Slider

ആരുമല്ലാതാവുന്നവർ കഥ

0

ആരുമല്ലാതാവുന്നവർ
കഥ
വേദിയിലും സദസ്സിലും വിശ്വനാഥനെ കാണാതെ സരോജനി പരവശയായി.നിങ്ങൾ വിളിക്കുന്നയാൾ പരിധിക്ക് പൂറത്താണെന്ന മൊബെയിൽ അറിയിപ്പ് അവളെ ശരിക്കൂം പരിഭ്രാന്തയാക്കി.
സമന്വയം പാലിച്ചുകൊണ്ട് അവൾ വിവാഹമാല്യം അണിയിക്കുന്ന മകളെ നോക്കി സന്തുഷ്ടയാവാൻ ശ്രമിച്ചൂ. തന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മോളുടെ ഇഷ്ടത്തിന് സന്തോഷത്തോടെ സമ്മതിച്ചയാളാണ് അദ്ദേഹം. മുഹുർത്ത സമയത്ത് പെട്ടന്ന് അപ്രത്യക്ഷനാവാൻ തക്ക സംഭവങ്ങളൊന്നൂം ഇന്നുണ്ടായിട്ടുമില്ല.
അസംപൃപ്തി തനിക്കായിരുന്നു. ഏറെ മോഹിച്ച മോളുടെ കല്യാണാഘോഷത്തിൽ വേദിയുടെ മൂലയിൽ ഒരു കാഴ്ചക്കാരി മാത്രമായി നിൽക്കേണ്ടി വന്ന തന്റെ ദുർവിധിയെ പഴിച്ചു.
പക്കവാദ്യവൂം കുഴലൂത്തും പരസ്പരം മാലയണിക്കലും കഴിഞ്ഞ് മോൾ വരന്റെ അച്ഛനേയും അമ്മയേയും കാൽതൊട്ടു വന്ദിക്കുന്നതു വരെയെത്തിയപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. തൂവാല കൊണ്ട് മുഖം പൊത്തി അവൾ ബാത്ത് റൂമിലേക്ക് പിൻവലിഞ്ഞു.
പെട്ടന്ന് അവളുടെ മൊബെയിൽ സന്ദേശത്തിന്റെ ശബ്ദത്തോടെ വെളിച്ചം വീശി തിളങ്ങി. വിശ്വേട്ടൻ. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട് അവൾ അയാളുടെ സന്ദേശം വായിച്ചു.
" സരൂ, നീ എന്നോട് ക്ഷമിക്കണം. വിവാഹ വേദിയിലേക്ക് മോളെ ആനയിക്കാനും, അവളുടെ സാരിത്തലപ്പ് ഒന്ന് വലിച്ച് ഒതുക്കാനും, മംഗലസൂത്രം കെട്ടിയത് ശരിയായെന്നുറപ്പു വരുത്താനുമുള്ള നിന്റെ കൊച്ചു മോഹം പോലൂം സാധിപ്പിച്ചു തരാനാവാതെ ആ വേദിയുടെ മൂലയിൽ ഒതുങ്ങി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. മോളുടെ വിവാഹാവസരത്തിൽ വേദി മുഴുവൻ നിറഞ്ഞു നിൽക്കേണ്ടിയിരുന്ന നീ നമ്മുടെ പുതിയ ബന്ധുക്കളുടെ മുമ്പിൽ നിഷ്പ്രഭയയാത് എന്നെ തളർത്തി കളഞ്ഞു.
മോൾ നമുക്ക് ആരുമല്ലാതാവുന്നു എന്ന എന്റെ തോന്നലിന് ന്യായമൊന്നുമില്ല. എല്ലാം അറിഞ്ഞുകൊണ്ടു തന്നയായിരുന്നുവല്ലോ ഊരും പേരുമറിയാത്ത ഒരാൾക്ക് അവളെ ഞാൻ വിട്ടുകൊടുത്തത്. പക്ഷെ നീ അമ്മയും ഞാൻ അച്ഛനുമല്ലാതാവുന്ന ഈ അവസ്ഥ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. നമ്മുടെയാരുടേയും അകമ്പടിക്കു കാത്തു നിൽക്കാതെ അവന്റെ അമ്മയുടേയും ചേച്ചിയുടേയും കൈ പിടിച്ച് വേദിയിലേക്ക് അവൾ സ്വയം കയറിയത് തന്റേടം കൊണ്ടാണെന്ന് സമാധാനിക്കാൻ എന്റെ മനസ്സു സമ്മതിക്കുന്നില്ല.
എല്ലാം ഭംഗിയായി കഴിഞ്ഞ് അവരെ യാത്രയാക്കുന്നതിന് മുമ്പ് നീ എന്നെ അന്വേഷിക്കരുത്. എന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ എല്ലാം ഭംഗിയാക്കാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ എങ്ങോട്ടും പോവുന്നില്ല. ഈ പരിസരത്തു തന്നെയുണ്ട്. ...."
ബാത്ത് റൂമിന്റെ വാതിലിൽ ആരൊക്കെയോ ഇടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് സരോജനിക്ക് പരിസരബോധം വന്നത്. മൊബെയിൽ ഒളിപ്പിച്ച് വെച്ച് സംഭ്രമം മറച്ചു പുറത്തു വന്നപ്പോൾ കണ്ട കാഴ്ച അവളെ വല്ലാതെ നോവിച്ചു.
വാതിലിൽ മുട്ടിയവരാരും തന്നെ അന്വേഷിച്ചു വന്നവരായിരുന്നില്ല. തന്നെ ആരും അന്വേഷിച്ചതായി ആരും പറഞ്ഞില്ല.

By
Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo