നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കല്ലും കുറച്ച് കൂട്ടുകാരും

Image may contain: 1 person, closeup
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ പുസ്തകസഞ്ചിയെടുത്ത് മുറിയുടെ മൂലയിലേക്ക് ഒറ്റയേറാണ്. ക്ലോക്കിൽ നോക്കി എന്തെങ്കിലും വലിച്ചു വാരിത്തിന്നു നിക്കുമ്പൊ ട ട്ട - ട ട്ട - ട ട്ട എന്ന മട്ടിൽ ഒച്ച കേൾക്കാം. ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ബാറ്റും ബോളുമൊക്കെയായി വാനര സംഘം എത്തി എന്നതിന്റെ സിഗ്നലാണ്. ആൾമാറാട്ടം, കൺകെട്ട്, കാലു പിടി, തുടങ്ങി പരകായപ്രവേശമുൾപ്പെടെ പല അടവുകളും പയറ്റിയാണ് വീട്ടിൽ നിന്നുള്ള മുങ്ങലും ഗ്രൗണ്ടിലെ പൊങ്ങലും.
മൂന്നു നാല് സുന്ദരി നാട്ടുമാവുകളുണ്ട് ഹരിതാഭമായ ഈ സ്കൂൾ ഗ്രൗണ്ടിൽ. കളികൾക്കു മുൻപും ഇടവേളകളിലും ഞങ്ങൾക്ക് ഫുഡ് ആൻറ് ബിവറേജസ് സ്പോൺസർ ചെയ്യുന്നത് ഈ മുത്തശ്ശി മാവുകളാണ്. കളിക്കാർക്കും കാണികൾക്കും ബോളിനും, ബാറ്റിനും സ്റ്റമ്പുകൾക്കും മൊത്തത്തിൽ ഒരു നാട്ടുമാമ്പഴ മണമായിരുന്നു അന്നൊക്കെ.
ഈ മാവുകൾക്ക് എന്റെ കൂട്ടുകാരൻ അമലിനോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങൾക്ക് കിട്ടുന്നതിലും ഒരെണ്ണമെങ്കിലും അവന് എന്നും കൂടുതൽ കിട്ടും. ഓരോ ഇലയും ചെടിയും ചുള്ളിയും മാറ്റി മാറ്റി വീണു കിടക്കുന്ന പഴുത്തമാങ്ങ ആരും കാണാതെ നൊടിയിടയിൽ എടുത്ത് ചപ്പി വലിക്കുന്നതിൽ കാണിച്ച ഈ ചടുലത പഠനത്തിലോ മൽസരപ്പരീക്ഷകളിലോ ആയിരുന്നെങ്കിൽ ഇവനിന്ന് കരസേനാ മേധാവി, ഇൻറലിജൻസ് - സി.ബി.ഐ - മറ്റു രഹസ്യാന്വേഷണ വിഭാഗം തലവൻ, കംട്രോളർ ആന്റ് ആഡിറ്റർ ജനറൽ തുടങ്ങി ആരെങ്കിലും ആയിപ്പോയേനേ.
60-70 വയസ്സ് പ്രായം വരുന്ന കറുത്ത് മെല്ലിച്ച ഒരു അമ്മച്ചിയായിരുന്നു അന്ന് ഗേൾസ് ഹൈ സ്കൂളിന്റെ കാവലാൾ. ഞങ്ങൾ കാന്റീനമ്മച്ചി എന്നു വിളിച്ചിരുന്ന ആയമ്മ നല്ലതോ ചീത്തയോ ആയ എന്തു കാര്യം സംസാരിക്കുമ്പോഴും സെന്റൻസിന്റെ തുടക്കവും മധ്യവും ഒടുക്കവും പ്രോപ്പർ ആയ ഒരു തെറി മേമ്പൊടിക്ക് ഇടും. മൈ.... തുടക്കവും പൂ..... മധ്യവും , ഫുൾ സ്റ്റോപ്പിടും മുമ്പ് പറിക്കുക എന്ന വാക്കിൽ നിന്ന് ആദ്യത്തെ രണ്ടക്ഷരവും എടുത്ത് പുട്ടിനിടയ്ക്ക് തേങ്ങാപ്പീരയിടും പോലെ ഏത് കാര്യത്തേയും മൊത്തത്തിൽ തെറിമനോഹരമാക്കിയായിരുന്നു അവതരണം.
രാവിലെ നേരത്തെ എത്തി വാട്ട ചായ, ഉണക്കക്കേക്ക് എന്നീ അതുല്യ കോമ്പിനേഷനിൽ സ്കൂൾ ക്യാന്റീൻ നടത്തിയും, വൈകിട്ട് എത്തുന്ന സച്ചിൻ - ഗാംഗുലി - ദ്രാവിഡ് - ലക്ഷ്മണൻമാരെ മൈ...പൂ... ഭാഷ പഠിപ്പിച്ചും, കളിക്കിടയിൽ ഗ്രൗണ്ടിലൂടെ ഉറക്കെ തെറി വിളിച്ച് നടന്നും, ചുള്ളികൾ ഒടിച്ചും, പരിസരം തൂത്തും കറങ്ങി നടന്ന് ആറു മണിയോടെ ഒരു കുളി കഴിഞ്ഞ് സ്കൂൾ ഗേറ്റ് പൂട്ടി മടക്കം ഇതായിരുന്നു അമ്മച്ചിയുടെ ഒരു ദിനം.
അന്നത്തെ ആ അവധി ദിവസം വൈകിട്ട് ഞാൻ ഗ്രൗണ്ടിലെത്തിയപ്പോഴേക്കും മാവിൻ ചുവട്ടിൽ നാലഞ്ച് പേർ മാങ്ങയും കടിച്ചിരിപ്പുണ്ടായിരുന്നു. അമലിന്റെ കൈയ്യിലിരുന്ന രണ്ടു മാങ്ങയിലൊന്ന് തട്ടാൻ ശ്രമിക്കുന്നത് കണ്ടിട്ടാവണം അവൻ വായിൽക്കിടന്ന മാങ്ങ തുപ്പിയിട്ട് കൈയ്യുൾപ്പെടെ രണ്ടു മാങ്ങയും ഒന്നിച്ച് വായിലാക്കിയത്‌. അങ്ങനെ മാങ്ങ കിട്ടാത്ത കുരങ്ങനെപ്പോലെ നിന്ന എന്നെ സമധാനിപ്പിച്ച് സുരേഷ് ഒരു കല്ല് പായിച്ചു. ഏറ്റവും ഉയരത്തിൽ ഊക്കോടെ ഉന്നത്തിലെറിയുന്ന, മപ്പൻ എന്ന വിളിപ്പേരുള്ള ഇവനായിരുന്നു അന്ന് ഞങ്ങളുടെ ഹീറോ.
ആദ്യത്തെ നാലഞ്ച് കല്ലുകൾ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയാതെ ചമ്മിയ മപ്പൻ അടുത്ത അങ്കത്തിൽ കുറേക്കൂടി വലിയ കല്ലെടുത്തു. ഓങ്ങിയെറിഞ്ഞ ആ കല്ല് മാവിൻ ചില്ലയിൽത്തട്ടി കാന്റീൻ പരിസരത്തെ തകരഷെഡിന്റെ പുറത്ത് "ഡപ്പേ" എന്ന വലിയ ഒച്ചയിലാണ് വീണത്.
പുല ..... മക്കളേ ....എന്ന ഒരലർച്ച കേട്ടാണ് ഞങ്ങൾ തിരിഞ്ഞ് നോക്കിയത് ഒരു ഒറ്റത്തോർത്തു മാത്രം ഉടുത്ത് മാറ് മറക്കാതെ മുടി മുന്നോട്ടിട്ട് പല്ല് കിരിച്ച് ഒരു "ഉണക്ക വട യക്ഷി" യായി അലറുന്ന അമ്മച്ചിയെ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. ഓടാൻ വിട്ടു പോയ സുമേഷിന്റെ കുത്തിന് അമ്മച്ചി ഒറ്റപ്പിടി.
''എടാ മൈ.... നിന്റെ അമ്മച്ചിടെ ........ ആണോ ഈ മാവിൽ തൂക്കിയിട്ടിരിക്കുന്നത്?
"ഞാനല്ലമ്മച്ചീ ഈ സുരേഷാ എറിഞ്ഞത്"
"സുരേഷായാലും ഏത് *@@@##$&* (*പറ യിട്ട് വള്ളി പിന്നെ ഒരു ഷ് കൂടി ചേർന്ന ഒരു പുതിയ തരം പേര്*) ആയാലും ശരി നിന്റെയൊക്കെ വീട്ടിപ്പോയി തന്തയ്ക്കിട്ട് എറിയെടാ"
പിന്നീടാണ് അമ്മച്ചിക്ക് ഉണക്കമുന്തിരിയിൽ നൂലുകെട്ടും പോലെയുള്ള തന്റെ അർദ്ധനഗ്നതയെക്കുറിച്ച് ഓർമ്മ വന്നത്. പക്ഷെ ഉടുത്തിരുന്ന കീറ തോർത്ത് ആ മെല്ലിച്ച ശരീരം മറക്കാൻ പാകത്തിനുള്ളതായിരുന്നില്ല.
തകര ഷെഡിലെ സ്റ്റൂളിലിരുന്ന് ഒരു ചരുവത്തിൽ വെള്ളമെടുത്ത് അരയിൽ തോർത്ത് ചുറ്റി വടക്കൻപാട്ടിലെ നായികയെപ്പോലെ വിശാലമായി കുളിച്ചു കൊണ്ടിരുന്നപ്പോഴാണ് മപ്പന്റെ കല്ല് തകരഷെഡിനു മുകളിൽ വീണത്. ഭൂമി കുലുക്കമോ ബോംബ് സ്ഫോടനമോ ആണെന്ന് കരുതി പ്രാണരക്ഷാർത്ഥം ഓടിയിറങ്ങി, ചരുവവും വെള്ളവും തട്ടിമറിച്ച് വീണെണീറ്റ് വന്നപ്പോഴാണ് മാവിലെറിയുന്നവരെ കണ്ടതും തെറിപ്പൂരം നടത്തിയതും.
കുറച്ച് സമയം കുറ്റിക്കാട്ടിൽ ഒളിവിൽ കഴിഞ്ഞ ഞങ്ങൾ ക്രിക്കറ്റ് കളി തുടങ്ങാൻ പതുക്കെ ഷെഡിനടുത്തെത്തി. തെറി പ്രതീക്ഷിച്ച് ഒളിച്ച് നോക്കിയപ്പോ നടുവ് തടവി ഞരങ്ങുന്ന അമ്മച്ചിയെയാണ് കണ്ടത്. ഞങ്ങൾ അമ്മച്ചിയെ അവിടെ കിടന്ന സ്റ്റൂളിൽ ഇരുത്തി അമൃതാഞ്ജൻ ഇട്ട് നടുവ് നന്നായി തടവിക്കൊടുത്തു. സുരേഷും സുമേഷും അമ്മച്ചിക്ക് ചരുവത്തിൽ വെള്ളം കോരി വച്ചു. എന്നിട്ട് അവിടെ ഇരുന്ന ചുള്ളികളാൽ വെള്ളം ചൂടാക്കിക്കൊടുത്തു. തിരിച്ച് ഇറങ്ങാൻ നേരം നിറഞ്ഞ കണ്ണോടെ അമ്മച്ചി എടാ മൈ ....മാരേ ഈ കേക്ക് എടുത്ത് തിന്നിട്ട് പോയിനെടാ കള്ള കഴുവേറികളെ" എന്നു പറഞ്ഞു.
പുറത്തിറങ്ങിയപ്പൊ മാവിൻ ചുവട്ടിൽ നിറയെ പഴുത്ത മാങ്ങകൾ - മാവിൻ മുത്തശ്ശിക്കും സന്തോഷം ആയതാവുമോ?.... അറിയില്ല.
- ഗണേശ് -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot