നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഏട്ടൻ


" മടുത്തെടാ... ഒരു സമാധാനവും തരുന്നില്ല. ഇന്നും വിളിച്ചിരുന്നു, അവന്റെ കോളേജിലെ സാർ.. നാല് ദിവസമായി അവൻ ക്ലാസ്സിൽ കേറിയിട്ട് എന്നും പറഞ്ഞ്. അവന് അവന്റേതായ ഇഷ്ടങ്ങളാണ്. എല്ലാറ്റിനും കാരണം ഞാൻ തന്നെയാണ്‌. എന്ത് പറഞ്ഞാലും അപ്പടി സാധിച്ച് കൊടുത്ത് ശീലപ്പിച്ചതും ഞാൻ തന്നെ... അവന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്നെങ്കിലുമുള്ള ബോധം അവന് വേണ്ടെ.. പഠിച്ച് നല്ലൊരു ജോലി കിട്ടിയാൽ അവന്റെ കുടുംബമെങ്കിലും രക്ഷപ്പെടുമല്ലോ എന്നോർത്താണ് ഞാനിങ്ങനെ.... "
കണ്ണിൽ വെള്ളം നിറച്ച് സ്വന്തം അനിയനെ കുറിച്ച് സുഹൃത്ത് പറയുമ്പോൾ, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും ഒരു നിമിഷം വാക്കുകൾക്കായി പരതി. ചെറുപ്പം മുതലേ കുടുംബം നോക്കാൻ തുടങ്ങിയ അവന് ഒരുപാടൊന്നും പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അനിയനിലാണ് അവന്റെ പ്രതീക്ഷകൾ. പക്ഷേ, അനിയന് അങ്ങനെ ഒരു ഏട്ടൻ ഉണ്ടെന്ന ചിന്ത പോലുമില്ല.....
ആ അനിയനെ പോലെ തന്നെ ജീവിതത്തിൽ സുഖ സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ നാമെല്ലാം മറന്ന് പോകുന്ന ചിലരുണ്ട് ഈ ഭൂമിയിൽ. തകർച്ചയുടെ പടുകുഴികളിൽ നിന്ന് സ്വന്തം ജീവിതം പകരം വെച്ച് ‌ രക്ഷപ്പെടുത്തിയവർ....
അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ പ്രഭ മങ്ങാതെ കെടാ വിളക്കായി കത്തുന്ന ഒന്നുണ്ട് നമ്മുടെയെല്ലാം വീട്ടിൽ. ഏട്ടൻ എന്ന പേരിൽ നമ്മളെല്ലാം വിളിക്കുന്ന ഒരു സാധു ജന്മം. കുടുംബത്തിന്ന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവർ.
പ്രായാധിക്യത്താൽ ജോലിക്ക് പോകാൻ കഴിയാതെ ജീവിതത്തിന് മുമ്പിൽ പകച്ച് നിൽക്കുന്ന അച്ഛനെ വകഞ്ഞ് മാറ്റി ഉടുമുണ്ട് മടക്കിക്കുത്തി പ്രാരാബ്ദത്തിന്റെ മാറാപ്പുമേറി തന്റെ കുടുംബത്തിന്റെ മുമ്പോട്ടുള്ള വഴി തേടി ഇറങ്ങുന്നവൻ. അന്നൊരു പക്ഷേ അവരുടെ കൗമാര കാലത്തിന്റെ പ്രാരംഭ ഘട്ടമായിരിക്കാം.
ഉറ്റവർക്കും ഉടയവർക്കും വേണ്ടി പഠനം നിർത്തി ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ആ മനസ്സ് ഒരുപാട് നൊന്തിട്ടുണ്ടാകാം. കാരണം, അതും ഒരു മനുഷ്യ ജന്മമാണ്. വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളും ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാമുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യൻ.
സമപ്രായക്കാർ കോളേജ് വരാന്തകളിലൂടെ വിഹരിച്ച് നടക്കുമ്പോൾ കല്ലും മണ്ണും ചുമന്ന് പൊട്ടിയ കൈകളും തോളും തടവി അവർ ദീർഘനിശ്വാസങ്ങൾ വിട്ടിരിക്കാം. കൂട്ടുകാർ ബൈക്കും കാറും വാങ്ങി ചെത്തി നടക്കുമ്പോഴും നടത്തമാണ് ആരോഗ്യത്തിന് നല്ലതെന്ന് പറഞ്ഞ് വലിഞ്ഞ് നടക്കുമ്പോൾ ആ മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ടാകാം. അന്നാന്നത്തെ പൈസ സ്വരുക്കൂട്ടി കുഞ്ഞനിയത്തിയ്ക്കായി വാങ്ങിയ സ്വർണ്ണ മാല അവളുടെ കഴുത്തിലണിയിക്കുമ്പോൾ അവളുടെ മുഖത്ത് വിടരുന്ന സന്തോഷത്തേക്കാൾ വലുതൊന്നുമല്ല സ്വന്തം ബുള്ളറ്റിൽ കയറുന്നത് എന്ന ബോധ്യമുള്ളത്, ഒരു ഏട്ടന് മാത്രമായിരിക്കാം.
ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം സിനിമക്ക് പോകുന്ന കൂട്ടുകാരോട് കള്ളം പറഞ്ഞ് അവരുടെ കൂടെ പോകാതെ ആ കാശ് കൊണ്ട് അച്ഛനുള്ള ഒരാഴ്ച്ചത്തെ മരുന്ന് വാങ്ങാൻ ശ്രമിക്കുന്നവൻ . കൊച്ചനിയന്മാരുടേയും അനിയത്തിമാരുടേയും സ്വപ്നങ്ങൾ നിറവേറ്റാൻ പകലന്തിയോളം ചോര നീരാക്കി അധ്വാനിക്കുന്നവൻ. ഇരുപത്തി രണ്ട് തികയുമ്പോഴേക്കും ഒരു കുടുംബത്തെ മൊത്തം തന്റെ തോളിലേറ്റി സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനിടക്ക് തന്റേതായ പല കാര്യങ്ങളും മനപ്പൂർവ്വം മറന്ന് പോയവൻ. വിശേഷണങ്ങൾക്കൊട്ടും കുറവില്ലാതെ ആ ജീവിതം ജീവിച്ച് തീർക്കുമ്പോൾ നഷ്ടക്കണക്കുകൾ മാത്രമേ ആ ജീവിതത്തിൽ ബാക്കിയുണ്ടാകൂ...
സ്വന്തമാക്കാൻ കൊതിച്ചവൾ, വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണമെന്ന് പറയുമ്പോൾ കുടുംബത്തെ ഓർത്ത് ആവലാതിപ്പെടുന്നവൻ. നിറ കണ്ണുകളോടെ പിടക്കുന്ന ഹൃദയവുമായി അവളെ തിരിച്ചയക്കുമ്പോൾ തിരിഞ്ഞ് നിന്ന് തേപ്പുകാരൻ എന്നോമനപ്പേരിട്ട് അവനെ വിളിക്കുന്നതിന്ന് മുമ്പ് പെങ്ങളേ ഒന്നോർക്കുക. ഏട്ടൻ എന്ന വാക്കിന് ' സ്വപ്നങ്ങളും ആഗ്രഹങ്ങളും സാഹചര്യങ്ങളാലേ ഉപേക്ഷിച്ചവൻ ' എന്ന നിഘണ്ടുവിൽ ഇല്ലാത്ത ഒരർത്ഥം കൂടി ഉണ്ടെന്ന്.
സിനിമകളിൽ മാത്രം നാം കണ്ട് ശീലിച്ച ഹിറ്റ്ലർ മാധവൻ കുട്ടിയായൊക്കെ നമ്മുടെ ഏട്ടൻ മാറുന്നുവെങ്കിൽ ഒന്ന് മനസ്സിലാക്കുക. മനസ്സിൽ നമ്മെ അത്രത്തോളം കൊണ്ട് നടക്കുന്നുണ്ട് അവർ. ' എന്റെ ഏട്ടനൊരു മുരടനാടാ ' എന്ന് പറയുന്നതിന്ന് മുമ്പ് ഒന്ന് ചിന്തിക്കുക. അവർക്ക് അങ്ങനേ സ്നേഹിക്കാനറിയൂ. നമ്മൾ ചെയ്ത തെറ്റുകൾക്ക് ശാസിക്കുമ്പോഴും ആ ഹൃദയം നിറയെ നമ്മളോടുള്ള സ്നേഹമായിരിക്കും.
കാലങ്ങളോളം മണൽക്കാട്ടിൽ കിടന്ന് ചൂടും തണുപ്പുമേറ്റ്, കൂട്ടി വെച്ച കാശ് കൊണ്ട് ചോർന്നൊലിക്കുന്ന കൂര മാറ്റി അടച്ചുറപ്പുള്ള വീട് വെച്ച്, വീട്ടുകാരതിൽ ആദ്യമായി ഉറങ്ങിയ ആ രാത്രി തന്നെ ആയിരിക്കും വർഷങ്ങൾക്ക് ശേഷം അവരും സമാധാനത്തോടെ ഉറങ്ങിയ ആദ്യ രാത്രി. അക്കങ്ങളിട്ട് നിരത്തിയ ലക്ഷ്യങ്ങളിൽ നിന്നും ഒന്നിന് സാഫല്യമാകുമ്പോൾ ആ മനസ്സ് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. പക്ഷേ, ആ സന്തോഷങ്ങൾക്കും അധിക കാലം ആയുസ്സുണ്ടാകില്ല.
പഠിത്തം തീരാറായിക്കൊണ്ടിരിക്കുന്ന അനിയത്തിക്ക് കല്ല്യാണാലോചനകൾ ഒരോന്നായി വരുമ്പോൾ പിന്നെ അതിന് പുറകെയാകും ഓട്ടം. അവസാനം, കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്ന അനിയത്തിയുടെ കല്ല്യാണം ഒരു കുറവും വരുത്താതെ ഭംഗിയായി നടത്തുമ്പോൾ ഏട്ടനെന്നാ ജന്മത്തിന് സ്വന്തമായി ബാക്കിയുണ്ടാകുക രണ്ടിറ്റ് കണ്ണ് നീരും നീറുന്ന നെഞ്ചുമായിരിക്കും.
ലക്ഷ്യങ്ങളെല്ലാം കൈപ്പിടിയിലൊതുക്കുന്നതിനിടയിൽ, മറന്ന് പോയ സ്വന്തം കാര്യങ്ങൾ പലതും ഓർമ്മിപ്പിക്കുന്നത് അമ്മയായിരിക്കും. അപ്പോഴേക്കും ജീവിത ചക്രം കറങ്ങി മുപ്പതാണ്ട് തീരാറായിരിക്കും. കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ലാതെ ഒരു പാവം പെൺകുട്ടിയെ കൂടെ കൂട്ടുമ്പോൾ ആ മനസ്സ് ആഗ്രഹിക്കുന്നത് സ്നേഹം മാത്രമായിരിക്കും. കാരണം, അന്ന് വരെ അവരെ തേടിയെത്താത്ത ഒന്ന് അത് മാത്രമായിരിക്കും.
കൈ പിടിച്ച് ഉയർത്തിക്കൊണ്ടുവന്ന പലരും അപ്പോഴേക്കും സുരക്ഷിത സ്ഥാനങ്ങളിലെത്തിയിരിക്കും. എങ്കിലും പണത്തോടുള്ള ആർത്തി മൂത്ത് സ്വന്തം ഭാഗം ചോദിച്ച് തറവാട്ടിലെത്തുന്ന അനിയനേയും അനിയത്തിയേയുമൊന്നും പിണക്കാതെ എല്ലാം സ്വയം വെടിഞ്ഞ്, സ്വന്തം പ്രാണനേയും കൈപ്പിടിയിലൊതുക്കി ആ പഠിപ്പുര കടക്കുമ്പോൾ ' ഏട്ടാ ' എന്നുള്ള ഒരു വിളി ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകാം. തിരിഞ്ഞ് നോക്കാൻ ആഗ്രഹമുണ്ടെങ്കിലും തകർന്ന നെഞ്ച് ഒരു പക്ഷേ അതിന് സമ്മതിച്ചിട്ടുണ്ടാകില്ല.
ഇതേ സീൻ ' വാത്സല്യ ' ത്തിൽ മമ്മൂട്ടി ചെയ്തപ്പോൾ കണ്ണുനീർ തുടച്ചിരുന്ന് കണ്ട നമ്മൾ സ്വന്തം ഏട്ടൻ ഇറങ്ങിപ്പോകുമ്പോൾ പകയുടെ ബാക്കി പത്രമായ മൂക്കിൻ തുമ്പിലെ വിയർപ്പ് കണങ്ങൾ തുടക്കുകയായിരിക്കും. അപ്പോഴും ആ മനസ്സ് നിറയെ നിറഞ്ഞ സ്നേഹം മാത്രമായിരിക്കും. ആ വിശാലമായ മനസ്സ് കാണണമെങ്കിൽ കാല ചക്രം ഇത്തിരി പുറകോട്ട് കറക്കി നോക്കേണ്ടി വരും എന്ന് മാത്രം. എങ്കിലും , ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ അവർ ജീവിച്ച് തീർക്കും, വീണ്ടും പൂജ്യത്തിൽ നിന്ന് തന്നെ തുടങ്ങിക്കൊണ്ട്....
ലോകത്തിലെ ഏറ്റവും ഉത്തരവാദിത്വം കൂടിയ ജോലി അമേരിക്കൻ പ്രസിഡന്റിന്റെ സെക്രട്ടറി പദവിയൊന്നുമല്ല, നല്ലൊരു ഏട്ടനായി ജീവിച്ച് തീർക്കുക എന്നതാണ്. സഹനത്തിന്റെ കൊടുമുടികൾ താണ്ടി ക്ഷമയുടെ നെല്ലിപ്പലകകൾ കണ്ടുള്ള ആ ജീവിതം തന്നെയാണ് ജീവിതം... മെഴുക് തിരി പോലെ മറ്റുള്ളവർക്ക് വേണ്ടി ഉരുകിത്തീരുന്നൊരു ജീവിതം.... അച്ഛനമ്മമാരുടെ മൂത്ത ആൺ മക്കൾക്ക്‌ മാത്രം പറഞ്ഞിട്ടുള്ള ജീവിതം.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot