Slider

**ജ്വാലാമുഖി**

0

**ജ്വാലാമുഖി**
ഇത് എൻറെ ആത്മഹത്യാ കുറിപ്പ്.
എന്നെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവർ അറിയുന്നതിനായി.... എന്നെ സ്നേഹിക്കാത്തവർക്കു ഞാൻ ജീവിക്കുന്നതോ മരിക്കുന്നതോ ബാധകമല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തെക്കുറിച്ചു ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എനിക്ക്. എന്നാൽ ഇന്ന് ആ സ്വപ്‌നങ്ങൾ എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു.
ഞാൻ അഞ്ജല. അഞ്ചു എന്നാണ് വീട്ടിൽ എല്ലാവരും എന്നെ വിളിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ഒറ്റമകൾ ആണ് ഞാൻ. നാട്ടിൻപുറത്തെ ഒരു കൂട്ടുകുടുംബത്തിൽ വളർന്ന എനിക്ക് സഹോദരങ്ങളുടെ കുറവ് അനുഭവപ്പെട്ടില്ല. അച്ഛന് പട്ടണത്തിൽ തുണിക്കട ആണ് ബിസിനസ്സ്. കടയുടെ എല്ലാ കാര്യങ്ങളും നേരിൽ നോക്കി നടത്തണം എന്ന നിർബന്ധം ഉള്ളതിനാൽ അവിടെ തന്നെ ആണ് അച്ഛൻ താമസം. മാസത്തിൽ ഒരു തവണ മാത്രം വീട്ടിൽ വരും. മുമ്പൊക്കെ അച്ഛൻ ഉള്ള രണ്ടു ദിവസങ്ങൾ ഞങ്ങൾക്ക് ആഘോഷം ആയിരുന്നു. കുടുംബമായി ഞങ്ങൾ സിനിമ കാണാൻ പോകുന്നതും, കടൽ കാണുന്നതും, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഒക്കെ അപ്പോഴാണ്.
അമ്മ ബാങ്കുദ്യോഗസ്ഥ. കുടുംബത്തിൽ ആദ്യമായാണ് ഒരാൾക്ക് ഗവണ്മെന്റ് ഉദ്യോഗസ്‌തം കിട്ടുന്നത്. കൃഷിയും പാടവും ഒക്കെ ഉള്ള വലിയ കുടുംബത്തിലെ സ്ത്രീ കുട്ടികളെയും ഭർത്താവിനെയും അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പരിചരിച്ചു വീട്ടിൽ ഒതുങ്ങി കൂടണം എന്ന പുരാതന പാരമ്പര്യം തെറ്റിച്ചാണ് അമ്മ ഉദ്യോഗസ്ഥത ആയത്. അമ്മ രാവിലെ ഒരുങ്ങി ഇറങ്ങി ജോലിക്കു പോകുന്നതിൻറെ ഇഷ്ടക്കേടുകളും പിറുപിറുപ്പുകളും ഇടയ്ക്കിടയ്ക്ക് ഞാൻ കുടുംബത്തിൽ കേട്ടിരുന്നു. അത് കൊണ്ട് തന്നെ എൻ്റെ കാര്യങ്ങൾ ചെറുപ്പം മുതലേ ഏറെക്കുറേ ഞാൻ സ്വയം ചെയ്യേണ്ടി വന്നു. പലപ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം ആ ചെറു പ്രായത്തിലും എനിക്ക് അനുഭവപ്പെട്ടു.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു അമ്മായിയുടെ മകളുടെ കല്യാണം. കുറച്ചു വർഷങ്ങൾക്കു മുമ്പ് അമ്മായിയുടെ ഭർത്താവ് മരിച്ചു. പത്താം ക്ലാസ് മാത്രം വിദ്യാഭാസം ഉള്ള കവിതേച്ചിക്ക് ഒരു ഡിഗ്രികാരനും പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥനുമായ രവിയേട്ടനെ ഭർത്താവായി ലഭിച്ചപ്പോൾ എല്ലാവരുടെയും ഒപ്പം എന്തിനെന്നു അറിയാതെ ഞാനും അഭിമാനം കൊണ്ടു. രവിയേട്ടൻ പൊതുവെ മൃദുഭാഷിയാണ്, എന്നോട് വളരെ സ്നേഹമായിരുന്നു. ആദ്യമൊക്കെ ചേട്ടന്റെ സ്നേഹപ്രകടനങ്ങൾ അനുജത്തിയോടുള്ള അമിത വാത്സല്യം ആയി എനിക്ക് അനുഭവപ്പെട്ടു. പലപ്പോഴും എന്നെ കാണുമ്പോൾ മടിയിൽ ഇരുത്താനും എന്റെ തലമുടിയിഴകളിൽ തഴുകാനും ഉത്സാഹം കാണിച്ചു. ഒരു രാത്രി അച്ഛമ്മയുടെ മുറിയിൽ തറയിൽ പായ വിരിച്ചു ഉറങ്ങിയിരുന്ന എന്റെ ശരീരത്തിലേക്ക് വല്ലാത്ത ഭാരം അമരുന്നതായി അനുഭവപ്പെട്ടു. കണ്ണുതുറന്നു നോക്കിയാ എന്റെ വായ ബലമായി പൊത്തിപിടിച്ചുകൊണ്ടു രവിയേട്ടൻ പറഞ്ഞു, "അഞ്ചു ഞാനാ. നീ ബഹളം വെക്കരുത്." ഞാൻ അയാളെ തള്ളിമാറ്റി. ഇരുണ്ട വെളിച്ചത്തിൽ അയാളുടെ വിയർപ്പിറ്റിയ കാമദാഹിയായ ആ മുഖം ഞാൻ കണ്ടു. അലറിവിളിക്കാൻ ഉള്ള മനക്കരുത്ത് എനിക്കുണ്ടായില്ല. ഞാൻ അയാളുടെ കൈകളിൽ നിന്ന് കുതറി എണിറ്റു അച്ഛമ്മയുടെ കട്ടിലിൽ ചെന്ന് കിടന്നു. ഭയത്തോടും ജ്വലിക്കുന്ന കണ്ണുകളോടും എന്നെ ഒരു നിമിഷം നോക്കിയിട്ടു അയാൾ മുറി വിട്ടുപോയി. അതായിരുന്നു ലൈംഗിക ചൂഷണത്തിന്റെ ആദ്യ പാഠം. ഇരുളിന്റെ തീരങ്ങളെ അന്ന് മുതൽ ഞാൻ ഭയന്ന് തുടങ്ങി. ചേട്ടന്റെ വൈകാരിക ഭീഷണികൾ കാരണവും കവിതേച്ചിയുടെ ജീവിതം ഓർത്തും അന്ന് അത് ആരോടും പറയാതെ മറച്ചു വെക്കേണ്ടി വന്നു. താമസിയാതെ അവർ രവിയേട്ടന്റെ വീട്ടിലേക്കു താമസം മാറി.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ പ്ലംബിംഗ് പണിക്കു വന്ന ചേട്ടൻ, പണികൾ കാണിച്ചു തരാമെന്ന വ്യാഖ്യേന സ്നേഹത്തോടെ അടുത്ത് വിളിച്ചു വരുത്തി അബദ്ധത്തിൽ എന്നപോലെ എന്റെ മാറിടത്തിൽ പലവുരു തട്ടി ഉരുമ്മി. ജോലി കഴിഞ്ഞു വന്ന അമ്മയോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ നീയെന്തിനാണ് ഈ പണിക്കാരുടെ ഒക്കെ അടുത്ത് പോയി നിൽക്കുന്നെ, അകത്തെങ്ങാനും ഇരുന്നാൽ പോരെ എന്ന് പറഞ്ഞു എന്നെ വഴക്കു പറഞ്ഞു. ആ പ്രതികരണത്തോടെ മറ്റാരോടെങ്കിലും ഇതേ പറ്റി പറയാൻ ഞാൻ സങ്കോചപ്പെട്ടു.
എന്നാൽ എന്നെ ഏറ്റവും തളർത്തിയത് കുറച്ചു മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു സംഭവം ആയിരുന്നു. പ്ലസ് ടൂ ആയപ്പോൾ ഞാൻ ട്യൂഷന് പോയിത്തുടങ്ങി. സാറിന്റെ വീട്ടിൽ ആയിരുന്നു ക്ലാസ്. ഞാൻ ഉൾപ്പടെ 3 കുട്ടികൾ ഉണ്ട് ക്ലാസ്സിൽ. അന്ന് ഞാൻ ട്യൂഷനു ചെന്നപ്പോൾ മറ്റു 2 കുട്ടികൾ ഉണ്ടായിരുന്നില്ല. സാറിന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മ അമ്പലത്തിൽ പോയി, മറ്റു കുട്ടികൾ കുറച്ചു താമസിക്കും വരാൻ എന്ന് എന്നോട് പറഞ്ഞു സാർ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ ക്ലാസ് മുറിയിലേക്ക് കയറിയപ്പോൾ സാർ പുറകിൽ വന്നു വാതിൽ അടച്ചു. തിരിഞ്ഞു നോക്കുന്നതിനു മുമ്പ് തന്നെ പുറകിൽ നിന്ന് രണ്ട് ബലിഷ്ഠ കരങ്ങൾ എന്നെ വരിഞ്ഞു മുറുകി. കുതറി മാറാൻ ശ്രമിച്ച എന്നെ തിരിച്ചു നിർത്തി അയാളുടെ മുഖം എന്നിലേക്ക്‌ അടുപ്പിച്ചു. അലറി വിളിക്കാൻ തുടങ്ങിയ എന്നെ അയാൾ ഭിത്തിയോട് ചേർത്ത് അമർത്തി വായ പൊത്തി. അയാളുടെ വിരലുകൾ എന്റെ ശരീരത്തിൽ ആർത്തിയോടെ പടരുന്നത് ഞാൻ ഭീതിയോടെ അറിഞ്ഞു. ഭൂമി പിളർന്നു അടിയിലേക്ക് താണു പോയിരുന്നെങ്കിൽ എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. ഒരു നിമിഷം കണ്ണുകൾ അടച്ച എന്റെ ഉള്ളിൽ എവിടെ നിന്നോ ഒരു പ്രകാശം അനുഭവപ്പെട്ടു, ആ പ്രകാശം എന്റെ തലയിൽ നിന്നും ശരീരത്തിലേക്ക് പടരുന്നതായി തോന്നി. സർവശക്തിയും എടുത്തു ഞാൻ അയാളെ കാലു കൊണ്ട് തൊഴിച്ചു. വേദനയോടെ എന്നിൽ നിന്ന് പിടിവിട്ട അയാളെ തള്ളി മാറ്റി ഞാൻ വെളിയിലേക്കു ഓടി.
പിന്നീടുള്ള ദിവസങ്ങൾ എനിക്ക് നരകതുല്യം ആയിരുന്നു. ആരോടും ഒന്നും പറയാൻ എനിക്ക് തോന്നിയില്ല. അധികം കൂട്ടുകാരികൾ പോലും ഇല്ലാതിരുന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. പുരുഷന്മാരുടെ കാമത്തെ ജ്വലിപ്പിക്കുന്ന എന്റെ പെൺ ശരീരത്തെ ഞാൻ വെറുത്തു. ഒന്നും തുറന്നു പറയാൻ സ്വാതന്ത്യം ഇല്ലാത്ത എൻ്റെ കുടുംബത്തെ ഞാൻ വെറുത്തു. എൻ്റെ കണ്ണിൽ നിന്ന് പൊടിയുന്ന ഓരോ തുള്ളി കണ്ണുനീരിനെ പോലും ഞാൻ വെറുത്തു.
അവൾക്കു പഠിക്കാനും ട്യൂഷന് പോകാനും ഇഷ്ടമല്ല എന്ന് പറഞ്ഞു എന്റെ വീട്ടുകാർ എന്നെ ശകാരിച്ചപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും എന്ന് പറഞ്ഞു എൻ്റെ മുറിയിൽ കയറി വാതിൽ അടച്ചു. അന്ന് മുതൽ ഞാൻ എല്ലാവരെയും എതിർക്കാൻ പഠിച്ചു. ഏകാന്തതയെ ഞാൻ സ്നേഹിച്ചു തുടങ്ങി. എന്നാൽ എന്നിലെ മാറ്റങ്ങളെ നിരീക്ഷിച്ചു ഒരാൾ സദാ എൻ്റെ കൂടെ ഉണ്ടായിരുന്നു. അമ്മായിയുടെ മകൻ, കവിതേച്ചിയുടെ അനുജൻ ഉണ്ണി. അവൻ എന്നിലും ഒരു വയസ്സിനു ഇളയതാണ്. ഉണ്ണി ആവർത്തിച്ചു ചോദിച്ചപ്പോൾ ഞാൻ അവനോടു ട്യൂഷൻ സാറിന്റെ ബലാൽക്കാര പ്രവർത്തിയെപ്പറ്റി പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പ്കവതയും രോഷവും അന്ന് ഞാൻ അവൻ്റെ കണ്ണുകളിൽ കണ്ടു. ആദ്യമായി എൻ്റെ വാക്കുകൾ വിശ്വസിക്കാനും എന്നെ സഹായിക്കാനും ഒരാൾ തയ്യാറായി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ സ്കൂളിൽ നിന്നും മടങ്ങും വഴി ട്യൂഷൻ സാർ എൻ്റെ മുമ്പിൽ വന്നു. പകയുള്ള കണ്ണുകളോടെ നോക്കി നിന്ന എന്നോട് അയാൾ താൻ ചെയ്തു പോയ മാപ്പ് പറഞ്ഞു.
അത്ഭുതത്തോടെയും ആവേശത്തോടെയും വീട്ടിൽ എത്തിയ എന്നോട് ഉണ്ണി കാര്യങ്ങൾ വിശദമാക്കി. ഉണ്ണിയും അവന്റെ സുഹൃത്തും സാറിന്റെ വീട്ടിൽ പോയി അയാളെ ചെറിയ രീതിയിൽ കൈകാര്യം ചെയ്തിരുന്നത്രേ. എന്നോട് മാപ്പ് പറഞ്ഞില്ലെങ്കിൽ എല്ലാവരെയും അറിയിച്ചു നാണംകെടുത്തും എന്ന് അറിയിച്ചു. കുറേ നാളുകൾക്കു ശേഷം അന്ന് ഞാൻ മനസ്സ് തുറന്നു ചിരിച്ചു. ആ വീട്ടിൽ എന്നെ മനസ്സിലാക്കുന്ന ഒരു ചങ്ങാത്തം കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. എന്നാൽ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഞാനും ഉണ്ണിയും രഹസ്യമായി സംസാരിക്കുന്നതും ഒരുമിച്ചു നടക്കുന്നതും അമ്മായിയും അച്ഛന്റെ ഏട്ടനും സംശയദൃഷ്ടിയോടെ വീക്ഷിച്ചു. ഞങ്ങൾ തമ്മിൽ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നവർ സംശയത്തോടെ അമ്മയോടു പറഞ്ഞു. മകളെ ശ്രദ്ധിക്കാതെ ഉദ്യോഗത്തിനു പോകുന്നു എന്ന് പറഞ്ഞു അമ്മയെ അവർ കുറ്റപ്പെടുത്തി. ഇതിന്റെ പേരിൽ ഞാനും അമ്മയും വഴക്കായി. ആരുടേയും വാക്കിനെ വക വെക്കാതെ ഞങ്ങളുടെ സാഹോദര്യം പാറപോലെ നിലകൊണ്ടു. സ്കൂളിലെ കഥകളും ഉണ്ണി സ്നേഹിക്കുന്ന പെൺകുട്ടിയെപ്പറ്റിയും എല്ലാം ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു കൊണ്ടേയിരുന്നു. അമ്മായിയും ഉണ്ണിയും ഇതിന്റെ പേരിൽ കലഹമായി. ഒടുവിൽ ഉണ്ണിയെ അവൻ്റെ അച്ഛൻ പെങ്ങളുടെ വീട്ടിലേക്കു താമസം മാറ്റി. വീണ്ടും ഞാൻ ആ വലിയ വീട്ടിൽ ഒറ്റപെട്ടു. എന്നാൽ ഉണ്ണി ഇടയ്ക്കിടയ്ക്ക് വീട്ടിലേക്കു ഫോൺ ചെയ്‌തുകൊണ്ടിരുന്നു. ഞങ്ങൾ ഫോണിൽ സംസാരിക്കാൻ തുടങ്ങിയായപ്പോൾ മുതിർന്നവരുടെ സംശയം ഇരട്ടിയായി. കൂരമ്പു പോലെ വാക്കുകൾ എന്നിൽ തുളച്ചു കയറി. കുട്ടിയായ ഉണ്ണിയെ ഞാൻ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു എന്ന്. ആരെയും ഒന്നും പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്ക് തോന്നിയില്ല. പകരം പുച്ഛമാണ് ആ നിമിഷം എല്ലാവരോടും എനിക്ക് തോന്നിയത്. ഞാനും അമ്മയും തമ്മിൽ എന്തിനും കലഹങ്ങൾ സ്ഥിരമായി. എന്റെ മനസ്സ് നിരാശയിലേക്കു വഴി തിരിഞ്ഞു. എന്റെ വേദനകൾ എന്റെ മാത്രം മൗന നൊമ്പരങ്ങൾ ആയി.
ഇന്നലെ അച്ഛൻ വീട്ടിൽ വന്നു. അമ്മ അച്ഛനോട് എല്ലാം പറഞ്ഞിരിക്കുന്നു. അച്ഛൻ എന്നെ കാറിന്റെ മുൻസീറ്റിൽ കയറ്റി പുറത്തേക്കു പോയി. ഞങ്ങൾക്കിടയിലെ ക്രൂരമായ നിശബ്ദത ലംഖിച്ചു അച്ഛൻ ചോദിച്ചു, "നീ എന്തിനാണ് അമ്മയുമായി ഇങ്ങനെ കലഹിക്കുന്നെ? അമ്മക്കു ജോലി ഉപേക്ഷിച്ചു ഏതു നേരോം നിന്നെക്കുറിച്ചുള്ള പരാതികൾ തീർക്കാൻ നടക്കാൻ പറ്റുമോ?" "ആരും എൻ്റെ കാര്യങ്ങൾ നോക്കണ്ട. എൻ്റെ കാര്യം നോക്കാൻ എനിക്ക് അറിയാം" ദാർഷ്ട്യത്തോടെയുള്ള എൻ്റെ മറുപടി കേട്ട് കുപിതനായ അച്ഛൻ പൊട്ടിത്തെറിച്ചു, "നീയും ഉണ്ണിയും തമ്മിൽ എന്ത് ബന്ധമാ ഉള്ളത്? എനിക്ക് ഒന്നും അറിയില്ല എന്നാണോ നിന്റെ വിചാരം?" എൻ്റെ കൈകാലുകൾ വിറച്ചു. ദേഷ്യത്താലും സങ്കടത്താലും ഞാൻ അലറി, "നിങ്ങൾ എന്ത് വേണമെങ്കിലും വിചാരിച്ചോ. ഞാൻ മരിച്ചു കഴിഞ്ഞാൽ എല്ലാർക്കും തൃപ്തി ആകുമല്ലോ." ഇത് പറഞ്ഞു ഞാൻ കാറിന്റെ വാതിൽ തുറന്നു റോഡിലേക്ക് ചാടാൻ തുടങ്ങി. അച്ഛൻ വേഗം എൻ്റെ കൈകളിൽ കടന്നു പിടിച്ചു. വീട്ടിൽ തിരിച്ചെത്തിയ ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു. അച്ഛൻ എല്ലാവരോടും അവളോട് ആരും ഒന്നും ചോദിക്കണ്ട എന്ന് താക്കീതു ചെയ്തു.
ഇപ്പോൾ എല്ലാവരും നല്ല ഉറക്കം ആണ്. നേരം വെളുത്തു വരുന്നതേ ഉള്ളു. ഇന്ന് രാവിലെ എല്ലാവരും ഉറക്കം ഉണർന്നു നോക്കുമ്പോൾ ഈ സത്യങ്ങളോടൊപ്പം എൻ്റെ ജീവനറ്റ ശരീരവും അവർ കാണണം. അച്ഛൻ എങ്കിലും എന്നെ സംശയിക്കില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പോൾ എന്റെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു കണിക പോലും അവശേഷിക്കുന്നില്ല. അപമാനിതയായി, അപകർഷതാബോധവും പേറി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഉണ്ണി, നിന്നോട് മാത്രം ഞാൻ മാപ്പ് പറയുന്നു. ഒപ്പം ഈ സമൂഹത്തോട് ഒരു ചോദ്യം. ബലഹീന ആയ എന്നെ പോലെ ഒരു പെണ്ണിന് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ലേ?
അവസാന വാക്കുകളും എഴുതി തീർത്തു അഞ്ജല തന്റെ അരികിൽ ഇരുന്ന വിഷം നിറച്ച കുപ്പി കൈയിൽ എടുത്തു. ഓർമ്മകൾ തീച്ചൂളയായി അവളുടെ ഉള്ളിൽ പടർന്നു കത്തി.
"വിടപറയുമീ നേരമെന്തിനോ
എരിഞ്ഞിടുന്നു രുദ്ര നാളമായ്"
അല്പം കഴിഞ്ഞാൽ തൻ്റെ തണുത്തുറഞ്ഞ ശരീരം എല്ലാവരും കാണും. ഈ വീട്ടിൽ നിലവിളി ഉയരും, അച്ഛന്റെയും അമ്മയുടെയും മനസ്സിൽ മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു പോയ സ്നേഹം അലിഞ്ഞു ആർദ്രമാകും, ഇന്ന് മടങ്ങാനിരുന്ന അച്ഛന്റെ യാത്ര മുടങ്ങും. ഈ വീട്ടുമുറ്റത്തു ഒരു കണ്ണീർ പന്തൽ ഉയരും, നാട്ടുകാർ ഓടിക്കൂടും, അടക്കം പറയും. സ്കൂളിൽ നിന്നും സഹപാഠികളും അധ്യാപകരും തന്നെ അവസാനമായി ഒരു നോക്ക് കാണാൻ തീർച്ചയായും വരും. ഓരോ തുള്ളി വിഷം ഉള്ളിൽ ചെല്ലുന്തോറും അവളുടെ ചിന്തകൾ മങ്ങി തുടങ്ങി…
സ്കൂൾ !! ഒരു നിമിഷം ആ ഓർമ്മ അഞ്ജലയുടെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു. ഒരുപാട് പഠിക്കാൻ ആഗ്രഹിച്ച തനിക്കു ഇനി പഠിക്കാൻ കഴിയുകയില്ല. അറിവിൻറെ വാതിൽ സ്വയം തനിക്കു മുന്നിൽ കൊട്ടിയടക്കുന്നു. സിവിൽ സർവീസ് എന്ന വലിയ സ്വപ്നം തനിക്കിന്നു നഷ്ടപ്പെടുകയാണ്. ഒരു ഭീരു ആയി ഞാൻ ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ? വീണിടത്തു നിന്ന് പിടിച്ചു എഴുന്നേൽക്കാൻ ഒരു ശ്രമം പോലും നടത്താതെ തളർന്നു പോവുകയാണോ? ഈ ജന്മത്തിലെ എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്മാറുകയാണോ? "ഇല്ല, എനിക്ക് ജയിക്കണം, ഇനിയും സ്വപ്‌നങ്ങൾ കാണണം, ജീവിതത്തിൽ അടിയറവു പറയാതെ മുന്നോട്ടു നീങ്ങണം" അഞ്ജല പ്രതീക്ഷയോടെ വിജയത്തിലേക്കുള്ള ആദ്യ ചുവടുറപ്പിച്ചു വാതിൽ തുറന്നു, തന്റെ അച്ഛന്റെയും അമ്മയുടെയും മുറി ലക്ഷ്യമാക്കി നടന്നു....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo