Slider

"ഡായ്....."

0

"ഡായ്....."
ങേ...
ആരാണാവോ ഈ സമയത്ത്..
അതും നട്ടുച്ച നേരത്ത് ഈ ശ്മശാനത്തില്‍..
തിരിഞ്ഞു നോക്കണോ അതോ ഓടണോ..
മനസ്സിലൊരു വടംവലി നടന്നു..
എന്നത്തെയും പോലെ മനസ്സെന്നെ കൊലക്ക് കൊടുക്കാന്‍ തയ്യാറായി..
നീ ധൈര്യായ് തിരിഞ്ഞു നോക്കിക്കൊന്നും പറഞ്ഞു എന്നെ അവിടെ ഇട്ടേച്ചു അവന്‍ അതി വിദഗ്ദമായി മുങ്ങി..
ഏതായാലും തിരിഞ്ഞു നോക്കാന്‍ തന്നെ തീരുമാനിച്ചു..
ദെ നിക്കുന്നു പിറകിലൊരു പോത്ത്..
ഇവനായിരുന്നോ ആ വൃത്തികെട്ട ശബ്ദത്തില്‍ എന്നെ വിളിച്ചത്..
ദൈവമേ ഇനി കാലനോ മറ്റോ എന്നെ കൊണ്ടോവാന്‍ വന്നു കാണുമോ..
കാരണം അത്രക്കുണ്ട് ഈയിടെയായുള്ള വെറുപ്പിക്കല്‍..
"എന്താടോ നിന്ന് പരുങ്ങുന്നെ..
നിന്നെ തന്നെയാ വിളിച്ചേ.."
ഇത്തവണ ശരിക്കും ഞെട്ടി..
"നീയവിടെ നിന്നെ.."
എന്നും പറഞ്ഞോണ്ട് അവന്‍ എന്റടുത്തേക്ക് നടന്നു വരികയാണ്..
പടച്ചോനെ എന്റെ കാര്യം പോക്കാ..
ഞാന്‍ മനസ്സില്‍ പറഞ്ഞു..
ആണ്ടിനും പെരുന്നാളിനും ഓണത്തിനും ക്രിസ്മസിനും എന്ന് വേണ്ട സകല അല്‍ക്കുല്‍ത്ത് പരിപാടികള്‍ക്കും പോത്തിറച്ചി വിരട്ടിയും വരട്ടിയും അകത്താക്കുമ്പോ ഇങ്ങനൊരു പണി കിട്ടൂന്ന് സ്വപ്നത്തീ പോലും നിരീച്ചില്ല..
"എന്താടോ താന്‍ ആലോചിക്കുന്നെ.."
പോത്തിന്‍റെ പരുക്കന്‍ ശബ്ദം കാതുകളെ പ്രകമ്പനം കൊള്ളിച്ചു..
"ഒന്നൂല്ല..
നിനക്കെന്താ വേണ്ടേ..
നീ പ്രതികാരം ചെയ്യാന്‍ വന്നതാന്നോ.."
ഞാന്‍ വിക്കി വിക്കി ചോദിച്ചു.
"പ്രതികാരം..
അത് നിങ്ങള്‍ മനുഷ്യരുടെ സ്വഭാവമാ..
ഞങ്ങള്‍ക്കാ ശീലമില്ല.."
പോത്ത് തിരിച്ചടിച്ചു.
ഓഹോ അപ്പൊ പരിഹസിക്കാന്‍ കച്ച കെട്ടി ഇറങ്ങിയേക്കുവാ..
എങ്ങു നിന്നോ വന്ന കാറ്റിനൊപ്പം സ്വല്‍പം ധൈര്യവും വന്ന പോലെ തോന്നി..
ഞാന്‍ രണ്ടും കല്‍പിച്ചു ചോദിച്ചു..
"അല്ല പോത്തെ നിന്നെ എന്തിനാ ഈ ഭൂമിയിലേക്ക്‌ പടച്ചു വിട്ടത് മനുഷ്യര്‍ക്ക്‌ വേണ്ടിയല്ലേ..
നിന്നെ മാത്രല്ല ഭൂമിയിലെ സകല പടപ്പുകളെയും സൃഷ്ടിച്ചത് മനുഷ്യര്‍ക്ക്‌ വേണ്ടിയാ.."
"അല്ലാന്നു ആര് പറഞ്ഞു..
പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനും ഞങ്ങളെ കൊന്നു അകത്താക്കീല്ലേ നിങ്ങള്‍..
ഇനിയത് നടപ്പില്ല..ഞങ്ങള്‍ക്കും ചോദിക്കാനും പറയാനും ആളുണ്ട്.."
"ഓഹോ..അതാണ്‌ കാര്യം..
110 കോടി ജനങ്ങള്‍ വസിക്കുന്ന ഞങ്ങടെ ഇന്ത്യാ മഹാരാജ്യത്ത് മനുഷ്യന് തന്നെ സ്വസ്ഥമായി ജീവിക്കാനുള്ള സ്ഥലമില്ല...
ശേഷിയില്ല..
അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരുമില്ല..
അതിന്റെ കൂടെ നിങ്ങളെയും തീറ്റിപ്പോറ്റാന്നൊക്കെ പറഞ്ഞാ നടക്കുന്ന കാര്യമാണോ..."?
"അതിനു നിങ്ങളോടാരു പറഞ്ഞു ഞങ്ങളെ നോക്കണോന്നു..
ഞങ്ങളെ സ്വതന്ത്രരാക്കൂ..
ഞങ്ങള്‍ തെരുവുകള്‍ തോറും അലഞ്ഞുതിരിഞ്ഞു ഭക്ഷണത്തിനുള്ള വക കണ്ടെത്തിക്കോളാം..
പാതയോരങ്ങളിലും കടത്തിണ്ണകളിലും കാര്യം സാധിച്ചു വിശ്രമിച്ചോളാം.."
"അപ്പൊ പ്രായമായ വല്യപ്പന്‍ പോത്തുകളെയും കയ്യോ കാലോ വയ്യാണ്ടായ പോത്തന്മാരെയും ആര് സംരക്ഷിക്കും.."
"അതൊക്കെ ഞങ്ങളെ സ്നേഹിക്കുന്നോരു നോക്കിക്കോളും.."
"പിന്നെ..
നടന്നതു തന്നെ..
ഇവിടെ ഞങ്ങള്‍ക്ക് ചികിത്സിക്കാന്‍ തന്നെ നേരാംവണ്ണം ആശുപത്രികളില്ല..
ഞങ്ങള്‍ക്ക് താമസിക്കാന്‍ വീടുകളില്ല.. കഴിക്കാനുള്ള ഭക്ഷണമില്ല..
അപ്പോഴാണ്‌ നിന്നെപ്പോലുള്ള പോത്തുകളെ കൂടി സംരക്ഷിക്കാന്‍ നടക്കുന്നെ.."
"അങ്ങിനാണോ കാര്യങ്ങള്‍..
എന്നാ ഒരു കാര്യം പറഞ്ഞേക്കാം..
നീ പറഞ്ഞതൊക്കെ സത്യമാണേല്‍ ഇനി മുതല്‍ ഞങ്ങളെ പോത്തെ പോത്തെന്നു പറഞ്ഞു പരിഹസിക്കരുത്..
ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും കഴിയാത്ത സ്വന്തം കൂടപ്പിറപ്പുകളെ കാണാന്‍ കണ്ണില്ലാത്ത മതങ്ങളുടെ പേരും പറഞ്ഞു തമ്മില്‍ തല്ലുന്ന നിങ്ങള്‍ മനുഷ്യര്‍ക്കെ ആ പേര് ചേരൂ..
ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌.."
എന്നും പറഞ്ഞു തലയുയര്‍ത്തി പോത്ത് തിരിഞ്ഞു നടന്നു.
ഒന്നും പറയാനാവാതെ വാപൊളിചു നിക്കാനേ എനിക്കു കഴിഞ്ഞുള്ളു.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo