Slider

മീനു ജയദേവൻ [ നർമ്മകഥ ]

0
Image may contain: 1 person, outdoor

ഒരു സായംകാലം വെറുതെ ഒന്ന് നടക്കാൻ ഇറങ്ങി..
ഇരുട്ടുന്നതിന് മുന്നെയുള്ളൊരു തിടുക്കംഎങ്ങും കാണാം.
ഒരു തിടുക്കവുമില്ലാതെ ഞാൻ നടന്നു.
അപ്പോൾ ദാ ....... മുന്നിൽ ലാലപ്പൻ.
ശ്രീലാൽ എന്ന ലാലപ്പൻ മഹാസംഭവമാണ് .
ഒത്തിരി കഥകൾ ഇവന്റെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. ബീഡിക്കറപിടിച്ച മഞ്ഞപല്ലുകൾ മുഴുക്കെ പുറത്ത് കാട്ടി ഹസ്തദാനത്തിനായ് വച്ചുനീട്ടിയ എന്റെ കൈ ഒന്ന് നോക്കിയിട്ട് അവന്റെ കൈ ഉടുത്തിരുന്ന കൈലിമുണ്ടിൽ വൃത്തിയായി തുടച്ചതിന് ശേഷം അവനും കൈ നീട്ടി..
" എന്തിനാ കൈ തുടച്ചെ...??"
അവൻ വീണ്ടുംഒന്നു ചിരിച്ചു. എന്നിട്ട് ജയന്റെ ശബ്ദത്തിൽ തുടർന്നു.
" അത് പേന പിടിക്കുന്ന കൈയ്യാ.. ഇത് കോടാലി പിടിക്കുന്നതും.. വേദനിക്കും."
ആ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങളോർക്കും ഇവൻ വലിയ ജ്ഞാനി ആണെന്ന്. പക്ഷെ അവന്റെ കയ്യിലെ കട്ടീംങ്ങ്സിന്റെ കാര്യാ പറഞ്ഞത്.
ആളുകൾഅവനെകുറിച്ച് പറഞ്ഞതെല്ലാം വെറുതെയാണെന്ന് ആ നിമിഷംതോന്നി. കരിനാക്ക് വളച്ച് എന്തെങ്കിലും പറഞ്ഞാൽ അച്ചട്ടാ. അത് കൊണ്ട് ആരും അടുപ്പിക്കാറില്ല.
"സാറ് വലിയ... എഴുത്ത്കാരനാല്ലെ....?"
അവന്റെ ആ സാറ് വിളിയും ആ ചോദ്യവും അങ്ങ് സുഖിച്ചു. മനസ്സിനെ കുളിരണിയിച്ചു. ചുറ്റിനും നോക്കി. ആരും അടുത്തൊന്നുമില്ല ഇതൊന്ന് കോൾക്കാനായിട്ട്.
" അങ്ങിനെയൊന്നുമില്ല. ഫെയ്സ്ബുക്ക് ഗ്രൂപ്പിലൊക്കെ എഴുതും. അത്രമാത്രം.. "
ഞാൻ വിനയം നടിച്ചുകൊണ്ട് പറഞ്ഞു.
"എന്നിട്ട് മീനാക്ഷിതള്ള പറഞ്ഞല്ലോ നല്ലെഴുത്താന്ന്.. "
"ഏത് മീനാക്ഷി തള്ള... ???" ഞാൻ അവന്റെ നേരെ കണ്ണ് മിഴിച്ചു.
"ഹോ മീനാക്ഷി തളളയ്ക്ക് നൂറ് ആയുസ്സാ.. ദാ വരുന്നു.. "
അവൻ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കി. വയസ്സായ ഒരു സ്ത്രീ സഞ്ചിയുമായി പതിയെ നടന്നുവരുന്നത് കണ്ടു. എളിയിൽ ചേർത്ത് വച്ചിരിക്കുന്ന
ആ സഞ്ചിയുടെ ഭാരംതാങ്ങാനാവാതെ വേച്ചു വേച്ചു നടന്നു വരുന്ന അവരെകണ്ടപ്പോൾ സഹതാപം തോന്നി.
ലാലപ്പൻ അവരെ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ചു. അവർ അടുത്ത് വന്നു ,സഞ്ചി താഴെ വച്ചു.രണ്ട് മണിഅരി ഈ സമയം താഴെയ്ക്ക് ചാടി.
അവർഒരു ദീർഘനിശ്വാസമങ്ങെടുത്തു. എന്നിട്ട് ഞങ്ങളെ സൂക്ഷിച്ച് നോക്കി. ലാലപ്പനെ തിരിച്ചറിഞ്ഞ അവർ..
"നീയായിരുന്നോടാ കഴുവർടെ മോനെ.... "
ലാലപ്പൻ എന്നെ നോക്കി വളിച്ച ഒരു ചിരിചിരിച്ചു.
" അല്ലേലും ഈ മീനാക്ഷിതള്ള ഇങ്ങിനെയാ..
സ്നേഹം കൊണ്ടാ... എപ്പോഴും ഇങ്ങിനെയാ.."
ചമ്മൽമറയ്ക്കാൻ ലാലപ്പൻ ആവുന്നതും ശ്രമിച്ചു.
" പ്ഫാ.... നാറി .. സ്നേഹിക്കാൻ നീ ആരാ എന്റെ ബോയ്ഫ്രെണ്ടോ....?"
മീനാക്ഷി തള്ളയുടെ കലി അടങ്ങുന്നില്ല. ഈ സമയം അവർ നടന്നിരുന്നെങ്കിൽ, വീട്ടിൽ എത്താമായിരുന്നു.. അതിന്റെ ദേഷ്യമാവും..
" മീനാക്ഷി തള്ളെ ഇയാളെ അറിയുവോ..?" ഇനിയും തെറി കേൾക്കാൻ വയ്യാഞ്ഞിട്ടാവും ലാലപ്പൻ കാര്യത്തിലേയ്ക്ക് കടന്നു..
മീനാക്ഷി തള്ള സൂക്ഷിച്ച് നോക്കുന്നത് കണ്ട് ലാലപ്പൻ പറഞ്ഞു.
"ഹാ.. അറിയില്ലായോ....? ഫെയ്സ് ബുക്കിലെല്ലാം കഥ എഴുതുന്ന സാറാ .. തള്ള ഇന്നാള് പറഞ്ഞില്ലെ..? ഹസൈനാരിക്കാടെ മകൻ.. "
മീനാക്ഷി തള്ളയുടെ മുഖത്ത് ആശ്ചര്യം വന്ന് പൊതിഞ്ഞു. കണ്ണുകൾ പുറത്തേയ്ക്ക് തള്ളി.
കുഴിയിൽ ആണ്ട് പോയ ആ കണ്ണുകൾ കണ്ണടയിലൂടെ കണ്ട് ഞാൻ ഭയന്നു.
"കൊച്ചുമുതലാളി..... "
നീട്ടീയുള്ള ആവിളികേട്ട് ഞാൻ ഞെട്ടി., കൂടെ ലാലപ്പനും.
"കൊച്ചുമുതലാളിയോ... അതാരാ...?" ഞാൻ വാ തുറന്നു..
"പണ്ട് വയനാട്ടിലേയ്ക്ക് നാട് വിട്ട് പോയഹസന്റെ മകനല്ലെ നീ..?"
"അതെ...."
" നിന്റെ വാപ്പാനെ ഞങ്ങൾ മുതലാളീന്നാ വിളിച്ചിരുന്നത്.. ."
എന്താന്നറിയില്ല ചുളിവുകൾ വീണ മുഖത്ത് ഒരുനാണം തെളിഞ്ഞ് മറഞ്ഞു.
"അയ്യോ .. എന്നെ കൊച്ച് മുതലാളിന്നൊന്നും വിളിക്കേണ്ട ട്ടോ.."
ഞാൻ വീണ്ടും വിനയാന്വിതനായി..
" വേണമെങ്കിൽ വലിയമുതലാളിന്ന് വിളിച്ചോ..."
ലാലപ്പൻ ഇടയ്ക്ക് കയറിപ്പറഞ്ഞു.. അത് കേട്ട് ആരും ചിരിക്കാതെ വന്നപ്പോൾ അവൻ സ്വയം ചിരിക്കാൻ തുടങ്ങി.
'ഹ ഹ ഹ ഹ വല്യ മൊതലാളിയെ...'
മീനാക്ഷി തള്ള വലിയ ഫ്രെയ്മുള്ള കണ്ണട ഊരി നേര്യത് കൊണ്ട് തുടച്ച് കൊണ്ട് തുടർന്നു.
" പ്രൊഫൈൽ ഫോട്ടോയിൽകാണുന്നത്രയും ഗ്ലാമറ് ഇല്ലല്ലോടാ കൊച്ചനെ നിനക്ക്.. ഫോട്ടോ ഷോപ്പിനെക്കെ ഒരു പരിധി ഇല്ലെ... അല്ലെ..?"
ങ്ങേ....? ?ഷോക്കടിച്ചപോലെയായി .ഈ തള്ളയ്ക്ക് ഇതെങ്ങനെ മനസ്സിലായി ...?
ലാലപ്പൻ സഞ്ചിയിൽ നിന്നും ഗോതമ്പ് വാരി തിന്നുന്ന തിരക്കിലായതിനാൽ അത് കേട്ടില്ല.
"ഹ.. അമ്മച്ചി ...കണ്ണടവച്ചിട്ട് നോക്ക്..."
ഞാൻ കണ്ണട വയ്ക്കാൻ സഹായിച്ചു.
" നിന്റെ എഴുത്തൊക്കെ ഞാൻ വായിക്കാറുണ്ട്... നന്നാവണുണ്ട്.... "
മനസ്സ് നിറഞ്ഞു.
" നന്ദി .. അമ്മച്ചി ,വായനയ്ക്കും ഈ പ്രോത്സാഹനത്തിനും..."
സ്ഥിരം കമന്റ് വാചകം ഒന്നുതട്ടി.. തള്ളയ്ക്ക് സന്തോഷമാവട്ടെ..
" നല്ലെഴുത്തിൽ നിന്റെ കഥയ്ക്ക് എപ്പോഴും മനോഹരം ,സുന്ദരം എന്ന് കമന്റിടുന്ന ഒരു മീനു ജയദേവനെ... അറിയോ...???"
ഓർമ്മയിൽ പരതി .നയൻതാരയുടെ ഫോട്ടോ വച്ച മീനു ജയദേവൻ .എന്റെ എല്ലാ രചനകളും തേടിപ്പിടിച്ച് കമന്റുന്നവൾ.. എന്റെ ഒരാരാധിക.മറക്കുവാനാകുമോ.?
" അറിയാം അമ്മച്ചി.. "
"അത് ഈ ഞാനാ....!" തള്ള ഒറ്റപ്പറച്ചിൽ.
ഞെട്ടിത്തെറിച്ചു പോയി അത് കേട്ടപ്പോൾ....
കിളിയാണെന്ന് കരുതിയവൾ കിളവിയായ് മാറിയിരിക്കുന്ന അത്ഭുത പ്രതിഭാസത്തിന് മുന്നിൽ ഹൃദയം തകർന്നു.
ദേഹം കുഴഞ്ഞു..
ഈ എഴുത്തങ്ങ് നിർത്തിയാലോ എന്നങ്ങ് ആലോചിച്ചു.
"ന്നാ .. ശരി മീനൂ പോട്ടെ മക്കളെ..?" മീനാക്ഷി തള്ള അത് പറഞ്ഞ് കേട്ടതും താഴെയിരുന്ന സഞ്ചി എടുത്ത് ആ കയ്യിൽ കൊടുത്തതും ഒരുമിച്ചായിരുന്നു.
വേഗം പോയാട്ടെ.
അവർ പതിയെ വേച്ചുവേച്ചു നടന്നു.
ആ നടപ്പും നോക്കി ഞങ്ങൾ നിന്നു..
പെട്ടെന്ന് ഒരു ശബ്ദം ..ഒപ്പം തള്ളയുടെ നിലവിളിയും.
തള്ള അതാ വെട്ടിയിട്ട വാഴ പോലെ നിലത്ത്കിടക്കുന്നു. സഞ്ചിയിലുണ്ടായിരുന്ന അരിയും ഗോതമ്പും മണ്ണിൽ ചിതറിക്കിടക്കുന്നു..
തൊട്ടടുത്ത് തന്നെ ഞങ്ങളെ നോക്കി ചിരിക്കുന്ന പോലെ ഒരു ഒണക്ക തേങ്ങയും.
അപ്പോഴും ആകാശത്തേയ്ക്ക് വളർന്ന് പോയ ചില്ലി തെങ്ങ് 'ഞാനൊന്നുമറിഞ്ഞില്ലെ നാമനാരായണാ ' എന്ന കണക്ക് നിൽപ്പുണ്ടായിരുന്നു.
പെട്ടെന്ന് മിന്നൽ പോലെ ആ വാക്കുകൾ ഓർമ്മ വന്നു.
" ഹോ.. മീനാക്ഷി തള്ളയ്ക്ക് നൂറായിസ്സാ.... "
ഞാൻ ലാലപ്പനെ ഒന്ന് നോക്കി .അവൻ എന്നെയും..
ശുഭം...
By
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo