Slider

ഒരു പരദൂഷണ കഥ....

0
ഒരു പരദൂഷണ കഥ....
``````````````````````````````
നല്ലൊരു ഉച്ചയുറക്കവും കഴിഞ്ഞ് ഉമ്മറത്ത്‌ വന്നിരുന്നതേയുള്ളൂ, അപ്പോഴേക്കും മുന്നിലേക്ക്‌ ചായ എത്തി.. ചേച്ചിമാരുണ്ടെങ്കില്‍ ഇങ്ങനേയും ചില ഗുണങ്ങളുണ്ടേയ്‌...ഞാന്‍ മനസ്സാ ചേച്ചിയോട് നന്ദി പറഞ്ഞു. എന്നാ പിന്നെ, രണ്ടു പരദൂഷണമൊക്കെ പറഞ്ഞ് ചേച്ചിയെ സന്തോഷിപ്പിക്കാം എന്ന് കരുതി...പക്ഷേ ആരെ പറ്റി പറയുമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ആ സ്ത്രീ ഞങ്ങളുടെ പടിയിറങ്ങി വന്നത്.
കാഴ്ചയില്‍ ഒരു അറുപതിനോടടുത്ത് പ്രായം തോന്നും... അവരുടെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ അവരെ കണ്ടിട്ട് യാതൊരു മുഖപരിചയവും തോന്നിയില്ല.. ചേച്ചിക്ക് അറിയുന്നവരാരെങ്കിലും ആണൊ എന്ന് വിചാരിച്ച് ചേച്ചിയെ നോക്കിയപ്പോള്‍, മൂപ്പര്‍ക്ക് ഒരു കുലുക്കവുമില്ല. ഏതായാലും സംശയനിവാരണം എന്ന മഹാദൗത്യം ഞാന്‍ സന്തോഷത്തോടെ ഏറ്റെടുത്തു. "ആരാ, മനസ്സിലായില്ല". അതിനുത്തരം തന്നില്ല. പകരം, " മോളേ, കുടിക്കാന്‍ കുറച്ചു വെള്ളം തര്വോ" എന്ന് ചോദിച്ചു..
പരിചയമില്ലാത്തവരെ വീട്ടില്‍ കയറ്റരുതെന്ന് ഏട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും, അവരെ കണ്ടാല്‍ പ്രത്യേകിച്ച് കള്ളലക്ഷണം തോന്നാത്തത് കൊണ്ടും, ചേച്ചിയുണ്ടല്ലോ എന്നുള്ള ധൈര്യം കൊണ്ടും ഞാന്‍ അകത്തേക്ക് പോയി...അത് മാത്രമല്ല പരോപകാരം ചെയ്യുക എന്നതാണല്ലോ നമ്മുടെ പരമപ്രധാനമായ ലക്ഷ്യം.
ഞാന്‍ വെള്ളം കൊണ്ട് ചെല്ലുമ്പോഴേക്കും അവര്‍ ഉമ്മറപ്പടിയില്‍ ഇരിപ്പായിരുന്നു. അവര്‍ ആര്‍ത്തിയോടെ വെള്ളം ഒറ്റവലിക്ക് തന്നെ കുടിച്ചുതീര്‍ത്തു. "എവിടന്നാ വരണേ? ". നല്ലൊരു കോള് കിട്ടിയ സന്തോഷത്തോടെ ഞാന്‍ ചോദിച്ചു. "ഒന്നും പറയണ്ട മോളേ, ഞാന്‍ നമ്മടെ പണിക്കരുടെ അടുത്ത് വന്നതാ. കുറച്ചു അകലെന്നാണേ. രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതാ. ഇത് വരെ ഒന്നും കഴിച്ചില്ല. നിന്ന് നിന്ന് ക്ഷീണിച്ചു."
"എന്നിട്ട് പണിക്കരെ കണ്ടില്ലേ?" എന്ന് ചേച്ചി. "ഉവ്വ് ഇപ്പോഴാ ഒന്ന് കണ്ടത്. എന്താ ഒരു തിരക്ക്. നമ്മള് എത്ര ദൂരത്ത്ന്ന് വരണതാ . അതിനിടയിലാ ഓരോരുത്തര്, മോന് ജോലിയില്ല, മോന് അറബി ശമ്പളം കൊടുക്കുന്നില്ല, മോള്‍ടെ കല്ല്യാണം ശരിയാവുന്നില്ല, എന്നും ഓരോ അസുഖമാണ് എന്നൊക്കെ പറഞ്ഞ് ഇടയില്‍ കയറി വരുന്നത്. ഹോ, വല്ലാത്ത കഷ്ട്ടം തന്നെ...എല്ലാവരുടേം കഴിഞ്ഞു വന്നപ്പോഴേക്കും ഈ നേരായി. " ആ സ്ത്രീ അല്പം നീരസത്തോടെ പറഞ്ഞു.
അതുശരി, ഇവര് ആളുകൊള്ളാലോ.. ഇവര്‍ക്ക് മാത്രം പണിക്കരെ കണ്ടാല്‍ മതിയോ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. "ഈ പണിക്കരെയൊക്കെ കണ്ടിട്ട് വല്ല കാര്യവുമുണ്ടോ " എന്ന് ഞാന്‍. "പിന്നില്ലേ....ഞാന്‍ ഈ പണിക്കരുടെ അടുത്ത് വരാന്‍ തുടങ്ങിയിട്ട് കൊല്ലം എത്രയായെന്നാ? . എന്ത് പ്രശ്നമുണ്ടെങ്കിലും ആദ്യം ഓടിവരുന്നത്‌ പണിക്കരുടെ അടുത്താ. ഇപ്പൊ തന്നെ എന്‍റെ ഒരു അരപവന്‍റെ മോതിരം കാണാനില്ല. അതറിയാന്‍ വന്നതാ. പക്ഷേ തിരിച്ച് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നാ അദ്ദേഹം പറഞ്ഞത്..കള്ളന്‍ അത് വേറെ ആളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാ പറഞ്ഞത്. കുറച്ചു ചിലവുണ്ട്..എന്നാലും പണിക്കര് എങ്ങനെയെങ്കിലും കള്ളനെ കൊണ്ട്തന്നെ ആ മോതിരം തിരിച്ചു എന്‍റെ കയ്യില്‍ എത്തിക്കും... എനിക്ക് നല്ല വിശ്വാസാ ...കൊല്ലം പതിനഞ്ചായേ പണിക്കരുടെ അടുത്ത് വരാന്‍ തുടങ്ങിയിട്ട്". ഇതും പറഞ്ഞ് ആ സ്ത്രീ ഇറങ്ങി പോയി.
ഞാന്‍ ചേച്ചിയെ കള്ളച്ചിരിയോടെ നോക്കി.."പാവം സ്ത്രീ...പതിനഞ്ച് കൊല്ലായിട്ടും അവരുടെ പ്രശ്നങ്ങള്‍ക്ക് വല്ല കുറവുമുണ്ടോ?". ഉടനെ വന്നു ചേച്ചിയുടെ കമന്റ്റ്.."മിക്കവാറും അരപവന് ഉള്ള കാശ് പണിക്കര്‍ക്ക് ഈ വകയില്‍ നിന്ന് തന്നെ ഒക്കും". ഞങ്ങള്‍ രണ്ടാളും ചിരിച്ചു.
പണിക്കരുടെ ഭാര്യയുടെ ആറു പവന്‍റെ മാല കള്ളന്‍ കൊണ്ടുപോയിട്ട് കൊല്ലം പത്ത് കഴിഞ്ഞു. ഇതുവരെ മാലയുടെയും കള്ളന്‍റെയും പൊടി പോലും കിട്ടിയില്ല എന്നത് നാട്ടില്‍ പാട്ടാണ്. അവരുടെ മകന് പറയാന്‍ മാത്രം വല്ല്യ ജോലിയില്ലെന്നത് മറ്റൊരു കാര്യം. ജാതകവും മുഹൂര്‍ത്തവും നോക്കി കല്ല്യാണം നടത്തിയിട്ടും, കല്ല്യാണപിറ്റേന്ന് മകന്‍ ഒരു ബൈക്കപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയെന്നത് മറ്റൊരു സത്യം. ഇതിനൊക്കെ പുറമെ ... അയാളുടെ ഭാര്യ, നടുവേദനയായിട്ട് ഉഴിച്ചിലും പിഴിച്ചിലും ചെയ്തിട്ടും ഫലം കാണാതെ, ഇപ്പോ മണല്‍ക്കിഴി കെട്ടി കിടപ്പാണെന്നതാണ് ഏറ്റവും രസകരം...
ഇതൊക്കെ ആ സ്ത്രീയോട് പറയണമെന്ന് ഉണ്ടായിരുന്നു...പക്ഷേ പതിനഞ്ച് കൊല്ലമായിട്ടുള്ള ബന്ധമല്ലേ.. അവരെങ്ങാന്‍ പണിക്കരോട് പോയി പറഞ്ഞാലോ?. സലിംകുമാര്‍ ഏതോ ഒരു സിനിമയില്‍ പറഞ്ഞത് പോലെ " ഇനി അഥവാ ശരിക്കും എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിലോ?". എന്തിനാ വെറുതെ പണിക്കരോട് കളിച്ചു "പണി" വാങ്ങുന്നത്. നമ്മുക്ക് വലുത് നമ്മുടെ ജീവന്‍ തന്നെയല്ലേ... എന്തായാലും ഇന്നത്തേക്കുള്ള 'വക' കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍....
melby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo