Slider

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ നോവലെറ്റ് ഭാഗം- 2

0
അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ

നോവലെറ്റ് ഭാഗം- 2

അഖിലയുടെ കണ്ണിലും മനസ്സിലും വലതും ചെറുതുമായ തിരകൾ അലയടിച്ചു.കടലു കാണാനുള്ള ആഗ്രഹം
ഉണ്ടായത് ചേച്ചി കാരണമായിരുന്നു. ശർദ്ദിക്കുമെന്ന കാരണം പറഞ്ഞ് അച്ചാച്ചന്റെ കന്യാകുമാരി യാത്രയിൽനിന്നും തന്നെ ഒഴുവാക്കിയത് അന്ന് താങ്ങാനാകാത്ത സങ്കടമുണ്ടാക്കി യിരുന്നു.കടലു കണ്ട വിശേഷങ്ങളും കന്യാകുമാരി പെൻസിലും, പല നിറങ്ങളിൽ സിന്ദൂരപൊതികൾ നിറച്ച ഭംഗിയുള്ള പനയോല കൂടയും ഒക്കെ കൂടി തന്നെ വല്ലാതങ്ങ് ഭ്രമിപ്പിച്ചു. എല്ലാ ഭാഗ്യങ്ങളും വീണ്ടും വീണ്ടും ചേച്ചിക്ക് കൊടുക്കുന്ന കണ്ണനോട് പിണങ്ങാതെ നിവൃത്തിയില്ലായിരുന്നു. വൈകിട്ട് കൊടുക്കാൻ കൊരുത്തുവച്ച ഇലഞ്ഞി പൂമാല സ്വന്തം തലയിൽ ചൂടി കണ്ണനോടുള്ള പരിഭവംതീർത്തു താൻ.
ചേച്ചിയോട്മിണ്ടില്ലന്നു പ്രതിജ്ഞയെടുത്ത് മുഖം പരമാവധി കയറ്റി പിടിച്ച് നിന്നത്, കൊണ്ടുവന്ന സാധനങ്ങളുടെ ആകർഷണവലയത്തിൽ പെട്ട് അലിഞ്ഞു പോകുന്നത് താൻ പോലും അറിഞ്ഞില്ല. പക്ഷെഅടുത്തയുദ്ധം ഉടൻ തുടങ്ങി,കൊണ്ടുവന്ന സാധനങ്ങളൊന്നും തന്റെ തൃപ്തിക്കനുസരിച്ചല്ല പങ്കുവയ്ക്കുന്നതെന്ന തിരിച്ചറിവ്ഉണ്ടാക്കിയ പ്രതിഷേധത്തിന്റെ അലകൾ അയൽ വീടുകളിൽ വരെ എത്തി.കാര്യമറിയാൻ പല തലകളും പൊങ്ങിയത് അമ്മയെ ചൊടിപ്പിച്ചു. ' ദേഷ്യം വന്നാലവൾക്കു മൈക്കു വേണ്ടന്ന് ‘ അമ്മ ശകാരിച്ചു. ഒരിക്കലും അമ്മ തല്ലിയിട്ടേയില്ല, അമ്മയുടെ ശകാരത്തിനു റേഞ്ച് വളരെ കുറവായിരുന്നു. അഖിയെ വഷളാക്കുന്നത് അമ്മയും അച്ചാച്ചനുമാണന്ന് ചേച്ചി എപ്പോഴുംമുഖം കനപ്പിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.അവർ രണ്ടു പേരു മായിരുന്നു തന്റെ മനസ്സറിഞ്ഞവർ അതായിരുന്നു സത്യമെന്ന് അഖില വേദനയോടെ ഓർത്തു.
ഡ്രൈവർ പെട്ടന്നു ബ്രേക്കിട്ടു, പിടുത്തംകിട്ടിയങ്കിലും അഖീയുടെശരീരം ആകെയൊന്നുലഞ്ഞു. യാത്രക്കാർ പലരും ഡ്രൈവറെ ചീത്ത പറഞ്ഞു.ഒരുപട്ടിയെ രക്ഷിക്കാനായിരുന്നന്ന് അറിഞ്ഞപ്പോൾ ഒച്ചവച്ചവർ അടങ്ങി. എന്തങ്കിലും നന്മകളില്ലാത്തവർ ഇല്ലല്ലൊ. ഒരുനന്മയും ഇല്ലാത്തൊരു ചെന്നായുടെ മുഖം മനസ്സിൽതെളിഞ്ഞപ്പോഴെ അഖി മനസ്സിന്
താക്കീത് നൽകി, ഓർമ്മകൾ കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയിലേയ്ക്കു പായിക്കാൻ അവൾ ഇഷ്ടപെട്ടില്ല കുറേനാളുകൾ കൂടി കിട്ടിയ കാഴ്ചകളിൽ എന്തിനു വെറുതെ കല്ലെറിഞ്ഞു വികൃതമാക്കുന്നു.
വിശാലമായ കടൽ തീരത്ത് ഓടിനടന്നു തിരകൾ അടിച്ചുകൊണ്ടുവരുന്ന പല വർണ്ണങ്ങളിലുള്ള കക്കകളും കല്ലുകളും പെറുക്കി ഫ്രോക്കിന്റെ അറ്റംമുകളിലോട്ട് വളച്ച്പിടിച്ച്
ശേഖരിക്കുന്ന താനും ചേച്ചിയും,നോട്ടക്കാരനായി അച്ചാച്ചനും. ആ മനോഹരമായ കാഴ്ചയിലേയ്ക്കു അഖി തന്റെ മനസ്സിനെ പായിച്ചു. തന്റെ പിണക്കം കണ്ണന് സഹിച്ചില്ലന്നു തോന്നുന്നു. ആ വേനലവധിക്കു തന്നെ അച്ഛന്റടുത്തേക്കു പുള്ളിക്കാരൻ യാത്രതരപ്പെടുത്തി തന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടേയും അനുഭവങ്ങളുടേയും കാലമായി ആ അവധിക്കാലം. ലക്ഷമണ രേഖവരയ്ക്കാൻ അച്ചാമ വരാഞ്ഞതും ബോണസായി തങ്ങൾക്ക്.
കന്യാകുമാരി യാത്ര കഴിഞ്ഞു,കണ്ട കടലിനെ കുറിച്ച് ചേച്ചി വിസ്തരിച്ചതൊന്നും തന്റെ മണ്ടയിൽ കയറിയിരുന്നില്ല. സംശയം ചോദിച്ച് ചേച്ചീടെ മുൻമ്പിൽ കൊച്ചായതു മിച്ചം. രാവിലെ എഴുന്നേറ്റപ്പോൾ രാത്രിയിൽ പെയ്ത മഴയിൽ തെങ്ങിൻ തടങ്ങളെല്ലാം നിറഞ്ഞു പറമ്പാകെ മഴ വെള്ളം പരന്നു കിടക്കുന്നതു കണ്ടപ്പോൾ, അതാവും കടലെന്ന ചിന്ത വന്നു. ചേച്ചീടെ വിവരണവുമായി നല്ല സാമ്യവും ഉണ്ട്. തന്റെ കണ്ടുപിടുത്തം സന്തോഷത്തോടെ മേക്കർ ഷാജിയുമായി പങ്കുവച്ചപ്പോഴേക്കും ചേച്ചി ചാടിവീണു. 'എടി കഴുതെ ഇതൊന്നുമല്ല കടൽ, ഒരുപാടൊരുപാട് വെള്ളമുണ്ടവിടെ.’
"കാക്കത്തൊള്ളായിരം ബക്കറ്റ് വെള്ളം ഉണ്ടാവും അല്ലെ " എന്ന തന്റെ ചോദ്യത്തിന് ഉത്തരം തരാതവൾ മുഖം കോട്ടി, ‘കുന്തം’ എന്ന് പറഞ്ഞ് തല വെട്ടിച്ച് പോയതോർത്തപ്പോൾ അഖിലയ്ക്കു ചിരി വന്നു. കാക്കത്തൊള്ളായിരം ബക്കറ്റുവെള്ളമുള്ള സ്ഥലം തന്നെഎന്ന് മേക്കറുമായി പറഞ്ഞുറപ്പിച്ച് സമാധാനപ്പെട്ടു.
കാക്കത്തൊള്ളായിരം ബക്കറ്റ് റ്വെള്ളമുള്ള സ്ഥലം കാണാനുള്ള ആർത്തി കാരണം അച്ചാമയെ കൊണ്ട് തുളസിമാല കെട്ടിച്ച് കൊടുത്ത് കണ്ണുനുമായുള്ള പിണക്കം തീർക്കാൻ തീരുമാനിച്ചു. പറ്റുമ്പോഴൊക്കെ ഇലഞ്ഞി പൂമാലയും കൊടുത്ത് സോപ്പിടാനും മറന്നില്ല. കണ്ണനും കാത്തിരി ക്കുകയയായിരുന്നന്നു തോന്നുന്നു.കണ്ണൻ കനിഞ്ഞു. അച്ഛന്റെ കത്തു വന്നു. സ്കൂൾ അവധിക്ക് എല്ലാവരും അങ്ങോട്ട്പോകുന്ന വാർത്ത കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്റെ സങ്കടം കണ്ണന്റെ മുന്നിലെത്തുന്നതിനു മുന്നേ അമ്മ അച്ഛന്റടുത്ത് എത്തിച്ചിരുന്നു. കാക്കത്തൊള്ളായിരം ബക്കറ്റ് വെള്ളമുള്ള സ്ഥലം കണ്ട് അന്തം വിട്ട് വാ പൊളിച്ചു നിൽക്കാൻ അധികം താമസം വേണ്ടി വന്നില്ല. ‘വായടക്കടി, ‘ഈച്ച കേറുമെന്ന് ‘ ചേച്ചി കളിയാക്കിയത്കേട്ടു ചിണുങ്ങാൻ കൂടി മറന്നങ്ങനെ നിന്നു. ഏഴ് വയസ്സിൽ കണ്ട ആ കാഴ്ച ഉൾകൊള്ളാൻ ദിവസങ്ങളെടുത്തടുത്തു.
അച്ചാച്ചൻ കൂടെ വന്നതു കാരണം മിക്ക വൈകും നേരങ്ങളിലും ബീച്ചിൽ തിമിർത്തു ല്ലസിച്ചു. തോട് കപ്പലണ്ടി പൊതികൾ വാങ്ങി പൊട്ടിച്ച് തിന്ന് ,തോടുകൾ മത്സരിച്ച്
തിരയിലെറിഞ്ഞു കളിച്ചു. പത്ത് പൈസയുടെ മിൽക്ക് ഐസ്ക്രിം വാങ്ങി ആർത്തിയോടെ നക്കി, കൈയ്യിൽ കൂടി മുട്ടുവരെ ഒഴുകുന്നതു പോലും വെറുതെ കളഞ്ഞില്ല. ഒരു സായിപ്പും മദാമയും കൂടി നിലവിളിക്കുന്ന അവരുടെ കുട്ടിയെ തൂക്കി വലിച്ചിഴച്ചു കൊണ്ടു പോകുന്നകാഴ്ച മാത്രമെ തന്നെ അവിടെ വിഷമിപ്പിച്ചോളൂ. ഐസ് സ്റ്റിക്കിനു വേണ്ടിയുള്ള നിലവിളിയാണന്നറിഞ്ഞ് കണ്ണിൽ നിന്ന് മറയുവോളം അവനെ നോക്കി നിന്നു, ഒഴുകി വീണ പാൽതുള്ളികൾ തന്റെ ഉടുപ്പിൽ ചിത്രം വരച്ചതറിയാതെ. നാക്കു നീട്ടിയപ്പോഴേക്കും തന്റെ ഐസ്റ്റിക്ക് എല്ലും തള്ളിച്ചു നിൽക്കുകയായിരുന്നു.
അടുത്തദിവസം ബീച്ചിലെല്ലാം കണ്ണുകൾഅവനെ തേടി. ആരും കാണാതൊരു പത്തു പൈസാ തുട്ട് അവനു വേണ്ടി ഫ്രോക്കിന്റെ പോക്കറ്റിലൊളിപ്പിച്ചിരുന്നുതാൻ. ആ തുട്ടിന് ഐസ് സ്റ്റിക് വാങ്ങേണ്ടി വന്നില്ല അവനെ പിന്നെ കണ്ടതുമില്ല ,എപ്പോഴൊ ആ തുട്ട്തിരയിലൊ മണ്ണിലൊ പെട്ട് പോയിരുന്നു. നാട്ടിൽ കിട്ടുന്ന ഐസ് മിഠായികൾ ഇതിന്റെ ഏഴയലത്തു വരില്ലന്നു പറഞ്ഞു മേക്കറെ കൊതിപ്പിച്ചു. തനിക്കൂടെ വരാൻ പറ്റീല്ലല്ലോന്ന് പറഞ്ഞ് മേക്കറ് അടുക്കള തിണ്ണയിൽ താടിക്കു കൈയ്യും കൊടുത്തിരുന്നു ദുഃഖിച്ചപ്പോൾ തനിക്കു പാവംതോന്നി. ഇനി പോകുമ്പോൾ മേക്കറിനെ തീർച്ചയായും കൊണ്ടുപോകു മെന്നുറപ്പിച്ചു.
ആ കാലം വീണ്ടും വരുമെന്നറിഞ്ഞ് ആവേശത്തോടെ കാത്തിരുന്നു. മറന്നിരുന്ന കാഴ്ചകളെല്ലാം കൂടുതൽ വർണ്ണപകിട്ടോടെ മനസ്സിലെപ്പോഴും തിരയടിച്ചു കൊണ്ടേയിരുന്നു. അഖില ഏത് ലോകത്താണന്ന് സ് ഥിരം ക്ലാസിൽ വഴക്കു കേട്ടു. കൊതിപ്പിച്ച കാഴ്ചകൾ സമയം നോക്കാതെ കൂട്ടുകാർക്ക് വിളമ്പി പലപ്പോഴും ക്ലാസിനു വെളിയിലുമായി. പക്ഷെ അതൊന്നും തന്നെ ബാധിച്ചില്ല. വഴക്കു കേട്ടതു പോലെ താൻ വേറൊരു ലോകത്തായിരുന്നു.
ആ കാലം വരുമെന്ന് പറഞ്ഞ് കൊതിപ്പിച്ചതേയുള്ളൂ, വന്നില്ല. ഭ്രമിപ്പിച്ചചിത്രശലഭം പോലെ അതെന്റെ ചുറ്റുംവട്ടമിട്ടു പറന്നു, കൈ വെള്ളവരേയും വന്നു. വിരലുകൾ മടക്കാനുള്ള സാവകാശം തന്നില്ല. ചിറകുകൾ ഊർന്ന് മറഞ്ഞ കാഴ്ചകളിൽ പെട്ടു പോയി അതും.
തുടരും...

Rajasree
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo