്നത് ആർക്കെങ്കിലും ആശ്വാസമാകുമെങ്കിൽ അത് ധരിക്കാൻ എനിക്കു മടിയുമില്ല.ഇതു നീ എന്റെ കഴുത്തിലൊന്നിട്ടു തരണം'
കിഷന്റെ കണ്ണുകളിലെ നടുക്കം പ്രകടമായിരുന്നു.
'ജാൻവി',
എന്തോ പറയാനാഞ്ഞ കിഷനെ അവൾ തടഞ്ഞു.
'ഞാൻ തീരുമാനിച്ചതാണ് കിഷൻ'
പതിയെ മുന്നോട്ടാഞ്ഞ് ആ മാല അവളുടെ കഴുത്തിലിട്ടു അയാൾ.ജാൻവിക്ക് ഒരു തീരുമാനമേ ഉള്ളുവെന്ന് മറ്റാരെക്കാളും നന്നായി അയാൾക്ക് അറിയാമായിരുന്നു.
പുറത്തപ്പോൾ സന്ധ്യയുടെ നെറ്റിയിലൊരു നുള്ളു സിന്ദൂരം വാരിയിട്ട് യാത്ര ചോദിക്കാനൊരുങ്ങുകയായിരുന്നു സൂര്യൻ.
(അവസാനിച്ചു)
ഇതുവരെയും എനിക്കു കൂട്ടുവന്ന ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ്.
ഇടക്കെപ്പോഴോ വല്ലാത്തൊരു മടുപ്പ് കീഴടക്കിയിരുന്നു.എഴുതിത്തീർത്തേ പറ്റൂ എന്നു പറഞ്ഞു കൂടെ നിന്ന കൂട്ടുകാരോട് നിറഞ്ഞ സ്നേഹം അറിയിക്കുന്നു.
ഈ കഥ ഇതിനേക്കാൾ നന്നായി പറയാമായിരുന്നു എന്ന തോന്നൽ എനിക്കു തന്നെയുണ്ട്.ഏതെങ്കിലും ഭാഗം നിരാശപ്പെടുത്തിയെങ്കിൽ ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു.
ഉറക്കം കെടുത്തും വിധം ഒരു കഥ മനസ്സിലുണർന്നെങ്കിൽ മാത്രമേ ഇനി എഴുതുകയുള്ളൂ...എന്നെ മറന്നുപോകില്ല എന്നു വിശ്വസിച്ചു കൊണ്ട്
സ്നേഹപൂർവ്വം
ദിവിജ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot