നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ പച്ചയായ മനുഷ്യൻ


ഇരട്ടപ്പേരു വിളിച്ചാല്‍ തിരിഞ്ഞു നിന്നു ചീത്തവിളിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു എന്‍റെ നാട്ടില്‍.....
സ്വന്തം വീട്ടില്‍ നിന്നാലും റോഡില്‍കൂടി പോയാലും എന്തിനേറെ പറയണം അമ്പലത്തിനകത്ത് ഭക്തിരസത്തോടെ നിന്നാല്‍പോലും ഇരട്ടപ്പേര് ആര് വിളിക്കുന്നോ അവര്‍ക്കുള്ള തെറി സ്പോട്ടില്‍ തന്നെ കിട്ടും. പ്രതികരിക്കാന്‍ നിന്നാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ചെവിയും തപ്പിക്കൊണ്ട് നമ്മളുതന്നെ ഓടേണ്ടിവരുമെങ്കിലും എനിക്കും കൂട്ടുകാര്‍ക്കും അന്നത് കേള്‍ക്കുന്നതൊരു സുഖംതന്നെയായിരുന്നു
അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആ വീടിന്‍റെ മുന്നിലെത്തിയപ്പോൾ ഒന്നു നിന്നു,
പണ്ട് അവിടെനിന്നു കൊണ്ട് ആ പേരൊന്നു നീട്ടി വിളിച്ചാല്‍ മുണ്ടുംപൊക്കി "നിന്‍റെയൊക്കെ തന്തമാരേ പോയി വിളിയെടാ"ന്നുറക്കെ വിളിച്ചു പറഞ്ഞ് കല്ലും കട്ടേം പെറുക്കിയെറിഞ്ഞുകൊണ്ട് ഞങ്ങളുടെ പിറകേ ഓടിവരാരുള്ള ആ മനുഷ്യന്‍ വീടിന്‍റെ തെക്കുവശത്തായി അല്‍പ്പമുയര്‍ന്നുകാണുന്ന മണ്‍കൂനയ്ക്കു കീഴെ തണല്‍വിരിച്ചു നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ അന്ത്യവിശ്രമംകൊള്ളുന്ന കാഴ്ച്ച കണ്ടപ്പോള്‍ മനസ്സിലെവിടെയോ ഒരു കുറ്റബോധം .....
കുരുമുളക് പറിക്കാനും തെങ്ങേല്‍ കേറാനും കെളയ്ക്കാനുമൊക്കെ നാട്ടുകാര്‍ക്ക് ഉപകാരിയായി പ്രായത്തെ മറന്ന് കഷ്ട്ടപ്പെട്ടു ജീവിച്ച ആ മനുഷ്യന്‍റെ വെറ്റിലക്കറയില്‍ ഇത്തിളുപിടിച്ച പല്ലുകൊണ്ടുള്ള നിഷ്ക്കളങ്കമായ ചിരിയില്‍ രൌദ്രം വരുത്താനായി നടക്കുന്ന ഞങ്ങളോട് നാട്ടുകാര്‍ പറയും :-
"നിങ്ങള്‍ക്കൊന്നും വേറെ പണിയില്ല്യോടാ പിള്ളാരെ.... അങ്ങേരുടെ വായിലിരിക്കുന്ന തെറി കേട്ടാലേ നിനക്കൊക്കെ ഉറക്കം വരുത്തൊള്ളോ?"
അതായിരുന്നു സത്യം..... ഉറക്കം വരില്ല !!
എന്നാപ്പിന്നെ രണ്ടുദിവസം മൈന്‍ഡ് ചെയ്യണ്ടാന്ന് കരുതി മര്യാദയ്ക്ക് പോയാലും ആരുടെയെങ്കിലും തെങ്ങിന്‍റെ മേളിലോ മുളകുകൊടിയുടെ ഇടയ്ക്കുനിന്നോ ഞങ്ങളെ മൂപ്പിക്കാനായി പുള്ളിക്കാരന്‍തന്നെ ഒന്നു മുരടനക്കും. കയ്യിലിരിക്കുന്നതെന്തും എടുത്തെറിയുന്ന ആളായതുകൊണ്ട് വെട്ടുകത്തിയെറിഞ്ഞാല്‍ ആയമെത്താത്ത ദൂരം പിന്നിട്ട് ആ പേരുറക്കെ വിളിച്ചുകൊണ്ട് ഞങ്ങള്‍ ഓടിമറയുമെങ്കിലും ഞങ്ങളെ വിളിക്കുന്ന ഹൈക്ലാസ് തെറി കേള്‍ക്കാന്‍ വിധിയുണ്ടാകുന്നത് ആ ചുറ്റുവട്ടം നില്‍ക്കുന്നവരായിരിക്കും ....
ഞങ്ങളുടെ ബാല്ല്യകാല വിവരക്കേടിന്‍റെ താളത്തിനൊത്തു നിറഞ്ഞാടിത്തകര്‍ത്ത് അരങ്ങൊഴിഞ്ഞു യാത്രയായ ആ മനുഷ്യനേപ്പറ്റി ഇന്നോര്‍ക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.....
"ചീത്ത വിളിച്ചും, കല്ലുപെറുക്കിയെറിഞ്ഞും, തല്ലാനോടിച്ചും കുട്ടിത്തം മാറാതെ ഞങ്ങളോടൊപ്പം ആസ്വദിച്ചു ജീവിക്കുകയായിരുന്നു ആ പച്ചയായ മനുഷ്യനും" :-(
______________________ <3 _____________________
സന്തോഷ് നൂറനാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot