എന്റെ ചെന്നൈ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു വൈകുന്നേരങ്ങളിലുള്ള നടത്തം. വീടിനു ഒരു കിലോമീറ്റർ മാറിയുള്ള ഒരു പാർക്കിലാണ് വൈകുന്നേരങ്ങളിൽ ഞാൻ പോകാറ്. സാമാന്യം വലിയൊരു പാർക്ക് ആണത്. കുട്ടികൾക്ക് ചാടിമറിയാൻ തക്ക സൗകര്യമുള്ള ചില കളിക്കോപ്പുകൾ, നടക്കുവാൻ വരുന്നവരുടെ സൗകര്യത്തിനായി ക്രമീകരിച്ചിരിക്കുന്ന വാക്വെയ് ഇരിക്കാൻ സിമന്റ് ബെഞ്ചുകൾ ഇവയൊക്കെ ചേർന്നതാണ് പാർക്ക്.
അരമണിക്കൂർ നേരത്തെ നടത്തം കഴിഞ്ഞാൽ പിന്നെ സിമന്റ് ബെഞ്ചിലെ വിശ്രമം പതിവുള്ളതാണ്. അവിടെയങ്ങനെ ഇരുന്നു കൊണ്ട് ചുറ്റുപാട് നിരീക്ഷിക്കാൻ എനിക്ക് പെരുത്തിഷ്ടമാണ്. കളിക്കോപ്പുകളിൽ ചാടിമറിയുന്ന ചുറുചുറുക്കുള്ള കുട്ടികുറുമ്പന്മാർ. ഇടയ്ക്കു പരസ്പരം തല്ലു കൂടിയും കെട്ടിപ്പിടിച്ചും ഒക്കെയുള്ള അവരുടെ കളി കാണുന്നതേ ഒരു സുഖമാണ്. പിന്നെ ചേച്ചിമാരുടെ ഒരു സംഘം കലപില വർത്തമാനം തന്നെ. ഇടയ്ക്കു അവിടേം ഇവിടെം ഒക്കെ ആയിട്ട് കാമുകികാമുകന്മാർ അവരുടെ ലോകത്തു.
പാർക്കിലെ എന്റെ സന്ദര്ശനത്തിനിടയ്ക്കാണ് ഞാൻ അവരെ കാണുന്നത്. ഒരു ഭാര്യയും ഭർത്താവും. ആംഗ്യ ഭാഷയിലൂടെയാണ് അവർ പരസ്പരം സംസാരിക്കുന്നത്. പതിവായി കാണാറുള്ളത് കൊണ്ട് എനിക്കവർ ഒരു പുഞ്ചിരി സമ്മാനിക്കുക പതിവായിരുന്നു.
ആംഗ്യ ഭാഷയിലൂടെയുള്ള അവരുടെ വർത്തമാനം കാണാൻ തന്നെ ഒരു ഭംഗിയാണ്. ഒരിക്കൽ പാർക്കിൽ വെച്ച് എന്റെ മലയാളത്തിലുള്ള ഫോൺ സംസാരം കേട്ടാണ് അയാൾ എന്നോട് സംസാരിക്കുവാൻ വന്നത്. അവരും മലയാളികൾ തന്നെ . രണ്ടു പേരും അയൽക്കാരായിരുന്നു സംസാരശേഷിയില്ലാത്ത ആ പെൺകുട്ടിയെ അയാൾ ജീവിതത്തിലേക്ക് കൂട്ടാൻ തുനിഞ്ഞപ്പോൾ വീട്ടുകാരെതിർത്തു അവരുടെ എതിർപ്പ് വകവെയ്ക്കാതെ അയാൾ അവളെ വിവാഹം ചെയ്തു. ഇപ്പോൾ ചെന്നൈയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യക്ക് വേണ്ടി ഭർത്താവാണ് സംസാരിക്കുക അവൾ ആംഗ്യ ഭാഷയിൽ പറയുന്നത് അയാൾ എനിക്ക് വിശദീകരിച്ചു തരും. അവൾ മൂന്നുമാസം ഗർഭിണിയാണ്. അങ്ങനെ ഞാൻ അവരുമായി കൂട്ടായി.
മൂന്നാഴ്ചയോളം നീണ്ട എന്റെ നാട്ടിൽപ്പോക്കു കഴിഞ്ഞു അന്ന് ഞാൻ പതിവുപോലെ പാർക്കിൽ നടക്കാൻ പോയതാണ്. നടത്തം കഴിഞ്ഞു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചപ്പോളാണ് ഞാൻ അയാളെ കാണുന്നത്. ഇന്നയാൾ ഒറ്റയ്ക്കാണ്. മൂന്നാഴ്ച കൊണ്ട് അയാൾക്ക് എന്തൊക്കെയോ മാറ്റം പോലെ, തളർച്ച ബാധിച്ചവനെ പോലെ.
"ഇന്ന് ചേച്ചി വന്നില്ലേ ?" ഞാൻ അയാളോട് ചോദിച്ചു.
"അവൾക്കു എന്തോ ഒരു വയ്യായ്ക പോലെ, വരണില്ലാന്ന് പറഞ്ഞു"
അതും പറഞ്ഞു അയാൾ ദീർഘനിശ്വാസം എടുത്തു.
അതും പറഞ്ഞു അയാൾ ദീർഘനിശ്വാസം എടുത്തു.
"അല്ലേലും ഇനി ഈ നടപ്പൊക്കെ എത്ര നാളത്തേക്കാ"
ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ അയാളെ നോക്കി.
"എന്റെ ജീവിതത്തിന്റെ എക്സ്പിയറി ഡേറ്റ് ആവാറായി കുട്ടി, ഇടയ്ക്കിടയ്ക്ക് പനിയും ചുമയും വിട്ടുമാറാതെ വന്നപ്പോളാ ഞാൻ ഒരു ഡോക്ടറിനെ കണ്ടത്. കൊറേ ടെസ്റ്റും കൂട്ടവും ഒക്കെ ചെയ്തു റിസൾട്ട് വന്നപ്പോളാ പറയുന്നത് എനിക്ക് ലാങ് കാൻസർ ആണെന്ന്, ഇനി അധിക കാലമൊന്നും നോക്കണ്ടാന്ന ഡോക്ടർ പറയുന്നത് "
ഒരല്പം കിതച്ചാണ് അയാൾ അത്രയും പറഞ്ഞു നിർത്തിയത്. എന്താ പറയേണ്ടത് എന്നറിയാത്ത ഞാൻ നിലത്തു നോട്ടമുറപ്പിച്ചിരുന്നു.
"എന്റെ കുഞ്ഞു ജനിക്കണതിനു മുന്നേ അങ്ങ് പോണം അത്രയേ ഉള്ളു, കുഞ്ഞിന്റെ കളിചിരിയും കൊഞ്ചലും ഒക്കെ കണ്ടാ പിന്നെ എനിക്ക്...."
അയാൾ ആ വാചകം മുഴുമിപ്പിച്ചില്ല. എന്നോട് യാത്ര പറഞ്ഞു പതുക്കെ നടന്നകന്നു. ഞാൻ എത്ര നേരം പിന്നീട ബെഞ്ചിൽ അങ്ങനെ ഇരുന്നു എന്നെനിക്കറിയില്ല. എങ്ങനെയൊക്കെയോ നടന്നു തിരികെ ഞാൻ വീട്ടിലെത്തി. മനസ്സു നിറയെ ആ ഭാര്യയുടെയും ഭർത്താവിന്റെയും മുഖമായിരുന്നു. ഭാര്യക്ക് വേണ്ടി സംസാരിക്കുന്ന ഭർത്താവ്.
പിന്നീട് കുറച്ചു നാളത്തേക്ക് ഞാൻ പാർക്കിലേക്ക് പോയില്ല. അയാളുടെ മുഖം കാണാൻ എനിക്കെന്തോ ധൈര്യമില്ലാത്ത പോലെ. അതെന്നെ കാൻസർ ടെസ്റ്റിന്റെ റിസൾട്ടും വാങ്ങി തിരികെ വന്ന എന്റെ അച്ഛന്റെ മുഖം ഓർമിപ്പിച്ചു.
കണ്ണിൽ നിന്നും വെളിച്ചം മറയാൻ തുടങ്ങുന്നു എന്നറിഞ്ഞ ആളിന് ചുറ്റുമുള്ള കാഴ്ചകൾക്ക് അതുവരെ ഇല്ലാത്ത ഒരു സൗന്ദര്യം അനുഭവപ്പെടും. ഒരു കുഞ്ഞിനെ പെറ്റുപോറ്റുവാൻ കഴിയില്ലായെന്നറിയുന്ന സ്ത്രീക്ക് ഒരു കുഞ്ഞിന്റെ പുഞ്ചിരി കൂടുതൽ വശ്യമായി തോന്നും. അവസാന നാളുകൾ എണ്ണി കഴിയുന്ന ഒരു മനുഷ്യന് ദൈവം തന്ന ഈ ജീവിതം ഒരു സൗഭാഗമായി തോന്നും. ചിലതു നഷ്ടപ്പെടുമ്പോളാണല്ലോ അതിന്റെ മൂല്യം നാം കൂടുതൽ അറിയുക.
സ്വത്തും പണവും പകുത്തു കൊടുക്കുന്നപോലെ നമ്മുടെ ആയുസ്സും പങ്കു വെയ്ക്കുവാൻ സാധിച്ചിരുന്നെങ്കിൽ നമുക്ക് പ്രിയ്യപ്പെട്ട ചിലർ ഇന്നും നമ്മളോടൊപ്പം ഉണ്ടായേനെ. അവിടെയാണല്ലോ നമ്മൾ മനുഷ്യർ തീർത്തും നിസ്സഹായരാവുക.
Anjali Kini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക