Slider

നിന്‍റെ ഗന്ധം പേറുന്ന ഓർമ്മകൾ

0
നിന്‍റെ ഗന്ധം പേറുന്ന ഓർമ്മകൾ
♢ ♢ ♢ ♢ ♢
ഉച്ചവെയിലിന്‍റെ കാഠിന്യത്തിൽ കനംതൂങ്ങിയ നിഴലുകൾ പതിയെ നീണ്ട് ജനലിലൂടെ മുറിയിലേക്ക് ഊർന്നുവീഴാൻ തുടങ്ങിയപ്പോഴാണ് രാധിക മയക്കം വിട്ടെണീറ്റത്. പാറിപ്പറന്ന മുടിയിഴകൾ മാടിയൊതുക്കി, ഉലഞ്ഞ സാരിഞൊറിവുകൾ പതിയെ നേരെയിട്ട് അലസമായി ജാലകപ്പടിയിലിരുന്ന് അവൾ തൊടിയിലേക്കു നോക്കി. അകലെയെങ്ങോ അവധിദിനമാഘോഷിക്കുന്ന കുട്ടികളുടെ ആർപ്പുവിളികൾ അവളുടെ
കാതുകളില്‍ വന്നലച്ചു.
"ലക്ഷ്മൺ നേരമിത്രയായിട്ടും വിളിച്ചില്ലല്ലോ.... ഇത്രയും നീണ്ട പിണക്കം പതിവില്ലാത്തതാണ്..."
അവൾ കൈനീട്ടി മൊബൈലെടുത്തു.
"ഇല്ല... ഒരു മെസ്സേജ് പോലുമില്ല..."
നിരാശയോടെ ജാലകപ്പടിയിലേക്ക് ചാരി പുറംകാഴ്ചകളിലേക്ക് മുഖംതിരിച്ചു. അവളുടെ നൊമ്പരം തിരിച്ചറിഞ്ഞിട്ടെന്നവണ്ണം മൂവാണ്ടൻമാവിന്‍റെ കൊമ്പിലിരുന്ന് പുള്ളിക്കുയിൽ ശോകരാഗം മൂളി.
പതിവില്ലാത്തവിധം ഈ വാരാന്ത്യം തന്നെ വല്ലാതെ മടുപ്പിക്കുന്നതായി അവൾക്കു തോന്നി. ലക്ഷ്മണിന്‍റെ അസാന്നിദ്ധ്യം പകരുന്ന ഏകാന്തത പകലിന്‍റെ ദൈർഘ്യം കൂട്ടിയതുപോലെ.
പാലക്കാട്ടെ
അമ്മവീട്ടിലേക്ക് ലക്ഷ്മൺ തനിയെ നടത്തുന്ന ചില യാത്രകളൊഴിച്ച് ലക്ഷ്മണിന്‍റെ എല്ലാ വാരാന്ത്യങ്ങളും അവധിദിനങ്ങളും തനിക്കവകാശപ്പെട്ടതായിരുന്നു. തിരുവനന്തപുരത്തൊരു ഫ്ലാറ്റെടുക്കാമെന്നും താമസം അങ്ങോട്ടു മാറ്റാമെന്നും ലക്ഷ്മൺ പറയാത്തതല്ല. ഓർമ്മകളുറങ്ങുന്ന തറവാട്ടുവീട്ടിൽനിന്നൊരു പറിച്ചുനടൽ തനിക്ക് അസഹനീയമായിരുന്നു. അമ്മയുടെ കാലം കഴിഞ്ഞപ്പോൾ പക്ഷേ ആ മാറ്റം അനിവാര്യമായിത്തീർന്നു. എന്നാൽ ലക്ഷ്മണിന്‍റെ സമയക്ലിപ്തതയില്ലാത്ത ഔദ്യോഗികയാത്രകൾ അടുക്കടുക്കായിവെച്ച പെട്ടികളിലൊന്നിലെ ജീവിതം തനിക്ക് ദുസ്സഹമാക്കിത്തീർത്തു. ഓമനിക്കാനും താരാട്ടാനും ഒരു കുഞ്ഞില്ലാത്ത ദുഃഖം തന്നെ വല്ലാതെ ശ്വാസംമുട്ടിച്ചപ്പോഴാണ് താൻ തിരിച്ചുപോന്നത്...
തന്നെ കാണുമ്പോഴേക്കും തെങ്ങിൻമുകളിൽനിന്ന് ചിലച്ചുകൊണ്ട് പാഞ്ഞുവരുന്ന അണ്ണാറക്കണ്ണനും , എന്നും ഊണിന്‍റെ നേരത്ത് വടക്കേപ്പുറത്ത് അലഞ്ഞുതിരിയുന്ന മൈനക്കുടുംബവും , ക്ഷേത്രത്തിലേക്കുവരെ പുറകെ വരുന്ന കുറിഞ്ഞിപ്പൂച്ചയും കൂടി ശബ്ദമുഖരിതമായ ജീവിതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നെന്ന് പൂർണബോധ്യമായപ്പോഴാണ് ലക്ഷ്മണിനും ആശ്വാസമായത്.....
പണ്ടും ലക്ഷ്മൺ ഇങ്ങനെത്തന്നെയായിരുന്നു. ഓർമ്മവെച്ച നാളുമുതൽ തന്‍റെ നിഴലുപോലെ കൂടെയുണ്ടായിരുന്നു. ലക്ഷ്മണിന്‍റെ
രാധിക എന്ന് തൂണും തുരുമ്പും വരെ വിളിച്ചുപറയുമാരിരുന്നു. അനിയനായും ജ്യേഷ്ഠനായും കളിത്തോഴനായും കാമുകനായും അവൻ പല ഭാവങ്ങൾ പകരുന്നതിനിടെ തങ്ങൾ പരിസരം മറന്നുവളരുകയായിരുന്നു. മറ്റാർക്കും പ്രവേശനമില്ലാത്ത, തങ്ങൾ മാത്രമുള്ളൊരു ലോകം കെട്ടിപ്പടുക്കുന്നതു കണ്ടു സന്തോഷിക്കാൻ വീട്ടുകാരും ഒറ്റക്കെട്ടായിനിന്നിരുന്നു..... ഈ നാല്പതാം വയസിലും തങ്ങൾ പ്രണയത്തിൽ നീരാടുകയാണ്. അതാണ് ഈ പിണക്കത്തിനുപോലും മനസ്സിൽ ശൂന്യത നിറയ്ക്കാനാകുന്നത്. അല്ലെങ്കിലും പിണക്കങ്ങൾ തങ്ങൾക്കന്യമായിരുന്നല്ലോ.....
പുറത്തു ബഹളങ്ങളെല്ലാം ശമിച്ചിരിക്കുന്നു.... ആകാശം ചുവപ്പിൽ കുളിച്ചുനിൽക്കയാണ്.
'സീമന്തരേഖയിൽ ചാർത്താൻ ഒരുനുള്ള് സിന്ദൂരമേ ഞാൻ ചോദിച്ചുള്ളൂ...എന്നിട്ടും
നിൻ ഹൃദയരക്തം മുഴുവൻ നീ എനിക്കായ് ചൊരിഞ്ഞതെന്തേ....'
എന്ന് സൂര്യനോട് കൊഞ്ചുകയാണ് ആകാശം. താനെന്നും ലക്ഷ്മണിനോടു കൊഞ്ചിയിരുന്നതുപോലെ....
"ലച്ചുവേ.... വിളക്കു വയ്ക്കാൻ നോക്ക് കുട്ട്യേ... നേരം സന്ധ്യയാവണത് കണ്ടില്ല്യേ..... "
തൊടിയിൽ നിന്നുയർന്ന ശബ്ദമാണ് രാധികയെ ഓർമ്മകളിൽനിന്നുണർത്തിയത്. സുഭദ്രേടത്തിയാണ്, ലക്ഷ്മണിന്‍റെ ഏട്ടത്തിയമ്മ. ഈയിടെയായി ഏടത്തീം മോളും ഇവിടെയാണ്. തനിക്കും അതൊരു ആശ്വാസംതന്നെയാണ്. ഈയിടെയായി ഒന്നിനും ഒരുത്സാഹോം തോന്നണില്ല.. അവരു വന്നേപ്പിന്നെ അടുക്കളയിൽപ്പോലും കയറാതായി.. ...
"ആദ്യം രാധോപ്പ ഭക്ഷണം കഴിച്ചോന്ന് നോക്ക് ലച്ചൂ.... ന്നിട്ട് മതി വിളക്കു വയ്ക്കാൻ..."
പിന്നേയും സുഭദ്രേടത്തി വിളിച്ച് പറയണതുകേട്ടപ്പോഴാണ് ശ്രദ്ധിച്ചത്.
മേശപ്പുറത്ത് ലച്ചു രാവിലെ കൊണ്ടു വച്ച ഇഡ്ഡലിയും സാമ്പാറും ഉച്ചയ്ക്ക് വച്ച തൈരുസാദവുമെല്ലാം അതുപോലെ ഇരിക്കുന്നുണ്ട്. കഴിച്ചില്ലെന്നുകണ്ടാ കുട്ടി വല്ലാണ്ട് പരിഭവിക്കേം ചെയ്യും. എത്ര പറഞ്ഞാലും കുട്ടിക്കത് മനസിലാകില്ല. ലക്ഷ്മണില്ലാത്ത നേരത്ത് തനിക്കവൾ കാവലിരിക്കയാണെന്ന് തോന്നും..
അല്ലെങ്കിലും ലച്ചൂനേപ്പറഞ്ഞിട്ടും കാര്യമില്ല. ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയെ അവൾക്ക് മനസിലാവില്ല. .. തനിക്ക് ലക്ഷ്മണിനോടുള്ള പ്രണയവും. ...
ഏടത്തി തൊടിയിൽ വീണുകിടക്കുന്ന തേങ്ങപെറുക്കിക്കൂട്ടുകയാണ്.... വർഷങ്ങളായി താനും ലക്ഷ്മണും കൂടിയാണ് അതെല്ലാം ചെയ്തിരുന്നത്. ലക്ഷ്മൺ വന്നിട്ട് ചെയ്യാമെന്നു പറഞ്ഞാൽ ഏടത്തിയൊട്ട് സമ്മതിക്കേമില്ല. പറമ്പിൽ ഇങ്ങനെ ഓരോന്നും ചെയ്യാൻ ലക്ഷ്മണിന് വലിയ ഇഷ്ടമാണ്. കഴിഞ്ഞ ഓണത്തിനാണ് എവിടെനിന്നോ കൊണ്ടുവന്ന പാവൽത്തൈകൾ പറമ്പിൽ നട്ടത്.
വള്ളികൾ പടർന്നു തുടങ്ങിയപ്പോൾ ചന്തത്തിലൊരു പന്തലും കെട്ടിയുണ്ടാക്കി. തന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. താനിങ്ങനെ സംസാരിച്ചുകൊണ്ട് അരികിൽ നിൽക്കണമെന്ന് മാത്രം. ... പാവയ്ക്ക ലക്ഷ്മണിന് വലിയ ഇഷ്ടമാണ്.
"രാത്രിയിലേക്ക് ലക്ഷ്മണിനിത്തിരി പാവയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാൻ പറയണംട്ടോ ലച്ച്വേ...."
വാതിൽക്കലേക്ക് നോക്കി വിളിച്ചുപറഞ്ഞ രാധിക മറുപടിക്കു കാക്കാതെ കട്ടിലിലേക്ക് ചാഞ്ഞു.
"ലക്ഷ്മൺ നേരമിത്രയായിട്ടും വിളിച്ചില്ലല്ലോ.... ഒരു മെസേജ് അയച്ചു നോക്കാം "
"എന്‍റെ ഓർമ്മകൾക്കെന്നും നിന്‍റെ ഗന്ധമാണ്..." രാധിക മെസ്സേജ് ടൈപ്പ് ചെയ്തുതുടങ്ങി.
അപ്പോൾ പൂമുഖത്ത് സന്ധ്യാദീപം തെളിയിക്കുന്നതിനൊപ്പം പതിവുപോലെ ചുമരിൽ തൂക്കിയിട്ടുള്ള ലക്ഷ്മണിന്‍റെ ഫോട്ടോയിലും ഒരു തിരി കത്തിക്കുകയായിരുന്നു ലച്ചു....
♢ ♢ ♢ ♢
ദിൽനധനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo