Slider

#ഫിലിപ്പ് കോട്ട്ലറെ #പ്യൂരിഫെ #ചെയ്തപ്പോൾ

0

You are appointed for the post of "Sales officer trainee". ബെട്രോണിക്സ് എന്ന കമ്പനിയിലെ AGM പ്രസാദ് അറിയിച്ചപ്പൊ ഒരുദ്യോഗസ്തനായ സന്തോഷത്താൽ ഞാൻ തുള്ളിച്ചാടി. ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ വേറേ മൂന്ന് പേരും എന്നോടൊപ്പം ഇതേ പോസ്റ്റിൽത്തന്നെ അപ്പോയിന്റ്മെന്റ് ഓർഡർ വാങ്ങിയിരിക്കുന്നു എന്നത് ആഘോഷത്തിന്റെ നുരകൾ കൂട്ടി.
ബുധനാഴ്ച തന്നെ ജോയിൻ ചെയ്യണം - ക്ഷേത്ര ദർശനം - മുതിർന്നവരുടെ കാലുവാരൽ - പുണ്യാഹം തളിപ്പ് - ഉപദേശങ്ങൾ കൈക്കൊള്ളൽ ഇത്യാദി സ്ഥിരം സീനുകൾക്കൊപ്പം പളപളാ കാർ, പുതുപുത്തൻവീട്, പറന്നു നടക്കാൻ പണം, പഞ്ഞിക്കിടാൻ സുന്ദരിയായ ഭാര്യ, പന്തലിടീക്കാൻ വീട് നിറയെ സുഹൃത്തുക്കളും ബന്ധുക്കളും - അങ്ങനെയോർത്ത് എന്റെ രാശിയായ നീല ഷർട്ടെടുത്തണിഞ്ഞ് ഉദ്യോഗം സ്വീകരിക്കാൻ റെഡിയായി.
അത്ര മുഖ പ്രസാദമില്ലാത്ത പ്രസാദ് സാറിനു മുന്നിൽ രാജേഷ്, സതീഷ്, വിജേഷ്, ഗണേഷ് എന്ന ഞങ്ങൾ, ഹരിഹർ സിനിമയിൽ അപ്പാഹാജയുടെ മുന്നിൽ എന്ന പോലെ അപ്പോയിൻറ്മെൻറ് ഓർഡറുമായി ഇരുപ്പുറപ്പിച്ചു.
വാട്ടർ പ്യൂരിഫയറിന്റേയും, ഇൻവർട്ടറിന്റെയും സാങ്കേതികത്വവും വിൽപ്പനയുടെ ടിപ്സുകളും പഠിപ്പിക്കാൻ തുടങ്ങിയ സാറിന്, ഓരോ സെന്റൻസിനും അവസാനം മുന്നിലിരിക്കുന്ന ആളിന്റെ പേര് പറയുക എന്ന സ്ഥിരം സ്വഭാവം വിനയായി മാറി. ഞങ്ങളുടെ പേരിന്റെ സാമ്യവും അവസാനത്തെ "ഷ്" എന്ന ശബ്ദവും പുള്ളിക്ക് ആകെ കൺഫ്യൂഷൻ ഉണ്ടാക്കി. പെർമ്യൂട്ടേഷൻ കോമ്പിനേഷൻ രീതിയിൽ സജീഷ്, വിജീഷ്, ഗജീഷ്, രതീഷ്, സുജീഷ്, സുതീഷ്‌, എന്നു തുടങ്ങി പുള്ളിക്കാരൻ പറയുന്ന എല്ലാത്തിലും ''ഷ് " എന്ന ശബ്ദം ആവശ്യത്തിനും അനാവശ്യത്തിനും കടന്നു വരാൻ തുടങ്ങി.
മിടുമിടുക്കൻമാരായ ഞങ്ങളെ മൂന്ന് ദിവസം കൊണ്ട് തന്നെ ഫീൽഡിലേക്ക് വിടാൻ പഴയ മിടുക്കൻമാർ തീരുമാനിച്ചു. ശമ്പളക്കാര്യത്തിൽ കിട്ടിയ തേപ്പ് ഒഴികെ തുടക്കത്തിൽത്തന്നെ പ്രമാദമായ കേസന്വേഷണ ഉത്തരവാദിത്വം കിട്ടിയ SI മാരായി ഞങ്ങളും വേട്ടയ്ക്കിറങ്ങി.
വാട്ടർ പ്യൂരിഫയർ -ഇൻവർട്ടർ വിൽപ്പനയിൽ പുത്തൻ ചരിത്രം സൃഷ്ടിക്കാനും ഫിലിപ്പ് കോട്‌ലറിന്റെ തിയറി കൊല്ലത്ത് പ്രാവർത്തികമാക്കി കാണിക്കാനുമായി ആ നാൽവർ സംഘം ആദ്യം തിരഞ്ഞെടുത്തത് തേവള്ളിയാണ്. മാർക്കറ്റിങ് മാനേജ്മെൻറിൽ 70% കൂടുതൽ മാർക്ക് വാങ്ങിയ സതീഷിന്റെ നിർദ്ദേശ പ്രകാരം രണ്ട് ഗ്രൂപ്പായി ഞങ്ങൾ തിരിഞ്ഞു. റോഡിനിടത്ത് ഭാഗത്ത്‌ ഞാനും രാജേഷും, വലതു ഭാഗത്ത് സതീഷും വിജേഷും ചേർന്ന സർജിക്കൽ സ്ട്രൈക്ക്. ഉച്ചയോടെ ഒത്ത് ചേർന്ന് അതുവരെ കിട്ടിയ ഓർഡറുകൾ പങ്കു വയ്ക്കണം എന്ന രീതിയിൽ ടീം "ഓപ്പറേഷൻ വാട്ടർ" ആരംഭിച്ചു.
''ഓപ്പറേഷൻ വാട്ടർ" തുടങ്ങി ഏതാണ്ട് അര മണിക്കൂറിനകം എനിക്ക് കാര്യത്തിന്റെ കിടപ്പ് ഒരു വിധം മനസ്സിലായി. പക്ഷെ മൂക്കനാട്ട് ഏരിയയിലെ ആദ്യ MBAക്കാരൻ രാജേഷ് അപ്പോഴും ശുഭാപ്തിവിശ്വാസത്തിലായിരുന്നു.
"ഇവിടെ ആരുമില്ല - ഇപ്പൊ ഒന്നും വേണ്ട - ഇവിടെ ഇരിക്കുന്ന ഒരെണ്ണം മര്യാദക്ക് എടുത്തോണ്ട് പോ- എന്നു തുടങ്ങി., പട്ടിയെ അഴിച്ചുവിടും - രാവിലെതന്നെ കുറേയെണ്ണം പാൻറും ടൈയും വലിച്ചു കേറ്റി വന്നോളും പരിസരമൊക്കെ നോക്കീട്ട് രാത്രി മോട്ടിക്കാൻ - പോലീസിനെ വിളിക്കണോ? എന്ന രീതിയിലാണ് നാട്ടുകാർ ആ നാല് ഫിലിപ്പ് കോട്ലർമാരേയും വരവേറ്റത്.
ഉച്ചക്ക് ആനന്ദവല്ലീശ്വരം ആലിൻ ചുവട്ടിൽ ആദ്യമെത്തിയത് ഞങ്ങളാണ്. എന്റെ നീല ഷർട്ടും രാജേഷിന്റെ കോൺഫിഡൻസും വിങ്ങി വിയർത്തിരുന്നു. പത്തു മിനിട്ടിനകം പരിക്ഷീണരായി അവരുമെത്തി. ഒന്നുമൊന്നും സംസാരിക്കാതെ പട്ടി പുറകേ ഓടിച്ചതിന്റെ അണപ്പ് മാറ്റാനായി വിജേഷ് ഒരു തണുത്ത സോഡാ നാരങ്ങാവെള്ളം പറഞ്ഞു.
രാവിലെ കളക്ടറേ പോലെ ഇറങ്ങുന്ന ഞങ്ങൾ മരമടി കഴിഞ്ഞ കർഷകരെപ്പോലെ തുടർച്ചയായി തിരികെ ഓഫീസിൽ എത്താൻ തുടങ്ങി. തെങ്കാശിപ്പട്ടണം സിനിമയിൽ ജോലിക്ക് ജോയിൻ ചെയ്യാൻ വരുന്ന ദിലീപിനെ സലീംകുമാർ നോക്കി ചിരിക്കും മട്ടിൽ ഓഫീസിലുള്ള മറ്റ് ജീവനക്കാരുടെ നോട്ടവും ചിരിയും കണ്ടില്ലെന്ന് നടിച്ച് AGM ന്റ ക്യാബിനിൽ കോട്ലർമാർ കൊലപ്പുള്ളികളെപ്പോലെ സ്ഥിരമായി നിലകൊണ്ടു. ഷെയിൽ ചെയ്തില്ലെങ്കിൽ ഷാലറി ഇല്ല എന്നതൊഴികെ AGM സ്ഥിരമായി "ഷ്" ൽ പറഞ്ഞുതുടങ്ങുന്ന മാർക്കറ്റിംഗ് തീയറികൾ പൊതിക്കാനാവാത്ത ഉണക്ക തേങ്ങകളായി ഞങ്ങൾക്ക് കിട്ടി. വിഷമം മറക്കാനായി ഞങ്ങൾ ബീഫ് ചോപ്സിനെ അഭയം പ്രാപിച്ചു.
പിറ്റേ ദിവസം സതീഷ് കുറച്ച് തീരുമാനങ്ങളുമായാണ് എത്തിയത്. അളിയാ നമുക്ക് "ഐഡ" പുറത്തെടുക്കണം. സ്വതവേ പഠനത്തിൽ പണ്ടേ മുൻപന്തിയിലായിരുന്ന ഞാൻ "അട" എന്നാണ് കേട്ടത്. ഉച്ചയ്ക്ക് എടുക്കാം രാവിലെ നമ്മൾ കാപ്പി കുടിച്ചല്ലോ? എന്ന എന്റെ നിഷ്കളങ്കമായ ചോദ്യം അവർ ചിരിച്ചു തളളി. എടാ ഇത് അടയല്ല - ഐഡ -(AIDA is an acronym that stands for Awareness, Interest, Desire and Action.) തുടർന്ന് ഗൗരവത്തിൽ ഒരു ക്ലാസ് -ചിരിച്ചു കൊണ്ട് വീട്ടിൽ കയറണം ., പരിചയപ്പെട്ട ശേഷം ഇത്രേം വല്യ വീട്ടിൽ ഒരു വാട്ടർ പ്യൂരിഫയർ എന്താ ഇല്ലാത്തേ? (Awareness)എന്ന് ചോദിക്കണം തുടർന്ന് പ്രോഡക്ട് നോളജ് കൊടുക്കണം(Interest) അപ്പൊ അവർക്ക് വാങ്ങാൻ അതിയായ ആഗ്രഹം(Desire)വരും., പിന്നെ എന്തായാലും അവർ പ്യൂരിഫയർ വാങ്ങിയിരിക്കും (Action) "നമുക്ക് കഴിയും ഇത്രേ ഉള്ളൂ" എന്ന് അവനും "ഇത്രേ ഒള്ളോ" എന്ന് ഞങ്ങളും.
അന്നേ ദിവസം നാലു പേരും നാലുവഴിക്കാണ് ഐഡയുമായി പോയത്. അന്നും ഉച്ചവരെ ആർക്കും ഒരു രക്ഷയും കിട്ടിയില്ല. ഐഡയോടൊപ്പം നമുക്ക് ഒരു ക്വസ്റ്റ്യനയർ കൂടി നോക്കിയാലോ - ഐഡിയ വിജേഷിൽ നിന്ന് വന്നു. പേര്, അഡ്രസ്, ജോലി.തുടങ്ങി സാധാരണ മട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിൽ വാട്ടർ പ്യൂരിഫയർ ഉണ്ടോ? ഇല്ലെങ്കിൽ എന്ന് വാങ്ങും? (ഓപ്ഷൻസ് 6 മാസം 3 മാസം 2 മാസം) തുടങ്ങി വാട്ടർ പ്യൂരിഫയർ വീട്ടിലില്ലാത്തവരെല്ലാം സാമൂഹ്യ ദ്രോഹികൾ എന്ന രീതിയിൽ ഉള്ള സൂപ്പർ ചോദ്യാവലി. '
ഏതാണ്ട് അന്ന് ഉച്ചയോടെ അതും ചീറ്റി. ഇനി അവിടെ ചുറ്റിത്തിരിഞ്ഞാൽ ഞങ്ങൾക്ക് ചോദ്യാവലി തരിക കേരളാ പോലീസാകും എന്നതുകൊണ്ട് ഏരിയ മാറ്റിപ്പിടിച്ചെങ്കിലും ഫിലിപ്പ് കോട്ട്ലർ, ഇന്ത്യൻ - കേരള - കൊല്ലം സാഹചര്യങ്ങളിൽ ഒരു പരാജയമാണെന്ന് മനസ്സിലാക്കിയ ആ ഭാവി മാനേജർമാർ ബീഫ് ചോപ്പ്സ് വാങ്ങി തിന്ന് അന്നും വിഷമം തീർത്തു. ''അല്ല ഈ നമ്മുടെ വീട്ടിൽ പോലും ഈ പറയുന്ന കുണ്ടാമണ്ടി ഇല്ലല്ലോ" എന്ന രാജേഷിന്റെ ആത്മഗതം എന്നും ഞങ്ങളെ ശ്രദ്ധിച്ചിരുന്ന ഹോട്ടൽ ഉടമ മുരുകണ്ണനേപ്പോലും ചിരിപ്പിച്ചു.
തുടർന്ന് പരിചയക്കാരുടെ വീട്ടിൽ പ്രോഡക്ടുമായി പോയി ലൈവ് ഡെമോ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. "മോനേ ഇതു ഇപ്പൊ വേണ്ട, ഇന്നാള് നിന്റെ കൂട്ടുകാരൻ കൊണ്ടുവന്ന ഉള്ളി അരിയുന്ന മെഷീൻ അന്നു തന്നെ ചീത്തയായി, അത് നീ മാറ്റിത്തരണം" എന്ന് പറഞ്ഞ അമ്മയുടെ കൂട്ടുകാരിയും, ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ഞങ്ങളെ ഉത്തരം മുട്ടിച്ച് "നിനക്കൊക്കെ വല്ല ട്യൂട്ടോറിയൽ കോളേജിലെങ്കിലും ക്ലാസ് എടുത്തൂടെ " എന്ന് പറഞ്ഞ് ഗെറ്റൗട്ട് അടിച്ച റിട്ട. പ്രൊഫസറും, ഒരു മൂലയ്ക്ക് നിർത്തി പ്രോഡക്ടിനേ പറ്റി മുഴുവൻ തിരിച്ചും മറിച്ചും പറയിപ്പിച്ച ബാങ്ക് മാനേജരും, ഒരു ക്ലബ്ബിന്റെ ഫാമിലി മീറ്റ് പരിപാടിക്കിടെ ലൈവ് ഡെമോ യ്ക്കെത്തിയപ്പൊ അടിച്ച് ഫിറ്റായി അലമ്പാക്കിയ ക്ലബ് ഭാരവാഹികളും, ഗൈഡ് നോക്കി പഠിച്ച് ജയിച്ച എന്റെ മനസ്സിൽ ജെസിബി കയറ്റിയിറക്കി.
ഓഫീസിൽ നിന്ന് കിട്ടിയ സങ്കടം ചവച്ചിറക്കാനായി ബീഫ് ചോപ്സിന് ഓർഡർ ചെയ്ത് വിഷമിച്ചിരുന്ന ഞങ്ങളോട് ഒരെണ്ണം ഞാനെടുത്തോളാം എന്ന് പറഞ്ഞ് കൗണ്ടറിലിരുന്ന് കൈ ഉയർത്തിയ മുരുകണ്ണൻ സാക്ഷാൽ പളനി മുരുകന്റെ അവതാരമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ കിട്ടിയ സെയിൽ, ബീഫ് റോസ്റ്റിൽ കൈവിഷം കിട്ടിയവനും, AGM ന്റെ നോട്ടപ്പുള്ളിയുമായ രാജേഷിന് കൊടുക്കാൻ ഐക്യകണ്ഠമായി തീരുമാനമെടുത്ത് ഞങ്ങൾ ഓഫീസിൽ എത്തി. സ്വതവേ ധൃതി കൂടുതലായ അവൻ ഉടൻ തന്നെ സാമ്പിൾ പ്രോഡക്ടും ടെക്നീഷ്യനുമായി ഹോട്ടലിലെത്തി.
എന്തു കലക്കവെള്ളവും മെഷിനിലൂടെ തെളിനീരാക്കാം എന്ന AGM പഠിപ്പിച്ച തീയറിയാൽ രണ്ടു മൂന്നു പിടി മണ്ണ് കലക്കിയ വെള്ളം മെഷീനിലൊഴിച്ച് തെളിവെള്ളം നോക്കി നിന്ന ഞങ്ങൾക്ക് "നല്ല തണുത്ത കാറ്റടിച്ചാൽ രണ്ടോ മൂന്നോ തുള്ളി വരും എന്ന കൊച്ചിൻ ഹനീഫയുടെ ഡയലോഗ് കൺമുന്നിൽ കാണാൻ കഴിഞ്ഞു.
മുരുകാവതാരം പതുക്കെ പതുക്കെ കാർമേഘവർണ്ണത്തിലായത് മനസ്സിലാക്കിയ ഞങ്ങൾ ടെക്നീഷ്യനെ പാളിനോക്കി. അവൻ രാജേഷിനു നേരേ പല്ലിറുമ്മുന്നുണ്ടായിരുന്നു. കേടായ മെഷീനും കുറച്ച് കൈക്കൂലിയും കൊടുത്ത് ടെക്നീഷ്യനെ പറഞ്ഞ് വിട്ടിട്ട് "മുരുകണ്ണാ വരുന്നവർക്ക് വല്ല ചൂടുവെള്ളവും കൊടുത്താപ്പോരേ എന്തിനാ വെറുതെ കാശ് കളയുന്നത്?" എന്ന് തട്ടി വിട്ട് മാനം പോയ ഞങ്ങൾ മടങ്ങിപ്പോന്നു., ഓഫീസിലേക്കല്ല. വീട്ടിലേക്ക്....
അതു കൊണ്ടെന്താ പ്യൂരിഫയർ ഇല്ലാത്ത ആ ഹോട്ടലിലെ മുരുകണ്ണന് ഇപ്പോഴും ഞങ്ങളെ അറിയാം. വല്ലപ്പോഴും ബീഫ് ചോപ്സ് കഴിക്കാൻ ചെല്ലുമ്പോ "എന്തു പറ്റി മക്കളെ?എന്തെങ്കിലും കുഴപ്പം? എന്നു ചോദിക്കും. രണ്ടു കഷണവും കുറച്ച്ചാറും കറിയിൽ കൂടുതലുണ്ടാവും.... എപ്പോഴും.
- ഗണേശ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo