Slider

ചിരികൾക്കപ്പുറം ചില ജീവിതങ്ങൾ..

0
Image may contain: 1 person, smiling

അന്തിമയങ്ങാൻ കൊതിക്കുന്ന സൂര്യൻ ആ താഴ്വാരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. പല നിറത്തിലുള്ള പൂക്കളാൽ അലങ്കാരതുല്യമായ വള്ളികുടിൽ. ശാന്തതയോടെ അലയടിക്കുന്ന പാട്ടുകളുമായി ചില പക്ഷികൾ. മലയിടുക്കിനരികിൽ ഒരു അരഞ്ഞാണം കെട്ടിയ പോലെ ഒഴുകുന്ന ചെറിയൊരു തടാകം. ആമ്പലും താമരയും അസ്തമയ സൂര്യനെ നോക്കി യാത്ര പറയുന്നു. ചില അരയന്നങ്ങൾ മുട്ടിയുരുമ്മി ആ തടാകത്തിൽ നീന്തിത്തുടിക്കുന്നു. അപ്പോഴാണ് ആകാശ നീലിമയുടെ നിറമുള്ള ഒരു ഗൗൺ ധരിച്ച ഒരു പെൺകുട്ടി ആ തടാകക്കരയിൽ വന്നിരുന്നത്. അലസോലമായ അവളുടെ മുടിയിഴകളിൽ വന്നു പതിക്കുന്ന മന്ദാരപ്പൂക്കൾ. അവൾ അവളുടെ കാലുകൾ തടാകത്തിലേക്ക് ഇറക്കി വച്ചു. ചെറു മീനുകൾ അവളുടെ കിലുങ്ങുന്ന പാദസരമിട്ട പാദത്തിൽ വന്നു ചുംബിക്കുകയാണ്.അപ്പോഴാണ് മഴ ,പാതിവഴിയിൽ ഉപേക്ഷിച്ച യുഗയുഗാന്തരങ്ങളായി കാറ്റെന്നു പേരിട്ടു വിളിക്കുന്ന ഒരു മന്ദമാരുതനുമായി ആ വഴി വന്നതു .ചാറ്റൽ മഴ ആ താഴ്വാരത്തെ ജലനൃത്തമയമാക്കി .അവൾ തന്റെ കൈകൾ തലയ്ക്കുമേൽ പിടിച്ചു മെല്ലെ എണീറ്റു പൂക്കളാൽ തീർത്ത ആ വള്ളികുടിലിൽ കയറി ഇരുന്നു .
അവൾ മഴത്തുളികളെ തന്റെ കൈയിൽ ഇട്ടു അമ്മാനമാടുമ്പോൾ പുറകിൽ നിന്നും ഒരു വിളി .അവൾ തിരിഞ്ഞ് നോക്കുമ്പോൾ ഒരു കൂട്ടം നീല ആമ്പൽ പൂക്കളുമായി അവൾക്കു പുറകിൽ ഒരു യുവാവ്‌ .അവൻ ആ പൂക്കൾ അവൾക്കായി നീട്ടി .അവൾ ആ പൂക്കൾ വാങ്ങുമ്പോൾ ആ താഴ്‌വാരം പോലും പ്രേമാർത്ഥമായിപ്പോയി .അവൻ അവളെ അരികിലേക്ക് ചേർത്തു നിർത്തി ,അവളുടെ കാതുകളിൽ എന്തോ മന്ത്രിച്ചു .അവൾ മെല്ലെ പറഞ്ഞു "കേൾക്കുന്നില്ല .."
അവൾ വീണ്ടും പറഞ്ഞു .അവൾ പതിയെ തിരിഞ്ഞ് നോക്കി .ആ രാജകുമാരനില്ല .കളം കളം ശബ്ദത്തിൽ ഒഴുകുന്ന തടാകമില്ല .എല്ലാം ശൂന്യം .അവൾ തന്റെ കൈയിലേക്ക് നോക്കി .ആമ്പൽപ്പൂവിന് പകരം ബെഡ്‌ഷീറ്റാണ് .അതൊരു സ്വപനമായിരുന്നോ ?ഞാൻ പറഞ്ഞത് ആരെങ്കിലും കേട്ടിരിക്കുമോ ?ഞാൻ ചുറ്റിനും നോക്കി .ശബ്ദമുണ്ടാക്കി കരയുന്ന ഫാൻ ..അപ്പോഴും ആ മുറിയിൽ സി.ഫ്.ൽ ലാംബ് തെളിഞ്ഞ് നിന്നു .അടുത്ത ബെഡിനരികിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങൽ കേൾക്കാം .സിറിയ ബെഡ് ഷീറ്റിനകത്തിരുന്നു ആരോടോ ഫോൺ വിളിച്ചു കരയുകയാണ് .ഇതു സ്ഥിരമുള്ളതാണല്ലോ ?ഞാൻ ബെഡിനരികിൽ കിടക്കുന്ന മൊബൈൽ എടുത്തു നോക്കി .സമയം 6.45 എ .എം .ഇനിയും ഉണ്ട് സമയം ബാക്കി .എങ്കിലും ആ സ്വപനത്തിൽ വന്ന യുവാവ്‌ ആരായിരിക്കും ?എനിക്ക് പരിജയമുള്ള എല്ലാ യുവാക്കളുടെയും മുഖം ഞാൻ മനസ്സിൽ കണ്ടു .ഇനി ആർക്കാണ് എന്നോട് പ്രണയം ഉള്ളത് .ഈ സ്വപനം എന്തേ ഇപ്പോൾ എന്നെ തേടി വന്നത് .പല ചോദ്യങ്ങൾ മനസ്സിൽ .
പെട്ടെന്നാണ് സിറിയ ചാടി എണീറ്റത് .അവൾ തന്റെ മൊബൈൽ ബെഡിലേക്കു വലിച്ചെറിഞ്ഞു . അവൾ തന്റെ കണ്ണീരു തുടച്ചുകൊണ്ട് എന്നെ ഒന്നു തുറിച്ചു നോക്കി .ഞാൻ നിശബ്‍ദയായിരുന്നു .അവൾ ബാത്റൂമിലേക്കു പോയി .അതു സിറിയ !ഡൽഹിയിൽ തന്നെയുള്ള കുട്ടിയാണ് .ഇവിടെ എം.സി.എ ചെയ്യുന്നു .ഇവിടെ എന്റെ റൂംമെറ്റാണ് .ചിലപോഴൊക്കെ നമ്മൾ സംസാരിക്കാറുണ്ട് ..ചില തമാശകൾ ,ലോകകാര്യങ്ങൾ ,എന്റെ ഓഫീസ് അല്ലെങ്കിൽ അവളുടെ കോളേജ് വിശേഷങ്ങൾ .പക്ഷേ ..ചില വ്യക്തിപരമായ കാര്യങ്ങൾ പരസപരം പറയാതെ അതു നമുക്കിടയിൽ തളം കെട്ടിക്കിടക്കുകയാണ് .എപ്പോഴും ചില ബന്ധങ്ങൾ അങ്ങനെയാണ് .
ഞാൻ ഫ്രഷായി വന്നു .മെല്ലെ എന്റെ മുടിയിഴകൾ ഓരോന്നായി കണ്ണാടിയിൽ നോക്കി ചീകി കൊണ്ടിരുന്നു .അപ്പോഴും സിറിയ ഇരുന്നു തേങ്ങുകയായിരുന്നു .ഞാനാദ്യം ശ്രദ്ധിക്കാതെ നിന്നു .പിന്നെ അവള്കരികിൽ ഇരുന്നു .
"സിറിയാ ..."
എന്റെ വിളികേട്ടപ്പോൾ അവൾ തന്റെ മുഖം പൊത്തിപിടിച്ചു കരയാൻ തുടങ്ങി .ഞാൻ ഡൽഹിയിൽ വന്നിട്ട് നാലു മാസം കഴിഞ്ഞെങ്കിലും ഹിന്ദി സംസാരിക്കാൻ പതിയെ തുടങ്ങുന്നതേയുള്ളൂ .പിന്നെ എല്ലാവരോടും ഇംഗ്ലീഷ് കൊണ്ട് പിടിച്ചു നിൽകും .
"ക്യാ ഹുവാ സിറിയ ?"
അവൾ ഒരുപക്ഷേ എന്റെ സാമിപ്യം ആഗ്രഹിച്ചിരുന്നിരിക്കണം .അവൾ കണ്ണുനീർ തുടച്ചു .എന്റെ കൈകളിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു .അവളുടെ കാമുകൻ മൂന്ന് വര്ഷത്തെ പ്രണയത്തിനുശേഷം ഇപ്പോൾ അവളെ ഉപേക്ഷിക്കുകയാണ് .അതിനു അയാൾക്കു അയാളുടേതായ കാരണങ്ങൾ .അവളെ അപ്പോൾ ഉപദേശിക്കുന്നത് മണ്ടത്തരമാണെന്നു എനിക്ക് തോന്നി .അവൾ നന്നായി കരയട്ടെ എന്നു ഞാനും ആഗ്രഹിച്ചു .ഇതൊരു നൊമ്പരമാണേലും ദൈവം തന്നെ അവൾക്കായി അതു തരണം ചെയ്യാനും ധൈര്യം കൊടുക്കും .അവളോടൊപ്പം ഞാനും കുറച്ചു നേരം ഇരുന്നു .പ്രണയ നഷ്ടം കേരളത്തിലെയോ ഡൽഹിയിലോ എവിടെയുള്ള പെണ്കുട്ടികയാലും,ആൺകുട്ടിക്കായാലും എല്ലാവർക്കും ഉണ്ടാകുന്നത് ഒരേ വേദനതന്നെയാണ് .ഒരേ കണ്ണീരും .
എന്റെ ടിഫിൻ ബോക്സുംആയി ഞാൻ കിച്ചണിലേക്കു ചെല്ലുമ്പോൾ ഷിയാന്റി ഓരോ തരം ഭക്ഷണവും മേശയിലേക്കു മാറ്റിവയ്ക്കുകയാണ് .ഷിയാന്റി പതിവുപോലെ ഒരു നിറഞ്ഞ പുഞ്ചിരി എനിക്ക് സമ്മാനിച്ചു .ഷിയാന്റിയാണ് ഈ പിജി യുടെ ഉടമസ്ഥ.ഞങ്ങൾ എല്ലാവരും ഒരു ഇരുപതുപേരിൽ കൂടുതൽ കാണും .പക്ഷേ ഷിയാന്റിയാണ് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കുന്നത് .കൂടെ സഹായത്തിനായി ആന്റിയുടെ ഭർത്താവു കാഹിൽ അങ്കിളും കാണും .ഡൽഹിയിൽ വന്നിട്ട് മനസിന്‌ ഇഷ്ടപെട്ടത് കഴിക്കുന്നത് ഇവിടെ വന്നതിന് ശേഷമാണ് .ഇരുപത്തിരണ്ടു വർഷമായിട്ടും ഷിയന്റിക്കും അങ്കിളിനും ഒരു കുഞ്ഞില്ല .പക്ഷേ എല്ലവരോടും അവർ ചിരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ സംസാരിക്കുന്നതെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു .
പി .ജി യിൽ നിന്നും ഇറങ്ങുമ്പോൾ ഓരോ ബാഗും കസ്‌തൂരി ഓട്ടോറിക്ഷയിലേക് കയറ്റുകയാണ് .അവൾ എന്നെ കണ്ടതും ചിരിച്ചു കൊണ്ട് പറഞ്ഞു .
"ലക്ഷ്മി അക്കാ വന്തിടുവാറാ.. നാൻ ഓഫീസ് പക്കം വിട്ടിടാം ...."
ഞാനും അവളോടൊപ്പം ഓട്ടോറിക്ഷയിൽ കയറി .അവൾ അവളുടെ നാട്ടിൽ പൊങ്കലിന് പോകുകയാണ് .ഇടയ്ക്കെപ്പോഴോ ഞാൻ പറഞ്ഞു .
'വീട്ടിൽ പോയി ആഘോഷിക്കാമല്ലോ ?'എന്നു .പക്ഷേ അവളുടെ പുഞ്ചിരിയോടെയുള്ള മറുപടി മറ്റൊന്നായിരുന്നു .കസ്തുരിയെയും കാത്തു അവളുടെ അപ്പ അവിടെയുണ്ടാകും .അമ്മ മരിച്ചിട്ട് ഒരു വർഷം ആകുന്നേയുള്ളു .അവൾ അവളുടെ ചിരികൊണ്ട് മനസിലെ വേദന കടിച്ചമർത്തിയിരുന്നു .എന്തൊകെയോ ചോദിക്കാൻ വന്നെങ്കിലും എനികൊന്നും ചോദിക്കാൻ കഴിഞ്ഞില്ല .ചില നേരങ്ങളിൽ മറ്റുള്ളവരുടെ ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ നിശബ്‍ദയായി ഇരിക്കേണ്ടി വരും നിസഹായാവസ്ഥയിൽ .
ഓഫീസിൽ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു .ചിലരൊക്കെ എന്റെ വരവ് ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി .ഞാൻ ഒന്നും മിണ്ടാതെ എന്റെ സീറ്റിൽ വന്നിരുന്നു . സൂസൻ മാഡം തന്റെ കണ്ണട ഒന്നു മാറ്റി എന്നെ ഗൗരവത്തിൽ നോക്കിയിട്ട് താമസിച്ചത് എന്തെയെന്നു അന്വേക്ഷിച്ചു .ഒരു ഒഴുക്കൻ മട്ടിൽ ബസ്‌ കിട്ടാൻ വൈകി എന്നു പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .സൂസൻ മാഡത്തിനു സ്കൂളിൽ പോകുന്ന രണ്ടുകുട്ടികളും വയസായമ്മയും ഉണ്ട് വീട്ടിൽ .ഇവരുടെയെല്ലാം കാര്യങ്ങളൊക്കെ നോക്കി വളരെ കൃത്യ സമയത്ത് തന്നെ അവർ ഓഫീസിൽ എത്തുന്നു .വീട്ടിൽ ജോലിക്കാരിപോലും സഹായത്തിനു ഇല്ല .ഞാൻ എന്തേ ഇങ്ങനെയെന്ന് ഓർത്തു .
ടിഫിൻ ബോക്സുമായി ഉച്ചഭക്ഷണം കഴിക്കാൻ പോകുമ്പോൾ സൂസൻ മാഡം സമീറയെപ്പറ്റി ചോദിക്കാൻ മറന്നില്ല.അവളുടെ ഭർത്താവു വന്നിട്ടുണ്ട് ലീവിന് .ഇനി കുറച്ചു ദിവസം അവളും ലീവ് ആണെന്ന് പറഞ്ഞു ഞാൻ നടക്കുമ്പോൾ .ഫൗസിയ ആരോടിന്നില്ലാതെ പറയുന്നത് കേട്ടു .
"ഫേസ്ബുക്കിൽ ഇനി മുഴുവനും സമീറയുടെ ഫോട്ടോയാകും ..."
അതിനു രാഹുൽ ആരോടിന്നില്ലാതെ ഒരു ഉത്തരവും പറഞ്ഞു .അതു എന്നെയും ചിന്തിപ്പിച്ചു .ഒരൊർതർക്കും ഓരോ ഇഷ്ടങ്ങളാണ് .പലരുടെയും സന്തോഷം പലതാണ് .അവർ സന്തോഷിക്കട്ടെ അതു മറ്റുള്ളവർക് ഉപദ്രവമല്ലല്ലോ ?അതിനെതിരെ ഒരു അപരാധമായി നമ്മൾ എന്തിനു ചിന്തിക്കണം .അനാവശ്യമായ ചില ചിന്തകൾ .
സമീറ ഇല്ലാത്തതുകൊണ്ട് കാന്റീനിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി .എപ്പോഴും കൂടെ ഒരാൾ അതും നമ്മളെ മനസിലാക്കുന്ന ഒരാൾ ഉണ്ടായിട്ട് ഒരു നിമിഷനേരംപോലും അവർ ഇല്ലെങ്കിൽ വല്ലാത്തൊരു ശൂന്യതയാണ് .കഴിക്കുമ്പോൾ അകലെ നിന്നും ടിഫിൻ ബോക്സുമായി ഡിക്രൂസ് സർ വരുന്നത് കണ്ടു .അസിസ്റ്റന്റ്‌ മാനേജർ ആണെങ്കിലും സർ എല്ലാവരോടും സംസാരിക്കാറുണ്ട് .സമീറ പറയുന്നത് കേട്ടിട്ടുണ്ട് .ആളൊരു പഞ്ചാരയാണെന്നു .ഞാൻ പുതിയത് ആയതു കൊണ്ട് കൂടുതലായി എന്നോട് മിണ്ടാൻ വന്നിട്ടില്ല .അയാൾ എന്നെ കണ്ടതും എന്റെ എതിർവശത്തായി വന്നിരുന്നു .അയാൾ സംസാരിച്ചു കൊല്ലുമെന്ന് മനസുകൊണ്ട് ഞാൻ വിചാരിച്ചു .അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ കരുതിയ ആളെയല്ലാന്നു മനസിലായി .അയാൾ ഒരു കര്ണാടകക്കാരനായിരുന്നു .ഡൽഹിയിൽ എത്തിച്ചേർന്നിട്ട് ഇരുപത്തഞ്ചു വർഷം കഴിഞ്ഞു .തന്റെ മകൾക് രണ്ടു വയസുള്ളപ്പോൾ ഭാര്യ വേറെ ഒരാളോടൊപ്പം ഇറങ്ങിപ്പോയി .മോൾക്ക്‌ 23 വയസ് ആയെങ്കിലും അവൾ ഇപ്പോളും വേറെ ഒരു ലോകത്താണ് .അവള്ക്ക് ഓട്ടിസമാണ് .അയാളുടെ പ്രായമായ അമ്മയാണ് അവളെ നോക്കുന്നത് .അയാളുടെ എല്ലാമെല്ലാമാണ് അവൾ .അയാൾ എങ്കിലും മറ്റുള്ളവര്ക്ക് മുന്നിൽ വളരെ സന്തോഷാവാനായിരുന്നു .ആരും കരുതില്ല അയാൾക്കു ഇങ്ങനെയൊരു കഥയുണ്ടെന്നു .അയാൾ എന്നെ 'മോളേ ' എന്നു മാത്രമേ സംസാരത്തിനിടയിൽ വിളിച്ചിട്ടുള്ളു .ആ വിളി കേട്ടപ്പോൾ അരികെ അച്ഛൻ ഉള്ളതുപോലെ തോന്നി .ആരും നാം മനസ്സിൽ കാണുന്നതുപോലെ അല്ല ,അടുത്തറിയുമ്പോഴേ അവരുടെ ആഴങ്ങൾ മനസിലാക്കാൻ കഴിയൂ .
ഓഫീസിൽ നിന്നും വളരെ നേരത്തെ ഇറങ്ങി റൂമിൽ വന്നു കയറിയതും ശരണിന്റെ കാൾ വന്നു .
"ലച്ചു ..നീ റെഡി ആയില്ലേ ?"
"ശരൺ ഹാഫ് ആൻ ഹൗർ നുള്ളിൽ ഞാൻ ഇറങ്ങാം "
ശരൺ !ആദ്യമായി ഞാൻ ഡൽഹിയിൽ വരുമ്പോൾ ട്രെയിനിൽ വച്ചു പരിചയപ്പെട്ടതാണ് .അന്ന് അച്ഛനും ഉണ്ടായിരുന്നു എന്റെ ഒപ്പം .വളരെ പെട്ടെന്ന് തന്നെ അവൻ അച്ഛനുമായി നല്ലൊരു സൗഹൃദത്തിലായി .പിന്നെ ഞങ്ങളും നല്ല കൂട്ടുകാരായി .അവൻ ഇവിടെ ഡി.ആർ .ഡി യോയിൽ സീനിയർ എഞ്ചിനീയർ ആണ് .ജീവിതത്തിൽ എവിടെപ്പോയാലും നമുക്ക് വേണ്ടി ഒരു കൂട്ടുകാരി അല്ലെങ്കിൽ ഒരു കൂട്ടുകാരനെ ദൈവം കരുതിവച്ചേക്കും .നമുക്ക് പരസപരം നന്നായി അറിയാം .അവൻ ഇല്ലായിരുന്നുന്നെങ്കിൽ ഈ ഡൽഹിയിൽ ഞാൻ തീർത്തും ഒറ്റപെട്ടു പോകുമായിരുന്നു .ഇന്ന് ഞങ്ങൾ ഒരു അമ്പലത്തിൽ പോകുകയാണ് .ഇതുവരെയും പോകാത്ത ഒരു ക്ഷേത്രം .
കുളികഴിഞ്ഞു അലമാരയിൽ ഇരിക്കുന്ന ചുരിദാർ തിരയുമ്പോൾ സാരി ഉടുത്താലൊന്നു ആഗ്രഹിച്ചു .കണ്ണാടിയിൽ നോക്കി ഒരു ചുമന്ന പൊട്ട് നെറ്റിയിൽ തൊടുമ്പോൾ താൻ സാരിയിൽ സുന്ദരിയാണോ എന്ന് സ്വയം നോക്കി നിന്നു .ബാഗും മൊബൈലും എടുത്തു ധൃതിയിൽ നടന്നു ഗേറ്റിനരികിൽ എത്തിയപ്പോൾ ശരൺ ബൈക്കുമായി എന്നെ കാത്തു നിൽക്കുകയായിരുന്നു .അവൻ എന്നെ കണ്ടതും കളിയാക്കി ചിരിക്കാൻ തുടങ്ങി .
"സാരിയിൽ ആണല്ലോ സത്യം പറയെട്ടെ കൊള്ളില്ല .."
അപ്പോഴേക്കും എന്റെ ആത്മവിശ്വാസമൊക്കെ തകർന്നു .
"ലച്ചു മുഖം കറുപ്പിക്കണ്ട താൻ സുന്ദരിയൊക്കെ തന്നെയാ ...പെട്ടെന്നു കയറുന്നുണ്ടോ ?"

ശരണിന്റെ ബൈക്കിനു പുറകിൽ അനുസരണയുള്ള ഒരു പൂച്ച കുഞ്ഞിനെപ്പോലെ ഇരിക്കുമ്പോൾ താൻ ഇന്നു കണ്ട സ്വപനം മനസിലേക്ക് ഓടിയെത്തി .എല്ലാം പറഞ്ഞുവെങ്കിലും എന്തോ ആ സ്വപനത്തിനെപ്പറ്റി അവനോടു പറയാൻ തോന്നിയില്ല .
ക്ഷേത്രത്തിൽ നിറയെ തിരക്കായിരുന്നു .അന്തിമയങ്ങാൻ കാത്തു നിൽക്കുന്ന സൂര്യനെ സാക്ഷി നിർത്തി ഓരോ പടികളായി ദർശനം കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ തുടങ്ങി .തെല്ലുനേരം ആ പടിയിൽ ഇരുന്നു .ശരൺ എന്നോടായി പറഞ്ഞു .
"ലച്ചു ..എനിക്ക് നിന്നെ ഇഷ്ടമാണ് ..."
ഞാൻ ഒന്നു ചിരിച്ചു .മനസുകൊണ്ട് ഞാൻ സന്തോഷിക്കുകയായിരുന്നു .മനസുകൊണ്ട് ആഗ്രഹിച്ചത് എന്തോ കൈവന്നപോലെ .ഞാൻ ചിരിച്ചുകൊണ്ട് അവന്റെ കണ്ണുകളിലേക്കു നോക്കി ഞാൻ ചോദിച്ചു .
"എന്നിട്ട് ....?"
"തമാശയല്ല ലച്ചു .ഐ വാണ്ട്‌ ടു മാരി യൂ ..."
"സീരിയസാണോ ...?"
"ഇപ്പോൾ എന്റെ വീട്ടിൽ മാര്യേജ് നോക്കുകയാണെന്നു നിനക്കുമറിയാല്ലോ ?"
"അറിയാം ..."
"എന്നാൽ എന്റെ വീട്ടിൽ വന്നു പ്രൊപ്പോസ് ചെയ്യാമോ ?"
"ലച്ചൂന് എന്നെ ഇഷ്ടമാണൊന്ന്‌ ഇതുവരെ പക്ഷേ പറഞ്ഞില്ലല്ലോ ?"
"ഇഷ്ടമായതുകൊണ്ടാണാലോ ഇങ്ങനെ പറഞ്ഞെ ശരൺ .നമുക്ക് പരസ്പരം നന്നായി അറിയാം ....പിന്നെന്താ ഇതുപോരെ ..?"
"അല്ല ലച്ചു നമുക്ക് രണ്ടു വർഷം പ്രണയിച്ചിട്ട് പിന്നെ വീട്ടിൽ വന്നു പ്രൊപ്പോസ് ചെയ്യാം .."
അവന്റെ ആ മറുപടിയിൽ എന്റെ സാന്തോഷങ്ങളൊക്കെ പടികടന്നുപോയി .
"ശരൺ !എനിക്ക് വേണമെങ്കിൽ എല്ലാം ഒളിപ്പിച്ചു വയ്ക്കാം .എനിക്ക് നിന്നെ ഇഷ്ടമാണ് .ഒരുപക്ഷേ ,നിന്നെ ഞാൻ അങ്ങോടു പ്രൊപ്പോസ് ചെയ്യുമായിരുന്നു .എനിക്കും പ്രണയിച്ചു നടക്കാൻ ആഗ്രഹം ഉണ്ട് .വീട്ടിൽ വന്നു പ്രൊപ്പോസ് ചെയ്ത ത്തിനു ശേഷവും പ്രണയിക്കാം .മനസുകൊണ്ട് വീട്ടുകാരെയും എന്നെ കാണാനായി വരുന്നവരുടെ മുന്നിലും അഭിനയിക്കാൻ എനിക്ക് വയ്യാ ..."
"ലച്ചു ....അതൊന്നും ഞാൻ ചിന്തിച്ചില്ല "
"ശെരി ശരൺ ,വേണെമെങ്കിൽ എനിക്ക് നിന്നെ ഇഷ്ടമല്ലാന്നു പറയാം .എല്ലാർക്കും ഇഷ്ടം പറയാൻ എളുപ്പമാണ് .അതു ജീവിതത്തിലേക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടും .ജീവിതത്തിൽ എല്ലാ ഇഷ്ടങ്ങളും നടക്കണമെന്നില്ലല്ലോ ?......"
വാക്കുകൾ കിട്ടാതായപ്പോൾ ഞാൻ എഴുന്നേറ്റു .
"ഞാൻ പോകുകയാണ് ശരൺ ...നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും ...ഇതുപോലെ "
ഞാൻ ഒന്നും പ്രതീക്ഷികാതെ മുന്നോട്ടു നടന്നു .പുറകിൽ നിന്നും ശരൺ വിളിച്ചു പറഞ്ഞു .
"ഞാൻ കൊണ്ട് വിടാം ലച്ചു ...."
"വേണ്ടാ ശരൺ ,ഇനി ഒറ്റയ്ക്കു നടന്നു പടിക്കണമല്ലോ ??"
തിരിഞ്ഞ് നോക്കാൻ എന്തോ തോന്നിയില്ല .ടാക്സിയിൽ കയറുമ്പോൾ മനസൊന്നു പിടച്ചു .മനസു തേങ്ങുകയാണ് .ആത്മാർഥമായി രണ്ടുപേരും ആഗ്രഹിച്ചാൽ മാത്രമേ ചില ഇഷ്ടങ്ങൾ ജീവിതത്തിൽ കൂടെയുണ്ടാകുകയുള്ളു .കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുടയ്ക്കുമ്പോൾ അച്ഛന്റെ കാൾ വന്നു .എടുക്കാൻ മനസു അനുവദിച്ചില്ല .തുടരെ തുടരെ കാൾ വന്നപ്പോൾ എടുത്തു .
"ലച്ചു മോളേ ........."
ഉള്ളിൽ നിന്നും വരുന്ന തേങ്ങലിനെ ഒതുക്കി സംസാരിക്കാൻ തുടങ്ങുമ്പോൾ വാക്കുകൾ പുറത്തേയ്ക്കു വന്നില്ല .
"ലച്ചു ...."
"അച്ഛാ ...."
മനസു വിതുമ്പികൊണ്ടു വാക്കുകൾ പുറത്തേയ്ക്കു വന്നു .
"എന്താ മോളേ വിഷമം ?നാട്ടിൽ വരാൻ തോന്നുണ്ടോ ?"
പെട്ടെന്നു എല്ലാ വിഷമങ്ങളും മനസിലേക്കു ആഴ്ത്തിയിറക്കി ഞാൻ പറഞ്ഞു .
"എല്ലാ അച്ഛാ ...ഈ ഡൽഹിക്കു ഇനിയും എന്നെ എന്തൊകെയോ പഠിപ്പിക്കാനുണ്ട് ....എനിക്കിനി ഒറ്റയ്ക്കു പഠിക്കണം .."
പെട്ടെന്നു ഞാൻ ഫോൺ കട്ട്‌ ചെയ്തു .പുറത്തേയ്ക്കു നോക്കിയിരുന്നു .മനസ്സിൽ ചില ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു .തുടർച്ചയായുള്ള ഹോണടി മനസിനെ ചിന്തകളുടെ ലോകത്തു നിന്നും കൂട്ടി കൊണ്ട് വന്നു.അപ്പോഴേക്കും ടാക്സി എന്റെ പി .ജി യുടെ ഗേറ്റിനരികിൽ എത്തിയിരുന്നു.ടാക്സിക്കാരൻ ചിരിച്ചു കൊണ്ട് 'മാഡം ' എന്ന് വിളിച്ചു .അയാൾ തന്റെ ഉന്തി നിൽക്കുന്ന പല്ലുകൾക്കിടയിലും വളരെ ആത്മവിശ്വാസത്തോടെ ചിരിക്കുകയാണ് .അയാൾക്ക് എന്റെ കൈയിൽ നിന്നും കാശു വാങ്ങി തിരികെ പോകണം എന്ന പ്രതീക്ഷയാണു ആ ചിരിയിൽ നിറഞ്ഞു നിൽക്കുന്നത് .എങ്കിലും അയാൾക്കും കാണും ചിരികൾക്കപ്പുറം ചില ജീവിതങ്ങൾ .
Reshma S.Devan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo