Slider

ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..!

0

ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..!
_________________________
നല്ലോണം വിയര്‍ത്തിരുന്നു ഞാന്‍..!
ആദ്യായ്ട്ടാ പരിചയല്ലാത്ത ആണൊരുത്തന്‍റെ മുന്‍പീന്ന് വര്‍ത്താനം പറയുന്നത്‌.. സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ തന്നെയാണല്ലോന്നോര്‍ത്തപ്പോള്‍ ഒരിത്തിരി ധൈര്യം വന്നെങ്കിലും എനിക്കന്നേരം ജംഷിക്കാനോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പറ്റീര്‍ന്നില്ല..!
മൂപ്പര് നല്ല മാന്യതയോട് കൂടിത്തന്നെയായിരുന്നു എന്നോട് സംസാരിച്ചത്.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.. പഠനത്തെക്കുറിച്ചും കുടുംബകാര്യങ്ങളുമെല്ലാം...!
അവസാനം "കാണാം" എന്നും പറഞ്ഞ് സലാം ചൊല്ലി മടങ്ങിയപ്പം തന്നെ ഉമ്മി എന്നോട് വന്ന് ചോദിച്ചു..
"ഇഷ്ടായോ ഓനെ ന്‍റെ കുട്ടിക്ക്..?"
ഒരു വിവാഹത്തെക്കുറിച്ച് അന്നേ വരെ മനസ്സ് പൊരുത്തപ്പെട്ടിട്ടില്ലായിരുന്നെങ്കിലും ജംഷിക്കാന്‍റെ മാന്യമായ സംസാരവും അടുക്കവും ചിട്ടയുമുള്ള ഭാവങ്ങളും എന്നെ ആ വിവാഹത്തിന് സമ്മതിപ്പിച്ചു..!
പഠനകാലത്തുപോലും ആണ്‍കുട്യോളുമായി ചങ്ങാത്തമില്ലാത്തോണ്ട് ഞാന്‍ മനസ്സിലാക്കിയ പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഒരുപാട് അന്തരവുണ്ടായിരുന്നു ജംഷിക്കാക്ക്..!
അതുകൊണ്ടു തന്നെയാവാം ഭീതിയോടെ മാത്രം ഞാന്‍ നോക്കിക്കണ്ടിരുന്ന പുരുഷനില്‍നിന്ന് ജംഷിക്ക എന്‍റെ മനസ്സിന്‍റെ ഒരു ഭാഗമായി മാറിയത്..!
രണ്ടു കുടുംബങ്ങള്‍ക്കും തമ്മില്‍ ഇഷ്ടമായ സ്ഥിതിക്ക് കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു..!
ആറുമാസത്തെ കോഴ്സ് കൂടി ബാക്കിയുള്ളോണ്ട് പഠനം കഴിഞ്ഞിട്ട് മതി നിക്കാഹും കൂട്ടിക്കൊണ്ടുപോവലും എന്നൊക്കെ പറഞ്ഞ് നിശ്ചയിച്ചിട്ടു..!
സത്യം പറഞ്ഞാ പെട്ടെന്നൊരു വിവാഹത്തിന് തയ്യാറാവാതിരുന്ന എനിക്ക് വിവാഹം നീട്ടിയത് വല്ലാത്ത ആശ്വാസമായിരുന്നു..! ഒപ്പം ഈ ആറുമാസത്തിനിടക്ക് ജംഷിക്കാനെ നന്നായ് മനസ്സിലാക്കാനും ഇക്കാന്‍റെ ഇഷ്ടാനിഷ്ടങ്ങളും അറിയാനും കഴിയുമല്ലോ..!
കല്ല്യാണത്തെക്കുറിച്ചുള്ള എന്‍റെ ഈ പേടി ഈ ആറുമാസങ്ങള്‍ക്കുള്ളില്‍ മാറുംന്ന് തന്യാ എല്ലാരും പറഞ്ഞേ..!
ഇക്ക ഇടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു..
ഒരുപാട് സംസാരിക്കും.. എന്നോടും വീട്ടിലുള്ളോരോടുമെല്ലാം
സാവകാശം ജംഷീര്‍ക്കാനോടുള്ള പേടിയെല്ലാം മാറി..!
എനിക്കന്ന് ഫോണില്ലായിരുന്നു..
ഉമ്മാന്‍റെ ഫോണില്‍ വിളിച്ച് എല്ലാരോടും സംസാരിക്കുന്നതോടൊപ്പം എന്നോടും സംസാരിക്കും..
നേരിട്ട് സംസാരിക്കുന്നതിലേറെ ഫോണിലൂടെ മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയുമെന്ന് മനസ്സിലായതോടെ ഉമ്മാന്‍റെ ഫോണിലേക്കു വരുന്ന റിങ്ങുകളിലെല്ലാം ഞാന്‍ ജംഷിക്കാന്‍റെ കോളുകള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു..!
"എന്നാ ശരി.. വെക്കട്ടെ..!"
എന്നും പറഞ്ഞ് ഇക്ക കോള്‍ ഡിസ്കണക്റ്റ് ചെയ്യുമ്പോള്‍..
"വെക്ക്വാണോ..!?"
എന്നും പറഞ്ഞ് ഒരഞ്ചു മിനുറ്റു കൂടി അധികം സമയം സംസാരിക്കാനുള്ള അവസരമുണ്ടാക്കി കൊടുത്തത് ഞാന്‍ തന്നെയായിരുന്നു..!
അഞ്ചുള്ളത് പിന്നെ പത്തും പതിനഞ്ചുമൊക്കെ ആയി മാറി..!
എങ്കിലും ഒരു പരിതി ഞാന്‍ സ്വയം നിശ്ചയിച്ചു വെച്ചത് സ്വന്തം ഫോണല്ല എന്നറിഞ്ഞുകൊണ്ടു മാത്രമായിരുന്നു..!
അതറിഞ്ഞുകൊണ്ടു തന്നെ ജംഷിക്ക എനിക്കൊരു ഫോണ്‍ വാങ്ങിച്ചു തന്നു..!
"ഇനി സ്വന്തമായി ഫോണില്ലാ എന്ന പരാതി വേണ്ട.."
എന്നായിരുന്ന ഫോണ്‍ നല്‍കിയപ്പോള്‍ ജംഷിക്ക എന്നോട് പറഞ്ഞത്..!
കോളുകളുടെ സംസാര ദൈര്‍ഗ്യം കൂടുന്നതോടൊപ്പം ഇക്കയുമായി ഞാന്‍ വല്ലാതെ അടുത്തു..! തടസ്സങ്ങളൊന്നുമില്ലാതെ മനസ്സ് തുറന്ന് സംസാരിക്കാന്‍ രാത്രിസമയങ്ങളാണ് കിട്ടാറുള്ളതെങ്കിലും പലപ്പോഴും സുബഹ് ബാങ്ക് കേള്‍ക്കും വരേ സംസാരം നീണ്ട് പോവാറുണ്ടായിരുന്നു..!
ഇക്കായോ.. അല്ലെങ്കില്‍ ഞാനോ
സംസാര ധൈര്‍ഗ്യത്തിന് പരിതി നിശ്ചയിക്കാന്‍ മറന്നുപോവുകയായിരുന്നു..!
ആയിടക്കാണ് ഇക്കാന്‍റെ കുടുംബത്തിലൊരു കല്യാണം നടക്കുന്നത്..!
ബൈക്കുമായി ഇക്ക മുറ്റത്ത് വന്നുനില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു..!
ഭര്‍ത്ഥാവാവാന്‍ നിശ്ചയിച്ച ഒരാളാണെങ്കില്‍ പോലും എനിക്കെന്തോ..!
ഭാവി മരുമോനോട് വാത്സല്യം ആവോളം ഇപ്പൊഴേ ഉള്ളതുകൊണ്ട് ഉമ്മാന്‍റേം ഉപ്പാന്‍റേം പൂര്‍ണ സമ്മതമുണ്ടായിരുന്നു ജംഷിക്കാന്‍റെ കൂടെ പോവാന്‍..!
വിറച്ചുകൊണ്ടാണെങ്കിലും ബൈക്കിന് പിന്നിലിരുന്നു..!
ജീവന്‍റെ പാതിയാവാന്‍ വിധിയച്ചാളല്ലേ എന്നോര്‍ത്തപ്പോള്‍ ഭയമില്ലാതായി.!
ഞാന്‍ അങ്ങോട്ടും നേരിട്ട് സംസാരിച്ചു തുടങ്ങി..! ഇക്കാന്‍റെ കുടുംബക്കാരെയെല്ലാം പരിചയപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇക്കയുമായി ഞാന്‍ ഒന്നൂടെ അടുത്തു..!
ഒരപരിചിതനാണെന്ന ഭയവും നാണവും ഇല്ലാതായി.. സ്വന്തം വീട്ടിലുള്ള ഒരാളെപ്പോലെയായി..!
രാത്രി സംസാരത്തിനിടക്ക് എപ്പഴോ പറഞ്ഞതാണ്..
"നമുക്കൊന്ന് ഊട്ടി വരെ പോയാലോ റസീ.."
"ഊട്ടിയോ.. അങ്ങോട്ടൊരുപാട് ദൂരോല്ലേ.."
"വൈകുന്നീന് മുമ്പ് ഇങ്ങോട്ട് വരാലോ.."
കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും എതിര്‍പ്പൊന്നും ഇല്ലായിരുന്നു..
ഇക്കയുമായി അത്രേം അടുത്ത ഞാനും മറുത്തൊന്നും ആലോചിച്ചില്ല..!
മുന്‍പേ രണ്ടുതവണ അങ്ങോട്ട് പോയിട്ടുണ്ടെങ്കിലും പ്രകൃതിയുടെ മനോഹാരിതക്ക് പ്രണയാര്‍ദ്രമായ നിറങ്ങളുണ്ടെന്ന് ഇക്കാന്‍റെ കൂടെപ്പോയപ്പൊഴാണ് മനസ്സിലായത്..!
നിറഞ്ഞ മനസ്സോടുകൂടി മടങ്ങുമ്പോള്‍ തണുത്ത് വിറക്കുന്ന ആ കോടമഞ്ഞിന്നിടയിലും ഇക്കാന്‍റെ വാക്കു കേട്ട് ഞാനാകെ വിയര്‍ത്തു..!
"ഇക്കാ.. അത്...."
"ഫോണിലൂടെ എന്നും തരാറുള്ളതല്ലേ പിന്നെന്താ.."
"എന്നാലും.. എനിക്കെന്തോ... "
"എന്തിനാ റസീ പേടിക്ക്ണേ.. നിന്‍റെ ഭര്‍ത്ഥാവാവേണ്ടവനല്ലേ ഞാന്‍.."
ശരിയാണ്.. ഭര്‍ത്ഥാവാവേണ്ടവന്‍..!
ആ ഒരു കടപ്പാട് മാത്രം ഓര്‍ത്ത്
അധരങ്ങളിലെ ചൂട് ഞാനയാള്‍ക്ക് പകര്‍ന്നപ്പോള്‍ സത്രീയുടെ അനുപൂതികള്‍ക്ക് പുതിയ രൂപം എനിക്കെന്നില്‍ തന്നെ കാണാന്‍ കഴിഞ്ഞു..!
രാത്രി സംസാരം തെറ്റായ രീതിയിലേക്ക് എത്തിന്നുണ്ടെന്ന് മനസാക്ഷി പറയുന്നുണ്ടെങ്കിലും ഭര്‍ത്ഥാവാവേണ്ടയാള്‍ അവകാശപ്പെട്ടതല്ലെ ഇതെല്ലാമെന്നോര്‍ക്കുമ്പോള്‍ അതിര്‍വരമ്പുകളുടെ വേലിച്ചരടുകള്‍ ഒന്നൊന്നായി മുറിച്ചുമാറ്റി..!
ഒരുമിച്ചുള്ള യാത്രകള്‍ പിന്നെയും പോയി..!
രാത്രി രണ്ടറ്റത്തുനിന്നും സംസാരിച്ചു പങ്കിട്ട അനുഭൂതികള്‍ അവകാശത്തിന്‍റെ ബലത്തില്‍ നേരിട്ടു പകര്‍ന്നു നല്‍കി...!
ഇതു ഞങ്ങളുടെ ശരിയെന്ന് വിശ്വസിച്ചു..!
ആറുമാസത്തിന്‍റെ അവസാന നാളുകളില്‍ ഫോണ്‍കാളുകളുടെ സംസാര ദൈര്‍ഗ്യം കുറഞ്ഞതോടൊപ്പം ഒരുമിച്ചുള്ള യാത്രകളുമില്ലാതായി..!
"ഓര്‍ക്കീ ബന്ധം വെണ്ടോലോ റസീ..
എന്തായാലും നിക്കാഹിന് മുന്‍പന്നെ പിന്‍മാറിയണ് ഭാഗ്യായി..!
അല്ലെങ്കില്‍ ന്താവും മ്മളെ സ്ഥിതി..!"
ഒരാശ്വാസ വാക്കിന്‍റെ താളത്തില്‍ ഉമ്മ എന്നോടിതേ പറഞ്ഞതൊള്ളൂ...
നിയമപരമായി കൂടിച്ചേരാത്ത രണ്ട് കുടുംബങ്ങള്‍ രണ്ടുദിശയിലേക്ക് അകന്നുപൊവുമ്പം ഉമ്മാക്കും കുടുംബക്കാര്‍ക്കും ബന്ധം മുറിക്കേണ്ട വേവലാതികളൊന്നുമില്ലല്ലോ..!
നിയമങ്ങളുടെ കണ്ണില്‍പെടാത്ത ബന്ധങ്ങള്‍ ബന്ധനങ്ങളായി എന്‍റെയുള്ളില്‍ പുകഞ്ഞുകത്തുമ്പോള്‍
എന്നിലെ സ്ത്രീത്വമവിടെ നിസഹായയാണ്..!!
ഇനിയൊരു പെണ്ണിനും എന്‍റെ വിധി വരരുതേ എന്ന പ്രാര്‍ത്ഥനയോടെ
വിടപറയുന്നു..
എന്‍റെ മരണത്തിനുത്തരവാധി ജംഷിക്കയോ ഷംഷിക്കയുടെ വീട്ടുകാരോ എന്‍റെ വീട്ടുകാരോ അല്ല.. മറിച്ച് ഈ സമൂഹിക പശ്ചാത്തലമാണ്..!!
________________________
ഇവിടെ തെറ്റ് ചെയ്തത് ജംഷിക്കയോ റസിയോ അവരുടെ കുടുംബക്കാരോ അല്ല..!
ഏതൊരു ആണിനെയും പോലെ മാനസിക സംഘര്‍ഷങ്ങളുടെ പിടിമുറുക്കത്തിലടിമപ്പെട്ട് അനുഭൂതികളെ തരം തിരിക്കുമ്പോള്‍ അനുഭവിച്ചതിനോട് വിമ്മിഷ്ടം തോന്നുന്നത് പുരുഷനിലെ സ്രിഷ്ടിപ്പിന്‍റെ അടിസ്ഥാനമാണ്..
ജീവന്‍റെ പാതി പറയുന്നത് അക്ഷരം പ്രതി പകര്‍ന്നു നല്‍കുന്നത് ഒരുനല്ല ഭാര്യയുടെ കടമയാണെന്ന് വിശ്വസിക്കുന്നത് സ്ത്ലീത്വത്തിലെ സ്ലിഷ്ടിപ്പിന്‍റെ അടിസ്ഥാനമാണ്..
നിയമപരമായോ മതപരമായോ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലല്ലോ എന്ന ധൈര്യം മാത്രമാണ് ഇതിനിടയിലുള്ള കുടുംബങ്ങളുടെ അടിസ്ഥാനം..!
ഇവിടെ തെറ്റ് വന്നത് മാറിയ സാമൂഹിക വ്യവസ്ഥിതിയിലാണ്..!
നമ്മുടെ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്ന പ്രിയ ഉപ്പമാരോടും എന്‍റെ സഹോദരീസഹോദരന്‍മാരോടും എനിക്ക് പറയാനുളളത്..
നിക്കാഹ് ചെയ്ത് അവള്‍ക്ക് മഹ്റ് അനുവദിച്ചു നല്‍കും വരെ ഭാവി വരന്‍ ഒരന്യപുരുഷനാണ്...
അവനില്‍ അവള്‍ക്കോ അവളില്‍ അവന്‍ക്കോ യാതൊരു വിധ കടപ്പാടുകളുമുണ്ടാവില്ല.. ഉണ്ടാവാന്‍ പാടില്ല..!
നിക്കാഹിന് ശേഷമല്ലാതെ രഹസ്യമായുള്ള ഫോണ്‍കോളുകളും യാത്രകളും നമ്മുടെ സഹോദരിമാരുടെ.., പെണ്‍മക്കളുടെ നല്ല ഭാവിക്ക് വേണ്ടി മാറ്റി നിര്‍ത്താനായാല്‍ ഈ ദുരവസ്ഥ നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ നമുക്ക് കഴിയും..!!
എന്‍റെ സഹോദരിമാര്‍ക്കു വേണ്ടി
സ്നേഹപൂര്‍വ്വം ഷാഹില്‍ കൊടശ്ശേരി
________________
നന്മയാഗ്രഹിക്കുന്നവര്‍ ഷെയര്‍ ചെയ്യാം..!
കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രം...

Shahil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo