നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസിയായി ജിദ്ദയില്‍ എത്തിയിട്ട്........

പ്രവാസിയായി ജിദ്ദയില്‍ എത്തിയിട്ട് കഷ്ടി ഒരാഴ്ചയെ
ആയിട്ടുള്ളൂ . ഏഴാമത്തെ ദിവസം , നാട്ടില്‍ നിന്ന് പെട്ടെന്നുള്ള ഒരു വിളി വന്നു . 'പി.എസ്.സി.യില്‍ നിന്നും അഡ്വൈസ് മെമ്മോ വന്നിരിക്കുന്നു . കഴിവതും വേഗം വന്നു ജോയിന്റ് ചെയ്യണം ..'
ഇത്തരം ഒരു ഘട്ടത്തില്‍ ഏതൊരാളും വല്ലാതെ സന്തോഷിക്കും . നമ്മുടെ നാട്ടിലെ ഓരോ തൊഴിലന്വേഷകന്റെയും എക്കാലത്തെയും സ്വപ്നം ആണല്ലോ ഒരു സര്‍ക്കാര്‍ ജോലി . പക്ഷേ എനിക്ക്
വല്ലാത്ത ഒരു അങ്കലാപ്പാണ് ഉണ്ടായത് .
ഏകദേശം രണ്ടു ലക്ഷത്തോളം ‘സ്വാഹ ‘ ആക്കിയിട്ടാണ് ഇവിടെ വന്നണഞ്ഞി രിക്കുന്നത് . വിസക്ക് പണം കൊടുത്തിട്ട് തന്നെ കാലം കുറെ ആയി . ഏജന്റിന്റെ കളിപ്പിക്കലും കുഴപ്പിക്കലും കാരണം നീണ്ടു പോവുകയായിരുന്നു . ഇന്ന് ശരിയാകും നാളെ പോകാനാവും എന്നൊക്കെ വിചാരിച്ചു പോകലും വിളിക്കലുമായി മാസങ്ങള്‍ ഒരു പാട് കഴിഞ്ഞിട്ടാണ് കാര്യം നടന്നത് . ഇതിനിടയില്‍ പി.എസ്.സി യുടെ ഒന്ന് രണ്ടു എഴുത്ത് പരീക്ഷ കഴിഞ്ഞിരുന്നു . ഇന്റര്‍ വ്യൂ വും . നിയമനം കിട്ടിയാല്‍ ഭാഗ്യം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിസ ശരിയാവുന്നതും രണ്ടും കല്‍പിച്ചു വിമാനം കേറുന്നതും .
സര്‍ ക്കാര്‍ ജോലിയാണ് . അതെങ്ങാനും നഷ്ടപ്പെട്ടാല്‍ പിന്നെ ഖേദിച്ചിട്ട്‌ കാര്യമുണ്ടാവില്ല . എത്രയേറെ പ്രയാസപ്പെട്ടിട്ടും പ്രാര്‍ ഥിച്ചിട്ടും ആണ് ഓരോരുത്തര്‍ക്ക് ഈ സൌഭാഗ്യം വന്നണയുന്നത് . ഈ ഭാഗ്യ ലക്ഷ്മി യെ തട്ടിത്തെറിപ്പിച്ചാല്‍ ആ സങ്കടം ജീവിത കാലം മുഴുവനും ഉണ്ടാകും .
സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ അഭിപ്രായം പറഞ്ഞു .
'ഇത്' കളഞ്ഞാലും 'അത്' കളയേണ്ട എന്ന് മറ്റു ചിലരും ..
ഇവിടുത്തെ കാര്യമൊക്കെ മോശമായി വരികയാണ് . സൗദി വത്ക്കരണം വരാനിരിക്കുന്നു . പലര്‍ക്കും ജോലി നഷ്ടമാകും . എന്ന് മറ്റു ചിലര്‍ . ഏതായാലും പെട്ടെന്നൊരു തിരിച്ചു പോക്കിന് സാധിക്കുമോ , റീ എന്ട്രി കിട്ടുമോ , സാമ്പത്തികാവസ്ഥ അനുവദിക്കുമോ തുടങ്ങി നൂറു കൂട്ടം ആശങ്കകള്‍ ആയിരുന്നു എന്റെ മനസ്സില്‍ .
കൂട്ടിയും ഗുണിച്ചും ഹരിച്ചും കിഴിച്ചും ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു .
എന്തോ ഭാഗ്യത്തിന് മലയാളി ഏജന്റിന്റെ കയ്യും കാലും പിടിച്ചതു കൊണ്ട് അയാള്‍ എനിക്ക് ആറുമാസത്തെ റീ എന്ട്രി അടിച്ചു തന്നു .
അവസരം നന്നായി മുതലെടുക്കാന്‍ മിടുക്കനായ അദ്ദേഹം
സര്‍ ക്കാര്‍ ജോലി കിട്ടി നാട്ടിലേക്ക് പോകുന്നവന്‍ എന്ന 'ശറഫാക്കപ്പെട്ട 'ലേബലില്‍ 'ശറഫിയ്യയില്‍' വെച്ച് എന്നെ നന്നായി പിഴിയുകയും ചെയ്തു .
അങ്ങനെ ആറു മാസത്തെ റീ എന്ട്രി ക്ക് , വന്നിറങ്ങിയതിന്റെ ഹാങ്ങോവര്‍ വിട്ടു മാറും മുമ്പ് നാട്ടിലേക്ക് .
വീട്ടിലെത്തി അഡ്വൈസ് മെമ്മോ നോക്കുമ്പോള്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ജി എല്‍ പി സ്ക്കൂള്‍ തിരുത്തിയിലാണ് നിയമനം ലഭിച്ചിരിക്കുന്നത് . വളാഞ്ചേരി മര്‍ക്കസ് ഹൈസ്കൂളില്‍ ദീര്‍ഘ കാലം ജോലി ചെയ്ത തു കൊണ്ട് തിരൂര്‍ ഭാഗങ്ങളിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും ഒരു പരിധി വരെ അറിയാമായിരുന്നു . പക്ഷേ തിരുത്തി എവിടെയാണ് എന്ന് ഒരു പിടിയുമില്ല . ഞാനും മരുമകന്‍ അബ്ദുള്ള മാഷും സ്കൂള്‍ അന്വേഷിച്ചു കണ്ടു പിടിക്കുമ്പോള്‍ സമയം വൈകുന്നേരം മൂന്നു മണിയോടടുക്കുന്നു .
ഭാഗ്യത്തിന് ഞങ്ങള്‍ ചെല്ലുമ്പോള്‍ പ്രധാനാധ്യാപിക ഹാജരുണ്ട് . ശ്രീമതി കൊച്ചുട്ടി ടീച്ചര്‍ . പിന്നെ നെയ്യാറ്റിന്‍കരക്കാരി വിജി , കുന്ദംകുളം കാരി ഷീല , വളാഞ്ചേരിക്കാരി ബീന തുടങ്ങി മൂന്നു ടീച്ചര്‍ മാര്‍ വേറെയും . എന്റെ കണ്ണുകള്‍ അപ്പോള്‍ ഒരു ആണ്‍ തരിയെ പരതി. കണ്ടെത്തിയില്ലെന്നു മാത്രമല്ല ആകെയുള്ള ഒരു പ്യൂണും വനിതയായിരുന്നു . ലത !
അഞ്ചു സ്ത്രീ രത്നങ്ങള്‍ക്കിടയിലെ ഏക ആണ്‍ തരിയാണ് ഞാനെന്നും ഇവിടെ അധികവും അധ്യാപികമാരാണ് നിയമനം കിട്ടി വന്നിരിക്കുന്നത് എന്നുമൊക്കെയുള്ള വിശദമായ ഹിസ്റ്ററി പിന്നെയാണ് അറിയുന്നത് . ഏതായാലും റീ എന്ട്രിയുടെ കാലാവധി തീരും മുമ്പ് അഞ്ചു വര്‍ഷത്തെ ലീവെടുത്ത് സൌദിയിലേക്ക് തിരിച്ചു പറക്കണം . അത് വരെ ഇവര്‍ക്കിടയിലെ ഏക 'പുരുഷ കേസരി’യായി വിലസണം . ഞാന്‍ ഉള്ളില്‍ പറഞ്ഞു !
ഹെഡ് മിസ്ട്രസ്സ് ന്റെ ഓഫീസും സ്റ്റാഫ് റൂമും ഒക്കെ ഒന്നിച്ചു തന്നെ . ഇന്റര്‍ വെല്ലിനു ചായകുടിക്കുന്നതും , ഉച്ചയൂണും ഒക്കെ അവിടെ വെച്ചാണ് . വിജി ടീച്ചറുടെ മെഴുക്കു പുരട്ടിയും , ഷീല ടീച്ചര്‍ കൊണ്ടു വരുന്ന അവിയലും ബീന ടീച്ചറുടെ കണ്ണി മാങ്ങ ഉപ്പിലിട്ടതും ഒക്കെയായി ഒരു പാട് പെങ്ങന്‍മാര്‍ക്കിടയിലെ ഏക ‘ആങ്ങള ‘ യായി മൂന്നു നാല് മാസം എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത് എന്ന് ഒരു നിശ്ചയവും ഇല്ല .
ആയിടക്കാണ് റമദാന്‍ വരുന്നത് . റമദാന്‍ ഒന്നിന് ഞാന്‍ സ്കൂളിലേക്ക് ചെല്ലുമ്പോള്‍ ഒരേ ഒരു നോമ്പുകാരനെ ആ സ്കൂളില്‍ ഉള്ളൂ . അന്നും ഉച്ചക്കഞ്ഞിയും പയറും ഒക്കെയുണ്ട് . മുസ്ലിം കുട്ടികളും ഉണ്ട് സ്കൂളില്‍ എങ്കിലും എല്ലാവരും കൊച്ചു മക്കള്‍ ആയതു കൊണ്ട് അവര്‍ക്ക് ആര്‍ക്കും നോമ്പുണ്ടാകാന്‍ വഴിയില്ല . .
സാധാരണ പോലെ അടുത്തുള്ള പള്ളിയില്‍ പോയി ളുഹ്ര്‍ നിസ്ക്കരിച്ച്‌ തിരിച്ചു വരുമ്പോള്‍ ടീച്ചര്‍മാര്‍ എന്നെയും കാത്തിരിക്കുകയാണ് . ഉണ്ണാന്‍ .
എനിക്ക് നോമ്പാണെന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല .
‘അയ്യോ മാഷ്‌ നോമ്പെടുക്കുമോ ? ‘ വിജിക്ക് അത്ഭുതം .
ഉവ്വ് , എന്തേ ? ‘മുമ്പ് ഒരു മാഷ്‌ ഉണ്ടായിരുന്നു . അയാള്‍ നോമ്പ് കാലത്തും ഉച്ചയ്ക്ക് ചോറൊക്കെ കൊണ്ട് വരുമായിരുന്നു .. ‘
ടീച്ചര്‍മാര്‍ നോമ്പിനെക്കുറിച്ചു വിശദമായി ചോദിച്ചു .
എങ്ങനെയാണ് മാഷേ പത്തും പതിമൂന്നും മണിക്കൂര്‍ ഒക്കെ വെള്ളം പോലും കുടിക്കാതെ ?
അതൊക്കെ വെറും സിമ്പിള്‍ അല്ലെ ? മാനസികമായി ഒരു തയ്യാറെടുപ്പ് നടത്തിയാല്‍ എന്തും നമുക്ക് സാധിക്കും .
നോമ്പ് മാനവികതയുടെ പ്രതീകമാണ് . ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ കഴിയുന്ന പാവങ്ങളുടെ വിശപ്പിന്റെ വേദന അറിയാനുള്ള ഒരു മാര്‍ഗം. അത് വഴി പാവങ്ങളെ സഹായിക്കാന്‍ ഉള്ള മനസ്ഥിതി ഉണ്ടാക്കിയെടുക്കുന്ന ആരാധന . പതിനൊന്നു മാസം വേണ്ടതും വേണ്ടാത്തതും വാരി വലിച്ചു തിന്നുന്നതല്ലേ ? അപ്പോള്‍ ഒരു മാസം പകല്‍ മുഴുവനും റസ്റ്റ്‌ . നോമ്പ് മാനസികമായി മാത്രമല്ല ശാരീരികമായും ഒരു പാട് ഗുണങ്ങള്‍ പ്രദാനം ചെയ്യും .
ഞാന്‍ ഒരു അധിക പ്രസംഗം തന്നെയങ്ങ് നടത്തി !
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞങ്ങള്‍ എല്ലാവരും ഇന്‍റര്‍ വെല്ലിനു സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ ഷീല ടീച്ചര്‍ എടുത്തടിച്ച പോലെ പറഞ്ഞു : ‘ നാളെ മാഷോട് ഐക്യം പ്രകടിപ്പിച്ചു കൊണ്ട് നമുക്കും നോമ്പ് എടുത്താലോ ? നാളെ ആരും ചോറ് കൊണ്ടുവരേണ്ട . എന്ത് പറയുന്നു ?
വിജിക്കും ആ ആശയം കൊള്ളാമെന്നു തോന്നി . ഓകെ . നാളെ തിരുത്തി സ്കൂളിന്റെ ചരിത്രം തിരുത്തി ക്കുറിക്കാന്‍ പോകുന്നു . ബീനയും ലതയും ഒക്കെ കൂടെക്കൂടി .
ഞാനത് വെറും ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ .
പിറ്റേന്ന് ഇന്റര്‍ വെല്‍ സമയത്ത് ചായ വന്നു കാണാത്തത് കൊണ്ട് ഞാന്‍ ലതയോട് ചോദിച്ചു . ഇന്നെന്താ ചായ കൊണ്ടു വരുന്നില്ലേ ?
‘ഇല്ല , മാഷ്‌ അറിഞ്ഞില്ലേ , ഇന്ന് ഞങ്ങള്ക്കും നോമ്പാണ്‌ ‘!
ഞാന്‍ ഒന്ന് ഞെട്ടി . കളി കാര്യമായോ ?
സമയം രണ്ടു മണിയോടടുത്തു .. ഷീല വാട്ടിയ വാഴയില പോലെ ഉഷാറില്ലാതെ താടിക്ക് കയ്യും കൊടുത്തിരിക്കുന്നു . വിജി ഇടയ്ക്കിടെ കോട്ടുവാ ഇടുന്നു . ബീന തല ഡസ്ക്കില്‍ വെച്ച് കിടക്കുന്നു .
ടീച്ചര്‍മാരുടെ നിയന്ത്രണം വിടുന്നുണ്ടെന്നും നോമ്പ് പൂര്‍ത്തി യാക്കാന്‍ അവര്‍ക്ക് നന്നെ പ്രയാസപ്പെടേണ്ടി വരുമെന്നും എനിക്ക് ബോധ്യപ്പെട്ടു .
ഞങ്ങള്‍ കുട്ടികള്‍ ആയിരുന്ന കാലത്ത് നോമ്പെടുക്കു മ്പോള്‍ ഉമ്മ പറഞ്ഞിരുന്ന പോലെ പകുതി നോമ്പായി . ഇനി ബാക്കി പകുതി പിന്നെ ഒരിക്കലാക്കാം '. എന്നും പറഞ്ഞു ഞാന്‍ ലതയോട് പീടികയില്‍ എന്താണ് ഉള്ളത് എങ്കില്‍ വാങ്ങി വരാന്‍ ആവശ്യപ്പെട്ടു . അതിനു വേണ്ട കാശും കൊടുത്തു . ഏറെ കൌതുകമുള്ള ഈ നോമ്പ് തുറ എന്റെ വകയാവട്ടെ എന്ന് കരുതി ..
അതു കേട്ടിട്ടും ആരും എതിരൊന്നും പറയുന്നില്ല .
ലത അങ്ങനെയൊരു വാക്കിനു കാത്തു നില്ക്കും പോലെ പീടികയിലേക്കോടി . നേന്ത്ര പ്പഴവും ബ്രഡും ലൈം ജ്യൂസും ബിസ്ക്കറ്റുമൊക്കെയായി ലത വന്നു .
ഞാന്‍ വിഭവ സമൃദ്ധമായ ഒരു മധ്യാഹ്ന ഇഫ്താറിന് സാക്ഷ്യം വഹിച്ചു കൊണ്ട് കിട്ടിയതൊക്കെ ആര്‍ത്തിയോടെ തിന്നുന്ന ടീച്ചര്‍മാരെ കൌതുക പൂര്‍വം നോക്കി നിന്നു .
- ഉസ്മാന്‍ ഇരിങ്ങാട്ടിരി
* ആദ്യത്തെ കമന്റ് കൂടി കാണുക *

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot