Slider

ആത്മസഖി

0
Image may contain: 1 person, outdoor
പൂമുഖത്തെ ചാരുകസേരയിൽ കിടന്ന് മാസാവസാനത്തെ വരവു ചിലവുകൾ കൂട്ടിക്കിഴിക്കുമ്പോൾ ദേവൻ കേട്ടു റേഡിയോയിലെ ആ പഴയ പാട്ട്,,, ഒരു കാലത്ത് തന്നെ ഏറ്റവും സ്വാധീനിച്ച ആ പാട്ട്...
"" അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ...""
 ഒരു മന്ദഹാസത്തോടെ ചാരുകസേരയിൽ ഒന്നിളകിയിരുന്ന് ദേവൻ തൻ്റെ പൂർവാശ്രമത്തിലേക്ക് വഴുതി വീണു....
കലാലയ ജീവിതത്തിൽ, ഒരു പുതു അദ്ധ്യയന വർഷത്തിൽ ""നവാഗതർക്ക് സ്വാഗതം"" എന്ന ആശംസ വാചകം സ്വന്തം കൈപ്പടയിൽ എഴുതി അതിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുമ്പോഴാണ് ദേവൻ അവളെ കണ്ടത്....ആരാണവൾ...???...!!!
ഒറ്റനോട്ടത്തിൽ തന്നെ ദേവന് അവളെ ഇഷ്ടമായി.. ആദ്യാനുരാഗം.....തൻ്റെ സങ്കൽപ്പത്തിലെ പെണ്ണ്, വെളുത്ത നിറം,ഇടതൂർന്ന മുടി നിതംബം വരെ , അത് ഭംഗിയായി ചീകി പിണഞ്ഞിട്ടിരിക്കുന്നു. ദാവണി വേഷത്തിൽ അവൾ സുന്ദരിയായി.. ആരും കൊതിക്കുന്ന ഒരു നാടൻ സുന്ദരി പെണ്ണ്...
മീനാക്ഷി..!!! വളർന്നതും പഠിച്ചതുമെല്ലാം ബോംബൈ എന്ന നഗരത്തിൽക്കൂടിയാണെങ്കിലും, നാഗരികതയുടെ ഒരംശം പോലും തൊട്ടുതീണ്ടാത്തവൾ,അതോ മന:പ്പൂർവ്വമുള്ള വേഷം കെട്ടലൊ... തോട്ടത്തിൽ വിശ്വനാഥപ്പണിക്കരുടെ മകൾ,, പണത്തിന്റെയും പ്രൗഢിയുടെയും അങ്ങേയറ്റത്തെ ജീവിതം..എങ്കിലും യാതൊരു വിധ ജാഡകളുമില്ലാത്തവൾ.. !!!
അച്ഛനും വിശ്വനാഥപ്പണിക്കരും പരിചയക്കാരാണ്.എങ്കിലും അദ്ദേഹത്തിന് ഇങ്ങനെയൊരു മകളുണ്ടന്നറിയുന്നാതാദ്യം..
പക്ഷെ.. എങ്ങനെ തന്റെ പ്രണയം പറയും അവളോട്..
എന്തായിരിക്കും അവളുടെ മനസ്സിൽ... അവൾക്ക് എന്നെ ഇഷ്ടപ്പെടുമോ, ഇനി അവൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമാണോ... തുടങ്ങിയ ഒരായിരം ചോദ്യങ്ങൾ ദേവൻ തന്നോട്തന്നെ ചോദിച്ചു...
പിന്നീടുള്ള ഓരോ ദിവസവും അവളെ വീണ്ടും വീണ്ടും കാണുമ്പോൾ ദേവന് തന്നെ നിയന്ത്രിക്കാൻ കഴിയാതെ വന്നു,, തൻെറ പ്രണയം ദിനംപ്രതി വർദ്ധിച്ചു വരികയാണ്...പറയണം,,,ഇത് അവളോട് പറയുകതന്നേ തരമൊള്ളൂ..
അല്ലെങ്കിൽ ഈ സ്നേഹഭാരം കൊണ്ട് അധിക ദൂരം മുന്നോട്ടു പോകുവാൻ വയ്യ...
പക്ഷേ ദേവനു മീനാക്ഷിയെ ഒറ്റയ്ക്ക് കാണുവാനോ സംസാരിക്കുവാനോ കഴിഞ്ഞില്ല..
ഒരു ദിവസം പെട്ടെന്ന് വന്ന രാഷ്ട്രീയ പ്രേരിതമായ.. തോന്ന്യാസ സമരം കാരണം, കലാലയത്തിൻ്റെ വടക്ക് കിഴക്കിലുള്ള വാകമരച്ചുവട്ടിൽ തൻ്റെ മിത്രമായ ദിലീപനുമൊത്ത് ,,, അവൻ്റെ പാട്ട് കേട്ട് കിടക്കുമ്പോൾ..
"" അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ.."".. ദേവൻ കണ്ടു അതാ മീനാക്ഷി ഒറ്റയ്ക്ക് നടന്ന് വരുന്നു ഒരു ചെറു പുഞ്ചിരിയോടെ ...അവളെ കണ്ട് ദേവനെഴുന്നേറ്റു...
അവനഭിമുഖമായി അവൾ വന്നു നിന്നിട്ട് ചോദിച്ചു.. ദേവദേവൻ എന്നല്ലേ ഏട്ടന്റെ പേര്..?
അതെ.. ഞാൻ പറഞ്ഞു..
ബികോം അവസാന വർഷം..?...
വലിയവീട്ടിലെ അച്ചുതമേനോൻ്റെ മകൻ..? സകലകലാ വല്ലഭൻ എന്നാണല്ലോ എല്ലാവരും പറയണത്...
ങും..ഒരു മൂളലിൽ മറുപടി ഒതുക്കി ഞാൻ.. എനിക്ക് അത്ഭുതമായിരുന്നു.. ഇതെല്ലാം അവൾ എങ്ങനെ..!!!
തനിക്ക് ഇതൊക്കെ എങ്ങനെ അറിയാം.. ചോദിക്കണമെന്നുണ്ട്..പക്ഷേ കഴിയുന്നില്ല...
'ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ഇപ്പോൾ ആലോചിക്കുന്നെ'..അടുത്ത ചോദ്യം.. ചിരിച്ചു കൊണ്ട്...
അത്.... അതെ...അവൻ പറഞ്ഞു....
എനിക്ക് ഇവിടെ അഡ്മിഷൻ ശരിയാക്കിത്തന്നത് ദേവേട്ടൻ്റെ അച്ഛനാ, ഞാനും അച്ഛനുംകൂടി വന്നിട്ടുണ്ട് ദേവേട്ടൻ്റെ വീട്ടിൽ....
മീനാക്ഷി സംസാരിക്കുകയാണ്..എന്തൊക്കയോ.... ഞാൻ അതിനൊക്ക ഇടക്ക് ചില മറുപടിയുമായി നിന്നു അവളെത്തന്നെ നോക്കി ഒരു ചെറു പുഞ്ചിരിയുമായി....
പിന്നീട് ദിവസവും ഞങ്ങൾ കാണും , ആദ്യം ഒരു നേരം.. പിന്നെ പിന്നെ രണ്ട്, മൂന്ന്..അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു..വാകമരത്തിൻച്ചോട് ഞങ്ങൾക്കു മാത്രമായി തണലൊരുക്കി.. ഒരു ദിവസം അവൾ പറഞ്ഞു,, ദേവേട്ടാ...""ഞാൻ ദേവേട്ടൻ്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നൂ.."". എനിക്ക് പറയാൻ കഴിയാതിരുന്നത്..ദാ അവൾ പറഞ്ഞിരിക്കുന്നു.....
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം മീനാക്ഷിയെ തന്റെ നെഞ്ചോടു ചേർന്ന് അവളുടെ മൂർദ്ധാവിൽ ചുംബിക്കുബോൾ എൻ്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ അവളുടെ നെറ്റിയിലേക്ക് ഉതിർന്നു വീണൂ..എന്നിട്ടു പറഞ്ഞു " നീ എനിക്കുള്ളതാണ്..എനിക്കു മാത്രം....."". പിന്നീടങ്ങോട്ടുള്ളത് സീമകളില്ലാത്ത സ്നേഹമായിരുന്നു.. കലാലയത്തിൻ്റെ വർണ്ണങ്ങൾ വിട്ട് പുറത്തോട്ടുള്ള യാത്രകൾക്കിടയിൽ അവൾ പറഞ്ഞു, ദേവേട്ടാ,, എനിക്ക് കന്യാകുമാരിയിൽ പോകണം.. ദേവേട്ടൻ്റെ ഒപ്പം....
എന്താ..ഇതിപ്പോ പെട്ടെന്ന് ഒരു ആഗ്രഹം... ദേവൻ്റെ മറുചോദ്യം മീനാക്ഷിയെ വേദനിപ്പിച്ചോ...?
ഒടുവിൽ പോകാം എന്ന വാക്കു കൊടുത്തതിനു ശേഷമാണ് അവളുടെ മുഖം ഒന്നു തെളിഞ്ഞത്..
എങ്ങനെ പോകും..രാവിലെ പോയി തിരിച്ചു വരാൻ പറ്റുന്ന സ്ഥലമല്ലല്ലോ..എന്തു ചെയ്യും..അങ്ങനെ ആലോചിച്ചപ്പോഴാണ് സഹപാഠിയും ആത്മമിത്രവുമായ ദിലീപൻ്റെ കാര്യം അവൾതന്നെ പറഞ്ഞത്...
മറന്നോ ഞാൻ അവനെ...? മനപ്പൂർവ്വമല്ലല്ലോ,, മീനുവിനോട് അടുത്തപ്പോൾ പലതും താൻ മറന്നൂ.. തന്റെ പല ഇഷ്ടങ്ങളും അവൾക്ക് വേണ്ടി വഴിമാറി..
ദിലീപൻ.. സംഗീത ലോകത്ത് ജീവിക്കുന്നവൻ... നന്നായി പാടുന്ന അവൻ്റെ പിന്നിലായ് വയലിനുമായി ദേവനുമുണ്ട്..ഇപ്പോൾ അവൻ്റെ പിന്നണിയിൽ ഞാനില്ല..
അകന്നുപോയി ദിലീപനോടും മറ്റ് പലതിനോടും,, യാത്രക്കുള്ള ഒരു വഴി തേടി അവൻ്റെ അടുക്കൽ എത്തിയപ്പോൾ ,, വാടാ ചങ്ങാതി,, വാ എന്ന് പറഞ്ഞ് വയലിൻ എടുത്ത് എൻ്റെ നേരെ നീട്ടി... "" അനുരാഗിണീ ഇതാ എൻ.... കരളിൽ വിരിഞ്ഞപൂക്കൾ..."""..എന്ന് അവൻ പാടുന്നതിനു മുൻപേ.. ദേവൻ വയലിൻ മീട്ടീ...
യാത്രയുടെ കാര്യം പറഞ്ഞു... അവനോട്-
സ്വതസിദ്ധമായ മന്ദഹാസത്തോടെ ദിലീപൻ പറഞ്ഞു-"" ഇണയെ കിട്ടി കഴിഞ്ഞാൽ മനുഷ്യൻ മാതാപിതാക്കളെ വിട്ട് ഇണയിലേക്കൊതുങ്ങും, അത് പ്രകൃതി നിയമമാണ്,, ""മാതാപിതാക്കൾക്കില്ലാത്തത് സുഹൃത്തിനോ....???..!!!
അന്ന് ഈ വാക്കുകളുടെ അർത്ഥം എനിക്കറിയില്ലായിരുന്നു..ഒരു പക്ഷേ ഇപ്പോഴും.....
പെട്ടെന്ന് ദേവനോർത്തൂ അച്ഛൻ്റെ മുഖം... ഇതെങ്ങാനും വീട്ടിലറിഞ്ഞാൽ,,, ഇല്ല...അച്ഛൻ സമ്മതിക്കില്ല..., അച്ഛൻ്റെ തീരുമാനം തനിക്കെതിരായാൽ...വയ്യ അത് ആലോചിക്കുവാൻ കൂടി വയ്യ.... എന്തുവന്നാലും നേരിടണം.. ഇപ്പോൾ മീനുവിൻ്റെ സന്തോഷമാണ് വലുത്, അതും അവൾ ആദ്യമായി തന്നോടാവശ്യപ്പെട്ടത്..!
അങ്ങനെ സർവ്വകലാശാല കലോത്സവം തിരുവനന്തപുരത്ത് നടക്കുമ്പോൾ അവർ യാത്ര തിരിച്ചു ദേവൻ്റെ റോയൽ എൻഫീൽഡിൽ... കുറെ ഇടവേളകൾ എടുത്തുള്ള യാത്ര.. ഇടക്ക് കാലം തെറ്റി വന്ന ചെറിയ ചാറ്റൽ മഴ അവരുടെ യാത്ര മനോഹരമാക്കി...
യാത്രകൾക്ക് എപ്പോഴും അതിൻ്റെതായ മാധുര്യമുണ്ട്, ഏറെ പ്രിയപ്പെട്ട ഒരാളോടൊപ്പമുള്ള യാത്രകൾ...!!!
നല്ല തിരക്കുണ്ടായിട്ടും, അവളുടെ കൈകോർത്ത് പിടിച്ച് തിരമാലകളിൽ കാൽ നനച്ച് അറബിക്കടലിന്റെ തീരത്തുകൂടി പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി മെല്ലെ നടന്നു...
താലിമാലയോ, സീമന്തരേഖയിൽ സിന്ദൂര കുറിമാനമോ ഇല്ലാതെ അവളെ ചേർത്ത് പിടിച്ചു സൂര്യാസ്തമയം കണ്ട് നിൽക്കുമ്പോൾ ലോകം കീഴടക്കിയവൻ്റെ മാനസ്സികാവസ്ഥയായിരുന്നു എനിക്ക്.
സദാചാര പൊലീസുകാരുടെ ശല്യമില്ലത്തതിനാലാകണം ഒരു പക്ഷേ അത്രയും മനോഹരമായ സൂര്യാസ്തമയം പിന്നീടൊരിക്കലും കാണാൻ സാധിക്കാത്തത്...
കന്യാകുമാരി ദേവിയുടെ നടയിൽ, അത്താഴ പൂജയും കണ്ട് കഴിഞ്ഞ് ഇലചീന്തിൽ പ്രസാദവുമായി അവൾ വന്നെൻ നെറ്റിയിൽ കളഭക്കുറിയിട്ടപ്പോൾ ആ കണ്ണുകളൾ നനഞ്ഞിരുന്നു.. എന്തേ.??
എൻ്റെ ചോദ്യത്തിനു.. പുഞ്ചിരിയായിരുന്നു മറുപടി
രാത്രിയിലാണ് പ്രണയം ഏറ്റവുമധികം പൂക്കുന്നത്.. പകലിന്റെ തിരക്കുകളും, ആൾക്കൂട്ടങ്ങളും ഇല്ലാതാവുമ്പോൾ,.. അവർ മാത്രമായി തീരുന്ന സമയം..എൻ്റെ ചുണ്ടുകൾ അവളുടെതാകുന്നൂ.. അവളുടെത് എൻ്റെയും.. എസിയുടെ തണുപ്പിനിടയിലും വിയർപ്പ്തുള്ളികൾ പരസ്പരം കെട്ടിമറിഞ്ഞ് ഇല്ലാതെയായി, അവ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു...
രണ്ട് ദിവസം കഴിഞ്ഞു ഞങ്ങൾ മടങ്ങി, തിരിച്ചുള്ള യാത്രയിൽ അവൾ പതിവിലും കൂടുതൽ വാചാലയായി..വീടിന്റെ പടിവാതിലിൽ തിങ്കളാഴ്ച കാണാം എന്ന് പറഞ്ഞു പിരിയുമ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
തിങ്കളാഴ്ചകൾ പലത് കഴിഞ്ഞു..കണ്ടില്ല.. മീനാക്ഷിയെ.. ദേവനെ നിരാശയുടെയും വിരഹത്തിൻ്റയും പടുകുഴിയിലേക്ക് തള്ളിയിട്ട് അവളും കുടുംബവും അപ്രത്യക്ഷരായി...അന്വേഷിച്ചു പലരോടും പലവട്ടം,, വ്യക്തമായ ഉത്തരം തരാനാർക്കുമായില്ല.. ഒടുവിൽ ഒരു തിങ്കളാഴ്ച അവൾ വന്നു ഏതോ മാരക രോഗം അവളെ കീഴ്പ്പെടുത്തി ബാക്കിയായ ജഢം തോട്ടത്തിൽ വീടിന്റെ തെക്കേപ്പറമ്പിൽ അഗ്നിദേവനു ഭക്ഷണമാകും മുൻപേ, അവസാനമായി ശുഭ്ര വസ്ത്രങ്ങളും നിറയെ മുല്ലപ്പൂക്കളാലും വിക്യതമാക്കിയ അവളുടെ മുഖത്ത് ആദ്യമായി കണ്ടപ്പോഴുള്ള ആ ചെറു പുഞ്ചിരി മായാതെയുണ്ട്...
ലോകത്തിലെ ഏതു ലഹരിക്കും മാറ്റാവുന്ന ദു:ഖമല്ല തൻെറത് എന്ന തിരിച്ചറിവ് വളരെ വൈകിയാണ് മനസ്സിലായത്...
ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ എന്ന് ദിലീപനും ഉപദേശിച്ചു..
പലപ്പോഴും നമ്മൾ തനിച്ചാവുമ്പോഴാണ് ഓർമ്മകൾ തിരിഞ്ഞു നോക്കി പൊട്ടിച്ചിരിക്കുന്നത്..അതിന്റെ വിക്യതമായ ദംഷ്ട്രകളിൽ നിന്ന് രക്തം ഇറ്റിറ്റ് വീഴുന്നു.....
ഓർമ്മകളുടെ ലോകത്ത് ഒരു മഹാസാമ്രാജ്യം കെട്ടിപ്പെടുക്കി അവൻ അവിടെ ചക്രവർത്തിയായി പ്രജകൾക്ക് വേണ്ടി ജീവിക്കുന്ന ഒരു ഭരണാധികാരിയായി, ഒരു നല്ല മനുഷ്യസ്നേഹിയായി...
നാം സ്നേഹിക്കുന്നവർക്ക് വേണ്ടിയല്ലാതെ നമ്മെ സ്നേഹിക്കന്നവർക്കായി ജീവിക്കാൻ ദേവൻ പഠിച്ചിരിക്കുന്നു...കാലം അവനെ അങ്ങനെ വാർത്തെടുത്തു...അല്ലെങ്കിൽ പ്രിയപ്പെവരുടെ വേർപ്പാട് അത് ആരുമായിക്കൊള്ളട്ടെ..നഷ്ടം അത് നികത്താൻ മറ്റൊരാൾക്കാവില്ല എന്ന ബോധപൂർവമുള്ള മറവിയാകാം....
ദേവേട്ടാ....
ഇത് വരെ കാപ്പി കുടിച്ചില്ലേ.? എന്താലോചിക്കുന്നേ...? സ്ഥലകാലബോധം വന്നപ്പോൾ ദാ..തന്റെ പ്രിയപത്നി വിമല,, ചിരിക്കുകയാണ് ,, ഏട്ടാ.. ഇതിനി കുടിക്കണ്ടാ ഞാൻ മറ്റൊന്നെടുക്കാം.. അവൾ അടുക്കളയിലേക്ക് മറഞ്ഞു...
വിമല..!!!. കഴിഞ്ഞ കാൽ നൂറ്റാണ്ടായി തന്നെ സഹിക്കുന്നവൾ....!!!!
പ്രണയം അതിനു അന്ത്യമില്ലല്ലൊ...ആളുകളല്ലേ മാറുന്നത്...?
ഒരിക്കലും നിലക്കാത്ത പ്രവാഹമായി...ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്....!!!!
സിബി മേപ്പുറത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo