Slider

അൻപതു രൂപ

0
അൻപതു രൂപ
**************
"വരാം വരാം പൂച്ചാണ്ടി റെയില് വണ്ടിയിലെ........
വാരണാസി കോട്ട താണ്ടി മെയിലുവണ്ടിയിലെ...... "
അതുവരെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ പെട്ടന്ന് വശത്തേക്ക് നോക്കി.
തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും ഞാൻ സഞ്ചരിക്കുന്ന ബസ്സിലേക്ക് കയറിയ കുടിയൻ ( ക്ഷമിക്കണം, വഴിയിൽ നിന്നും കയറിയ ആൾ ..പേരറിയില്ല, നന്നായി മദ്യപിച്ച ലക്ഷണമുള്ള അയാളെ തത്കാലം 'കുടിയൻ' എന്ന് വിളിക്കട്ടെ.) മനോഹരമായി പാടുന്നു..
ശരിക്കും, മൊബൈൽ കയ്യിലുണ്ടെങ്കിൽ ചുറ്റും നടക്കുന്നതൊന്നും നമ്മൾ അറിയില്ല!
ബസ്സിൽ തിരക്ക് നന്നേ കുറവായിരുന്നു.
ഒരു ലുങ്കിയും ഷർട്ടും ആയിരുന്നു അയാളുടെ വേഷം .കയ്യിൽ ഒരു പ്ലാസ്റ്റിക് കവറിൽ എന്തൊക്കെയോ ഉണ്ട്. ജോലി കഴിഞ്ഞു വരുന്നതാണെന്ന് കണ്ടാൽത്തന്നെ മനസ്സിലാകും.
ചെറുപ്പക്കാരൻ.. ചെറുതായി താടിയുണ്ട്.. ഇടയ്ക്കിടെ നരച്ച രോമങ്ങളും.
നെറ്റിയുടെ മുകളിലായി നീട്ടിവളർത്തിയ കുറച്ചു മുടി ഒരു വാലുപോലെ മുഖത്തേക്ക് കാറ്റിൽ പാറുന്നു..... തല ഇപ്പോഴത്തെ ഫ്രീക്കൻ സ്റ്റൈൽ...
'ഞാനൊരു കുടിയൻ' എന്ന് അയാൾ സ്വയം പറയുന്നുമുണ്ട് .
അയാളുടെ മുൻ സീറ്റിലായി രണ്ടു സ്കൂൾ കുട്ടികൾ ഇരിക്കുന്നുണ്ട്. അതിനു രണ്ടു സീറ്റിനു മുന്നിലായി രണ്ടു സ്ത്രീകളും.
കണ്ടക്ടർ വന്നു ടിക്കറ്റ് ചോദിച്ചു. "വെഞ്ഞാറമൂട്" അയാൾ പോക്കറ്റിൽ നിന്നും10 രൂപ നല്കിക്കൊണ്ട് പറഞ്ഞു. എന്നിട്ട്
കണ്ടക്ടറെ നോക്കി ഒരു പ്രത്യേക ചിരിചിരിച്ചു. ഇതൊക്കെ നോക്കി ഇരുന്ന എനിക്ക് ടിവിയിലെ ഏതോ കോമഡി പ്രോഗ്രാമിലെ കുടിയനായി തോന്നി അയാളെ.
യാത്ര തുടർന്ന് കൊണ്ടിരുന്നു. ഇടയ്ക്കു ഒന്നുരണ്ടുപേരും കൂടെ ബസ്സിൽ കയറി ..ചിലർ ഇറങ്ങിയും പോയി.
മുന്നിൽ ടിക്കറ്റ് കൊടുത്തിട്ട് തിരികെ വരികയാണ് കണ്ടക്ടർ.
കുടിയൻ ഇരുന്നിടത്തു മുന്നിലായി ഇരിക്കുന്ന സ്കൂൾ കുട്ടികളുടെ ഇരിപ്പിടത്തിനു താഴെ ഒരു 50 രൂപ നോട്ട് നാലായി മടങ്ങികിടക്കുന്നതു അയാളും ഞാനും ഒരുമിച്ചു കണ്ടു.
"സ്...... സ്...... " കണ്ടക്ടറെ അയാൾ വിളിച്ചു 50 രൂപ ചൂണ്ടി കാണിച്ചു.
പിറകിലേക്ക് വന്ന കണ്ടക്ടർ അതെടുത്തു കയ്യിൽ വച്ചു .ഒരു വശത്തേക്ക് മാറി നിന്നു.
'സ്... അത്.... ആാാ '
കുടിയന്റെ ഭാവങ്ങൾ വർണ്ണനാതീതം .
അയാൾ ആകെ അക്ഷമനായതുപോലെ.
എടുത്ത കാശ് അവിടിരുന്ന കുട്ടികളുടേതാണോ എന്ന് പോലും ചോദിക്കാതെ കണ്ടക്ടർ നിന്നു.
കുടിയന്റെ അക്ഷമ കൂടി വന്നു.
'അന്യന്റെ മുതൽ ഉപകാരപ്പെടില്ലാട്ടോ......
………………………………………
ഞാൻ കുടിയൻ ' അയാൾ പുലമ്പിക്കൊണ്ടിരുന്നു
ചൂണ്ടുവിരൽ ഉയർത്തി ഇപ്പശരിയാക്കിത്തരാം എന്ന മട്ടിൽ കാണിച്ചു.
ബീഡി എടുത്തു ചെവിയിൽ തിരുകി.
'ശ്ശോ.... ഉപകാരപ്പെടില്ല..... അതെ.....
പയ്യൻ നിന്റെ പൈസ....
ഞാൻ കള്ളനാണ്…
ഉപകാരപ്പെടില്ല.... ' മുഴുക്കുടിയന്റെ ഭാവങ്ങളോടെ അയാൾ പരസ്പരബന്ധമില്ലാതെ, അസ്പഷ്ടമായി വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
പുറത്തു നിന്നും ബാൻഡിന്റെ ശബ്ദം കേട്ടു..
സ്കൂൾ കുട്ടികളിൽ സൈഡ് സീറ്റിൽ ഇരിക്കുന്ന ആളുടെ ബാഗ്‌ തുറന്നുകിടക്കുന്നു. കുടിയന്റെ സംഭാഷണങ്ങൾ ശ്രദ്ധിച്ചാവണം കുട്ടികൾ തിരിഞ്ഞു നോക്കി. കുട്ടികൾ അയാളെയും അയാൾ കുട്ടികളെയും പുച്ഛത്തോടെ നോക്കി.
'ബാഗ്‌ തുറന്നു കിടക്കുന്നു '
ഞാൻ പറഞ്ഞു.
കേട്ടപ്പോഴേ അവൻ ബാഗ്‌ അടക്കാൻ ശ്രമിച്ചു. അതിൽ നിന്നു ഇംഗ്ലീഷ് അക്ഷരങ്ങൾ അടങ്ങിയ ഒന്നുരണ്ടു മുത്തുകൾ ബസ്സിലേക്ക് വീണ് ഉരുണ്ടു കളിക്കുന്നു.
'പൈസ ഉണ്ടായിരുന്നോ ബാഗിൽ....? '
''ഇല്ല "എന്റെ ചോദ്യത്തിന് ഉത്തരം.....
''പിന്നെ പാന്റിന്റെ പോക്കറ്റിൽ നിന്നും വീണതാകുമോ?"
ചോദിക്കുന്നതിനു മുന്നേ അവർ തിരിഞ്ഞിരുന്നു.
"നീർമിഴി പീലിയിൽ നീർമണി തുളുമ്പി നീ എന്നരികിൽ വന്നു... കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ ..
നിന്നു ഞാനുമൊരന്യനെപ്പോലെ.. വെറുമന്യനെപ്പോൽ...."
അയാൾ വീണ്ടും മനോഹരമായി പാടി.... എന്നിട്ടും ഇടയ്ക്കു കണ്ടക്ടറെ നോക്കി 'ശരിയാക്കിത്തരാം..... അധ്വാനിക്കാത്ത...... ശ്ശേ..... നിന്റേതല്ല'..
കയ്യിലിരുന്ന കവർ തുറന്നു നോക്കി '
'ശ്ശേ..... ' അയാൾ അസ്വസ്ഥനായി കാണപ്പെട്ടു.
ബീഡി കത്തിച്ചു രണ്ടു പുക വലിച്ചു .
ഒന്നുമറിയാത്ത മട്ടിൽ കണ്ടക്ടർ തിരിഞ്ഞു തന്നെ നിൽക്കുന്നുണ്ട്.
കണ്ടക്ടർ ജോലി ഉള്ള എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. ഒന്നും രണ്ടും രൂപ വച്ചു ബാലൻസ് കൊടുക്കാതെയും വാങ്ങാൻ മറന്നും പോകുന്ന ഒരുപാടുപേർ ഉണ്ട് വൈകുന്നേരമാകുമ്പോൾ അത് നല്ലൊരു തുക കാണും ഞങ്ങൾ അത് പകുത്തെടുക്കും ചിലപ്പോൾ ആൾക്ക് 300 രൂപ വരെ കിട്ടാറുണ്ട്...... സ്വർണവും, ചിലർ കൊടുക്കും ചിലർ തിരക്കി വരും എവിടെപ്പോയി എന്നറിയാത്തവരും ഉണ്ടാകും. വർഷത്തിൽ പത്തും പതിനഞ്ചും പവനോക്കെ ആളില്ലാതെ കിട്ടാറുണ്ടെന്നാണ് കണക്ക്.......
ശരിയാണ് ഞാനും രണ്ടും മൂന്നും രൂപ വാങ്ങാതെ പോയിട്ടുണ്ട്......
എങ്കിലും ഈ പൈസ അത് ആ കുട്ടിയുടേതാകും. ഉറപ്പു. കണ്ടക്ടർ നോട്ടുകൾ എപ്പോഴും നിവർത്തി ടിക്കറ്റ് വൈൻഡിങ് മെഷീനിന്റെ അടിയിൽ വയ്ക്കുകയാണ് പതിവ്. ഇത് നാലായി മടങ്ങികിടന്ന നോട്ട്...
'ഞാൻ പാടും,
പക്ഷേ കാശ് അതാരുടേതാണ്… അവനതു..... ശ്ശേ ' കുടിയന്റെ ശബ്ദം എന്റെ ചിന്തകളെ ഉണർത്തി
ബോധമില്ലാത്ത അയാൾക്കുള്ള ബോധം പോലും ബോധത്തോടെയുള്ള കണ്ടക്ടർക്ക് ഇല്ലാതെ പോയി .അയാൾ ആരെയും നോക്കുന്നില്ല ഒന്നുമറിയാത്ത ഭാവത്തിൽ അങ്ങനെ തന്നെ നിന്നു....
'വെഞ്ഞാറമൂട്.. ' ഇറങ്ങിക്കോ' കണ്ടക്ടർ പറഞ്ഞു . മുന്നിലിരുന്ന ഒരു അമ്മയുടെയും മകളുടെയും 'സ്റ്റാന്റിൽ പോകില്ലേ?' എന്ന ചോദ്യത്തിന്
'ഇല്ലാ ബസ്സ് പമ്പിൽ എണ്ണയടിക്കാൻ പോകുന്നു ഇവിടിറങ്ങണം.. ' എന്ന മറുപടി കേട്ടതോടെ
എല്ലാവരും ഇറങ്ങി. ഒപ്പം ഞാനും ! ഇനി ബസ്സ് സ്റ്റാന്റിലേക്കു കുറച്ചു ദൂരം നടക്കണം....
അപ്പോഴും കുടിയൻ കണ്ടക്ടറെ നോക്കി എന്തൊക്കെയോ ആംഗ്യം കാണിച്ചു സ്വയം ചിരിച്ചു.... ശ്ശേ.......... നീ........
"ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്‌മുഖം..... ഈ യുഗം കലിയുഗം.... " പാട്ടും പാടി അയാൾ ഇറങ്ങി നടന്നു...
Sk tvpm
സന്തോഷ് കല്ലറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo