Slider

പ്രിയംവദ

0

പ്രിയംവദ
***********
ത്രിസന്ധ്യക്കു വരാന്തയിൽ വെച്ചിരിക്കുന്ന വിളക്കിനുമുന്നിൽ ഇരുന്ന് അമ്മുമ്മയുടെ നാമജപം കേൾക്കാൻ എന്തുരസമാണെന്നോ.. ഏകദേശം ഒരു മണിക്കൂറിൽ കുറയാതെയുണ്ടാകും.. പക്ഷെ അതിന്റെ അവസാന ഭാഗം കേൾക്കാൻ മിക്കവാറും ഭാഗ്യം കിട്ടാറില്ല, കാരണം താഴെ വീട്ടിലെ കേശവനാണ്. കേശവൻ കുടിച്ചിട്ടുവന്നു പൂരപ്പാട്ട് തുടങ്ങുന്നതും ഈ സമയത്താണ്. അന്ന് മധുമോഹൻ സീരിയലുകളുടെ തുടക്കം.. വീട്ടിലാർക്കും അത് ഇഷ്ടമേയല്ലായിരുന്നു.. അതുകൊണ്ടുതന്നെ ഞങ്ങൾ രാത്രി ഏഴു മുതൽ എട്ടരവരെ കേശവന്റെ വീട്ടിലേക്കു കണ്ണുംനട്ട്ഇരിക്കാരായിരുന്നു പതിവ്.. കേശവന്റെ ഭാര്യയുടെ വീടിനു ചുറ്റുമുള്ള ഓട്ടവും, ഇടിയും, ഒടുവിൽ അവർ കേശവനിട്ടു തല്ലുന്നതും, പിന്നെ ഒരുമിച്ചു ആഹാരം കഴിക്കുന്നതുമൊക്കെ രസമുള്ള കാഴ്ചകളായിരുന്നു.. അങ്ങനെയിരിക്കുമ്പോഴാണ് അവിചാരിതമായി ടി വി യിൽ "അയ്യർ ദി ഗ്രേറ്റ്" എന്ന സിനിമ കണ്ടത്.. അതിലെ തത്തയെ പോലൊരു തത്ത എനിക്കും വേണമെന്ന് ഞാൻ വാശി പിടിച്ചു.. ഞങ്ങളുടെ മുറ്റം അക്കാലത്തു പലതരം പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.. നിശാഗന്ധി, പാരിജാതം, നന്ത്യാർവട്ടം, ചെമ്പരത്തി, കോളാമ്പിപ്പൂക്കൾ, രാജമല്ലി, അങ്ങനങ്ങനെ....
രാജമല്ലിയുടെ വിത്തും, പഞ്ഞിമരത്തിന്റെ കായയുമൊക്കെ തിന്നാനായി ഒരുപാടുതത്തകൾ ഞങ്ങളുട മുറ്റത്തു അതിഥികളായി വന്നിരുന്നു.. അക്കാലത്തു എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ എന്നേക്കാൾ ആറേഴു വയസ്സ് പ്രായക്കൂടുതലുള്ള എന്റെ അമ്മാവനായിരുന്നു.. പ്രീഡിഗ്രി ഒന്നാം വർഷത്തെ റെക്കോർഡ് ബുക്കിൽ ഞാൻ കളറടിച്ചതിനു നൽകിയ ശിക്ഷക്ക് പ്രായശ്ചിത്തമെന്നോണം പുള്ളി തത്തയെ പിടിച്ചു തരാമെന്നുഎനിക്ക് വാക്കുതന്നു.. കേശവന്റെ വീട്ടിൽ നിന്നും കുറച്ചു മൂക്കുപൊടി സംഘടിപ്പിച്ചു.. രാജമല്ലി വിത്തിനുള്ളിൽ അത് വെച്ച്ഞങ്ങൾ കാത്തിരുന്നു .. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതാ ഒരു തത്ത ഫിറ്റ് ആയി ഇരിക്കുന്നു. ഞങ്ങൾ അടുത്തുചെന്നിട്ടും പറന്നുപോകുന്നില്ല.. അമ്മാവൻ സ്നേഹത്തോടെ തത്തയെ എടുത്ത് എനിക്ക് തന്നു. മുൻപേ കരുതിവെച്ച കൂട്ടിൽ അതിനെകൊണ്ടുചെന്നിട്ടു..അത് ആണാണോ പെണ്ണാണോ എന്ന്ഞങ്ങൾക്കറിയില്ലായിരുന്നു.. അമ്മാവൻ കുരുക്കിയ കുരുക്കിൽ വീണതുകൊണ്ടു പെൺതത്ത ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു.. ഏതായാലും ഞങ്ങൾ തത്തക്കു പേരിട്ടു.. "പ്രിയംവദ"...
തത്തക്കൂട് വീടിന്റെ വരാന്തയിൽ തൂക്കിയിട്ടു.. രാവിലെയും വൈകിട്ടും എന്റെ വക ട്യൂഷൻ തുടങ്ങി.. നമസ്തേ, ഹായ്, ആരാ, ഹലോ എന്നൊക്കെ പഠിപ്പിക്കാൻ നോക്കി..
ഒരു രക്ഷയുമില്ല..
ഞാൻ അടുത്ത ചെല്ലുമ്പോൾ അത് തിരിഞ്ഞിരിക്കും..
നാക്കിനു കട്ടികൂടിയാൽ തത്ത മിണ്ടില്ലന്ന് അമ്മുമ്മ പറഞ്ഞത് ഞാൻ വിശ്വസിച്ചു.. ദിവസങ്ങൾ കടന്നുപോയി..പ്രിയംവദ തടിച്ചു കൊഴുത്തു.. അങ്ങനെയിരിക്കുമ്പോഴാണ്അമ്മാവൻ സ്കൂട്ടർ ആക്സിഡന്റ് ആയി കിടപ്പിലായത്.. തത്തശാപം ആയിരിക്കും എന്ന് ആരൊക്കെയോ പറഞ്ഞു.. ഞങ്ങൾ അതുവിശ്വസിച്ചു.. കൂടു തുറന്നിട്ട് നോക്കി..അത് പോകുന്നില്ല!!..
പുറത്തിറക്കി നിർത്തി.. അത് തിരികെ കൂട്ടിൽ കേറി!!..
ഒരു ദിവസം വൈകുന്നേരം അമ്മാവന്റെ കൂട്ടുകാരും ഒന്ന് രണ്ടു അധ്യാപകരും കൂടി വീട്ടിൽവന്നു. കട്ടിലിൽ കിടക്കുന്ന അമ്മാവന്റെ അടുത്ത് അവർ കുറേനേരം ഇരുന്നു.. പോകാൻ നേരം പ്രിയംവദയെ കുറിച്ചും അമ്മാവൻ പറഞ്ഞു.. ഞാനോടി പോയി അവളെ എടുത്തുകിണ്ടുവന്നു.. അമ്മാവന്റെ കൂട്ടുകാരന്മാരിലൊരാൾ അതിനെ എന്റെ കൈയിൽ നിന്നും വാങ്ങി.. ഇത് നന്നായി സംസാരിക്കും അപരിചിതരെ കണ്ടാൽ മിണ്ടില്ല എന്ന് പറഞ്ഞു വീമ്പിളക്കുന്ന അമ്മാവൻ!!.. എന്നാലൊന്നു കാണട്ടെ എന്നും പറഞ്ഞു വന്നതിലൊരാൾ അതിനോട് ഹായ്പ്രിയംവദ എന്ന് പറഞ്ഞു..പ്രിയംവദ ചാഞ്ഞും ചരിഞ്ഞും ഞങ്ങളെയൊക്കെ ഒന്ന് നോക്കി.. പിന്നെ കേട്ടതൊന്നും പുറത്തുപറയാൻ കൊള്ളില്ല.. മനുഷ്യൻ സംസാരിക്കുന്നതിനേക്കാൾ സ്പഷ്ടമായി അവൾ സംസാരിക്കുന്നു...
പക്ഷെ....
പ്രിയംവദ ഗുരുവായി സ്വീകരിച്ചത് നമ്മുടെ കേശവനെയായിരുന്നു എന്ന് മാത്രം.. ഞങ്ങളുടെ കുടുംബത്തിന്റെ അന്തസ്സും ആഭിജാത്യവുമെല്ലാംഒരു നിമിഷം കൊണ്ട് അവൾ ഇല്ലാതാക്കി.. വന്നവരൊക്കെ പൊട്ടിച്ചിരിച്ചു.. ഞാനും അമ്മാവനും നിന്ന് നീറിപ്പുകഞ്ഞു.. രണ്ടു മൂന്നാഴ്ച അവൾക്കിതു തന്നെയായിരുന്നു സംസാരം. പിന്നെ ആരും ശ്രദ്ധിക്കാതായപ്പോൾ പൂരപ്പാട്ട് നിർത്തി.. പിന്നെന്നോ ഒരുദിവസം അവൾ എങ്ങോട്ടോ പറന്നുപോയി.. പിന്നൊരിക്കലും ഞങ്ങൾ ഒരു ജീവിയേയും തടവിലിട്ടിട്ടില്ല..
എട്ടിന്റെ പണി എന്ന് കേൾക്കുമ്പോൾ ഇന്നും എന്റെ മനസ്സിൽ ആദ്യം വരുന്നത് പ്രിയംവദയുടെ രൂപമാണ്..

Uma Pradeep

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo