Slider

സ്വപ്‌നങ്ങൾ ബെൻസിൽ കയറുമ്പോൾ

0



ഒരുപാട് തിരക്കുകളുള്ള ഒരു സമയമായിരുന്നു അത്.
ജോലി സ്ഥലത്തും വീട്ടിലും...
എന്നും വൈകിയുറങ്ങി
നേരത്തെയുണർന്നിരുന്ന കാലം.
നോട്ടു നിരോധനം സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ സ്വന്തം ബിസിനസുകൾക്കു പ്രതിസന്ധികൾ ഉയർത്തിയ സമയം. ഏറെ പ്രിയപ്പെട്ട
എഴുത്തും വായനയും തീരെ ഇല്ലാതായി.
എല്ലാം കൂടി ജീവിതം വെല്ലുവിളികൾ നേരിട്ട സമയം. മാനസിക സമ്മർദ്ദങ്ങൾ ശക്തമായിരുന്നു.
എല്ലാം ഇട്ടെറിഞ്ഞു എവിടേക്കെങ്കിലും ഒരു യാത്ര പോകാൻ കൊതിച്ചിരുന്ന കാലം.
ആ ദിവസങ്ങളിലൊന്നിൽ അപ്രതീക്ഷിതമായാണ് ഇൻബോക്സിൽ ആ സന്ദേശം എത്തിയത്.
ഒരു ചുംബന സ്മൈലി.
മുംബയിൽ ഐ. ടി. കമ്പനിയിൽ ജീവനക്കാരിയായ സുഹൃത്ത് അരുണ അയച്ചതായിരുന്നു അത്.
അതെന്നിൽ നവോന്മേഷം നിറച്ചു. എന്തോ ഒരു ഊർജ്ജ പ്രവാഹം എന്നിൽ നിറഞ്ഞു.
Pending ആയിക്കിടക്കുന്ന ഒരു പാട് ജോലികൾ ചെയ്തു തീർത്തു. തിരക്കുകളും സമ്മർദ്ദങ്ങളും എങ്ങോ പോയൊളിച്ചു. നോട്ടു പ്രതിസന്ധിയുടെ കാര്യങ്ങളെല്ലാം മറന്നു. അല്ലെങ്കിലും ഈ പ്രതിസന്ധി താൽക്കാലികമാണെന്നു കേന്ദ്ര സർക്കാർ തന്നെ പറയുന്നുണ്ടല്ലോ.
അരുണ അടുത്ത സുഹൃത്തായിരുന്നു.അനേകം
വർഷങ്ങളുടെ പരിചയം ഞങ്ങൾക്കുണ്ട്.
അതി സുന്ദരി തന്നെയാണ് അരുണ.Slim beauty. കമ്പനിയിൽ ഉയർന്ന തസ്തിക. ലക്ഷങ്ങളുടെ ശമ്പളം. ബെൻസ് കാറിലാണ് അവൾ ജോലിക്ക് പോകുന്നത് തന്നെ. അതും
സ്വയം ഡ്രൈവ് ചെയ്തു കൊണ്ട്. താമസം നഗരത്തിലെ ആഡംബര വില്ലയിൽ. എല്ലാം അവൾ അധ്വാനിച്ചു നേടിയതാണ്.
എല്ലായ്പ്പോഴും എന്തിനും ഞാനും അവളുടെ കൂടെ ഉണ്ടായിരുന്നു. നല്ല സുഹൃത്തിനു മാത്രം നല്കാനാവുന്ന പിന്തുണകളുമായി.
ഒരിക്കലും പ്രണയത്തെക്കുറിച്ചു ഞങ്ങൾ ചിന്തിച്ചിരുന്നില്ല.
പക്ഷെ പറന്നു വന്ന ഈ ചുംബനം എന്നെ അടിമുടി ഉലച്ചു.
അരുണയുടെ മനസ്സിൽ ഇങ്ങനെയൊരു ചിന്തയുണ്ടെന്നു സ്വപ്നത്തിൽ പോലും ഞാൻ വിചാരിചിരുന്നില്ല.
നല്ല കാര്യങ്ങൾ വൈകിക്കുന്നതെന്തിനാണ്.
ഉടനെ ഞാൻ മറുപടിയയച്ചു.
"എനിക്കു നൂറ്റൊന്നു വട്ടം സമ്മതമാണ് അരുണാ.
ഇനി നമ്മുടെ ജീവിതമാകുന്ന ബെൻസ് ഞാൻ തന്നെ ഓടിച്ചു കൊള്ളാം."
അരുണയുടെ മറുപടിക്കായി കാത്തിരുന്നു.വാട്സ്ആപ്പിൽ നിന്ന് കണ്ണെടുക്കാതെ.
ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ട് അനേക വർഷങ്ങളായെങ്കിലും ഇതു വരെ ഫോർ വീലറുകൾ ഓടിച്ചിരുന്നില്ല. ബെൻസിൽ തന്നെയാകട്ടെ തുടക്കം. അതാണല്ലോ ഐശ്വര്യം.
വീട്ടിൽ കാർ ഷെഡ് ഇല്ല. ഉടനെ പണിയണം. പണിക്കാരനെ ഉടനെ വിളിക്കണം. അരക്കോടിയിൽ അധികം രൂപ വിലയുള്ള ബെൻസ് വെയിലും മഴയും കൊള്ളിക്കാൻ പാടില്ലല്ലോ.
വിവാഹത്തിന് ശേഷം മുംബൈയിലേക്ക് ബെൻസ് ഓടിച്ചു പോകണം. അവളെ എന്നും ഓഫിസിൽ കൊണ്ടു ചെന്നാക്കണം. മുംബൈ മൊത്തം കറങ്ങണം.പ്രസിദ്ധമായ ബാന്ദ്ര -വർളി കടൽപ്പാലവും ജൂഹു ബീച്ചിലെ രാത്രി ദീപാലങ്കാരങ്ങളും കാണണം. ഒത്തു വന്നാൽ ഷാരുഖ് ഖാനെയും ഒന്നു കാണണം.
സമയമായാൽ എല്ലാം നടക്കുമെന്ന് പറയുന്നതിന്റെ പൊരുൾ ഇതാണ്. ഗുരുവായൂരപ്പാ, ഈയനുഗ്രഹത്തിന് വളരെ നന്ദിയുണ്ട് ട്ടോ. വേണ്ട വഴിപാടുകൾ എല്ലാം ചെയ്തുകൊള്ളാമേ..എല്ലാം ഭംഗിയായി നടക്കാൻ അനുഗ്രഹിക്കേണമേ...
ഏറെ നേരത്തിനു ശേഷവും അരുണയുടെ മറുപടി വന്നില്ല.
ആകാംക്ഷ സഹിക്കുവാനാകാതെ അവളെ മൊബൈൽ നമ്പറിൽ വിളിച്ചു.
ഏതാനും റിങ്ങുകൾക്കു ശേഷം അവൾ ഫോണെടുത്തു.
-ഹായ് സായി... What a surprise...ഞാൻ അങ്ങോട്ട്‌ വിളിക്കാനിരിക്കുകയായിരുന്നു. ഒരത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു.
--ഹായ് അരുണാ എനിക്കും അത്യാവശ്യമായി സംസാരിക്കാനുണ്ടായിരുന്നു.
--പറയൂ സായ്.. എന്തിനാണീ മുഖവുര...
--നീ ആദ്യം വാട്സ്ആപ്പ് ൽ ഞാനയച്ച മറുപടി നോക്കൂ. ഞാൻ Hold ചെയ്യാം.
നീണ്ട ഒരിടവേള...നിമിഷങ്ങൾക്കു യുഗങ്ങളുടെ ദൈർഘ്യം എന്നൊക്കെ പറയുന്നത് ഇതാവും അല്ലേ ..
അമ്മയും അച്ഛനും അരുണയെ കണ്ടിട്ടുണ്ട്. അവൾ എത്രയോ പ്രാവശ്യം വീട്ടിൽ വന്നിരിക്കുന്നു.ഇനി അമ്മാവനും അമ്മായിക്കും അവളെ കാണേണ്ടി വരും. എന്നിട്ടേ നിശ്ചയവും മോതിരം മാറലുമൊക്കെ നടത്താൻ സാധിക്കുകയുള്ളൂ. അവരൊക്കെ വളരെ പഴഞ്ചന്മാരാണ്. ആചാരങ്ങളിലൊന്നും ഒരു വിട്ടു വീഴ്ചയ്ക്കും അവർ തയ്യാറാകില്ല. ആയിക്കോട്ടെ. എല്ലാം മുറപോലെ നടന്നോട്ടെ.എല്ലാം കഴിഞ്ഞു മുംബൈയിൽ പോകാമല്ലോ. അവിടെ Settle ചെയ്യാമല്ലോ.
--ഹലോ... ഹലോ.. സായി.. സോറി ട്ടോ.. പെട്ടന്ന് മാനേജർ ക്യാബിനിൽ വന്നു.
--ഹലോ.. സാരമില്ല.ഞാൻ ഓരോന്ന് പ്ലാൻ ചെയ്യുകയായിരുന്നു...
-ങ്ഹാ... പിന്നെ സായി.. ക്ഷമിക്കണം ട്ടോ. ഒരു ഫ്ലയിങ്ങ് കിസ്സിന്റെ സ്മൈലി ഞാൻ തെറ്റി അയച്ചിട്ടുണ്ട്. ആള് മാറി അയച്ചതാണ്... Sorry... Extremely sorry.. എന്നെ വഴക്ക് പറയരുതേ.. ഇക്കാര്യങ്ങളിലൊക്ക സായി Strict ആണെന്ന് എനിക്കറിയാം..
--ങ്‌ഹേ... തെറ്റി അയച്ചെന്നോ.. അ..ആ . ആർക്ക്..
--അതൊക്കെയുണ്ട്... അതൊരു വലിയ കഥയാണ്. ഞാൻ പീന്നീട് പറയാം ട്ടോ. പിന്നേയ് സായിക്ക് ബെൻസ് ഓടിക്കണമെന്ന് ആഗ്രഹം ഉണ്ടെന്നല്ലേ വാട്സ്ആപ്പിൽ അയച്ചിരിക്കുന്നത്...
ഇതൊക്കെ ചോദിക്കേണ്ട ആവശ്യം ഉണ്ടോ..സായ് വന്നോളൂ... വണ്ടി എടുത്തു കൊണ്ടു പൊയ്ക്കോളൂ...
--അ...ത്... അല്ല.. അതല്ല...അരുണാ... ബെൻസൊന്നും വേണ്ട അരുണാ... നാട്ടിലെ റോഡുകളിലൊക്കെ നിറയെ ഗട്ടറുകളാണ്...
പീന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.ചുറ്റുമുള്ളതൊന്നും കാണാതായി..
തല കറങ്ങിയതോ ഭൂമി കുലുങ്ങി കീഴ്മേൽ മറിഞ്ഞതാണോ എന്നറിയില്ല. ബോധം വന്നപ്പോൾ ഞാൻ തറയിൽ കിടക്കുകയായിരുന്നു.
വീതിയേറിയ എന്റെ മൊബൈൽ ഫോൺ Display തകർന്നു കൊണ്ട് നിലത്തു വീണു കിടക്കുന്നുണ്ടായിരുന്നു.
സ്‌ക്രീനിനോടൊപ്പം ആ സ്മൈലിയും ചിതറിപ്പോയിട്ടുണ്ടാകുമല്ലേ...?
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,തൃശ്ശൂർ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo