നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാഠങ്ങള്‍

പാഠങ്ങള്‍
കഥ
''ധനാഢ്യരേ ധര്‍മ്മവഴിക്കു നിങ്ങള്‍
കാണിക്ക വെയ്ക്കും നറു മുത്തിനെക്കാള്‍
കൂലിപ്പണിക്കാരിവര്‍ തന്‍ വിയര്‍പ്പുനീര്‍
ത്തുള്ളിയാണീശ്വരേനേറെയിഷ്ടം ''
വള്ളത്തോള്‍ കവിത ഉറക്കെ വായിച്ച് ഷാരോടിമാസ്സറ്റര്‍ വലിയ ആവേശത്തോടെ ക്ലാസെടുക്കുകയാണ്.
''പച്ച നുണ ''പിന്‍ ബഞ്ചിലെ ബാലന്റെ ശബ്ദം തിരിച്ചറിയാന്‍ മാസ്സറ്റര്‍ക്കു വീഷമമുണ്ടായില്ല. അവന്റെ നിഷേധം ആദ്യമല്ല. പലവട്ടം അവന്റെ കെെവെള്ളയില്‍ മാസ്റ്റര്‍ ചൂരല്‍ ചുവപ്പിച്ചിട്ടുണ്ട്. അടിക്കും തോറും അവന്‍ കൂടുതല്‍ ചുവക്കുകയാണ്. ഇതവസാനിപ്പിക്കണം.
'' ബാലന്‍ പുസ്തകമെടുത്ത് പുറത്തു പോണം. നാളെ അച്ഛനെ വിളിച്ചുകൊണ്ടു വരണം. അതുവരെ ഒരു ക്ലാസിലും കേറരൂത്. '' സംശയിച്ചു നില്‍ക്കുന്ന ബാലനെ അയാള്‍ തുറിച്ചു നോക്കി. '' പറഞ്ഞതു കേട്ടീല്ലേ ? get OUT . ''ഔട്ട് ''വേറിട്ട് കേള്‍ക്കുന്ന മട്ടിലായിരുന്നു ആ അട്ടഹാസം.
ക്ലാസിനൂ പുറത്തുപോകുന്നത് ആദ്യമായിട്ടൊന്നുമല്ല. അതൊരു പതിവാണ്.അച്ഛനെ വിളിച്ചുകൊണ്ടു വരണമെന്ന കല്‍പ്പനയാണ് അവനെ ഒന്ന് പിടിച്ചു നിര്‍ത്തിയത്. കല്ലുവെട്ടുകാരന്‍ അച്ഛന് ഒരു ദിവസത്തെ കൂലി നഷ്ടപ്പെടും. കൂലി കുറഞ്ഞാല്‍ അത്താഴം മുടങ്ങും.
മറു ചോദ്യത്തിനു വകുപ്പില്ലാത്ത കല്‍പ്പന ഏറ്റുവാങ്ങി അവന്‍ പതുക്കെ നടന്നകന്നപ്പോള്‍ ക്ലാസ് ഏതോ ദാരുണ സംഭവത്തിനു സാക്ഷ്യം വഹിച്ച പോലെ നിശ്ശബ്ദമായി.ക്ലാസു തുടരാന്‍ ആവേശം നഷ്ടപ്പെട്ട മാസ്റ്റര്‍ക്ക് ആശ്വാസമായത് പിരീഡ് അവസാനിച്ചുവെന്നറിയിക്കുന്ന മണിയടിയാണ്.
പിറ്റെന്ന് മൂന്നാം മണിയടിച്ച് ക്ലാസു തുടങ്ങുന്ന നേരത്തിനു മുന്‍പുതന്നെ ബാലന്‍ അച്ഛന്‍ വേലായുധനൊപ്പം ഹെഡ്മാസ്റ്ററുടെ മുറിവാതില്‍ക്കല്‍ ഹാജരായി.
'' എന്താ ഷാരടിമാഷേ, പ്രശ്നം ?'' മൃദുഭാഷിയായ എച്ഛ് എം ന്റെ ചോദ്യം ഷാരോടിമാഷക്കു പിടിച്ചില്ല. ഇയാള്‍ എപ്പോഴും ഇങ്ങനെയാണ്. എന്നും കുട്ടികളുടെ പക്ഷത്താണ്. ഇനിയതു തുടരരുത്.
''ക്ലാസില്‍ പഠിപ്പിക്കുന്നതെല്ലാം നുണയാണ് എന്നാണിവന്‍ പറയുന്നത്.'' തലെന്നുണ്ടായ അനുഭവം മാഷ് വിസ്തരിച്ചു.'' ഇതിനു മുന്‍പും ഇങ്ങനെയുണ്ടായിട്ടുണ്ട്. ''വെളുക്കുമ്പോള്‍ കുളിയ്ക്കേണം, വെളുത്തുള്ളതുടുക്കണം '' എന്നു ഞാന്‍ പഠിപ്പിക്കുന്നതിനിടയില്‍ ഇവന്‍ ബഞ്ചിലിടിച്ച് ശബ്ദമുണ്ടാക്കി. മുണ്ടു വെളുപ്പിക്കാന്‍ സോപ്പെവിടെയെന്നൊരു ചോദ്യവും. എനിക്കിവനെ പഠിപ്പിക്കാനാവില്ല. മാഷ് തീര്‍ച്ചയാക്കിക്കോളു. ഒന്നുകില്‍ ഞാന്‍ ,അല്ലെങ്കില്‍ ഇവന്‍.''
ഷാരൊടിമാസ്റ്റര്‍ കഥ വിസ്തരിക്കുമ്പോള്‍ ‍ കശുവണ്ടിക്കറയുള്ള ട്രൗസര്‍ അരയിലുറപ്പിക്കാന്‍ പാടുപെടുന്ന ബാലനെയും ചെമ്മണ്ണു ചുവപ്പിച്ച മുടിയും മുഖവുമുള്ള അവന്റെ അച്ഛനെയും ഉഴിഞ്ഞു നോക്കുകയായിരുന്നു ഹെഡ് മാസ്റ്റര്‍. വെളുത്തുള്ളതുടുക്കണം എന്നു പഠിപ്പിക്കാന്‍ വിധിക്കപ്പെട്ട അദ്ധ്യാപകനും ഉടുക്കാന്‍ വെളുത്തതില്ലെന്നു തറുതല പറയുന്ന കുട്ടിക്കും മദ്ധ്യേ എന്തു ചെയ്യേണ്ടൂ എന്നറിയാതെ അയാള്‍ പരുങ്ങി. കൂലിപ്പണിക്കാരുടെ വിയര്‍പ്പുതുള്ളി തന്നെയാണോ ശരിക്കും ദെെവത്തിനിഷ്ടം ? അങ്ങനെയെങ്കില്‍ ആരാധനാലയങ്ങളില്‍ ധനം കുമിഞ്ഞുകൂടുന്നതെങ്ങനെ ? അര്‍ജുനന്റെ ധര്‍മ്മസങ്കടം അയാളെ അലട്ടി. ഏതു ശരി ?
'' സാര്‍, അങ്ങു ബുദ്ധിമുട്ടേണ്ട.'' മൗനം ഭഞ്ജിച്ചുകൊണ്ട് വേലായുധന്‍ പറഞ്ഞു. '' ഇവന്‍ ഇന്നു മുതല്‍ സ്കൂളില്‍ വരില്ല. എന്റെയൊപ്പം കൂലിപ്പണി ചെയ്തു ജീവിക്കും. ദെെവം അവിടെ വന്നാലും ഇല്ലെങ്കിലും കിട്ടുന്ന കൂലികൊണ്ട് എന്തെങ്കിലും വെച്ചു കഴിക്കാം. പിന്നെ കൂലിപ്പണിക്ക് വെളുത്ത മുണ്ട് പറ്റില്ല. സോപ്പിന്റെ കാശുകൊണ്ട് കുറച്ചരി കൂടുതല്‍ വാങ്ങാം. വാ, മോനേ.''
''നില്‍ക്കൂ. ബാലനെ ഞാന്‍ വിടില്ല.'' പുറത്തേയ്ക്കു നടന്നുതുടങ്ങിയ അവരെ കസേര കാല്‍കൊണ്ട് പുറകോട്ടു തള്ളിയകറ്റി എഴുനേറ്റ് ഹെഡ്മാസ്റ്റര്‍ വിലക്കി. വേലായുധന്റെ അളന്നു മുറിച്ച വാക്കുകള്‍ അയാളുടെ വിഷാദയോഗത്തിന് അറുതിവരുത്താന്‍ പോന്നവയയായിരുന്നു.
'' വേലായുധാ, പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച പാഠങ്ങള്‍ പഠിപ്പിക്കുന്നതാണ് ഞങ്ങളുടെ പണി. നിങ്ങളെ പോലുള്ളവര്‍ പറഞ്ഞു തരുന്ന ജീവിതത്തിലെ പാഠങ്ങള്‍ ഞങ്ങളുടെ കണ്ണു തുറപ്പിക്കുന്നു. നിങ്ങളുടെ വികാരം മനസ്സിലാക്കി പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കും. ബാലന്‍ മിടുക്കനാണ്. ചോദ്യങ്ങള്‍ ചോദിച്ച് അവന്‍ വലുതാവട്ടെ. അവനെ ഞാന്‍ ക്ലാസിലേയ്ക്ക് കൊണ്ടുപോവുന്നു.''
ബാലന്റെ തോളത്ത് കെെയ് വെച്ചുകൊണ്ട് അവനെ ക്ലാസുവരെ അനുഗമിക്കുന്ന ഹെഡ്മാസ്റ്റര്‍ സ്തബ്ധരായി നില്‍ക്കുന്ന മാസ്റ്ററെയും വേലായുധനെയും നോക്കി വശ്യമായൊന്നു ചിരിച്ചു.
'' വേലായുധാ, നിങ്ങളുടെ ഇന്നത്തെ കൂലി എന്റെ വക. വീട്ടില്‍ പോയി വിശ്രമിക്കൂ. എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും പറയാന്‍ മടിക്കരുത്. ബാലന്‍ വലിയവനാവും. ദെെവം നിങ്ങളുടെ വിയര്‍പ്പിനു കൂലി തരും; നിങ്ങള്‍ക്കു വെളുത്ത വസ്ത്രം തരും.''
തലകുനിച്ചു നിന്ന ഷാരോടിമാസ്റ്ററുടെ തോളത്തൊന്നു തട്ടി ഹെഡ് മാസ്റ്റര്‍ തന്റെ ഓഫീസിലേയ്ക്ക് ഉള്‍വലിഞ്ഞു.

Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot