Slider

ന ഋഷിഃ കവിഃ

0
ന ഋഷിഃ കവിഃ
ഗദ്യത്തിൽ ഒരു കവിത
1
ഗുരു പറഞ്ഞുഃ-
'' മുന്നോട്ടു നോക്കുക,
മുന്നോട്ടു നടക്കുക.
'അച്ഛന്‍ എവിടെപ്പോയി,
ആ ശബ്ദം കേൾക്കുന്നില്ലല്ലോ ,'
എന്നോർത്ത് ഭയപ്പെടരുത്.
കണ്ണീരു തുടച്ച് യാത്രയാക്കിയ അമ്മയെയോർത്ത് കരയരുത്.
പുറകോട്ടു നോക്കാതെ മുന്നോട്ടു നടക്കുക.
ഓര്‍മ്മകളില്‍ തെളിയുന്ന
ഓണസ്സദ്യയും
വിഷുക്കണിയും
പാതിരാപ്പൂ വിരിഞ്ഞ ധനുമാസരാവും
ദൂരെ കേട്ട തിരുവാതിരപ്പാട്ടില്‍
വേറിട്ടുകേട്ട സ്വരമാധുരിയും
ഓര്‍ത്ത് നീ വഴിയമ്പലങ്ങളില്‍ ഉറക്കം കളയരുത്.
കൗമാരത്തിന്റെ ഗ്രാമ്യ ഭംഗികളോട് വിടപറയുക--
കാലവര്‍ഷം കുടം കുടം പെയ്യുന്ന നടുമുറ്റം,
നാലുകെട്ടിൽ കാൽ നീട്ടിയിരുന്ന്
പഴംകഥകൾ പറയുന്ന മുത്തശ്ശി
പാതിയുക്കത്തിൽ കേട്ട തോറ്റം പാട്ടുകള്‍
നീ നീന്തിക്കുളിച്ച കുളം,
കുളത്തിലെ ചെന്താമരയ്ക്കായി കൊതിച്ചവളുടെ കവിളിൽ
നീ കണ്ട താമരത്താര്,
കുളക്കരയിലെ ആൽമരം,
അതിനപ്പുറത്തെ അമ്പലം,
അവിടെ നിനക്കു പ്രസാദമേകാൻ കാത്തു നിന്ന പാവാടക്കാരി,
നീ തലപ്പന്തു കളിച്ച മെതാനങ്ങള്‍ ,
നീ എറിഞ്ഞു വീഴ്ത്തിയ പുളിമാങ്ങകൾ,
ഇടവഴിയോരങ്ങളില്‍ പൂവിട്ട നാണംകുണുങ്ങി പൂക്കള്‍,
മൂവന്തിയുടെ വിഷാദം ഈണമിട്ട സന്ധ്യാനാമം,
--നിമിഷങ്ങളുടെ വിപരീതാനുപാതത്തില്‍ എണ്ണാവുന്ന ഓര്‍മ്മകള്‍
ഇനി നിനക്കു വേണ്ട.
2
പകരം
'പഥേര്‍ പാഞ്ചാലി' ഞാന്‍ നിനക്ക് സമ്മാനമായി തരുന്നു.
സ്വദേശം വിട്ട് ദേശാന്തരം ചെയ്യുന്ന നിനക്ക് അത് പ്രയാണത്തിന് ആവേശം പകരും.
സ്വപ്നങ്ങളില്‍ പായല്‍ വന്നു മൂടുമ്പോള്‍ മുന്നോട്ടു നടക്കാന്‍ ഇതൊരു നല്ല പാഥേയമാവും.
സ്വപ്നമല്ല സങ്കല്‍പ്പമാണ് നിനക്ക് കൂട്ടായി വേണ്ടതെന്ന് ഞാന്‍ നിന്നെ പഠിപ്പിച്ചത് ഓര്‍മ്മയുണ്ടാവണം.
പോരാട്ടങ്ങളുടെ സ്ഥല-കാലങ്ങളിലൂടെയാണ് നിനക്ക് സഞ്ചരിക്കേണ്ടത്.
നൂറ്റുപേരുടെ കാഹളം പാഞ്ചജന്യത്തെ നിശ്ശബ്ദമാക്കുന്ന രണഭൂമികളില്‍
നിനക്ക് ഗീതയോതാന്‍ നിന്റെ സങ്കല്‍പ്പം മാത്രമാണ് തേരാളിയായി ഉണ്ടാവുക.
ദേവന്മാരുടെ പേരില്‍ പോരാടുന്ന അസുരര്‍ക്കിടയില്‍
ദേവനെവിടെയെന്ന് നീ തിരയാതിരിക്കുക.
കലിയുടെ കദനം മാത്രം ഭൂമിയിൽ അവശേഷിപ്പിച്ച്
അവർ അപ്രത്യക്ഷരായിരിക്കുന്നു.
പരിത്യക്തയായ ഭൂമികന്യകയുടെ വനരോദനവും
ധര്‍മ്മിഷ്ഠരുടെ സഭയില്‍ വിവസ്ത്രയാക്കപ്പെട്ടവളുടെ ചൂണ്ടുവിരലും
മക്കളുടെ കബന്ധങ്ങള്‍ക്കിടയില്‍ അലമുറയിട്ടലയുന്ന അന്ധയായ അമ്മയുടെ ശാപവാക്കുകളും
ഗര്‍ഭം ചാപിള്ളയാക്കുന്ന ആയുധങ്ങളും
മാത്രമാണ് അവരുടെ പെെതൃകം.
ഇവര്‍ക്കിടയില്‍ നിന്റെ ദൗത്യം ശ്രമകരമാണ്.
പരിത്യക്തയായവള്‍ക്ക് പര്‍ണ്ണാശ്രമം ഒരുക്കുവാന്‍ വിധിക്കപ്പെട്ടവന്‍ കവി.
ഭോഗാലസ്യം മൂലം നാശം ആസന്നമായ മനുഷ്യവംശത്തിന് ഉര്‍വ്വരതയേകാന്‍ വിധിക്കപ്പെട്ടവൻ കവി.
അക്ഷരങ്ങളുടെ തോട് പൊട്ടിച്ച് പറന്നുയർന്ന്
അമ്മമാർക്കായി അമൃതകുംഭം പേറുവാൻ വിധിക്കപ്പെട്ടവൻ കവി.''
അമ്മമാര്‍ക്കായി അമൃതകുംഭം പേറി പറക്കാന്‍ വിധിക്കപ്പെട്ടവന്‍ കവി.''

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo