Slider

നീല മീൻ.

0
നീല മീൻ.
----------------------------------------------
ഏഷ്യനെറ്റ്‌ ന്യൂസില്‍ എഫ്.ഐ.ആര്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആണ് ആദ്യത്തെ ആ വാര്‍ത്ത‍ വിലസിനി അമ്മ ശ്രദ്ധിച്ചത്. "കൌമാരത്തിന്റെ മരണകളികള്‍ "
വിശദമായ വാര്‍ത്തയിലേക്ക്. ബ്ലൂ വെയില്‍ ഗെയിം എന്ന പേരില്‍ പ്രചരിക്കുന്ന മരണകളിയില്‍ കേരളത്തിലും ഇരകള്‍ എന്ന് സംശയം. ഈയിടെ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ
ഏഷ്യാനെറ്റ്‌ ന്യൂസിന് തന്ന അഭിമുഖത്തില്‍ നിന്നാണ് ഈ സംശയം ബലപെട്ടത്. അമ്പത് എപ്പിസോട് ആയി കളിക്കുന്ന ഈ ഗെയിമില്‍ അഡ്മിന്‍ ഓരോ സ്റ്റേജുകളിൽ ആയി ഓരോ ടാര്‍ഗറ്റ് കൊടുക്കുന്നു. അത് ഏകദേശം ഇങ്ങനെ ആണ്.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്തുപോകുക. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുക ..രാത്രി ശ്‌മശാനത്തിൽ പോയി ഒറ്റയ്ക്ക് ഇരിക്കുക, സ്വയം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കുക എന്നിട്ട് അതിന്റെ ചിത്രം എടുത്തു അഡ്മിന് അയച്ചു കൊടുക്കുക. എന്നിങ്ങനെ പോകുന്നു ഈ ഭ്രാന്തൻ കളിയുടെ നിയമങ്ങൾ. ഇത് കളിക്കുന്നവർ പൊതുവെ വീട്ടുകാരോടും മറ്റും ആവശ്യമില്ലാതെ ദേഷ്യപെടുകയും, മുറിയില്‍ തനിച്ചിരിക്കുകയും ചെയ്യുന്നതായി കണ്ടു വരുന്നു. മാനസിക സമ്മർദ്ധം കൂടി അവസാന സ്റ്റേജിൽ എത്തുന്ന ആളുടെ ജീവന്‍ വരെ കുരുതികൊടുക്കുന്ന വരെ ഈ ഗെയിം തുടരും.
ബാക്കി വാര്‍ത്ത‍ വിലാസിനിഅമ്മ കേട്ടില്ല .."ഈശ്വരാ ന്റെ മോന്‍". അവന്‍ ഇതുവരെ വന്നില്ലല്ലോ സന്ധ്യക്ക്‌ ബാറ്റും പിടിച്ച് ബൈക്കും എടുത്ത് പോയതാണല്ലോ? വേഗം ഫോണ്‍ എടുത്തു മോന്റെ നമ്പറില്‍ വിളിച്ചു. അപ്പുറത്ത് ഒരു കിളിനാദം "താങ്കള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ പരിധിക്ക് പുറത്താണ്. എത്ര വിളിച്ചിട്ടും ഇതേ മറുപടി ആയപ്പോള്‍ വിലാസിനിയമ്മക്ക് പരിഭ്രമം കൂടി. ഈയിടെ ആയി അവന്റെ സ്വഭാവത്തിലും ഉണ്ട് കുറെ മാറ്റങ്ങള്‍. എന്നോട് അധികം സംസാരിക്കാറില്ല, എന്ത് ചോദിച്ചാലും ദേഷ്യം പിടിക്കും, മുറിയില്‍ കയറി കതകടച്ചു ഇരിക്കും, കഴിക്കാന്‍ വിളിച്ചാല്‍ വിശപ്പില്ല എന്ന് പറയും അല്ലെങ്കില്‍ പുറത്തുനിന്ന് കഴിച്ചെന്ന് പറയും. ഒരാഴ്ച്ചമുന്നെ ഡല്‍ഹിക്ക് കളിയ്ക്കാന്‍ പോകണം കുറച്ചു കാശുവേണം എന്ന് പറഞ്ഞപ്പോള്‍ വിലാസിനിയമ്മ അവനെ ആട്ടിവിട്ടു ."ഇവിടെ ഉള്ള കളി ഒന്നും പോരാഞ്ഞിട്ടാണോ അങ്ങ് കേന്ദ്രത്തില്‍ പോയി കളിക്കുന്നെ. അഞ്ചുപൈസ ഞാന്‍ തരില്ല. പോയി വല്ലോം നാലക്ഷരം പഠിക്കാന്‍ നോക്ക്" എന്നും പറഞ്ഞു ഓടിച്ചു. "ഡിഗ്രീ സെക്കന്റ് ഇയര്‍ ആയി. എപ്പോഴും കളിയെ ഉള്ളു. പഠിത്തം എന്നത് ഞാനിവിടെ കാണാറില്ല." എന്നു വഴക്കും പറഞ്ഞത്തിനു ശേഷം അവൻ വിലാസിനിയമ്മയോടു മിണ്ടാറില്ല .എല്ലാ വാശിക്കും കൂട്ട് നില്ക്കാന്‍ വയ്യ എന്നും കരുതി അമ്മയും വിട്ടുകൊടുത്തില്ല. മിണ്ടിയാല്‍ മിണ്ടട്ടെ, തിന്നാല്‍ തിന്നട്ടെ എന്നരീതിയില്‍ അവരും പെരുമാറി. ഈശ്വരാ ന്റെ മോന്‍ ഇനിയിപ്പോ ആ ഗെയിമില്‍ പോയി പെട്ടിട്ടുണ്ടാവുമോ? അതാണോ ഈ ദേഷ്യം, അവൻ എങ്ങാനും മുറി അടച്ച് ഒറ്റയ്ക്ക് ഇരുന്നു ഗെയിം കളിക്കുന്നുണ്ടാകുമോ? ഈയിടെ കയ്യില്‍ നീളത്തില്‍ ഒരു മുറിവ് കണ്ടു, ചോദിച്ചപ്പോള്‍ കളിക്കുമ്പോള്‍ വീണു ഉരഞ്ഞു പോട്ടിയതാന്ന് പറഞ്ഞു. പിന്നെ കണ്ടു കയില്‍ വലിയ തുണി കെട്ടിയ പോലെ എന്തോ ഒന്ന്. അതിനെ പറ്റി ചോദിച്ചപ്പോ പറഞ്ഞു. ബാറ്റ് പിടിക്കുമ്പോള്‍ കൈവേദനിക്കാതെ ഇരിക്കാന്‍ ഇട്ടതാന്ന്. ഒരു ദിവസം ഏറെ വൈകിയും കാണാഞ്ഞപ്പോ .അപ്പുറത്തെ വീട്ടിലെ പയ്യനോട് ചോദിച്ചപ്പോ അവൻ പറഞ്ഞു അരുണ്‍ ഏട്ടനെ ഞാന്‍ സെമിത്തേരിക്കു അടുത്ത് വച്ച് കണ്ടെന്ന്. ഏതുനേരത്തും മൊബൈല്‍ മാന്തി ഇരിക്കുമ്പോള്‍ ഞാന്‍
വഴക്ക് പറയുമ്പോള്‍ പറയും, ഞാന്‍ ഒരു ഇന്ററെസ്റ്റിംഗ് ഗെയിം കളിക്കുവാ ശല്യപെടുത്തല്ലേ ന്റെ ശ്രദ്ധമാറും ഗെയിം തോല്‍ക്കും, ഞാന്‍ എല്ലാരുടെം മുന്നില്‍ തോല്‍ക്കും എന്നൊക്കെ. ഈശ്വരാ. അതെ ന്റെ മോന്‍ ആ ഗെയിം കളിക്കുനുണ്ട് വിലാസിനി അമ്മ ഉറപ്പിച്ചു .ഇനി എന്താ ചെയ്യാ. അവന്‍ ഫോണും എടുക്കുനില്ലല്ലോ .എന്റെ മോന്‍ അമ്പതാമത്തെ ലെവലോക്കെ എത്തി കാണോ? അയ്യോ: ഇനി എന്താ ചെയ്യാ. അവർക്കാകെ പരിഭ്രമം മൂത്തു.
വേഗം ഫോണ്‍ എടുത്ത് അടുത്തുള്ള സ്വന്തം തറവാട്ടിലേക്ക് വിളിച്ചു. ഏട്ടന്‍ ആണ് ഫോണ്‍ എടുത്തത്‌. വിളിച്ചപാടെ "ഏട്ടാ അരുണിനെ കാണാന്‍ ഇല്ല. വിളിച്ചിട്ട് അവൻ ഫോണ്‍ എടുക്കുന്നില്ല. അവന്‍ പോയി ഏട്ടാ അവന്‍ ഇനി വരില്ല." എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ആക്കി. ഇതൊക്കെ കേള്‍ക്കേണ്ട താമസം മിനിട്ടുകള്‍ക്കുള്ളില്‍ ഏട്ടന്‍, എട്ടത്തിയമ്മ, അവരുടെ മക്കള്‍, അനിയത്തിയും ഭര്‍ത്താവും കുട്ടികളും. എണ്‍പത് വയസ്സായ സ്വന്തം അമ്മയും ദാ മുറ്റത്ത്‌. അവരെ കണ്ടതും വിലാസിനി അമ്മ അറഞ്ചം പുറഞ്ചം നിലവിളിച്ചോണ്ട് പറഞ്ഞു "ന്റെ ഏട്ടാ അവന്‍ പോയി. അവന്‍ ആ നീല മീനുള്ള ഗെയിം കളിക്കാറുണ്ടായിരുന്നു ഏട്ടാ. (ടെന്‍ഷന്‍ അടിച്ചു അവര് ഗെയിമിന്റെ പേര് മറന്നിരുന്നു). അമ്മെ ന്റെ മോൻ."അനിയത്തിയെ നോക്കി കണ്ണ് തുടച്ചു കൊണ്ട് പോയെടീ അവൻ". വിലാസിനിയമ്മ അലമുറയിടുകയാണ്. ഇടക്കിടക്ക് മൂക്ക് ചീറ്റുന്നുണ്ട്. "നീ ഒന്ന് സമാധാനപ്പെടെൻറെ വിലാസിനി " അവരുടെ കരച്ചിലും പരവേശവും കണ്ടു വിലാസിനിയമ്മയുടെ ഏട്ടൻ മാധവൻ നായർ പറഞ്ഞു. "എന്താ ഉണ്ടായേ? അവൻ എന്ത് ഗെയിം കളിച്ചെന്നാ നീ ഈ പറയണേ? നീ സമാധാനപ്പെടു. നമുക്ക് കണ്ടു പിടിക്കാം" അനിയത്തിയുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി ആ ഏട്ടൻ പറഞ്ഞു.
ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു, കരച്ചിലൊന്നടക്കി വിലാസിനിയമ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന കാര്യങ്ങള്‍ എണ്ണി എണ്ണി പറയാൻ തുടങ്ങി. അവന്റെ ദേഷ്യവും, കൈയിലെ മുറിവും കെട്ടും, മുറി അടച്ചിരുപ്പും, സെമിത്തേരിയില്‍ പോയതും, ഇപ്പോ കണ്ട ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉള്ളടക്കവും അതിൽ വന്ന കല്യാൺ ജ്വല്ലറിയുടെ പരസ്യം വരെ അവരെ പറഞ്ഞു കേള്‍പ്പിച്ചു. അതിനിടക്ക് നെഞ്ചത്തടിയും ഒരു താളത്തിനു ഇടയ്ക്കിടെ ചെയ്യുണ്ടായിരുന്നു .അപ്പൊ ദാ അനിയത്തിടെ മോള് "ശരിയാ അരുണേട്ടന്‍ ഒരു ഇന്ററസ്റ്റിങ് ഗെയിം കളിക്കുന്നുണ്ടെന്നു എന്നോടും പറഞ്ഞിരുന്നു. ഇതൂടെ കേട്ടപ്പോള്‍ വിലാസിനിയമ്മയുടെ നിലവിളിക്കും നെഞ്ചത്തടിക്കും ഒന്ന് കൂടെ ആക്കം കൂടി. എല്ലാം കേട്ട് കൊണ്ടിരുന്ന അവരുടെ എണ്‍പതു വയസ്സായ അമ്മ ഒരു കുന്തോം മനസ്സിലായില്ലേങ്കിലും തനിക്കും എന്തൊക്കെയോ മനസ്സിലായി എന്ന് മാലോകർ കരുതിക്കോട്ടെ എന്ന് വിചാരിച്ചു വെറുതെ ബോധം കെട്ടു വീണു. ആരോ അകത്തേക്ക് ഓടി കുറച്ച് വെള്ളം എടുത്തോണ്ട് വന്നു തളിച്ചു എങ്കിലും പണ്ടേ ബോധം കുറവായിരുന്ന ആ അമ്മയുടെ ബോധം തിരിച്ചു വന്നില്ല. മാത്രമല്ല അബോധാവസ്ഥയിൽ കുറച്ചു നേരം കൂടെ കിടന്നാൽ ആരൊക്കെ തന്നെ സ്നേഹിക്കുന്നുണ്ട് ന്നു രഹസ്യമായി മോണിറ്റർ ചെയ്യാം എന്നും കൂടെ ആ ലവ്ലി മമ്മി തീരുമാനിച്ചിരുന്നു. അതൂടെ കണ്ടപ്പോള്‍ വിലാസിനി അമ്മക്ക് കരയാന്‍ കാരണങ്ങള്‍ രണ്ടായി "ഏട്ടാ...ന്റെ മോനും, ഇപ്പോ നമ്മുടെ അമ്മയും പോയല്ലോ ഏട്ടാ. അയ്യോ.. അമ്മക്ക് ആരാ ആ നീല മീനിന്റെ കളി പറഞ്ഞു കൊടുത്തത് ആവോ" നിയോന്ന് കരയാതിരിക്ക് ന്റെ വിലാസിനി. നമുക്ക് അന്വേഷിക്കാം." മാധവൻ നായർ പറഞ്ഞു നിർത്തി.
അപ്പോഴേക്കും കരച്ചിലൊക്കെ കേട്ട് അയല്‍പക്കത്തുള്ളവരും, റോഡിലൂടെ പോയവരും ഒക്കെ അങ്ങോട്ട്‌ വരാന്‍ തുടങ്ങിയിരുന്നു .അവരോടു കാര്യങ്ങള്‍ മാധവൻനായർ വിശദീകരിക്കുമ്പോള്‍ ആണ് കൈയില്‍ ഇരുന്ന ഫോണ്‍ ബെല്‍ അടിച്ചത്. നോക്കിയപ്പോ അരുണിന്റെ അച്ഛന്‍ അങ്ങ് ദുബായില്‍ നിന്ന് വിളിക്ക്യാണ്. വിലാസിനിഅമ്മയുടെ ഫോണ്‍ ബെല്‍ അടിച്ചു എടുക്കാത്തതു കണ്ടപ്പോൾ അളിയന്റെ ഫോണിലേക്ക് വിളിച്ചതായിരുന്നു ആ പാവം പ്രവാസി. ഹാ പറയാന്‍ മറന്നു "എല്ലാവർക്കും വിളിക്കുന്ന കൂട്ടത്തില്‍ വിലാസിനിയമ്മ ജോലി കഴിഞ്ഞു വന്നു കിടന്നുറങ്ങുന്ന ഭർത്താവിന് ഒരു മിസ്സ്‌ഡ് കാള്‍ കൊടുക്കാന്‍ മറന്നില്ല. വീടിനു തീപിടിച്ചാൽ ഫയർഫോഴ്‌സിന് വരെ മിസ്ഡ് കാൾ അടിക്കുന്ന വിലാസിനിയമ്മയുടെ അസമയത്തുള്ള മിസ്ഡ് കാൾ കണ്ടതും ഉറക്കത്തില്‍ ആയിരുന്ന അയാൾ തിരിച്ചുവിളിച്ചു. വിലാസിനിയമ്മയുടെ കരച്ചിലിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക്കിൽ കാര്യങ്ങള്‍ മാധവൻ നായർ പറഞ്ഞു അറിഞ്ഞ അരുണിന്റെ അച്ഛന്‍ ഫോണ്‍ വിലാസിനി അമ്മക്ക് കൊടുക്കാന്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഫോണ്‍ ആണെന്ന് അറിഞ്ഞ അവര്‍ "ദേ..നോക്കൂ നമ്മുടെ മോന്‍" ന്നു മുഴുവന്‍ ആക്കുമ്പോഴേക്കും അപ്പുറത്ത് നിന്നും "പ്ഫാ" ന്നൊരു ആട്ടായിരുന്നു. "ഡി വായിക്കു വിളിക്കാൻ കൊള്ളാത്തവളെ, നിന്റെ തറവാട്ടില്‍ നിന്നും കൊണ്ടുവന്ന കാശോന്നും അല്ലല്ലോ അവൻ ചോദിച്ചത്? ആണോടി? രാവും പകലും ഇല്ലാതെ ചൂടത്ത് കഷ്ടപെടുന്നത് ന്റെ മോന് വേണ്ടിയിട്ടാ ഡി. എന്താടി അവനു നീ കാശുകൊടുക്കാഞ്ഞേ? അല്ലെങ്കി എന്നെ അറിയിക്കാഞ്ഞത്? അവനെ നോക്കാന്‍ അല്ലേടി നീ? അവനെന്തെലും പറ്റിയാല്‍ നീ ഓര്‍ത്തോ അന്ന് നിന്റെ അവസാനമാടി" ദേഷ്യം കൊണ്ട് വിറച്ചു അയാൾ ഫോണ്‍കട്ട്‌ ആക്കി. കുറച്ചു മുന്നേ വിളിച്ച് മകന്റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. കുട്ടികളുടെ എല്ലാവാശിക്കും കൂട്ടുനില്‍ക്കരുത് .അവനെ ദൂരെ എങ്ങും ഒറ്റയ്ക്ക് വിടരുത് എന്നും പറഞ്ഞു സ്നേഹത്തോടെ ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌ പറഞ്ഞു പോയ ഭാര്‍ത്താവിന്റെ അപ്പോഴത്തെ വര്‍ത്തമാനം കേട്ട വിലാസിനി അമ്മ അകെ പകച്ച്‌ എന്നാപ്പിന്നെ ഇനി ഞാനും ബോധം കേട്ടേക്കാം എന്നാലോചിച്ചു നിലത്തേക്ക് വെട്ടിയിട്ട ചക്ക പോലെ . വീണു.അതിനിടക്ക് ആണ് പുറത്തു നിന്നും ഒരു ബൈക്കിന്റെഹോണ്‍ അടി. എവിടെയോ കേട്ട ആ ഹോൺ അബോധാവസ്ഥയിലും വിലാസിനിയമ്മക്ക് മനസ്സിലായി.. അതെ.നമ്മുടെ കഥാനായകന്റെ മാസ് എന്ട്രി
ദൂരെ നിന്നെ അരുണ്‍ കണ്ടു വീട്ടുമുറ്റത്ത്‌ ആളുകള്‍. മഴ പെയ്യുമ്പോ സൈറൺ അടിക്കണ പോലെ ഒരു ശബ്ദം കേട്ടിട്ട്, ഒരു കരച്ചിൽ അല്ലെ ആ കേൾക്കുന്നത്.? അതോ ഇനി എനിക്ക് തോന്നിയതാണോ. ഏയ്‌. അല്ല ഉണ്ട്. വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഗേറ്റിന്റെ പുറത്തു രണ്ടുമൂന്നു പേര് നിക്കുന്നുണ്ട്. വീട്ടിൽ വരാന്തയിൽ ഒക്കെ കുടുംബക്കാർ. യ്യോ ന്റെ അമ്മ വല്ല കടുംകൈയും. ഒരു ഞെട്ടലോടെ അരുൺ ഓർത്തു. ഇടക്ക് മൊബൈല്‍ നോക്കിയപ്പോ കണ്ടിരുന്നു അമ്മയുടെയും അമ്മാവന്റെയും മിസ്ഡ് കാള്‍ നോട്ടിഫിക്കേഷൻ. റേഞ്ച് ഇല്ലതോണ്ട് കാള്‍ വന്നത് അറിഞ്ഞില്ല. എന്തായാലും വീടെത്താറായി അതാ പിന്നെ തിരിച്ചുവിളിക്കതിരുന്നെ. ഇടക്ക് കൂട്ടുകാരനെ ഡ്രോപ്പ് ചെയ്യാൻ നിന്നതു കൊണ്ട് വൈകുകയും ചെയ്തു. അവന്‍ ബൈക്ക് സ്റ്റാന്റ് പോലും ഇടാന്‍ നില്‍ക്കാതെ ഓടി. എണ്ണയിൽ ചവിട്ടി തെന്നി വരുന്ന പോലെ പറന്നു വരുന്ന അരുണിനെ കണ്ടതും എല്ലാരും ഓടി ഉമ്മറത്തോട്ട് വന്നു.
"ഡാ നീ എവിടെ ആയിരുന്നു? നിനക്ക് വിളിച്ച ഫോൺ എടുത്തുകൂടെ?" അമ്മാവൻ അവനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മകന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഇനി ബോധം തെളിയിക്കാം ന്നു വിചാരിച്ചു എഴുന്നേറ്റിരുന്നു വിലാസിനിയമ്മ ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് വൈബ്രെഷൻ മോഡിൽ പറഞ്ഞു. "ചോദിക്ക് ഏട്ടാ ചോദിക്ക്. ആ നീലമീനിനെ കുറിച്ച് ചോദിക്ക് അവനോട്. ഇവിടെ ഞാനും ന്റെ അമ്മയും ബോധം കെട്ടു കിടക്കുമ്പോ അവൻ നീല മീനിനേം പച്ച മീനിനേം പിടിക്കാൻ നടക്കുന്നു. നിനക്ക് ആത്മഹത്യ ചെയ്യണം അല്ലെ ഡാ? ന്റെ അമ്മയുടെ ബോധം ഇനീം വന്നിട്ടില്ല." വിലാസിനിയമ്മ കിട്ടിയ തക്കത്തിന് അരുണിന്റെ ചളുങ്ങിയ അലുമിനിയക്കലം പോലെ ഉള്ള മോന്തക്കിട്ട് രണ്ടു തട്ടും കൊടുത്തു.
"നീലമീനോ?" അരുൺ അന്ധാളിച്ചു പോയി. "അത് എന്ത് മാമാ നീല മീൻ? ഞാൻ ആത്മഹത്യ ചെയ്യേ? സന്ധ്യ മയങ്ങിയാ പൂച്ചയെ പേടിച്ചു മൂത്രോഴിക്കാൻ പോലും പോവാത്ത ഈ ഞാനോ? അല്ല നിങ്ങക്കൊക്കെ എന്താ പറ്റിയെ? എന്താ എല്ലാവരും ഈ സമയത്തു ഇവിടെ?" അവൻ ചോദ്യ ബാഹുബലിയെ പോലെ ശരങ്ങൾ എയ്തു.
"ഡാ ...നീ ആ മീനിന്റെ ഗെയിം കളിക്കാറുണ്ടോ?" അമ്മാവൻ ഹെഡ് കുട്ടൻ പിള്ളയായി.
"ങേ? ഞാന്‍ ഗെയിം കളിക്കുന്നുണ്ടോ ന്ന് ചോദിക്കാന്‍ ആണോ നിങ്ങളെല്ലാരും കൂടെ ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്. മനുഷ്യനെ പേടിപ്പിക്കാൻ. ഞാന്‍ കളിക്കാറുണ്ടല്ലോ. പക്ഷെ മീനിന്റെ അല്ല പാമ്പിന്റെ ഗെയിം ആണ് കളിക്കാറു " അമ്മക്ക് ഒന്നും പറ്റിയില്ലലോ എന്ന സമാധാനത്തിൽ ചിരി അടക്കിപ്പിടിച്ചു അരുൺ പറഞ്ഞു.
"ങേ പാമ്പോ?" മീനിന്റെ കാര്യം പറഞ്ഞ പുന്നാര അനിയത്തിയെ ഒന്ന് തറപ്പിച്ചു നോക്കീട്ട് മാധവൻനായർ ചോദിച്ചു.
"ആ പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിം. കുറെ ലെവല്‍ ഉണ്ട്. ന്തേയ്‌?" ഇത്രേം പോപ്പുലർ ആയ ഗെയിം അറിയില്ലേ ഡോ ജാഡ അമ്മാവൻ... അല്ലെങ്കി വേണ്ട. അരുൺ ഊറിച്ചിരിച്ചു.
"അതല്ല ഡാ." മാധവൻ നായർ തുടർന്നു. "നിന്റെ അമ്മ പറഞ്ഞു നീ മറ്റേ ഗെയിം കളിക്കാറുണ്ട്. നിനക്ക് ഈയിടെയായി ദേഷ്യം ആണ് എല്ലാരോടും, മുറിയില്‍ ഒറ്റക്കിരിക്കും, സെമിത്തേരിയില്‍ നിന്നെ കണ്ടവര്‍ ഉണ്ട് എന്നൊക്കെ. അതൊക്കെ സത്യം ആണോടാ?" മുഖത്തു ഗൗരവം വരുത്തി മാധവൻ നായർ അനന്തിരവനോട് ചോദിച്ചു.
"ന്റെ മാമാ നിങ്ങള്‍ പറയുന്നത് ഈ ബ്ലൂ വെയില്‍ ന്ന ഗെയിം നെ കുറിച്ചാണോ? ഞാനും ആ ന്യൂസ്‌ കണ്ടിരുന്നു. വിവരം ഉള്ളവര്‍ ആരേലും അതില്‍ പോയി തലവയ്ക്കോ?" (തനിക്ക് ആവശ്യത്തില്‍ കൂടുതല്‍ വിവരം ഉണ്ടെന്ന് ഈ വിവരദോഷികള്‍ വിചാരിച്ചോട്ടെ എന്ന് മനസ്സില്‍ പറഞ്ഞ്). "ഞാന്‍ അതിനൊക്കെ എതിരാണ്. പിന്നെ എനിക്ക് സ്റ്റേറ്റ് ലെവല്‍ ബാറ്റ്മിന്റൺ സെലെക്ഷന്‍ കിട്ടി അതിനു പോകാന്‍ കാശു ചോദിച്ചപ്പോ അമ്മ തന്നില്ല അതിനാ അമ്മയോട് വഴക്കിട്ട് ഭക്ഷണം കഴിക്കാതെ മുറിയിൽ പോയി ഇരുന്നത്. പിന്നെ ഏതു അലവലാതി ആണാവോ എന്നെ സെമിത്തേരിയില്‍ കണ്ടെന്ന് പറഞ്ഞത്? അതും ശരിയാകും കാരണം ഞാന്‍ ആ വഴി ആണ് പള്ളിക്കടുത്തുള്ള ഗ്രൗണ്ടിൽ ബാറ്റ്മിന്റൺ കളിക്കാന്‍ പോകുന്നത്. കളിക്കുമ്പോള്‍ കൈ വേദന വരുന്നതുകൊണ്ടാണ് ഈ ബാൻഡ് എയ്ഡ് കൈയില്‍ കയ്യിൽ കെട്ടി വച്ചേക്കുന്നെ. അല്ലാതെ അമ്മ പറഞ്ഞപോലെ മുറിവ് മറച്ചുകേട്ടിയെക്കുന്നതല്ല" ചിരി അടക്കിപ്പിടിച്ചു അരുൺ പറഞ്ഞു നിർത്തി. എന്നിട്ട് കൈയില്‍ കെട്ടിയിരുന്ന ബാൻഡ് എയ്ഡ് അഴിച്ചു കൈ എല്ലാവർക്കും കാണിച്ചു കൊടുത്തു.
കയ്യിലെ തുണിയും നീല മീനും സെമിത്തേരീം പിന്നെ ഓരോരുത്തരായുള്ള ബോധം കെടലും എല്ലാം കൂടെ നിയമസഭ പോലെ ബഹളമായമായിരുന്നു വീട് തെല്ലൊന്നു ശാന്തമായി.
കരച്ചിലുകൾ മുഴങ്ങിയിരുന്ന അകത്തളങ്ങളിൽ ചിരിയുടെ കിലുക്കങ്ങൾ കേൾക്കാൻ തുടങ്ങി. എല്ലാവർക്കും ആശ്വാസമായപ്പോ ബോധം ഇല്ലാതെ കിടന്നിരുന്ന അമ്മമ്മ, എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇവിടെ കിടന്നാൽ എല്ലാരും കളിയാക്കും എന്ന് വിചാരിച്ചു പയ്യെ എഴുന്നേറ്റിരുന്നു. മുഖമൊക്കെ തുടച്ചു കൊണ്ട് ബോധം പോയ ആൾ തനിയെ എഴുന്നേറ്റു വരുന്നത് കണ്ടപ്പോൾ എല്ലാർക്കും ചിരിയടക്കാനായില്ല.
"അല്ല ഇനി എല്ലാവരും ഇന്നിവിടെ കൂടുന്നോ അതോ ഞാൻ ആകാശത്തേക്ക് വെടിവെച്ചു എല്ലാരേം ഓടിക്കണോ?" അരുണിന്റെ ചോദ്യം.
"ന്തായാലും നിന്റെ മരണത്തിനു സാക്ഷിയാവാൻ ഞങ്ങൾ നിൽക്കുന്നില്ല. വാ എല്ലാവരും. പോയിട്ട് പിന്നെ വരം." കൂടെ വന്ന അമ്മയും മക്കളും അടങ്ങുന്ന ലഗേജുകൾ എല്ലാം പെറുക്കിക്കൂട്ടി മാധവൻ നായർ പുറത്തേക്കിറങ്ങി. ഇനിയിപ്പോ പ്രത്യേക അപകട ഘട്ടങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് ഇനി വേറെ ഒരവസരത്തിൽ ഒന്ന് കൂടി മനസിരുത്തി ബോധംകെട്ടുവീഴാം എന്ന ധാരണയിൽ അമ്മമ്മയും പതിയെ നടന്ന് നീങ്ങി.
"അമ്മ വാ എനിക്ക് വിശക്കുന്നു ചോറ് വിളമ്പ്" എന്നും പറഞ്ഞു അരുണ്‍ അകത്തേക്ക് കയറി.
എല്ലാരും പോയപ്പോ വാതിലടച്ചുകൊണ്ടു വിലാസിനി അമ്മ പറഞ്ഞു. "ചോറ് ഞാന്‍ ഇപ്പോ വിളമ്പാം അതിന് മുന്നേ എനിക്ക് ഒരു പണി കൂടെ ബാക്കിയുണ്ട്. അത് തീര്‍ക്കട്ടെ. അല്ലെങ്കിൽ എനിക്കിന്ന്‌ ഉറക്കം വരില്ല." വിലാസിനി അമ്മ ഫോണ്‍ എടുത്ത് കുറച്ചു മുന്നേ തന്നെ ഫോൺ വഴി മുതലാക്ക് ചൊല്ലിയ ബഹുമാന്യ കണവശ്രീ കരുണേട്ടൻ അവർകൾക്ക് ഒരു മിസ്സ്‌കാള്‍ കൊടുത്തു കാത്തിരുന്നു. പ്രിയതമന്റെ വിളിക്കായി. നേരത്തെ കിട്ടിയത് പലിശയും ചേർത്തു തിരിച്ചു കൊടുക്കാനായി.
---------------------------------------------------
വാലിന്റെ കഷ്ണം : ഇവൾക്ക് നേരത്തെ കൊടുത്ത് പോരാ എന്ന് മനസ്സിൽ കരുതി പല്ലിറുമ്മി ഫോൺ എടുത്തു തിരിച്ചു വിളിച്ചു. കരുണൻ അവർകൾ ആ ഫോൺ കാളിനു ശേഷം ഒക്ടോബറില്‍ ലീവിന് വരാന്‍ വേണ്ടി എടുത്ത ടിക്കറ്റ്‌ ക്യാന്‍സല്‍ചെയ്തു അവിടെ സ്ഥിരതാമസമാക്കി എന്നാണു കരക്കമ്പി.
---------------------------------------------------
ജയശ്രീ ശശികുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo