Slider

സാക്ഷ്യം

0

മുക്കാൽ മുഴം വാക്കിൻ
തിളപ്പാൽ
വട്ടം വടിച്ചെൻ സ്നേഹം പൊള്ളിച്ച്
ഓർമ്മകളുടെ പീടികത്തിണ്ണയിൽ
വിൽപ്പനയ്ക്ക് വെച്ചു നീ.
വസന്തങ്ങളുടെ വ്രണിത വഴികളിൽ
വിടവാങ്ങലിൻ തിരികൾ കത്തിച്ച്
കുമ്പസാരങ്ങളെ വിഴുങ്ങിയ
കുത്തിയിരിപ്പുകളിലേക്ക്
തിടം വെച്ചിറങ്ങിയ സായന്തനങ്ങൾ.
സ്നേഹത്തോടെ കൊന്നുകളയണമെന്ന
മിന്നലിൻ പ്രകമ്പനങ്ങളിൽ
ഞാന്നിറങ്ങിയ മഴയുടെ മനസ്സുകളിലേക്ക്
ഓർമ്മകളെ പണയം വയ്ക്കാൻ
വിതുമ്പുന്ന അധരത്തെ അന്യോന്യം
പതിപ്പിച്ച് കരാറുണ്ടാക്കിയ ലാസ്യ തീരങ്ങൾ.
ഉമിനീരിനെ വറ്റിച്ചെടുത്ത സൂര്യാഗ്നിയായി,
എന്റെ കണ്ണുകളിലേക്ക് അടർന്നിറങ്ങിയ
എണ്ണമറ്റ നക്ഷത്രങ്ങളായി
നിന്റെ മൊഴിയഴകെന്റെ
ജീവനാളത്തിൽ ജ്വലിച്ചുനിന്ന മദ്ധ്യാഹ്നങ്ങൾ,
അനന്ത പ്രളയത്തിൽ കടലെടുത്ത
അപരാഹ്നങ്ങൾ, നിശാഗർഭങ്ങൾ.
അനാഥത്വം അസ്തിത്വം തേടി നമ്മുടെ
പ്രണയ ശ്വാസങ്ങളെ തൊട്ടുരുമ്മി നിൽക്കെ,
മരണരഥത്തിൽ പ്രണയത്തിന്റെ കനൽക്കുതിരകൾക്കൊപ്പം പാഞ്ഞ
ശിശിരഹേമന്തങ്ങൾ
യുഗങ്ങളെ ചീന്തിയെടുത്ത്
വിസ്മൃതിയുടെ മാറിലുണക്കി
വിൽപ്പനയ്ക്ക് വെച്ച
സായന്തനങ്ങളെ,
എരിഞ്ഞു താഴുന്നെൻ കണ്ണുകൾ
ദാനം തരുന്നു.
ഞാൻ ഇരവിന്റെ മുകതയെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
കലഹിച്ചൊടുങ്ങുന്ന കരയുടെ ദൈന്യങ്ങളുമായി
ബ്രഹ്മാണ്ഡത്തിന്നപ്പുറം
കത്തിനിൽക്കുന്ന സ്വപ്ന രേണുവിലേക്ക്
ഓർമ്മകളുടെ ചിതാഭസ്മ നിമജ്ജനനത്തിന്
ഞാൻ യാത്രയാവുകയാണ്.

By
DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo