നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"അവള്‍ പറയാതെ പറഞ്ഞത് "


"അവള്‍ പറയാതെ പറഞ്ഞത് "
"ഇന്നലെ തുടങ്ങിയ മഴയാണ്. നേരമിത്രയായിട്ടും ഒരു ശമനമില്ല."
കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ വഴിയരുകില്‍ നിന്ന് ദേവൂമ്മ പരാതികെട്ടഴിച്ചു തുടങ്ങിയിരുന്നു.
"എന്റെ ദേവുട്ട്യെ, മിനിഞ്ഞാന്നല്ലേ മഴ പെയ്യണില്ലാന്നു പറഞ്ഞു നിങ്ങള്‍ കരഞ്ഞു വിളിച്ചേ?"...അവരെ ദേഷ്യം പിടിപ്പിക്കാന്‍ തന്നെ ചോദിച്ചു. തിരിഞ്ഞു നിന്ന് കോക്രി കാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"കേറിക്കോ, ഞാന്‍ കൊണ്ട് വിടാം. ഞാനും അമ്പലത്തിലോട്ടാ." നിറഞ്ഞ ചിരിയായിരുന്നു മറുപടി. ദേവൂമ്മ വണ്ടിയിലേക്ക് കേറുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഇനി അമ്പലത്തില്‍ തൊഴുതില്ലേലും പ്രശ്ശ്നമില്ല.ചിലപ്പോളൊക്കെ വെറുതെ ചീത്ത പറയുമെങ്കിലും അവർ ഞങ്ങടെയൊക്കെ ഒരു പരസ്യമായഅഹങ്കാരം തന്നെയാ.കാര്‍ ഇടവഴി പിന്നിടുമ്പോഴേക്കും ദേവൂമ്മ നാട്ടുവിശേഷങ്ങള്‍ ഒത്തിരി പറഞ്ഞു കഴിഞ്ഞിരുന്നു...അവസാനം ചോദ്യം ഞാന്‍ ഉദ്ദേശിച്ചിടത്തു തന്നെ എത്തി...
"എന്തേ മാളു ഇത്രയായിട്ടും നീ ഒരു കല്യാണം കഴിക്കാത്തേ?.ഒരില ചോറ് നാട്ടാര്‍ക്ക് തരില്ലന്നുള്ള വാശിയാണോ?"..."അതൊന്നുമല്ല എന്റെ ദേവുട്ട്യെ, പറ്റിയ ഒരാളെ കിട്ടണ്ടേ?... സമയാവുമ്പം ആള്‍ വരും അപ്പൊ ഞാന്‍ നാട്ടാര്‍ക്ക് സദ്യേം തരും."
പെട്ടന്നാണ് ദേവൂമ്മയുടെ സ്വരം ഉയര്‍ന്നത്...
"മാളൂട്ടിയേ.. വണ്ടി നിര്‍ത്തൂ..ഇന്നിനി അമ്പലത്തിലേക്കില്ല..വേഗം നിര്‍ത്തൂ.?
ഒട്ടൊന്നു അമ്പരന്നെങ്കിലും വണ്ടി വേഗം നിര്‍ത്തി...മഴയത്തു ആയമ്മ പ്രായം പോലും മറന്നു ഓടി...വണ്ടി നിര്‍ത്തി ഞാന്‍ ഇറങ്ങി നോക്കി. മുന്‍പില്‍ ഒരു ചെറിയ പെണ്‍കുട്ടി പോവുന്നുണ്ട് ..അവളുടെ പുറകെയാണ് ഓട്ടം.....ഇവര്‍ക്കിതുവരെ കുട്ടിക്കളി മാറിയില്ലാലോന്നു ഓർത്തപ്പോൾ ചിരി വന്നു... ആ പെൺകുട്ടി തിരിഞ്ഞു നോക്കി. .. നിഷ്കളങ്കത മഞ്ഞപട്ടുപാവാട ഇട്ടതു പോലെ. ഞാൻ ചിരിച്ചെങ്കിലും അവൾ തിരിച്ചു ചിരിച്ചതേയില്ല. ..ആ നോട്ടം തീർത്തും അലസമായിരുന്നു .ഓ നേരം ഒരുപാടായി..ഇനിയും വൈകിയാൽ ഓഫീസിലുള്ളവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും ....
ഉച്ചയൂണിനിരിക്കുമ്പോൾ ആസിഫ് വിളിച്ചു." മാളു, വേഗം ഹോസ്പിറ്റലിലേക്ക് വരൂ .ഒരു പ്രശ്നം ഉണ്ട്." തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ ഫോൺ കട്ടായി .
അപ്പൊ ആസിഫ് ആരാന്ന് അറിയണ്ടേ. എന്റെ ആള്‍ തന്നെ. പക്ഷെ ഈ ലവ് ജിഹാദുകാരും അതിനെത്തുടർന്ന് നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും കാരണം ഞങ്ങളിപ്പൊഴും ഇരുകരയിൽ നിന്ന് ആരുംഅറിയാതെ ഹൃദയം കൈമാറി കൊണ്ടിരിക്കുവാ. .. അതിനൊരു സുഖം ഉണ്ടെട്ടോ...ഒരിക്കലും ഒന്നാകില്ലെങ്കിലും...അങ്ങനെ പറയാന്‍ പറ്റില്ല ചിലപ്പോള്‍ കാലം മാറിയാലോ ... ...
ഹോസ്പിറ്റൽ ഗേറ്റ് എത്തിയപ്പോൾ കണ്ടു ആൾ മെയിൻ എൻട്രൻസിൽ ഉണ്ട്.. സ്റ്റെത് പോലും മാറ്റിയിട്ടില്ല. "എന്തേ ആസിഫ് പെട്ടെന്ന്?"
" നിന്റെ ദേവൂമ്മയെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്."
"എന്താ ..എന്താ പറ്റിയത്".
. "വീണതാണെന്നാണ് പറഞ്ഞത്.. . പക്ഷേ എനിക്കങ്ങനെ തോന്നിയില്ല. എന്തോ കാര്യമായ പ്രശ്നം ഉണ്ട്. .. അതാ നിന്നെ വിളിച്ചേ. നീ ഒന്ന് ചോദിച്ചു നോക്ക്. . വേഗം എട്ടാം വാർഡിലേക്ക് വാ.. അവിടെ ബെഡ് നമ്പർ ആറ് "...ആസിഫ് കൂടെ വന്നില്ല... അല്ലെങ്കിലും കൂടെ വന്നാൽ ആ നിമിഷം ദേവൂമ്മയ്ക് ഞാൻ കല്യാണം കഴിക്കാത്തതിന്റെ രഹസ്യം പിടികിട്ടും .അവർ കിടക്കുകയായിരുന്നു...
"ദേവൂമ്മേ" വിളി കേട്ട് ആൾ തിരിഞ്ഞു നോക്കി....കണ്ണുനീരൊഴുകിയതിന്റെ പാടുകൾ മുഖത്തുണ്ടായിരുന്നു... "എന്താ ദേവൂമ്മേ പ്രശ്നം? എന്താ പറ്റിയേ?"
പെട്ടെന്ന് ദേവൂമ്മ സീരിയസ് ആയി "ഞാൻ ഇവിടുണ്ടെന്നു നീ എങ്ങനെ അറിഞ്ഞു?"" അതൊക്കെ ഞാൻ അറിഞ്ഞു...പറയ്യ് എന്താ പ്രശ്നം?" ഒന്നുല്ല..എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നു എന്നു ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.
" ഡിസ്ചാര്‍ജ് ചെയ്യാം. മറ്റു പ്രശ്നങ്ങളൊന്നും ഇല്ല" അസിഫ് പറഞ്ഞു.
ദേവൂമ്മയെ കൂട്ടി ഹോസ്പിറ്റൽ ഇറങ്ങുമ്പോള്‍ ആസിഫ് പുഞ്ചിരിച്ചു..പെണ്ണെ ഇനിയെത്ര നാളാ?...എന്നൊരു ചോദ്യം അവന്‍റെ കണ്ണിലുണ്ടായിരുന്നു....ഒന്ന് കണ്ണിറുക്കി....വ്യവസ്ഥിതികളോടെതിരിടാൻ നമുക്ക് ധൈര്യം വരും വരെ എന്നു മനസ്സില്‍ പറഞ്ഞു.....
അന്ന് മുതൽ ദേവൂമ്മയുടെ തലയിലെ മുറിവ് എന്‍റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞിരുന്നു.... കണ്ണുകൾ ദേവൂമ്മ അറിയാതെ അവരെ പിന്തുടർന്ന് തുടങ്ങി...പിറ്റേന്നും അവരെ അമ്പലത്തിൽ കണ്ടു..ഇന്നും ആ പെൺകുട്ടി കൂടെയുണ്ട് ...ദേവൂമ്മയ്ക്ക് ബന്ധുക്കളായി ആരൂല്ല്യ. .. പിന്നെ ഈ കുട്ടി ഏതാ?. ..ഒന്ന് ചോദിച്ചു നോക്കാം.
"ദേവൂട്ടിയെ. ..കൂടെ ഏതാ ഈ കുട്ടി?". .. "എന്ത് ...മാള്വെ...നീയോ? നിന്നെ കാണാനിരിക്കുവാരുന്നു. ഇത് നമ്മുടെ വേലംപറമ്പിലെ ഗീതേടെ മോളാ...ഗീത രാവിലെ ജോലിക്ക് പോയാൽ വൈകിട്ട് ഏഴ് മണിയാവും തിരിച്ചു വരാന്‍. അവളു വരും വരെ ഞാനാ ഈ കുട്ടിക്ക് കൂട്ട്...നിന്‍റെ ഓഫീസിൽ ആ ഗീതയ്ക്കൂടെ ഒരു പണി മേടിച്ച് കൊടുത്തൂടെ...അപ്പോ ഈ കുട്ടിക്ക് വൈകണവരെ ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ?
"ദേവൂമ്മേ , രണ്ടുമാസം കഴിഞ്ഞാല്‍ ഗീതയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടും . അപ്പോള്‍ ഇങ്ങോട്ട് വരാൻ പറ്റും.. അതിനു മുൻപ് സാധ്യത കുറവാ...ആട്ടെ എന്താ മോൾടെ പേര്...അപ്പോളും അവൾ ഒന്നും മിണ്ടിയില്ല....വെറുതെ എന്നെ ഒന്നു നോക്കി മുൻപോട്ടു നടന്നു...ദേവൂമ്മ എന്‍റെ കൈയിൽ പിടിച്ചു...മെല്ലെ പറഞ്ഞു..."മിണ്ടൂല്യ കുട്ട്യേ...ഊമയാ..."മനസ്സിൽ സങ്കട പെരുമഴയായിരുന്നു...ദൈവങ്ങളോട് ദേഷ്യം തോന്നി...അമ്പലത്തിൽ കയറാതെ തിരിച്ചു പോന്നു. പിന്നീടുള്ള ദിവസങ്ങള്‍ മനസ്സ് പിടിച്ചാൽ കിട്ടാതായി...അകാരണമായൊരു ഭയം എന്നെ അലട്ടികൊണ്ടേ ഇരുന്നു.
വൈകിട്ട് വീട്ടിലേക്കുള്ള യാത്രയിൽ ദൂരെ നിന്നേ കണ്ടു ദേവൂമ്മ ഓടുന്നു.... ഇരുട്ടും മുൻപേ വീടെത്താനുള്ള ധൃതിയാണ് ...വേഗം വണ്ടിയിൽ കയറ്റി...ആയമ്മ ടെന്‍ഷനില്‍ ആയിരുന്നു.അധികം സംസാരിക്കുന്നില്ല...
.പെട്ടെന്ന് ചോദിച്ചു." മാളുവേ..ഒരാളെ വണ്ടി ഇടിപ്പിച്ചു കൊന്നാൽ പോലീസ് പിടിക്കുവോ?
അപ്രതീക്ഷിതമായ ചോദ്യത്തിൽ ഞാൻ ഞെട്ടി. എങ്കിലും പറഞ്ഞു..
."എന്തായാലും കേസുണ്ടാവും...പിന്നെ മനപ്പൂര്‍വ്വമാണെന്നു തെളിഞ്ഞാൽ വലിയ ശിക്ഷയും"..."എന്തേ ആരേലും കൊല്ലാൻ ഉദ്ദേശമുണ്ടോ?...ഞാൻ ചിരിച്ചു....അവർ ചിരിക്കുന്നുണ്ടായിരുന്നില്ല..."അതിനെനിക്ക് വണ്ടി ഓടിക്കാൻ അറിയില്ലല്ലോ?" അവരുടെ മറുപടിയിൽ എന്തൊക്കെയോ ദുരൂഹതകളുണ്ടായിരുന്നു.....അപ്പോളേക്കും ഗീതേച്ചിയുടെ വീട് എത്തി. ദേവൂമ്മ വേഗം ആ വീട്ടിലിലേക്കു പോയി...എന്നെ വിളിക്കാൻ മറന്നു എന്ന് തോന്നുന്നു.ഏതായാലും ഞാൻ കൂടെ ചെന്നു. അവർ കോളിങ്ബെൽ അടിച്ചു കൊണ്ടേയിരുന്നു.. ആ കുട്ടി വാതിൽ തുറക്കുന്നില്ല... അപ്പോളാണെനിക്ക് സംശയം തോന്നിയത്. ആ കുട്ടിക്ക് കേൾക്കാൻ പറ്റുമോ ?...
ദേവൂമ്മ പറഞ്ഞു "പറ്റും, സംസാരിക്കാൻ മാത്രേ പറ്റാതൊള്ളൂ ..എന്താ ഈ കുട്ടി കതക് തുറക്കാത്തെ? ദേവൂമ്മ കരഞ്ഞു പോയി...ഞാൻ ഉറക്കെ വിളിച്ചു...ജനലിന്നരികിൽ പേടിച്ചരണ്ട ഒരു മുഖം.ദേവുമ്മയെ കണ്ടതോടെ കരഞ്ഞു കൊണ്ട് വാതിൽ തുറന്നു...കണ്ണുകളിൽ നിറഞ്ഞ ഭയമായിരുന്നു...ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു...
ദേവൂമ്മ അവളെ ചേര്‍ത്ത് പിടിച്ചു "പേടിക്കണ്ടാട്ടോ...ഇത്തിരി വൈകിപ്പോയി..
"അപ്പൊ ശരി ഗീതേച്ചി വരാറായില്ലേ? എന്നാ ഞാന്‍ ഇറങ്ങട്ടെ?...എന്റെ ചോദ്യം കേട്ടപ്പോളാണ് ഞാന്‍ ആവിടെ ഉണ്ടെന്നു ദേവൂമ്മ ഓര്‍ത്തത്‌ തന്നെ. "എന്നാ ശരി മോളെ പിന്നെ കാണാം"..."അപ്പൊ ദേവൂമ്മക്ക് എന്നെ തനിച്ചു വിടാന്‍ പേടിയില്ലേ? ,...എന്നോട് വല്യ സ്നേഹോന്നും ഇല്ല അല്ലേ ?....
"അല്ല കുട്ട്യേ...നിനക്ക് സ്വയം രക്ഷിക്കാല്ലോ ..പക്ഷെ ചെറിയ കുഞ്ഞുങ്ങൾ എന്തു ചെയ്യും? ..അതും ഇതു പോലൊരു കുട്ടിയായാല്‍ ".....അതെ എന്റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടി തുടങ്ങുന്നു.... ആരോ ആ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ട്... എന്തായാലും ശ്രദ്ധിക്കണം...പിന്നീടുള്ള എന്റെ ദിവസങ്ങള്‍ അതിനു വേണ്ടി മാത്രം ആയിരുന്നു.
അന്നു ആസിഫിനെ കാണാന്‍ വേണ്ടി ലീവ് എടുത്തു .. ഒന്ന് സംസാരിക്കണമെന്ന് തോന്നി...പറഞ്ഞത് മൊത്തം ആ പെൺകുട്ടിയെക്കുറിച്ചായിരുന്നു . ആസിഫും വല്ലാതെ അസ്വസ്ഥനായി തുടങ്ങി..."മാളു, ആ കുട്ടിയുടെ അമ്മയെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണം...അവര്‍ എന്തെങ്കിലും വേഗം ചെയ്യട്ടെ"... "അസിഫ്,...ആ കുട്ടിയുടെ മേൽ നമുക്കും ഉത്തരവാദിത്വങ്ങളില്ലേ ...അച്ഛനില്ലാത്ത കുട്ടിയാ .ഗീതേച്ചി വളരെ സാധാരണക്കാരിയാ ...എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും ഉണ്ടാവില്ല ,... എന്തിനാ ആ പാവത്തിനെ കൂടി ടെന്‍ഷന്‍ ആക്കുന്നെ...അതുകൊണ്ടാ ദേവൂമ്മ ആ കുട്ടിയുടെ പിന്നാലെ ഒരു നിഴല്‍ പോലെ നടക്കണേ. എങ്കിലും ഗീതേച്ചിക്കും ഇന്ന് കേരളത്തിലെ എല്ലാ അമ്മമാരെയും പോലെ ആ ഭയം ഉള്ളിലുണ്ട്... പാവം: ബസ്സിറങ്ങിയാൽ ഓടിയാണ് വീട്ടിലെത്തുക...മറ്റു ബന്ധുക്കളാരുമില്ല" ..."നമ്മളുണ്ട് മാളു...നമ്മളുണ്ടാവണം ..ദേവൂമ്മക്കൊപ്പം... ഗീതേച്ചിക്കൊപ്പം....അവൾക്കൊപ്പം ....അവനാരാണെന്നു രഹസ്യമായി കണ്ടു പിടിക്കണം"... "പിന്നെ പോലീസും കോടതിമൊന്നും വേണ്ടാട്ടോ?...അസിഫ് അന്നാദ്യമായി എന്നെ പരിഹാസത്തോടെ നോക്കി ." നീയും!!!! " പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തുടർന്നു . "പേടിക്കണ്ട...പോലീസും കോടതീം ഒന്നും ഉണ്ടാവില്ല......അത് പേടിച്ചല്ലേ നമ്മള്‍ വിവാഹം പോലും കഴിക്കാത്തെ ...എന്തായാലും നമുക്ക് നോക്കാം...."
തിരികെ വരുമ്പോള്‍ മനസ്സ് തണുത്തിരുന്നു ...എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന ഒരു വിശ്വാസം മനസ്സില്‍ നിറഞ്ഞിരുന്നു...ആ സന്തോഷത്തില്‍ വണ്ടി ഓടിക്കുമ്പോളാണതു കണ്ടത്...പാലത്തിനരുകിൽ ദേവൂമ്മ.. ആരോ അവരുടെ തലയ്ക്കടിക്കുന്നു... അതെ ..അവൻ തന്നെ. അന്നൊരിക്കൽ എന്റെ ബാത്‌റൂമിൽ എത്തി നോക്കിയതിനു അമ്മ തിളച്ച വെള്ളം കോരിയൊഴിച്ചോടിച്ചവൻ .ദൂരെ ആ പെണ്‍കുട്ടി ഓടുന്നുണ്ട്... അവന്‍ ആ കുട്ടിയുടെ പുറകെ....പിന്നെ എല്ലാം പെട്ടെന്നായിരുന്നു ...കാറിനു വേഗം കൂടിയതും അവനെ ഇടിച്ചു തെറിപ്പിച്ചതും...ഒക്കെ ....ഒന്നുമാത്രം ഓര്‍മയുണ്ട്.... അവളുടെ നോട്ടം .....നന്ദിയോ സ്നേഹമോ സങ്കടമോ എന്തൊക്കെയോ നിറഞ്ഞ അവളുടെ കുഞ്ഞിക്കണ്ണുകൾ......
ഗീതേച്ചിക്ക് നാട്ടിലേക്കു ട്രാന്‍സ്ഫര്‍ ആയി...അപ്പോളും പ്രശ്നങ്ങള്‍ ഒന്നും തീരുന്നില്ല...പക്ഷേ ദേവൂമ്മ വീണ്ടും സ്മാര്‍ട്ടായി ഹോസ്പിറ്റല്‍ വിട്ടു...ഡിസ്ചാര്‍ജ് ആകുമ്പോൾ അസിഫ് ദേവൂമ്മയോട് പറഞ്ഞു... "ഒരാളെ കൊല്ലാനൊക്കെ നമുക്കും പറ്റുട്ടാ ...ആവശ്യോള്ളപ്പോൾ വിളിച്ചാല്‍ മതി"....അവന്‍റെ പറച്ചില്‍ കേട്ടപ്പോ ദേവൂമ്മ എന്നെ നോക്കി...."ആഹ...മാളൂട്ടിയെ ..നീയ് കെട്ടാണ്ടുനിക്കണതെന്താന്നു എനിക്കിപ്പോ മനസിലായി" ...."എന്‍റെ ഡോക്ടറെ ഈ പെണ്ണിനെ കൂടെ കൂട്ടിക്കൂടെ ...ഇനി എന്താ താമസം...?.ആസിഫോ ഞാനോ അതിനു മറുപടി പറഞ്ഞില്ല...കാരണം ...മനസ്സിൽ നന്മയുള്ളവർക്കു മനസ്സിലാവാത്ത ഒരുപാടു കാരണങ്ങൾ അതിനു പിന്നിലുണ്ടായിരുന്നു.....

Ambili

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot