Slider

ഒരു ബാര്‍ബര്‍ഷോപ്പ് വൃത്താന്തം

0

ഒരു ബാര്‍ബര്‍ഷോപ്പ് വൃത്താന്തം
“ഒന്ന് പോയി മുടി വെട്ടിക്ക് മനുഷ്യാ..എന്തൊരു മടിയാ ഇത്”
അന്നും രാവിലെ ശ്രീമതി ഭാര്യ രാജപ്പന്റെ തോളില്‍ പിടിച്ചു കുലുക്കിക്കൊണ്ട്‌ ദേഷ്യത്തോടെ പറഞ്ഞു. ഇതിപ്പോള്‍ അവള് പറയാന്‍ തുടങ്ങിയിട്ട് മാസം ഒന്നായി. അറുപിശുക്കനായ രാജപ്പന്‍ നാല്‍പ്പത് രൂപ ബാര്‍ബര്‍ക്ക് കൊടുക്കണമല്ലോ എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ചകിരി പോലെയുള്ള അവന്റെ മുടി അഞ്ചു മാസങ്ങള്‍ ആയിട്ടും വെട്ടിക്കാതെ കൊണ്ട് നടന്നിരുന്നത്. അല്ലാതെ നാട്ടുകാര് കരുതുന്നത് പോലെ ഹിപ്പിയാകാനുള്ള മോഹം കൊണ്ടൊന്നും ആയിരുന്നില്ല.
“രാജപ്പന്‍ പുതിയ ഫാഷനൊക്കെ തൊടങ്ങീന്നാ തോന്നുന്നേ..മുടീടെ ഫാഷന്‍ കണ്ടില്യോ” കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ പരദൂഷണം മത്തായി അവനെ ആക്കി പറഞ്ഞത് ഓര്‍മ്മ വന്നപ്പോള്‍ ഭാര്യ പറഞ്ഞതില്‍ കഴമ്പുണ്ട് എന്ന് രാജപ്പന് തോന്നി. അവന്‍ പൃഷ്ടം ചൊറിഞ്ഞുകൊണ്ട് ഒന്നിളകി ഇരുന്നു.
“നിങ്ങള് പിന്നേം ഇരിക്കുവാന്നോ..ഒന്നെഴുന്നേറ്റു പോ മനുഷ്യാ..എന്റെ അമ്മയാണെ ഇന്ന് നിങ്ങള് മുടി വെട്ടിച്ചില്ലെങ്കില്‍, പച്ചവെള്ളം ഞാന്‍ തരത്തില്ല..ഹല്ലപിന്നെ..ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര്‍..”
അവള്‍ കലികയറി നിലം ചവിട്ടി മെതിച്ച് ഉള്ളിലേക്ക് പോയപ്പോള്‍ രാജപ്പന്‍ അവളെ ദയനീയമായി നോക്കി. ഹും, അവള്‍ക്കങ്ങു പറഞ്ഞാ മതി. രൂപാ ഞാനാ കൊടുക്കണ്ടത്; നാല്‍പ്പത് രൂപ. എന്തേലും കുറച്ചു തരുമോന്നു കഴിഞ്ഞ തവണ ചോദിച്ചപ്പോള്‍ ആ സുഗുണന്‍ പറഞ്ഞത് വേണേല്‍ മുടി കുറച്ചു തരാം എന്നാണ്. അവന്റെ ഒരു അഹങ്കാരം. ഇന്ന് ഏതായാലും വെട്ടിയെ പറ്റൂ. വിലു (വിലാസിനി) ദേഷ്യത്തിലാണ്. ഉച്ചയ്ക്ക് ഉണ്ണാന്‍ ചെല്ലുമ്പോള്‍ മുടി വെട്ടിയിട്ടില്ലെങ്കില്‍ അവള്‍ ചോറ് തരില്ല; ഉറപ്പാണ്. ഉണ്ണാതെ ജീവിക്കാന്‍ പറ്റാത്തത് കൊണ്ട് രാജപ്പന്‍ മൂട് മെല്ലെ നിലത്ത് നിന്നും ഉയര്‍ത്തി മുറിയിലേക്ക് കയറി ഒരു ഉടുപ്പെടുത്ത് ധരിച്ചു.
“എടിയെ..എന്നാ ഞാന്‍ പോയി വെട്ടിച്ചേച്ചും വരാം..മീന്‍ വല്ലോം വന്നാ മേടിച്ചു കറി വക്ക്..”
ഭാര്യയുടെ മറുപടിക്ക് കാത്ത് നില്‍ക്കാതെ രാജപ്പന്‍ സൈക്കിളെടുത്ത് പുറത്തേക്ക് ഇറങ്ങി. എന്തായാലും സുഗുണന്റെ കടേല്‍ പോകുന്നില്ല. അവന്‍ ഗള്‍ഫീന്ന് മടങ്ങി വന്നൊരു കട തുടങ്ങിയതോടെ വല്യ അറബി ആണെന്നാ ഭാവം. അവന്റെ ഒരു ടീവീം, സിനിമേം, തെങ്ങാക്കൊലേം. അമ്പമ്പോ ഒരു മുടിവെട്ടുകാരനായിട്ട് അവനിത്രേം ജാഡ; ഇവന്‍ വല്ല സര്‍ക്കാര് ജോലിക്കാരനും ആരുന്നെങ്കില്‍ എന്തായേനെ ഭാവം! അങ്ങനെ പലതും ചിന്തിച്ചുകൊണ്ട് രാജപ്പന്‍ സൈക്കിള്‍ ചവിട്ടി.
“രായപ്പോ..എങ്ങോട്ടാ..വരുന്നോ..”
രാവിലെ തന്നെ നാലുകാലില്‍ ഷാപ്പിലേക്ക് പോകുകയായിരുന്ന ഔസേപ്പ് കുഴഞ്ഞ ശബ്ദത്തില്‍ വിളിച്ചു ചോദിച്ചു.
“നീ ഇപ്പഴേ പൂസാണല്ലോടാ ഊവ്വേ..വീട്ടീ വാറ്റ് വല്ലോം തൊടങ്ങിയോ..”
രാജപ്പന്‍ സൈക്കിള്‍ നിര്‍ത്തിയിട്ടു ചോദിച്ചു.
“ഓ..ഇല്ലടാ ഊവേ..രാവിലെ ആ മക്കുണന്‍ ഒരു പൈന്റ് കൊണ്ടുവന്ന് പാതി എനിക്ക് തന്നേച്ചു പോയി..ഇന്നലെ ഞാന്‍ രണ്ടു മയക്കി വാങ്ങിച്ചു കൊടുത്തേന് പകരം തന്നതാ..അത് കുടിച്ചപ്പോ ഒന്നുമായില്ല..എന്നാപ്പിന്നെ ഒരെണ്ണം പിടിപ്പിച്ചേക്കാം എന്ന് കരുതി..”
ഔസേപ്പ് നില്‍ക്കാനാകാതെ ഡാന്‍സ് കളിക്കുന്നതിനിടെ പറഞ്ഞു.
“എന്നാ നീ പോ..ഞാന്‍ മുടി വെട്ടിക്കാന്‍ പോവ്വാ..”
“വന്നാ ഒരു കുപ്പി മയക്കി വാങ്ങിച്ചു തരാം..നീ സൊന്തം കാശ് മൊടക്കി ഒരു തുള്ളി കുടിക്കത്തില്ലല്ലോ..ഹിഹിഹി..” ഔസേപ്പ് ചിരിച്ചു.
“ഓ വേണ്ടാടാ ഊവേ..പിന്നെങ്ങാനും ആകാം..നീ പൊക്കോ”
നിന്നാല്‍ അവന്റെ പ്രലോഭനത്തില്‍ താന്‍ വീണേക്കും എന്ന് തോന്നിയതിനാല്‍ രാജപ്പന്‍ വേഗം തന്നെ സ്ഥലം വിട്ടു. പക്ഷെ എവിടെ, ഏതു കടയിലേക്ക് പോകണം എന്നൊരു തീരുമാനത്തില്‍ അപ്പോഴും രാജപ്പന്‍ എത്തിയിരുന്നില്ല. പണം ലാഭിക്കാന്‍ പറ്റുമോ എന്ന ഗവേഷണാര്‍ത്ഥം ഏതാണ്ട് നാലഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ഒട്ടുമിക്ക ബാര്‍ബര്‍ ഷോപ്പുകളും മാറിമാറി പരീക്ഷിക്കുന്ന പ്രവണത ഉള്ളതിനാല്‍ വേഗമൊരു തീരുമാനത്തില്‍ എത്താന്‍ അവന് കഴിഞ്ഞില്ല. അപ്പോഴാണ് രണ്ടു തവണ താന്‍ പോയിട്ടുള്ള തമിഴന്‍ പയ്യന്റെ കട ഓര്‍മ്മ വന്നത്. അവന്‍ കാശിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഉള്ളവനല്ല എങ്കിലും, ചെന്നാല്‍ എന്തെങ്കിലുമൊക്കെ കഥകള്‍ കേള്‍ക്കാം. അവന്റെ കടയുടെ അടുത്തുള്ള മിക്ക ആളുകളുടെയും കാര്യങ്ങള്‍ ദൈനംദിന വ്യവസ്ഥയില്‍ അവനെ ആരൊക്കെയോ അറിയിക്കുന്നുണ്ട് എന്ന് തോന്നും അവന്റെ സംസാരം കേട്ടാല്‍. മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയിലാണ് സംസാരം. പ്രായമായ ആളുകള്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ, എല്ലാവരും അവന് അണ്ണന്മാര്‍ ആണ്. കുട്ടികളെ കുഞ്ഞണ്ണന്‍ എന്നാണ് വിളി. ഇന്ന് അവന്റെ അടുക്കല്‍ത്തന്നെ പോകാം. ഒത്താല്‍ ഒരു മുപ്പത് രൂപയ്ക്ക് വെട്ടിത്തരാന്‍ പറഞ്ഞു നോക്കണം. അങ്ങനെ കണക്കുകൂട്ടിക്കൊണ്ട് രാജപ്പന്‍ തമിഴന്‍ പയ്യന്റെ കടയിലെത്തി.
സൈക്കിള്‍ പൂട്ടിവച്ചിട്ടു ചെല്ലുമ്പോള്‍ തലയിലെ മൊത്തം രോമങ്ങളും നരച്ച, ഒരൊറ്റ പല്ലുപോലും കൊഴിയാന്‍ ബാക്കി ഇല്ലാത്ത, കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് മുടി വെട്ടിച്ചുകൊണ്ടിരിക്കുന്ന ഒരു അപ്പൂപ്പനെ ആണ് രാജപ്പന്‍ കണ്ടത്. ബെഞ്ചില്‍ പത്രം നോക്കിക്കൊണ്ട് ഏതോ വിലകുറഞ്ഞ മദ്യത്തിന്റെ രൂക്ഷഗന്ധം ബീഡിയുടെ അസഹ്യമായ നാറ്റവുമായി കൂട്ടിക്കലര്‍ത്തി വമിപ്പിച്ച്, കാടനെപ്പോലെ തോന്നിക്കുന്ന, ഏറിയാല്‍ നാല്‍പ്പത് വയസു മതിക്കുന്ന ഒരുത്തനും ഇരിപ്പുണ്ട്. അവന്റെ ദേഹത്ത് നിന്നും വമിക്കുന്ന ഗന്ധം ചിരപരിചിതമായതിനാല്‍ രാജപ്പന്‍ അത് ഗൌനിക്കാതെ ഉള്ളില്‍ കയറി.
“അണ്ണോ..നമ്മളെ ഒക്കെ മറന്തോ..കൊറേ നാള്‍ ആയല്ലോ ഇന്ത വളി കണ്ടിട്ട്..”
തമിഴന്‍ പയ്യന്‍ അപ്പൂപ്പന്റെ മുടിയില്‍ നിന്നും കത്രിക മാറ്റിയിട്ട് മൊത്തം പല്ലുകളും പ്രദര്‍ശിപ്പിച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഓ..മുടി വളരണ്ടായോടാ ഊവേ ഇന്ത വളി വരാന്‍....നീയാണെങ്കി കാശ് ഒട്ടു കുറയ്ക്കത്തുമില്ലല്ലോ..ഇരുപത്തഞ്ചു രൂപയ്ക്ക് വെട്ടുന്ന കട വിട്ടിട്ടാ ഞാനിങ്ങോട്ട്‌ പോന്നത്”
താന്‍ പണം ചിലവാക്കാന്‍ മാര്‍ഗ്ഗം തേടി നടക്കുന്ന ആളാണ്‌ എന്ന ധ്വനിയോടെ രാജപ്പന്‍ പറഞ്ഞു.
“അത് സരിയാ..അണ്ണന്‍ ആറുമാസം മുമ്പാ മുടി വെട്ടിച്ചേന്ന് തല കണ്ടാ തെരിയും..ഇത് വെട്ടണേങ്കീ നൂറു റൂപ ആകും അണ്ണോ”
“ഓ പിന്നെ..നീ ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു കൊറേ ഒണ്ടാക്കും..”
“ഹിഹിഹി..” ആ പറഞ്ഞത് സുഖിച്ച മട്ടില്‍ അപ്പൂപ്പന്‍ കുലുങ്ങി ചിരിച്ചു.
“മൂപ്പീന്നെ കുലുങ്കല്ലേ..കത്തിരിക്ക കൊണ്ട് കേറി നിങ്കട തല മുറീം”
അങ്ങേരുടെ ചിരി അത്ര സുഖിക്കാത്തത് കൊണ്ട് പയ്യന്‍ പറഞ്ഞു. മൂപ്പീന്ന് എന്ന പ്രയോഗം പ്രായമായവരെ ബഹുമാനിക്കാന്‍ മല്ലൂസ് ഉപയോഗിക്കുന്ന വാക്കാണ്‌ എന്ന് ഏതോ ദരിദ്രവാസി അവനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് എന്ന് രാജപ്പന് മനസിലായി.
“കത്തിരിക്ക അല്ലടാ..കത്രിക” വല്യപ്പന്‍ അവനെ തിരുത്തി.
“എടാ ശരവണാ..ലവന്‍ ചത്തുപോയത് നീ അറിഞ്ഞാരുന്നോ”
ബെഞ്ചില്‍ അന്നത്തെ പ്രധാന വാര്‍ത്തകള്‍ നോക്കിക്കൊണ്ടിരുന്ന കാടന്‍ പയ്യനോട് വളരെ ഗൌരവത്തില്‍ ചോദിച്ചു.
“ആരാ അണ്ണാ” ശരവണന്‍ വെട്ടുനിര്‍ത്തി ഉദ്വേഗത്തോടെ ചോദിച്ചു.
“എടാ ആ വിക്രമന്‍..”
“ങേ? വിക്രമനോ? അവന്‍ സത്തെന്നോ..പോ അണ്ണാ പൊയി സൊല്ലാണ്ട്” വല്യപ്പന്റെ തലയില്‍ നിന്നും കത്രികയും ചീപ്പും മാറ്റി കാടന്റെ നേരെ തിരിഞ്ഞ് അന്തം വിട്ടുകൊണ്ട് ശരവണന്‍ പറഞ്ഞു.
“പൊയി അല്ലടാ പുല്ലേ..അവന്‍ ചത്തു..ഇന്നലെ” കാടന് അവന്റെ സംശയം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.
“എന്റമ്മോ..ഇന്നലേം രാവിലെ ഞാന്‍ കണ്ടതാ അണ്ണാ അയാളെ..എന്നും രാവിലെ ആ പണ്ടാരം ഈ കടെടെ മുമ്പീ വരും. കൊറേ നേരം വര്‍ത്താനം പറേം..ഷാപ്പ്‌ തുറക്കുന്ന നേരം വരെ ഇങ്കെ കാണും..യ്യോ..ആ മുഖം മുമ്പീത്തന്നെ ഉണ്ട് അണ്ണാ..എങ്ങനാ അണ്ണാ അയാള് സത്തത്..”
“രാത്രി കരിക്കിടാന്‍ തെങ്ങിന്റെ മോളീ കേറി കാലുതെറ്റി വീണു..വാറ്റ് ചാരായത്തില്‍ കരിക്ക് ഒഴിച്ചു കുടിക്കാന്‍ കേറിയതാന്നാ കേട്ടത്..”
കാടന്‍ താല്‍പ്പര്യം ഇല്ലാത്ത മട്ടില്‍ പത്രത്തിലേക്ക് നോക്കി പറഞ്ഞു.
“എടാ ചത്തവന്‍ ചത്തു..എന്റെ തല”
വല്യപ്പന്‍ ശരവണന്റെ ശ്രദ്ധ തന്റെ പകുതി വെട്ടിയ തലയിലേക്ക് ആകര്‍ഷിച്ചു.
“മൂപ്പീന്നെ..വയസു കൊറേ ആയില്ലേ..ഈ സത്ത് പോയ ആളുക്ക് മുപ്പത് വയസു പോലുമില്ല..നിങ്ങള് സത്ത് പോയാ ആര്‍ക്കും വെഷമം കാണത്തില്ല..അതുപോലാന്നോ ഒരു ഒരു സെറുപ്പക്കാരന്‍..അവന്റെ ഭാര്യ ഇട്ടിട്ടു പോയതാ..സ്കൂളീ പഠിക്കുന്ന ഒരു കുട്ടി ഉണ്ട്..അയ്യയ്യോ ഭഗവാനെ അതിനെ ഇനി ആര് നോക്കും..പാവം കൊച്ച്..ഈ പണ്ടാരം പിടിച്ചവന്‍ രാത്രീ എന്തിനാ തേങ്ങീ കേറിയത്..”
ശരവണന്‍ തലയ്ക്ക് കൈയും കൊടുത്ത് ദുഖത്തോടെ പറഞ്ഞു.
“മുപ്പതല്ല..മുപ്പത്തി നാല്..”
കാടന്‍ ശരവണനെ തിരുത്തിയ ശേഷം തുടര്‍ന്നു: “നീ അങ്ങേരുടെ തല വെട്ടടാ..ആ കൊച്ചിന്റെ കാര്യം ഓര്‍ക്കുമ്പഴാ....അവന്റെ ബന്ധുക്കള്‍ ആരാന്നു പോലും ആര്‍ക്കും അറിയത്തില്ല..” കാടന്‍ പറഞ്ഞു.
ശരവണന്‍ വല്യപ്പന്റെ തലയില്‍ വീണ്ടും കൈവച്ചു. പരിചയമില്ലാത്ത ആളിന്റെ കാര്യം ആയതിനാല്‍ രാജപ്പന് സംഭാഷണത്തില്‍ വലിയ താല്പര്യം ഒന്നും തോന്നിയില്ല. അപ്പോഴാണ് ശരവണന്‍ രാജപ്പന്റെ നേരെ നോക്കി ഇങ്ങനെ പറഞ്ഞത്.
“അണ്ണാ നിങ്കക്ക് ആളെ തിരിഞ്ചില്ലേ..നിങ്ങള് മുമ്പ് വന്നപ്പോ ഒരു പെങ്കൊച്ചിനെ മുടി വെട്ടിക്കാന്‍ കൊണ്ടുവന്ന് കടേടെ മുമ്പീ വീണ ഒരാളെ ഓര്‍മ്മ ഇല്ലേ..അന്ന് ആ കൊച്ചു കരഞ്ഞപ്പം നിങ്ങളല്ലേ അതിനു മുട്ടായി വാങ്കി കൊടുത്ത് കരച്ചില് മാറ്റിയത്..”
രാജപ്പന്‍ മെമ്മറി ബട്ടന്‍ അമര്‍ത്തി അവന്‍ പറഞ്ഞത് തിരഞ്ഞു. തിരച്ചിലിന്റെ ഒടുവില്‍ അവന്‍ അത് ഓര്‍ത്തെടുത്തു. ആ മുട്ടായിക്ക് കൊടുത്ത രണ്ടു രൂപ അവന്‍ ഏതാണ്ട് ആറുമാസക്കാലം വിഷമത്തോടെ ഓര്‍ത്തിരുന്നു. പക്ഷെ ആ കൊച്ചിന്റെ കരച്ചില് കണ്ടപ്പോ അറിയാതെ അങ്ങ് ചെയ്ത് പോയതാണ്. തന്തപ്പടി വെള്ളമടിച്ച് ലക്കില്ലാതെ വീഴുന്നത് കണ്ടാണ്‌ അവള്‍ കരഞ്ഞത്. അഞ്ചോ ആറോ വയസുള്ള ഇരുനിറമുള്ള ഒരു കൊച്ച്. അതിനു തള്ളയില്ല എന്നും തന്ത മരിച്ചു എന്നും അറിഞ്ഞപ്പോള്‍ രാജപ്പന്റെ മനസില്‍ ഒരു നൊമ്പരം അനുഭവപ്പെട്ടു.
“ഓര്‍മ്മ വന്നു..” അവസാനം രാജപ്പന്‍ പറഞ്ഞു.
“ആ കുട്ടി പിന്നേം അപ്പാവിന്റെ കൂടെ ഇവിടെ വന്നിരുന്നു അണ്ണാ..അപ്പം അവളു നിങ്ങള്‍ടെ കാര്യം സോദിച്ചു..എനിക്ക് നിങ്ങട പേര് അറിയത്തില്ലല്ലോ..”
ശരവണന്‍ പറഞ്ഞത് കേട്ടപ്പോള്‍ രാജപ്പന്റെ മനസ് ആര്‍ദ്രമായി. ഒരു ചെറിയ മിഠായി ഒരിക്കല്‍ മാത്രം താന്‍ വാങ്ങിക്കൊടുത്ത ബന്ധമേ ഉള്ളെങ്കിലും ആ കിളുന്ത് തന്നെ മറന്നിട്ടില്ല എന്നറിഞ്ഞപ്പോള്‍ പിശുക്കനായ രാജപ്പന്റെ മനസും ഒന്നിടറി.
“അതിനി എന്ത് സെയ്യും ഭഗവാനെ..മൂപ്പീന്നെ..നിങ്കക്ക് ആ കൊച്ചിനെ കൊണ്ടുപോയി വളര്‍ത്തിക്കൂടെ..നല്ല തങ്കക്കുടം പോലത്തെ കൊച്ച്..അതിനിനി ആരുമില്ല..” ശരവണന്‍ വല്യപ്പന്റെ തലയില്‍ പണിയുന്നതിനിടെ പറഞ്ഞു.
“പോടാ..എന്നെത്തന്നെ വല്യ പ്രയാസപ്പെട്ടാ അവര് വീട്ടീ നിര്‍ത്തിയേക്കുന്നെ..വല്ലവിധോം ഒന്ന് ചത്തു കിട്ടാനാ എന്റെ മോന്റെം മരുമോള്‍ടേം പ്രാര്‍ത്ഥന..അപ്പഴാ വേറെ ആരാണ്ട്രെ കൊച്ച്”
“മൂപ്പീന്നിനു വിരോധം ഇല്ല അല്ലെ” ശരവണന്‍ വിടാന്‍ ഭാവം ഇല്ലായിരുന്നു.
“എന്റെ വിരോധോം ഇഷ്ടോം ആരു നോക്കുന്നെടാ ചെറുക്കാ..നീ ഒന്ന് വേഗം വെട്ട്”
ശരവണന്‍ വേഗം തന്നെ അയാളുടെ തലയുടെ പണി തീര്‍ത്ത് പറഞ്ഞുവിട്ട ശേഷം രാജപ്പനെ ഇരുത്തി. ആ കുട്ടിയുടെ കാര്യം കേട്ടപ്പോള്‍ മുതല്‍ അവന് വല്ലാത്ത ഒരു അസ്വസ്ഥത പിടിപെട്ടിരുന്നു.
“അയാളെ കുഴിച്ചിട്ടോ അണ്ണാ” ശരവണന്‍ രാജപ്പന്റെ മുടിയിലെ പണി തുടങ്ങിക്കൊണ്ട് കാടനോട് ചോദിച്ചു.
“ഓ..ഇന്ന് രാവിലെതന്നെ അടക്കി..ഏതോ ഒരു അയല്‍ക്കാരന്‍ ഇടപെട്ടാണ് അത് ചെയ്തത്..കൈയിലിരുപ്പ് മൂലം അയല്‍ക്കാര്‍ക്ക് പോലും ഇഷ്ടമാല്ലാരുന്നല്ലോ അവനെ...ങാ..ഞാന്‍ പോയിട്ട് വരാം”
കാടന്‍ തോളില്‍ ഇട്ടിരുന്ന നാറിയ തോര്‍ത്തെടുത്ത് ഒന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ അത് തലയില്‍ വട്ടംകെട്ടി വെളിയിലേക്ക് ഇറങ്ങി.
“കുടിക്കാന്‍ പോവാ..ഓരോ മണിക്കൂറ് കൂടുമ്പം പോയി കുടിക്കും..പിന്നേം വരും..”
ശരവണന്‍ അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാജപ്പനോട് പറഞ്ഞു.
“ആ ചത്തുപോയവന്റെ വീട് എവിടാ..” രാജപ്പന്‍ അവന്‍ പറഞ്ഞതിനുള്ള മറുപടി നല്‍കാതെ ചോദിച്ചു.
“അണ്ണാ ആല്‍ത്തറ മുക്കിന്റെ അടുത്താ..അവിടെ ചെന്ന് സോദിച്ചാല്‍ ആരേലും പറഞ്ഞു തരും”
മുടിവെട്ടി തീര്‍ന്നപ്പോള്‍ പേശാന്‍ നില്‍ക്കാതെ രാജപ്പന്‍ നാല്‍പ്പത് രൂപ അവന് നല്‍കി. പിന്നെ സൈക്കിളെടുത്ത് ആല്‍ത്തറ മുക്കിലേക്ക് വിട്ടു.
ആളുകളോട് തിരക്കി രാജപ്പന്‍ ചെല്ലുമ്പോള്‍ ആ ഓടുമേഞ്ഞ ചെറിയ വീട് ശ്മശാനമൂകമായിരുന്നു. അല്‍പ്പം പിന്നിലായി ഒരു മണ്‍കൂന അയാള്‍ കണ്ടു. തുറന്നു കിടന്നിരുന്ന വാതിലിലൂടെ അയാള്‍ ഉള്ളിലേക്ക് നോക്കി. ആരോ നല്‍കിയ കഞ്ഞിപ്പാത്രം മുന്‍പില്‍ വച്ചുകൊണ്ട് തനിച്ചിരുന്ന് ഏങ്ങലടിക്കുകയാണ് ആ കുട്ടി. രാവിലെ എഴുന്നേറ്റ് അവള്‍ കുളിച്ചിട്ടു കൂടിയില്ല എന്നയാള്‍ക്ക് അവളുടെ വേഷത്തില്‍ നിന്നു മനസിലായി. ഏറിയാല്‍ എട്ടുവയസ് മാത്രമുള്ള, മെല്ലിച്ച ആ പെണ്‍കുട്ടി അയാളെ കണ്ടപ്പോള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് നോക്കി. കരഞ്ഞു തളര്‍ന്നിരുന്ന അവളുടെ കണ്ണിലെ ദയനീയതയും കഞ്ഞിപ്പാത്രത്തില്‍ വിരുന്നിനെത്തിയ ഈച്ചകളെയും അയാള്‍ മാറിമാറി നോക്കി. എന്ത് പറയണം എന്നറിയാതെ രാജപ്പന്‍ അല്‍പനേരം ആ കട്ടിളപ്പടിയില്‍ ഇരുന്നു.
“ആരാ...”
പ്രായമായ ഒരു സ്ത്രീ അയാളെ കണ്ടാണെന്ന് തോന്നുന്നു അവിടേക്ക് എത്തി ചോദിച്ചു. രാജപ്പന്‍ അവരെ നോക്കി.
“വിക്രമന്‍ മരിച്ചുന്നറിഞ്ഞു വന്നതാ” അയാള്‍ പറഞ്ഞു.
“ആരാ..ബന്ധുവോ മറ്റോ ആണോ”
“ഉം....” അയാള്‍ വെറുതെ പറഞ്ഞു.
“ആണെങ്കി..ഈ കൊച്ചിനെ എങ്ങോട്ടാന്ന് വച്ചാ കൊണ്ടുപോ..ഇതിനെ ഇനി ആര് നോക്കാനാ..ഒരു പെങ്കൊച്ചാ..വല്ല പിച്ചക്കാരും പിടിച്ചോണ്ട് പോയാ ആരറീം...”
അവര്‍ പറഞ്ഞത് കേട്ടു രാജപ്പന്‍ അവളെ നോക്കി. അവള്‍ തന്റെ കണ്ണിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. ചുറ്റും ഇരുള്‍ പരന്ന കടലിനു നടുവില്‍ ഒറ്റപ്പെട്ട അവള്‍ക്ക് ദൂരെ എവിടെയോ വെളിച്ചത്തിന്റെ ഒരു കണികയായി താന്‍ മാറി എന്ന് രാജപ്പന് ആ കണ്ണുകളിലെ തിളക്കത്തില്‍ നിന്നും തോന്നി. തനിക്കും വിലാസിനിക്കും വിവാഹം കഴിഞ്ഞ് ഒന്നാം വര്‍ഷം തന്നെ ഒരു കുഞ്ഞിനെ ലഭിക്കേണ്ടതായിരുന്നു. ഗര്‍ഭം ധരിച്ച വിലാസിനിക്ക് പക്ഷെ ഉള്ളില്‍ വളരുന്നത് ജീവനില്ലാത്ത മാംസപിണ്ഡം മാത്രമാണ് എന്ന് മനസിലായപ്പോള്‍ സഹിക്കാന്‍ സാധിച്ചില്ല. അവളെ രക്ഷിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്യണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തകര്‍ന്നത് തന്റെയും അവളുടെയും സ്വപ്നങ്ങള്‍ ആണ്. ഇനിയൊരിക്കലും ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ കഴിവില്ലാത്ത സ്ത്രീയായി തന്റെ വിലു മാറി. അതുകൊണ്ടാണ് അവളുടെ മനസ് വിഷമിപ്പിക്കുന്ന ഒന്നും താന്‍ ചെയ്യാത്തത്. അവള്‍ എന്ത് പറഞ്ഞാലും താന്‍ കേള്‍ക്കും; അവളുടെ മനസിന്‌ അല്‍പ്പം പോലും വിഷമം നല്‍കില്ല എന്നത് തന്റെ ഉറച്ച തീരുമാനമാണ്.
വളരെ നാളുകളായി അവള്‍ പറയുന്നുണ്ട് നമുക്കൊരു കുഞ്ഞിനെ എടുത്ത് വളര്‍ത്താം എന്ന്. പക്ഷെ തനിക്ക് ആ അഭിപ്രായത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ല. ആര്‍ക്കോ എവിടെയോ എങ്ങനെയോ ജനിച്ച തങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത കുട്ടിയെ എന്തിനു വളര്‍ത്തണം എന്ന ചിന്തയാണ് തന്നെ ഭരിച്ചിരുന്നത്. പക്ഷെ ഇവിടെ, താനൊരു ചെറിയ മിഠായി വാങ്ങിക്കൊടുത്തത് മറക്കാതെ തന്നെ ഓര്‍ത്ത് വച്ചിരിക്കുന്ന കുരുന്നു മനസാണ് ഇരിക്കുന്നത്. ഇന്നവള്‍ നിരാലംബയും ആണ്. രാവിലെ മുടിവെട്ടാന്‍ വിലു നിര്‍ബന്ധിച്ചതും, ശരവണന്റെ കടയിലേക്ക് തന്നെ താന്‍ വന്നതും, കാടന്‍ ആ വിവരം അപ്പോള്‍ പറഞ്ഞതും എല്ലാം മുകളില്‍ നിന്നുള്ള ചരടുവലിയുടെ അനന്തരഫലങ്ങള്‍ ആയിരുന്നു എന്ന് രാജപ്പന്‍ തിരിച്ചറിഞ്ഞു.
“ഞാന്‍ കൊണ്ടുപോവാ ഇവളെ..”
തന്നെത്തന്നെ നോക്കിക്കൊണ്ട് നിന്നിരുന്ന തള്ളയോട് അവസാനം അയാള്‍ പറഞ്ഞു.
“നല്ല കാര്യം കുഞ്ഞേ..അതിനു വേറെ ആരാ ഉള്ളത്..” തള്ള നെടുവീര്‍പ്പോടെ പറഞ്ഞു.
“മോളെ..നിനക്കെന്നെ അറിയാമോ”
തള്ള പോയിക്കഴിഞ്ഞപ്പോള്‍ രാജപ്പന്‍ അവളോട്‌ ചോദിച്ചു. അവള്‍ അറിയാം എന്ന് തലയാട്ടി.
“മോളെന്തിനാ എന്നെ ഓര്‍ത്തുവച്ചത്? എന്തുകൊണ്ട് മറന്നില്ല?”
ചോദിക്കുമ്പോള്‍ അയാളുടെ കണ്ഠം ഇടറിയിരുന്നു.
“അറിയില്ല..” നിഷ്കളങ്കമായിരുന്നു അവളുടെ മറുപടി.
“മോള്‍ ഇങ്ങുവന്നെ...”
അയാള്‍ അവിടെ ഇരുന്നുകൊണ്ട് അവളെ വിളിച്ചു.
അവള്‍ അടുത്തെത്തിയപ്പോള്‍ ആ അഴുക്കുപിരണ്ട മുടിയില്‍ വിരലോടിച്ചുകൊണ്ട്, കരഞ്ഞു വികൃതമായിരുന്ന ആ മുഖത്ത് അയാള്‍ തഴുകി.
“എന്താ മോള്‍ടെ പേര്”
“ഗായത്രി..” അവള്‍ മന്ത്രിച്ചു.
“ഗായത്രി..ഇനി..നീ എന്റെ മോളാണ്..എന്റെയും എന്റെ വിലാസിനിയുടെയും മകള്‍....മോള്‍ എന്നെ അച്ഛാ എന്നൊന്ന് വിളിക്കുമോ..”
രാജപ്പന് തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് തടയാനാകാതെ ചോദിച്ചു. പെണ്‍കുട്ടി അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കുറേനേരം നിന്നു. എന്താണ് അവളുടെ മനസിലെന്ന് രാജപ്പന് മനസിലായില്ല. പ്രതീക്ഷയോടെ രാജപ്പന്‍ അവളുടെ പ്രതികരണത്തിനായി നോക്കി. പെട്ടെന്ന് അവള്‍ ഉള്ളിലേക്ക് ഓടി.
എന്തിനാണ് അവള്‍ ഓടിയത് എന്ന് മനസിലാകാതെ അയാള്‍ ഇരുന്നപ്പോള്‍ അവള്‍ പോയതുപോലെ തിരികെ വന്നു. കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന എന്തോ ഒന്ന് അവള്‍ അയാളുടെ നേരെ നീട്ടി. രാജപ്പന്‍ അത് വാങ്ങി നോക്കി. അയാള്‍ക്ക് തന്റെ കണ്ണുകള്‍ നിറഞ്ഞു കാഴ്ച മങ്ങുന്നത് തടയാനായില്ല. അന്ന് താന്‍ വാങ്ങിക്കൊടുത്ത മിഠായിയുടെ കവര്‍ ആയിരുന്നു അത്. അവളത് കളയാതെ സൂക്ഷിച്ചിരിക്കുന്നു!
നിറഞ്ഞ കണ്ണുകളോടെ, മുന്‍പില്‍ നില്‍ക്കുന്ന ആ മെല്ലിച്ച രൂപത്തെ അയാള്‍ സംസാരിക്കാനാകാതെ നോക്കിയപ്പോള്‍ മെല്ലെ അവള്‍ തന്റെ അഴുക്കുപിരണ്ട കൈകള്‍ കൊണ്ട് അയാളുടെ കവിളുകളില്‍ പിടിച്ചു.
“അച്ഛന്‍.....” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
“മോളെ..എന്റെ പൊന്നുമോളെ..”
അവളെ തെരുതെരെ ചുംബിച്ചുകൊണ്ട് രാജപ്പന്‍ കരഞ്ഞു. ആ കൈകളുടെ സുരക്ഷിതത്വം ആസ്വദിച്ചുകൊണ്ട് അവള്‍ അയാളുടെ കഴുത്തിലൂടെ കൈകള്‍ ചുറ്റി.
Samuel George
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo