Slider

നിളാനദിയുടെ തീരത്തുള്ള

0
നിളാനദിയുടെ തീരത്തുള്ള ഒരു കൊച്ചുനാടാണ് അജിതമുക്ക്. അജിതമുക്കിനു ആ പെരുവരാൻ ഒരു കാരണമുണ്ട് .അജിതമുക്ക് അങ്ങാടിയുടെ ഹൃദയഭാഗത്തു നെബീസുമ്മ എന്നൊരു സ്ത്രീ ചായകടനടത്തിയിരുന്നു. നെബീസുമ്മ ഒരു തന്റേടിയായ സ്ത്രീയായിരുന്നു. അങ്ങാടിയിലുണ്ടാവുന്ന പ്രശ്നങ്ങളിലെല്ലാം നെബീസുമ്മ ഇടപെടും. പ്രശ്നമുണ്ടാക്കുന്നത് ആണായാലും പെണ്ണായാലും ഏതു വലിയവനായാലും ചീത്തപറഞ്ഞു ഓടിക്കും. അതുപോലെതന്നെ നാട്ടിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിരുന്നതും ഒത്തുതീർപ്പുകൾ ഉണ്ടാക്കിരുന്നതും നബീസുമ്മന്റെ നേതൃത്വത്തിൽ ആ ചായക്കടയിൽ വച്ചായിരുന്നു.നബീസുമ്മയുടെ സ്വഭാവത്തിലുള്ള ഈ സവിശേഷതകൊണ്ടും നക്സൽ അജിതയുടെ വാർത്തകൾ പത്രത്തിൽ നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടും നബീസുമ്മയെ നാട്ടുകാർ കേട്ടുംകേൾക്കാതെയും അജിതനെബീസുമ്മ എന്നുവിളിച്ചുതുടങ്ങി. നാട് അജിതനബീസുമ്മയുടെ നാടായി അറിയപ്പെടാൻ തുടങ്ങി.പിന്നീടെപ്പഴോ നാടിനു അജിതമുക്ക് എന്ന പേരും വന്നുചേർന്നു. പക്ഷെ നബീസുമ്മക് പടച്ചോൻ അധികം ആയുസ്സുകൊടുത്തില്ല. പുഴക്കക്കരെയുള്ള ബന്ധുക്കളെ കണ്ടുവരുന്നവഴി കടത്തുതോണി മറിഞ്ഞുണ്ടായ അപകടത്തിൽ കുടെയുള്ളവരുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം ജീവൻ രക്ഷിക്കാൻ നബീസുമ്മക് കഴിഞ്ഞില്ല. നബീസുമ്മയുടെ പെട്ടെന്നുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.കാലങ്ങൾ കടന്നു പോയിട്ടും നെബീസുമ്മയുടെ ഓർമ്മകൾ നാട്ടകാരുടെ മനസ്സിൽ തളം കെട്ടിനിന്നു.
നബീസുമ്മയുടെ കുടുബത്തിനു ചായക്കടയിൽ വല്യ താല്പര്യം ഇല്ലാത്തതിനാൽ ചായക്കാരൻ ഗോപിനായര് ചായക്കട ഏറ്റെടുത്തു. നെബീസുമ്മയുടെ അഭാവത്തിലും ചായക്കടയിലെ സ്ഥിരം ചർച്ചകൾക്കും മറ്റും മാറ്റമൊന്നും ഉണ്ടായില്ല. നാട്ടിൽ എന്ത് പ്രശ്നം ഉണ്ടായാലും ഗോപിനായരുടെ മീറ്റർച്ചായ കുടിക്കാൻ വരുന്ന ആരെങ്കിലും അത് ചായക്കടയിൽ അവതരിപ്പിക്കും .
സ്ഥിരമായി ചായകുടിക്കാൻ വരാറുള്ള അഹമ്മദ്‌ഹാജി ഒരുദിവസം വന്നു തൻ്റെ പോക്കറ്റില്നിന്നും കുറച്ചു പൈസയെടുത്ത മേശപ്പുറത് വച്ചിട്ടുപറഞ്ഞു"ഇത് എന്റെവക ഇതുപോലെ നിങ്ങളെല്ലാരും സഹകരിച്ചാൽ ഹാർട്ടറ്റാക്കായി മരിച്ച നമ്മുടെ അലിയുടെ പൊളിഞ്ഞുവീഴാറായ ഓലവീട് പുതുക്കിപണിതുകൊടുക്കാം. " അഹമ്മദ്‌ഹാജി ഇതുപറഞ്ഞപ്പോൾ ചായക്കടയിൽ ഉണ്ടായിരുന്നവരെല്ലാം മുഖത്തോടു മുഖം നോക്കിനിന്നു. ആ നിശബ്‌ദതയെ കീറിമുറികൊണ്ട് ഇതാ എന്റെ വക എന്നുപറഞ്ഞു കടലവിറ്റു നടന്നിരുന്ന കോരൻ ചായക്ക് കരുതിയിരുന്ന നാണയത്തുട്ടുകൾ അഹമ്മദ്‌ഹാജിയുടെ നോട്ടുകൾക്കുമേലെവെച്ചപ്പോൾ യാഥാർഥ്യമായത് അലിയുടെ കുടുംബത്തിന് ഒരു ഓടിട്ടവീടാണ്
വർഷത്തിലൊരിക്കൽ പൂജയും ഉത്സവവും നടന്നിരുന്ന ആൽത്തറകാവിന്റെ നടത്തിപ്പ് ചുമതല അച്ഛൻ നമ്പൂതിരിയുടെ മരണശേഷം ഏറ്റെടുക്കേണ്ട മക്കൾ വിദേശരാജ്യങ്ങളിലേക് കുടിയേറിപ്പാർത്തതിനാൽ ആളും നാഥനും ഇല്ലാതായ കാവും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമായിമാറിയിരിക്കുന്നു എന്ന വിവരം ചായക്കടയിൽ വന്നു പറഞ്ഞത് കാവിന്റെ പരിസരവാസിയായ കുഞ്ഞാലി ആയിരുന്നു. അന്ന് ചായക്കടയിലുണ്ടായിരുന്നവരെല്ലാം അതിനെതിരെ പ്രതികരിച്ചു. ആ പ്രതികരണം വാക്കുകളിൽ മാത്രം ഒതുങ്ങിയില്ല. അന്ന് രാത്രിതന്നെ കുറച്ചുപേർ കാവിന്റെ പരിസരത്തു ഒളിച്ചുനിൽക്കുകയും,കള്ളും കഞ്ചാവും ചുട്ടമാംസവുമായിവന്ന സാമൂഹികവിരുദ്ധരെ തുരത്തി ഓടിക്കുകയും ചെയ്തു. പിറ്റേദിവസവും ചായക്കടയിൽ ആൽത്തറകാവിനെ പറ്റിതന്നെ ആയിരുന്നു ചർച്ച. ചർച്ചക്കൊടുവിൽ ഒരു മതസൗഹാർദകമ്മിറ്റി രൂപീകരിക്കുകയും, വരുന്ന മകരച്ചൊവ്വ നാളിൽ ഉത്സവം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
പിന്നെയും ഒട്ടേറെ ചർച്ചകളും തീരുമാനങ്ങളും ആ ചായക്കടയിൽ നിന്നുണ്ടായി. നാട്ടിലൊരു വായനശാല തുടങ്ങിയതും , തെങ്ങേന്നു വീണുകിടപ്പിലായ ചെത്തുകാരൻ നാണുവിന്റെ മകളുടെ കല്യാണം നടത്താൻ സഹായിച്ചതുമൊക്കെ അതിൽ ചിലതുമാത്രം
കാലങ്ങൾ വീണ്ടും കടന്നുപോയി. പുതിയ കോൺക്രീറ്റ് കെട്ടിടങ്ങളും, ടാറിട്ട പഞ്ചായത്തുറോഡുകളുമൊക്കെയായി അജിതമുക്കിന്റെ മുഖച്ഛായതന്നെ ഇന്നുമറിയിരിക്കുന്നു. ചൂടിക്കയറിൽ തൂങ്ങിയാടുന്ന വാഴക്കുലയും കരിപിടിച്ച സാമാബാറും എണ്ണപലഹാരങ്ങൾ നിറഞ്ഞ കണ്ണാടിക്കൂടും ഉണ്ടായിരുന്ന നബീസുമ്മയുടെ പഴയ ഓടുമേഞ്ഞ ചായക്കടകെട്ടിടം ഇന്നവിടെ നിന്നും പാടെ അപ്രത്യേക്ഷമായിരിക്കുന്നു. പകരം അവിടെ നെബീസുമ്മയുടെ ഗൾഫുകാരനായ പേരമകൻ നടത്തുന്ന പുത്തൻപുതിയ ഹോട് ആൻഡ് കൂൾ ബാർ ആണ്, പക്ഷെ ഇന്നവിടെ ചായകുടിക്കാൻ വരുന്നവരുണ്ടല്ലോ പരസ്പരം സംസാരിക്കുക പോയിട് ഒന്ന് പരസ്പരം പുഞ്ചിരിക്കാറു പോലുമില്ല ........
Bineesh N
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo