നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്നാടനം


സ്വപ്നാടനം
*************
എത്രയോ തവണ ഞാനാ തീരത്തുപോയിരുന്നിട്ടുണ്ട്......! പക്ഷേ അന്നൊന്നും എനിക്ക് ദാസനേയും, ചന്ദ്രികയേയും അറിയില്ലായിരുന്നു.... മുകുന്ദന്‍ മാഷിന്‍റെ മയ്യഴി പുഴയുടെ തീരങ്ങളും അറിയില്ലായിരുന്നു....
മലയാളത്തിന്‍റെയും, ഫ്രഞ്ചിന്‍റെയും സുന്ദര സംഗമമായ മയ്യഴിയുടെ തീരങ്ങളില്‍ കാറ്റുകൊണ്ടിരിക്കുവാന്‍ ഇന്ന് ഞാന്‍ ആഗ്രഹിച്ചു .... അതിന്‍റെ കൈവരികള്‍ക്കും, തീരത്തോട് ചേര്‍ത്തിട്ടിരിക്കുന്ന മരപ്പലക പാകിയ ഇരിപ്പിടങ്ങള്‍ക്കും കാല്‍പ്പനികമായൊരു ഭാവമുണ്ട്....... ആദ്യം കാണുന്നവന്റെ കണ്ണുകളെയും, കണ്ടു പഴകിയവന്‍റെ കണ്ണുകളെയും വിസ്മയിപ്പിക്കാന്‍ പോന്ന സൗന്ദര്യമുണ്ട്.....
ദാസന്‍റെ മിത്രമാവാനും, കൊറമ്പിയമ്മയുടെ മടിയില്‍ കിടന്ന് കഥ കേള്‍ക്കുവാനും, ചന്ദ്രികയുടെ പാദസര കിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുവാനും, എന്തിനധികം ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ജനിക്കാനും, ജീവിക്കാനും, മരിക്കാനും ഞാന്‍ ആഗ്രഹിച്ചു ....
എന്നെ ബാധിച്ച ഒരു മാറാവ്യാധിയാണ് ഈ പുസ്തകം.... അതെന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.... അടി മുതല്‍ മുടി വരെ...., സുഖമുള്ളൊരു വേദന...
സാഹിത്യത്തോടും, പുസ്തകങ്ങളോടുമുള്ള എന്റെ ഭ്രാന്തമായ അഭിനിവേശത്തിന്‍റെ പ്രഥമ സാക്ഷിയാണ് ഈ മഹത്തായ കലാസൃഷ്ടി....
ഫ്രാന്‍സില്‍ നിന്നും ചേക്കേറിയ സായ്പ്പന്‍മാര്‍ മയ്യഴിയെ മാറോട് ചേര്‍ത്തു.... മയ്യഴിയുടെ മക്കള്‍ അവരേയും...., അവരെ ആശ്ചര്യത്തോടെയും, ആദരവോടെയും ഉറ്റുനോക്കിയ കൊറമ്പിയമ്മയുടെയും, ഉണ്ണിനായരുടെയും, റൈട്ടറുടെയും കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു... ഞാനും പ്രണയിച്ചിരുന്നു.... വിശ്വാസവും, അന്ധവിശ്വാസവും, ഇഴകലര്‍ന്ന മയ്യഴിയെ ആരാണ് പ്രണയിക്കാത്തത്....
മയ്യഴിയുടെ മക്കള്‍ക്ക് സുപരിചിതമല്ലാത്ത കമ്മ്യൂണിസ്റ്റ് , മാര്‍ക്സ്സ്റ്റ് ആദര്‍ശങ്ങളും, ചിന്തകളും അതിലൂടെ സ്വാതന്ത്യ്രത്തിന്‍റെ പുതിയ നിറങ്ങളും ചാലിച്ചവനായിരുന്നു എന്റെ ദാസന്‍.... മൂപ്പന്‍ സായിവും, ലെസ്ലീ സായിവും ഇല്ലാത്ത മയ്യഴിയെ അപ്പോഴും ആര്‍ക്കും സങ്കല്പ്പിക്കാനാകുമായിരുന്നില്ല.
മരപ്പലക പാകിയ ഇരിപ്പിടങ്ങളെ ഒന്നൊന്നായി പിന്നിട്ട് , പൂവരശ്ശും, ഗുല്‍മോഹറും, പിന്നെ പേരറിയാത്ത അനേകം മരങ്ങളും തണലുവിരിച്ച നടപ്പാതയുടെ അവസാനം വരെ നടന്ന് , അതിരില്ലാതെ എനിക്കുമുന്നില്‍.... പരന്നു കിടന്ന സമുദ്രത്തില്‍ ഞാന്‍ തിരഞ്ഞത്, കണ്ണുനീര്‍ തുള്ളിപോലുള്ള വെള്ളിയാം കല്ലുകളായിരുന്നു.... പക്ഷേ, എന്തുകൊണ്ടോ അതെന്‍റെ കണ്ണുകള്‍ക്ക് പ്രത്യക്ഷമായില്ല.....
നടപ്പാതയുടെ മധ്യത്തിലായി മൂപ്പന്‍ സായിപ്പിന്‍റെ ബംഗ്ലാവ് മങ്ങാത്ത പ്രൗഡിയോടും കൂടി തലയുയര്‍ത്തിപ്പിടിച്ചുതന്നെ നിന്നു..... കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളാണവ...... വിഘടിക്കാതെപോയ അസ്ഥികൂടങ്ങള്‍.......
മനസ്സിന് എന്തെന്നില്ലാത്ത ഭാരം തോന്നുന്നു..... കാറ്റില്‍ മറഞ്ഞുവീഴുന്ന പുസ്തകതാളുകള്‍ പോലെ എന്റെ ഹൃദയം വിറങ്ങലിച്ചു.....
അവന്‍..... ദാസന്‍.... എന്റെ പ്രിയ മിത്രം.... മെഴുകുതിരി എരിയുന്നതുപോലെ അവന്റെ ഒാര്‍മ്മകള്‍..... അവനില്ലാതെ മയ്യഴി എങ്ങനെ പുര്‍ണ്ണയാകും .....
തീരത്തിരുന്ന് സല്ലപിക്കുന്ന കമിതാക്കളില്‍ ഞാന്‍ എന്റെ ദാസനേയും, അവന്റെ ചന്ദ്രികയേയും തിരഞ്ഞു.... സായാഹ്ന സവാരിക്കിറങ്ങിയ.... വൃദ്ധജനങ്ങളില്‍ കൊറമ്പിയമ്മയേയും, ലസ്ലി സായിവിനെയും തിരഞ്ഞു.... രാത്രികളെ പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ക്ക് കീഴില്‍ കുഞ്ചക്കനെ തിരഞ്ഞു.... അവരാരും ഇന്ന് മയ്യഴിയിലില്ലാ എന്ന സത്യം എന്റെ കണ്ണുകളെ
 ഈറനണിയിച്ചു....
'' അല്‍പകാലം കഴിഞ്ഞാല്‍ അവളുടെ കണ്ണുകളും കരയാതെയാവും പക്ഷേ, കഥകളും ഐതിഹ്യങ്ങളും അവിടെ അവസാനിക്കില്ല....ഴാന്താര്‍ക്കിന്‍റെയും, വൈസ്രവണന്‍ ചെട്ടിയാരുടെയും കഥകള്‍ പറഞ്ഞുനടക്കുവാന്‍ മുത്തശ്ശിമാര്‍ ഇനിയുമുണ്ടാവും, അവരുടെ മടിയിലിരുന്ന് ആ കഥകള്‍ കേള്‍ക്കുവാനായി വെള്ളിയാങ്കല്ലില്‍ നിന്നും തുമ്പികള്‍ ഇനിയും വരും.....''
സ്വപ്നാടനം മതിയാക്കി മയ്യഴിയുടെ തീരങ്ങളോട് താല്ക്കാലികമായി യാത്ര ചോദിച്ച്, ധവള വര്‍ണ്ണത്തിലുള്ള പ്രവേശന കവാടം ലക്ഷ്യം വെച്ച് ഞാന്‍ നടന്നു..... ആകാശം ഒരു പേമാരിക്ക് ഒരുക്കം കൂട്ടുകയായിരുന്നു അപ്പോള്‍.... ഇടിയൊച്ചകളെ നിഷ്പ്രഭമാക്കികൊണ്ട്
സെന്‍റ് തെരേസാ ദേവാലയത്തിലെ മണി നാദം എന്റെ കാതുകളില്‍ മുഴങ്ങി....... എന്നിലേക്ക് വീശിയടിച്ച ശക്തിയായ കാറ്റിലും തുമ്പികള്‍ പറന്ന് നടന്നു..... ആ തുമ്പികളില്‍ ഞാന്‍ എന്നെ തിരയുകയായിരുന്നു.......
(ദിനേനന്‍ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot