നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആൽ ചുവട്ടിലായിരുന്നു അശോകും നന്ദനും

ആൽ ചുവട്ടിലായിരുന്നു അശോകും നന്ദനും
" നീ പോയില്ലേ ഇന്ന് ദേവൂട്ടിയെ കാണാൻ ?'
അശോക് ഇല്ല എന്ന് തലയാട്ടി .
കണ്ടു മുട്ടിയ നാൾ മുതൽ ഒറ്റ മനസ്സായി ജീവിച്ച കൂട്ടുകാർക്കു പരസ്പരം സംവേദിക്കാതെ കൈ മാറുന്ന ചിന്തകളുണ്ട് .ഒരു നീർക്കുമിള പോലെ പുറംകാഴ്ചകളിൽ പൊട്ടിപോകാത്ത സൗഹൃദമാണെങ്കിൽ അതിനു കൂട്ടുകാരിയുടെ,കൂട്ടുകാരന്റെ വേദന അറിയാം.കഴിഞ്ഞ നാൽപതു വർഷങ്ങളിലും ഒന്നിച്ചു ആയിരുന്നവരുടെ ഹൃദയത്തിന്റ ഇഴ അടുപ്പങ്ങൾ അപ്പോൾ എത്ര ശക്തം ആയിരിക്കും !
അശോകിന്റ് കുസൃതി നിറഞ്ഞ ബാല്യകൗമാരങ്ങളിൽ സ്വതവേ അന്തർമുഖനായ നന്ദൻ ഒരു നിഴൽ പോലെ ഒപ്പംനിന്നു.ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ ക്ഷുഭിത യൗവനത്തിൽ അവന്റെ എടുത്തു ചട്ടങ്ങൾ തടയിടുന്ന സ്നേഹമായി നന്ദൻ ആ വിരൽ തുമ്പു നെഞ്ചോടണച്ചു പിടിച്ചു . .നന്ദന്റെ ഒരു നോട്ടത്തിൽ ഒരു വിളിയൊച്ചയിൽ അശോക് പിൻവാങ്ങുന്നത് അവന്റെ മാതാപിതാക്കൾക്ക് പോലും അതിശയമായിരുന്നു .
സൗഹൃദങ്ങൾക്കു വല്ലാത്തൊരു ശക്തിയുണ്ട് .ഏതു കടലിനെയും നീന്തിക്കടക്കാം..ഏതു വന്മലയും കീഴടക്കാം ഏതു വേദനയും മറികടക്കാം നല്ല ഒരു കൂട്ടു ഉണ്ടെങ്കിൽ .
പക്ഷെ നന്ദന് പോലും തടയിടാൻ കഴിയാതെ പ്രളയം പോലെ അശോകിന്റ് പ്രണയം അനാഥയായ ജാസ്മിനിലേക്കു ഒഴുകിയപ്പോൾ അവൻ നേരിട്ടത് തിരസ്കാരങ്ങളുടെ പെരുമഴയായിരുന്നു .വീട് വിട്ടു ഇറങ്ങേണ്ടി വന്നു അശോകിന് .നന്ദൻ എത്ര ശ്രമിച്ചിട്ടും അവന്റെ മാതാപിതാക്കളുടെ മനസ്സ് മാറിയില്ല .അവർക്കൊരു വാടക വീട് ഏർപ്പെടുത്തി കൊടുത്തു അച്ഛന്റെ ഒരു സുഹൃത്തിന്റെ ഓഫീസിൽ ജോലിയും ശരിയാക്കി കൊടുത്തപ്പോൾ നന്ദൻ അശോകിന്റെ മാതാപിതാക്കൾക്ക് വെറുക്കപ്പെട്ടവനായി. ഒരു മകളെ കൊടുത്തു ജാസ്മിൻ ഈ ലോകത്തിൽ നിന്ന് പോയപ്പോൾ ഭ്രാന്തിന്റെ ഇടനാഴികളിലൂടെ അശോക് സഞ്ചരിച്ചതിനും നന്ദൻ മാത്രമായിരുന്നു സാക്ഷി
ദുരന്തങ്ങളിൽ മക്കളെ നെഞ്ചോടു ചേർക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ പോകുന്നതെങ്ങനെ ?അവനങ്ങനെ തന്നെ വേണം തങ്ങളെ ധിക്കരിച്ചു പോയതല്ലേ?എന്ന് വീറോടെ പറയാൻ സാധിക്കുന്നതെങ്ങനെ?അപ്പോൾ അവരെങ്ങനെ ആണ് നല്ല അമ്മയും അച്ഛനുമാകുന്നത് ?ഏതു ദുരന്തത്തിലും ഏതു തീക്കാറ്റിലും മക്കളെ നെഞ്ചോടടുക്കി പിടിക്കണ്ടതല്ലേ?ഏതു പേമാരിയിലും നനയാതെ കുട പോലെ അവരുടെ സ്നേഹം മക്കളുടെ ശിരസ്സിന് മുകളിൽ നിൽക്കുമ്പോളല്ലേ അവർ ദൈവതുല്യരാകു.
അശോക് മോൾക്ക് ദേവൂട്ടി എന്ന് പേരിട്ടു .
അവൾ വളരുമ്പോൾ ചുറ്റും കാണുന്നതും കേൾക്കുന്നതുമെല്ലാം അവനു ആധിയായിരുന്നു .അച്ഛനും അമ്മയും സുഹൃത്തും ഒരു പുരുഷനിലേക്കു പരകായ പ്രവേശം നടത്തുന്നത് അതിശയകരമായ കാഴ്ചയായിരുന്നു.പക്ഷെ എത്ര ഒക്കെ ശ്രമിച്ചിട്ടും അവന്റ കൈവിരലുകൾക്കുള്ളിൽ നിന്ന് ദേവൂട്ടിയുടെ വിരലുകൾ ഊർന്നു പോയി. അച്ഛനെ പോലെ തന്നെ പ്രണയത്തിന്റ മാസ്മരികതയിലേക്കു അവളും ഒഴുകി പോയി .പതിനെട്ടു വയസ്സ് മാത്രം പ്രായമുള്ള മകളെ കാമുകന് തന്നെ അവൻ വിവാഹം ചെയ്തു കൊടുത്തു പക്ഷെ ആ മുഖം പരാജിതന്റെതായിരുന്നു .സർവ ഇടത്തും തോറ്റു പോയ ഒരുവന്റെ നിരാശ നിറഞ്ഞ മുഖം.
" എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് അല്ലെ?'
ഒരിക്കൽ അവൻ ചോദിച്ചു
മാതാപിതാക്കളുടെ ഹൃദയത്തിനേൽക്കുന്ന ഓരോ അടിയും മക്കളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ ആയുസ്സു കുറയ്ക്കും എന്ന് മക്കൾ മനസ്സിലാക്കുന്നത് നല്ലതാണു .ധിക്കരിക്കുമ്പോൾ പരുഷവാക്കുകൾ പറയുമ്പോൾ തിരിച്ചു നമ്മളിലേക്ക് വരുന്ന ഒരു ബൂമറാങ് പോലെ അവ മൂർച്ചയോടെ നമുക്കെതിരിൽ ഉണ്ടാകും.
വെട്ടിപ്പിടിച്ച പ്രണയത്തിന്റെ തീവ്രത പിന്നിടും മുന്നേ ദേവൂട്ടിയുടെ ഭർത്താവ്‌ ആശുപത്രിയിൽ ആയി .ഒരു പനിയിൽ ആയിരുന്നു തുടക്കം .പിന്നീട് കണ്ടു പിടിച്ചു ഹൃദയത്തിനാണ് തകരാറ് . അത് മാറ്റി വെയ്ക്കുകയല്ലാതെ വേറെ വഴിയില്ല .ദേവൂട്ടിയെ കാണുമ്പോൾ അവളുടെ ആർത്തലച്ചു കരച്ചിൽ കാണുമ്പോൾ അശോകിന്റെ ഉള്ളിൽ വീണ്ടും പഴയ ഭ്രാന്തിന്റെ അനുരണനങ്ങൾ ഉണ്ടാകുന്നതു കാണാമായിരുന്നു .
അശോക് മൗനമായിരിക്കാൻ തുടങ്ങിയിട്ടു ഏറെനേരമായി
നന്ദൻ അവന്റെ കൈയിൽ ഒന്ന് തൊട്ടു
" നന്ദ ഞാൻ ഒരു യാത്ര പോകുന്നു.എന്റെ മനസിന് ഒരു മാറ്റം വേണം "
അശോക് തണുത്ത സ്വരത്തിൽ പറഞ്ഞു
"നല്ലതാണ് ഞാനും വരാം"നന്ദൻ ആ തോളിലേക്ക് കൈ അണച്ച് വെച്ചു.
അശോക് അവനെ കെട്ടിപിടിച്ചു നെഞ്ചോടു ചേർത്തു.അവന്റെ രണ്ടു കവിളുകളിലും ഉമ്മ വെച്ചു .
"ഈ യാത്ര ഞാൻ തനിച്ചു പോയിട്ടു വരാമെടാ ..പ്ളീസ് ഞാൻ എന്നും വിളിച്ചോളാം .നീ വിഷമിക്കല്ലേ "
നന്ദൻ തലയാട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അവന്റെ കണ്ണുകൾ തുടച്ചു അശോക് ചിരിച്ചു
"നിന്നെ സ്നേഹിച്ച പോലെ ഞാൻ ഈ ഭൂമിയിൽ മറ്റാരെയും സ്നേഹിച്ചിട്ടില്ല നന്ദു ...നീ വിഷമയ്ക്കല്ലേ ..ഞാൻ വിളിക്കാം "
നന്ദന്റെ നിറകണ്ണുകൾക്കു മുന്നിൽ അശോകിന്റെ രൂപം മങ്ങി മാഞ്ഞു .
രണ്ടു ദിവസത്തിന് ശേഷം പോലീസ് നന്ദനെ കൂട്ടികൊണ്ടു പോയത് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ വാതിൽക്കലേക്കു ആയിരുന്നു
"ആക്സിഡന്റ് ആയിരുന്നു .വാഹനത്തിലേക്ക് അയാളുടെ വാഹനം ചെന്നിടിക്കുകയായിരുന്നു ബ്രെയിൻ ഡെത്ത്..സംഭവിച്ചു കഴിഞ്ഞു .അതയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ചതാണ് ."
രണ്ടു കടലാസുകൾ. ഒന്നൊരു സമ്മതിപത്രമായിരുന്നു. തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു കൊണ്ടുള്ളത്. മറ്റേതു നന്ദനുള്ളതായിരുന്നു
അതിൽ ഇപ്രകാരം എഴുതിയിരുന്നു.
"എന്റെ നന്ദന്
ക്ഷമയ്ക്കണം ...നിന്റെ അച്ചൂന് വേറെ വഴിയില്ല .എന്റെ മകളുടെ സങ്കടം എനിക്ക് കണ്ടു നില്ക്കാൻ വയ്യെടാ .ജീവിച്ചിരുന്നപ്പോൾ അവൾക്കു വേണ്ടി മിടിച്ച എന്റെ ഹൃദയം ..അത് ഇനിയും അവൾക്കായി തന്നെ മിടിക്കട്ടെ ..ഇത് വിജയിക്കുമോ എന്ന് എനിക്കറിയില്ല ..രക്ത ഗ്രൂപ്പും മറ്റെല്ലാം യോജിക്കും എന്നാണ് മുൻപൊരിക്കൽ പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്. .മുൻപേ ഞാൻ ചില പരിശോധനകൾ നടത്തിയിരുന്നു .
ഇതൊരു അപകടമായി തന്നെ നിൽക്കട്ടെ. എന്റെ മകൾ ഒരിക്കലും അറിയാതിരിക്കാകട്ടെ ഈഒന്നിലെങ്കിലുംഞാൻവിജയിക്കുമായിരിക്കും അല്ലേടാ ?
നിന്നോട് മാത്രം , നിനക്ക് മാത്രം എനിക്കു ഒന്നും ഇല്ലല്ലോടാ തരാൻ?
നന്ദു .....സഹിക്കണേടാ
നിന്റെ... നിന്റെ.. മാത്രം അച്ചു
നന്ദന്റെ കണ്ണുകളിൽ ഇരുൾ വന്നു മൂടി .അവന്റെ പ്രജ്ഞയിലെ അവസാന വെളിച്ചവും മങ്ങി പോയിരുന്നു ഹൃദയവും ആത്മാവും ഒറ്റ ബിന്ദുവിൽ വന്നവസാനിച്ചു
സൗഹൃദമരത്തിന്റെ ചില്ലയിൽ രണ്ടു പൂക്കൾ വിരിഞ്ഞു .അവയ്ക്കു ചുവപ്പു നിറമായിരുന്നു .രക്തതിന്റെ ചുവപ്പു നിറം 

Ammu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot