Slider

ഒരു കാസ്രോടൻ പ്രണയകഥ

0
Image may contain: 1 person

വർഷങ്ങൾക്കു മുമ്പ്, അന്ന് മാണി സാർ നോട്ടെണ്ണുന്ന മെഷിൻ വാങ്ങിച്ചിട്ടില്ല,മോഡി സാർ ഗുജറാത്തിലെ ഏതോ ഒരു ചായക്കടയിൽ ചായ അടിച്ചു കൊണ്ടിരിക്കുന്നു,പിണറായി സാറിനു ഇരട്ട ചങ്ക് വളർന്നു വരുന്നതെയുണ്ടായിരുന്നുള്ളൂ..
അന്നെന്റെ വയറിത്ര പുറത്തേക്ക് തള്ളിയിട്ടില്ല,മുടി മുകളിലേക്ക് കയറിയിട്ടില്ല,കണ്ണാടിയിൽ നോക്കി ഞാൻ എന്നെ തന്നെ സുന്ദരാ എന്നു വിളിച്ചിരുന്ന കാലം.എറണാകുളത്തു ഒരു അട്വർടൈസിംഗ് കമ്പനിയിൽ ഓണർക്കു ഒരു ഭാരമായി ഞാൻ ജോലി നോക്കിയിരുന്ന കാലം..
വൈകുന്നേരം നാല് മണിയോട് കൂടെ എന്റെ ജോലി കഴിയും..പിന്നെ നേരെ സുഹൃത്തിന്റെ കടയിലേക്ക്. വാഴക്കാലക്കടുത്തുള്ള NGO കോർടേഴ്‌സിലെ ഒരു ചെറിയ ഉള്പ്രദേശം ,,അവിടെ അവനു രണ്ടു കടകള്‍ ഉണ്ട്.സാമാന്യം തെറ്റില്ലാത്ത ഒരു ബേക്കറി ആന്‍ഡ്‌ കൂള്ബാര്‍..പിന്നെ ഒറ്റ മുറിയില്‍ ഒരു പച്ചക്കറിക്കടയും.രണ്ടു കടകളിലും ജോലിക്ക് നില്‍ക്കുന്നത് കാസര്‍കോടുകാരാണ്.ബേക്കറിയില്‍ നിഷാദും,പച്ചക്കറിക്കടയില്‍ ഒരു ജലാലും.രാത്രി ഇവരുടെ റൂമിലാണ് ഞാന്‍ കിടന്നിരുന്നത്.എന്തും സഹിക്കാം..പക്ഷെ വായ തുറന്നാല്‍ തനി കാസര്‍ഗോടന്‍ ഭാഷയെ ഇവര്‍ സംസാരിക്കൂ..[പലപ്പോഴും ഇവര്‍ പറയുന്നത് എനിക്ക് മനസ്സിലാവാറില്ല.
വൈകുന്നേരമായാല്‍ ഈ രണ്ടു കടകളിലും ഞാന്‍ മാറി മാറി സഹായിക്കാന്‍ നില്‍ക്കും.സുഹൃത്തിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടോ,അല്ലെങ്കില്‍ മറ്റുള്ളവരെ സഹായിച്ചു സ്വര്‍ഗത്തില്‍ പോവാനോ ഒന്നും അല്ല ഈ സഹായം.. അഞ്ചു മണിയോട് കൂടി സ്വര്‍ഗത്തില്‍ നിന്നും മാലാഖമാര്‍ ഇറങ്ങും.. അവരെയും കാത്തു ഗന്ധര്‍വന്മാര്‍ റോഡരികില്‍ ബീഡിയും വലിച്ചു ഇരിക്കുന്നുണ്ടാവും. പതിയെ പതിയെ മാലാഖമാര്‍ ഈ രണ്ടു കടകളിലും ഒഴുകി നടക്കും..
മനസ്സിലായില്ല അല്ലേ... ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന മിക്ക പെണ്‍കുട്ടികളും ഇവിടെയുള്ള ലേഡീസ് ഹോസ്ട്ടലുകളിലാണ് താമസിക്കുന്നത്.കുറെ പേര്‍ പേയിംഗ് ഗസ്റ്റ് ആയിട്ടും.. ഈ ലേഡീസ് ഹോസ്ട്ടലുകള്‍ക്ക് ഞങ്ങള്‍ ഇട്ട പേരാണ് സ്വര്‍ഗ്ഗം.
പാറിപ്പറന്നു നടക്കുന്ന ആ വര്‍ണ്ണ തുമ്പികളില്‍ ഒന്നിന്റെയെങ്കിലും വാലില്‍ ഒരു ചരട്കെ ട്ടാന്‍ ഞാന്‍ വല്ലാതെ മോഹിച്ചു.അതാണ്‌ ഈ പരസഹായത്തിനു കാരണം.കുറഞ്ഞ നാള്‍ കൊണ്ട് തന്നെ ഞാന്‍ എല്ലാം പഠിച്ചു.ലെമണ്‍ ജൂസ് മുതല്‍ .ഷെയ്ക്ക്,സാലഡ്,കൊക്ക്ടെയ്ൽ വരെ...ഇനി പച്ചക്കറിക്കടയിലാണെങ്കില്‍ തക്കാളിയുടെ വില തൊട്ടു തണ്ണിമത്തന്‍റെ വില വരെ..
ഷാഹുലിക്കാ ഒരു ഷാര്‍ജാ ഷെയ്ക്ക്... എന്റെ സാറേ ആ സ്വരമങ്ങു കേട്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല.. രണ്ടു കപ്പ്‌ ഐസ്ക്രീം ഇടേണ്ടതിനു പകരം യാന്ത്രികമായി നാല് കപ്പ് ഇട്ടു പോവും.. രണ്ടു പഴത്തിനു പകരം നാല് പഴവും... എല്ലാം സഹിക്കാം ഒടുവിലത്തെ ആ ഡയലോഗ്... "" ഷാഹുല്‍ അടിച്ചു തരുന്ന ഷെയ്ക്കിന് ഒരു പ്രത്യേക ടേസ്റ്റാ.... ഹോ അതും കൂടി അങ്ങ് കേട്ടാല്‍ ഞാന്‍ അങ്ങ് ദ്രിധംഗപുളകിതനാകും..കുടുംബത്തില്‍ ആര്‍ക്കും ഇല്ലാത്ത ഷുഗര്‍ എന്ന അസുഖം എനിക്ക് മാത്രം വന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായി.
ഇനി പച്ചക്കറിക്കടയില്‍ ആണെങ്കിലോ ..""ഷാഹുലെ കായ എങ്ങനാ കൊള്ളാവോ??
""കൊള്ളാവുന്നത് നോക്കി എടുത്തോളൂ കുട്ടീ..
എന്നാ ഒരു കിലോ താ..
തൂക്കുന്ന സമയത്ത് അവളെങ്ങാനും മുഖത്ത് നോക്കി ചിരിച്ചാല്‍ ത്രാസില്‍ ഒരു കിലോ എന്നത് അറിയാതെ രണ്ടു കിലോ ആയിപ്പോവും. ലിനന്റെ ഫുള്‍ സ്ലീവ് ഷര്‍ട്ടും,ലീയുടെ ജീന്‍സും,വുഡ്ലാണ്ടിന്റെ ഷൂവും അണിഞ്ഞു ഇന്‍ ചെയ്തു പച്ചക്കറി തൂക്കുന്ന എന്നെ കണ്ടു നാട്ടുകാര്‍ പലരും ചിരിക്കാറുണ്ട്.. എല്ലാം ഞാന്‍ സഹിച്ചു ഒരുതിയെങ്കിലും വീഴും എന്ന പ്രതീക്ഷയില്‍...
അങ്ങനെയിരിക്കെ ഒരിക്കല്‍ നമ്മുടെ ജലാലിനു ഭയങ്കര രോഗം. ഊണില്ല ഉറക്കമില്ല,ജോലിയില്‍ ശ്രദ്ധയില്ല...ലക്ഷണങ്ങള്‍ കണ്ട പാടെ രോഗം എനിക്ക് മനസ്സിലായി. ചികിത്സിക്കാനും എന്റെ അടുത്തു തന്നെ എത്തി.പ്രേമ രോഗമാണ്.. ആള് ആരാണെന്ന് ചോദിച്ചപ്പോള്‍ ഒരു ലക്ഷ്മി ആണത്രേ.. ദിവസവും വരുന്ന മഹാലക്ഷ്മിമാരില്‍ ആരാണാവോ അവന്റെ ലക്ഷ്മി.
പിറ്റേന്ന് അവള്‍ കടയിലേക്ക് വന്നപ്പോള്‍ അവന്‍ കാണിച്ചു തന്നു അവന്റെ ലക്ഷ്മിയെ.. ഭാഗ്യം എന്റെ ലിസ്റ്റില്‍ പെട്ട കുട്ടിയല്ല.. പോരാത്തതിന് വല്യ ഭംഗിയും ഇല്ല.. എങ്കിലും അവളുടെ കഴുത്തില്‍ തൂങ്ങുന്ന ടാഗില്‍ നിന്നും അവള്‍ ഇന്‍ഫോപാര്‍ക്കില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായി.. പച്ചക്കറിക്കടക്കാരന് ഉധ്യോഗസ്തയോട് തോന്നുന്ന പ്രണയം.. സിനിമയില്‍ ആണെങ്കില്‍ ഓക്കേ.. ഓട്ടോ ഡ്രൈവര്‍ക്കും ഡോക്റ്ററെ പ്രേമിക്കാം ..പക്ഷെ ഇത് സിനിമ അല്ലാലോ ജീവിതമല്ലേ???എങ്കിലും ജലാലിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ ഞാന്‍ അവനെ സഹായിക്കാം എന്ന് വാക്ക് കൊടുത്തു.
അന്ന് രാത്രി ഞാന്‍ തല പുകഞ്ഞാലോജിച്ചു,,,പുകക്കാന്‍ ആവശ്യമായ രണ്ടു പേക്ക്‌ വില്സ്,ഒരു കൂട് ചന്ദനത്തിരി ,കൊതുക് തിരി എന്നിവ ഞാന്‍ നേരത്തെ വാങ്ങി വച്ചിരുന്നു.. ജലാല്‍ നേരിട്ട് അവളോട്‌ ഇഷ്ട്ടമാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അവള്‍ ചെരുപ്പൂരി അടിക്കും..അത് കൊണ്ട് തന്നെ ഇന്‍ഡയറക്റ്റ് ആയി കാര്യം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..തലയില്‍ ഒരു ബള്‍ബ് കത്തി..
ഓപ്പറേഷന്‍ ചെരങ്ങ.
പിറ്റേന്ന് ആദ്യം തന്നെ അടുത്തുള്ള മൊബൈല്‍ കടയില്‍ നിന്നും പ്രൂഫ്‌ ഇല്ലാതെ ഒരു സിം കാര്‍ഡ് വാങ്ങി രണ്ടു സിം ഉപയോഗിക്കാന്‍ പറ്റുന്ന അവന്റെ ചൈന മൊബൈലില്‍ നിക്ഷേപിച്ചു.പിന്നെ ഒരു ചെറിയ ചരങ്ങാ കഷണം എടുത്തു അതിന്റെ പുറത്തു വടിവൊത്ത അക്ഷരത്തില്‍ എഴുതി.. എനിക്ക് ലക്ഷ്മിയെ ഇഷ്ട്ടമാണ്.. ദയവു ചെയ്തു ഈ നമ്പരില്‍ വിളിക്കുക..പോരാത്തതിന് ആ ചെരങ്ങയില്‍ കുറെ ഉമ്മയും വച്ച് ആ ദരിദ്രവാസി.അന്ന് അവള്‍ കടയില്‍ വന്നപ്പോള്‍ അവള്‍ വാങ്ങിയ പച്ചക്കറികളുടെ കൂടെ ഈ ചെരങ്ങയും അവളുടെ കവറിലിട്ടു.. ചെരങ്ങയില്‍ പ്രേമലേഖനം എഴുതിയ ആദ്യത്തെ മഹാന്‍.
അന്ന് രാത്രി ഞങ്ങള്‍ അവളുടെ കോളിനു വേണ്ടി കണ്ണില്‍ മണ്ണെണ്ണ ഒഴിച്ച്കാത്തിരുന്നു. മൊബൈല്‍ നടുവില്‍ വച്ച് ഞങ്ങള്‍ നോക്കി ഇരിക്കുകയാണ്..പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു..നമ്പര്‍ കൂടി നോക്കാതെ ഞാന്‍ ഫോണ്‍ ചെവിയില്‍ വച്ച്..ജലാലിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ട് വിടര്‍ന്നു..
""ഡാ നാളെ മാര്‍കെറ്റില്‍ പോവുമ്പോള്‍ പാളയംകോടന്‍ വാങ്ങണ്ട ,വീട്ടില്‍ രണ്ടു കൊലയുണ്ട്...അത് എടുക്കാന്‍ മറക്കണ്ട""
മുതലാളിയാണ്.. തല പുകഞ്ഞു നില്‍ക്കുന്ന സമയത്താണ് അവ ന്റെ ഒരു കൊല.. പിന്നെയും കുറെ സമയം കാതിരുന്നെങ്കിലും നിരാശയായിരുന്നു ഫലം..ഞങ്ങളുടെ മുഖം ബിജെപിയെ പൊക്കി പറഞ്ഞു പുലിവാല് പിടിച്ച ഖമറുത്താത്തയുടെ മുഖം പോലെ വിവർണ്ണമായി..അപ്പുറത്തെ ഹോസ്റ്റലില്‍ നിന്നും സാമ്പാറിന്റെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി.. ജലാലിന്റെ ഹൃദയം കൊണ്ടവര്‍ സാമ്പാര്‍ വച്ച് എന്നുറപ്പായി..
വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
ഞാൻ‍ കണ്ടു പിടിച്ച പുതിയ പ്ലാനായ ഓപ്പറേഷന്‍ ചുരിദാറില്‍ അവള്‍ വീഴും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.അതിനു മുമ്പ് ജലാലിനെ കുറിച്ച് രണ്ടു വാക്ക്.. തനി കാസരോട്ടുകാരന്‍..അഞ്ചരയടി ഉയരം,വെളുത്ത നിറം.നാട്ടിലായിരുന്ന സമയത്ത് കുറെ പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്..അവന്റെ ഹത ഭാഗ്യമോ,ആ കുട്ടികളുടെ ഭാഗ്യമോ എന്നറിയില്ല ഇവന്‍ പ്രേമിച്ചു രണ്ടു മാസത്തിനുള്ളില്‍ എല്ലാവരുടെയും കല്യാണം കഴിഞ്ഞു.നാട്ടില്‍ കല്യാണം കഴിയാത്ത പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ജലാലിനെ കൊണ്ട് ഒന്ന്പ്രേ മിപ്പിച്ചാല്‍ മതി കല്യാണം ശരിയാവും എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവന്‍ ഇങ്ങോട്ട് വണ്ടി കയറിയത്.
ഓപ്പറേഷന്‍ ചുരിദാര്‍ ........ ഞങ്ങളുടെ ബില്ടിങ്ങിനു തൊട്ടടുത്താണ് ലക്ഷ്മി താമസിക്കുന്ന ലേഡീസ് ഹോസ്റ്റല്‍.ഞങ്ങളുടെ ടെറസിന്റെ മുകളില്‍ നിന്നും ഒരു കാല്‍ എടുത്തു വച്ചാല്‍ അവരുടെ ടെറസിനു മുകളില്‍ എത്താം.വൈകുന്നേരം ജോലി കഴിഞ്ഞു വന്നു പള്ളി നീരാട്ടും ,പള്ളി അലക്കലും കഴിഞ്ഞു മാലാഖമാര്‍ കഴുകിയ തുണി ഉണക്കാന്‍ ഇടുന്നത് ഈ ടെറസിന്റെ മുകളിലാണ്. കാറ്റത്ത്‌ വസ്ത്രങ്ങള്‍ പറന്നു പോവാതിരിക്കാന്‍ മുകളില്‍ ക്ലിപ്പ് ഇട്ടു വെക്കും.ഇത് ഞാന്‍ നേരത്തെ കണ്ടു പിടിച്ചിട്ടുണ്ട്.പിന്നെ സമയം കളഞ്ഞില്ല. നല്ല ഒരു A4 പേപ്പര്‍ വാങ്ങി ജലാലിനോട്‌ എഴുതാന്‍ പ്പറഞ്ഞു.. "എനിക്ക് ലക്ഷ്മിയെ ഒത്തിരി ഇഷ്ട്ടമാണ്,,ഈ നമ്പരില്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു...എന്നിട്ട് താഴെ നമ്പരും എഴുതി. പേപ്പര്‍ നോക്കിയ ഞാന്‍ തലയില്‍ കൈ വച്ച് പോയി. കടയിലെ ചീഞ്ഞ പച്ചക്കറിയും അവന്റെ കയ്യക്ഷരവും ഒരു പോലെ... ഞാന്‍ ആപേപ്പര്‍ കീറി കളഞ്ഞു പുതിയ പേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ സംഭവം എഴുതി.. അന്ന് കാലത്ത് സൂര്യന്‍ മോർണിങ് വാക്കിനു ഇറങ്ങും മുമ്പ് ഞങ്ങള്‍ എഴുന്നേറ്റു.. അവരുടെ ടെറസിനു മുകളിലേക്ക് ചാടി ലക്ഷ്മിയുടെ ഉണക്കാനിട്ട ചുരിദാറിനു മുകളില്‍ കടലാസ് ക്ലിപ്പ് ചെയ്തു വച്ചു..
അന്ന് രാത്രി ഞങ്ങള്‍ ഫോണിനു മുമ്പില്‍ ആകാംക്ഷയോടെ ഇരിക്കുകയായിരുന്നു.രണ്ടു പേരുടെയും മുഖത്ത് വെപ്രാളം ..
"" ഉലകില്‍ ഇവ്വളവു പൊണുങ്കെ ഇരുന്തും എന്‍ട നാന്‍ ജെസ്സിയെ ലൗ പൻറെന്‍"" അവന്റെ മൊബൈല്‍ കോളര്‍ ട്യൂണ്ആണ്. ഞാന്‍ ചാടി ഫോണ്‍ എടുത്തു..
"" താന്‍ ആരാടാ ,താന്‍ എന്താടാ എന്നെ പറ്റി വിചാരിച്ചത് ..
അവള്‍ തന്നെ ..ലക്ഷ്മി... പക്ഷെ..ലക്ഷിമുടെ സംസാരം അവളുടെ പേരുമായി ഒട്ടും ചേരുന്നില്ല.. ഒട്ടും മയമില്ലാത്ത വാക്കുകള്‍ ...ഞാന്‍ ജലലിനു നേരെ ഫോണ്‍ നീട്ടി.. അവനാണെങ്കില്‍ ടൈഫോയിഡ് ബാധിച്ചവരെ പോലെ നിന്ന് വിറക്കുകയാണ്.. അവന്‍ കൈ ക്കൊണ്ട് വേണ്ട എന്ന് കാണിച്ചു ..അവളോട്‌ ഒന്ന് ഫോണ്‍ ചെയ്യാനുള്ള ധൈര്യം പോലും അവനുണ്ടായില്ല.
അവളോട്‌ സംസാരിക്കുകയല്ലാതെ എനിക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല...
"" ഡോ ഈ നമ്പര്‍ ഞാന്‍ സൈബര്‍ സെല്ലില്‍ കൊടുക്കും..താന്‍ ആരാണെങ്കിലും തന്നെ 24 മണിക്കൂര്‍ കൊണ്ട് പൊക്കും..ഇനി തന്റെ ശിഷ്ട്ട കാലം ജയിലില്‍ തന്നെ... ""അവള്‍ നല്ല ചൂടിലാണ് ..എന്ത് പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി..
"" ലക്ഷ്മിക്ക് വേണ്ടി ജയിലില്‍ കിടക്കാനല്ല ..തൂക്കു മരത്തില്‍ ഊഞ്ഞാൽ ആടാനും ഞാന്‍ തയ്യാറാണ്.""""
അപ്പുറത്ത് നിന്നും കൂട്ട ചിരി ഉയര്‍ന്നു.. അവള്‍ ഫോണ്‍ സ്പീക്കറില്‍ ഇട്ടിരിക്കുകയാണെന്ന് മനസിലായി..
" എടൊ ഇഷ്ട്ടം തുറന്നു പറയാന്‍ കഴിയാത്ത നീയൊക്കെ പ്രേമിക്കാന്‍ നിക്കണോ??? ആണുങ്ങളുടെ മാനം കളയാന്‍..ഛെ......
അവളുടെ കൂട്ടുകാരിയുടെ ചോദ്യമാണ്... "ഞാന്‍ സ്പീക്കര്‍ പൊത്തിപ്പിടിച്ചു..
ജലാലെ വികസ്.. വികസ്... " അവന്‍ ഓടി ചെന്ന് വികസ് എടുത്തു കൊണ്ട് വന്നു എന്റെ കണ്ണിനു മുകളില്‍ പുരട്ടി. "" എന്റെ കണ്ണുകള്‍ ചുവന്നു..ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു..
" എനിക്ക് ലക്ഷിമിയെ ഒത്തിരി ഇഷ്ട്ടാ.. മറക്കാന്‍ കഴിയില്ല.. പിന്നെ അത് നേരിട്ട് പറയാത്തത് പേടി കൊണ്ട് തന്നെയാ...കാരണം ഞാന്‍ കറുത്തിട്ടാണ്,കാണാനും ഭംഗിയില്ല.... ലക്ഷ്മിയെ പോലെ ഒരു കുട്ടിയെ സ്വപ്നം കാണാനുള്ള അര്‍ഹത പോലും എനിക്കില്ല..ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടം തോന്നുന്നത്.. അത് ലക്ഷ്മിയോടാണ്.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..സ്വരമിടരി ... വാക്കുകള്‍ മുറിഞ്ഞു... ശല്യം ചെയ്തതിനു ക്ക്ഷമിക്കണം.. ചെറുപ്പത്തില്‍ അച്ഛന്‍ പറയുമായിരുന്നു അര്‍ഹതയില്ലാത്തതൊന്നും മോഹിക്കരുതെന്നു .. എന്നിട്ടും ഞാന്‍ ലക്ഷ്മിയെ മോഹിച്ചു പോയി.. ഇനി ഒരിക്കലും ഞാന്‍ ലക്ഷ്മിയെ ശല്യം ചെയ്യില്ല.. പക്ഷെ എനിക്ക് ലക്ഷ്മിയെ മറക്കാന്‍ കഴിയില്ല.... ഞാന്‍ പൊട്ടി ക്കരഞ്ഞു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ.... അവള്‍ എന്തോ മറുപടി പറയാന്‍ തുടങ്ങും മുമ്പ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു സ്വിച് ഓഫ്‌ ആക്കി.. ഒരു പാട് സിനിമകളിൽ കേട്ടു മടുത്ത ക്ളീഷേ ഡയലോഗ്സ്...
വികസ് നന്നായി പ്രവര്‍ത്തിച്ചു.നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകള്‍ കണ്ടു ജലാല്‍ അന്തം വിട്ട് നില്‍ക്കുകയാണ്.അവന്‍ ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ചു.. നന്പന്‍ ഡാ... നമിച്ചിരിക്കുന്നു. പക്ഷെ അവന്‍ കറുത്തിട്ടാണ് എന്ന് പറഞ്ഞത് അവനു തീരെ ഇഷ്ട്ടപ്പെട്ടില്ല..
ഞാന്‍ അവനെ സമാധാനിപ്പിച്ചു.. "" മോനെ ജലാലെ പത്താം ക്ലാസ്സും ഗുസ്തിയും ഉള്ള നിന്നെ പോലെയൊരു പച്ചക്കരിക്കടക്കാരനെ അവള്‍ ഇഷ്ട്ടപ്പെടനം എന്നുണ്ടെങ്കില്‍ സിമ്പതി വര്‍ക്ക് ഔട്ട്‌ ചെയ്യണം.പിന്നെ നമ്മെ കാണാത്ത പെണ്ണുങ്ങളോടും,,നമ്മള്‍ കാണാന്‍ പോവുന്ന പെണ്ണുങ്ങളോടും ഒരിക്കലും നമ്മുടെ സൌന്ദര്യത്തെ കുറിച്ച് പുകഴ്ത്തരുത്‌.. നേരിട്ട് കാണുമ്പോള്‍ അവരുടെ പ്രതീക്ഷ നഷ്ട്ടപ്പെടും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ..എല്ലാം നിനക്ക് വഴിയെ മനസ്സിലാവും..
പിറ്റേന്ന് രാത്രി ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത ഉടനെ തന്നെ അവള്‍ വിളിച്ചു.. തലേന്നത്തെ പോലെ ഗൌരവം ഒട്ടും ഉണ്ടായിരുന്നില്ല... തീര്‍ത്തും നിഷ്കളങ്കമായി അവള്‍ സംസാരിച്ചു.. ഞാനാണെങ്കില്‍ തലയില്‍ പൊടി പിടിച്ചു കിടക്കുന്ന പഴയ എക്സ്പൈറി ഡേറ്റ് കഴിഞ്ഞ വിറ്റുകള്‍ പുറത്തിറക്കി.. അപ്പുറത്ത് നിന്നും കൂട്ടച്ചിരികള്‍ ഉയര്‍ന്നു.. അവര്‍ക്ക് തീര്‍ത്തും അപരിചിതനായ ഞാന്‍ ഒറ്റ രാത്രി കൊണ്ട് സുപരിചിതനാവുകയായിരുന്നു. താങ്കള്‍ ആരാണ് എന്ന ചോദ്യത്തി നിന്നും മാത്രം ഞാന്‍ സമര്‍ത്ഥമായി ഒഴിഞ്ഞു മാറി... അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു.ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു.. എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ നാളെ ജോലിക്ക് പോവുമ്പോള്‍ ആ വെള്ള ചുരിദാര്‍ ഇട്ടു പോവണം .. ആ ചുരിദാര്‍ ഇട്ടു വരുമ്പോള്‍ ലക്ഷ്മി ഒരു അപ്സരസ്സിനെ പോലെയാണ്...
"" എന്റെ പട്ടിയിടും വെള്ള ചുരിദാര്‍..
അവള്‍ ഫോണ്‍ കട്ട് ചെയ്തു... ചീറ്റി പോയി..എങ്കിലും ആശ്വസിക്കാന്‍ വകയുണ്ട്.തലേന്ന് സംസാരിച്ചത് മൂന്നു മിനിറ്റ് ആണെങ്കില്‍ ഇന്ന് അത് മുപ്പതു മിനിട്ടായിരിക്കുന്നു.
പിറ്റേന്ന് അവള്‍ ജോലിക്ക് പോവുന്നതും നോക്കി ഞങ്ങള്‍ റോഡരികില്‍ കാത്തു നിന്ന്.. പെട്ടെന്ന് ഞങ്ങള്‍ ആ കാഴ്ച കണ്ടു തരിച്ചു നിന്നു.... വെള്ള ചുരിദാറും ധരിച്ച്,വെള്ള ഷാള്‍ കൊണ്ട് തല പാതി മറച്ചു അവള്‍ വരികയാണ്.. ഒരു മാലാഖയെ പോലെ..ജലാലിന്റെ ലക്ഷ്മി.. അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. അവന്‍ എന്നെ കെട്ടിപ്പിടിച്ചു.. ഉയിര്‍ നന്പന്‍ ഡാ...
പിന്നീട് മിക്ക ദിവസങ്ങളിലും ഫോണ്‍ വിളി പതിവായി.. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഞാന്‍ അവളെ വളച്ചെടുത്തു..അങ്ങനെ അവള്‍ നേരില്‍ കാണണം ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞായറാഴ്ച അഞ്ചു മണിക്ക് സുഭാഷ്പാര്‍ക്കില്‍ കാണാം എന്ന് ഞാന്‍ ഉറപ്പു കൊടുത്തു.ജലാലിനെ ബ്യൂട്ടി പാരലരില്‍ കൊണ്ട് പോയി നന്നായി ഒന്ന് വെളുപ്പിച്ചെടുത്തു.. ഫെഷ്യലിംഗ്,ബ്ലീച്ചിംഗ്,സ്ട്രൈട്ടിംഗ് തുടങ്ങി ഒരു ആറായിരം രൂപയോളം പൊട്ടി..പോരാത്തതിന് ഒരു ചുവന്ന ടീ ഷര്‍ട്ടും,നീല ജീന്‍സും,ബ്രാണ്ടഡ് ഷൂവും.അവന്റെ രൂപം കണ്ടു അവന് തന്നെ അവനോടു ബഹുമാനം തോന്നി സ്വയം എഴുന്നേറ്റു നിന്നു.
അങ്ങനെ ആ ഞായറാഴ്ച വന്നെത്തി.. ജലാല്‍ പുതിയ വസ്ത്രങ്ങളണിഞ്ഞു സുന്ദരനായി...ഏതു ആവറേജ് പെണ്ണും വീണു പോവും അവനെ ആ കോലത്തില്‍ കണ്ടാല്‍. ഞാന്‍ അവള്‍ക്കു ഫോണ്‍ ചെയ്തു .."ഞാന്‍ പുറപ്പെടുകയാണ്.. ചുവന്ന ടീഷര്‍ട്ടും,നീല ജീന്‍സും ആണ് വേഷം.. പിന്നെ നീ എന്നെ അറിയുന്ന ആള്‍ തന്നെയാണ്.. എന്നെ കാണുമ്പോള്‍ കളിയാക്കരുത്..എനിക്കത് സഹിക്കാന്‍ കഴിയില്ല... ഇല്ല എന്ന് അവള്‍ ഉറപ്പു തന്നു... ഞങ്ങള്‍ക്ക് ആശ്വാസമായി..
നാലരയോടു കൂടി ഞങ്ങള്‍ സുഭാഷ് പാര്‍ക്കില്‍ എത്തി.. ജലാലിന്റെ മുഖത്ത് പരിഭ്രമം കളിയാടുന്നു.. നെഞ്ച് വല്ലാതെ മിടിക്കുന്നു.. ഞാന്‍ അവനെ സമാധാനിപ്പിച്ചു. പാര്‍ക്കിന്റെ ഉള്‍വശം വിശാലമായ ഗാര്‍ഡന്‍ ആണ്..നല്ല പച്ചപ്പുല്ല് വിരിച്ചിരിക്കുന്നു.. ഇടയ്ക്കിടയ്ക്ക് സിമന്റു ബഞ്ചില്‍ തീര്‍ത്ത ഇരിപ്പിടങ്ങല്‍.. എവിടെ നോക്കിയാലും പ്രണയ ജോടികള്‍..ഇവരുടെ പ്രണയ സല്ലാപങ്ങള്‍ കണ്ടു നാണിചിട്ടാവണം തൊട്ടടുത്ത മരങ്ങളൊക്കെ ഇലപൊഴിച്ചു നില്‍ക്കുന്നു.. പാര്‍ക്കിന്റെ ഉൾ വശത്തേക്ക് നീങ്ങിയാല്‍ ചെറിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു.പുറത്തു നിന്ന് നോക്കിയാല്‍ കാണാത്ത ഇതിനകത്ത് വച്ചാണ് പല "ഗാഡ' പ്രണയങ്ങളും ഇതള്‍ വിരിയാറുള്ളത്..
ഞങ്ങള്‍ അടുത്തുള്ള ഒരു സിമന്റ് ബഞ്ചില്‍ ഇരുന്നു... അവന്റെ ഫോണ്‍ ബെല്ലടിച്ചു... "ഞങ്ങള്‍ എത്തി നീ എവിടെയാ...??? പണി പാളി ..അവള്‍ കൂട്ടുകാരികളെയും കൂട്ടിയാണ് വരുന്നത്.. അവര്‍ കൂട്ടത്തോടെ വരുന്നത് ഞാന്‍ കണ്ടു.. ""ഡാ അവര്‍ എന്നെ കണ്ടാല്‍ ശരിയാവില്ല.. ഞാന്‍ ആ മരത്തിന്റെ മറവില്‍ ഉണ്ടാവും..ഇത്രയും ഞാന്‍ ഓക്കേ ആക്കി തന്നു..ഇനി എല്ലാം നിന്റെ കയ്യില്‍.. പിന്നെ നീ ഒരു കാസര്ഗോടുകാരന്‍ അല്ലെ .. ധൈര്യമായി ഇരിക്ക് .എല്ലാം നന്നായി വരും..... ഞാന്‍ പതുക്കെ അവിടെ നിന്നും വലിഞ്ഞു.. എന്നെ അവന്റെ കൂടെ കണ്ടാല്‍ വേറെ പല പ്രശ്നങ്ങളും ഉണ്ട് .അത് ഞാന്‍ പിന്നെ പറയാം..
അവന്‍ ആകെ വിയര്‍ത്ത് ഒലിച്ചിരുന്നു.. അവര്‍ അവനെ കണ്ടു പിടിച്ചു..ചുവന്ന ടീ ഷര്‍ട്ടും,നീല ജീന്‍സും.. അവര്‍ അവനടുതെക്ക് നടന്നടുത്തു.. അവര്‍ സംശയം തീര്‍ക്കാന്‍ അവന്റെ മൊബൈലിലേക്ക് ഒന്ന് കൂടി അടിച്ചു ..അവന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കണ്ടപ്പോള്‍ അവന്‍ തന്നെയാണെന്ന് ഉറപ്പിച്ചു.. അവന്‍ അവര്‍ക്ക് നേരെ പതിയെ കൈ ഉയര്‍ത്തി.. എന്റെ ശ്വാസമിടിപ്പ് വര്‍ധിച്ചു.. ഈശ്വരാ എന്ത് സംഭവിക്കും...
അവര്‍ അവനു തൊട്ടു മുന്നില്‍ എത്തി... ഞാന്‍ കണ്ണുകള്‍ പാതി അടച്ചു.. അവര്‍ അവനെ തന്നെ ഉറ്റു നോക്കി..കറുത്തിട്ടാണ് എന്ന് പറഞ്ഞിട്ട് പയ്യന്‍ സ്മാര്ട്ടാണല്ലോ...""നീയാ പച്ചക്കറിക്കടയിലെ ആളല്ലേ... കൂട്ടുകാരികളില്‍ ആരുടെയോ ചോദ്യം... അതെ എന്ന് അവന്‍ തല കുലുക്കി... എങ്കില്‍ ഇത് ആദ്യമേ പറയാമായിരുന്നില്ലേ.. മനുഷ്യനെ ഇത്രയ്ക്കു ടെന്‍ഷന്‍ അടിപ്പിക്കണോ??? ഹാവൂ ആദ്യത്തെ പ്രശ്നം തീര്‍ന്നു... എല്ലാവരും അവനെ ചുഴിഞ്ഞ് നോക്കുകയാണ്..ലക്ഷ്മിക്ക് പക്ഷെ ഭാവ മാറ്റം ഒന്നുമില്ല.. ഭാഗ്യം... എന്നാ പിന്നെ നിങ്ങള്‍ സംസാരിക്കു.. ഞങ്ങള്‍ അപ്പുറത്ത് കാണും.. കൂട്ടുകാരികള്‍ പതിയെ അവിടെ നിന്നും സ്ഥലം കാലിയാക്കി .
.ജലാലും ലക്ഷ്മിയും മാത്രമായി അവിടെ.. എല്ലാം കണ്ടു നില്‍ക്കുന്ന ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു... രണ്ടു പേരും മുഖത്തോടു മുഖം നോക്കി നില്‍ക്കുകയാണ്.ഒന്നും സംസാരിക്കുന്നില്ല.മൌനത്തിന്റെ ഒരു വന്മതില്‍ അവര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.എല്ലാം കണ്ടു മരത്തിന്റെ മറവില്‍ മറഞ്ഞിരിക്കുന്ന എനിക്ക് പ്രാന്ത് വന്നു തുടങ്ങി..""" ഡാ ഇത്ര വലിപ്പമുണ്ടാല്ലോടാ പട്ടീ ഒളിഞ്ഞു നോക്കാന്‍ നാണമില്ലേ...???? എന്നെ കണ്ടു പിന്നില്‍ നിന്നും ആരോ കമ്മന്റ് അടിച്ചതാണ്... അപ്പോഴും അടൂരിന്റെ അവാര്‍ഡ് പടം പോലെ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് അവര്‍ .. ഒടുവില്‍ ലക്ഷ്മി തന്നെ മൌനം ഭേദിച്ചു.. "ദിവസവും കാണുന്ന ആളല്ലേ... എന്നിട്ടും എന്തിനായിരുന്നു..ഇങ്ങനെ ഒരു നാടകം.. കടയില്‍ വരുമ്പോള്‍ തന്നെ പറയാമായിരുന്നില്ലേ ???? ജലാല്‍ ഒന്ന് മോടയിരക്കി... അവന്‍ എന്നെ നോക്കി.. ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു ..പറ പറ... അവന്‍ പതിയെ വായ തുറന്നു പിന്നെ പതിയെ മൊഴിഞ്ഞു.... """അതില്ലേ ഏന്ക്ക് അന്നേ കാണുംബോനെ പേട്യോന്ന് എന്തേലും ചൊല്ലിയെരാന്‍...അതാ ഞാന്‍ ഫോനാക്ക്യെ..അപ്പൊ നിന്‍ക്ക് ഇന്നേ ഇഷ്ട്ടോന്നു ചൊല്ലിയപ്പോന് സമാധാനായെ......"""' ലക്ഷ്മി പതിയെ തലയുയര്‍ത്തി അവനെ നോക്കി.. "എന്ത്?????? ""ഏന്ക്ക് അന്നേ കാണുംബോനെ പേട്യോന്ന് എന്തേലും ചൊല്ലിയെരാന്‍...അതാ ഞാന്‍ ഫോനാക്ക്യെ..അപ്പൊ നിന്‍ക്ക് ഇന്നേ ഇഷ്ട്ടോന്നു ചൊല്ലിയപ്പോന് സമാധാനായെ......"""' അവളുടെ പുരികം ചുളിഞ്ഞ്..മുഖം ചുവന്നു.. കണ്ണ് നിറഞ്ഞു.... "" എന്നെ ചതിക്കുകയായിരുന്നല്ലേ.... വിടില്ല ഞാന്‍ നീ നോക്കിക്കോ,,,, അവള്‍ ഒരു പൊട്ടിത്തെറിച്ചു തിരിഞ്ഞു നടന്നു കൂട്ടുകാരികളെയും കൂട്ടി പുറത്തേക്കു നടന്നു... സത്യത്തില്‍ അവന്റെ സംസാരം കേട്ട് ഞാന്‍ പോലും ചിരിച്ചു മണ്ണ് കപ്പി പോയി... എന്റെ ജീവിതത്തില്‍ അത്രയ്ക്ക് ഞാന്‍ പിന്നെ ചിരിചിട്ടുണ്ടാവില്ല... സത്യത്തില്‍ അവള്‍ ഫോണിലൂടെ എന്റെ ശബ്ദമാണ് കേട്ടത്.. പക്ഷെ നേരിട്ട് കണ്ടപ്പോള്‍ ജലാലിന്റെ അസ്സല്‍ കാസരോട് സ്ലാന്ഗ്.. പാവം ലക്ഷ്മി എല്ലാവരും കൂടി ചേര്‍ന്ന് അവളെ കളിയാക്കുകയാണെന്നു വിചാരിച്ചു കാണും.
ഒന്നും മനസിലാവാതെ നില്‍ക്കുന്ന ജലാലിനെ ഞാന്‍ തോളത് തട്ടി സമാധാനിപ്പിച്ചു.. "" ഡാ പ്രണയത്തില്‍ സൌന്ദര്യത്തിനു മാത്രമല്ല ..ഭാഷക്കും വളരെ വലിയ പ്രാധാന്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.. തളരരുത് .. കലാകാരന്‍ അല്ലാത്തവരെ ജനം അംഗീകരിക്കില്ലെടാ....
എന്തായാലും ജലാല്‍ പ്രണയിച്ചത് കൊണ്ടോ എന്തോ 2 മാസം കൊണ്ട് അവളുടെ കല്യാണം കഴിഞ്ഞു...ജലാലിന്റെ നാട്ടുകാര്‍ പറഞ്ഞത് സത്യമാണെന്ന് എനിക്ക് മനസ്സിലായി. പ്രായം കഴിഞ്ഞിട്ടും കല്യാണം കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ ജലാലിനെ കൊണ്ട് ഒന്ന് പ്രേമിപ്പിച്ചാല്‍ മതി....

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo