നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയകഥാകാരിയുടെ സമ്മാനം


പ്രിയകഥാകാരിയുടെ സമ്മാനം
••••••••••••••••••••••••••••••••••••••
ചെരുപ്പഴിച്ച്‌ ചവിട്ടു കല്ലിൽ വച്ച്‌ മൊന്തയിലെ വെള്ളം കാലിലേക്കൊഴിക്കുന്നതിനിടയിൽ അയാൾ നീട്ടി വിളിച്ചു
"ദേവ്യേ"
അകത്തേതോ പാത്രം മേശപ്പുറത്ത്‌ ഇടിച്ച്‌ വച്ചതിന്റെ ശബ്ദം കേട്ടപ്പോ തന്നെ അപകടം മണത്തു കൂടെ ഒരു കൊഞ്ഞനം കുത്തിയ ചോദ്യവും കൂടി ആയപ്പോ തൃപ്‌തിയായി..
"ന്താ കേവ്യേ" കെട്ടിയെടുക്കാനായാ എന്താ വേണ്ടേ??"
"ഒന്നും വേണ്ടേ ചുമ്മ ഒന്ന് ലോഹ്യം പറയാൻ വിളിച്ചതാ"
"
നിങ്ങള കാര്യത്തിനല്ലേ ലോഹ്യം"
അത്‌ കേൾക്കാത്തത്‌ പോലെ
"പൂമുഖവാതിൽക്കൽ മോന്ത വീർപ്പിക്കുന്ന മൂദേവിയാണിന്നു ഭാര്യ"
സ്ഥിരമായ ഒരു നമ്പറും കൂടി ഇറക്കി നോക്കി. രക്ഷയില്ല...
പഠിച്ച്‌ കൊണ്ടിരിക്കുന്ന മോളുടെ മുഖത്തേക്ക്‌ നോക്കിയപ്പൊ മനസ്സിലായി അവൾക്കും ഏതാണ്ടെന്തോ കിട്ടീട്ടുണ്ട്‌.
അല്ലേൽ ആ പാട്ട്‌ കേട്ടാൽ അവൾ വാ പൊത്തി ചിരിക്കുന്നതാണു.
അത്‌ കണ്ട്‌ അവളും ആദ്യം കൊഞ്ഞനം കാട്ടിയാലും
"അച്ഛനും മോൾക്കും കോമഡി കളിക്കാനും പാരഡി പാടാനും കളിയാക്കാനും ഈടൊരുത്തീള്ളത്‌ നന്നായി"
സാധാരണ ആ ഒരു പറച്ചിലിലെ തോൽവി സമ്മതിക്കലിലും ഒരു ഗ്ലാസ്സ്‌ ചായയിലും തീരും ശ്രീമതിയുടെ മുഖം വീർപ്പിക്കൽ.
ചായ നീട്ടിയ കൈയാലവളെ ഒന്ന് വലിച്ച്‌ നെഞ്ചിലേക്കടുപ്പിച്ച്
‌ "നീയല്ലാതാരാ പിന്നെ ഞങ്ങൾക്ക്‌ തമാശയാക്കാൻ"
ന്ന ഒറ്റ ചോദ്യത്തിൽ തീരും
ഏത്‌ വലിയ അഗ്നിപർവ്വതത്തിന്റെയും ഉള്ളിലെ തീ.. പക്ഷെ ഇന്നെന്ത്‌ പറ്റി??
മുണ്ടും ഷർട്ടും അഴിച്ച്‌ വച്ച്‌ കീശയിലെ പൊതി ഭദ്രമായി മേശയുടെ വലിപ്പിൽ വച്ച്‌ ഒരു ലുങ്കിയുമുടുത്ത്‌ വാതിലിൽ ഇട്ടിരുന്ന തോർത്തുമായി പുറത്തിറങ്ങി.
സാധാരണ അപ്പൊളേക്കും
ഒരു കൈയിൽ തോർത്തും മറുകൈയ്യിൽ കാച്ചിയ എണ്ണയുമായി വരുന്നവളാ.. ഇടം കണ്ണിട്ടൊന്ന് നോക്കി ഒരു മൈന്റുമില്ല.
എന്ത്‌ പറ്റി?
കാലത്ത്‌ പോകുമ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലല്ലൊ??
സാധാരണ കുളിമുറിയിൽ കുളിക്കാൻ വരുമ്പോളേക്കും ബക്കറ്റിൽ വെള്ളം പിടിച്ച്‌ വെക്കുന്നവളാ..
ഇന്ന് ബക്കറ്റും കാലി. കാര്യമായതെന്തോ സംഭവിച്ചിട്ടുണ്ട്‌.
വെള്ളം കോരുന്നതിനിടയിൽ നാലഞ്ചു പ്രാവശ്യം കിണറ്റിൽ ആഞ്ഞു കുത്തി പടയിലൊക്കെ ഇരുമ്പ്‌ തൊട്ടി അടിച്ച്‌ മുകളിലേക്ക്‌ വരുന്ന ശബ്ദം കൂടിയപ്പോ അകത്ത്‌ നിന്ന് കേൾക്കുന്നുണ്ടായിരുന്നു
"തൊട്ടി പൊളിക്കണ്ട നാളെ കിണറ്റിലിറങ്ങി കുളിക്കേണ്ടി വരും"
ഗൗനിക്കാതെ വേഗം കുളിച്ച്‌ തല തോർത്തിക്കൊണ്ട്‌ വരുമ്പോ മേശപ്പുറത്ത്‌ രാത്രി ഭക്ഷണം എടുത്ത്‌ വെക്കുകയായിരുന്നു അവൾ.
ശ്രദ്ധിക്കാതെ പോയി ടി വിക്ക്‌ മുന്നിലിരുന്നു.
"ആർക്കും ഇന്ന് ചോറൊന്നും വേണ്ടേ ടീ... വന്ന് ചോറുണ്ണാൻ നോക്ക്‌"
"അച്ഛാ വാ ചോറുണ്ണാം"
"അച്ഛനു വേണ്ട മോളുണ്ടോളൂ"
ഇത്തിരി ഒച്ച കൂട്ടി പറഞ്ഞു കൊണ്ട്‌ മോളോട്‌ കൈ കൊണ്ട്‌ ആംഗ്യം കാണിച്ചു?
"എന്താ അമ്മക്ക്‌ പറ്റ്യേന്ന്"
ചോദിച്ചപ്പൊ അവളും ചുമലുയർത്തി
"അറീല്ലാന്ന്" ആംഗ്യം കാട്ടി.
അകത്ത്‌ പോയ മോൾ ഓടി വന്ന് ഒരു പുസ്തകം നീട്ടി കാണിച്ചു.
കൈ നീട്ടി അത്‌ വാങ്ങി .
എഴുത്ത്‌ ഗ്രൂപ്പിലെ ഒരു കഥാകാരിയുടെ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകമാണു.
എല്ലാരും ഓരോ കോപ്പിയെങ്കിലും വാങ്ങിക്കണം ന്ന് തീരുമാനിച്ചപ്പോൾ താനും അഡ്രസ്സ്‌ കൊടുത്തിരുന്നു അയക്കാൻ വേണ്ടി.
രണ്ട്‌ ദിവസം മുന്നെ പോസ്റ്റുമാൻ വീട്ടിൽ വന്ന് രജിസ്റ്റേർഡ്‌ ആണു ഒപ്പിട്ട്‌ വാങ്ങിക്കണം എന്ന് പറഞ്ഞപ്പോ ഞാൻ അവളോട്‌ പറഞ്ഞതാ
"വിവാഹവാർഷികത്തിനൊരു സാരി വേണം ന്ന് പറഞ്ഞില്ലേ
"നീ ടൗണിൽ സാരി എടുക്കാൻ പോകുമ്പോ ഇതും കൂടി ഒന്ന് വാങ്ങിച്ചോളൂ "എന്ന് .
നല്ല പുറം ചട്ടയിലൊരു കുഞ്ഞു പുസ്തകം സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം പുസ്തകം തുറന്നൊന്നും നോക്കാതെ ടീപ്പോയിയിൽ വച്ച്‌ ടി വിയിൽ ശ്രദ്ധിക്കുന്നു എന്ന വ്യാജേന അടുക്കളയിലേക്ക്‌ ശ്രദ്ധയൂന്നി.
മോൾ വളരെ ശാന്തയായി കൊടുത്ത ഭക്ഷണം കഴിച്ചിട്ടും വെള്ളം കുടിച്ചില്ലാന്ന് പറഞ്ഞ്‌ ഒരു കിഴുക്ക്‌ കിട്ടിയതും ഒരു ചിണുങ്ങലുമായി അവൾ പോയി കിടന്നു.
എന്താപ്പോ ഇത്രക്ക്‌ വലിയ സംഘർഷാവസ്ഥ എന്നാലോചിച്ച്‌
ടി വിയിലേക്ക്‌ നോക്കിയിരിക്കേ
ഇത്തിരി ക്ഷമ കെട്ട്‌ അവൾ വന്ന്
"നിങ്ങക്ക്‌ ചോറു വേണ്ടേ? വേണ്ടേൽ വെള്ളമൊഴിക്ക്വാ ലൈറ്റണച്ച്‌ കിടക്കാം"
എന്ന് പറഞ്ഞപ്പോളും ശ്രദ്ധിക്കുന്നില്ലാന്ന് കണ്ടപ്പോ
"എന്തിനാപ്പാ ഇങ്ങക്ക്‌ ചോറൊക്കെ ഇഷ്ടമുള്ളോരുടെ പുസ്തകങ്ങൾ വന്നതല്ലേ ഇന്നിനി വേറൊന്നും വേണ്ടല്ലൊ?"
ക്ഷമ കെട്ട്‌ ചോദിച്ചു പോയി
"നിനക്കിതെന്തിന്റെ കേടാ? എന്താ കാര്യം ന്ന് പറ? ആളെ വെറുതെ വട്ട്‌ പിടിപ്പിക്കാതെ?"
ഞാനും ചൂടായി ന്ന് കണ്ടപ്പോ അവൾ മെല്ലെ അയഞ്ഞു.
"നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയോ നിങ്ങക്ക്‌?"
"അതെന്താ അറിയാണ്ട്‌? നീ എന്റെ തലേൽ കേറീട്ട്‌ നാളേക്ക്‌ ഏഴു കൊല്ലം പൂർത്തിയാവണു. ന്തേ"? അറിയാണ്ടാ കാലത്ത്‌ നിനക്കിഷ്ടമുള്ള സാരി വാങ്ങിച്ചോന്ന് പറഞ്ഞ്‌ പൈസ തന്നിട്ട്‌ പോയെ?"
"എന്നിട്ട്‌ സാരി എവിടേന്ന് ചോദിച്ചാ നിങ്ങൾ"
"എങ്ങനാ ചോദിക്കണ്ടേ? നീ നിന്ന് തുള്ളുകയല്ലേ? നിലത്ത്‌ നിന്നിട്ട്‌ ചോദിക്കാന്ന് കരുതി?"
"നിങ്ങക്ക്‌ എന്തിനാപ്പാ സാരി കാണുന്നേ? പുസ്തകം കിട്ടീല്ലേ?" അറുന്നൂറു രൂപയായി പുസ്തകം വാങ്ങിക്കാൻ പിന്നെ നാനൂറു രൂപക്കാണോ സാരി?
ഇരുന്നൂറു രൂപ പുസ്തകത്തിനും പോസ്റ്റൽ ചാർജ്ജ്‌ നാനൂറു രൂപയും നല്ല കടച്ചിലല്ലേ നിങ്ങക്ക്‌?
"നിനക്ക്‌ ഇപ്പൊ ഒരു സാരി വേണം അത്രല്ലേ ഉള്ളൂ? അതിനു നീ എന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നേ?"
"അതേയപ്പാ നിങ്ങക്കിപ്പോ എനിക്കൊരു സാരിയേക്കാളും വലുത്‌ ഏതോ ഒരുത്തിയുടെ പുസ്തകല്ലേ? എഴുത്തും കളിയും ആർക്കും ഒന്നും മനസ്സിലാവുന്നില്ലാന്ന് കരുതണ്ട കേട്ടാ"
നീ എന്തിനാ ഒച്ച വെക്കുന്നേ? നിന്നോട്‌ പറഞ്ഞതല്ലേ പുസ്തകത്തിന്റെ കാര്യം?
"എന്നോട്‌ നിങ്ങൾ പറഞ്ഞോ നിങ്ങളെ ഇഷ്ടക്കാരിയുടെ പുസ്തകാണെന്ന്?"
"എന്റമ്മേ? "
പുറത്ത്‌ നിന്നാരെങ്കിലും കേട്ടാൽ???
ദേഷ്യം വന്നാൽ കണ്ണും കാണില്ല വായിലെ നാവിനു എല്ലും ഉണ്ടാവില്ല.
"അതിനു മാത്രം എന്താ ഉണ്ടായേ?"
ഞാൻ ശാന്തനായി. ഇല്ലെങ്കിൽ ഇന്നത്തെ രാത്രി അവൾ ശിവരാത്രി ആക്കും. കരച്ചിലും മൂക്ക്‌ പിഴിച്ചിലും ഇടക്ക്‌ ഞാൻ ഉറങ്ങീന്നറിഞ്ഞാൽ പുറത്തിട്ട്‌ ഓരോ കുത്തും , അതാലോചിച്ചപ്പോ സമാധാനാന്തരീക്ഷം നിലനിർത്തേണ്ടത്‌ കുടുംബനാഥന്റെ ഉത്തരവാദിത്തമാണെന്ന് ആരോ പറഞ്ഞതിന്റ അടിസ്ഥാനത്തിൽ ഒരു ഉഭയകക്ഷി ചർച്ചക്ക്‌ ഞാൻ തന്നെ മുൻ കൈ എടുത്തു.
"നീ മെല്ലെ പറ എന്താ കാര്യം?"
അവളും അയഞ്ഞു.
"ആരാ കാമിനി?"
"കാമിനിയോ? അതാരാ?"
"ഈ പുസ്തകം എഴുതിയ പെണ്ണു"
"പൊട്ടത്തി അത്‌ കാമിനിയല്ല ,യാമിനിയാ"
"ഇതാ നോക്ക്‌ "
പുസ്തകത്തിന്റെ പുറംചട്ടയിലെ അവരുടെ പേരു കാണിച്ച്‌ ഞാൻ പറഞ്ഞു..
"ഓഹോ" അപ്പോൾ ഉള്ളിൽ അവളുടെ അമ്മാവനാണോ എഴുതിയത്‌"?
"എന്താ ഉള്ളിൽ?"
"തുറന്ന് നോക്ക്‌ മനുഷ്യാ....
അവൾ മുരണ്ടു.
ഞാൻ മെല്ലെ ആദ്യ പേജ്‌ തുറന്നു.
അതിലെ അക്ഷരങ്ങൾ ആദ്യവായനക്ക്‌ ശേഷം മൊത്തം മങ്ങിപോയത്‌ പോലെ എനിക്ക്‌ തോന്നി.
ഞാൻ ഒന്ന് കൂടി വായിക്കാൻ ശ്രമിച്ചു.
"പ്രിയപ്പെട്ട ഗണേഷിനു
സ്വന്തം കാമിനി
...ഒപ്പ്‌,
എന്റെ കണ്ണിലൂടൊരു കൊള്ളിയാൻ പാഞ്ഞു..
"നിങ്ങളുടെ പുസ്തകം നിങ്ങളുടെ കൈയ്യൊപ്പ്‌ ചാർത്തി എനിക്കയക്കണം."
അങ്ങനെ പറയാൻ തോന്നിയ നിമിഷവും അവരുടെ " യ" "ക" യായ നിമിഷവും ഒന്നിച്ച്‌ വന്ന് എന്റെ മുന്നിൽ ഇളിച്ച്‌ നിന്നു.
ഞാൻ സംഭവിച്ചത്‌ മുഴുവൻ പറഞ്ഞു.
"നീ വിചാരിക്കുന്നത്‌ പോലെയല്ല " അവരൊരു വലിയ എഴുത്തുകാരിയാണു, മക്കളും മക്കളുടെ മക്കളും ഒക്കെ ഉള്ള ഒരു റിട്ടയേർഡ്‌ ടീച്ചറാണു.
ഇതൊരു അക്ഷരതെറ്റായിരിക്കും. "
വിശ്വാസം വരാത്ത അവളെ ഞാൻ ആ പുസ്തകത്തിന്റെ പറകിലെ അവരുടെ തലനരച്ച വട്ടക്കണ്ണട വച്ച ഫോട്ടോ കാണിച്ച്‌ ബോധ്യപ്പെടുത്തി.
"ആ എനിക്കറിയാം എന്നാലും...
ആ വാ ചോറുണ്ണാം"
മെല്ലെ ആ തഞ്ചത്തിൽ പുസ്തകവും മേശപ്പുറത്ത്‌ വച്ച്‌ അവളുടെ
പിന്നാലെ പോയി
ചോറുമുണ്ട്‌ തിരിച്ച്‌ വരുമ്പോ അവൾ നിരാശയോടെ പറയുന്നുണ്ടായിരുന്നു.
"ന്നാലും എനിക്ക് നാളേക്ക്‌ ഒരു സാരി പോലും ഇല്ലാലോന്ന്"
വാതിലും അടച്ച്‌ ആ കെറുവിൽ വന്ന് കിടക്കാൻ നോക്കിയ അവൾക്ക്‌ മേശയിലെ ആ പൊതി കൈക്കുമ്പിളിലാക്കി നിവർത്താതെ ഞാൻ കാട്ടി. കൊച്ചു കുഞ്ഞിനേ പോലെ വിരലുകൾ ഓരോന്നായി നിവർത്തി അവളാ സമ്മാനം സ്വന്തമാക്കി.
കെട്ടിപ്പിടിച്ച്‌ എന്നെയും കൊണ്ടാ കിടക്കയിലേക്ക്‌ അവൾ വീഴുമ്പോൾ ആ ഫോട്ടോ പ്രസിദ്ധീകരിക്കാൻ തോന്നിയ ആ വലിയ എഴുത്തുകാരിയുടെ നല്ല മനസ്സിനു മുന്നിൽ എന്റെ ഏഴാം വിവാഹവർഷത്തിലെ അവസാന ദിവസം ഞാൻ സമർപ്പിക്കുകയായിരുന്നു.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot