Showing posts with label സന്തോഷ് നൂറനാട്. Show all posts
Showing posts with label സന്തോഷ് നൂറനാട്. Show all posts

ചിത്രഗുപ്തന്‍


പടിപ്പുരയെത്തും മുന്‍പേ ചിത്രഗുപ്തന്‍ ആജ്ഞാപിച്ചു
ദേ അങ്ങോട്ട്‌ നോക്ക്, നിന്‍റെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ നീ ഉപേക്ഷിച്ചുവന്ന ദേഹമാണ് വെള്ളപുതച്ചു കിടത്തിയിരിക്കുന്നത്,
അയാള്‍ നോക്കുമ്പോള്‍ മുറ്റം നിറയെ തരക്കേടില്ലാത്ത ആള്‍ക്കൂട്ടം, തെക്കേവശത്തു പതിവില്ലാത്ത ഒരു വെളിച്ചം, അവിടെ തടിവെട്ടുകാരന്‍ തങ്കപ്പന്‍ മാവ് കീറി വിറകാക്കുന്നുണ്ട്,
ഒരോട്ടോ വന്നു പടിക്കലെത്തിയതും "അച്ഛന്‍ ഞങ്ങളേയിട്ടേച്ചു പോയോ"ന്നും പറഞ്ഞ് ഓടിക്കിതച്ചു ചെന്ന് തന്‍റെ നെഞ്ചിലേക്കു ചരിഞ്ഞു തലതല്ലിക്കരയുന്ന മൂത്ത മകളുടെ കോമഡിഷോയാണ് മികച്ച പ്രകടനമായി വിലയിരുത്തിയത്.... അടഞ്ഞിരിക്കുന്ന വായിലേക്ക് അരി കുത്തി നിറച്ചും തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയ കാല്‍പ്പാദത്തില്‍ തൊട്ടു വണങ്ങിയും മക്കള്‍ എന്തൊക്കയോ കാട്ടിക്കൂട്ടുന്നുണ്ട്. അവര്‍ അവരുടെ കടമ ചെയ്യുകയാണ് .
ജീവിച്ചിരുന്നപ്പോള്‍ വല്ലപ്പോഴുമെങ്കിലും ഒന്നു വന്നുകാണാന്‍ സമയമില്ലാതിരുന്നവരാണ്, എല്ലാ തിരക്കും ഇന്നത്തേക്ക് മാറ്റി വെച്ചതില്‍ അത്ഭുതം തോന്നാതിരുന്നില്ല
അനുഭവിക്കാന്‍ യോഗമില്ലാതിരുന്ന സ്നേഹം ഊഷ്മളമായ യാത്രയയപ്പിലൂടെ ആസ്വദിക്കാന്‍ തത്സമയസംപ്രേക്ഷണമൊരുക്കിയ ചിത്രഗുപ്തനോട് നന്ദി അറിയിച്ച് പുതിയ ലോകത്തിന്‍റെ പടി കടന്നു ചെല്ലുമ്പോൾ സീനിയോരിറ്റി കിട്ടിയ പ്രിയതമ ചെറു പുഞ്ചിരിയോടെ തന്നെയുംകാത്ത് നില്‍ക്കുന്നു
വീട്ടുമുറ്റത്തരങ്ങേറുന്ന നാടകം കാണിക്കാന്‍ വിരല് ചൂണ്ടിയപ്പോളേക്ക് പ്രിയതമ അയാളെ അകത്തേക്ക് ആനയിച്ചുകൊണ്ട് പറഞ്ഞു
"സാരമില്ല മനുഷ്യാ, നിങ്ങളൊന്നു ക്ഷമിക്ക്...... നമ്മുടെ മക്കളല്ലേ"

Santhosh

കല്ല്യാണമൊരുക്കം

"കല്ല്യാണമൊരുക്കം"
-------------------------------
അരങ്ങിലെ വേഷം ഭംഗിയാക്കി വീട്ടുകാര്‍ നിന്നുകൊടുത്താല്‍ അണിയറയിലെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നാട്ടുകാര്‍ ചെയ്തുകൊടുക്കുന്ന പണ്ടത്തെ വിശേഷങ്ങളിലൊന്നായിരുന്നു കല്ല്യാണം, ഒരു പെണ്‍കൊച്ചിനെ ജീവിതത്തിലേക്ക് പറഞ്ഞുവിടുമ്പോള്‍ അന്നൊക്കെ വീട്ടുകാരുടെ കല്ല്യാണം വിളിതന്നെ കേട്ടിട്ടില്ലേ ?
" എല്ലാരും രണ്ടുദിവസം മുന്‍പേ അങ്ങെത്തിയേക്കണേ"
മുറ്റത്തെ ചെത്തിവാരലില്‍ തുടങ്ങി അടുക്കളകാണല്‍ വരെ നീളുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് അയൽപക്കത്തുകാര്‍ ഒത്തൊരുമയോടെ ജീവിച്ച ആ പഴയ കാലം.
പാചകക്കാരനും പിന്നെ അയാള്‍ കൊണ്ടുവരുന്ന ഒന്നോരണ്ടോ പരികര്‍മ്മിയും കഴിഞ്ഞാല്‍ കൂലിവാങ്ങാതെ പണിയെടുക്കുന്നവരാണ് ബാക്കി. അവനവന്‍റെ കര്യംനോക്കി ജീവിക്കുന്ന ഒരു പുതിയ തലമുറയിലേക്ക് നമ്മള്‍ ഇറങ്ങിച്ചെന്നപ്പോള്‍ എല്ലാത്തിനും മുകളില്‍ പണം നായകനായി
മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പെ ഉടുത്തൊരുങ്ങി എത്തിച്ചേരേണ്ട ഒരു ചടങ്ങു മാത്രമായി ഇന്ന് പല വിശേഷങ്ങളും മാറിയപ്പോള്‍ അതിനോട് പൊരുതിനിന്ന് ജയിക്കാന്‍ പാവപ്പെട്ടവന്‍ പെടാപ്പാടു പെടുന്നു
പാചകക്കാരന്‍റെ നിര്‍ദ്ദേശത്തിനൊത്ത് കറിക്കരിയാനിരിക്കുന്ന പെണ്ണുങ്ങളോട് ഊളത്തമാശകളും പറഞ്ഞ് തലയില്‍ വട്ടത്തിലൊരു തോര്‍ത്തും കെട്ടി തേങ്ങാപൊതിക്കാനിരിക്കുന്നവര്‍, ഓരോ ആവശ്യങ്ങള്‍ക്കായി കല്ല്യാണ വീട്ടിലും പാചകപ്പുരയിലുമായി പക്കിയേപ്പോലെ പറന്നുനില്‍ക്കുന്നവര്‍, കെട്ടിവെച്ചിരിക്കുന്ന ഇലയഴിച്ച് വെട്ടിയൊതുക്കി തുണിയില്‍ വെള്ളംമുക്കി തുടച്ച് അടുക്കിക്കെട്ടുന്നവര്‍.
ജോലിയൊതുങ്ങി കിട്ടുന്ന ഗ്യാപ്പില്‍ ആളൊന്നിന് ഈരണ്ടെണ്ണം വെച്ചു ചെവിയേല്‍ തിരുകിയ കുണുക്കുമിട്ട് വട്ടം കൂടിയിരുന്നു ബഹളംവെക്കുന്ന ഗുലാന്‍പെരിശുകാര്‍, നിശബ്ദരായി വട്ടം കൂടിയിരിക്കുന്ന മാന്ന്യ റമ്മികളിക്കാര്‍, പിന്നെ ഇലതുടപ്പ് കഴിഞ്ഞ് പ്രഥമന്‍റെ അടപൊളിക്കലിനു മുന്‍പായി പൈതലാന്മാര്‍ തല്ലിക്കൂട്ടുന്ന കഴുതകളി മാമാങ്കം..... മൂലയ്ക്കൊരുകോണില്‍ പെര്‍ഫോമന്‍സ് കഴിഞ്ഞു കൂര്‍ക്കം വലിച്ചു തളര്‍ന്നുറങ്ങുന്ന ഒന്നോ രണ്ടോ പാമ്പുകള്‍
നേരം വെളുക്കുമ്പോള്‍ വീട്ടില്‍ പോയി കുളിച്ചൊരുങ്ങി വരുന്നത് നേരെ കല്ല്യാണപ്പുരയിലേക്കു തന്നെയാണ് . അടുത്ത ജോലി സദ്യ വിളമ്പലാണ്, ചെറുക്കന്‍ കൂട്ടര്‍ക്ക് പ്രയോരിറ്റി കൊടുത്തുള്ള ഒന്നാം പന്തി മുതല്‍ സദ്യക്രമം തെറ്റിക്കാതെ വിളമ്പിത്തകര്‍ത്ത് പന്തി അവസാനത്തോടടുത്ത് ഇരിപ്പിടങ്ങളില്‍ ഗ്യാപ്പുകള്‍ കാണുമ്പോള്‍ പറയും
" നിങ്ങളുംകൂടെ ഇരിക്കിനെടാ പിള്ളാരെ "
എല്ലാ വിഭവങ്ങളുടെയും മണം മൂക്കിലടിച്ച് വിശപ്പു കെട്ടെങ്കിലും നാല് വറ്റ് വാരിത്തിന്നെന്നു വരുത്തി പുറത്തേക്കിറങ്ങും, വെളിയിലപ്പോള്‍ ഇത്രേം കാലം അച്ഛനെന്ന വൃക്ഷത്തണലില്‍ സുരക്ഷിതയായി അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി ചിണുങ്ങിജീവിച്ചു കൊതിതീരാത്ത മകളുടെ യാത്രയയപ്പു ചടങ്ങാണ്.
അമ്മയുടെ ഒറ്റ ചുമ്പനത്തിലൂടെ അണിയിച്ചൊരുരുക്കിയ നമ്മുടെ പെണ്‍കൊച്ചിന്‍റെ മുഖത്തെ സങ്കടക്കടലിന്‍റെ ആഴത്തിന്‍റെ അളവറിയുന്ന അച്ഛന്‍ മരുമകന്‍റെ രണ്ടു കയ്യും ചേര്‍ത്തുപിടിച്ച് ആ തഴമ്പിച്ച കൈകള്‍ കൊണ്ട് ദൃഢമായി ഒന്നമര്‍ത്തും..... കരയുന്ന മകളേനോക്കാതെ ചെറുപുഞ്ചിരിയോടെ കാറിലിരുന്നു കയ്യുയര്‍ത്തിക്കാണിച്ച മരുമകനുള്ളതാണ്‌ അച്ഛന്‍റെ റ്റാറ്റാ.....
വൈകിട്ട് അടുക്കള കാണല്‍ ചടങ്ങിന് നാടിളകിയെത്തിയവരെ മണിക്കൂറുകള്‍കൊണ്ട് വീടുമായി ഇണങ്ങിയ നമ്മുടെ പെണ്‍കൊച്ച് നിറചിരിയോടെ ആതിഥേയത്വം വഹിക്കുന്ന കാഴ്ചയില്‍ മനംനിറഞ്ഞ അച്ഛനമ്മമാരുടെ മടക്കയാത്ര...
എല്ലാരും നാട്ടിന്‍പുറത്തെ പഴയ ഒരു കല്ല്യാണം കൂടിയല്ലോ അല്ലേ ? എന്നാലും എന്‍റെയൊരിത് ഞാന്‍ പറയാം....
"നമുക്കാ കൂലിവാങ്ങാതെ സ്നേഹം വിളമ്പിയ പഴയകാലം മതിയാരുന്നു" :-)
---------------------------------------------------------------------
സന്തോഷ് നൂറനാട്

കണ്ണാടി ബാബു


കണ്ണാടി ബാബു
--------------------------
രണ്ടു ബട്ടന്‍സിന്‍റെ ബലത്തില്‍ കരിമ്പനും കറയുമിണചേര്‍ന്നു നില്‍ക്കുന്ന പേരിനൊരുടുപ്പും, ബട്ടന്‍സില്ലാതെ അരയില്‍ വലിച്ചുകെട്ടിയ നിരങ്ങിപ്പിഞ്ചിയ നിക്കറും, ആ നിക്കറിന്‍റെ പിറകില്‍ കണ്ണുകളെപ്പോലെ പുറത്തു കാണിച്ച ചന്തിയും....
പള്ളിക്കൂടത്തില്‍ സ്ഥിരമായി കാണാറുള്ള ബാബുവിന്‍റെ വേഷം കണ്ട് കൂട്ടത്തിലൊരുത്തന്‍ അവന്‍റെ പിന്നില്‍ ചെന്നുനിന്നുകൊണ്ടു വിളിച്ച ഇരട്ടപ്പേര് മറ്റുള്ള കുട്ടികളും ഏറ്റു ചൊല്ലി
"കണ്ണാടിബാബു ".....
പിന്നീട് പിഞ്ചിയഭാഗം ഒരു കറുത്തതുണി വെട്ടിച്ചേര്‍ത്ത് ചേലില്ലാതെ തുന്നിപ്പിടിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അവന് പുതിയ പേരും വന്നു
''കൂളിംഗ് ഗ്ലാസ്സ് ബാബു"....
കണ്ണാടിബാബൂന്നും കൂളിംഗ് ഗ്ലാസ്സ് ബാബൂന്നുമൊക്കെ വിളിച്ചിട്ടോടുമ്പോള്‍ ബാബു അവര്‍ക്ക് നല്‍കുന്ന നേര്‍ത്ത പുഞ്ചിരിയിലും ആരോടും പരാതിയില്ലാത്ത ദാരിദ്ര്യത്തിന്‍റെ ദയനീയമായ ഒരു നോട്ടം നിഴലിച്ചിരുന്നു. ഒരുവഴക്കിനും പോകാത്ത ബാബു എങ്ങനെ മറ്റുള്ളവര്‍ക്ക് ചീത്തക്കുട്ടിയായി. ?
നഷ്ടപ്പെട്ട പേനയും പെന്‍സിലും റബ്ബറുമൊക്കെ ഒന്നുമാലോചിക്കാതെ ബാബു എടുത്തെന്നു പറയാനും അതു ശെരിവെക്കാനും പിന്നീടത് തിരിച്ചു കിട്ടിയാല്‍ത്തന്നെ അല്‍പ്പനേരത്തേക്കെങ്കിലും കള്ളനാക്കപ്പെട്ടവനോട് സഹതാപത്തിന്‍റെ കണികപോലും നല്‍കാതിരുന്ന ക്രൂരവിനോദം....
ഒരവധി ദിവസം സ്റ്റാഫ് റൂമില്‍ ഓടുപൊളിച്ചു കടന്നു പുതിയബുക്കുകളും സാധനങ്ങളും കളവുപോയതില്‍ പിറ്റേന്ന് ബാബുവിന്‍റെ പേര് വിളിച്ചുപറഞ്ഞ് അവനു ചുറ്റും പിള്ളാര്‌ വട്ടംകൂടിയപ്പോളും സ്റ്റാഫ് റൂമില്‍ ടീച്ചര്‍മാരുടെ ചോദ്യം ചെയ്യലിനുമൊടുവില്‍ പുറത്തുനിന്നുള്ള യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയതിനു ശേഷമാണ് സഹപാഠികള്‍ പറഞ്ഞുപഠിക്കാന്‍ തുടങ്ങിയ കള്ളന്‍ബാബുവില്‍ നിന്നും തിരികെ കൂളിംഗ് ഗ്ലാസ്സ് ബാബുവിലേക്ക് സ്വതന്ത്രനായത്....
കള്ളന്‍ബാബുവായി ചിത്രീകരിക്കാന്‍ പിന്നെയും അവസരങ്ങളുണ്ടാവുകയും അതില്‍നിന്നൊക്കെ നിരപരാധിയായും തെളിയിക്കപ്പെടാത്ത കേസുകളില്‍ അപരാധിയായി മുദ്രകുത്തിയുമൊക്കെ ബാബു ജീവിച്ചു.
മാലമോഷണത്തിന് ഉത്സവപ്പറമ്പിലിട്ടു നാട്ടുകാരും പോലീസും കേറിമേഞ്ഞ് ബാക്കിപത്രമായി കട്ടിലില്‍ നടുവൊടിഞ്ഞു കിടക്കുന്ന "കള്ളന്‍ വാസൂന്‍റെ മകനെ" കള്ളന്‍ബാബുവാക്കാന്‍ എന്നിട്ടും ആരെക്കൊണ്ടുമായില്ല.....
കൂട്ടുകാരുടെ അവഗണനയേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവനായി പള്ളിക്കൂടത്തില്‍ പൊരുതിജീവിക്കുമ്പോളും, കണ്ണാടി ബാബൂന്നും കൂളിംഗ് ഗ്ലാസ്സ് ബാബൂന്നുമൊക്കെ നീട്ടി വിളിക്കുമ്പോള്‍ അവന്‍ പുഞ്ചിരിതൂകിയതിന്‍റെ കാരണമിതാണ്.....
"കള്ളന്‍ബാബൂന്നല്ലല്ലോ" ...... :-)
-----------------------------------------------------------------
സന്തോഷ് നൂറനാട്

ആ പച്ചയായ മനുഷ്യൻ


ഇരട്ടപ്പേരു വിളിച്ചാല്‍ തിരിഞ്ഞു നിന്നു ചീത്തവിളിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു എന്‍റെ നാട്ടില്‍.....
സ്വന്തം വീട്ടില്‍ നിന്നാലും റോഡില്‍കൂടി പോയാലും എന്തിനേറെ പറയണം അമ്പലത്തിനകത്ത് ഭക്തിരസത്തോടെ നിന്നാല്‍പോലും ഇരട്ടപ്പേര് ആര് വിളിക്കുന്നോ അവര്‍ക്കുള്ള തെറി സ്പോട്ടില്‍ തന്നെ കിട്ടും. പ്രതികരിക്കാന്‍ നിന്നാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ചെവിയും തപ്പിക്കൊണ്ട് നമ്മളുതന്നെ ഓടേണ്ടിവരുമെങ്കിലും എനിക്കും കൂട്ടുകാര്‍ക്കും അന്നത് കേള്‍ക്കുന്നതൊരു സുഖംതന്നെയായിരുന്നു
അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആ വീടിന്‍റെ മുന്നിലെത്തിയപ്പോൾ ഒന്നു നിന്നു,
പണ്ട് അവിടെനിന്നു കൊണ്ട് ആ പേരൊന്നു നീട്ടി വിളിച്ചാല്‍ മുണ്ടുംപൊക്കി "നിന്‍റെയൊക്കെ തന്തമാരേ പോയി വിളിയെടാ"ന്നുറക്കെ വിളിച്ചു പറഞ്ഞ് കല്ലും കട്ടേം പെറുക്കിയെറിഞ്ഞുകൊണ്ട് ഞങ്ങളുടെ പിറകേ ഓടിവരാരുള്ള ആ മനുഷ്യന്‍ വീടിന്‍റെ തെക്കുവശത്തായി അല്‍പ്പമുയര്‍ന്നുകാണുന്ന മണ്‍കൂനയ്ക്കു കീഴെ തണല്‍വിരിച്ചു നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ അന്ത്യവിശ്രമംകൊള്ളുന്ന കാഴ്ച്ച കണ്ടപ്പോള്‍ മനസ്സിലെവിടെയോ ഒരു കുറ്റബോധം .....
കുരുമുളക് പറിക്കാനും തെങ്ങേല്‍ കേറാനും കെളയ്ക്കാനുമൊക്കെ നാട്ടുകാര്‍ക്ക് ഉപകാരിയായി പ്രായത്തെ മറന്ന് കഷ്ട്ടപ്പെട്ടു ജീവിച്ച ആ മനുഷ്യന്‍റെ വെറ്റിലക്കറയില്‍ ഇത്തിളുപിടിച്ച പല്ലുകൊണ്ടുള്ള നിഷ്ക്കളങ്കമായ ചിരിയില്‍ രൌദ്രം വരുത്താനായി നടക്കുന്ന ഞങ്ങളോട് നാട്ടുകാര്‍ പറയും :-
"നിങ്ങള്‍ക്കൊന്നും വേറെ പണിയില്ല്യോടാ പിള്ളാരെ.... അങ്ങേരുടെ വായിലിരിക്കുന്ന തെറി കേട്ടാലേ നിനക്കൊക്കെ ഉറക്കം വരുത്തൊള്ളോ?"
അതായിരുന്നു സത്യം..... ഉറക്കം വരില്ല !!
എന്നാപ്പിന്നെ രണ്ടുദിവസം മൈന്‍ഡ് ചെയ്യണ്ടാന്ന് കരുതി മര്യാദയ്ക്ക് പോയാലും ആരുടെയെങ്കിലും തെങ്ങിന്‍റെ മേളിലോ മുളകുകൊടിയുടെ ഇടയ്ക്കുനിന്നോ ഞങ്ങളെ മൂപ്പിക്കാനായി പുള്ളിക്കാരന്‍തന്നെ ഒന്നു മുരടനക്കും. കയ്യിലിരിക്കുന്നതെന്തും എടുത്തെറിയുന്ന ആളായതുകൊണ്ട് വെട്ടുകത്തിയെറിഞ്ഞാല്‍ ആയമെത്താത്ത ദൂരം പിന്നിട്ട് ആ പേരുറക്കെ വിളിച്ചുകൊണ്ട് ഞങ്ങള്‍ ഓടിമറയുമെങ്കിലും ഞങ്ങളെ വിളിക്കുന്ന ഹൈക്ലാസ് തെറി കേള്‍ക്കാന്‍ വിധിയുണ്ടാകുന്നത് ആ ചുറ്റുവട്ടം നില്‍ക്കുന്നവരായിരിക്കും ....
ഞങ്ങളുടെ ബാല്ല്യകാല വിവരക്കേടിന്‍റെ താളത്തിനൊത്തു നിറഞ്ഞാടിത്തകര്‍ത്ത് അരങ്ങൊഴിഞ്ഞു യാത്രയായ ആ മനുഷ്യനേപ്പറ്റി ഇന്നോര്‍ക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.....
"ചീത്ത വിളിച്ചും, കല്ലുപെറുക്കിയെറിഞ്ഞും, തല്ലാനോടിച്ചും കുട്ടിത്തം മാറാതെ ഞങ്ങളോടൊപ്പം ആസ്വദിച്ചു ജീവിക്കുകയായിരുന്നു ആ പച്ചയായ മനുഷ്യനും" :-(
______________________ <3 _____________________
സന്തോഷ് നൂറനാട്

അടുത്ത വീട്ടിലെ നിർദോഷിയായ പട്ടി


അടുത്ത വീട്ടിലെ നിർദോഷിയായ പട്ടി മുറ്റത്തൂടെ വെറുതെ ക്രോസ്സുചെയ്തുപോകുമ്പോൾ കുട്ടപ്പൻ നിലത്തൂന്നൊരു കല്ലെടുത്ത് എറിയുന്ന ആംഗ്യം കാണിച്ചതും പട്ടി ഹനുമാൻഗിയറ് പിടിച്ചിട്ട് ഒരോട്ടം വെച്ചുകൊടുത്തു, തിരിച്ചു കസേരയിൽ വന്നിരുന്നിട്ട് കുട്ടപ്പൻ തുടർന്നു :-
"പണ്ട് പള്ളിക്കൂടത്തിൽ പോകുമ്പോൾ ഒരു പട്ടിയെ കാലേപ്പിടിച്ചു നിലത്തൊരൊറ്റയടിയാരുന്നു"
കുട്ടപ്പനറിയാം അതിന്റെ ബാക്കിയറിയാനുള്ള ആകാംഷ മറ്റാർക്കുമില്ലേലും ഒരാൾക്കുണ്ടാവുമെന്ന്....
ചോദ്യം കൃത്യം അവിടുന്നുതന്നെ വന്നു "അതെന്തുവാ ചേട്ടാ സംഭവം" ?
കുട്ടപ്പൻ തുടർന്നു...
ഞാനൊൻപതാം ക്ലാസ്സിൽ പഠിക്കുവാ, ഞങ്ങള് കുറെ പിള്ളാരുണ്ട് എല്ലാരൂടെ പള്ളിക്കൂടത്തിലോട്ടു പോകുമ്പോൾ അടുത്തവീട്ടിലെ പട്ടി തോടലുംപൊട്ടിച്ചോണ്ട് പെൺപിള്ളാരുടെ നേരെ ഒറ്റ വരവാണ്,
പട്ടീന്നു പറഞ്ഞാൽ ഒരു സിംഹത്തിന്റെ അത്രേം വരും....
ഇവളുമാരെല്ലാംകൂടെ വിളിച്ചുകൂവി നാലുവഴിക്കോടിയ കൂട്ടത്തിൽ ഒരുത്തിയേക്കേറിയങ്ങു കമ്മി , ഓടിയങ്ങോട്ടു ചെന്നതും എന്റെനേരെയൊരു വരവാ ..... കലേലിങ്ങോട്ടു പിടിച്ചുപൊക്കി വട്ടത്തിലൊന്നു കറങ്ങി എടുത്തൊരൊറ്റയടിയാരുന്നു ....
പട്ടീടെ മോങ്ങലും ഓട്ടോം കണ്ടപ്പോൾ കഷ്ട്ടംതോന്നിയെങ്കിലും ദേഷ്യംവരുത്തില്ലിയോ പിന്നെ ??
ഇത്രേം പറഞ്ഞിട്ട് ഇരുമ്പു കസേരയിൽ തനിക്കഭിമുഖമായിട്ട് ചെറുപുഞ്ചിരി വരുത്തിയിരിക്കുന്ന അമ്മാവിയപ്പനേം നിലത്തു കാലുംനീട്ടി താടിക്കു കയ്യുംകൊടുത്ത് അതിശയചിഹ്നം വരുത്തിയിരിക്കുന്ന അമ്മാവിയമ്മേം കട്ടിളയ്ക്ക് താങ്ങുംകൊടുത്തു അല്പ്പം അഭിമാനത്തോടെ ചാരിനില്ക്കുന്ന കെട്ടിയോളേം മാറിമാറിയൊന്നു നോക്കി...
"ദേഷ്യം വന്നപ്പോൾ കാലേൽപ്പിടിച്ചു നിലത്തൊരടിയായിരുന്നു" ഈ പറഞ്ഞതിലെ പതിയിരിക്കുന്ന അപകടത്തേപ്പറ്റി ഒർത്തിട്ടാവണം ഒരൽപം പരിഭ്രമം അവൾടെ മുഖത്തൂടെയൊന്നു മിന്നിമറഞ്ഞു
കല്ല്യാണം കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങളിൽ പുതുചെക്കനാണ് താരം. കുട്ടപ്പൻ തള്ളിമറിക്കുകയാണ്.... . .
മുടിഞ്ഞ വ്യക്തിത്വവും ജീവിതത്തോടുള്ള സംഭവബഹുലമായ കാഴ്ച്ചപ്പാടുകളുമുള്ള ആളാണെന്നു വരുത്തിത്തീർക്കുന്ന വേറെയും നമ്പറുകൾ സാഹചര്യമനുസരിച്ചു വിളക്കിച്ചേർക്കാനും കുട്ടപ്പൻ മറന്നില്ല ....
പിന്നീട് ഉച്ചയൂണും കഴിഞ്ഞച്ചിവീട്ടിൽ സുഖമായിട്ടൊന്നു മയങ്ങുമ്പോളാണ് ഒരു നിലവിളിശബ്ദം കാതിൽവന്നു പതിച്ചത്....... കെട്ടിയോളാണ്....
"കുട്ടേട്ടാ പാമ്പ്.....!!!!! ഇങ്ങോട്ടോടി വാ".... കുട്ടപ്പൻ ഞെട്ടിയുണർന്ന് ബഹളം കേട്ട ഭാഗത്തേക്കു ചെന്നു
പാമ്പോ എവിടെ ??
ദോണ്ടാ ചായിപ്പിനകത്ത് വാട്ടക്കപ്പ കെട്ടിവെച്ച ചാക്കിന്റടീലുണ്ട്....
ബഹളം കേട്ട് അയൽവക്കത്തുള്ള ഒന്നുരണ്ടു പെണ്ണുങ്ങളും കയ്യാലചാടി അവിടേക്കെത്തി, അമ്മാവിയപ്പൻ ഒരു വിറകു കഷ്ണോമെടുത്തുകൊണ്ട് ചായിപ്പിലേക്കു കേറിയതും കുട്ടപ്പൻ ആജ്ഞാപിച്ചു "അച്ചനിങ്ങോട്ടു മാറിക്കേ... ഞാനൊന്നു നോക്കട്ടേ"
ധൈര്യശാലിയായ കുട്ടപ്പൻ നിരായുധനായി ചാക്കിനടുത്തെക്കു പോകുമ്പോൾ സൂക്ഷിക്കണേന്ന് പറഞ്ഞവരോടെല്ലാം കൂട്ടിച്ചേർത്തിട്ട് ഒരു പഞ്ച് ഡയലോഗ് " ....
" എന്തോന്ന് ?? ഇവിടെക്കേറി വട്ടംനിൽക്കാതെ എല്ലാരുമൊന്നു മാറിനിൽക്കാവോ " ??
എന്നാലും കൂടിനിന്നവർ വാവ സുരേഷിനേ കാണുന്ന താരാരാധനയോടെ പുതു ചെക്കന്റ പാമ്പുവേട്ട കാണാൻ എത്തിവലിഞ്ഞുനോക്കുന്നുണ്ട്.....
കുട്ടപ്പൻ ചാക്കുകെട്ടുപിടിച്ചൊന്നു ചരിച്ചതും പാമ്പ്‌ കുട്ടപ്പന്റെ കാലിന്റെ സൈഡിലൂടെ മിന്നൽ വേഗത്തിലിഴഞ്ഞു പുറത്തേക്കു ചാടി.... കെട്ടിയോൾ ഉൾപ്പെടെ കൂടിനിന്ന പെണ്ണുങ്ങളെല്ലാംകൂടെ അതിനെ ചന്നംപിന്നം അടിച്ചുകൊന്നൊരു മൂലയ്ക്കിട്ടു......
രാത്രി കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലുംനോക്കി കൂടിനിന്ന പെണ്ണുങ്ങളെ മൊത്തത്തിൽ ചിരിപ്പിച്ച റബ്ബറുപന്ത് കുത്തിപ്പൊങ്ങിയതുപോലുള്ള ചാട്ടോം അന്തരാത്മാവിൽനിന്നും ഉത്ഭവിച്ച ആ വൃത്തികെട്ട നിലവിളിയുമോർത്ത് കുട്ടപ്പൻ മലർന്നുകിടക്കുമ്പോൾ കെട്ടിയോൾ ഒന്നു തോണ്ടിയിട്ടു ചോദിച്ചു :-
"അന്ന് പട്ടിയുടെ കാലേൽപിടിച്ചുപൊക്കി താഴെയടിച്ചതും പെൺപിള്ളാരായിരുന്നു ...ല്ലേ" ? :-P :-p
--------------------------------------
സന്തോഷ് നൂറനാട്

സുപ്രൂവിൻറെ വിമാനയാത്ര


എട്ടുവര്‍ഷം മുന്‍പ് ആദ്യമായി സുപ്രു ഗള്‍ഫിന് പോകുമ്പോള്‍ "എന്നാലും ഞാനീ മാനത്തൂടെ കുരിശുപോലെ പോകുന്ന വിമാനത്തേലാണല്ലോ കേറാന്‍പോകുന്നത്" എന്നോര്‍ത്തുകൊണ്ട് ആകെപ്പാടെ ടെന്‍ഷനടിച്ചായിരുന്നു എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചത്, കമ്പനിയിലേക്കുള്ള ഇന്‍റര്‍വ്യൂനു പോയപ്പോള്‍ അങ്ങോട്ടേക്കുള്ള ഒന്നുരണ്ടാള്‍ക്കാരെ സുപ്രു പരിചയപ്പെട്ടെങ്കിലും അവരൊക്കെ കൂടെയുണ്ടാകുമോന്നുള്ള ഉറപ്പുമില്ല
വീട്ടിലെല്ലാവരോടും യാത്ര പറഞ്ഞ് എയര്‍പോര്‍ട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ എല്ലാരേം വിട്ടുപിരിയുന്ന ദു:ഖമൊന്നും ആ സമയത്ത് സുപ്രൂനു തോന്നിയില്ല, വിമാനത്തേല്‍ എത്തിപ്പെടുന്നേനു മുന്‍പുള്ള ചടങ്ങുകള്‍ എങ്ങനെയൊപ്പിക്കുമെന്ന വെപ്രാളത്തില്‍ ആധികേറി കണ്ണും തലയും കറങ്ങി പെട്ടിയും തൂക്കി നൂറേലൊരു പോക്കായിരുന്നു സുപ്രു....
കുറേ മുന്‍പില്‍ ചെന്നപ്പോളാണ് ഒരു റ്റാ റ്റാ യുടെ കുറവുണ്ടല്ലോന്നു തോന്നിയത്, തിരിഞ്ഞു നോക്കിയതും ഒരു പരിചയോമില്ലാത്ത പത്തു നൂറ്റമ്പതെണ്ണം നിരന്നു നിന്ന് റ്റാറ്റാ കാണിച്ചു പേടിപ്പിക്കുന്നു, ആ കൂട്ടത്തില്‍ സുപ്രൂനുള്ള റ്റാ റ്റാ ഏതുഭാഗത്താ നില്‍ക്കുന്നതെന്ന് ഒരു പിടീം കിട്ടിയില്ല,
നാട്ടിലുള്ള ഒരു ഗള്‍ഫുകാരന്‍ പറഞ്ഞുതന്നത് "നീ മുന്‍പേ പോകുന്നവരുടെ കൂടെങ്ങ് പോയാല്‍മതി"യെന്നാണ്, തനിക്കു മുന്‍പേ നടന്നുപോയ രണ്ടുപേരുടെ കൂടെ സുപ്രൂം വെച്ചുപിടിച്ചു, അവര് ടോയിലെറ്റിലേക്കായിരുന്നു. അതെന്തായാലും നന്നായി, പേടികാരണം തോന്നിയ മൂത്രശങ്കയ്ക്ക് ആ പോക്കിനൊരു പരിഹാരവും കണ്ടു , അവിടെവെച്ചുതന്നെ ടിക്കറ്റെടുത്ത് അവരെ കാണിച്ചപ്പോള്‍ ചൂണ്ടിക്കാണിച്ച ക്യൂവില്‍ ബിവറേജിന്‍റെ മുന്നിലെ അനുസരണയുള്ള കുടിയനെപ്പോലെ സുപ്രൂം പോയിനിന്നു... പന്നെല്ലാം ആട്ടോമാറ്റിക്കായിരുന്നു
ഒരു ഇടനാഴിയില്‍ക്കൂടി നടന്നുനീങ്ങി വേറൊരു മുറിയുടെ വാതില്‍ക്കല്‍ ചെന്നതും തുണിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പ്രതിമപോലൊരു ചേച്ചി ചുണ്ടേല്‍ ചുവന്ന കളറൊക്കെയടിച്ച് വെളുക്കെ ചിരിച്ചിട്ട് "ഗുഡ്മോര്‍ണിംഗ് സാര്‍" ന്നു പറഞ്ഞതും സുപ്രുവൊന്നു തിരിഞ്ഞുനോക്കി,
"പ്ലീസ് വെല്‍ക്കം സാര്‍"ന്നു പിന്നേം പറഞ്ഞപ്പോളാണ് ഉദ്ദേശിച്ചതവനെയാണെന്ന് മനസ്സിലായത്
ഇതിപ്പം രണ്ടാമത്തെ തവണയാണ് സാറേ വിളി കേള്‍ക്കുന്നത്, ഐഡിയയുടെ സിം ബ്ലോക്കായി കസ്റ്റമര്‍കെയറില്‍ വിളിച്ചപ്പോളാണ് ആദ്യത്തെ സാറേവിളിക്ക് സുപ്രു അർഹനാവുന്നത്
കര്‍ണ്ണപടങ്ങളില്‍ പ്രകമ്പനംകൊണ്ട രണ്ടാമത്തെ സാറേവിളിയുമേറ്റുവാങ്ങിക്കൊണ്ട് അവര് ചൂണ്ടിക്കാണിച്ച വരിയിലേക്ക് പെട്ടിയുംതൂക്കി സുപ്രു നടന്നു, അങ്ങേയറ്റംചെന്നിട്ട് വീണ്ടും തിരിച്ചു നടക്കുന്നത് കണ്ടിട്ട് ഫാഷന്‍ പരേഡില്‍ പങ്കെടുക്കാന്‍ വരുന്നപോലെ വേറൊരു ചേച്ചി സുപ്രൂന്‍റെ നേരെ നടന്നുതുള്ളി വന്നു, ടിക്കറ്റുവാങ്ങി നോക്കിയിട്ട് ഒരു സീറ്റു ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു "പ്ലീസ് സാര്‍"ന്ന്...( ഇതുംകൂടെ കൂട്ടി മൂന്നാമത്തെ)
അവിടിരുന്ന് ചുറ്റുവട്ടംകണ്ണോടിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോളാണ് ഇരിക്കുന്നത് വിമാനത്തിലാണെന്ന് സുപ്രൂന് മനസ്സിലായത്‌,
സ്ഥലകാലബോധം നഷ്ട്ടപ്പെട്ടതുകൊണ്ടായിരിക്കാം അടുത്തിരിക്കുന്നവനോട് ചോദിച്ചു മലയാളിയാണോന്ന്... അങ്ങേരു മസ്സിലുംപിടിച്ചോണ്ട് പുച്ഛമാവശ്യത്തിനിട്ടോണ്ട് "പിന്നല്ലാതെ" ന്നു പറഞ്ഞതും സുപ്രു ഒരു വളിച്ച ചിരി ചിരിച്ചു, അത് കണ്ടഭാവം കാണിക്കാതെ ആ പരിഷ്ക്കാരി സീറ്റിലേക്ക് ചാഞ്ഞു
അനൌണ്സ്മെന്‍റ് പറഞ്ഞു തുടങ്ങിയപ്പോളേക്കും എല്ലാരുമിരുന്നോണ്ട് ടക് ടക് എന്നു ശബ്ദം കേള്‍പ്പിക്കുന്നു, നാലു ഭാഗത്തേക്കും നോക്കുമ്പോള്‍ സീറ്റ്‌ ബെല്‍റ്റിടുകയാണ്, വലിച്ചോണ്ടു വന്ന ബെല്‍റ്റ്‌ രണ്ടു മിനിറ്റോളമിട്ടു കുത്തിക്കുത്തി ഏറ്റവുമൊടുവില്‍ കേട്ട ഒറ്റതിരിഞ്ഞ ടക് ശബ്ദം സുപ്രുവിന്റേതായിരുന്നു
വിമാനമനങ്ങിയുരുണ്ട് വിറയലോടെ ഒടുക്കത്തെ സ്പീഡില്‍ നിലത്തൂടെ പാഞ്ഞപ്പോള്‍ ചെറിയ പേടിയോടെ അടുത്തിരിക്കുന്ന പുള്ളിയേ നോക്കി, സുപ്രൂന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയിട്ട് ഞാനിതെത്രകണ്ടേക്കുന്നു എന്ന ഭാവം വരുത്തി ഒരു കൂസലുമില്ലാതെ ഇരിക്കുകയാണ്, പിറകിലേക്കുള്ള ചെറിയ ചരിവോടെ ടയറിന്‍റെ ശബ്ദംനിലച്ച് വയറ്റിലാന്തലുമായി വിമാനം നിശബ്ദനായി മാറിയപ്പോള്‍ അടുത്തിരുന്ന പരിഷ്ക്കാരിയുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പുറത്തെ കാഴ്ച്ചകാണാന്‍ സുപ്രു ഏന്തിവലിഞ്ഞൊന്നു നോക്കി....... തന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട്‌ അങ്ങേര് "കണ്ട്രി ഫെല്ലോ" എന്ന് പറയാതെപറഞ്ഞു
പരിഷ്ക്കാരി അടുത്തിരുന്ന് എന്തൊക്കെ ചെയ്യുന്നോ അതെല്ലാം ഇറുകണ്ണിട്ടുനോക്കി സുപ്രൂം ചെയ്തോണ്ടിരുന്നു, ഹെഡ്സെറ്റെടുത്തു ചെവീല്‍ തിരുകിയപ്പോള്‍ സുപ്രൂം തിരുകി, അങ്ങേരതിന്‍റെ അറ്റം എവിടെക്കൊണ്ടുക്കുത്തിയെന്നു കാണാഞ്ഞതുകൊണ്ട് സുപ്രുവത് ചുരുട്ടിക്കൂട്ടി എടുത്തിടത്തുതന്നെ വെച്ചു,
ഫുഡ്‌ വന്നു സ്പൂണും ഫോര്‍ക്കുമെടുത്തപ്പോള്‍ സുപ്രൂമെടുത്തെങ്കിലും ചിക്കന്‍പീസു കുത്തി അങ്ങേരുടെ പ്ലേറ്റില്‍ കൊണ്ടിട്ടു തല്ലുംകൂടി വാങ്ങണ്ടാന്നുകരുതി സ്പൂണുകൊണ്ടു മാത്രമാക്കി പ്രയോഗം....
ഫുഡിന്‍റെ ട്രോളിക്കു പിറകില്‍ മറ്റൊരു ട്രോളിയുരുണ്ടുവന്നപ്പോള്‍ അടുത്തിരുന്ന പരിഷ്ക്കാരി സുപ്രൂനേ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട്‌ ചോദിച്ചു " നാട്ടില്‍ എവിടെ " ?
"നൂറനാട്"
"കഴിക്കുവോ"?
"കഴിച്ചോണ്ടിരിക്കുവല്ലിയോ"
"അതല്ല... ലിക്വറ് കഴിക്കുവോന്നാ ചോദിച്ചത്?
" ഏയ് ഇല്ല".......അങ്ങേരങ്ങനെ ചോദിച്ചപ്പോള്‍ സുപ്രുവങ്ങ് നല്ലകുഞ്ഞായി....
എന്നാലത് വാങ്ങിച്ചിട്ട് എനിക്കിങ്ങ് തന്നേക്കണേ....
സുപ്രൂനുള്ളതുംകൂടി ചേര്‍ത്ത് അങ്ങേര് പടക്കോ പടക്കോന്നു പിടിപ്പിച്ചിട്ട് രണ്ടുഗ്ലാസ്സും കാലിയാക്കിയതിനു ശേഷം ഒരു പെഗ്ഗ് പിന്നേം വാങ്ങിച്ചു കുടിച്ചു. ഇതെല്ലാം കണ്ടോണ്ട് തലേന്ന് വാറ്റടിക്കാന്‍ പോയപ്പോള്‍ കാലേല്‍ ഉപ്പനച്ചത്തിന്‍റെ മുള്ളുകൊണ്ട് വരഞ്ഞുപൊടിഞ്ഞ ഭാഗത്തെ പൊറ്റയും ചൊറിഞ്ഞിളക്കിക്കൊണ്ട് സുപ്രു‍ അയാള്‍ടെ വായിലും നോക്കിയിരുന്നു,
കള്ളിന്‍റെ കെട്ട് മൂത്ത് പച്ചയ്ക്കു കുത്തിയിരുന്ന സുപ്രൂനേ തോണ്ടിതോണ്ടി കഥ പറയാന്‍ തുടങ്ങിയപ്പോള്‍ അങ്ങേര് സുപ്രൂനേക്കാൾ തറയാണെന്നു മനസ്സിലായി
കൂര്‍ക്കം വലിച്ചുകൊണ്ടൊരുറക്കോം കഴിഞ്ഞ് അങ്ങേര് ടോയിലെറ്റില്‍ പോയി ഫ്രഷ്‌ ആയി വന്നപ്പോള്‍ പഴയ കമ്പനിവെച്ച് സുപ്രുവൊന്നു വെളുക്കെചിരിച്ചെങ്കിലും ഒരു കോണുകൊണ്ട് ചെറുതായിട്ടൊരു ചിരി പ്രയാസപ്പെട്ടു വരുത്തിക്കാണിച്ച് വീണ്ടും പരിഷ്ക്കാരിയായി മാറി
സുപ്രൂന്റെയൊരു സ്വഭാവം വെച്ച് "എവിടുന്നു കുറ്റീംപറിച്ചു വന്നതാടോ"ന്ന് ചോദിക്കണമെന്നുണ്ടായിരുന്നു" എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ കമ്പനിയുടെ ആള് കയ്യില്‍ ബോര്‍ഡുംതൂക്കി കാത്തുനില്‍ക്കുമെന്നാണ് പറഞ്ഞത്. ഒരുപക്ഷെ അങ്ങനെയൊരാളിനെ കണ്ടില്ലങ്കില്‍ സുപ്രുവെങ്ങോട്ടുപോകുമെന്നുള്ള ടെന്‍ഷനിലായതുകൊണ്ട് പരിഷ്ക്കാരിയേ തല്‍ക്കാലം വെറുതേവിട്ടു....
ഞാന്‍ പല്ലുതേക്കാറില്ലന്നു തെളിയിക്കുന്ന ഫസ്റ്റാംക്ലാസ്സു ചിരിയുമായി കമ്പനിയുടെ ബോര്‍ഡും പൊക്കിപ്പിടിച്ചുനിന്ന മസ്സിരിയേ കണ്ടപ്പോളാണ് സുപ്രൂന്റെ ശ്വാസം നേരെ വീണത്‌,
വന്നിറങ്ങി സുപ്രു ആദ്യമായി കേള്‍ക്കുന്ന അറബിഭാഷ അവന്‍റെ വായില്‍നിന്നായിരുന്നു, തുപ്പലും തെറിപ്പിച്ച് തല്ലാന്‍വരുന്നപോലെ അവനെന്തൊക്കയോ പറഞ്ഞപ്പോള്‍ പാസ്പോര്‍ട്ടെടുത്ത് കയ്യിലേക്ക് വെച്ചുകൊടുക്കുമ്പോള്‍ സുപ്രൂന് തൊട്ടു പിറകില്‍ പാസ്പോര്‍ട്ടുംകൊണ്ടു നില്‍ക്കുന്നു "കുറ്റീംപറിച്ചു വന്ന സുപ്രൂന്റെ സഹയാത്രികനായ പരിഷ്ക്കാരി" :-P :-D
-------------------------------------------------------------
സന്തോഷ് നൂറനാട്

മോഹനന്‍ മുതലാളിയും


കൃത്യം അഞ്ചരക്ക് കമ്പനിയുടെ ബസ്സ്‌ പുറപ്പെടും... മോഹനന്‍റെ മൊബൈലില്‍ നാലരയ്ക്കാണ് ആദ്യത്തെ അലാറം ചിലയ്ക്കുന്നത്,
അപ്പോള്‍ വൈക്ലബ്യത്തോടെ വിരിയിക്കുന്ന കണ്ണുകള്‍ മനസ്സറിയാതെ വീണ്ടുമടയുന്നതൊരു പതിവാണ്,
കുറച്ചു കഴിയുമ്പോള്‍ "നീയിന്നു പണിക്കുപോകുന്നോ ഇല്ലിയോ എന്നിപ്പം പറഞ്ഞോണമെന്നുള്ള" നാലേമുക്കാലിന്‍റെ ഭീഷണിയലാറത്തെ ഞെട്ടലോടെ
കേട്ട് ബ്ലാങ്കെറ്റിനുള്ളില്‍നിന്നു പുറത്തേക്കു ചാടി കൈലിമുണ്ടും വാരിച്ചുറ്റിയോടുമെങ്കിലും 
ബാത്ത്റൂമിന്‍റെ വാതുക്കല്‍ ചെന്ന് തല ഭിത്തിയിലേക്ക്‌ താങ്ങി വീണ്ടും ഉറക്കത്തിലേക്കു പോകുന്നതു കാണാം. ബാത്ത്റൂമിന്‍റെ കൊളുത്തു നീങ്ങുന്ന ശബ്ദം ഞെട്ടിയുണര്‍ത്തിച്ച് അകത്തോട്ടെടുത്താല്‍ തിരിച്ചിറങ്ങുന്ന മോഹനന് പിന്നെ കാര്യങ്ങള്‍ ചടപടേന്നാണ്....
ഇതിനിടയ്ക്ക് തലചരിച്ചുപിടിച്ച് തോളില്‍ മൊബൈല്‍ഫോണ്‍ വെച്ച് നാട്ടിലേക്ക് വിളിച്ചുകൊണ്ട് തിടുക്കത്തില്‍ ഡ്യൂട്ടിക്കുപോകാനുള്ള ഒരുക്കം .....
കഴിഞ്ഞദിവസം മോഹനന്‍ വിളിക്കുമ്പോള്‍ സഹമുറിയന്‍മാര്‍ ഞെട്ടലോടെയാണതു കേട്ടുനിന്നത് :-
"കൊച്ചുമക്കളുടെ ആഗ്രഹവാണെന്നുംപറഞ്ഞ് അമ്മാവന്‍ വന്ന് ആനയെ കൊണ്ടുപോയെങ്കില്‍ കൊണ്ടുപൊക്കോട്ടെ .....നിനക്ക് തടയാന്‍പറ്റുവോ ???
ഇല്ലല്ലോ ??
അമ്മ തടയില്ലന്നെന്നിക്കറിയാം...... പുന്നാരയാങ്ങളയല്ലിയോ ?? ലോറിഎടുത്തോളാനല്ലേ അളിയനോട് ഞാന്‍ പറഞ്ഞത്?? എന്നിട്ട് കാറുംകൂടെ കൊണ്ടുപോയെന്നോ?? എന്നാപ്പിന്നെ ആ ജെ സീ ബീം കൂടെ അങ്ങ് കൊണ്ടുപോകാന്‍ പറയടീ ആ നാശത്തിനോട്...... എല്ലാംകൂടെ വേണവന്നുള്ള ആര്‍ത്തിയല്ല്യോ എല്ലാത്തിനും....ഇതൊന്നും ദൈവം പൊറുക്കില്ലകേട്ടോ... പറഞ്ഞേര് "
എനിക്ക് നിന്‍റെ ഒരു വിശദീകരണോം കേള്‍ക്കണ്ട.... പറയുമ്പോ എല്ലാർക്കും ഞാൻ ഗൾഫുകാരനാ, നാടും വീടും വിട്ട് ഇവിടെ വന്നു കിടക്കുന്നവർക്കേ ദണ്ണം മനസ്സിലാവത്തൊള്ള്....,എല്ലാരോടുമൊന്നു പറഞ്ഞേര് വളര്‍ന്നുവരുന്ന രണ്ടുപിള്ളാര് നമുക്കുമുണ്ടെന്ന്...
വെക്കുവാ..... പണിക്കുപോകാന്‍ സമയവായി......കാര്യങ്ങളൊക്കെ എന്തുചെയ്യണവെന്നു വന്നിട്ട് ഞാന്‍ പറയാം.....
ഇതെല്ലാം കേട്ട് ഞെട്ടിക്കൊണ്ട് പുറത്തേക്കുതള്ളിയ കണ്ണുമായി സഹമുറിയന്‍ ചോദിച്ചു :-
"ഡാ മോഹനാ, നീയാള് കൊള്ളാവല്ലോ ?? ഇത്രെയൊക്കെ മൊതലുണ്ടായിട്ടാണോ ഈ മൂട്ടകടീംകൊണ്ട് ഇവിടെവന്നു കിടക്കുന്നത് ? "
"ഒള്ളവന് പിന്നേം ആര്‍ത്തിയല്ലിയോ "... പിറകെ വേറൊരുത്തന്‍റെ പഞ്ച് ഡയലോഗ്......
മോഹനന്‍ കാലില്‍ സോക്സ് വലിച്ചുകയറ്റിക്കൊണ്ട് രണ്ടുപെരേം മാറിമാറിയൊന്നു നോക്കി.... :-/
"ഏത് മൊതലിന്‍റെ കാര്യവാ" ?? കഴിഞ്ഞാഴ്ച്ച നാട്ടിലോട്ടുപോയ ഹരിയുടെകയ്യില്‍ ഞാന്‍ സാധനം കൊടുത്തുവിട്ടതില്‍ കുറച്ചു കളിപ്പാട്ടോവില്ലാരുന്നോ??
അതിന്‍റടി നടക്കുവാ അവിടെ ".....‍ വന്നിട്ട് വേണം അതിനൊരു തീരുമാനമുണ്ടാക്കികൊടുക്കാന്‍....
--------------------------------------------------------------
കതകുംപൂട്ടി അഞ്ചരക്കുള്ള ബസ്സു പിടിക്കാനായി ആ ഗള്‍ഫുകാര്‍ ഓടുകയാണ്....ചിരി സഹിക്കാന്‍ വയ്യാതെ കൂട്ടുകാരും, കലിപ്പ് തീരാതെ മോന്തായം ഗൌരവത്തിലാക്കി ''മോഹനന്‍ മുതലാളിയും" ....... :-D
---------------------------------------------------------------
സന്തോഷ്‌ നൂറനാട്

കണ്ണന്‍കുട്ടാ നീയിതു കുടിക്കുന്നുണ്ടോ ?


കണ്ണന്‍കുട്ടാ നീയിതു കുടിക്കുന്നുണ്ടോ ?
ഇല്ലേ ഞാന്‍ ദേ ഈ അപ്പൂനുകൊടുക്കും... ന്നാ അപ്പൂ...മോന്‍ കുടിച്ചോ, കണ്ണന്‍കുട്ടന് വേണ്ട...
ടീവിയിലേക്ക് കണ്ണുംതള്ളി മുന്നോട്ടും പിന്നോട്ടും സൈക്കിളുന്തിക്കളിക്കുന്ന കണ്ണന്‍കുട്ടന്‍ തിടുക്കത്തിലിറങ്ങി ഒടിവന്നിട്ട് അപ്പൂന്‍റെ നേര്‍ക്കുനീണ്ട ആ ഗ്ലാസ്സ് പിടിച്ചുവാങ്ങി വായിലേക്കുവെച്ച് കഷ്ടിച്ച് രണ്ടുകവിള്‍ ഇറക്കും, എന്നിട്ടവന്‍ പിന്നെയുമോടും സൈക്കിളിലേക്ക്...
അപ്പൂനു കൊടുക്കുമെന്ന ഭീഷണിയില്‍ അമ്മിണിയമ്മ കണ്ണന്‍കുട്ടനേയൂട്ടിക്കുന്നതൊരു പതിവ് കാഴ്ച്ചയാണ്,
അപ്പു സുധയുടെ വിരലില്‍തൂങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മിക്കപ്പോഴും അന്ന് ടീവിയില്‍ കണ്ട എന്തിന്‍റെയെങ്കിലും സംശയങ്ങളുമുണ്ടാവും,
ഒരിക്കല്‍ അപ്പു ചോദിച്ചു...
ന്തുവാമ്മേ കണ്ണന്‍കുട്ടനു കുടിക്കാന്‍ കൊടുക്കുന്നേ ?
ആ അമ്മയ്ക്കറിയില്ല.....
നല്ല മണവാമ്മേ അയിന്.... നാളെ അമ്മിണിയമ്മയോടു ചോയിച്ചിട്ട് അച്ഛനോട് കടേന്നു മേടിച്ചോണ്ടുവരാന്‍ പറയാവോമ്മേ...
ഉം പറയാം.....
വാസുവേട്ടാ അപ്പുവിനു നാളെ ഒരുകുപ്പി ഹോര്‍ലിക്സ് വങ്ങാവോന്നു രാത്രിയില്‍ സുധ പറയുമ്പോള്‍ കണ്ണടച്ചുകിടന്ന അപ്പു പെട്ടന്ന് ചെവികൂര്‍പ്പിച്ചു,
"ഹോര്‍ലിക്സോ " അതെന്തുവാമ്മേന്നു ചോദിക്കാനായി തലയുയര്‍ത്താന്‍ തുടങ്ങിയതും വാസൂന്‍റെ മറുപടി ഉടനെവന്നു....
"പിന്നേ...ഹോര്‍ലിക്സ്, പാല് വാങ്ങിച്ച കാശുകൊടുത്തിട്ട് മാസം രണ്ടായി അപ്പളാ "....ഇതെന്തുവാ പുതിയൊരു ശീലം ? നീയീ ആവശ്യവില്ലാത്ത കാര്യവൊന്നും അവനേ പഠിപ്പിക്കല്ലേ...
ഓ... ടീവി കാണാന്‍പോകുമ്പം അങ്ങേലെ കണ്ണന്‍കുട്ടന് കുടിക്കാന്‍കൊടുക്കും .... അതിന്‍റെ മണംപിടിച്ചിട്ട് എന്തുവാന്നെന്നോടു ചോദിച്ചപ്പം എനിക്കങ്ങ് സങ്കടം തോന്നി,
നോക്കട്ടെ....പണിക്കാശീന്നിച്ചിരി മിച്ചംപിടിച്ച് അവനൊരു നിക്കറുമുടുപ്പും മേടിക്കണവെന്നു വിചാരിച്ചിരിക്കുവാ ഞാന്‍, വീട്ടുചെലവ് കഴിഞ്ഞെന്തെങ്കിലും കയ്യിലുണ്ടേല്‍ത്തന്നെ എവുടുന്നെങ്കിലും ഒരു കല്ല്യാണവോ പാലുകാച്ചോ വരും..... പിന്നെ കിട്ടുന്നിടത്തൂന്നു കടോം കുടെ വാങ്ങിക്കും പോകാതിരിക്കാന്‍ പറ്റുവോ ?
അല്ല...നീയെന്തിനാ അവനേംകൊണ്ട് അവിടെപ്പോയി അതൊക്കെ കാണിക്കുന്നത്, അവനാഗ്രഹിക്കുന്നതൊക്കെ സാധിച്ചുകൊടുക്കാന്‍ മനസ്സുമാത്രമുണ്ടായിട്ടു കാര്യവുണ്ടോ ?
എല്ലാം കേട്ടുകിടന്ന അപ്പു സുധയുടെ മുകളില്‍ക്കൂടി വലിഞ്ഞുകയറി നടുവിലേക്കൂഴ്ന്നിറങ്ങി വാസൂനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
"എനിക്കൊന്നും വേണ്ടച്ഛാ......അമ്മയോടു ഞാന്‍ ചുമ്മാ പറഞ്ഞതാ, കണ്ണന്‍റച്ഛനു പൈസ ഉണ്ടായിട്ടല്ലേ അതൊക്കെ വാങ്ങിക്കുന്നെ ".....
ഒരഞ്ചുവയസ്സുകാരന്‍ വീട്ടിലെ ഇല്ലായ്മകളെ അറിഞ്ഞുജീവിക്കാന്‍ കാണിച്ച മനസ്സുകൊണ്ടോ, ഇത്രത്തോളം ഒരച്ഛന്‍റെ മനസ്സുവായിക്കാന്‍ കഴിയുന്നതുകൊണ്ടോ ഈറനണിഞ്ഞ കണ്ണുകളോടെ സുധ അപ്പുവിനെ ചേര്‍ത്തുപിടിച്ചു....
കാലത്ത് വാസു പണിക്കുപോകാനായി സൈക്കിളിന്‍റെ സ്റ്റാന്‍റ് തട്ടിയ ശബ്ദം കേട്ടിട്ട് അപ്പു ഓടിവന്നു പതിവുമുത്തം നല്‍കി ചെറുചിരിയോടെ റ്റാറ്റാക്കയ്യുമായി നില്‍ക്കുമ്പോള്‍ സുധ അടുക്കളയില്‍ നിന്നു വിളിച്ചുപറയുന്നുണ്ട് .....
മോനേ സ്കൂളില്‍ പോവണ്ടേ .....വാ കുളിക്കാം
സന്ധ്യകഴിയുമ്പോള്‍ മുറ്റത്ത്‌ ചരലില്‍ ഉണ്ടാക്കുന്ന സൈക്കിളിന്‍റെ ടയറുരുളുന്ന ശബ്ദമാണ് അച്ഛന്‍ പണികഴിഞ്ഞു വന്നൂന്നുള്ള അപ്പൂനു കിട്ടുന്ന അറിയിപ്പ്‌, കാലുംനീട്ടിയിരുന്നു മടിയില്‍ സ്ലേറ്റും വെച്ച് അപ്പു തല കുമ്പിട്ടിരുന്നു കല്ലുപെന്‍സിലുകൊണ്ടെന്തോ കുത്തിവരയ്ക്കുമ്പോള്‍ കൈ രണ്ടും പിറകില്‍കെട്ടി വാസു പമ്മിവന്നിട്ട് "അപ്പൂസേ"ന്നു നീട്ടിയൊരുവിളി.....
അപ്പു തലയുയര്‍ത്തി അച്ഛനെപ്പംവന്നെന്ന അത്ഭുതത്തോടെ ചിരിച്ചുകൊണ്ടു ചാടിയെണീറ്റതും "ടെണ്‍ ട ടേം" ന്നൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് പിറകില്‍ മറച്ചു പിടിച്ചുകൊണ്ടുവന്ന ഒരുകുപ്പി ഹോര്‍ലിക്സ് അപ്പൂന്‍റെ മുന്നിലേക്ക്‌ നീട്ടി.....
അച്ഛന്‍റെ കയ്യീ പൈസയില്ലല്ലോ......വേണ്ടാരുന്നച്ഛാ.......
പറഞ്ഞു മുഴുവിക്കുംമുന്‍പേ വാസു അപ്പൂന്‍റെ കയ്യിലേക്ക്‌ ആ ഹോര്‍ലിക്സ് കുപ്പി വെച്ചുകൊടുത്തിട്ട് തലയില്‍ തടവിക്കൊണ്ടു പറഞ്ഞു,
"ആരുപറഞ്ഞു അച്ഛന്‍റെ കയ്യി കാശില്ലന്ന്‍, അച്ഛന്‍ കഷ്ടപ്പെടുന്നത് മോനുവേണ്ടിയല്ലേടാ അപ്പൂസേ......
ഇതീന്ന് മോനിച്ചിരി കലക്കിത്തരട്ടേന്നു പറഞ്ഞു സുധ ഹോര്‍ലിക്സ് കുപ്പി വാങ്ങി അടുക്കളയിലേക്ക് പോകുമ്പോള്‍ അപ്പു ചിരിയോടെ.... ആവേശത്തോടെ വിളിച്ചുപറഞ്ഞു.....
എനിക്കും.....അച്ഛനും.... അമ്മയ്ക്കും..... ഓരോ ഗ്ലാസ്സ് ഹോര്‍ലിക്സ് :-)
------------------------------
സന്തോഷ് നൂറനാട്

പ്രവാസി :-(



ചന്ദ്രേട്ടൻ ഡ്യൂട്ടികഴിഞ്ഞു റൂമിലെത്തി ധൃതിയിൽ കുളിച്ചൊരുങ്ങി പുറത്തേക്ക് പോയിട്ട് തിരിച്ചെത്തിയത് രണ്ടുമൂന്നു കവറിൽ നിറയെ സാധനവും വാങ്ങിയാണ്, ഉറക്കത്തിൽനിന്നും സഹമുറിയന്മാർ ഉണർന്നൂന്നുള്ള അറിയിപ്പ് കട്ടിലുകളുടെ കുലുക്കത്തിൽ മനസ്സിലായപ്പോൾ പിന്നെ കവറുകളുടെ ശബ്ദം വളരെ കുറച്ചേ കേട്ടുള്ളൂ... എന്നാലും കൊണ്ടുവന്ന സാധനങ്ങൾ മുറിയുടെ കോണിൽ ഒതുക്കിവെച്ചിരിക്കുന്ന ചെറിയ കാർട്ടൻബോക്സിൽ ചിട്ടയോടെ അടുക്കിവെച്ചിട്ടാണ് ചന്ദ്രേട്ടൻ ഉറങ്ങിയത്, ....
കാലത്ത് പണിക്കുപോകാൻ തയ്യാറെടുക്കുന്നതിനിടയിൽ ഒരുത്തൻ ചോദിച്ചു " അല്ല ചന്ദ്രേട്ടാ...ഞങ്ങളൊക്കെ പെട്ടിനിറയ്ക്കുമ്പോൾ രണ്ടു പെട്ടി തെകയാതെവന്നിട്ട് കാർഗോയിലും വിട്ട് എയർപോർട്ടിൽ ചെന്ന് കൊണ്ടുപോകുന്നതിന്റെ ഫൈനുമടച്ചാണ് നാട്ടിലേക്കു ചെന്നിറങ്ങുന്നത് . എന്നിട്ട് പരാതികൾക്ക് കുറവുണ്ടോ ?ഇതിപ്പോ നാളെ പോകാൻവേണ്ടി ഒറ്റ ദിവസത്തെ പർച്ചേസിംഗ്..... നിങ്ങളാ ശെരിക്കും ഭാഗ്യവാൻ ...
ഗുളികപ്പെട്ടി തുറന്ന് രാവിലത്തേക്കുള്ളതു വായിലിട്ടു വെള്ളംകുടിച്ചിട്ട്‌ കട്ടിലിൽ പുറത്തേക്കു കാലുംനീട്ടിയിരുന്ന് ചന്ദ്രേട്ടൻ തുടർന്നു...
പണ്ട് നിങ്ങള്ടെയൊക്കെ പ്രായത്തിൽ ഇവിടുന്നു കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയി വേണ്ടപ്പെട്ടവരെയൊക്കെ സുഖിപ്പിച്ച് ആ സന്തോഷം നേരിട്ടുകണ്ടു മനസ്സുനിറച്ചു മടങ്ങിവരാറുള്ള ഒരു ചന്ദ്രേട്ടനുണ്ടായിരുന്നു.....
നിങ്ങൾക്കതു മനസ്സിലാകണമെങ്കിൽ ഒന്നുമില്ലാത്തവനായി നാട്ടിൽ പോയി നിൽക്കണം...... സഹായമായി കൊടുത്ത പൈസ കടമായി ചോദിച്ചാൽപോലും ഒരു താൽപ്പര്യോം കാണിക്കാത്ത ബന്ധുക്കളെ കാണാം..... മൂടിതുറന്ന കുപ്പിക്കുമുൻപിൽ വട്ടംകൂടിയിരുന്ന് "എന്റെ ഹൃദയത്തിലാണ് നിന്റെ സ്ഥാന"മെന്ന് പറഞ്ഞ കൂട്ടുകാരുടെ തിരക്കു പിടിച്ച ഓട്ടം കാണാം...... അച്ഛൻ ഗൾഫിലല്ലെങ്കിൽ ഞങ്ങൾക്കൊരു ഗമയില്ലന്നു പറയുന്ന മക്കളെ കാണാം.......
കൂലിപ്പണിയാണെങ്കിലും കിട്ടുന്നതുകൊണ്ടു സന്തോഷമായിട്ട് അവൾക്കും പിള്ളാർക്കുമൊപ്പം ജീവിക്കണമെന്നു കണക്കുകൂട്ടി കുറച്ചുകാലം നാട്ടിൽനിന്നു. അന്നിതുപോലൊന്നുവല്ല എന്തു പണീംചെയ്യാനുള്ള ആരോഗ്യമുണ്ട്, പിള്ളേര് രണ്ടും നന്നായിട്ട് പഠിക്കുമായിരുന്നേ .... സ്കൂളിലൊക്കെ ചെന്നാൽ കണ്ണന്റെം ഉണ്ണീടേം അച്ഛനെന്ന ബഹുമാനത്തോടെ സാറുമ്മാരൊക്കെ അന്നെന്നെ കാണുമ്പോൾ മനസ്സങ്ങോട്ടു നിറഞ്ഞു തുളുമ്പും.....
കണ്ണൻ പള്ളിക്കൂടത്തിൽ ഏറ്റോംവല്ല്യ മാർക്കുവാങ്ങി പത്താംക്ലാസ്സു പാസ്സായി അവനെ അനുമോദിക്കുന്ന ചടങ്ങിൽ പഠിച്ച സ്കൂളിന്റെ സ്റ്റെജേൽ കേറി നിറകണ്ണുകളോടെ നിൽക്കുമ്പോൾ കുറുപ്പുമാഷ്‌ തോളിൽ പിടിച്ചു ശക്തിയിലൊന്നു കുലുക്കിയിട്ടു പറഞ്ഞു "ചന്ദ്രാ പുണ്ണ്യം ചെയ്ത അച്ഛനാടാ നീയെന്ന്"
പിന്നെയവരുടെ വിദ്യാഭ്യാസം.... അച്ഛന്റേം അമ്മേടേം ആശുപത്രി ചെലവുകള്..... വീണ്ടും ചന്ദ്രേട്ടന് പ്രവാസിയുടെ വേഷമെടുത്തണിയേണ്ടിവന്നു ....
ജീവിതത്തിലിന്നും പത്തിന്റെ പൈസ കയ്യിലെടുക്കാനില്ലാതെ ഇട്ടെറിഞ്ഞു പോകാൻ പറ്റാത്ത അവസ്ഥയിൽ ചന്ദ്രേട്ടനേയും കടബാധ്യതകളേയും ഇപ്പോളും ബാക്കിനിർത്തിക്കൊണ്ട് മക്കൾ ഒരുപാടുവളർന്നു....
ആഗ്രഹിച്ചതെല്ലാം പഠിപ്പിച്ചു കഴിഞ്ഞപ്പോൾ അവർക്ക് അതിനർഹതപ്പെട്ട ജോലികിട്ടി..... കല്ല്യാണംകഴിപ്പിച്ചു.... മക്കളായി....
ഇന്നത്തെപ്പോലെയല്ല "അന്നുമിന്നും എന്റെ തീരുമാനങ്ങൾക്കു സമ്മതംമൂളുക" എന്നൊരു ജോലിയേ വീട്ടിലവൾക്കുള്ളൂ.... ഇപ്പോളത്തെ പെൺപിള്ളാരൊന്നും അങ്ങനെയല്ലല്ലോ? ജീവിതത്തിൽ പല തീരുമാനങ്ങളുമെടുക്കാൻ അവർക്കുകൂടി അവകാശമുണ്ട്, അതിനുള്ള അറിവുണ്ട്.....
പിന്നെയൊരു കുഴപ്പമുണ്ട്, അപ്പൂപ്പനും അമ്മൂമ്മേം എന്താ നമ്മുടെകൂടെ താമസിക്കാത്തത് ? എന്താ കാണാൻ പോകാത്തത് ? എന്ന ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ..... ഇല്ലങ്കിൽ ആ കുഞ്ഞുങ്ങളും നാളെ അതനുകരിക്കാനുള്ള പ്രവണത വന്നുകൂടാഴികയില്ല......
പിന്നെ, ഒരു ദുഃഖം മാത്രമുണ്ട്, അതുംകൊണ്ടേ ഞങ്ങള് മടങ്ങൂ.....
കെട്ടുറപ്പുള്ള ഒരു കുടുംബജീവിതം മക്കൾക്കു സമ്മാനിച്ചു ഞങ്ങൾ മാത്രമുള്ള ആ പഴയ കാലത്തേക്ക് പിന്നെയും തിരിച്ചെത്തിയെങ്കിലും അന്ന് നഷ്ട്ടപ്പെടുത്തിയത് യൗവ്വനമെങ്കിൽ ഇന്ന് നഷ്ടപ്പെടുത്തുന്നത് വേച്ചു വീണുപോയെങ്കിൽ ഓടിവന്നു താങ്ങാനും മടിയിൽ കിടന്നു മരിക്കാനും ഭാഗ്യമില്ലാത്ത വാർദ്ധക്ക്യമാണ്.....
________________________________________
സ്വന്തം കണ്ണുകളിലെ നനവ്‌ സഹമുറിയന്മാരിലേക്കു പടരുന്നൂന്ന് മനസ്സിലാക്കിയിട്ടാവണം-
`ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു,"
" ഡാ മക്കളേ ..... ഇന്ന് പെട്ടികെട്ടാണ്, വൈകിട്ടെന്റെ വകയാ ഭക്ഷണം, പറഞ്ഞില്ലാന്നു വേണ്ട.... എന്തുവാന്നുവെച്ചാൽ പറഞ്ഞോണം" :-)
-------------------------------
സന്തോഷ് നൂറനാട്

കൗതുകവാര്‍ത്ത

Image may contain: 1 person, hat, outdoor and closeup

താൻ പാതി ദൈവം പാതീന്നു പറയുംപോലെയാണ് പരീക്ഷയ്ക്ക് ബഞ്ചിൽ അടുത്തിരിക്കുന്നവനും നമ്മളും തമ്മിലുള്ള ബന്ധം ,പത്തിലെ പരീക്ഷയ്ക്ക് പത്തുദിവസം മുൻപു മുതൽ ഒരേയൊരു പ്രാർത്ഥന "ഷാജിയുടെ അടുത്താവണേ ഈശ്വരാ"ന്നായിരുന്നു അവനാണെങ്കിൽ എന്റെ പാതി ആവശ്യമില്ല.....
പക്ഷെ പ്രാർത്ഥന വെറുതെയായിപ്പോയി..... ഞാനിരിക്കുന്ന ഹാളിലേയല്ലവൻ. ക്വസ്റ്റ്യൻ പേപ്പർ കയ്യിൽ കിട്ടിയാൽ കൃഷ്ണമണികൾ കണ്ണിന്റെ ഇടത്തേക്കു മാത്രം കൂർപ്പിച്ചു പിടിച്ച് എന്റെ പേപ്പറും ടാർജെറ്റ് ചെയ്തിരിക്കുന്ന എല്ലാംകൊണ്ടും എന്നേക്കാൾ ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നവനെയാണ് കിട്ടിയത്...
രാവിലെമുതൽ ഒഴിക്കുംതോറും നിറയുന്ന മൂത്രസഞ്ചിയായിരുന്നു എനിക്ക്, അന്ന് റൈനോൾഡ്സിന്റെ രണ്ടു പേന കയ്യിൽ കരുതി. എഴുതിമറിക്കുന്ന കൂട്ടത്തിൽ ഒന്നു നിന്നുപോയെങ്കിലോന്നു കരുതി സ്റ്റെപ്പിനിയായി വീട്ടിൽനിന്നും തന്നുവിട്ടതാണ്,
പരീക്ഷാഹാളിലേക്ക് കയറാനുള്ള ബെല്ലിനുമുൻപ് പള്ളിക്കൂടം മുറ്റത്ത് ചുറ്റുവട്ടം കണ്ണോടിക്കുമ്പോൾ പേടിപ്പിക്കുന്ന ഒരുതരം പഠിത്തം, ഇടയ്ക്ക് സ്വന്തം തലയിൽ അടിച്ചുകൊണ്ട് നോട്ടുബുക്കിൽ നോക്കി കണ്ണ് പെട്ടന്നു വലിച്ച് ആകാശത്തേക്കു നോക്കി ഉത്തരം പറഞ്ഞു പഠിക്കുന്നവർ.... ചോദ്യോത്തര പംക്തി നടത്തുന്നവർ.... ഒരു വർഷത്തോളം സമയം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്ന ഏതാനും മിനിറ്റുകളെ ഭീകരമാക്കിക്കൊണ്ട് ഞാനും കയ്യിലുള്ള നോട്ടുബുക്ക് തുറന്നു വെച്ച്.പിറുപിറുത്തുകൊണ്ടിരുന്നു.
സെക്കന്റ്‌ ബെല്ലു മുഴങ്ങിയതും പെൺപിള്ളാരൊക്കെ പ്രാർത്ഥിച്ചുകൊണ്ടായിരുന്നില്ല ഭജനനടത്തിയാണ് അകത്തേക്കു പോയത്. രാവിലെ പിച്ചിപ്പറിച്ചുതിന്ന രണ്ടു ഗോതമ്പ്ദോശ പുറത്തേക്കു വരാനുള്ള അനുവാദം കാത്തുനില്‍ക്കുന്നപോലെയൊരു തോന്നല്‍ ......
"എല്ലാം പഠിച്ച ചോദ്യങ്ങളായിരിക്കണേന്നു പറഞ്ഞാൽ ദൈവം പെട്ടുപോകുമെന്നറിയാവുന്നതുകൊണ്ട് "വരുന്ന സാറ് പാവംപിടിച്ചതാകണേ"ന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചത്‌ .
ഞങ്ങൾ എണീച്ചു നിന്നതും കയ്യുയർത്തി ഇരിക്കാനാംഗ്യം കാണിച്ചുകൊണ്ട് ടീച്ചർ കടന്നുവന്നതുതന്നെ മോങ്ങാനിരുന്ന നായയുടെ തലേൽ തേങ്ങാവീണതുപോലെയാണ്
"അറിയാവുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതിയാൽ മതി, കണ്ടെഴുത്തും കേട്ടെഴുത്തുവൊന്നും നടക്കില്ല.... വല്ല തുണ്ടോ പേപ്പറോ കയ്യിലെങ്ങാണം ഇരിപ്പുണ്ടെങ്കിൽ ഇങ്ങ് തന്നേര്..... പിടിച്ചാൽ പരീക്ഷയെഴുതിക്കത്തില്ല പറഞ്ഞേക്കാം "
പ്രാർത്ഥന വിഫലമായിപ്പോയ നിമിഷങ്ങൾ .... ലോകത്തിൽ ഇന്നുവരെ കണ്ടതിൽ ഏറ്റവും വൃത്തികേട്ട പെണ്ണുംപിള്ള ഇതാണെന്ന് ചിന്തിച്ചു , ക്വസ്റ്റ്യൻ പേപ്പർ കയ്യിലേക്കു തരുമ്പോൾ, അവരടിച്ച പെർഫ്യൂമൊ പൌഡറോ എന്താന്നറിയില്ല അച്ചടിമഷിയുടെ ഗന്ധത്തിനൊപ്പം ചേർന്ന് ശ്വാസം മുട്ടുംപോലെ.... നിശബ്ദതയെ കുത്തിത്തുരന്നുകൊണ്ട് മേൽക്കൂരയുടെ ഇടുക്കുകളിൽ പ്രാവുകളുടെ പേടിപ്പിക്കുന്ന കുറുകുറു ശബ്ദം....ഒരു ധൈര്യത്തിന് എഴുതി കയ്യിൽ വെച്ച തുണ്ടുകൾ പുറത്തെടുക്കാൻ ഭയപ്പെട്ട നിമിഷങ്ങൾ.....
എസ് എസ് എൽ സി പരീക്ഷയെഴുതിക്കഴിഞ്ഞ് ഒരു നീണ്ടയവധിയുമാഘോഷിച്ച് റിസല്‍ട്ടറിയുന്നതിന്‍റെ തലേന്ന് എന്നേ തല്ലിത്തല്ലി കൊഴതെറ്റിയ, കയ്യില്‍ തൈലോം തൂത്തുനടക്കുന്ന ചന്ദ്രന്‍ സാറ് വഴിയില്‍ കണ്ടപ്പോള്‍ ചോദിച്ചു.....
പൊട്ടുവോടാ......
"എല്ലാം എഴുതിയിട്ടൊണ്ട് സാറേ, ജയിക്കുവാരിക്കും" എന്ന് മറുപടി കൊടുക്കുമ്പോള്‍ ഒരു വിശ്വാസമില്ലായ്മയുടെ തലയാട്ടല്‍ നടത്തി സൈക്കിളില്‍ ചെയിന്‍പെട്ടിയുരയുന്ന ശബ്ദോം കേള്‍പ്പിച്ചുകൊണ്ട്‌ സാര്‍ കടന്നുപോയി........
_____________________________________________
എസ് എസ് എല്‍ സി പരീക്ഷയെഴുതിയിട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ ഉമിത്തീയില്‍ നില്‍ക്കുന്ന ദിവസമാണിന്ന്.... ആകാംഷയോടെ
നാളത്തേ റിസല്‍ട്ടറിയാനായി....
അവര്‍ക്ക് വിജയാശംസകള്‍ അര്‍പ്പിക്കുന്നതിനൊപ്പം നമ്മുടെയാ പരീക്ഷപ്പനിയും ചങ്കിടിപ്പും ഓര്‍മ്മകളിലോടിയെത്താന്‍ ഈ എഴുത്ത് കാരണമായെങ്കില്‍, ഓർമ്മകളുണർത്തി കുത്തിട്ടു നിർത്തും മുന്‍പ് ഒരു കൌതുകവാര്‍ത്ത കൂടി പറയാം .........
"അന്നെല്ലാരേം ഞെട്ടിച്ചുകൊണ്ട് ഞാനും ജയിച്ചാരുന്നു കേട്ടോ" :-D :-D
______________________________________________
സന്തോഷ്‌ നൂറനാട്

കരാട്ടേയും പാച്ചുവും

Image may contain: 1 person, hat, outdoor and closeup

ബ്രൂസിലിരാജുവാണ് നാട്ടിലെ ബ്ലാക്ക് ബെൽറ്റ് കിട്ടിയ കരാട്ടേക്കാരന്‍...കഴുത്തുവട്ടം കിടക്കുന്ന തടിച്ച കറുത്തചരടില്‍ പുലിപ്പല്ലു കാണുംവിധം ഷര്‍ട്ടിന്‍റെ ബട്ടണൂരിമാറ്റി ബുള്ളറ്റില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ വല്ല്യ പരിചയമൊന്നുമില്ല
ഒരുദിവസം ബ്രൂസിലിരാജുവിന്‍റെ വീട് തെരക്കിയറിഞ്ഞു പാച്ചു അവിടെച്ചെന്ന്‍ വിവരം പറഞ്ഞു...
"കരാട്ടെ പഠിക്കണം"
അതിനെന്താ ശനിയാഴ്ച രാവിലെയിങ്ങു പോരാന്‍ പറഞ്ഞതും മസ്സിലൊക്കെ പിടിച്ചു കയറ്റിയാണ് പാച്ചു വീട്ടിലേക്കു പോയത്
ഉപ്പുകണ്ടം ബ്രദേഴ്സ് സിനിമ കണ്ടിറങ്ങിയപ്പോള്‍ മുതല്‍ കടന്നുകൂടിയ പാച്ചുവിന്‍റെ ആഗ്രഹമായിരുന്നു അഭ്യാസിയാകണമെന്ന്,
പടംതുടങ്ങി കുറച്ചുകഴിയുമ്പോള്‍ നീട്ടിവളര്‍ത്തിയ മുടിയുംകൊണ്ട് തലവെട്ടിത്തിരിച്ച് ബാബു ആന്‍റണി വന്നൊരു തകര്‍പ്പുണ്ട്...യാ...ഹൂ... ഹോ.... ഹൈ.... oഷ്.....
അന്ന് തിയേറ്ററില്‍നിന്നുമിറങ്ങിയ പാച്ചു മനസ്സിലുറപ്പിച്ച തീരുമാനമായിരുന്നു ഇത്
ശനിയാഴ്ച്ചതന്നെ ബ്രൂസിലിരാജുവിന്‍റെ വീട്ടുമുറ്റത്ത് കുറച്ചഭ്യാസികളുടെയൊപ്പം പാച്ചു കരാട്ടേയുടെ ബാലപാഠം തുടങ്ങി....ഒന്നുരണ്ടാഴ്ചത്തെ പഠിത്തം കഴിഞ്ഞപ്പോളേക്ക് പോകുന്ന പോക്കിലോക്കെ റോഡുസൈഡില്‍ കാണുന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ മണ്ടകള്‍ കാലുവീശിയരിഞ്ഞുവീഴ്ത്തിയും ഓടിച്ചെന്നു കെളന്നുപൊങ്ങി തെങ്ങേല്‍ചവുട്ടി കവച്ചു ചാടിയുമൊക്കെ ഒരു കരാട്ടെക്കാരനായി പാച്ചു മാറിക്കൊണ്ടേയിരിക്കുകയാണ്,
വൈകിട്ട് ക്രിക്കറ്റ് കളിക്കാന്‍ വരുന്ന കൂട്ടുകാരുടെയൊക്കെ മുന്‍പില്‍ "അപ്പര്‍പഞ്ച്, മിഡില്‍പഞ്ച്, ലോവര്‍പഞ്ച്, ബ്ലോക്ക്‌ , ഇഡാമർ ഹയ്യാ ഹുവാ" എന്നൊക്കെ ബഹളമുണ്ടാക്കി സ്റ്റെപ്പുകള്‍ ഇറക്കുമ്പോള്‍ കൂട്ടുകാര്‍ക്കൊക്കെ പാച്ചുവിനോടു പേടിയും ബഹുമാനവുമായിത്തുടങ്ങി !!
ഒരുദിവസം അന്നത്തെ കെള കഴിഞ്ഞു പാച്ചു ബ്രൂസിലിയാശാനുമുന്പില്‍ "ഉസ്" വണങ്ങി പോകാന്‍ തുടങ്ങുമ്പോള്‍ ചങ്ങലപൊട്ടിപ്പോയ ഒരു നെഞ്ചക്ക് നീട്ടിക്കൊണ്ടു പറഞ്ഞു "നീയിതാ വെല്‍ഡിംഗ് വര്‍ഷാപ്പില്‍ കൊടുത്തൊന്നു വിളക്കിച്ച് നാളെയിങ്ങു കൊണ്ടുവരണം....".
ആശാന്‍റെ മുറിഞ്ഞുപോയ നെഞ്ചക്കുംകൊണ്ട് വരുന്നവഴിതന്നെ വര്‍ഷാപ്പില്‍ കേറി വിളക്കിച്ചു ചേര്‍ത്ത്‌ വീട്ടിലേക്കു പോകുമ്പോള്‍ പാച്ചു കണക്കുകൂട്ടി ഇതൊന്നു പഠിച്ചിട്ടുതന്നെ കാര്യം, ബാബുആന്‍റണിതന്നെ ചില സിനിമയില്‍ നെഞ്ചക്ക് കറക്കുന്നത് കണ്ടിട്ടുണ്ടങ്കിലും ഒരെണ്ണം കയ്യില്‍കിട്ടുന്നതിപ്പളാ, ഇതുവച്ച് കൂട്ടുകാരെയൊന്നു ഞെട്ടിക്കാന്‍ പറ്റിയ അവസരമാണ് ...
വീട്ടിലാരുമില്ലാത്ത തക്കംനോക്കി ദേഹമാസകലം എണ്ണവാരിത്തേച്ച് ഒരു കളരിയാശാന്‍റെ ലുക്കില്‍ പാച്ചു നെഞ്ചക്കുംകൊണ്ട് മുറ്റത്തേക്കിറങ്ങി, മരുന്നിനുപോലും റോഡില്‍ക്കൂടിയാരും പോകുന്നില്ലന്ന സങ്കടത്തില്‍ നില്‍ക്കുമ്പോള്‍ സഞ്ചിയും കക്ഷത്തില്‍വെച്ച് റേഷന്‍കടയിലേക്കു വെച്ചുപിടിക്കുന്നു കൂട്ടുകാരന്‍ സുരേഷ്...
ഡാ... സുരേഷേ.......
സുരേഷ് തിരിഞ്ഞുനോക്കി... മുറ്റത്ത്‌ പാച്ചു സ്റ്റീല്‍ബോഡിയില്‍ എണ്ണതേച്ചു വെങ്കുണിച്ച ചിരിയുമായി നിൽക്കുന്നു ...
ഇങ്ങോട്ടുവന്നേ......
റേഷന്‍കടയടക്കുവെടാ...പിന്നെവരാം, എന്തുവാ കയ്യില് ?
അത് കാണിക്കാനാ...ഇങ്ങോ വാടാ...
ലൈനേലെറിഞ്ഞു കരണ്ടു കളയുന്നതാന്നോടാന്നും ചോദിച്ച് സുരേഷു ചാടി മുറ്റത്തേക്കു വന്നതും പുച്ചത്തോടെ പാച്ചുവൊരു ചോദ്യം "
നീ സിനിമേലൊന്നുവിത് കണ്ടിട്ടില്ലേ ?
സുരേഷു പെട്ടന്ന് വാ പൊളന്നുകൊണ്ട് കണ്ടിട്ടുള്ള പടങ്ങളിലൂടെ ഊളിയിടുമ്പോള്‍ പാച്ചു ചാടിക്കേറിപ്പറഞ്ഞു
ഇതാണ് നെഞ്ചക്ക്..... കരാട്ടേയിലുള്ളതാ, ദാണ്ടീയറ്റം ചെന്ന് എതിരാളിയുടെ തലയ്ക്കടിക്കും എന്നിട്ട് നമ്മടെ കക്ഷത്തിലോട്ടു വന്നു കേറും...ഈ ചങ്ങലേടെ നടുക്കുപിടിച്ചോണ്ട് കൈ കറക്കിയാലുണ്ടല്ലോ ഒരു പത്തു പേരുണ്ടേലും അടിച്ചെല്ലാത്തിന്റെം തലപൊട്ടിക്കാം.....എനിക്കിന്ന് ബ്രൂസിലിയാശാന്‍ തന്നതാ
പാച്ചു കൂട്ടുകാരനായതിലുള്ള അഹങ്കാരവും അഭിമാനവും മുഖത്തു വരുത്തിക്കൊണ്ട് അണ്ണാക്കു തുറന്നു നിൽക്കുകയാണ് സുരേഷ് !!
"കറക്കുന്നയെങ്ങനാടാ ...ഒന്ന് കാണിച്ചേ" ?
സുരേഷിന്റെയാവശ്യം കേട്ട് പാച്ചു ചുറ്റുവട്ടവൊന്നു പാളിനോക്കി.... സകലദൈവങ്ങളേം മനസ്സില്‍ വിളിച്ചുകൊണ്ട് നെഞ്ചക്കിന്‍റെ ഒരറ്റം മുറുക്കെപ്പിടിച്ച് മറ്റേയറ്റം സര്‍വ്വശക്തിയുമെടുത്താഞ്ഞു വീശി....
ചീറിവന്ന നെഞ്ചക്കിനെ സ്വീകരിക്കാന്‍ പൊക്കിപ്പിടിച്ചു തയ്യാറാക്കിവെച്ച കക്ഷത്തിനവസരം കൊടുക്കാതെ താടിയെല്ലേറ്റെടുത്തു ഭംഗിയാക്കി ....
നിലംതല്ലി വീണ പാച്ചു..... ജീവനുംകൊണ്ടോടിയ സുരേഷ്.......
പാച്ചുവിന്‍റെ കാര്യമെന്തായിക്കാണുവോന്നും ചിന്തിച്ച് നഖോംകടിച്ച് റേഷന്‍കടയില്‍ സുരേഷു ക്യൂനില്‍ക്കുമ്പോള്‍ സ്വപ്നസഞ്ചാരി ഓട്ടോ പാഞ്ഞു വരുന്നുണ്ട്......
സുരേഷ് പിന്നേം തിരിഞ്ഞുനോക്കി...പാച്ചുവിന്‍റെ മുഖം തോര്‍ത്തില്‍ പൊതിഞ്ഞുവെച്ചേക്കുന്നു, ഓട്ടോയുടെ അറ്റത്തിരുന്ന വടക്കേലെ രായപ്പന്‍കൊച്ചാട്ടന്‍റെ കഴുത്തേല്‍ക്കൂടെ നെഞ്ചക്ക് ഞാന്നുകിടപ്പുണ്ട്, കടിച്ച പാമ്പിനെ ഡോക്ടറെ കാണിക്കാന്‍കൊണ്ടുപോകുന്ന ജിജ്ഞാസ ആ മുഖത്തൂന്നു വായിച്ചെടുക്കാം.....
ശരവേഗത്തില്‍ പാഞ്ഞുപോകുന്ന ഓട്ടോയുടെ പിന്നില്‍ എഴുതിയിരിക്കുന്ന "ഈ പാവം പൊയ്ക്കോട്ടേ" എന്ന വരികള്‍ പാച്ചു പറയുന്നതുപോലെതോന്നി :-P :-P
--------------------------------------------------------------------
സന്തോഷ് നൂറനാട്

ആദ്യരാത്രി

Image may contain: 1 person, hat, outdoor and closeup

കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ തളത്തില്‍ ദിനേശനെപ്പോലെ ജനലു തുറന്നിട്ട്‌ ഒരാവശ്യോമില്ലാതെ
വിദൂരതയിലുള്ള പട്ടികൊരകേട്ടുകൊണ്ട് ഇരുട്ടിന്‍റെ ഭംഗിയാസ്വദിക്കുകയാണ് അരുണ്‍. ഏതു നിമിഷവും കടന്നുവരാം നവവധു,
ഇവളെ പെണ്ണുകാണാന്‍ പോയപ്പോള്‍ അവിടിരുന്നു പലരും പെണ്ണിന്‍റെ പേര് പലയാവര്‍ത്തി പറഞ്ഞെങ്കിലും "എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലായിക്കോ" ന്ന് കേട്ടിട്ട് തൊട്ടടുത്ത മുറിയിലേക്ക് കയറുമ്പോള്‍ പാതി അടുക്കളയിലും അതിന്‍റെ പാതി പുറത്തേക്കുമായി നില്‍ക്കുന്ന പെണ്ണിനോടാദ്യം ചോദിച്ചതും പേരെന്തുവാന്നാ...
മറുപടിപറഞ്ഞതിനൊപ്പംതന്നെ ആരുടെയോ ഒറ്റ തള്ളലില്‍ ആള് മൊത്തത്തില്‍ മുറിയിലേക്ക് വരികയും പിന്നില്‍ ഒരു കൂട്ടച്ചിരിയും കേട്ടു, പിന്നെയാകെപ്പാടെ നിശബ്ദതയായിരുന്നു , അതുവരെയവിടെ സംഭാഷണവിഷയമാക്കിയ ഇവിടുത്തെ ഉത്സവത്തിന് ആനയിടഞ്ഞ കഥയവിടെ സ്റ്റോപ്പായി, അടുക്കളയിലും കനത്ത നിശബ്ദത, ഇത്രയും തീഷ്ണമായി ചെവിയോര്‍ത്തുനില്‍ക്കുന്ന ശ്രോതാക്കള്‍ക്കിടയിലൂടെ വേണം എന്തെങ്കിലുമൊക്കെ ചോദിച്ചറിയാന്‍.....മനസ്സില്‍ കരുതിവെച്ച പല ചോദ്യങ്ങളും വിഴുങ്ങി
എല്ലാ പെണ്ണുകാണലിലും കാണാറുള്ള വിദ്യാഭ്യാസ വിവരാന്യേഷണവും ഒടുവില്‍ എന്നെ ഇഷ്ടമായോ എന്ന ചോദ്യവും ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു......
ആ മറുപടിയില്‍ തൃപ്തനായി തിരിയാന്‍ തുടങ്ങുമ്പോള്‍ അവള്‍ അടുക്കളയുടെ കര്‍ട്ടന്‍പിരിച്ചു കയറുപോലെയാക്കി വലിച്ചു നിര്‍ത്തിയിട്ടുണ്ട്. അവധി തീരെയില്ലാത്തതുകൊണ്ട് പത്തുദിവസത്തിനുള്ളില്‍ കല്ല്യാണം വേണമെന്ന തീരുമാനം അവരോടൊപ്പം ചെന്നിരുന്നപ്പോള്‍ത്തന്നെ പറയുമ്പോള്‍ ബ്രോക്കര്‍ കൃഷ്ണന്‍ചേട്ടന്‍റെ മുഖത്താണ് സന്തോഷം കൂടുതല്‍ അലതല്ലിയത്, ദുബായില്‍ നിന്നും അവധിക്കുവരുമ്പോള്‍ അവിടെ കൂട്ടുകാരുടെ ചോദ്യത്തിന് " നോക്കുന്നുണ്ട് ശരിയായെങ്കില്‍ കഴിഞ്ഞിട്ടേ പോരൂ" ന്ന് പറഞ്ഞിറങ്ങാന്‍ തുടങ്ങിയിട്ട് ഇത് നാലാമാത്തെ അവധിക്കുവരവാണ്....
ഈ പ്രാവശ്യം വന്നപ്പോളും കൃഷ്ണന്‍ചേട്ടന്‍റെ അപ്ഡേറ്റ് സ്റ്റോക്ക് പെണ്ണുകാണല്‍ ചടങ്ങുകളില്‍ പങ്കുകൊണ്ട് ഇളിഭ്യനായി ഒടുവില്‍ അവധികഴിഞ്ഞു തിരിച്ചു പോകാനുള്ള ദിവസങ്ങള്‍ ഏതാണ്ടടുത്തു വരുമ്പോളാണ് കൃഷ്ണന്‍ചേട്ടന്‍ കാലത്തു വീട്ടിലേക്കുവന്നിട്ട് മനസ്സില്ലാമനസ്സോടെയൊരു ഫോട്ടോ പുറത്തെടുത്തു കാണിച്ചത്
അരുണ്‍ ആ ഫോട്ടോ വാങ്ങി നോക്കി, കാണാന്‍ വല്ല്യ തെറ്റില്ല..... പതിവുപോലെ കൃഷ്ണന്‍ചേട്ടന്‍റെ അന്നത്തെ വരുമാനമാര്‍ഗ്ഗമെന്ന് കരുതിയിട്ടുതന്നെ പറഞ്ഞു :-
"ഇല്ല കൃഷ്ണന്‍ചേട്ടാ, ഞാന്‍ വരുന്നില്ല.....പെണ്ണിനെ കൂടെ കൊണ്ടോവാന്‍ പറ്റിയ ജോലിയൊന്നുവല്ല എനിക്ക്. അത് ചേട്ടനുമറിയാവല്ലോ, വെറുതെയെന്തിനാ
എനിക്കുവേണ്ടി അവര് ബേക്കറിക്കാശു ചെലാവാക്കുന്നെ, എന്‍റെ അവസ്ഥ നിങ്ങളവിടെയൊട്ടു പറയത്തുവില്ല",
"അരുണേ ഇതങ്ങനെയൊന്നുവല്ല, "നിന്‍റെ തീരുമാനം ഓക്കേന്നാണെങ്കില്‍" അവര്‍ക്ക് സമ്മതമാ, പെണ്ണിനെ കാണാനും പോകേണ്ട".....
ആ വാക്കിലെ ഉറപ്പുകണ്ടിട്ട് ഫോട്ടോവാങ്ങിച്ചിട്ടൊന്നൂടെ നോക്കുമ്പോള്‍ കൃഷ്ണന്‍ചേട്ടന്‍ തുടര്‍ന്നു :-
പത്തു കൊല്ലം മുന്‍പ് അയലത്ത് വീട്ടിലെ എഴുപതു വയസ്സുള്ള ഒരു കെളവന്‍ പീഡിപ്പിച്ച ഒരു പെൺകുഞ്ഞിന്റെ വാര്‍ത്ത ടീവീലും പത്രത്തിലുമൊക്കെ വന്നിട്ടുണ്ട്, പാവങ്ങളാ.....അവരൊക്കെ അന്നീ കുഞ്ഞിനെ വില്‍പ്പനയ്ക്കുവെച്ച് ഒരുപാടു കാശുണ്ടാക്കി മടങ്ങിപ്പോയെങ്കിലും അന്നും ഇന്നും അതിന്‍റെ ദുരന്തമനുഭവിക്കുന്ന പെണ്‍കുട്ടിയാണിത് ,നിനക്കു പെണ്ണുകിട്ടാത്ത അവസ്ഥ മുതലാക്കി കൊണ്ടുവന്ന ആലോചനയായി കാണണ്ട, കുറച്ചു വൈകിയാണെങ്കിലും നിനക്ക് നല്ല പെണ്ണിനെത്തന്നെ കിട്ടും. പിന്നെ, പെണ്ണുകണ്ട് മടുത്തവര്‍ക്കു മുന്‍പിലേക്ക് ഈ ഫോട്ടോ ഞാന്‍ വെറുതെയൊന്നു വെച്ചുനീട്ടും, അവള്‍ക്കൊരു ജീവിതമുണ്ടാകാന്‍ സദാചാരം പ്രസംഗിക്കാന്‍ സമയംകിട്ടാതെ നടക്കുന്ന വെറുമൊരു ബ്രോക്കറിന്‍റെ ആഗ്രഹമായി കണ്ടാല്‍മതി .....
എന്തെങ്കിലുമൊത്തുവന്നാല്‍ അറിയിക്കാമെന്നു പറഞ്ഞു കൃഷ്ണന്‍ചേട്ടന്‍ തിരിഞ്ഞുനടക്കുമ്പോള്‍ " നിക്ക് ചേട്ടാ" എന്ന അരുണിന്‍റെ പിന്‍വിളി ഒരു പെണ്ണുകാണലില്‍ നിന്നും ഇന്ന് കാലത്ത് പത്തരക്കുള്ള മുഹൂര്‍ത്തത്തില്‍ കല്ല്യാണത്തിലേക്കുമെത്തിയപ്പോള്‍ ആദര്‍ശം പ്രസംഗിക്കുന്നവര്‍ "ഇങ്ങനെയുള്ള ഗള്‍ഫുകാര്‍ക്ക് പെണ്ണുകിട്ടണമെങ്കില്‍ അരുണിനെപ്പോലെ കടുംകൈ ചെയ്യണമെന്നു വിധിയെഴുതി", ആരുടേം മുന്‍പില്‍ കൈനീട്ടാതെ അദ്ധ്വാനിച്ചുതന്നെ കുടുംബം നോക്കുന്ന മനുഷ്യത്വമുള്ള പ്രവാസിയെന്നു പറയാന്‍ സ്വന്തം കുടുംബത്തില്‍പോലും ആരുമുണ്ടായില്ല.......
 ______________________________________________
നിറകണ്ണുകളുമായി കട്ടിലിന്‍റെ ഓരത്തുവന്നിരുന്ന പുതുപ്പെണ്ണിനെ എഴുനേല്‍പ്പിച്ച് നെഞ്ചിലേക്ക് ചേര്‍ത്തുപിടിക്കുമ്പോള്‍ ഇത്രയുംനാള്‍ അവള്‍ അണകെട്ടിനിര്‍ത്തിയ സങ്കടത്തിന്‍റെയുപ്പുകടല്‍ വലിയ പാറക്കെട്ടിലെന്നപോലെയലതല്ലിയൊഴുകി....
ഈ സമയം വാര്‍ത്തകള്‍ക്ക് പരക്കംപാഞ്ഞു നടക്കുന്ന മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും
വൃദ്ധന്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് ആശംസകള്‍ അറിയിച്ചും , ഒരുജീവിതംകൊടുത്ത ധീരനായ ചെറുപ്പക്കാരനു സല്യൂട്ടടിച്ചും സമയംകൊന്നുകൊണ്ടിരുന്നു....... <3
_____________________________________________
സന്തോഷ് നൂറനാട്

അല്ലാശാനേ.

Image may contain: 1 person, hat, outdoor and closeup

ഈ കയറ്റത്ത്‌ വണ്ടിനിര്‍ത്തിയിട്ട് പിറകോട്ടു പോകാതെ വണ്ടിയെടുക്കുന്നതെങ്ങനാ ? അത് പഠിച്ചാ ഡ്രൈവറായീന്നാ സുരേഷു പറയുന്നത്.....
ദക്ഷിണയ്ക്കുള്ളിലെ നൂറിന്‍റെ നോട്ടെടുത്ത് ആശാന്‍ പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് കാലേല്‍ തൊട്ടു മേലോട്ടു പൊങ്ങിവന്ന സുഗുണന്‍റെ സംശയത്തിന് മറുപടി പറയാതെ കൂടിനിന്ന ശിഷ്യഗണങ്ങളെയെല്ലാം ഓടിച്ചൊന്നു നോക്കി....
ഡ്രൈവിംഗ് സീറ്റിന്‍റെ ഡോറു ഞെക്കിത്തുറന്നുകൊണ്ട് ആശാന്‍ പറഞ്ഞു,
"വാ കേറ്....."
കറങ്ങിവന്നു സൈഡ് സീറ്റിലിരുന്നിട്ട് ആശാന്‍ സുഗുണനോടു ചോദിച്ചു...."നേരത്തെ വണ്ടിയോടിച്ചിട്ടുണ്ടോ" ?
ഇല്ല .... സൈക്കിള് കയറ്റം മാത്രേ വശമുള്ളൂ
പിന്നെ കയറ്റത്ത് വണ്ടിയുരുട്ടുന്ന കാര്യം ചോദിച്ചതോ ?
ങ്ങേ...അതപ്പം ആശാനറിയത്തില്ലിയോ ?
ഡാ വ്വേ, ആ താഴെക്കാണുന്ന മൂന്നെണ്ണം എന്തൊക്കെയാന്നൊന്നു പറഞ്ഞേ ?
സുഗുണനൊന്നു ഞെട്ടിയെന്നു മനസ്സിലാക്കിയ ആശാന്‍ വിരലുചൂണ്ടിക്കൊണ്ട് ക്രമത്തില്‍ പറഞ്ഞു...
ക്ലച്ച്, ബ്രേക്ക്‌, ആക്സിലേറ്റര്‍...... മനസ്സിലായോ ?
ആശാന്‍ ചൂണ്ടിയിടത്തേക്ക് നോക്കിക്കൊണ്ട് സുഗുണന്‍ രണ്ടുമൂന്നാവര്‍ത്തി പറഞ്ഞു പഠിച്ചു ....ക്ലച്ച്,ബ്രേക്ക്‌, ആക്സിലേറ്റര്‍ ....
ദേ ഇതാണ് ഗിയറ് , ക്ലച്ച് ചവിട്ടിക്കൊണ്ട് വേണം ഗിയറ് പിടിച്ചിടാന്‍, നിന്‍റെ വലത്തേ കൈ സ്റ്റിയറിങ്ങിലപ്പോള്‍ കണ്‍ട്രോളായിരിക്കണം, പിന്നെ ഇന്‍ഡിക്കേറ്ററ്, വൈപ്പറ്, ഹെഡ് ലൈറ്റ് ഡിമ്മ് ബ്രൈറ്റ്, ഹോണ് ഇതെല്ലം കൈകൊണ്ടു ചെയ്യേണ്ടവയാണ്.വണ്ടിയോടുമ്പോള്‍ ഈ മൂന്നു കണ്ണാടിയില്‍ കൂടി ശ്രദ്ധ വേണം എങ്കിലേ പിന്നില്‍കൂടി വരുന്ന വാഹങ്ങള്‍ അറിയാന്‍ പറ്റൂ... നിന്‍റെ വലതുകാല് ആക്സിലേറ്ററിനും ബ്രേക്കിനുമുള്ളതാണ്, ഇടത്തേ കാല് ക്ലച്ചിനും.
ഇതെല്ലം കേട്ട് വെരണ്ടിരിക്കുകയാണ് സുഗുണന്‍.... പിന്നിലേക്കൊന്നു നോക്കുമ്പോൾ പാണ്ടിലോറി ഡ്രൈവര്‍മാരുടെ ഭാവത്തില്‍ നിരന്നിരിക്കുന്നു നാലെണ്ണം....
"അല്ലാശാനെ, ഇത്രേം പിടിപ്പതു പണിയിവിടെ കിടക്കുമ്പോള്‍ വണ്ടി റോഡേക്കൂടാണോ പോകുന്നതെന്ന് നോക്കാനുള്ള സമയം എനിക്ക് കിട്ടുവോ " ?
ഡ്രൈവിംഗിന്‍റെ ബാലപാഠം തുടങ്ങി ആശാനോടൊപ്പമുള്ള യാത്രയ്ക്കിടയില്‍ പിന്നെയുമുണ്ടായി സുഗുണന്‍ കോമഡികള്‍. ടോപ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന വണ്ടി ആവശ്യം വന്നപ്പോള്‍ ചവിട്ടി ഗിയറ് ചെയ്ഞ്ച് ചെയ്യെന്നു പറഞ്ഞ അശോനോടു സുഗുണന്‍ പറഞ്ഞ മറുപടി "ഗിയറ് തീര്‍ന്നുപോയെന്നാണ്"...
ദയനീയമായി നോക്കുന്ന ആശാനെ കണ്ടിട്ട് സഹതാപംകൊണ്ടാണോന്നറിയില്ല സുഗുണന്‍ വണ്ടി ചവുട്ടിനിര്‍ത്തി. ഒരു പരുവത്തില്‍ ഫസ്റ്റിട്ട് തല ഫ്രണ്ട്ഗ്ലാസ്സില്‍ ഇടിപ്പിച്ച് മുഴവരുത്തിച്ച് ആശാനെ സീറ്റില്‍ തിരിച്ചുകൊണ്ടെത്തിച്ചുകൊണ്ട് - കുത്താന്‍ പോകുന്ന പോത്തില്‍നിന്നും സെക്കന്‍റ് ഗിയറ് പറിച്ചിട്ടുകൊണ്ട് അനുസരണയുള്ള പശുവിന്‍റെ ഓട്ടത്തിലായപ്പോള്‍ സുഗുണന്‍ ചോദിച്ചു....
"ഇനി ഇതേലങ്ങു പോയാല്‍ പോരായോ ? ഗിയറ് തീര്‍ക്കാന്‍ നില്‍ക്കണോ" ??
ജംഗ്ഷനിലൊക്കെ വന്ന് മറ്റുവണ്ടിക്കാര്‍ക്ക് ഭീഷണിമുഴക്കുമ്പോള്‍ ആശാന്‍റെ കൈകൊണ്ടു തലയ്ക്കു പിറകില്‍ സുഗുണന്‍ വാങ്ങുന്ന ചളുക്കുകള്‍ നോക്കിക്കൊണ്ട് ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍പിള്ളാര് ചിരിക്കുമ്പോള്‍ ഒരിക്കല്‍ സുഗുണന്‍ തൊഴുതുകൊണ്ടപേക്ഷിച്ചു
"ആശാനെ ആളൊഴിഞ്ഞ സ്ഥലത്തു വരുമ്പോള്‍ എന്നെ വെളിയിലിറക്കി കുനിച്ചു നിര്‍ത്തിയിടിച്ചോ....പെണ്‍പിള്ളാരുടെ മുന്നിലിട്ടെന്നെ ആക്രമിക്കരുത്.... "
നിന്നെ അങ്ങനെതന്നെ ചെയ്യണം എന്നാലെ പഠിക്കൂന്നൊക്കെ പറഞ്ഞെങ്കിലും പലപ്പോഴും ഡാഷ്‌ബോര്‍ഡില്‍ അടിച്ചരിശം തീര്‍ത്തുകൊണ്ട് ആശാന്‍ മാന്ന്യത കാണിച്ചു...
ടെസ്റ്റെടുക്കുന്നിടത്തെ എച്ചിന്‍റെ അതിരുകാത്ത കുറ്റികള്‍ സുഗുണനെ ഭയക്കുന്ന സാഹചര്യത്തിലായപ്പോള്‍ ഒരുദിവസം അവനുവേണ്ടി ഒഴിഞ്ഞുമാറിയതാണോന്നറിയില്ല, പാസ്സായി.....
എവറസ്റ്റിന്‍റെ മുകളില്‍ വലിഞ്ഞുകയറി ഒരു കൊടികുത്തിയ സന്തോഷത്തോടെ ആശാന്‍ സുഗുണന്‍റെ മുന്നില്‍ വന്നു തൊഴുതുനിന്നു....
അശാനിപ്പോളും ഒരു കാര്യത്തിനു പരിഹാരമുണ്ടാക്കിയില്ല ...സുഗുണന്‍റെ ചോദ്യം ആശാന്‍റെ മുഖത്ത്‌ ക്വസ്റ്റ്യന്‍മാര്‍ക്കായി തെളിഞ്ഞു ?
എന്ത് കാര്യം ?
അല്ലാ കയറ്റത്ത്‌ വണ്ടിനിര്‍ത്തിയിട്ട് ...മറ്റേ... സുരേഷു പറഞ്ഞത് ?
ആശാന്‍ ഉടന്‍തന്നെ ഒരു പേപ്പറില്‍ എന്തോ എഴുതിയിട്ട് സുഗുണന് കൊടുത്തു.....എന്നിട്ട് പറഞ്ഞു, അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഈ നമ്പറില്‍ നീ വിളിക്ക്.... ഞാന്‍ വന്നെടുത്തുതരാം :-P
__________________________________________
സന്തോഷ് നൂറനാട്

ഒണ്ട്..കാശൊണ്ട്

Image may contain: 1 person, hat, outdoor and closeup

എടാ സജീ.....ആയിരത്തഞ്ഞൂറുരൂപാ മാസവെനിക്ക് നീ പലിശ തരേണ്ടിവരും, പെയ്ന്‍റടിച്ചു കിട്ടുന്നതുകൊണ്ട് ബിവറേജിലെ വരീലും പോയിനിന്ന് വീട്ടുചെലവും കഴിഞ്ഞാല്‍ പിറ്റേന്ന് പണിക്കുപോയെങ്കിലല്ലേ നീയാ മോണയ്ക്കു വെക്കുന്ന കവറുപോലും വാങ്ങിക്കാനുള്ള കാശുണ്ടാവൂ....പിന്നളിയാ പുളിയാന്നുംപറഞ്ഞു നീ പറയുന്ന ന്യായോംകേട്ട് നിന്‍റെ പെറകേ പലിശവേണ്ട മൊതലെങ്കിലും താടാന്നുംപറഞ്ഞു ഞാന്‍ നടക്കുമ്പോള്‍ നീ നിന്‍റെ പെങ്ങളെക്കൊണ്ടത് എഴുതിയങ്ങുതള്ളിക്കും....
അതോടെ നെനക്കിങ്ങോട്ടു കേറാനും പറ്റാതാവും,
വീട്ടുകാരുടെ പ്രാക്കു പോരാഞ്ഞിട്ട്‌ നാട്ടുകാരുവരെ ആ പാക്കരപിള്ളേടെ ചായക്കടേല്‍ വട്ടംകൂടിയിരുന്ന്
അറത്തകയ്ക്കുപ്പുതേക്കാത്ത നാറി സ്വന്തവളിയന്‍റെ കഞ്ഞിക്കലത്തില്‍ കയ്യിട്ടു വാരാന്‍ നടക്കുവാന്നു പറയുന്നതുകേള്‍ക്കുമ്പോള്‍ ഈ പതിനയ്യായിരത്തിന്‍റെകൂടെ നിനക്കൊരു സുഖോംകൂടെ കിട്ടും....ല്ല്യോ ?? അതുകൊണ്ട് കയ്യിലിരിക്കുന്ന കാശു ചെലവാക്കി തന്തക്കുവിളി വാങ്ങിക്കാന്‍ എനിക്കൊരു താല്‍പ്പര്യോവില്ല....
അമ്പതും നൂറുവായിട്ട് സുജാതേടെ കയ്യീന്നു വാങ്ങിക്കുന്നതും ഞാന്‍തന്നിട്ടുള്ളതുവൊക്കെ നാളെയിങ്ങു തരാവെന്നല്ലിയോ നീ പറയാറുള്ളത്?
പണ്ട് അവടെ കയ്യേക്കിടന്ന വള വാങ്ങിച്ചോണ്ടു പോകുമ്പോ നീയെന്തുവാ പറഞ്ഞേ ?
രണ്ടാഴ്ച്ചകഴിഞ്ഞ് അത്തച്ചിട്ടിയടിക്കുന്നത് എനിക്കല്ലിയോ അളിയോന്നോ ?? എടാ ആറേഴുമാസം കഴിഞ്ഞ് അതിന്‍റെ പലിശയുള്‍പ്പെടെ ആ ചൊരണ്ടിയെടെ കടേക്കൊണ്ടടച്ച് ഞാന്‍ വാങ്ങിച്ചോണ്ടു പോന്നപ്പോള്‍ രണ്ടുമാസം കഴിഞ്ഞ് ആ വളതന്നെ പണയംവെക്കാന്‍ ഒരുളുപ്പുവില്ലാതെ വന്നുചോദിച്ച ലോകത്തിലെ ആദ്യത്തെ അളിയനാ നീ.....
"അതല്ലളിയാ ഇതങ്ങനൊന്നുവല്ലന്നു പറഞ്ഞില്ലിയോ?? എല്ലാ പ്രാവശ്യത്തേപ്പോലല്ല".....
സജിയുടെ ഉറപ്പു കേട്ട് സുഗതൻ കുറേക്കൂടി ഉച്ചത്തിൽ ചോദിച്ചു :-
എന്തോ അങ്ങനല്ലന്നാ....? അല്ലാ അതുചോദിച്ചില്ലല്ലോ??
എന്തിനാ പതിനയ്യായിരം രൂവാ ??
"തുണ്ടിലെ രായന്‍റെ ബൈക്ക്‌ കൊടുക്കാനാ,അതു വാങ്ങിക്കാനാരുന്നു"....
ഇത് കേട്ടതും നീ നിന്‍റെ ജോലിനോക്കടാ ഉവ്വേ വെറുതെയെന്‍റെ വായിലിരിക്കുന്നത് കേള്‍പ്പിക്കാതെന്നും പറഞ്ഞു സുഗതൻ തിരിഞ്ഞപ്പോള്‍ കതകുവലിച്ചടച്ച് രണ്ടുവരിത്തെറിയുംപറഞ്ഞ് അടുക്കളയിലെത്തി സജി "ഏറ്റില്ലടീന്നും" പറഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ സുഗതന്‍ പിറകെവന്നു സുജാതയോട് :-
"നീയാന്നോടീ അവനേ അങ്ങോട്ടുപറഞ്ഞുവിട്ടത് " ??
തേങ്ങാ തിരുമ്മല്‍ ഒന്നു നിര്‍ത്തി സുജാത മുഖംകൊടുക്കാതെ തിരിഞ്ഞിട്ടു പറഞ്ഞു ഞാനൊന്നുവല്ല, അളിയനോടു ചുമ്മാതൊന്നെറിഞ്ഞുനോക്കട്ടെന്നും പറഞ്ഞാമുറീലോട്ടു വന്നത് ...
"ബൈക്കുതന്നല്ലടീ ഒരു കൂളിംഗ് ഗ്ലാസ്സൂടെ ഞാന്‍ വാങ്ങിച്ചുകൊടുക്കുന്നുണ്ടവന് ".... ഡൈനിംഗ് ടേബിളിലിരുന്ന പത്രോമെടുത്ത് സുഗതൻ നേരേ സിറ്റൗട്ടിലേക്കു പോയി.
ഒരു ദിവസം പണിസൈറ്റില്‍ നില്‍ക്കുമ്പോള്‍ "ഡാ സജിയേ"ന്നുള്ള നീട്ടിയവിളിക്ക് ആരാന്നുംചോദിച്ച് കുതിരപ്പുറത്തൂന്നു കുനിഞ്ഞു ജന്നലീക്കൂടെ നോക്കുമ്പോള്‍ കുഞ്ഞാപ്പി അവന്‍റെ മൂന്നുവീലുവണ്ടിയേല്‍ വന്നിട്ട് ചാടിയിഴഞ്ഞാ വീട്ടിലേക്കുവരുന്നു, എവന്‍റെ കയ്യീന്നു കാശൊന്നും വാങ്ങിച്ചിട്ടില്ലല്ലോന്നു ചിന്തിച്ച് എടുത്തുചാടി സിറ്റ് ഔട്ടിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ കുഞ്ഞാപ്പിയുടെ മുഖം പ്രസന്നതകൂടി പൊട്ടിപ്പോകുന്ന അവസ്ഥയില്‍.....
"ഡാ നീയന്നെടുത്ത ലോട്ടറിയെന്തേ"?
കുഞ്ഞാപ്പിയുടെ ആവേശത്തോടെയുളള ചോദ്യം കേട്ട് സജി ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ചോദിച്ചു :-
"ഏതു ലോട്ടറി " ?
"ഡാ കോപ്പേ ഞാന്‍ വിറ്റ ടിക്കറ്റിനാ ഒന്നാം സമ്മാനം....എല്ലാര്‍ടേം ടിക്കറ്റു നോക്കി, ഇനി നിന്‍റെ ടിക്കറ്റൂടെയൊള്ള് .....നിനക്കുതന്നാടാ എനിക്കുറപ്പാ".. !!
ഇത് കേട്ടതും സജി ഓടി ഒരു മുറിക്കട്ടയില്‍ ചവിട്ടി മോണതല്ലി വീഴാന്‍പോയ പോക്ക് ഓട്ടത്തിനു സ്പീഡാക്കി, എന്നിട്ട് സൈക്കിളിന്‍റെ ഹാന്‍റിലേല്‍ തൂക്കിയിട്ട ഷര്‍ട്ടിന്‍റെ പോക്കറ്റീന്നു വിറയലോടെ പേഴ്സു വലിച്ചെടുത്ത് ടിക്കറ്റുമായി കുഞ്ഞാപ്പിയുടെ അടുത്തേക്കോടി...
"നോക്കളിയാ പെട്ടന്ന് "..... !!
കയ്യിലിരുന്ന ന്യൂസ്‌ പേപ്പറിലും ടിക്കറ്റിലുമായി മുഖം വെട്ടിച്ചുനോക്കുമ്പോള്‍ കുഞ്ഞാപ്പിയുടെ മുഖം പുഞ്ചിരിയില്‍നിന്നും ഇന്നുവരെ ഒരാളും കണ്ടുപിടിച്ചിട്ടില്ലാത്ത പലതരത്തിലുള്ള രസങ്ങളിലൂടെ മിന്നിമറയുന്നു... ഒടുവില്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നമുഖത്ത്‌ കണ്ണീരുവരുത്തി കുഞ്ഞാപ്പിയുടെ രൂപത്തിനുചേരാത്ത ഒരു വൃത്തികെട്ട ലുക്കില്‍ ചുണ്ടുകൊണ്ട് വേറൊരു കോക്രി.....
"മനുഷ്യനെ മൊനേനിര്‍ത്താതെ കാര്യംപറയടാ കോപ്പേ" ന്ന് സജിയലറുമ്പോള്‍ സജിക്കൊപ്പം അക്ഷമരായി നില്‍ക്കുന്ന പണിക്കാരേംവീട്ടുകാരേമെല്ലാം കണ്ണുതുടച്ചുകൊണ്ട് കുഞ്ഞാപ്പി മാറിമാറിയൊന്നു നോക്കി ,
പിന്നേമൊരു കോക്രി .....
കുഞ്ഞാപ്പിയെന്നിട്ടുറക്കെ വിളിച്ചു പറഞ്ഞു >>>....
"നമ്മടെ നാട്ടിലെ പുതിയ കോടീശ്വരനെ പൊക്കിയെടുക്കെടാ നോക്കിനില്‍ക്കാതെ "!!!!.......... :-D
__________________________________________
പിന്നീട് പഴയ സെക്കന്‍റ് ഹാന്‍ഡ്‌ ബൈക്കിനു പകരം സജിയൊരു സ്വിഫ്റ്റ്‌ ഡിസയര്‍ വാങ്ങി സുഗതനളിയനെക്കൊണ്ട് ടയറിന്‍റടീല്‍ നാരങ്ങാവെച്ച് ഉദ്ഘാടനം ചെയ്യിക്കുമ്പോള്‍ കുഞ്ഞാപ്പി അവന്റെ പുതിയ ലോട്ടറിക്കടയുടെ ഉദ്ഘാടനവും നടത്തുകയായിരുന്നു സൂർത്തുക്കളേ.... ഉദ്ഘാടനവും നടത്തുകയായിരുന്നു .....
സജി തലയുയര്‍ത്തി സ്വിഫ്റ്റ് ഡിസയറില്‍ ഇരിക്കുന്നതും, സുഗതനളിയന്‍റെ ചപ്ലിച്ച മോന്തയും, കുഞ്ഞാപ്പിയുടെ ഉദ്ഘാടനവും.....
"അതിങ്ങനെ മാറ്റി മാറ്റി കാണിക്കണം

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo