Slider

ട്രെയിന്‍:നിങ്ങള്‍ പ്രണയകഥകള്‍ ഓര്‍ത്തെടുക്കുന്ന സമയം

0
ട്രെയിന്‍:നിങ്ങള്‍ പ്രണയകഥകള്‍ ഓര്‍ത്തെടുക്കുന്ന സമയം
*******************************************************************
1.ട്രെയിനില്‍ കയറുന്നതിനു മുന്‍പ്:
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഇതൊരു പ്രശസ്തമായ ആശുപത്രിയാണ്.ഞാന്‍ ഇതിന്റെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സ്ഥിതി ചെയ്യുന്ന നിലയിലെ രോഗികളുടെ ബന്ധുക്കള്‍ക്കും മറ്റും ഇരിക്കുവാനായി ഒരുക്കിയിരിക്കുന്ന വെയിറ്റിംഗ് റൂമില്‍ കാത്തിരിക്കുകയാണ്.സ്റ്റീല്‍ക്കസേരകള്‍ നിരത്തിയിട്ടിരിക്കുന്ന ഈ മുറിയില്‍ ഫാനുകള്‍ കറങ്ങുന്ന സ്വരം മാത്രമേ കേള്‍ക്കാനുള്ളൂ.വെളുത്തഭിത്തിയില്‍ അസുഖങ്ങളെയും മരുന്നുകളെയും സംബന്ധിച്ച ചാര്‍ട്ടുകളും ചിത്രങ്ങളും തൂങ്ങിക്കിടക്കുന്നു.അവ കാറ്റില്‍ ചലിക്കുന്നുണ്ട്.എവിടെനിന്നോ അവിടെ കയറിവന്ന ഒരു വെളുത്തപൂച്ച കസേരയുടെ ചുവട്ടില്‍ വന്നിരുന്നു എന്റെ കാല്‍ചുവട്ടില്‍ തലയിട്ടുരുമ്മുന്നു.
ഞാന്‍ ഇവിടെ കാത്തിരിക്കുമ്പോള്‍ നിങ്ങള്‍ ഈ കഥ വായിച്ചുകൊണ്ടിരിക്കുകയാണ്.നിങ്ങള്‍ ചിലപ്പോള്‍ യാത്രയിലായിരിക്കാം ,ചിലപ്പോള്‍ വീട്ടിലെ മുറിയിലാകാം.അല്ലെങ്കില്‍ ഓഫീസിലെ തിരക്കില്‍ നിന്നൊരു ഇടവേള എടുത്തപ്പോള്‍ മൊബൈലില്‍ ഈ കഥ കണ്ടതാതാവാം.നിങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ ഉള്ള സാധ്യതകള്‍ നിങ്ങളുടെ ചുറ്റിനുമുണ്ട്.എന്നാല്‍ ഈ കഥയിലെ പശ്ചാത്തലവും വിവരണങ്ങളും അല്പം കഠിനമായത് കൊണ്ട് നിങ്ങളുടെ പൂര്‍ണ്ണശ്രദ്ധ വേണം.അത് കൊണ്ട് ഈ വാചകം വായിച്ചു തീരുമ്പോള്‍ നിങ്ങളുടെ മനസ്സ് പൂര്‍ണ്ണമായും ഞാന്‍ ഏറ്റെടുക്കും.
അകത്തെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവന്‍ രക്ഷിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തുകയാണ്.ആ സ്ത്രീ ഇവിടെ ജോലി ചെയ്യുന്ന ഒരു നഴ്സാണ്.ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പുരുഷനെയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ആദ്യം കൊണ്ട് വന്നത്.അയാളുടെ ശരീരം അപകടത്തില്‍പ്പെട്ട് തിരിച്ചറിയാന്‍ വയ്യാത്തവിധം ചതഞ്ഞരഞ്ഞു പോയിരുന്നു.അയാളുടെ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പ് ആ ശരീരത്തിലെ വസ്ത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു ആ നഴ്സ്.പൊടുന്നനെ അവര്‍ ഹൃദയാഘാതം വന്നു നിലത്തു വീണു
.
ഇപ്പോള്‍ ഡോക്ടര്‍മാര്‍ രണ്ടുപേരുടെയും ജീവന്‍നിലനിര്‍ത്തുവാന്‍ ഉള്ള ശ്രമത്തിലാണ്.
ജീവനുള്ള ശരീരത്തില്‍ നിന്ന് പ്രാണന്‍ അഥവാ ശിവം വിട്ടുപോകുമ്പോഴാണ് അത് ശവമാകുന്നത്.രണ്ടു കണ്ണുകളുടെയും ഇടക്കുള്ള നെറ്റിയുടെ മധ്യകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവം തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുന്നതോടെ പതിയെ മുകളിലേക്ക് ഒഴുകും.ജനിച്ച കുഞ്ഞിനു പൊക്കിള്‍ക്കൊടിയുമായി ബന്ധമുള്ളത് പോലെ ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ടുപോകാന്‍ മടിക്കും.വീണ്ടും അത് ശരീരത്തില്‍ കയറിപറ്റാന്‍ ശ്രമിക്കും.പക്ഷെ ജന്മചക്രങ്ങള്‍ നിര്‍ണ്ണയിക്കുന്ന ശക്തികള്‍ തങ്ങളുടെ വലയിലേക്ക്,അനന്തമായ ശൂന്യതയിലേക്ക് പ്രാണനെ വലിച്ചടുപ്പിക്കാന്‍ ശ്രമിക്കും.അതൊരു പോരാട്ടമാണ്.
ഓപ്പറേഷന്‍ ടേബിളുകളില്‍ കിടക്കുന്ന ആ പുരുഷന്റെയും സ്ത്രീയുടെയും ബോധനില മാറിയിരിക്കുന്നു.ശരീരം എന്ന അവസ്ഥ ഇല്ലാതായി അവരുടെ മനസ്സ് ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരിക്കുന്നു.പ്രകാശമാനമായ ,അനന്തതയിലെക്ക് നീളുന്ന ഒരു റെയില്‍വെ തുരങ്കത്തിലേക്ക് അതിവേഗം പായാന്‍ ആ ബിന്ദു ഒരുങ്ങുകയാണ്.
പൂച്ച എന്റെ കാലില്‍ ഉരുമ്മുന്നു.ഞാന്‍ ബാഗ് തുറന്നു ഒരു ബിസ്ക്കറ്റ് അതിനു കൊടുത്തു.
അകത്തു പോരാട്ടം തുടങ്ങുകയാണ്.നമ്മള്‍ ഇപ്പോഴാണ് ട്രെയിനില്‍ കയറുന്നത്.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
2.ട്രെയിനില്‍
>>>>>>>>>>>>>>>>>>>>>>>>>
പത്തുമണി വെയിലില്‍ തിളങ്ങിക്കിടക്കുന്ന തോട്ടങ്ങളുടെ നടുവിലൂടെയാണ്‌ ട്രെയിന്‍ ഇപ്പോള്‍ പോകുന്നത്.പുലരിയിലെ തണുപ്പിന്റെ ആലസ്യം ബാക്കിനില്‍ക്കുന്ന വെയില്‍.വിജനമായ മഞ്ഞ വയലുകളില്‍ കാറ്റില്‍ തലയാട്ടുന്ന കതിരുകള്‍.
എങ്ങും നിശബ്ദമാണ്.ഈ യാത്രയിലെങ്ങും ,ഇവിടെയെങ്ങും നിശബ്ദതയാണ്.
അനാദിയില്‍ ,ആദ്യബിന്ദുവില്‍ നിന്നും എല്ലാം തുടങ്ങുമ്പോള്‍ ,അതിനുചുറ്റുമുണ്ടായിരുന്ന ശൂന്യതയുടെ നിശബ്ദത തന്നെയാണ് ഈ യാത്രയില്‍ മുഴുവന്‍.
ട്രെയിനിലെ കറുത്ത പെയിന്റടിച്ച തടി ഇരുപ്പിടങ്ങളില്‍ യാത്രക്കാര്‍ പുറത്തേക്ക് നോക്കിയിരിക്കുന്നു.ഭൂമിയിലെ ട്രെയിനുകളുടെ കുടുകുടു ശബ്ദമല്ല ഈ ട്രെയിനിനു എന്നായിരിക്കും ഇതില്‍ ഉറക്കമുണരുന്ന യാത്രക്കാരന്റെ ആദ്യചിന്ത .പകരം ആരുടെയോ ഉറക്കത്തിനിടയിലെ കൃത്യമായ ഇടവേളകളിലെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദമാണ് ഈ ട്രെയിനിന്.
കമ്പാര്‍ട്ട്മെന്റില്‍ എന്നെയും എന്റെ പൂച്ചയെയുംക്കൂടാതെ ഒരു പുരുഷനും സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.രണ്ടു പേരും ഉറക്കമുണര്‍ന്നിരിക്കുന്നു.
“നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ?”
ഇടതുവശത്തെ ജനാല തുറന്നു പുറത്തേക്ക് നോക്കിക്കൊണ്ട് പുരുഷന്‍ ചോദിച്ചു.
“ഞാന്‍ ആരാണ് ?ഞാന്‍ എങ്ങോട്ടാണ് പോകുന്നത് ?” സ്ത്രീയില്‍ നിന്നുവന്ന ചോദ്യം അതായിരുന്നു.അവര്‍ വലതുഭാഗത്തെ ജനാല തുറന്നു പുറത്തേക്കു നോക്കാന്‍ തുടങ്ങുകയാണ്.
എന്നില്‍നിന്ന് ചോദ്യങ്ങള്‍ ഒന്നും ഉണ്ടാവാഞ്ഞതിനാല്‍ ആവണം അവര്‍ രണ്ടുപേരും ഉത്തരത്തിനായി എന്നെനോക്കി.എന്റെ മടിയിലിരുന്നു പൂച്ച അവരെ രണ്ടുപേരെയും ഉറ്റുനോക്കി.പിന്നെ എന്നെനോക്കി കണ്ണിറുക്കികാണിച്ചു.
അവര്‍ക്ക് രണ്ടുപേര്‍ക്കും ഇപ്പോള്‍ കഴിഞ്ഞ തങ്ങള്‍ ആരെന്ന അറിയില്ല..നാമങ്ങള്‍ നഷ്ടപെട്ടെങ്കിലും അവരില്‍നിന്ന് അവരുടെ “ഞാന്‍” എന്ന ബോധം അണഞ്ഞുപോയിട്ടുമില്ല.നിശ്ചലമായ ഒരു തിരിനാളം പോലെ ആ ബോധം അവരില്‍ ഇപ്പോഴും ഉണര്‍ന്നുനില്‍ക്കുന്നു.പൂച്ചയുടെ കണ്ണിറുക്കലിന്റെ അര്‍ത്ഥം അതായിരുന്നു.
“നിങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും എന്നറിയാം.അതുകൊണ്ടാണ് ഈ യാത്രയില്‍ നിങ്ങളെ സഹായിക്കുവാന്‍ ഗൈഡുകളായി ഞങ്ങള്‍ ഒപ്പം വരുന്നത് .” ഞാന്‍ പറഞ്ഞു.
ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്നു.അവര്‍ വീണ്ടും പുറത്തേക്കു നോക്കുകയാണ്.
വെയില്‍ വീണു മഞ്ഞനിറമാര്‍ന്ന വയലുകളില്‍നിന്ന് വെളുത്ത അപ്പൂപ്പന്‍താടികള്‍ പോലെ ആത്മാക്കള്‍ ട്രെയിനിനരികിലേക്ക് ഒഴുകിവന്നു.അവരുടെ അയഞ്ഞ തൂവെള്ളയുടുപ്പുകള്‍ കാറ്റില്‍ പറക്കുന്നു.നിശബ്ദമായി അവര്‍ ഓരോ വാതിലിനരികിലും വന്നു നോക്കുന്നു.ചില യാത്രക്കാര്‍ അവരില്‍ ചിലരെ തിരിച്ചറിയുന്നു.അവരോടൊപ്പം ആ വെളുത്ത അരൂപികള്‍ ട്രെയിനില്‍ കയറുന്നു.എന്നാല്‍ ചില യാത്രക്കാര്‍ ആ ട്രെയിനില്‍ നിന്നും ഇറങ്ങുകയാണ്.അവര്‍ ആ വയലുകളിലേക്ക് നടന്നുമറയുകയാണ്.അവരും ഇപ്പോള്‍ വെളുത്ത രൂപങ്ങളായി മാറുന്നു.
പൂച്ച എന്റെ മടിയില്‍ കിടന്നു കുറുകിക്കൊണ്ട് അവരോടു സംസാരിക്കാന്‍ തുടങ്ങി.
“നിങ്ങള്‍ ഈ ട്രെയിനിനിന്റെ ഇടതു വശത്തെയും വലതുവശത്തെയും കാഴ്ചകളാണ് കാണുന്നത്.പക്ഷെ രണ്ടു കാഴ്ചകളും ഒരുപോലെയല്ല.”
പൂച്ച സംസാരിക്കുന്നത് കേട്ട് അവര്‍ അതിനെനോക്കി.പക്ഷേ അവരുടെ മുഖത്ത് അത്ഭുതം ഉണ്ടായിരുന്നില്ല.
പൂച്ചയുടെ അറിവില്‍ എനിക്ക് അഭിമാനം തോന്നി.ഞാന്‍ അവളുടെ വെളുത്തപഞ്ഞിക്കെട്ടു പോലെയുള്ള മുതുകില്‍ തലോടി.
ആ സ്ത്രീ കാണുന്നത് മഞ്ഞ നിറം പൂണ്ട വയലുകളാണ്.പക്ഷെ ആ പുരുഷന്‍ കാണുന്നത്,രാത്രിയില്‍ മഞ്ഞില്‍ പുതഞ്ഞു നില്‍കുന്ന അനന്തമായ കമുകിന്‍തോട്ടങ്ങളാണ്.പാല്‍ പോലെയുള്ള നിലാവില്‍ വൃക്ഷങ്ങളുടെ ഇലകള്‍ വെള്ളിപോലെ തിളങ്ങുന്ന ഒരു രാത്രിയാണ് അയാളുടെ മുന്നിലൂടെ ഓടിമറയുന്നത്.എങ്കിലും അയാളും ട്രെയിനിനരികിലെക്ക് വരുന്ന ശുഭ്രവസ്ത്രധാരികളായ ആത്മാക്കളെ കാണുന്നു.
“ഒരാള്‍ രാത്രിയും മറ്റൊരാള്‍ പകലുമാണ് കാണുന്നത്.”ഞാന്‍ അവരോടു പറഞ്ഞു.വളരെ ചുരുങ്ങിയ വാക്കുകളില്‍ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ എനിക്കുള്ള കഴിവ് കണ്ടു പൂച്ച അസൂയയോടെ കണ്ണിറുക്കി.പൂച്ചകള്‍ക്ക് അത്തരം കാര്യങ്ങളില്‍ താല്പര്യം കുറവാണ്.
“അതെന്തു കൊണ്ടാണ് ?” സ്ത്രീ ചോദിച്ചു.
“ഭൂമിയിലെപോലെ തന്നെ നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് നിങ്ങളുടെ സങ്കല്‍പ്പമാണ്.പക്ഷെ ഭൂമിയിലെ നിങ്ങളുടെ സങ്കല്പങ്ങള്‍ സ്വന്ത്രമല്ലായിരുന്നു.ഒരു ചങ്ങലയിലെ കണ്ണികള്‍ എന്നതു പോലെ മനുഷ്യരാശി മുഴുവന്റെയും സങ്കല്പങ്ങള്‍ ബോധമനസ്സുകളുടെ വലയില്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്നു. അത് കൊണ്ട് തന്നെ ബോധമനസ്സ് കൊണ്ട് ഒരു മനുഷ്യന്‍ മരുഭൂമി കാണുമ്പോള്‍ അതെ മരുഭൂമി തന്നെയായിരിക്കും മറ്റൊരാളും കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്.എന്നാല്‍ ഇവിടെ നിങ്ങളുടെ സങ്കല്പം സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ കാഴ്ചകളും വ്യതസ്തമാവും.”
പൂച്ച ഒന്ന് കരഞ്ഞു.സമയം വളരെ വേഗം തീരുകയാണ് എന്നായിരുന്നു അതിന്റെ അര്‍ഥം.
“നിങ്ങളുടെ സമയം തീരുകയാണ്.നമ്മുക്ക് ഉടനെ തന്നെ ഈ യാത്രയിലെ കളിയിലേക്ക് കടക്കണം.“ഞാന്‍ പറഞ്ഞു.
“നമ്മള്‍ എങ്ങോട്ടാണ് പോവുന്നത് ?ആരാണ് ആ വെളുത്ത അരൂപികള്‍ ?”ഞാന്‍ പറഞ്ഞുതീരുന്നതിനു മുന്‍പ് ആ സ്ത്രീ ചോദിചു.
“നിങ്ങള്‍ ഭൂമിയിലെ ഒരു ജന്മത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയിലാണ്.മഴവില്ലിലെ ഒരു നിറത്തില്‍ നിന്ന് മറ്റൊരു നിറത്തിലേക്ക് സഞ്ചരിക്കുന്നത് പോലെ ,ഒരു ലോകത്തില്‍ നിന്ന് സമാന്തരമായ മറ്റൊരു ലോകത്തിലേക്കുള്ള യാത്രയിലാണ് നിങ്ങള്‍.ആദ്യമനുഷ്യന്‍ മുതല്‍ കോടിക്കണക്കിനു മനുഷ്യര്‍ ഭൂമിയില്‍ ജീവിച്ചുമരിച്ചു.അവരുടെ അബോധമനസ്സിന്റെ ജനിതക ഭിത്തികളില്‍ പ്രപഞ്ചത്തിന്റെ ഉത്പത്തി മുതലുള്ള ഓര്‍മ്മകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.അവരില്‍ ചിലരുടെ അരൂപികളായ ആത്മസത്തകളാണ് വെളുത്ത ആത്മാക്കളുടെ രൂപത്തില്‍ നിങ്ങള്‍ കാണുന്നത്.”
“അവര്‍ എന്താണ് ചെയ്യുന്നത് ?”
“അവര്‍ തിരയുകയാണ്.പുറത്തെ ശൂന്യതയില്‍ ,തങ്ങളുടെ പൂര്‍വജന്മങ്ങളിലെ ഓര്‍മ്മകളിലെ പ്രിയപ്പെട്ടവരെ.ഈ ട്രെയിനില്‍ അവര്‍ തിരയുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ഇതില്‍ കയറും.അടുത്ത ലോകത്തേക്ക് അവരോടൊപ്പം യാത്രയാകും.ഈ ട്രെയിനില്‍ കൂട്ടുകാരോ കമിതാക്കളോ ആയി വേണം അടുത്ത ലോകത്തേക്ക് പോകുവാന്‍.അല്ലെങ്കില്‍ പുറത്തെ ലോകങ്ങള്‍ തമ്മിലെ വിടവില്‍ അനന്തമായ ശൂന്യതയില്‍ നിങ്ങളുടെ ഓര്‍മ്മകളിലെ പ്രിയപ്പെട്ടവരെ തിരഞ്ഞു കണ്ടുപിടിക്കാം.നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ചില പ്രത്യേകകാരണം കൊണ്ട് ഒരു ആനുകൂല്യം ഞങ്ങള്‍ തരാം.”
“സമാന്തരലോകങ്ങളോ?” ഇത്തവണ പുരുഷന്‍ അത്ഭുതപ്പെട്ടു.
അതിനു മറുപടി പറഞ്ഞത് പൂച്ചയാണ്.കണ്ണിറുക്കിക്കൊണ്ട് അവള്‍ അയാള്‍ക്ക് വിശദീകരിച്ചു.
“ഭൂമിയില്‍ നിങ്ങള്‍ കാണുന്നത് യാഥാര്‍ത്ഥ്യത്തിന്റെ ഒരു പുറംപാളി മാത്രം.ആ പാളിയുടെ അപ്പുറത്ത് മറ്റു ഏഴു ലോകങ്ങള്‍ സ്ഥിതി ചെയ്യുന്നു.മഴവില്ലിന്റെ നിറങ്ങള്‍ പോലെ.ഓരോ ലോകത്തിലും നിങ്ങളുടെ ആത്മസത്തയുടെ അംശങ്ങള്‍ ജീവിക്കുന്നു.എന്ന് വച്ചാല്‍ ,നിങ്ങള്‍ തന്നെ ,ഓരോ ലോകത്തും ജീവിക്കുന്നു.ഓരോ ലോകത്തും ഓരോ സമയക്രമമാണ്.അത് കൊണ്ട് ഭൂമിയില്‍ ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിങ്ങള്‍ നേരത്തെ വന്നിട്ടുണ്ടെന്നും ചില ആളുകളെ കാണുമ്പോള്‍ അവരെ നേരത്തെ കണ്ടിട്ടുള്ളതാണ് എന്നും ,ചില അനുഭവങ്ങള്‍ മുന്‍പ് നടന്നിട്ടുള്ളതാണ് എന്നും നിങ്ങള്‍ക്ക് തോന്നുന്നത്. ”
ശൂന്യതയില്‍ തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് ട്രെയിന്‍ ഇപ്പോള്‍ കടന്നു പോകുന്നത് എങ്കിലും അവക്കിടയില്‍ ആത്മാക്കളുടെ അവ്യക്തമായ ധവളിമയുടെ നിഴലുകള്‍ കാണാം. ദു:ഖകരമായ ആ നിശ്ശബ്ദത സഹിക്കാനാവാതെ പൂച്ച മടിയില്‍ ചുരുണ്ട് കൂടി. വശ്യമായ പൂക്കളുടെ സുഗന്ധം കാറ്റില്‍ നിറയുന്നു.
“അപ്പോള്‍ ദൈവം ?മതങ്ങള്‍ ?” ഇത്തവണ ചോദ്യം ചോദിച്ചത് സ്ത്രീയാണ്.?
ഞാന്‍ ചിരിച്ചു.
“ഭൂമിയിലെ നിങ്ങളുടെ ദൈവം പിരമിഡ് പോലെയാണ്.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയ ഒരു ദൈവസങ്കല്‍പം.നശിക്കാത്ത,യാഥാര്‍ഥ്യമായ ,പിരമിഡ് പോലെ നൂറ്റാണ്ടുകള്‍കൊണ്ട് ആ സങ്കല്‍പം വളര്‍ന്നുനില്‍ക്കുന്നു.”
“അപ്പോള്‍ ദൈവമില്ലേ ?”പുരുഷന്‍ ചോദിച്ചു.
“നിങ്ങള്‍ ചോദിക്കുന്നത് ആദിമബിന്ദുവിനെകുറിച്ചാണ്.എല്ലാത്തിന്റെയും തുടക്കത്തില്‍ ഉണ്ടായിരുന്നത്.ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ആദിമശക്തി.നിങ്ങളുടെ പ്രപഞ്ചം ഒരു വൃത്തമാണെങ്കില്‍ ആ വൃത്തം രൂപം കൊണ്ട ആദിമമസ്തിഷ്കം .”
“പറയൂ,അത് എങ്ങേനെയുണ്ടായി.നമ്മള്‍ ഈ ലോകങ്ങള്‍ കടന്നു അങ്ങോട്ടാണോ പോകേണ്ടത്?അതാണ്‌ എനിക്ക് അറിയേണ്ടത്?”വീണ്ടും സ്ത്രീ ആകാംക്ഷഭരിതയായി ചോദിച്ചു.
പൂച്ച മ്യാവു എന്ന് കരഞ്ഞു. ആ കരച്ചിലില്‍ ഒരു മുന്നറിയിപ്പിന്റെ ധ്വനി പുരുഷന്‍ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.
“നിങ്ങള്‍ ഞങ്ങളുടെ സമയം തീര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞല്ലോ.കൂടാതെ ഏതോ കളിയുടെ കാര്യവും.എന്താണത് ?”
“അടുത്ത് വരുന്ന സ്റ്റേഷനില്‍ നിങ്ങള്‍ ഇറങ്ങണം.അല്ലെങ്കില്‍ നിങ്ങളുടെ ഓര്‍മ്മകളുടെ അടഞ്ഞു കിടക്കുന്ന അറകളില്‍ മായാതെകിടക്കുന്ന ,നിങ്ങളുടെ പ്രാണനെത്തൊട്ട പൂര്‍വജന്മങ്ങളിലെ മൂന്നു പ്രണയകഥകള്‍ ഓരോരുത്തരായി ഞങ്ങളോട് പറയുക.അത്രയും സമയം കൂടുതല്‍ നിങ്ങള്‍ക്ക് ലഭിക്കും.നമ്മള്‍ ലോകങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന അവസാനപാളിയിലൂടെയാണ് കടന്നുപോകുന്നത്.അത് കടക്കുന്നത്‌ വരെ പറയുവാന്‍ ഉള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍,ഈ ലോകങ്ങള്‍ക്ക് പുറത്തു ആദിമബിന്ദുവിന്റെ രഹസ്യത്തിന് സമീപം നിങ്ങള്‍ക്ക് പോകാം.അവിടെക്കാണ് ഈ ട്രെയിന്‍ പോകുന്നത് .അങ്ങിനെ നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെങ്കില്‍ ഈ പാളികളിലെ ഏറ്റവും അവസാനത്തെ പാളിയായ ചുവന്നലോകത്ത് നിങ്ങള്‍ ഇറങ്ങേണ്ടി വരും.”
“അതിനുമാത്രം ഉള്ള ഓര്‍മ്മകള്‍ ഞങ്ങളില്‍ ഉണ്ടോ?” സ്ത്രീ ചോദിച്ചു.
“പതിനായിരക്കണക്കിന് വര്‍ഷങ്ങളിലെ ആയിരക്കണക്കിന് ജന്മങ്ങളിലെ ഓര്‍മ്മകള്‍ നിങ്ങളില്‍ ഉറങ്ങുന്നു.അതില്‍ നശിക്കാത്തത് പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാത്രം.”
“ഞങ്ങള്‍ പറയുന്നത് ശരിയാണെന്ന് നിങ്ങള്‍ എങ്ങിനെ ഉറപ്പുവരുത്തും.?”
ഇപ്രാവശ്യം മറുപടി പറഞ്ഞത് പൂച്ചയാണ്.ഞാന്‍ അവളുടെ മുതുകിലെ വെളുത്ത രോമക്കെട്ടു തടവിക്കൊണ്ടിരുന്നു.
“ഞങ്ങള്‍ ആത്മാക്കളെ തമ്മില്‍ ബന്ധിപ്പിക്കന്ന ,ആദിമബിന്ദു കേന്ദ്രമായുള്ള ,വലിയ വലയുടെ കാവല്ക്കാരാണ്.ഞങ്ങള്‍ക്ക് അറിയാത്തത് ഒന്നുമില്ല.ഞങ്ങള്‍ അറിയാതെ ഒന്നും സംഭവിക്കുന്നില്ല.”പൂച്ച പറഞ്ഞു.
അല്‍പ്പനേരം എല്ലാവരും നിശബ്ദമായി.സ്ത്രീയും പുരുഷനും കണ്ണടച്ചിരിക്കുകയാണ്.ശ്വാസത്തിന്റെ താളമുള്ള ട്രെയിനിന്റെ ശബ്ദം മാത്രമേ ഇപ്പോഴുള്ളൂ.പുരുഷനാണ് ആദ്യം തുടങ്ങിയത്.
“ജന്മങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ മൂന്നു ഭരണാധികാരികളില്‍ ഒരാളായിരുന്നു.ലോകത്തിലെ ഏറ്റവും ശക്തനായ പോരാളിയായി ഞാന്‍ അറിയപ്പെട്ടു.ഞങ്ങള്‍ മൂന്നു പേരും സുഹൃത്തുക്കളുമായിരുന്നു.രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ അയല്‍രാജ്യങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു.അങ്ങിനെ ഞാന്‍ കിഴക്കുള്ള ഒരു രാജ്യത്തിലെത്തി.മരുഭൂമികളും ,പിരമിഡുകളുമുള്ള ആ രാജ്യത്തെ രാജകുമാരിയുടെ തേന്‍ പോലെയുള്ള നോട്ടത്തില്‍ ഞാന്‍ വീണു.”
അയാളുടെ ശിരസ്സ്‌ കുനിഞ്ഞു.അയാളുടെ മുഖത്ത് ദു:ഖം നിറഞ്ഞു.
“എന്തിനാണ് ദു:ഖം ?”ഞാന്‍ ചോദിച്ചു.
“ആ രാജകുമാരിയുമായി പ്രണയത്തിലായപ്പോള്‍ ഞാന്‍ വിവാഹിതനായിരുന്നു.അതും എന്റെ മൂന്നു സുഹൃത്തുക്കളില്‍ ഏറ്റവും അടുത്തയാളുടെ സഹോദരിയായിരുന്നു എന്റെ ഭാര്യ.എങ്കിലും എനിക്ക് എന്റെ പുതിയ കാമുകിയെ മറക്കുവാന്‍ കഴിഞ്ഞില്ല.പ്രാണനേക്കാള്‍ ഏറെ ഞാന്‍ അവളെ സ്നേഹിച്ചു.ചതിയറിഞ്ഞു എന്റെ സുഹൃത്ത്‌ എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.കടലില്‍ വച്ചു ഞങ്ങള്‍ ഏറ്റുമുട്ടി.യുദ്ധത്തിനു രാജകുമാരിയുടെ സ്വന്തം കപ്പല്‍പ്പടയും സഹായത്തിനുണ്ടായിരുന്നു.എങ്കിലും കൃത്യസമയത്ത് അവര്‍ പടയെ പിന്‍വലിച്ചു എന്നെ പരാജയത്തിനു വിട്ടുകൊടുത്തു.എനിക്ക് വേറെ ഒരു ഭാര്യ ഉണ്ടെന്നറിഞ്ഞതിന്റെ പക അവള്‍ തീര്‍ത്തതായിരുന്നു.പ്രണയത്തിനു മുകളില്‍ ആ ചതി മൂലമുണ്ടായ പക എന്നില്‍ നിറഞ്ഞു.അവളെ വധിക്കുവാന്‍ ഞാന്‍ ഒരുങ്ങി.പക്ഷെ അതിനുമുന്‍പ് തന്നെ ശത്രു എന്റെ അരികിലെത്തിയിരുന്നു. എങ്കിലും പരാജയമായിരുന്നു ഫലം.ശത്രുവിന് മുന്‍പില്‍ കീഴടങ്ങുക എന്നത് ചിന്തിക്കാന്‍ വയ്യാത്ത കാര്യമായത് കൊണ്ട് ജീവന്‍ വെടിയുവാന്‍ ഞാന്‍ എന്റെ പടവാള്‍ നെഞ്ചില്‍ കുത്തിയിറക്കി.മരിക്കുന്നതിനു തൊട്ടുമുന്‍പ് പടയാളികള്‍ എന്നെ എന്റെ പ്രണയിനിയുടെ അടുത്തെത്തിച്ചു.അവളുടെ മടിയില്‍ കിടന്നു ഞാന്‍ മരിച്ചു.”
അയാള്‍ പറഞ്ഞു നിര്‍ത്തി.
പൂച്ച അയാളുടെ കഥ ശരിവച്ചുകൊണ്ട് കരഞ്ഞു.ഞങ്ങള്‍ നിശബ്ദരായി.
“നിങ്ങള്‍ മരിച്ചതിനു ശേഷം അവള്‍ ആത്മഹത്യ ചെയ്തു.വിഷപ്പാമ്പുകളെക്കൊണ്ട് സ്വന്തം ശരീരത്തില്‍ വിഷം കൊത്തിവച്ചാണ് അവള്‍ മരിച്ചത്.”പൂച്ച ദു:ഖത്തോടെ അയാളെ അറിയിച്ചു.
ട്രെയിന്‍ ഇപ്പോള്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്നു.പുറത്തു മഴ പെയ്യുന്നു. വിളക്കുകാലുകളില്‍ നിന്ന് ചിതറുന്ന മഞ്ഞവെളിച്ചത്തില്‍ ചുവട്ടില്‍ തളംകെട്ടിനില്‍ക്കുന്ന മഴവെള്ളം തിളങ്ങുന്നു.
ഞങ്ങള്‍ സ്ത്രീയുടെ മുഖത്തേക്ക് നോക്കി.അവള്‍ കണ്ണുകള്‍ അടച്ചു ഓര്‍മ്മകള്‍ തിരയുകയാണ്.ചുവന്നയിലകള്‍ കാറ്റിലാകെ പറക്കുന്ന ഒരു മരുഭൂമിയുടെ നടുവിലാണ് ഇപ്പോള്‍ ട്രെയിന്‍.അവള്‍ കണ്ണ് തുറന്നു.മണല്‍കാറ്റില്‍ പറക്കുന്ന ചുവന്നയിലകള്‍ നോക്കി സ്ത്രീ പറഞ്ഞുതുടങ്ങി“.
“ഈന്തപ്പനകളും ഒട്ടകങ്ങളും വലിയ മിനാരങ്ങളുമുള്ള,മരുഭൂമികള്‍ക്ക് നടുവിലെ ഒരു അറേബ്യന്‍ രാജ്യത്തെ രാജകുമാരിയായിരുന്നു ഞാന്‍ .അവനോടുള്ള പ്രണയം ഒരു മരുപ്പച്ചയായ എന്റെ ആ ജന്മം ഏകദേശം മരുഭൂമിക്ക് സമമായിരുന്നു.ഞങ്ങള്‍ ചെറുപ്പത്തിലെ മുതല്‍ പ്രണയിച്ചു.അവന്‍ ഒരു കവിയായിരുന്നു.എന്നെക്കുറിച്ച് പ്രണയകവിതകള്‍ എഴുതിക്കൊണ്ടിരുന്ന ഒരു പാവപ്പെട്ട കവി.എങ്കിലും എന്റെ പിതാവിന് അവനെ ഇഷ്ടമല്ലായിരുന്നു.കഴിവ്കെട്ട ഒരു ഭ്രാന്തനായിട്ടാണ് അദ്ദേഹം അവനെക്കണ്ടത്.എന്നെ ബലമായി സമ്പന്നനായ മറ്റൊരു രാജകുമാരന് അദ്ദേഹം വിവാഹം കഴിച്ചുകൊടുത്തു.എന്റെ വിവാഹം നടന്നതറിഞ്ഞ കാമുകന്‍ ഭ്രാന്തനായി മാറി.എന്നെക്കുറിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മണല്‍ക്കൂമ്പാരങ്ങളില്‍ കവിതകള്‍ എഴുതി അവന്‍ അലഞ്ഞുനടന്നു.ഞാന്‍ അവനെ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല.ഹൃദയത്തെ കാര്‍ന്നുതിന്ന പ്രണയദു:ഖം മൂലം അധികംതാമസിയാതെ എന്റെ ആ ജന്മം അവസാനിച്ചു.”അവള്‍ പറഞ്ഞുനിര്‍ത്തി.
“നിങ്ങളുടെ മരണത്തിനു ശേഷം അധികം താമസിയാതെ നിങ്ങളുടെ കാമുകനും മരിച്ചു.നിങ്ങളുടെ ശവകുടീരത്തിനു അരികിലായിരുന്നു അയാള്‍ മരിച്ചുവീണത്‌.മരിക്കുന്നതിനു തൊട്ടുമുന്‍പ് അവസാനമായി അയാള്‍ നിങ്ങളുടെ ശവകുടീരത്തിലെ ഭിത്തികളില്‍ ഒരു മൂന്നു വരി കവിത കൊത്തിവചൂ.”ഞാന്‍ പറഞ്ഞു.
“എന്താണത് ?”അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“ഞാന്‍ പ്രണയപൂര്‍വ്വം ചുംബിക്കുന്നത്
ഈ കുടീരത്തിന്റെ ചുവരുകളെയല്ല
ഇതിനുള്ളില്‍ ഉറങ്ങുന്ന നിന്നെയാണ്.” പൂച്ച മെല്ലെ ആ മൂന്നുവരിക്കവിത ചൊല്ലി.അവളുടെ മുഖം ദു:ഖം കൊണ്ട് നിറഞ്ഞു.
അടുത്ത ഊഴം പുരുഷന്റെയായിരുന്നു.
“അവള്‍ക്ക് പതിനെട്ടു വയസുള്ളപ്പോഴാണ് എന്നോടുള്ള പ്രണയം തുടങ്ങിയത്.ഞങ്ങള്‍ തമ്മില്‍ പത്തു വയസ്സിനു മുകളില്‍ പ്രായവ്യതാസം ഉണ്ടായിരുന്നു.ഞാനാദ്യം അവളുടെ ചാപല്യമായാണ് കരുതിയത്‌.എങ്കിലും അവള്‍ക്ക് എന്നെ ജീവനേക്കാള്‍ ഏറെ ഇഷ്ടമായിരുന്നു.അവളുടെ മാതാപിതാക്കള്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു.അവര്‍ അവളെ എന്നെക്കാള്‍ ചെറുപ്പവും സമ്പന്നനുമായ വേറെ ഒരാള്‍ക്ക് കെട്ടിച്ചുകൊടുത്തു.”
“എന്നിട്ട് ?”
“ഞാനും വേറെ വിവാഹം കഴിച്ചു.പക്ഷെ ഞങളുടെ രണ്ടു പേരുടെയും വിവാഹജീവിതം സുഖകരമായിരുന്നില്ല.അവളുടെ ഭര്‍ത്താവിനു മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു.ഒരിക്കല്‍ അവളുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച് അയാള്‍ വേറെ ഒരു സ്ത്രീക്കൊപ്പം ഒളിച്ചോടി.എന്റെ ഭാര്യക്കാകട്ടെ മാനസികരോഗം ഉണ്ടായിരുന്ന വിവരം ഞാന്‍ അറിഞ്ഞത് വിവാഹം കഴിഞ്ഞതിനുശേഷമാണ്.വിവാഹം കഴിഞ്ഞു മൂന്നാംമാസം അവള്‍ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തു.ഞാന്‍ ആ സ്ഥലത്തു നിന്ന് മാറി ദൂരെയുള്ള ഒരു ഗ്രാമത്തില്‍ ചെന്ന് താമസം തുടങ്ങി.വര്‍ഷങ്ങള്‍ കഴിഞ്ഞു എന്റെ വീടിനടുത്ത് പുതിയ വാടകവീട്ടുകാര്‍ താമസത്തിന് വന്നു.അത് അവളും അവളുടെ പത്തുവയസ്സുള്ള മകളുമായിരുന്നു.ഞങ്ങളുടെ പ്രണയം വീണ്ടും തളിര്‍ത്തു.പഴയതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു.അങ്ങിനെ ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു.ആ വിവരം എന്റെ വീട്ടില്‍ പറഞ്ഞു അനുഗ്രഹങ്ങള്‍ വാങ്ങുവാന്‍ ഞാന്‍ പുറപ്പെട്ടതാണ്.വഴിയില്‍ വച്ച് ഒരു വാഹനം എന്നെ തട്ടിത്തെറിപ്പിച്ചു.”
അയാള്‍ വീണ്ടും ശ്രമിച്ചെങ്കിലും അയാളുടെ ഓര്‍മ്മകള്‍ അവിടം കൊണ്ടവസാനിച്ചിരുന്നു.സ്ത്രീ അയാളെ നിര്‍ന്നിമേഷയായി നോക്കികൊണ്ടിരുന്നു.
“ഇത് നിങ്ങളുടെ ഈ ജന്മത്തിലെ കഥയാണ്‌. അത് കൊണ്ടാണ് ഇതിനു കൂടുതല്‍ കൃത്യത.പക്ഷെ നിങ്ങളുടെ കഥ പൂര്‍ത്തിയായിട്ടില്ല.”പൂച്ച പറഞ്ഞു.
ട്രെയിനിലേക്ക് ചുവന്ന വെളിച്ചത്തിന്റെ ചീളുകള്‍ വീണു തുടങ്ങിയിരുന്നു.
“ഇതെന്താണ് ചുവന്ന വെളിച്ചം ?” അയാള്‍ പരിഭ്രാന്തനായി ചോദിച്ചു.
“നമ്മള്‍ ചുവന്ന ലോകത്തിനു അടുത്തെത്തി.അതും നിങ്ങളുടെ ഭൂമി പോലെ മറ്റൊരു ലോകമാണ്.ഭൂമിയിലെ നന്മയും തിന്മയും ഇവിടെ നേരെ തിരിച്ചാണ്.ഇവിടെ തിന്മ സ്നേഹിക്കപെടുകയും നന്മ വെറുക്കപെടുകയും ചെയ്യുന്നു.ഭൂമിയില്‍ നന്മ സ്നേഹിക്കപെടുകയും ,തിന്മ വെറുക്കപെടുകയും ചെയ്യുന്നത് മനുഷ്യഹൃദയഭിത്തിയില്‍ ജനിക്കും മുന്‍പേ ആദിമബിന്ദുവില്‍ നിന്ന് എഴുതപെടുന്ന നിയമങ്ങള്‍ മൂലമാണ്.എങ്കിലും ചില തെറ്റുകള്‍ മൂലം ചുവന്ന ലോകത്ത് ജന്മം എടുക്കണ്ട ചില ജന്മങ്ങള്‍ ഭൂമിയില്‍ വരാറുണ്ട്.അവരാണ് ഭൂമിയിലെ ജീവിതം അസ്വസ്ഥമാക്കുന്നത്.”ഞാന്‍ പറഞ്ഞു.
“എതു സംവിധാനത്തിലും ചില ചെറിയ തെറ്റുകള്‍ വരാമല്ലോ ?” പൂച്ച ചിരിച്ചുകൊണ്ട് ന്യായീകരിച്ചു.
“നിങ്ങള്‍ ആ കാമുകി തന്ന പുതിയ വസ്ത്രങ്ങള്‍ അണിഞല്ലേ ,അപകടത്തില്‍പ്പെട്ട അവസാനദിവസം യാത്ര ചെയ്തത്?”ഞങ്ങളുടെ സംസാരം മുറിച്ചുകൊണ്ട് ആ സ്ത്രീയുടെ ചോദ്യം പെട്ടെന്നായിരുന്നു.
“അതെ.”അയാള്‍ അമ്പരന്നുകൊണ്ട് പറഞ്ഞു.
പൊടുന്നനെ അവള്‍ ചാടിയെഴുന്നേറ്റു അയാളുടെ കൈപിടിച്ചു ട്രെയിനില്‍നിന്ന് ചാടി.നിതാന്തമായ ശൂന്യതയിലെക്ക് അവര്‍ രണ്ടു മഞ്ഞുതുള്ളികള്‍ പോലെയലിഞ്ഞു.
“അവര്‍ രക്ഷപെട്ടിരിക്കുന്നു.ഇനി നാം എന്ത് ചെയ്യും.ഇങ്ങനെ ഒരു അപൂര്‍വമായ അവസ്ഥ വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് പുസ്തകത്തില്‍ നോക്കേണ്ടിവരും.”
പൂച്ച ആദിമബിന്ദുവിന്റെ നിയമങ്ങള്‍ എഴുതിയ പൊടിഞ്ഞുകീറാന്‍ തുടങ്ങിയ തടിച്ച പുസ്തകം തുറക്കാന്‍ തുടങ്ങി.
“അവര്‍ മൂന്നാമത്തെ കഥ പൂര്‍ത്തിയാക്കി.അയാള്‍ അവസാനം പറഞ്ഞ കഥ അവരുടെ രണ്ടുപേരുടെയും കൂടെയാണ്.അതിനാല്‍ അവര്‍ ചുവന്ന ലോകത്ത് പോകേണ്ടി വരില്ല.”ഞാന്‍ പറഞ്ഞു
“അപ്പോള്‍ അവര്‍ക്ക് എന്ത് സംഭവിക്കും ?” പൂച്ച അസ്വസ്ഥതയോടെ ചോദിച്ചു.
>>>>>>>>>>>>>>>>>>>>>>>>
.ട്രെയിനിനു ശേഷം :
>>>>>>>>>>>>>>>>>>>>
ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നിന്ന് രണ്ടു ഡോക്ടര്‍മാര്‍ പുറത്തിറങ്ങി.അവരുടെ മുഖം ക്ഷീണിതമായിരുന്നു.
“അവര്‍ക്ക് രണ്ടുപേര്‍ക്കും എങ്ങിനെയുണ്ട് ?”ഞാന്‍ അവരോടു ചോദിച്ചു.
“നിങ്ങള്‍ അവരുടെ ആരാണ്?”ഒരു ഡോക്ടര്‍ ചോദിച്ചു.
പൊടുന്നനെ ആ വെളുത്തപൂച്ച എവിടെനിന്നോ ഓടിവന്നു എന്റെ കാലില്‍ ഉരുമ്മി.ഡോക്ടര്‍മാര്‍ അതിന്റെ കൗതുകത്തോടെ നോക്കി.
“എനിക്ക് അവരെ രണ്ടു പേരെയും അറിയാം.ഞാന്‍ അവരുടെ സുഹൃത്താണ്.”ഞാന്‍ പറഞ്ഞു.
“മരിച്ചിട്ടില്ല.അവര്‍ രണ്ടു പേരും ഇപ്പോള്‍ കോമയിലാണ്.ചിലപ്പോള്‍ ഒരു ദിവസം അവര്‍ തിരികെ ഓര്‍മ്മയിലേക്ക് വരും.അത് ചിലപ്പോ ഇന്നാകാം.ചിലപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞാകാം.ചിലപ്പോ അവര്‍ മരിച്ചുപോയെന്നും വരാം.” രണ്ടാമത്തെ ഡോക്ടര്‍ പറഞ്ഞു.
പൂച്ച ഉറക്കെ കരഞ്ഞു.
പ്രണയത്തിന്റെ അനന്തമായ ശൂന്യതയില്‍ അവര്‍ രണ്ടു അപ്പൂപ്പന്‍താടികളെപോലെ ആശ്ലേഷിച്ച് ഒഴുകിനടക്കുന്നു എന്നായിരുന്നു ആ കരച്ചിലിന്റെ അര്‍ത്ഥം.
ഡോക്ടര്‍മാര്‍ നടന്നുപോയതിനു ശേഷം ഞാന്‍ ബാഗിലെ തെര്‍മോസ്ഫ്ലാസ്കില്‍ നിന്ന് ഒരു കപ്പു കാപ്പി പകര്‍ന്നു കുടിച്ചു. .പൂച്ച എന്റെ കാലില്‍ ഉരുമ്മികൊണ്ടിരുന്നു.ഞാന്‍ കുറച്ചു കാപ്പി അതിനൊഴിച്ചു കൊടുത്തു.ഈ ട്രെയിന്‍യാത്ര ഞങളെ ക്ഷീണിതരാക്കിയിരിക്കുന്നു.
നിങ്ങളെയും.
ഈ ജന്മത്തെ പ്രണയകഥകള്‍ ഒരിക്കലും മറക്കാതെ സൂക്ഷിക്കുവാന്‍ നിങ്ങളുടെ മനസ്സു ഞങ്ങള്‍ തിരികെത്തരികയാണ് .
(അവസാനിച്ചു)

Anish
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo