Slider

പറയണം

0
കൂടിച്ചേരലിനു ശേഷം തിരക്കിട്ട് വാഷ് റൂമില്‍ പോയി തിരിച്ചുവന്ന അവര്‍ പതിവു പോലെ പുറം തിരിഞ്ഞു കിടന്നു.കൂടിച്ചേരലും വാഷ്റൂമും വിരസമായ ഒരു തനിയാവര്‍ത്തനമായിതുടങ്ങിയത് രണ്ടു പേരും പറയാന്‍ മടിച്ചു. ആദ്യത്തേത് ഒരാചാരവും രണ്ടാമത്തേത് ജീര്‍ണ്ണതയുടെ അഴുക്ക് കഴുകിക്കളയലുമാണ്.. പറഞ്ഞവസാനിപ്പിക്കേണ്ട ഒരു ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ആരു തുടങ്ങണം എന്നതു മാത്രമായിരുന്നു പ്രശ്നം.
പറയണം. രണ്ടും കല്‍പ്പിച്ച് അയാള്‍ വശം തിരിഞ്ഞു കിടന്നു.പുറം തിരിഞ്ഞു കിടക്കുന്ന അവളുടെ വാരിയെല്ലിന്റെ നീളലും കുറുകലും ശ്വാസംമുട്ടിക്കുന്ന വിമ്മിട്ടത്തിന്റെ ഇളക്കമാണ്. അണയ്ക്കാത്ത ബെഡ്ലാമ്പു നോക്കി അവള്‍ കണ്ണുമിഴിച്ചു കിടക്കുകയാവാം.പുറത്തൊന്നു തൊട്ടാല്‍ അവളും ഒരു പക്ഷെ മുഖത്തോടുമുഖം തിരിഞ്ഞുകിടന്നേക്കാം
പക്ഷെ അതു വേണ്ടിവന്നില്ല. വാരിയെല്ലില്‍ അയാളുടെ കണ്ണുകള്‍ പരതുന്നത് അവള്‍ തിരിച്ചറിഞ്ഞു. ആ അസ്വസ്ഥത ഒഴിവാക്കാനാവാം അവള്‍ അയാളുടെ നേരെ തിരിഞ്ഞു കിടന്നു.
'' എന്തോ പറയാനുണ്ട്, അല്ലേ?''അവള്‍ ചോദിച്ചു .
''നിനക്ക് ഓര്‍മ്മയുണ്ടാവും.ഒരു കാലത്ത് ഇഷ്ടമാണ് എന്നു പറയാന്‍ കഴിയാതെ
നമ്മള്‍ നമ്മുടെ വിമ്മിട്ടം വളരെക്കാലം ഉള്ളിലൊതുക്കി നടന്നു .ഇഷ്ടം എന്ന വാക്കു തന്നെയാണോ പറയാനുള്ളത് എന്നു കൂടി നമുക്ക് അറിയില്ലായിരുന്നു. ''
അയാള്‍ പറഞ്ഞതിന്റെ ബാക്കി തുടരാന്‍ അവള്‍ക്ക് ബൂദ്ധിമുട്ടുണ്ടായില്ല.
''ഇപ്പോഴും അങ്ങനെയെന്തോ പറയാനാവാതെ ഉള്ളില്‍ കിടന്നു കളിക്കുന്നു.അല്ലേ ?''
'' അന്ന് നിന്റെ മുടിക്കെട്ടില്‍ ഒരു പൂ ചൂടിച്ചുകൊണ്ടാണ് ഞാന്‍ ആ പ്രശ്നം പരിഹരിച്ചത്.പ്രകാശം പരത്തുന്ന ഒരു നോട്ടത്തോടെ നീയും നിനക്കു പറയാനുള്ളത് പറഞ്ഞു.''
ആ കാലം അവളോര്‍ത്തു.ഒന്നിച്ചിരുന്നുണ്ടതും ചുണ്ടില്‍നിന്നുചുണ്ടിലേക്ക് മധുരം പകര്‍ന്നതും നാവുകള്‍ കൂടിപ്പിണഞ്ഞതും മാറിടത്തില്‍ നാണിച്ചു കൂമ്പിയ മുകുളങ്ങള്‍ അയാളുടെ ഉച്ഛ്വാസത്തിന്റെ ഊഷ്മളതയില്‍ വിടരാന്‍ വിതുമ്പിയതും പൊക്കിളില്‍ നിന്നിറങ്ങുന്ന തന്റെ നനുത്ത രോമരാജിയുടെ നേര്‍രേഖയിലൂടെ അയാള്‍ വിരലുകള്‍ ഓടിച്ചതും വിരല്‍സ്ര്‍ശനത്തില്‍ ഉടയാടകള്‍ അഴിഞ്ഞു വീണതും വാഷ്റൂമുകളെയോര്‍ക്കാതെ പുലരുംവരെ മേളിച്ചതും...
അയാളും ഓര്‍ക്കുകയായിരുന്നു.
അന്ന് ഒരു പൂവ്വായിരന്നു അടയാളവാക്യം. ഇന്ന് വാഷ്റൂമും ഒരു സൂചനയാണ്. ഉമിനീരും വിയര്‍പ്പും സ്ഖലിതങ്ങളും സോപ്പിട്ടു കഴുകിക്കളയണം. ഡെറ്റോളൊഴിച്ച് അണുനാശനം ഉറപ്പുവരുത്തണം.
'' ഇങ്ങനെ തുടരാനാവില്ല.'' അയാള്‍ പറഞ്ഞത് അവളെ അമ്പരപ്പിച്ചില്ല. ''എന്താണ് പോംവഴി ?'' അവള്‍ നെടുവീര്‍പ്പിട്ടു.
''ഒന്നും തോന്നുന്നില്ല .വിധിയെന്നു കരുതി പരസ്പരം അശുദ്ധമാക്കാതെ ഒരു വീടു വച്ച് താമസിക്കാം. ഞാന്‍ ഭര്‍ത്താവ്, നീ ഭാര്യ. ഫ്രിഡ്ജും വാഷിങ്ങ്മെഷിനും ഓവനും എയര്‍കണ്ടീഷനറും ഡബിള്‍ കോട്ടും ആഘോഷമാക്കി നമുക്ക് ശേഷകാലം കഴിച്ചു കൂട്ടാം.സോഷ്യല്‍ സെക്യൂരിറ്റി എന്നൊക്കെ പറയാറില്ലേ ?അതിലൊന്ന്.''
മൊബെയിലില്‍ ഒരു സന്ദേശത്തിന്റെ മുന്നറിയിപ്പ് തിളങ്ങിമാഞ്ഞപ്പോള്‍ അവള്‍ പെട്ടന്നു ജാഗരൂകയായി.മെസേജു വായിക്കുമ്പോള്‍ അവളുടെ ശ്വാസം സതംഭിക്കുന്നതും പെരുവിലരിനും ചൂണ്ടാണിവിരലിനുമിടയില്‍ കീഴ്ച്ചുണ്ട്''ഞെരിയുന്നതും അയാള്‍ ശ്രദ്ധിച്ചു.
'' രഞ്ജുവിന്റെ മെസേജാണ്. എല്ലാവരും പേടിച്ചത് യഥാര്‍ത്ഥമാവാന്‍ പോകുന്നു.കമ്പനിയില്‍ വന്‍ തോതില്‍ അഴിച്ചുപണി വരുന്നു. ശരാശരിയില്‍ മരവിച്ച പര്‍ഫോമന്‍സുകാര്‍ പുുറത്താവും.''
പൊയ്പ്പോയ നല്ലകാലത്തിന്റെ മാദക രംഗങ്ങള്‍ അവളുടെ മനസില്‍ തിളങ്ങി മറഞ്ഞു. 'A lot can happen over a cup of coffee ' എന്നു വിശ്വസിച്ച കാലം.ഒരു ചുടുകാപ്പി പോലെ നുണഞ്ഞു നുണഞ്ഞ ദിനരാത്രങ്ങള്‍ , live togetherല്‍ അഭിരമിച്ച കാലം, നിത്യമെന്നു തോന്നിച്ച നെെമിഷിക ഭ്രമങ്ങള്‍...
'' മറ്റൊരു മാര്‍ഗ്ഗമുണ്ട് '' സന്ദേശം ഗൗനിക്കാതെ മുറിഞ്ഞു പോയ തന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചപോലെ അയാള്‍ പറഞ്ഞു.'' നിനക്കു നിന്റെ വഴി. എനിക്ക് എന്റെ വഴി.ഓര്‍മ്മിക്കാന്‍ മധുരമുള്ള നല്ല നാളുകള്‍ക്ക് ടോസ്റ്റ് ചെയ്ത് നമുക്ക് പിരിയാം.അതായിരുന്നുവല്ലോ നമ്മുടെ ധാരണ.''
'' ഇത്ര സ്വാര്‍ത്ഥിയാവും നീയെന്ന്‌ ഞാന്‍ കരുതിയില്ല. '' അവള്‍ പൊട്ടിത്തെറിച്ചു. തനിക്ക് ബലം തരേണ്ട സമയത്ത് അയാള്‍ ഒഴിഞ്ഞുമാറുന്നു..'' സോഷ്യല്‍ സെക്യൂരിറ്റി വാഗ്ദാനം ചെയ്ത നിന്റെ നിറം എത്ര പെട്ടന്നാണ് മാറിയത്.! ഞാന്‍ നിനക്ക് ഒരു ഭാരമാവില്ല.. ഈ രാത്രിയോടെ കഴിഞ്ഞു നമ്മുടെ കരാറ്..'
അവള്‍ തിരിഞ്ഞുകിടന്നതും ബെഡ് ലാമ്പ് കെടുത്തിയതും പുതപ്പ് തലയോളം വലിച്ച് കയറ്റിയതും ഒരു വെെദ്യുതിവിച്ഛേദനത്തിന്റെ വേഗത്തിലായിരുന്നു. അതയാളെ സംഭ്രമിപ്പിച്ചു.ഇരുട്ടില്‍ തപ്പിത്തടയുന്ന ഭീതി അയാളെ വീര്‍പ്പുമുട്ടിച്ചു. ഏതോ നിലവറക്കുണ്ടിലെ പ്രതിധ്വനി പോലെ കേള്‍ക്കുന്ന തേങ്ങല്‍ അവളുടേതാണെന്ന് തിരിച്ചറിപ്പോള്‍ അയാള്‍ എഴുനേറ്റിരുന്നു.'' പറയരുതാത്തതാണ് പറഞ്ഞത്.''ആദ്യമായി അവളുടെ വേദന അയാളെ നോവിച്ചു.. പതുക്കെ കാലൊച്ച കേള്‍പ്പിക്കാതെ അയാള്‍ കുളിമുറിയില്‍ കടന്ന് ഷവര്‍ തുറന്നു.
മഴനനഞ്ഞു വന്ന തന്നെ അമ്മ വേഷ്ടിത്തലപ്പുകൊണ്ട് തുവര്‍ത്തിയ്ക്കുന്നതും രാസ്നാദിപ്പൊടി നെറുകയില്‍ തിരുമ്മന്നതും വേഷ്ടിയുടെ മറവില്‍ സണ്‍ലെെറ്റിന്റെ മണം പിടിച്ച് താന്‍ ഒളിക്കുന്നതും സ്വപ്നം കണ്ട അയാള്‍ കണ്ണു തുറക്കുമ്പോള്‍ ദുപ്പട്ടകൊണ്ട് അവള്‍ അയാളെ തുവര്‍ത്തിക്കുകയായിരുന്നു. ''ഉറങ്ങീക്കോളു'' അവള്‍ മൃദുവായിപ്പറഞ്ഞു.ദുപ്പട്ടയുടെ മണം നുകരുന്ന നിര്‍വൃതിയില്‍ അയാളുടെ കണ്ണുകള്‍ കൂമ്പി.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo